close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 07 18


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 07 18
മുൻലക്കം 1997 07 11
പിൻലക്കം 1997 07 25
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ചോദ്യം, ഉത്തരം

Symbol question.svg.png സ്ത്രീ - നിർവചിക്കൂ

സ്വർണ്ണം കൊണ്ടുണ്ടാക്കിയ ആപ്പിൾ പഴങ്ങൾ വയ്ക്കാനുള്ള വെള്ളിപ്പാത്രമാണ് സ്ത്രീയെന്നു ഗൊയ്തേ (Goethe) പറഞ്ഞിട്ടുണ്ട്. അദ്ദേഹമെവിടെ? ഞാനെവിടെ? എങ്കിലും വായനക്കാരുടെ സദയാനുമതിയോടെ മാറ്റിപ്പറയട്ടെ, വെള്ളികൊണ്ടുണ്ടാക്കിയ ആപ്പിൾ പഴങ്ങൾ വയ്ക്കാനുള്ള സ്വർണ്ണനിർമ്മിതമായ പാത്രമാണ് സ്ത്രീ.

Symbol question.svg.png പുരുഷന് ഒന്നിൽക്കൂടുതൽ വിവാഹം അനുവദിക്കേണ്ടതല്ലേ സമുദായം?

ഒരു കൈവിലങ്ങുതന്നെ അസഹനീയം. അപ്പോൾ രണ്ടോ മൂന്നോ കൈവിലങ്ങുകളായാലോ?

Symbol question.svg.png പീകാസോയുടെ ‘ഗർനീക’ എന്ന ചിത്രത്തെ നിങ്ങൾ പരിഹസിച്ചതു കണ്ടു. നിങ്ങൾക്കു വിവരമുണ്ടോ?

ഞാൻ പരിഹസിച്ചില്ല. എനിക്കത് ആസ്വദിക്കാൻ വയ്യ എന്നേ പറഞ്ഞുള്ളൂ. സ്ഥൂലീകരണത്തിലൂടെ മനുഷ്യന്റെ ക്രൂരതയെ പരിഹസിക്കുകയാണ് പീകാസോ. സ്ഥൂലീകരണമില്ലാതെതന്നെ പരിഹാസമാവാം.

Symbol question.svg.png ധനികന്മാർ എന്തുകൊണ്ട് പുസ്തകം വായിക്കുന്നില്ല? എന്തുകൊണ്ട് കല ആസ്വദിക്കുന്നില്ല?

പുസ്തകങ്ങൾ വായിക്കുകയും കല ആസ്വദിക്കുകയും ചെയ്യുന്ന ധനികരുടെ ന്യൂനപക്ഷമുണ്ട്. ഭൂരിപക്ഷവും അവർ സൃഷ്ടിക്കുന്ന ധനത്തിന്റെ തടവുമുറിയിലാണ്. അതിന്റെ വാതിൽ തുറക്കാറില്ല. തടവുകാരന് പുറത്തുപോരണമെന്ന ആഗ്രഹവുമില്ല.

Symbol question.svg.png നിങ്ങൾ അട്ടർ കൺഫ്യൂഷനാണല്ലോ. ‘ഒതലോ’ ‘നളചരിത’ത്തെക്കാൾ കേമമാണെന്ന് ഒരു പ്രൊഫസർ പറഞ്ഞുവെന്നു എഴുതിയിട്ട് അദ്ദേഹത്തെ ആക്ഷേപിക്കുന്നു. എന്താണുഹേ?

തിടുക്കത്തിൽ എഴുതിയപ്പോൾ പറ്റിയ തെറ്റാണത്. ‘നളചരിതം’ ‘ഒതലോ’യെക്കാൾ ഉത്കൃഷ്ടമാണെന്നാണ് പ്രഫെസർ പറഞ്ഞത്. അതു ശരിയല്ല എന്നാണ് ഞാൻ സ്പഷ്ടമാക്കാൻ ശ്രമിച്ചത്. തെറ്റു പറ്റിപ്പോയി ഹേ. ക്ഷമിക്കൂ.

Symbol question.svg.png എനിക്കു വധുവിനെ ആവശ്യമുണ്ട്. എന്തു ചെയ്യണം?

വിലകുറഞ്ഞ പൗഡർ മുഖത്തു തേച്ച്, കൂടുതൽ ചുവന്ന ചായം ചുണ്ടുകളിൽ തേച്ച്, മുക്കുപണ്ടങ്ങൾ ധാരാളമിട്ട്, ആവശ്യത്തിലധികം കണ്മഷി തേച്ച്, മുല്ലപ്പൂക്കാടാക്കിത്തീർത്ത ആറിഞ്ച് നീളമുള്ള മുടി കാണിച്ച്, പത്തടി അകലെ നിൽക്കുന്നവർക്ക് ഓക്കാനമുണ്ടാക്കുന്ന സെന്റ് തേച്ച് പോലീസ് വരുമോ എന്ന പേടിയോടുകൂടി തിരുവനന്തപുരത്തെ എം. ജി. റോഡിൽ ചില ചെറുപ്പക്കാരികൾ നിൽക്കുന്നുണ്ടാകും സായാഹ്നവേളകളിൽ. നിങ്ങൾ ഒരു നോട്ടമിട്ടാൽമതി. ഒരു വധുവിനു പകരം പല വധുക്കൾ നിങ്ങളുടെ കൂടെ വരും.

Symbol question.svg.png ‘ഒതലോ’യിൽ എവിടെയാണ് സുപ്രീം പൊയറ്റിക് അട്ടറൻസ്? അസംബന്ധം പറയുന്നതിന് അതിരുവേണ്ടേ?

‘Perdition catch my soul. But I do love thee and when I love thee not chaos is come again’. ഇതുപോലെ ശക്തിയുള്ള വരികൾ മലയാളത്തിൽ ഉണ്ണായി വാരിയർ ആയിരം ജന്മം ജനിച്ചാലും എഴുതുകയില്ല.

ക്രാഫ്റ്റ്

“അച്ചുക്കൂടത്തിന്റെ അഭിമർദ്ദപീഡ” അനുഭവിച്ച ചില ചെറുകഥകൾ ലിപികളുടെ രൂപമെടുത്തു വാരികയുടെ, പുസ്തകത്തിന്റെ താളുകളിൽ കിടന്നാലും തേൻ ഒഴുകുന്ന പ്രതീതിയുണ്ടാകും. അച്ചടിമഷിയും കടലാസും മാധുര്യം നുകർന്നാലും അതിന്റെ അതിപ്രസരം ഉള്ളതിനാലാണ് അതു സംഭവിക്കുന്നത്.

പ്രിയതമയുടെ ചുണ്ടുകളിൽ നിന്നു വീഴുന്ന തേനൂറുന്ന വാക്കുകൾ പ്രിയതമന്റെ കാതുകളിൽ മാധുര്യം പകരും. അവയെ മഷികൊണ്ടു കടലാസിൽ രേഖപ്പെടുത്തരുത്. അതു ചെയ്താൽ മഷിയുടെ നീലനിറവും ധവളപത്രത്തിന്റെ വെണ്മയും ആ മാധുര്യം നുകർന്നു കളയും. അതുകൊണ്ടാണ് ‘ഞാൻ അങ്ങയെ സ്നേഹിക്കുന്നു’ എന്ന് അവൾ നേരിട്ടു പറയുമ്പോൾ ഉണ്ടാകുന്ന മാധുര്യം അതേ പ്രസ്താവം കടലാസിൽ ലിപികളാർന്ന് വരുമ്പോൾ ഉണ്ടാകാത്തത്.

“അച്ചുകൂടത്തിന്റെ അഭിമർദ്ദപീഡ” അനുഭവിച്ച ചില ചെറുകഥകൾ ലിപികളുടെ രൂപമെടുത്തു വാരികയുടെ, പുസ്തകത്തിന്റെ താളുകളിൽ കിടന്നാലും തേൻ ഒഴുകുന്ന പ്രതീതിയുണ്ടാകും. അച്ചടിമഷിയും കടലാസും മാധുര്യം നുകർന്നാലും അതിന്റെ അതിപ്രസരം ഉള്ളതിനാലാണ് അതുസംഭവിക്കുന്നത്. മോപസാങ്ങിന്റെ ‘യൂസ്ലെസ് ബ്യൂട്ടി’, ‘ഇൻ ദി മൂൺലൈറ്റ്’, റേയ്മണ്ട് കാർവറുടെ ‘കതീഡ്രൽ’, ചെക്കോവിന്റെ ‘കിസ്’ ഈ ചെറുകഥകൾ പ്രേമഭാജനത്തിന്റെ ചുണ്ടുകളിൽ നിന്നു വീഴുന്ന ‘ഞാൻ അങ്ങയെ സ്നേഹിക്കുന്നു’ എന്ന വാക്കുകൾ പോലെ മധുസ്യന്ദികളാണ്.

ദൗർഭാഗ്യം കൊണ്ട് ശ്രീ. ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടിയുടെ ‘പിതാക്കന്മാരും പുത്രന്മാരും’ എന്ന ചെറുകഥയിൽനിന്ന് തേനൊഴുകുന്നില്ല. മൂന്നു മാന്യന്മാർക്കു ശുദ്ധതെമ്മാടികളായ മൂന്ന് ആൺമക്കൾ. അവർ കൊലപാതകം തുടങ്ങിയ അധമകൃത്യങ്ങൾ ചെയ്തിട്ട് പോലീസിന്റെ പിടിയിൽ പെടുന്നു. മാന്യരായ പിതാക്കന്മാർ ആ ആഭാസന്മാരായ മക്കളെ രക്ഷിക്കാനായി എത്തുന്നു. പിതാക്കന്മാരും സന്താനങ്ങളും തമ്മിലുള്ള സമകാലിക ബന്ധത്തിന്റെ അനഭിലഷണീയത കഥയിലുണ്ട്. രണ്ടു കൂട്ടരുടെയും ജീവിതലയങ്ങൾ മാറിയതിന്റെ ചിത്രമുണ്ട്. പക്ഷേ പരിചിതമായ വിഷയം കൈകാര്യം ചെയ്യുമ്പോൾ അതു നവീനമാണെന്നു വായനക്കാർക്കു തോന്നണം. കൃഷ്ണൻ കുട്ടി ഫോർമ്യുല (formula) പോലെയാണ് കഥയെഴുതുന്നത്. ഇതുപോലെ പൂർവ്വ കല്പിതരൂപങ്ങളിൽ വാർന്നു വീഴുന്നതിനെ കലയെന്നല്ല വിളിക്കുക; ക്രാഫ്റ്റ് എന്നാണ്. (കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ).

നിരീക്ഷണങ്ങൾ

തകഴി ശിവശങ്കരപ്പിള്ളയുടെ ‘ചെമ്മീൻ’ എന്ന നോവൽ റീയലിസ്റ്റിക്കാണോ അതോ റൊമാന്റിക്കാണോ എന്ന് പലരും എന്നോടു ചോദിച്ചിട്ടുണ്ട്. തനി റീയലിസ്റ്റിക് നോവൽ ഇല്ല. തനി റൊമാൻസുമില്ല. റൊമാന്റിക് നോവലായ ‘മാർത്താണ്ഡവർമ്മ’യിൽ റീയലിസ്റ്റിക്കായ ഭാഗങ്ങൾ ഏറെയുണ്ട്. റീയലിസത്തിന് ഊന്നൽ നൽകിയ ‘ചെമ്മീനി’ൽ റൊമാന്റിസിസത്തോടു ബന്ധപ്പെട്ട ഭാഗങ്ങൾ ധാരാളം. പസ്തർനക്കിന്റെ ‘ഡോക്ടർ ഷിവാഗോ’ എന്ന നോവൽ കാല്പനികമാണ്; അതേ സമയം യഥാതഥങ്ങളായ അംശങ്ങൾ ഒരുപാടുണ്ട് അതിൽ. റീയലിസവും റൊമാന്റിസവും ‘വെള്ളം കയറാത്ത അറകള’ല്ല.

2. വിപ്ലവത്തെക്കുറിച്ച് കവി സ്റ്റീവൻ സ്പെൻഡർ പറഞ്ഞത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. Using my metaphor of the pronouns, in the early stages the revolutionary merges his separate consciousness, his ‘I’ in the ‘We’ of the movement, following leaders with whom ‘we’ identify, thinking them ‘us’. After the revolution has come to power, the leader, instead of being one with us, becomes ‘He’ and his followers become his objects taking orders and gradually becoming apathetic. വിപ്ലവകാരിയുടെ ‘ഞാൻ’. പ്രസ്ഥാനത്തിലെ ‘നമ്മളു’മായി ഒരുമിച്ചു ചേരുന്നു. നേതാക്കന്മാരെ വിഭിന്നരായി കാണാതെ ‘ഞങ്ങൾ’ എന്നു നാം പറയുന്നു. വിപ്ലവം ജയിക്കുമ്പോൾ, അത് അധികാരത്തിലെത്തുമ്പോൾ നേതാവ് നമ്മളോടു ചേരാതെ ‘അവനാ’യി മാറുന്നു. ആ ‘അവൻ’ കല്പിക്കുന്നതെല്ലാം അനുയായികൾ തലതാഴ്ത്തി അനുസരിക്കുന്നു. നമ്മുടെ തിരഞ്ഞെടുപ്പുകളിലും ഇതുതന്നെയല്ലേ സംഭവിക്കുന്നത്. ജീപ്പിൽ കയറി ഇസ്പീട് ഗുലാനെപ്പോലെ നിന്ന് മുപ്പത്തിരണ്ടു പല്ലുകളും കാണിച്ച് ഞാനും നിങ്ങളും ഒന്നാണെന്ന് മൊഴിയാടുന്നു സ്ഥാനാർത്ഥി. നമ്മൾ അതു വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ‘ഞാൻ വേറെ, നിങ്ങൾ വേറെ’ എന്ന മട്ടും. അപ്പോൾ ജയിച്ചവനെ ഉൾപ്പെടുത്തി നമ്മളെന്നോ ഞങ്ങളെന്നോ പറയാൻ ഒക്കുകയില്ല നമുക്ക്.

സർക്കാരിനു നിയമമുണ്ടാക്കി സമൂഹത്തിൽ മാറ്റം വരുത്താം. സാഹിത്യസൃഷ്ടിക്ക് ആ പരിവർത്തനം ഉണ്ടാക്കാൻ സാധിക്കില്ല.

3. സമൂഹത്തിൽ മാറ്റം വരുത്താനോ അതിനെ പരിഷ്കരിക്കാനോ സാഹിത്യസൃഷ്ടിക്കു കഴിവില്ല. ജീവിതത്തിലെ ഭാഗ്യങ്ങളെ, ദൗർഭാഗ്യങ്ങളെ ബിംബങ്ങളിലൂടെ ആവിഷ്കരിച്ച് അവയുടെ സത്യത്തെ സാന്ദ്രീകൃതാവസ്ഥയിൽ പ്രദർശിപ്പിക്കുന്ന കൃത്യമേ സാഹിത്യത്തിന് അനുഷ്ഠിക്കാനുള്ളൂ. അതല്ല, ചില സാഹിത്യകൃതികൾ മാറ്റം വരുത്തിയെന്ന് ആരെങ്കിലും പറഞ്ഞാൽ അവയ്ക്ക് സാഹിത്യപരമായ മേന്മയില്ലെന്ന് അസന്ദിഗ്ധമായി നമുക്കു പറയാം. Uncle Tom’s Cabin എന്ന നോവൽ അടിമത്തത്തെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും അതിൽ വിജയം വരിച്ചുവെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. ശരിയാണെന്നു വാദത്തിനുവേണ്ടി സമ്മതിക്കാം. പക്ഷേ ആ നോവൽ സാഹിത്യസൃഷ്ടിയല്ല. സർക്കാരിനു നിയമമുണ്ടാക്കി സമൂഹത്തിൽ മാറ്റം വരുത്താം. സാഹിത്യസൃഷ്ടിക്ക് ആ പരിവർത്തനം ഉണ്ടാക്കാൻ സാധിക്കില്ല.

റൂസോയും വൊൾതേറും എഴുതിയതുകൊണ്ടാണ് ഫ്രാൻസിൽ വിപ്ലവമുണ്ടായത് എന്ന വാദം ശരിയല്ല. സമുദായം വിപ്ലവത്തിനു സന്നദ്ധമായിരിക്കുമ്പോൾ അതിലെ അംഗങ്ങളായ സാഹിത്യകാരന്മാർ കൂടി അതിനെക്കുറിച്ച് എഴുതുന്നു എന്നേയുള്ളൂ. അവർ എഴുതിയില്ലെങ്കിലും വിപ്ലവമുണ്ടാകും. റൂസോയുടെയും വൊൾതേറിന്റെയും രചനകൾ ആവിർഭവിച്ചില്ലെന്നു കരുതൂ. ലൂയിയുടെയും മാറി ആങ്ത്വാനത്തിന്റെയും തലകൾ തെറിക്കുമായിരുന്നു. ഈഴവ സമുദായത്തിൽ പെട്ടവർ ക്രിസ്ത്യാനികളാകുമെന്നു കണ്ടു പേടിച്ചിട്ടാണ് ക്ഷേത്രപ്രവേശനം സർക്കാർ അനുവദിച്ചത്. കുമാരനാശാൻ ‘ചണ്ഡാല ഭിക്ഷുകി’ എഴുതിയതുകൊണ്ടല്ല ദേവാലയങ്ങളിലെ വാതിലുകൾ വർണ്ണവ്യത്യാസമില്ലാതെ ഏതു ഹിന്ദുവിനും പ്രവേശിക്കാനായി സർക്കാർ തുറന്നിട്ടത്.

സൂത്രപ്പണി ഒടുവിൽ

വായനക്കാർ ഓർമ്മിക്കുകയില്ല എന്ന തെറ്റിദ്ധാരണയോടുകൂടി ഞാൻ ഒരിക്കൽ പറഞ്ഞ കാര്യം വീണ്ടും എഴുതാൻ ഭാവിക്കുകയായിരുന്നു. അപ്പോഴാണ് അഞ്ചുപത്രങ്ങൾ റോഡിൽ നിന്ന് പയ്യൻ വീട്ടിന്റെ മുൻവശത്തേക്ക് എറിയുന്നതിന്റെ കഠോരശബ്ദം എന്റെ കാതിൽ വന്നുവീണത്. ഓടിച്ചെന്നു. മലയാള മനോരമ വായിക്കുന്നതിനിടയിൽ അതിലെ ‘വാചകമേള’ എന്ന പംക്തി കണ്ണിൽ പെട്ടു. ശ്രീ. പൊൻകുന്നം വർക്കി പറഞ്ഞതുതന്നെ പിന്നെയും പിന്നെയും പറയുന്നുവെന്ന് ശ്രീ. എസ്. എൽ. പുരം വിനയം കലർന്ന ഭാഷയിൽ കുറ്റപ്പെടുത്തിയിരിക്കുന്നതു ആ കോളത്തിൽ കണ്ടു. അതോടെ ആവർത്തിക്കാൻ ലേശം പേടി. എങ്കിലും ഇരുപത്തിയേഴുകൊല്ലമായി ഇതെഴുതുകയല്ലേ. എല്ലാം ഒരു വ്യക്തിയിൽനിന്നു വരുന്നതല്ലേ. വല്ലപ്പോഴും ഒന്ന് ആവർത്തിച്ചാൽ വായനക്കാർ സദയം പൊറുക്കുകയില്ലേ എന്നൊക്കെ വിചാരിച്ചു ഞാൻ. അതിന്റെ ബലത്തിൽ ഒരിക്കലെഴുതിയ ഒരു സംഭവം കഴിയുന്നിടത്തോളം ചുരുക്കിയെഴുതുകയാണ്.

“പുരുഷന് ഒന്നിൽക്കൂടുതൽ വിവാഹം അനുവദിക്കേണ്ടതല്ലേ സമുദായം?” ഒരു കൈവിലങ്ങുതന്നെ അസഹനീയം. അപ്പോൾ രണ്ടോ മൂന്നോ കൈവിലങ്ങുകളായാലോ.

കൗമുദി പത്രാധിപരായിരുന്ന കെ. ബാലകൃഷ്ണൻ പറഞ്ഞതുകൊണ്ടാണ് മുഖ്യമന്ത്രിയായിരുന്ന പനമ്പള്ളി ഗോവിന്ദമേനോൻ മയ്യനാട്ടു ഹൈസ്ക്കൂളിലെ വാർഷികാഘോഷത്തിൽ പങ്കുകൊള്ളാനെത്തിയത്. മന്ത്രിസഭാ യോഗത്തിൽ സംസാരിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രിയെ ഒരു മണിക്കൂറിനകം തിരുവനന്തപുരത്ത് എത്തിച്ചു കൊള്ളാമെന്നു ബാലകൃഷ്ണൻ പറഞ്ഞതു വിശ്വസിച്ചാണ് അദ്ദേഹം മയ്യനാട്ട് എത്തിയത്. സമ്മേളനം ആരംഭിച്ചു. സ്വാഗത പ്രഭാഷകൻ ഒന്നേമുക്കാൽ മണിക്കൂർ പ്രസംഗിച്ചു. അതിനുശേഷം പനമ്പിള്ളി തന്നെ ഒരു മണിക്കൂർ നേരം പ്രഭാഷണം നടത്തി. അദ്ദേഹം പോകാൻ ഭാവിച്ചപ്പോൾ കുറെ പെൺപിള്ളേരുടെ നൃത്തം കൂടി കണ്ടിട്ടേ പോകാൻ പാടുള്ളൂ എന്നായി സ്ക്കൂൾ അധികാരികൾ. മാന്യനായ പനമ്പള്ളി ഇരുന്ന് ഡാൻസ് എന്ന ഹിംസാത്മക പ്രക്രിയ കണ്ടു. രണ്ടു മണിക്കൂർ നേരം പെൺപിള്ളേർ കലാഹിംസ നടത്തി. എന്നിട്ട് അതു തീരാറായപ്പോൾ ഒരു വാക്യം ഗാനത്തിന്റെ മട്ടിലുണ്ടായി. പനമ്പള്ളി ഗോവിന്ദ മേനോന്റെ സുശക്തങ്ങളായ കൈകളിൽ രാജ്യമിരിക്കുമ്പോൾ ഞങ്ങൾക്കു ധൈര്യമുണ്ട് എന്നോ മറ്റോ ആയിരുന്നു വാക്യം. അതു പാട്ടായി ‘അവതരിപ്പിച്ചിട്ട്’ പിള്ളേർ മുഖ്യമന്ത്രിയെ ഒന്നു നോക്കി. അതു കേട്ടും കണ്ടും കെ. ബാലകൃഷ്ണൻ പറഞ്ഞു. ‘ഈ വാക്യം പറയാനായിരുന്നു കാബിനറ്റിൽ നിന്നിറങ്ങിവന്ന പനമ്പള്ളിയെ സ്ക്കൂൾ അധികാരികളും ആ ഉഡാൻസുകാരികളും മെനക്കെടുത്തിയത്. മലയാളം വാരികയിൽ ‘തിരുമാലി’ എന്ന ചെറുകഥയെഴുതിയ ശ്രീ. ടി. എൻ. പ്രകാശിന് ഒരു പയ്യന്റെ ദുഃഖം ചിത്രീകരിക്കണം. അച്ഛൻ അവനെ ഫോണിൽ വിളിക്കാത്തതുകൊണ്ടുണ്ടാകുന്ന ദുഃഖം. കഥയുടെ ഒടുവിലത്തെ വാക്യത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ആ ശോകത്തിലേക്കു വായനക്കാരെ കൊണ്ടുവരാനായി ഒരു കാര്യവുമില്ലാതെ കഥാകാരൻ അതുമിതും പറയുന്നു. ചിരംജീവികളെക്കുറിച്ചു തനിക്കുള്ള മതം പ്രകാശിപ്പിക്കാൻ കാടുകയറ്റം നടത്തുന്നു ദേശാഭിമാനി വാരികയിൽ ‘കബറടക്കം’ എന്ന കഥയെഴുതിയ ശ്രീ. കെ. എ. സെബാസ്റ്റ്യൻ. നിരൂപണത്തിന്റെ ഭാഷയിൽ പറയട്ടെ, പ്രതിപാദ്യ വിഷയത്തെ ഇതിവൃത്തത്തിന്റെ കേന്ദ്രസ്ഥാനത്തു നിറുത്തി കഥാപാത്രങ്ങളെക്കൊണ്ടു പ്രവർത്തിപ്പിച്ചും സംസാരിപ്പിച്ചും അതിനെ വികസിപ്പിക്കാതെ മയ്യനാട്ടെ പെൺപിള്ളേരെപ്പോലെ അവസാനത്തിൽ മുഖ്യമന്ത്രിയെ നോക്കി സാകൂതവീക്ഷണം നടത്തുന്നു കഥാകാരൻ. സെബാസ്റ്റ്യന്റെ ആഖ്യാനരീതിക്കു സവിശേഷതയുണ്ടെന്നുകൂടി സമ്മതിച്ചില്ലെങ്കിൽ എന്റെ ഈ അഭിപ്രായക്കുറിപ്പ് തികച്ചും സത്യാത്മകമാവുകയില്ല.

രത്നങ്ങൾ

ഭാഗവതത്തിൽ നിന്ന്. പുരഞ്ജനൻ എന്ന പേരുള്ള മഹാരാജാവ് കാട്ടിലേക്കു ചെന്നപ്പോൾ അതി സുന്ദരിയായ ഒരു തരുണിയെ കണ്ടു. അവൾ എങ്ങനെ?

“സ്തനൗ വ്യഞ്ജിത കൈശോരൗ
സമവൃത്തൗ നിരന്തരൗ
വസ്ത്രാന്തേന നിഗൂഹന്തീം
വ്രീഡയാ ഗജഗാമിനീം”

സ്തനൗ= മുലകൾ; വ്യഞ്ജിത= സൂചിപ്പിക്കുന്ന; കൈശോരൗ= നവയൗവനം; സമവൃത്തൗ= സമമായി വൃത്താകൃതിയാർന്നത്; നിരന്തരൗ= ഇടതൂർന്ന്; വസ്ത്രാന്തേന= വസ്ത്രത്തിന്റെ അരികുകൊണ്ട്; നിഗുഹന്തീം= മറയ്ക്കുന്ന; വ്രീഡയാ= ലജ്ജയാൽ; ഗജഗാമിനീം= ആനയെപ്പോലെ നടക്കുന്നവൾ.

ആനയെപ്പോലെ നടന്ന്. വസ്ത്രാന്തത്താൽ, ഇടതൂർന്നതും വൃത്താകൃതിയാർന്നതുമായ മുലകളെ ലജ്ജയാൽ മറച്ച് അവൾ യൗവനാഗമത്തെ സൂചിപ്പിച്ചു.

അവളോട് പുരഞ്ജനൻ ചോദിച്ചു:

 
“ത്വം ഹ്രീർഭവാന്യസ്യഥ വാഗ്രമാപതിം
വിചിന്വതീകിം മുനിവദ് രഹോ വനേ
ത്വദം ഘ്രി കാമാപ്ത സമസ്തകാമം
ക്വ പദ്മകോശഃപതിതഃ കരാഗ്രാത്”

ത്വം= നീ; ഹ്രീ= ലജ്ജ; ഭവാനീ= ശിവപത്നി; അസി= ആകുന്നു; അഥ= അല്ലെങ്കിൽ; വാക്= സരസ്വതി; രമാ= ഭാഗ്യദൈവതം; പതിം= ഭർത്താവ്; വിചിന്വതീ= അന്വേഷിക്കുന്ന; കിം= നീയാണോ; മുനിവത്= മുനിയെപ്പോലെ; രഹഃ= ആരുമില്ലാത്ത ഈ സ്ഥലത്ത്; വനേ= കാട്ടിൽ; ത്വത് അംഘ്രി= നിന്റെ കാലുകൾ; കാമ= ആഗ്രഹിക്കുന്ന; ആപ്ത= നേടിയ; സമസ്ത= എല്ലാം; കാമം= ആഗ്രഹിക്കത്തക്ക; ക്വ= എവിടെ; പദ്മകോശ= താമരപ്പൂവ്; പതിതഃ= വീണ; കരാഗ്രാത്= കൈയുടെ അറ്റത്തു നിന്ന്.

നീ ലജ്ജയുടെ ദൈവതമാണോ? അല്ലെങ്കിൽ പാർവ്വതിയാണോ? അല്ലെങ്കിൽ സരസ്വതീ ദേവിയാണോ? അല്ലെങ്കിൽ ലക്ഷ്മീ ദേവിയാണോ? വനത്തിൽ ആരുമില്ലാതെ ജീവിക്കുന്ന സന്യാസിനിയെപ്പോലെയായ നീ നാഥനെ അന്വേഷിക്കുന്നോ? അയാൾ നിന്റെ പാദങ്ങൾ കൊതിച്ച് അഭിലാഷങ്ങളെയെല്ലാം സഫലങ്ങളാക്കിയല്ലോ. നീ രമയല്ലാതെ മറ്റാരുമല്ലെങ്കിൽ കരാഗ്രത്തിൽ നിന്നു വീണുപോയ താമരപ്പൂ എവിടെ?

എന്തൊരു മനോഹരമായ സങ്കല്പം!

2. മെക്സിക്കോയിലെ കവി റോസാറ്യോ കാസ്തെയാനോസ് (Rosario Castellanos 1925-1974) എഴുതിയ Chess എന്നകാവ്യം.

Because we were friends and sometimes loved each other
perhaps to add one more tie
to the many that already bound us
we decided to play games of the mind.
We set up a board between us:
equally divided into pieces, values
and possible moves.
We learned the rules, we
swore to respect them,
and the match began.
We’ve been sitting here for
centuries, meditating ferociously
how to deal the one last blow
that will finally
annihilate the other one forever.

സ്നേഹിതരായി രണ്ടുപേരും ചതുരംഗക്കളി ആരംഭിക്കുന്നു. കളി മുന്നോട്ടു പോകുന്തോറും രണ്ടുപേർക്കും സ്നേഹം കുറഞ്ഞു വരുന്നു. ഒടുവിൽ പ്രതിയോഗിയെ നശിപ്പിക്കണമെന്നേ ഒരോ വ്യക്തിക്കും താല്പര്യമുള്ളൂ. ചതുരംഗക്കളിയിലൂടെ മനുഷ്യജീവിതത്തിലെ സംഘട്ടനങ്ങളെ കവി (കവയിത്രി) എത്ര രമണീയമായി ചിത്രീകരിക്കുന്നുവെന്നു നോക്കുക. മസ്തിഷ്കപരമെങ്കിലും ഉജ്ജ്വലമായ കവിത!

ആഖ്യാനത്തിന്റെ ഊർജ്ജം

ചക്രവർത്തിയുടെ സ്നേഹത്തിന്റെ ഒരു തുള്ളിക്കണ്ണീർ ഘനീഭവിച്ചതാണ് താജ്മഹലെന്നു മഹാകവി. അതിനകത്തു രാജ്ഞി വളകിലുക്കത്തോടുകൂടി നടക്കുന്നുണ്ടാവും. അമ്പലത്തിൽ ചെല്ലൂ. സ്ത്രീ മോഹനാംഗിയായി കല്ലിൽ പ്രത്യക്ഷയാകും. രവിവർമ്മയുടെ ചിത്രങ്ങളിൽ അവൾ സർവാംഗസുന്ദരിയായി വിരാജിക്കുന്നു. വിശ്വവശ്യമായ സൗന്ദര്യത്തോടെ, നിഗൂഢ മന്ദസ്മിതത്തോടെ അവൾ ഡാവിഞ്ചിയുടെ ‘മോണലിസ’യിൽ പരിലസിക്കുന്നു. മനോഹാരിതയുടെ ഉടലെടുത്ത രൂപമായി അവൾ മർലിൻ മൺട്രോ എന്ന പേരിൽ പുരുഷന്മാരെയെല്ലാം വശീകരിക്കുന്നു. സ്ത്രീയുടെ ഈ സമ്മോഹനാവസ്ഥ ഇന്ന് ഇല്ലാതെയായിരിക്കുന്നു. അവൾ വേട്ടയാടപ്പെടുന്ന ഏണശാബമാണ്. പൈശാചികമായ പുരുഷശക്തി അവളുടെ വക്ഷോജങ്ങൾ കടിച്ചു കീറുന്നു. ബലാത്ക്കാരവേഴ്ചയ്ക്ക് വിധേയയാക്കി അവളെ കൊല്ലുന്നു. Chase വേട്ടയാടൽ - മാത്രമാണ് പുരുഷന്റെ കൃത്യമെന്ന് ഹിച്ച്കോക്ക് പറഞ്ഞത് എത്ര സത്യം. മൃഗീയതയെക്കാൾ താണതലത്തിൽ വർത്തിക്കുന്ന ഈ നൃശംസതയെ ചിത്രീകരിക്കുകയാണ് ശ്രീ. ഇ. വി. ശ്രീധരൻ ‘പൂമരച്ചോട്ടിലെ ലക്ഷ്മി’ എന്ന കഥയിൽ (കലാകൗമുദി). കഥാകാരന് narrative energy ആഖ്യാനത്തിന്റെ ഊർജ്ജം - ഉണ്ട്. അതിൽ മുങ്ങിപ്പോകുന്നു അദ്ദേഹം പറയുന്ന കഥയുടെ സർവസാധാരണത്വം.

ഉത്കൃഷ്ടമായ പുസ്തകം

വാസ്കോ ഡ ഗാമ (Vasco da Gama 1460-1524) എന്ന പോർറ്റുഗീസ് നാവികൻ രാജകല്പനയനുസരിച്ച് കേപ് ഒഫ് ഗുഡ് ഹോപ് ചുറ്റി ഇൻഡ്യൻ സമുദ്രം കടന്നു കോഴിക്കോട്ടെത്തി 1498 മേ മാസത്തിൽ. (വാസ്കോ എന്നതിന്റെ പോര്‍റ്റുഗീസ് ഉച്ചാരണം വാഷ്കൂ എന്നാണ്) അദ്ദേഹം ഇവിടത്തെ രാജാവിനെ കണ്ടതിന്റെ ചിത്രം നോക്കുക.

“രാജാവ് പ്രായം കൂടിയയാള്‍. തോളുതൊട്ട് കണങ്കാല്‍വരെ പട്ടുകൊണ്ട് പൊതിഞ്ഞിരിക്കുന്നു. അദ്ദേഹം മുന്നോട്ടു വന്നു ഗാമയെ ആലിംഗനം ചെയ്തു. ബ്രാഹ്മണ മോധാവിയാണ് അദ്ദേഹം. മറ്റുള്ളവര്‍ ആദ്യമായി അകത്തേക്കു കയറി. ഗാമയുടെ കരം ഗ്രഹിച്ചുകൊണ്ട് അദ്ദേഹം പിറകേയും. അത് വലിയ ഹോള്‍. അനേകം ബഞ്ചുകള്‍ കൃത്രിമമായി ഒന്നിനു മുകളിലായി വച്ചിരിക്കുന്നു. നാടകശാലയിലെന്ന പോലെ. തറയില്‍ പട്ടു വിരിച്ചിരിക്കുന്നു. ചുവരുകളിലാകെ പട്ടു കേര്‍ട്ടനുകള്‍. അവയില്‍ സ്വര്‍ണ്ണം കൊണ്ടുള്ള വിചിത്രാലങ്കാരങ്ങള്‍. രാജാവ് വിലകൂടിയ കിടക്കയിലാണ് കിടക്കുക. ശിരസ്സിലെ അലങ്കാരത്തിൽ രത്നങ്ങൾ. സ്വർണ്ണം കൊണ്ടുള്ള അലങ്കാരങ്ങൾ. വില വളരെക്കൂടിയ ആഭരണങ്ങള്‍ അദ്ദേഹത്തിന്റെ കാതുകളില്‍. കാല്‍വിരലുകളിലും കൈവിരലുകളിലും രത്നങ്ങള്‍ പതിച്ച വളയങ്ങള്‍. അവ ഉജ്ജ്വലങ്ങള്‍… ഗാമ അദ്ദേഹത്തെ അഭിവാദനം ചെയ്തു. അതാണ് രാജാവിനെസ്സംബന്ധിച്ച് ഇവിടത്തെ രീതി. ഗാമയെ രാജാവിന്റെ അടുത്തുതന്നെ അദ്ദേഹം ഇരുത്തി. മറ്റു പോര്‍റ്റുഗീസുകാര്‍ താഴെ ഇരുന്നു. അവരുടെ കൈകൾ തണുപ്പിക്കാനും കഴുകാനും വേണ്ടി വെള്ളം കൊണ്ടുവന്നു. പല തരത്തിലുള്ള പഴങ്ങളും അവര്‍ക്ക് ഉന്മേഷത്തിനു വേണ്ടി നല്‍കി.

(വാസ്കോ ഡ ഗാമ 1498)

2. രാജകീയ പ്രഭാവത്തിന് അനുരൂപമായ മുഖവും ശാരീരികമായ വളര്‍ച്ചയും അക്ബറിനുണ്ടായിരുന്നു. അതിനാല്‍ ഒറ്റനോട്ടം കൊണ്ട് ആര്‍ക്കും അദ്ദേഹം രാജാവാണെന്നു നിഷ്പ്രയാസം അറിയാന്‍ കഴിഞ്ഞിരുന്നു. വീതിയാര്‍ന്ന തോളുകള്‍, അശ്വവിദ്യാവൈദഗ്ദ്ധ്യത്തിന് നല്ലപോലെ യോജിക്കുന്ന മുട്ടുകളകന്ന കാലുകള്‍, അല്പം ധൂമ്രമായ വര്‍ണ്ണം ഇവയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. വലതു തൊളിന്റെ ഭാഗത്തേക്കു തല ചരിച്ചു വയ്ക്കും. നെറ്റി വിശാലം; കണ്ണുകള്‍ പ്രകാശപൂര്‍ണ്ണങ്ങള്‍, ജ്വലിക്കുന്നവ. സൂര്യപ്രകാശത്തില്‍ മിന്നുന്ന സമുദ്രം പോലെയാണ് അവ…

(Father Antonio Monserrate 1582)

മുകളില്‍ തര്‍ജ്ജമ ചെയ്തു ചേര്‍ത്ത രണ്ടു H.K. Kaul എഡിറ്റ് ചെയ്ത് 1977-ല്‍ Oxford India Paperback ആയി പ്രസാധനം ചെയ്ത Travellers India എന്ന പുസ്തകത്തിലുള്ളതാണ്. പ്രാചീനകാലം തൊട്ട് ഈ ശതാബ്ദം വരെയുള്ള കാലയളവില്‍ ഇന്‍ഡ്യ സന്ദര്‍ശിച്ച വിദേശികളുടെ വിവരണങ്ങളില്‍ നിന്നു സാംഗത്യമുള്ള ഭാഗങ്ങള്‍ തിരിഞ്ഞെടുത്ത് പ്രസാധനം ചെയ്ത ഈ ഗ്രന്ഥം ഈ രാജ്യത്തിന്റെ കലാപരവും ചരിത്രപരവും സാമൂഹികവും രാഷ്ട്രവ്യവവഹാരപരവുമായ വസ്തുതകള്‍ അറിയാന്‍ നമ്മളെ സഹായിക്കുന്നു. എല്ലാം ദൃക്സാക്ഷി വിവരണങ്ങള്‍. അതുകൊണ്ടുതന്നെ സത്യാത്മകങ്ങളും. വിദേശത്തു നിന്നു് എത്തിയവര്‍ നമ്മുടെ ഭാഷ, ആചാരം ഇവയൊക്കെ എങ്ങനെ കണ്ടുവെന്നറിയുന്നതും രസാവഹമത്രേ. This is a superb collection എന്ന ഒരു നിരൂപകന്‍. ഞാനും അദ്ദേഹത്തോടു യോജിക്കുന്നു. (പുറങ്ങള്‍ 536 വില രൂപ 245).