close
Sayahna Sayahna
Search

സാഹിത്യവാരഫലം 1983 11 27


സാഹിത്യവാരഫലം
Mkn-11.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1983 11 27
ലക്കം 428
മുൻലക്കം 1983 11 20
പിൻലക്കം 1983 12 04
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

​​​

തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജാശുപത്രിയിലെ ത്വഗ്‌രോഗവിഭാഗത്തില്‍ ജോലിയുള്ള ഒരു ഡോക്ടറെ കാണാന്‍ ഞാന്‍ കുറച്ചുകാലം മുന്‍പ് പോയിരുന്നു; എന്റെ മകന്റെ കൂട്ടുകാരനായിരുന്നു ഡോക്ടര്‍. അദ്ദേഹവുമായി സംസാരിച്ചിരുന്നപ്പോള്‍ സുന്ദരിയായ ഒരു ചെറുപ്പക്കാരി മറ്റൊരു ത്വഗ്‌രോഗവിദഗ്ദ്ധനെ കാണാന്‍ വന്നു. ആ യുവതിയുടെ തൊലിപ്പുറം നോക്കിയിട്ട് അദ്ദേഹം എന്റെ മകന്റെ കൂട്ടുകാരന്‍ ഡോക്ടറെ അര്‍ത്ഥവത്തായി നോക്കി. എന്നിട്ട് ‘ഹാന്‍സന്‍’ എന്ന് പതുക്കെ പറഞ്ഞു. എനിക്ക് ഉടനെ കാര്യം മനസ്സിലായി. കുഷ്ഠരോഗമുണ്ടാക്കുന്ന Mycobacterium leprae കണ്ടുപിടിച്ച നോര്‍വീജിയന്‍ ഡോക്ടറാണ് ജി.എച്ച്. ഹാന്‍സന്‍. അതുകൊണ്ട് കുഷ്ഠരോഗത്തിന് ‘ഹാന്‍സന്‍സ് ഡിസീസ്’ എന്നു പറയാറുണ്ട്. ചെറുപ്പക്കാരിക്ക് കുഷ്ഠരോഗമാണെന്നാണ് ഡോക്ടര്‍ സഹപ്രവര്‍ത്തകനെ അറിയിച്ചത്. രോഗിണിക്ക് അതൊട്ടു മനസ്സിലായതുമില്ല. രോഗിയുടെ കവിളോ രോഗിണിയുടെ ഗര്‍ഭാശയമോ നോക്കിയതിനു ശേഷം ഡോക്ടര്‍ ‘നിയോപ്ലാസം’ എന്ന് അടുത്തു നില്‍ക്കുന്ന ഡോക്ടറോട് പറഞ്ഞാല്‍ അത് ‘കാന്‍സറാ’ണെന്ന് അദ്ദേഹം മാത്രമേ അറിയൂ. രോഗിയും രോഗിണിയും മനസ്സിലാക്കില്ല. “ഫിലിപ്പീന്‍സിലെ ഭരണാധികാരിയാര്? അല്ലെങ്കില്‍ ഇസ്രയേലിലെ പ്രധാനമന്ത്രി ഇപ്പോഴും ബഗിന്‍ തന്നെയോ?” എന്ന് ഡോക്ടറോട് ചോദിച്ചാല്‍ അദ്ദേഹം കൈമലര്‍ത്തിയെന്നുവരും. എന്നാല്‍ രോഗിയെ നോക്കിയിട്ട് “ഹി ഇസ് സഫറിങ് ഫ്രം മെതിമഗ്ലോബിനീമിയ (Methemoglobinemia) എന്നു ‘കാച്ചിക്കളയും.’ ഒരിക്കല്‍ ഇതു കേട്ടതാണ് ഞാന്‍. കേട്ടപാടെ ‘പൈ എന്ന കമ്പനി’യിലേക്ക് ഓടി, മെഡിക്കല്‍ ഡിക്ഷ്ണറി നോക്കാന്‍ (വീട്ടില്‍ അതില്ല). നോക്കി. മെതിമഗ്ലോബിന്‍ എന്നുപറഞ്ഞാല്‍ ഓക്സിജനും ഹീമോഗ്ലോബിനും (ശ്വേതാണു) ചേര്‍ന്ന് ചാരനിറമാര്‍ന്ന് രക്തത്തിലുണ്ടാകുന്ന ഒരു പദാര്‍ത്ഥം. ചില മരുന്നുകള്‍ കഴിച്ചാല്‍ ഇതുണ്ടാകുമെന്നു വൈദ്യമതം. ഇത് രക്തത്തില്‍ വരുമ്പോഴാണ് മെതിമഗ്ലോബിനീമിയ എന്ന രോഗമുണ്ടാകുന്നത്. “അത് അങ്ങ് എങ്ങനെ കണ്ടുപിടിച്ചു ഡോക്ടര്‍?” എന്നു വിനയത്തോടെ നമ്മള്‍ ചോദിച്ചാല്‍ “ഹി ഹാസ് സയാനോസിസ്” എന്നു പറയും. വീണ്ടും പൈ ആന്‍ഡ് കമ്പനിയിലേക്ക് ഓടും. തൊലിക്കും കണ്ണിനുമുണ്ടാകുന്ന നീലനിറം സയാനോസിസ്, ശരി.

ചിലപ്പോള്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്റെ വീട്ടില്‍ വരാറുണ്ട്. ഒരിക്കല്‍ മൂന്ന് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളോട് ഞാനും പറഞ്ഞു: ഹി ഈസ് സഫറിങ് ഫ്രം കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ് — Coccidioidomycosis. അതുകേട്ട് മൂന്നു പേരുടെയും കണ്ണു തള്ളിപ്പോയി. അവരും മെഡിക്കല്‍ കോളേജ് ലൈബ്രറിയിലേക്ക് ഓടിയിരിക്കും. ഈ ഡോക്ടര്‍മാരെപ്പോലെയാണ് നവീന നിരൂപകര്‍. “വ്യക്തിനിഷ്ഠമായ കലാത്മകബോധത്തിന്റെ രൂപം ഉരുത്തിരിഞ്ഞുവരാന്‍ വേണ്ടി അസ്തിത്വവാദപരങ്ങളായ ആവിഷ്കാരങ്ങളെ കേന്ദ്രീകൃത പരിപ്രേക്ഷ്യത്തിലേക്ക് കൂട്ടിയിണക്കി പദങ്ങളിലൂടെ പുനര്‍ജ്ജനിപ്പിക്കുന്ന പ്രക്രിയാവൈദഗ്ദ്ധ്യമാണ് ‘മയ്യഴിപ്പുഴയുടെ തീരങ്ങ’ളില്‍ കാണുന്നത്.” എങ്ങനെയിരിക്കുന്നു ഈ കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ്?

ഭാവിചിന്ത

കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ് എന്നു പറഞ്ഞാല്‍ ശ്വാസകോശത്തിലും തൊലിപ്പുറത്തും ഉണ്ടാകുന്ന രോഗം. കഫം കൂടുതലുണ്ടാകും; ചെറിയ മുഴകളും. കെ.പി. ശൈലജയ്ക്കാണ് ‘ഗൃഹലക്ഷ്മി ചെറുകഥാമത്സര’ത്തില്‍ ഒന്നാം സമ്മാനം കിട്ടിയത്. അവരുടെ ‘സ്വര്‍ണ്ണപ്പക്ഷിയുടെ തൂവല്‍’ എന്ന അക്കഥ ഗൃഹലക്ഷ്മിയുടെ അഞ്ചാം ലക്കത്തില്‍ വായിക്കാം. പരിഷ്കൃതജീവിതം നയിക്കുന്ന അനിയത്തിയുടെയും ലളിതജീവിതം നയിക്കുന്ന ഏടത്തിയുടെയും ചിത്രങ്ങള്‍ വരച്ച് ഏടത്തിയുടെ ജീവിതം ധന്യമാണ് എന്നു ധ്വനിപ്പിക്കുന്ന കഥ. വിരസമായ നാഗരികജീവിതത്തില്‍ ആധ്യാത്മകതയുടെ സ്വര്‍ണ്ണത്തൂവല്‍ കിട്ടിയെങ്കില്‍ എന്ന് അനിയത്തിയുടെ ആഗ്രഹം. ഇതു വായിച്ചപ്പോള്‍ കോള്‍റിജ്ജിന്റെ ഒരു വാക്യം എന്റെ ഓര്‍മ്മയിലെത്തി. ആശയമെന്നാല്‍ ഭാവിചിന്തയെ ഉള്‍ക്കൊള്ളുന്നത് എന്നര്‍ത്ഥം. സ്മൃതപ്രായമായ വാക്യത്തില്‍ — എപ്പിഗ്രാമില്‍ — ഭൂതകാലചിന്തയേയുള്ളൂ. ഭാവിചിന്ത ഉള്‍ക്കൊള്ളുന്ന ആശയത്തെ പ്രതിപാദിക്കുന്നു ശൈലജ. അത്രയും നന്ന്. എന്നാല്‍ ശ്രീമതിയുടെ കഥയ്ക്ക് സാംഗോപാംഗത്വമില്ല. അംഗങ്ങളും ഉപാംഗങ്ങളും ചേര്‍ന്നു ജനിക്കുന്ന ചാരുതയില്ല. ഒരാശയത്തില്‍ നിന്ന് മറ്റൊരാശയത്തിലേക്ക് ഹനുമാഞ്ചാട്ടം ചാടുന്നു കഥയെഴുത്തുകാരി. എന്നാല്‍ ലങ്കയിലൊട്ടു ചെല്ലുന്നുമില്ല. ആധ്യാത്മികതയുടെ പ്രതിരൂപമായി കഥയില്‍ നിവേശിപ്പിച്ചിരിക്കുന്ന “സ്വര്‍ണ്ണപ്പക്ഷിയുടെ തൂവല്‍” അതിന്റെ (കഥയുടെ) ഒരവിഭാജ്യഘടകമായി ഭവിക്കുന്നില്ല. ‘ഒരു അമെച്ച്വറിഷ്’ കഥ.

കലാജന്യമായ ആഹ്ലാദം

‘അമെച്ച്വറിഷ്’ എന്നു മുകളിലെഴുതിയത് ‘അവിദഗ്ദ്ധം’ എന്ന അര്‍ത്ഥത്തിലാണ്. എന്നാല്‍ അമെച്ച്വര്‍ (അമെറ്റ്യുര്‍ എന്നും ഉച്ചാരണം) എന്ന നാമത്തിന് ധനപരമായ ലക്ഷ്യം കൂടാതെ വെറും ആഹ്ലാദത്തിനു വേണ്ടി കലയിലും വിനോദത്തിലും വ്യാപരിക്കുന്ന ആള്‍ എന്ന നല്ല അര്‍ത്ഥവുമുണ്ട്. ഗൃഹലക്ഷ്മിയില്‍ “മുത്ത് അടര്‍ന്ന ചിപ്പി’ എന്ന കാവ്യമെഴുതിയ ശ്രീമതി സരു, ധന്വന്തരി കവിതയുടെ ലോകത്ത് അമെച്ച്വറായിരിക്കാം. എന്നാല്‍ കവിതയെ സംബന്ധിച്ച് കൃതഹസ്തതയുള്ള സ്ത്രീയാണ്. കുഞ്ഞിന്റെ മരണത്തില്‍ ഖേദിക്കുന്ന അമ്മയുടെ തീവ്രവേദനയെ ആവിഷ്കരിക്കുന്ന ഈ കാവ്യം എന്റെ ഹൃദയത്തെ ചലിപ്പിക്കുകയും മനസ്സിനെ ദ്രവിപ്പിക്കുകയും നയനങ്ങളെ ആര്‍ദ്രമാക്കുകയും ചെയ്തു.

“ഈറന്‍ മിഴിയാല്‍ മനസ്സിന്നകത്തള-
മാകെ ഞാന്‍ വീണ്ടും തിരഞ്ഞിടുമ്പോള്‍
കണ്മണിപൊട്ടിച്ചെറിഞ്ഞ തരിവള-
ച്ചില്ലുകള്‍ വെട്ടിത്തിളങ്ങിടുന്നൂ.
എന്‍മകള്‍ പാടിയുറക്കിയ പാവക-
ളിന്നും മയങ്ങിക്കിടന്നിടുന്നു.
പൂക്കളും മണ്ണുമിലകളും കൊണ്ടവള്‍
തീര്‍ത്ത കൊട്ടാരം തകര്‍ന്നുപോയി,
വീണൊരീ കൊട്ടാരവാതിലില്‍നിന്നുഞാ-
നോമനേ യൊന്നുകരഞ്ഞിടട്ടേ.”

ഈ അമ്മയോടൊപ്പം ഇതെഴുതുന്ന ആളും കരയുന്നു. പക്ഷേ എന്റെ മിഴിനീര്‍ കലാജന്യമായ ആഹ്ലാദത്തിന്റെതാണ്.

അസുലഭമായ അനുഭവം

ആഹ്ലാദം രണ്ടു തരത്തിലാണ്. മസ്തിഷ്കത്തിനു കിട്ടുന്ന ആഹ്ലാദവും ഹൃദയത്തിനു കിട്ടുന്ന ആഹ്ലാദവും. രണ്ടാമത്തെതിന് ഉത്കൃഷ്ടത കൂടും. നവീന കലാസൃഷ്ടികളില്‍ ഉത്കൃഷ്ടങ്ങളായവ പലതും മസ്തിഷ്കത്തിന് ആഹ്ലാദമരുളുന്നവയാണ്. അവയില്‍ ഒരു നോവലാണ് റസ്സല്‍ മക്കോര്‍മിക് (Russell McCormmach) എഴുതിയ Night Thoughts of A Classical Physicist എന്നത് (കിങ് പെന്‍ഗ്വിന്‍ പ്രസാധനം). ഇതിന്റെ ഉജ്ജ്വലത അന്യാദൃശമാണ്. ക്ലാസ്സിക്കല്‍ ഫിസിക്സിന്റെ ഉദ്ഘോഷകനും ആരാധകനുമാണ് കല്പിത കഥാപാത്രമായ വിക്തോര്‍ യാക്കോബ്. ക്ലാസ്സിക്കല്‍ ഫിസിക്സ് ഒരു സത്യത്തെ മാത്രമേ അംഗീകരിച്ചുള്ളൂ. ആ സത്യം ഭൗതികമാണ്. വസ്തുനിഷ്ഠമാണ്. യന്ത്രമായി പ്രപഞ്ചത്തെ വീക്ഷിക്കാനായിരുന്നു ക്ലാസ്സിക്കല്‍ ശാസ്ത്രജ്ഞമാരുടെ കൗതുകം. എന്നാല്‍ നവീനഭൗതികശാസ്ത്രം ഈ സങ്കല്പങ്ങളെ തകിടം മറിച്ചു. The Nature of the Physical world എന്ന ഗ്രന്ഥത്തില്‍ എഡിങ്ടണ്‍ എഴുതി: “Physical science has limited it’s scope so as to leave a back ground which we are at liberty to, or even invited to fill with a reality of spiritual import”. നവീനഭൗതികശാസ്ത്രം തെന്നിമാറുന്ന സത്യത്തിലേക്ക് കൈചൂണ്ടിയപ്പോള്‍ ക്ലാസ്സിക്കല്‍ ഫിസിസിസ്റ്റുകള്‍ ഭയന്നു. ആ രീതിയില്‍ ഭയന്നു തകര്‍ന്നടിയുന്ന കഥാപാത്രമാണ് മക്കോര്‍മിക്കിന്റെ യാക്കോബ്. മാക്സ് പ്ലാങ്കിന്റെയും ഐന്‍സ്റ്റൈന്റെയും സിദ്ധാന്തങ്ങള്‍കണ്ട് അയാള്‍ അമ്പരന്നു. വര്‍ഷം 1918. സ്ഥലം ഒരു ജര്‍മ്മന്‍ നഗരം. ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനി തകര്‍ന്നതു പോലെ യാക്കോബും തകര്‍ന്നു. യാക്കോബിന്റെ ഈ ദുരന്തത്തിന് എല്ലാ മണ്ഡലങ്ങളെ സാംഗത്യമുണ്ട്. ഉല്‍പതിഷ്ണുത്വത്തിന്റെ അടിയേറ്റ് അസത്യാത്മകമായ യാഥാസ്ഥിതികത്വം നിലം പതിക്കുന്നു എന്ന മട്ടിലുള്ള സാംഗത്യമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ പാരായണം ഒരസുലഭാനുഭവമാണ്.

മാറ്റം വരാത്ത കഥകള്‍

അസുലഭങ്ങളായ അനുഭവങ്ങളില്‍ ഒന്നാണ് കുട്ടിക്കാലത്തെ ഫോട്ടോ കാണുന്നത്. ഇതെഴുതുന്ന ആളിന് അഞ്ചുവയസ്സായിരുന്ന കാലത്ത് എടുത്ത ഫോട്ടോ ഇപ്പോഴുമുണ്ട്. ഒരു കേടുമില്ലാതെ. ‘രാമന്‍ പിള്ള സ്റ്റുഡിയോ’ എന്ന് റബ്ബര്‍ സ്റ്റാമ്പുകൊണ്ടടിച്ച രേഖയും ഫോട്ടോയുടെ താഴെ കാണാം. എന്നാല്‍ കഴിഞ്ഞ വര്‍ഷം എടുത്ത ഒരു ഫോട്ടോ കുട്ടിയുടെ രൂപമറിയാന്‍ വയ്യാത്ത മട്ടില്‍ ആയിപ്പോയിരിക്കുന്നു. ആറു കൊല്ലം മുന്‍പ് അച്ചടിച്ച പുസ്തകങ്ങള്‍ ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്നു. കഴിഞ്ഞ വര്‍ഷം വാങ്ങിയ പെന്‍ഗ്വിന്‍ ബുക്കുകളുടെ കടലാസ്സ് പൊടിഞ്ഞു പോയി. കടലാസ്സില്‍ wood fiber കൂടിയിരുന്നാല്‍ അത് ദീര്‍ഘകാലമിരിക്കും. മുദ്രപ്പത്രങ്ങളില്‍ wood fiber എഴുപത്തഞ്ചു ശതമാനമെങ്കിലും കാണും. അതുകൊണ്ടാണ് അവ വളരെക്കാലമിരിക്കുന്നത്. പണ്ടൊക്കെ ചെരിപ്പു വാങ്ങിയാല്‍ വളരെക്കാലം ഇടാം. ഇന്ന് കഷ്ടിച്ച് രണ്ടു മാസം.

ചെറുകഥകളും ഇതുപോലെയാണ്. മലബാര്‍ സുകുമാരന്റെ “ആരാന്റെ കുട്ടിയും”, “കൂനേയുടെ ചികിത്സയും” (പേര് ഇതുതന്നെയോ എന്തോ) “ജഡ്ജിയുടെ കോട്ടും” ഒരു കേടുപാടുമില്ലാതെ ജീവിച്ചിരിക്കുന്നു. ഇന്നലെത്തെ പ്രശസ്തനായ കഥാകാരന്റെ കഥ ഇന്നില്ല. ആഴ്ചപ്പതിപ്പുകളുടെ ജീവിതകാലം ഒരാഴ്ചയാണ്. അതുകൊണ്ട് അവയില്‍ അച്ചടിച്ചു വരുന്ന കഥകളും ഒരാഴ്ചയെങ്കിലും ജീവിക്കണം. അതുണ്ടാകുന്നില്ല. വായനക്കാരന്‍ വായിച്ചു കഴിഞ്ഞാലുടന്‍ അവ മരിക്കുന്നു. കുങ്കുമം വാരികയില്‍ (ലക്കം 10) വസുമതി എഴുതിയ “വിവാഹസമ്മാനം” എന്ന കഥ എന്നെസ്സംബന്ധിച്ചിടത്തോളം ഏതാനും നിമിഷങ്ങള്‍കൊണ്ട് മരിച്ചുപോയി. സ്നേഹിച്ചിരുന്ന സ്ത്രീ മറ്റൊരുവന്റെതായിത്തീരുമ്പോള്‍ പുരുഷന്‍ ദുഃഖം മറക്കാന്‍ വേണ്ടി കുടിക്കുന്നതാണ് ഇതിലെ കഥ. കേന്ദ്രസ്ഥിതമായിരിക്കേണ്ട ഈ വിഷയത്തോടു ബന്ധമില്ലാത്ത പലതും പറഞ്ഞ് “കൊച്ചുവര്‍ത്തമാനക്കാരി”യായി പ്രത്യക്ഷയാകുന്നു കഥയെഴുത്തുകാരി. ഫൗണ്ടന്‍ പെന്‍ നല്ലതാണെങ്കില്‍ ശതാബ്ദങ്ങളോളമിരിക്കും. ഞാന്‍ ഈ ലേഖനമെഴുതാന്‍ ഉപയോഗിക്കുന്ന പേന എന്റെ കൈയില്‍ കിട്ടിയിട്ട് അമ്പതു വര്‍ഷത്തിലധികമായി. ഇതു കൊണ്ടെഴുതിയാണ് ഞാന്‍ ഫോര്‍ത് ഫോമില്‍ കണക്കു പരീക്ഷയ്ക്കു തോറ്റത്. എം.എ. പരീക്ഷയ്ക്ക് ഒന്നാം ക്ലാസ്സില്‍ ജയിക്കാന്‍ എന്നെ സഹായിച്ചതും ഈ പേന തന്നെ. വസുമതി ഒരേ പേന ഉപയോഗിച്ചാലും പേന കൂടക്കൂടെ മാറിയാലും കഥകള്‍ക്ക് മാറ്റം വരില്ല.

* * *

​​ മാറ്റം വരാത്തത് കഥകള്‍ക്കു മാത്രമല്ല. ഒരുദാഹരണം മാത്രം നല്‍കാം. ഓഫീസില്‍ ജോലിയുള്ള രണ്ടു കൂട്ടുകാരികള്‍ ബസ്സില്‍ കയറി. ഒരാള്‍ നോട്ടെടുത്ത് കൈയില്‍ വച്ചിരിക്കുന്നു. മറ്റേയാള്‍ക്ക് ബാഗില്‍ നിന്ന് പണമെടുത്തേ പറ്റൂ. ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്നു കൊണ്ട് അതെടുക്കാന്‍ വയ്യ. “എന്റെ ടിക്കറ്റും കൂടി വാങ്ങിച്ചേക്കൂ” എന്നു മൊഴിയാടുന്നു. വാങ്ങിച്ചു. രണ്ടുപേര്‍ക്കും ഇറങ്ങേണ്ട സ്ഥലം ഒന്നു തന്നെ. ഇറങ്ങി. മറ്റേ സ്ത്രീ ബാഗ് തുറന്ന് നാല്പതു പൈസ എടുത്ത് കൊടുത്തു അതുവാങ്ങാന്‍ തയ്യാറായി നിന്ന സ്ത്രീക്ക്. അവരതു വേഗം വാങ്ങി ‘പോട്ടെ’ എന്നു പറഞ്ഞ് നടന്നു. കൂട്ടുകാരിക്കു വേണ്ടി ചെലവാക്കിയ തുച്ഛമായ തുക തിരിച്ചു വാങ്ങാത്ത ഒരു സ്ത്രീയും ഇന്നേവരെ ഉണ്ടായിട്ടില്ല; ഇനി ഉണ്ടാകുകയുമില്ല.

കന്യകാത്വം. വേശ്യാത്വം

ഹോമര്‍

ഗ്രീക്ക് രതിദേവതയായ അഫ്രൊഡൈറ്റിയെക്കുറിച്ച് രണ്ടു കഥകളുണ്ട്. ഒന്ന് ഗ്രീക്കു കവി ഹോമര്‍ പറഞ്ഞത്. രണ്ട് ഗ്രീക്കു കവി ഹീസിയഡ് (Hesiod) പറഞ്ഞത്. ഹീസിയഡ് രേഖപ്പെടുത്തിയ കഥ ചുരുക്കിയെഴുതാം. സ്വര്‍ഗ്ഗം ഭര്‍ത്താവ്; ഭൂമി ഭാര്യ. അവരുടെ മകന്‍ ക്രോണസ്. സ്വര്‍ഗ്ഗവും ഭൂമിയും രതിക്രീഡയില്‍ ഏര്‍പെട്ടിരുന്നപ്പോള്‍ മകന് ഈര്‍ഷ്യയുണ്ടായി. അവന്‍ അച്ഛന്റെ ജനനേന്ദ്രിയം മുറിച്ചു കളഞ്ഞു. അത് കടലില്‍ വന്നു വീണപ്പോള്‍ അതില്‍ പറ്റിയിരുന്ന ഒന്നോ രണ്ടോ തുള്ളി രേതസ്സ് സമുദ്രത്തെ ഗര്‍ഭിണിയാക്കി. സമുദ്രം പ്രസവിച്ചവളാണ് അഫ്രൊഡൈറ്റി. അവള്‍ അഗ്നിദേവനായ ഹെഫീസ്റ്റസിന്റെ ഭാര്യയായി. വിരൂപനും മുടന്തനുമായിരുന്നു അയാള്‍. അതുകൊണ്ട് അഫ്രൊഡൈറ്റി യുദ്ധദേവനായ അറീസിനെ കാമുകനായി സ്വീകരിച്ചു. അവളുടെ പുത്രനാണ് കാമദേവനായ ഈറോസ്. ഫിനീഷ്യന്‍ രതിദേവത അസ്റ്റാര്‍ട്ടിയും സുമേറിയാക്കാരുടെ ഇനാന്നയും ബാബിലോണിയാക്കാരുടെ ഇഷ്താറും ഈജിപ്റ്റുകാരുടെ ഐസീസും ഗ്രീസിലെ അഫ്രൊഡൈറ്റിയില്‍ നിന്ന് വിഭിന്നകളല്ല. ഈ അഞ്ചു പേരും സുചരിതകളാണ്. അതേസമയം വേശ്യകളും. കന്യകാത്വത്തെക്കുറിച്ചും വേശ്യാത്വത്തെക്കുറിച്ചും സ്ത്രീക്കുണ്ടാകുന്ന ഫാന്റസിക്ക് യോജിച്ച മട്ടിലാണ് ഈ ദേവതകള്‍ക്ക് ദ്വന്ദഭാവം നല്‍കിയിട്ടുള്ളത്. ഭാരതത്തിലോ? പാര്‍വതിയാണ് ശക്തിയുടെ പ്രതിരൂപം. ആ ദേവിയില്‍ വേശ്യാത്വത്തിന്റെ അംശം ഉണ്ടെന്നുപറയാന്‍ വയ്യ. പ്രകാശത്തിന്റെ — ശുക്ലപക്ഷത്തിന്റെ — ദേവതയാണ് പാര്‍വ്വതി (താന്ത്രിക സിദ്ധാന്തമനുസരിച്ച്) അന്ധകാരത്തിന്റെ — ശ്യാമപക്ഷത്തിന്റെ — ദേവതയാണ് കാളി. പാര്‍വ്വതി/കാളി ഈ ദേവതകളില്‍ മേല്പറഞ്ഞ ദ്വന്ദ്വഭാവം ആരോപിച്ചിരിക്കുന്നു താന്ത്രികര്‍. ഏതു ചാരിത്രശാലിനിയിലും വേശ്യാത്വം തലയുയര്‍ത്തും. ഏതു വേശ്യയിലും വിശുദ്ധി തലയുയര്‍ത്തും. അടുത്ത വീട്ടിലെ പുരുഷന്‍ തന്നെ നോക്കുന്നുവെന്നു് ഭാര്യ ഭര്‍ത്താവിനോടു പറയുമ്പോള്‍ അതു് ഭാര്യയുടെ പാതിവ്രത്യത്തെയാണു് കാണിക്കുന്നതെന്നു് അയാള്‍ വിശ്വസിച്ചാല്‍ ഏഭ്യനാണ് ആ മനുഷ്യന്‍ എന്നു മാത്രം കരുതിയാല്‍ മതി. ദ്വന്ദ്വഭാവങ്ങളിലെ ഒന്നു് — വേശ്യാത്വം — പരാതിയായി പ്രത്യക്ഷമാകുന്നുവെന്നേ കരുതേണ്ടതുള്ളൂ. പി.എ.എം. ഹനീഫ് കുങ്കുമം വാരികയിലെഴുതിയ “ഉളി” എന്ന പരമ ബോറന്‍ കഥയെ അവലംബിച്ചു് ഇത്രയും കാര്യങ്ങള്‍ എനിക്കെഴുതാന്‍ കഴിഞ്ഞല്ലോ. ഹനീഫിനു് നന്ദി. (അദ്ദേഹത്തിന്റെ കഥയിലെ നായിക അന്യപുരുഷനെക്കുറിച്ചു് ഭര്‍ത്താവിനോടു് പരാതി പറയുന്നവളാണു്.)

ധിഷണയുടെ സ്ഫുലിംഗം

ജവാഹര്‍ലാല്‍ നെഹ്റു

രാഷ്ട്രവ്യവഹാരത്തില്‍ കീര്‍ത്തിയാര്‍ജ്ജിച്ചവരെക്കുറിച്ചു് ബഹുജനത്തിനു ബഹുമാനമില്ല. എന്നാല്‍ അവരിലാരെങ്കിലും ധിഷണയുടെ വിലാസം കാണിച്ചാല്‍ അവര്‍ (ജനം) അതിരറ്റ ആദരം പ്രകടിപ്പിക്കും. ജവാഹര്‍ലാല്‍ നെഹ്റുവിനെക്കാള്‍ വലിയ രാഷ്ട്രതന്ത്രജ്ഞന്മാര്‍ ഭാരതത്തിലുണ്ടിയിട്ടുണ്ടു്. പക്ഷേ, ആത്മകഥയും ഡിസ്കവറി ഒഫ് ഇന്ത്യയും എഴുതിയ നെഹ്റുവിനോടാണു് ഭാരതീയര്‍ക്കു ബഹുമാനം. ഫ്രാന്‍സിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിയായിരുന്നു ആങ്ദ്രേ മാല്‍റോ. “നിശ്ശബ്ദതയുടെ ശബ്ദം” എന്ന കലാവിമര്‍ശന ഗ്രന്ഥവും മാസ്റ്റര്‍ പീസുകളായി പരിഗണിക്കപ്പെടുന്ന നോവലുകളും എഴുതിയതുകൊണ്ടാണു് അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നതു്. കേരളത്തിലെ പനമ്പിള്ളി ഗോവിന്ദമേനോന്‍, സി. അച്ചുതമേനോന്‍, ഇ.എം.എസ്. നമ്പൂതിരിപ്പാടു്, കെ. ദാമോദരന്‍ എന്നിവര്‍ ആദരണീയരായതു് അവരുടെ ധിഷണാവൈഭവത്താലാണു്. അവരുടെ രാഷ്ട്രതന്ത്രജ്ഞത മറ്റു നേതാക്കന്മാര്‍ക്കും കാണുമായിരിക്കും. ധിഷണാവൈഭവം വേണ്ട ധിഷണയുടെ സ്ഫുലിംഗം ഒന്നു പ്രസരിപ്പിച്ചാല്‍ മതി ബഹുജനം നിങ്ങളെ സ്നേഹിക്കും, മാനിക്കും. വാരികകളിലെ ചോദ്യോത്തര പംക്തികള്‍ ഈ ധിഷണാസ്ഫുലിംഗങ്ങള്‍ കൊണ്ടാണു് ആകര്‍ഷകങ്ങളാകുന്നത്. ജനയുഗം വാരികയില്‍ ‘ആര്യാടു് ഗോപിയോടു ചോദിക്കുക’ എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള പംക്തിക്കു പുതുമയുണ്ട്. അതില്‍ ധിഷണയുടെ അഗ്നികണമുണ്ടു്. നേരമ്പോക്കുമുണ്ടു്. ഉദാഹരണം ഗുരുവായൂരപ്പന്‍ ആര്യാടു് ഗോപിയോടു ചോദിക്കുന്നു: കരുണാകരന്‍ ഇവിടെ ഒന്നാം തീയതി തോറും തൊഴാന്‍ വരാറുണ്ടു്. കമ്മ്യൂണിസ്റ്റുകാര്‍ ഇവിടെ തൊഴാന്‍ വരാറുണ്ടോ?

ഉത്തരം
ഉണ്ടല്ലോ? വല്ലപ്പോഴും മലയാറ്റൂര്‍ രാമകൃഷ്ണന്‍.

ഇതു വായിച്ചപ്പോള്‍ എനിക്കും ഒരു ചോദ്യം വായുവില്‍ക്കൂടി കേള്‍ക്കാറാകുന്നു.

വാത്സ്യായനന്‍
സര്‍ദാര്‍ കെ.എം. പണിക്കര്‍

എ.ഡി. ഒന്നാം ശതാബ്ദത്തിനും നാലാം ശതാബ്ദത്തിനും ഇടയ്ക്കുള്ള കാലത്തു ജീവിച്ചിരുന്നുവെന്നു് മിടുക്കനായ സര്‍ദാര്‍ കെ.എം. പണിക്കര്‍ പറയുന്നു. ഞാന്‍ തിരുവനന്തപുരത്തു വരുന്നുവെന്നു കരുതി ചില കുട്ടികളും ചില ഫിലോസഫി ലക്‍ചറര്‍മാരും സെനറ്റ് ഹാളില്‍ എന്നെ കാണാനും എന്റെ പ്രസംഗം കേള്‍ക്കാനും കൂടിയെന്നു പറയുന്നതു ശരിയാണോ കൃഷ്ണന്‍ നായരേ?

ഉത്തരം

ശരിയാണ് കാമശാസ്ത്രമെഴുതിയ ആളല്ലേ. കണ്ടുകളയാമെന്നു വിചാരിച്ചു കോളേജ് വിദ്യാര്‍ത്ഥികള്‍ തടിച്ചുകൂടി. ന്യായഭാഷ്യത്തിന്റെ കര്‍ത്താവാണു് താങ്കളെന്നു വിചാരിച്ചു് ചില അദ്ധ്യാപകര്‍ ഓടിച്ചെന്നു. അങ്ങോട്ടു് ചെന്നപ്പോഴാണു് രണ്ടു കൂട്ടര്‍ക്കും അമളി പറ്റിയതു്. വടക്കെങ്ങോ ഉള്ള ഒരു വാത്സ്യായനന്‍ വരാമെന്നു് സര്‍വ്വകലാശാലാധികൃതരോടു് ഏറ്റിരുന്നു. സുഖക്കേടുകൊണ്ടു് ആ മാന്യന്‍ വന്നതുമില്ല. വന്നെങ്കില്‍ കുട്ടികള്‍ ഇങ്ങനെ ചോദിക്കുമായിരുന്നു: “ശശോ വൃഷോ ശ്വ ഇതി ലിങ്ഗ തോ നായക വിശേഷാഃ” എന്നു അങ്ങു് കാമസൂത്രത്തില്‍ എഴുതിയതൊന്നു വിശദീകരിക്കൂ.

അദ്ധ്യാപകര്‍ ആംഗലവാണിയില്‍ ചോദിക്കുന്നതു ഇങ്ങനെയാവാം: Vatsyayana, you elaborated logicism in the 3rd century A.D. Are we correct? How can truth be apprehended through a norm?

ഷഡക്ഷര സുന്ദരന്‍

എന്റെ ഒരു കാരണവര്‍ മകനു് ഇരുപത്തെട്ടു കെട്ടുമ്പോള്‍ പേരിട്ടതു ഷഡക്ഷര സുന്ദരന്‍ നായര്‍ എന്നായിരുന്നു. ശ്രീമൂലവിലാസം ഇംഗ്ലീഷ് സ്കൂളില്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുന്ന കാലത്തു് ഞാന്‍ വട്ടിയൂര്‍ക്കാവിലുള്ള ഈ കാരണവരുടെ വീട്ടില്‍ പോകുമായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം വടിയെടുത്തു് ദേഷ്യത്തോടെ “എടാ ഷഡാക്ഷര സുന്ദരാ ഇവിടെ വാ” എന്നു് ആക്രോശിക്കുന്നതു കേട്ടിട്ടുണ്ടു്. കാരണവരേ, എന്തിനാണു് വേണ്ടാത്ത ദീര്‍ഘമെന്നു് ഞാനന്നു ചോദിച്ചിട്ടില്ല. ഷഡക്ഷരമെന്നു പോരേ എന്നു സംശയം ഉന്നയിക്കാന്‍ എനിക്കന്നു അറിവില്ലായിരുന്നു. പിന്നീടു് ഇ.വി. കൃഷ്ണപിള്ള പേരുകളെക്കുറിച്ചു നേരമ്പോക്കായി പലതുമെഴുതിയപ്പോള്‍ ഷഡക്ഷര സുന്ദരന്‍ നായരെ ഞാന്‍ ഓര്‍മ്മിച്ചു പോയി. ഇ.വി.യുടെ കൂട്ടുകാരന്റെ ഭാര്യ പെറ്റു, ഇ.വി. ശിശുവിനെ കാണാന്‍പോയി, കുഞ്ഞു് ഫൗണ്ടന്‍ പേനയോളം വരും. പേരെന്താണെന്നു ചോദിച്ചപ്പോള്‍ മറുപടി: വേണുഗോപാല വീണഗീതരസ ബാലഗംഗാധരന്‍. ഇ.വി.യുടെ ഭാവന ഉദ്ദീപ്തമാകുന്നു. തന്ത വയസ്സുകാലത്തു് അങ്കണത്തില്‍ വീണു മുട്ടൊടിക്കുന്നു. സ്വല്പം ജീരകവെള്ളം വേണം. കിഴവന്‍ വിളിക്കുന്നു: “എടാ വേണുഗോപാലവീണഗീതരസ ബാലഗംഗാധരോ, ഓടിവായോ, പിടിച്ചെഴുന്നേല്പിക്കോ ജീരകവെള്ളം കൊണ്ടുവായോ” ഇതു മുഴുവന്‍ പറയാന്‍ പറ്റില്ല. പേരു പൂര്‍ണ്ണമാക്കുന്നതിനു മുന്‍പുതന്നെ കിഴവന്റെ പ്രാണന്‍ പോകും. അത്രയ്ക്കു് ദീര്‍ഘതയുണ്ടു് പേരിനു്.

ടി.എന്‍. ഗോപിനാഥന്‍ നായര്‍ വേറൊരു, വിഷയമാണു് ഹൃദ്യമായി പ്രതിപാദിക്കുന്നതു്; ഓമനപ്പേരുകളും വട്ടപ്പേരുകളും (ജനയുഗം) കൊക്കു, കൊക്ക, റിങ്ക, ചിഹ, ബുബു ഇങ്ങനെ പോകുന്നു ഓമനപ്പേരുകള്‍. സാഹിത്യ പഞ്ചാനന്‍ ഓമനപ്പുത്രനു് ഗേപിനാഥന്‍ എന്ന പേരു നല്കി. എങ്കിലും ‘കോക്കനാര്‍’ എന്നാണു് അദ്ദേഹം മകനെ വിളിച്ചിരുന്നതു്.

തിരുവനന്തപുരത്തെ പെണ്ണുങ്ങള്‍ ഇപ്പോള്‍ കണവന്മാരെ അവരുടെ പേരിന്റെ ആദ്യത്തെ അക്ഷരം ഓമനപ്പേരാക്കി വിളിക്കുന്നു. ഗോപാലന്‍ നായര്‍ ‘ഗോ’ എന്നാകുന്നു. നാരായണന്‍ നായര്‍ മധുരമൊഴിയിലൂടെ ‘നാ’ എന്നായി മാറുന്നു. ശിവശങ്കരന്‍ നായര്‍ ‘ശ്ശീ’ എന്നു് രൂപം കൊള്ളുന്നു. ഓരോ ‘ശ്ശീ’ കേള്‍ക്കുമ്പോള്‍ അതു പ്രേമത്തിന്റെ ശ്ശീയാണോ അതോ ദേഷ്യത്തിന്റെ ശ്ശീയാണോ എന്നു് പാവം ശിവശങ്കരന്‍ നായര്‍ സംശയിക്കുന്നു, ഞെട്ടുന്നു.

ശത്രുഘ്നനും വസന്തനും

ചെറുകഥയ്ക്ക് എന്തെല്ലാം വേണം? സംഘട്ടനം, പ്രമേയം, കഥാപാത്രസ്വഭാവ ചിത്രീകരണം, കഥാകാരന്റെ വീക്ഷണരീതി, ശൈലിയുടെ സവിശേഷത, സിംബലിസം. ഇനിയും പലതും പറയാം. ഇപ്പറഞ്ഞതൊക്കെ ശത്രുഘ്നന്റെ കഥയില്‍ കാണും. എപ്പോഴും കാണും. പക്ഷേ അദ്ദേഹത്തിന്റെ കഥകള്‍ വായനക്കാരനെ സ്പര്‍ശിക്കാറില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 35) അദ്ദേഹമെഴുതിയ “രാമലക്ഷ്മണന്മാരുടെ അമ്മ” എന്ന ചെറുകഥ വായിച്ചാലും. പത്രഭാഷയില്‍ വാര്‍ദ്ധക്യസഹജമായ രോഗം കൊണ്ടു് ഒരു വൃദ്ധ മരണം പ്രാപിക്കുന്നതു് കഥാകാരന്‍ വര്‍ണ്ണിക്കുന്നു. എന്നാല്‍ സംഭവങ്ങളിലൂടെയും ഇമേജറിലൂടെയും വികാരങ്ങളെയും ശില്പത്തെയും കൂട്ടിയിണക്കുന്ന മാന്ത്രികവിദ്യ ശത്രുഘ്നനു് അറിഞ്ഞുകൂടാ. അതിനാല്‍ അദ്ദേഹത്തിന്റെ ഇക്കഥ — എന്നല്ല എല്ലാക്കഥകളും — ഉമിക്കരി ചവച്ച പ്രതീതി ഉളവാക്കുന്നു. കഥ റൊമാന്റിക്കോ റീയലിസ്റ്റിക്കോ ഡേര്‍ട്ടി റീയലിസ്റ്റിക്കോ (റേമണ്ട് കാര്‍വര്‍ നേതാവായിട്ടുള്ള പുതിയ പ്രസ്ഥാനം) ആകട്ടെ. മാന്ത്രികത്വം — മാജിക്‍ — ഇല്ലെങ്കില്‍ അതു കലാസൃഷ്ടിയല്ല.

“മുനമ്പിനെ സമുദ്രം വലയം ചെയ്തിരിക്കുന്നതു പോലെ എല്ലാ രാത്രികളിലും ജീവിതത്തെ വലയം ചെയ്യുന്ന നിദ്രയില്‍ അതു് (ജീവിതം) കുതിര്‍ന്നിരിക്കുന്നു എന്നതു ചിത്രീകരിക്കാതെ ഒരെഴുത്തുകാരനും മാനുഷിക ജീവിതത്തെ ശരിയായി വര്‍ണ്ണിക്കാന്‍ സാദ്ധ്യമല്ലെ”ന്ന് പ്രൂസ്ത് പറഞ്ഞിട്ടുണ്ടു്. (തര്‍ജ്ജമയുടെ വിലക്ഷണതയ്ക്കു മാപ്പു ചോദിക്കുന്നു.) നിദ്രയില്‍ കുതിര്‍ന്ന ജീവിതത്തെ ഭാവാത്മക ശോഭയോടെ വസന്തന്‍ ആവിഷ്കരിക്കുന്നു. (ദേശാഭിമാനി വാരിക, ലക്കം 20. “മുള്‍മുടിയും മരക്കുരിശും”.) കലയുടെ ചട്ടക്കൂട്ടിലൊതുക്കിയ പ്രചാരണം. ഞാന്‍ രണ്ടു തവണ ഈ ഭാവദീപ്തി കണ്ടു. ആഹ്ലാദിക്കുകയും ചിന്താമഗ്നനാവുകയും ചെയ്തു. അതു് അനുധ്യാനത്തിലേക്കു് എന്നെ കൊണ്ടുപോയി. അതാണു് കലയുടെ കര്‍ത്തവ്യം.

കെ. സുരേന്ദ്രന്റെ നേര്‍ക്കു്

മുട്ടത്തു വര്‍ക്കി

മനുഷ്യനെ മൃഗത്തില്‍ നിന്നു വിഭിന്നനാക്കി നിറുത്തുന്നതു് ‘ഡിഗ്നിറ്റി’യാണു് — അന്തസ്സാണു്. അന്തസ്സു് പാലിച്ചില്ലെങ്കില്‍ മനുഷ്യന്‍ മൃഗമായി അധഃപതിക്കും. പെരുമാറ്റത്തില്‍, ഭാഷയില്‍, അംഗവിക്ഷേപത്തില്‍ എന്നല്ല എല്ലാ അംശങ്ങളിലും മനുഷ്യനു് അന്തസ്സു് കൂടിയേ തീരൂ. അന്തസ്സു് നിലനിറുത്താന്‍ മനുഷ്യന്‍ ചില സങ്കേതങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. അവയില്‍ ഒരണു തെറ്റിയാല്‍ ഡിഗ്നിറ്റി തകരും. മീനാക്ഷിയെന്നു് സ്ത്രീയുടെ പേരു്. അവളെ മീന്‍ കണ്ണിയെന്നു വിളിക്കൂ. വിളിക്കുന്നവന്‍ അന്തസ്സുകെട്ടവനാണു്. ആദരണീയമായ ഈ ഡിഗ്നിറ്റി നമ്മുടെ പല സാഹിത്യകാരന്മാര്‍ക്കുമില്ല. “മദ്യവും പെണ്ണുമുണ്ടെങ്കില്‍ അവാര്‍ഡുകാര്‍ക്കു മറ്റൊന്നും നോക്കേണ്ടതില്ല. ഇതൊക്കെ ചെയ്യാന്‍ കഴിവുള്ള ഏതു പട്ടിക്കും അവാര്‍ഡ് കിട്ടും”. എന്നു് ഉദീകരണം ചെയ്തതിനു ശേഷം മുട്ടത്തു വര്‍ക്കി പ്രസിദ്ധനായ സാഹിത്യകാരന്‍ കെ. സുരേന്ദ്രന്റെ ബുദ്ധിശക്തിയെ “കൊട്ടിബുദ്ധി” എന്നു വിശേഷിപ്പിക്കുന്നു (ഞായറാഴ്ച വാരിക, ലക്കം 3). ഇതു് വര്‍ക്കി പറഞ്ഞതു തന്നെയാണെങ്കില്‍ അദ്ദേഹം സാന്മാര്‍ഗ്ഗികമായി എത്ര താണുപോയിരിക്കുന്നു! അന്തര്‍മണ്ഡലത്തിലുള്ള സ്വാഭാവിക നിയന്ത്രണങ്ങളെ കെട്ടുപൊട്ടിച്ചു വിടുമ്പോള്‍ അതു ചെയ്യുന്നവരുടെയും അതു കാണുന്നവരുടെയും ഡിഗ്നിറ്റി തകര്‍ന്നു പോകുന്നു. പക്ഷേ, അവഹേളിക്കപ്പെട്ട സുരേന്ദ്രനു് ഒരു താഴ്ചയുമില്ല താനും.

കെ. സുരേന്ദ്രന്‍

കൂറ്റ്സേ

ജെ. എം. കൂറ്റ്സെ

Waiting for the Barbarians എന്ന ചേതോഹരമായ നോവലിന്റെ കര്‍ത്താവായ ജെ. എം. കൂറ്റ്സെക്കു് (ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ്) അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ Life and Times of Michael K-യെ അവലംബമാക്കി ബുക്കര്‍ പ്രൈസ് നല്‍കിയതായി കൗമുദി ന്യൂസ് സര്‍വീസില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നു (കലാകൗമുദി ലക്കം 427). മഹാനായ ഈ കലാകാരനെക്കുറിച്ചു ലേഖനം ഹ്രസ്വമാണെങ്കിലും അന്തരംഗസ്പര്‍ശിയാണു്. കൂറ്റ്സെക്കു് സമ്മാനം കിട്ടിയതായി ഇംഗ്ലീഷ് പത്രങ്ങളില്‍പ്പോലും കണ്ടില്ല. ഇക്കാര്യം അറിഞ്ഞു് സന്ദര്‍ഭത്തിനു് ഉചിതമായ വിധത്തില്‍ ഈ സാഹിത്യകാരനെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ കൗമുദി ന്യൂസ് സര്‍വീസ് ലേഖകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അപാര്‍റ്റ് ഹേറ്റിനു് (Apart theid നീഗ്രോകളേയും മറ്റു കറുത്തവര്‍ഗ്ഗക്കാരേയും മാറ്റി നിറുത്തുകയും അവരോടു വിവേചനം കാണിക്കുകയും ചെയ്യുന്നതു്) എതിരായി പൊരുതുന്ന ഉജ്ജ്വല പ്രതിഭാശാലിയാണു് കൂറ്റ്സേ അദ്ദേഹത്തിന്റെ Dusklands വേറൊരു ചേതോഹരമായ കൃതിയാണ്.

* * *

നമ്മുടെ നാട്ടില്‍ മൂന്നു കൊല്ലത്തിനകത്തു്, അഞ്ചു കൊല്ലത്തിനകത്തു് ഉണ്ടാകുന്ന നല്ല കൃതിക്കു് സമ്മാനം കൊടുക്കുന്നു. ആ ഏര്‍പ്പാടു നിറുത്തിയിട്ടു അഞ്ചു കൊല്ലം പരിപൂര്‍ണ്ണമായ നിശ്ശബ്ദത പാലിച്ച് പേന കൈകൊണ്ടു തൊടാതിരിക്കുന്നവനു് അക്കാഡമികളും വയലാര്‍ ട്രസ്റ്റും സമ്മാനം കൊടുക്കുമെന്നു പ്രഖ്യാപിച്ചാല്‍ നന്നായിരിക്കും. വളരെ വളരെ നന്നായിരിക്കും.