close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 08 29


സാഹിത്യവാരഫലം
Mkn-10.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 08 29
മുൻലക്കം 1997 08 22
പിൻലക്കം 1997 09 05
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

മഹാനായ കവി. 1990-ലെ നോബൽ ലോറിയ്റ്റ് ഒക്താബ്യോ പാസ്സിന്റെ ’In light of India’ എന്ന ചേതോഹരമായ പുസ്തകത്തിൽ കണ്ണുകൾ വ്യാപരിപ്പിച്ച് ഞാൻ ഇരുന്നപ്പോൾ കാലത്തിന്റെ ആഴങ്ങളിൽ നിന്നുയർന്നുവന്ന എന്തെല്ലാം രൂപങ്ങളാണ്, വ്യക്തികളാണ്,വസ്തുക്കളാണ്. വസ്തുതകളാണ് എന്റെ അന്തർനേത്രം കണ്ടത്.അവയെല്ലാം ഞാൻ പണ്ടു ദർശിച്ചവയായിരിക്കാം. പക്ഷേ പാസ്സിന്റെ ഭാവനയെന്ന ത്രിഭുജകാചത്തിലൂടെ അവയുടെ മയൂഖങ്ങങ്ങൾ കടന്നുവന്നപ്പോൾ ഓരോന്നിനും മഴവില്ലിന്റെ ഏഴുനിറങ്ങൾ. പൂർണ്ണചന്ദ്രൻ ആകാശത്തു തിളങ്ങുന്നതു കണ്ടാൽ ആഹ്ലാദമുണ്ടാകും. ഇളകുന്ന ജലത്തിൽ അതിന്റെ പ്രതിഫലനം കണ്ടാൽ ആഹ്ലാദിരേകമാണ് ഫലം. പ്രതിഫലനത്തിന്റെ ചലനമാണ് അതിനു ഹേതു. ഭാരതീയ ചരിത്രം, ഭാരതീയ തത്വചിന്ത ഇവയൊക്കെ ഈ മഹാകവിയുടെ ഭാവനയിൽ പ്രതിഫലിക്കുമ്പോൾ എനിക്ക് ആഹ്ലാദമല്ല. ആഹ്ലാദിശയമാണ് ഉണ്ടാവുക.ഓരോ ഭാരതീയനും വീണ്ടും വീണ്ടും വായിക്കേണ്ട ഗ്രന്ധതല്ലജമാണിത്. പാസ്സിന്റെ ആധ്യാത്മിക ജീവിതത്തിനു മാർഗ്ഗദർശനമരുളിയ ഭഗവത്ഗീതയുമായിട്ടാണ് അദ്ദേഹം പാരീസിൽനിന്നു ഇന്ത്യയിലേക്കു വന്നതു്. ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ. വിചിത്രകഥകളുടെ പ്രഭവകേന്ദ്രങ്ങളായ നഗരങ്ങൾ. വർണ്ണോജ്ജ്വലങ്ങളായ ജനക്കൂട്ടങ്ങൾ. പ്രകാശിക്കുന്ന, ഇരുണ്ട കണ്ണുകളോടു കൂടിയ വനിതകൾ. പുണ്യാളന്മാർ, യാചകർ ഇവയെല്ലാമുള്ള ഇന്ത്യ. 1951 നവംബറിൽ അദ്ദേഹം ബോംബെയിലെത്തി. സാങ്കൽപാതീതങ്ങളായ എന്തെല്ലാം യഥർഥ്യങ്ങൾക്കാണ് പാസ്സ് അഭിമുഖീഭവിച്ചു നിന്നത്! അറ്റംകൂർത്ത മീശയുള്ള ഇരുണ്ട പുരുഷൻമാർ, കാക്കയുടെ ചിറകുപോലെ കറുത്ത തലമുടിയും പുരികങ്ങളും കാമവികാരത്തിന്റെ ഉദ്ദീപനമുണ്ടാകുന്ന കാലയളവിൽ പെൺസിംഹത്തിന്റെ കണ്ണുകൾ വിടരുന്നതുപോലെ വിടർന്ന കണ്ണുകളുള്ള സ്ത്രീകൾ, ചൂടിന്റെ തരംഗങ്ങൾ, ക്ഷീണിച്ച കാളകൾ വലിക്കുന്ന കറകറ ശബ്ദമുയർത്തുന്ന വണ്ടികൾ. പകുതി വിടർന്ന പുഷ്പം പോലെയുള്ള പെൺകുട്ടി. ചുവപ്പ്, നീല, മഞ്ഞ ഇങ്ങനെ പല നിറങ്ങളുള്ള സാരികളുടുത്ത യുവതികൾ. ആമ്പൽത്തണ്ടുപോലെ കൃശമായ ശരീരമുള്ള ഒരു പെൺകുട്ടിയുടെ ചിരി. നീലാന്തരീക്ഷത്തിൽ വളഞ്ഞു പുളഞ്ഞോ വൃത്താകൃതിയിലോ പറക്കുന്ന കടൽക്കാക്കകൾ. കഴുകന്മാർ, കാക്കകൾ, കാക്കകൾ, കാക്കകൾ ഇവയെല്ലാം പാസ്സ് കണ്ടു.

എന്തെല്ലാമാണു പാസ്സിനെ ആകർഷിച്ചത്? പറയാൻ പ്രയാസമുണ്ട്. മനുഷ്യന് യാഥാർഥ്യത്തിന്റെ ആധിക്യം സഹിക്കാനാവുകയില്ല. അതേ യാഥാർഥ്യത്തിന് അതിപ്രസരം വന്നാൽ അവാസ്തവികതയാവും. ഈ യാഥാർഥ്യത്തെയും അയഥാർഥ്യത്തെയും പാസ്സ് നോക്കിയതെങ്ങനെയെന്ന് ഇപ്പുസ്തകം സ്‌പഷ്‌ടമാക്കുന്നു.

വിശ്വപ്രശസ്തനായ നോവലിസ്റ്റ് രാജാറാവുവിനെ പാരീസിൽവച്ച് പാസ്സ് പരിചയപ്പെട്ടു. റ്റെക്‌സാസിൽ കവ്യോത്‌സവം നടന്ന വേളയിൽ രാജാറാവുവും, പോളിഷ്-അമേരിക്കൻ കവി മീപോഷും(Czeslaw Miloz 1980-ലെ നോബൽ ലോറിയിറ്റ്) അവിടെയുണ്ടായിരുന്നു. മതത്തിൽ വിശ്വസിക്കുന്ന തത്വചിന്തകനാണ് കവിയായ മീപോഷ്. അദ്ദേഹവും രാജാറാമും സ്‌നേഹിതരായി.

രജാറാവുവിനെ പിന്നീട് ഇന്ത്യയിൽ വച്ചു പാസ്സ് കണ്ടു. അക്കാലത്താണു പാസ്സിനു ഒരു വലിയ സമ്മാനം കിട്ടിയത്. സമ്മാനം സ്വീകരിക്കുന്നത് ശരിയോ എന്ന് അദ്ദേഹത്തിനു സംശയം. കവിത പാസ്സിന് രഹസ്യ മതമാണ്. ബഹുജനദൃഷ്ടിയിൽ നിന്ന് അകന്നുള്ള രഹസ്യം. സമ്മാനം സ്വീകരിച്ചാൽ ആ രഹസ്യം പരസ്യമാകില്ലേ? തന്നെ വഞ്ചിക്കുകയല്ലേ അതുകൊണ്ട്? രാജാറാവുവിനോട് സംശയമില്ലാതാക്കൽ ആവശ്യപ്പെട്ട പാസ്സിനെ അദ്ദേഹം സന്ന്യാസിനിയായി ദില്ലിക്കടുത്തു താമസിക്കുന്ന ആനന്ദമയിയുടെ ആശ്രമത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. സന്ന്യാസിനി ഒരു ഓറഞ്ചെടുത്തു പാസ്സിന്റെ നേർക്കെറിഞ്ഞു. അദ്ദേഹം അതു കൈകൊണ്ടുപിടിച്ചു. സന്ന്യാസിനി എന്നിട്ടു അദ്ദേഹത്തോടു പറഞ്ഞു. “ഞാൻ പാവയാണ്. നിങ്ങളുടെയെല്ലാം പാവ. ആനന്ദ എന്നു നിങ്ങൾ വിളിക്കുന്നത് നിങ്ങളുടെ കപട പ്രവൃത്തിയാണ്. ഞാൻ നിങ്ങളുടെ കളിപ്പാട്ടം മാത്രം.”

പാസ്സിന്റെ സംശയം നേരത്തേ രാജാറാവുവിൽ നിന്നറിഞ്ഞ സന്ന്യാസിനി അറിയിക്കുകയായി: ‘എന്തൊരു പൊള്ളയായ അഭിമാനം! വിനയത്തോടെ സമ്മാനം സ്വീകരിക്കൂ. മറ്റെല്ലാ സമ്മാനങ്ങളെപ്പോലെ ഇതും വിലയില്ലാത്തതാണെന്നു മനസ്സിലാക്കി സ്വീകരിക്കൂ. സ്വീകരിച്ചില്ലെങ്കിൽ അതിന് അതിമൂല്യം കല്പിക്കുകയായിരിക്കും നിങ്ങൾ അനാസക്തമായി. പുഞ്ചിരിയോടെ അതു സ്വീകരിക്കൂ; ഞാനെറിഞ്ഞ ഓറഞ്ച് നിങ്ങൾ സ്വീകരിച്ചരിച്ചതുപോലെ. സമ്മാനം നിങ്ങളെയോ നിങ്ങളുടെ കവിതയെയോ കൂടുതൽ മെച്ചപ്പെടുത്തുകില്ല. അനാസക്തിയാണ് പ്രധാനമായത്.’

പാസ്സിനു സന്ന്യാസിയുടെ വാക്കുകൾ സന്തോഷം നൽകി. അതറിഞ്ഞ് രാജാറാവു അദ്ദേഹത്തോടു പറഞ്ഞു: “അവർ പറഞ്ഞതു മുഴുവൻ ഭഗവദ്ഗീതയിലുള്ളതാണെന്നു താങ്കൾക്കു മനസ്സിലായോ?” പാസ്സിന് അതറിഞ്ഞുകൂടായിരുന്നു. കുറേക്കാലം കഴിഞ്ഞ് (ഭഗവദ്ഗീത വായിച്ചപ്പോൾ) അദ്ദേഹത്തിന് അതു ഗ്രഹിക്കാൻ കഴിഞ്ഞു.

ജീവിതാസ്തമയത്തിലെത്തിയ നെഹ്റുവിനെ പാസ്സ് കണ്ടു. ക്ഷീണതയുണ്ട് അദ്ദേഹത്തിന്. എങ്കിലും എന്തൊരു മനോരജ്ഞത! വെളുത്ത വസ്ത്രങ്ങൾ ധരിച്ചു കോട്ടിൽ റോസാപ്പൂവോടു കൂടി പ്രത്യക്ഷനാകുന്ന നെഹ്റു രണ്ടു ഉത്കട വികാരങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നു കാണാൻ പ്രയാസമില്ലായിരുന്നു - രാഷ്ട്രവ്യവഹാരവും സ്ത്രീകളും. നെഹ്റുവിന്റെ evil spirit ആയിരുന്നു കൃഷ്ണമേനോനെന്നു പാസ്സ് കരുതുന്നു. നെഹ്റുവിന്റെ മകൾ ഇന്ദിരയോ? അവർ മന്ത്രിയായിരുന്നപ്പോഴും പ്രധാനമന്ത്രിയായിരുന്നപ്പോഴും ലാറ്റിനമേരിക്കൻ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചും സാസ്കാരിക കാര്യങ്ങളെക്കുറിച്ചും പാസ്സിനോടു സംസാരിക്കുമായിരുന്നു. മൂർത്തങ്ങളും സംക്ഷിപ്തങ്ങളുമായ ചോദ്യങ്ങളേ ഇന്ദിര ചോദിക്കൂ. നെഹ്റു അങ്ങനെയായിരുന്നില്ല താനും.

മഹാകവിയും നിസ്തുല നിരൂപകനുമായ പാസ്സിന്റെ കലാപരങ്ങളായ നിരീക്ഷണങ്ങൾ ഉൾക്കാഴ്ചയുള്ളവയാണ്. ഭാരതീയരുടെ സംഗീതം അറബി രാജ്യങ്ങളിലെ ജനതയിൽ സ്വാധീനത ചെലുത്തിയെന്നത് പ്രഖ്യാപിതമാണ്. പക്ഷേ അതല്ല ശില്പകലയെസ്സംബന്ധിച്ചു പറയാനുള്ളത്. എല്ലോറയിലെ ചുവർ ചിത്രങ്ങളും താജ്മഹലും താരതമ്യപ്പെടുത്തു. രണ്ടു കലാരീതികൾ എന്നല്ല പറയേണ്ടത്. ലോകത്തെസ്സംബന്ധിച്ച വിഭിന്നങ്ങളായ കാഴ്ചപ്പാടുകളാണ് അവയിലുള്ളത്. റ്റാഗോറോ? ചിന്തകനായിരുന്നില്ല അദ്ദേഹം. പക്ഷേ മഹാനായ കലാകാരൻ. സ്പെയിനിലെ മഹാകവി ഹ്വവാൻ റാമൊൻ ഹീമേനേത് (Juan Ramon Jimenez 1881-1958) റ്റാഗോറിന്റെ മിക്ക കവിതകളും സ്വന്തം ഭാഷയിലേക്കു തർജ്ജമ ചെയ്തു. ആ തർജ്ജമകൾ പാബലോ നേറുദായുടെ ആദ്യകാല കവിതകളിൽ സ്വാധീനത ചെലുത്തി. നേറുദായുടെ - “Twenty Poems of Love and Song of Despair” എന്ന കവിതകളിൽ റ്റാഗോറിന്റെ ശബ്ദം പ്രതിധ്വനിക്കുന്നു.

അത്യുൽകൃഷ്ടങ്ങളായ ദാർശനിക ഗ്രന്ഥങ്ങളുടെ കർത്താവെന്ന നിലയിൽ ലോകമാകെയറിയുന്ന മൈറുദോ പണിക്കരെ (Raimundo Panikkar) പാസ്സിന് അറിയാം. ഗീത, ബുദ്ധമതസൂത്രം ഇവയെസ്സംബന്ധിച്ച് പാസ്സ് മണിക്കൂറുകളോളം പണിക്കരുമായി വാദപ്രതിവാദം നടത്തുമായിരുന്നു. A man of electric intelligence എന്നാണ് പണിക്കരെ പാസ്സ് വിശേഷിപ്പിക്കുന്നത്.

മോഹൻജദാരോ-ഹാരപ്പ സംസ്കാരം തൊട്ടു നവീന കാലം വരെയുള്ള ചരിത്രത്തെ അനതിവിസ്തരമായി പാസ്സ് കൈകാര്യം ചെയ്യുന്നു. ഭാരതത്തിന്റെ നേതാക്കന്മാരെ വിശേഷിച്ചും മഹാത്മാഗാന്ധിയെ അദ്ദേഹം ബഹുമാനത്തോടെ സ്നേഹത്തോടെ സംവീക്ഷണം ചെയ്യുന്നു. ഭാരതീയ കാവ്യകലയെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നു. കാമോത്സുകമായ കവിതയുടെ സ്തോതാവാണ് പാസ്സ്. സ്ത്രീയുടെ കടാക്ഷം അമ്പുകളാണ്. അവ അദൃശ്യങ്ങളാണെങ്കിലും കാമുകന്മാരുടെ ശരീരത്തെയും ആത്മാവിനെയും പിളർന്നുചെല്ലുന്നു.

Admire the art of the archer
he never touches the body
and breaks the heart.

ഇങ്ങനെതന്നെയാണു പടിഞ്ഞാറൻ കവികളും എഴുതുന്നത്. രതീഭാവത്തിന്റെ സാർവലൗകിക സ്വഭാവം എന്നേ പറയേണ്ടൂ.

മഹാത്മാഗാന്ധിയുടെ ത്യാഗത്തിന്റെ പരിമളം മുസ്ലിം കാലയളവിന്റെ സംസ്കാരവും സംസ്കാര രാഹിത്യവും ബ്രിട്ടീഷ് ഭരണത്തിന്റെ നന്മയും തിന്മയും സ്വാനിന്റെ ഈർഷ്യ കലർന്ന അസൂയ (പ്രൂസ്സിന്റെ നോവലിലെ കഥാപാത്രം). ദ്വിമിത്രി കാരമാസോവിന്റെ ദൗർബ്ബല്യം (ദസ്തെയെവ്സ്കിയുടെ Brothers Karamazov എന്ന നോവലിലെ കഥാപാത്രം) കോൺസ്റ്റൻസിന്റെയും മെലർസിന്റെയും (ഡി. എച്ച് ലോറൻസിന്റെ ‘ലേഡിചാറ്റർലിസ് ലവർ’ എന്ന നോവലിലെ കഥാപാത്രങ്ങൾ) ഹർഷാതിരേകം- ഇങ്ങനെ എത്രയെത്ര വിഷയങ്ങളാണ് പാസ്സിന്റെ തങ്കത്തൂലിക സ്പർശിക്കുന്നത്? ശതാബ്ദങ്ങളോളം ദീർഘതയാർന്ന ഭാരതീയ സംസ്കാര ചരിത്രത്തെ ഒരു സ്വർണ്ണച്ചെപ്പിൽ ഒതുക്കി വച്ചിരിക്കുന്നു ഈ മഹാകവി.

(In light of India, Octavio Paz, Tanslated from the Spanish by Eliot Weinberger, The Harvil Press, London, Pages 209).

കാരണം, കാര്യം

മഹാകവിയും നിസ്തുല നിരൂപകനുമായ പാസ്സിന്റെ കലാപരങ്ങളായ നിരീക്ഷണങ്ങൾ ഉൾക്കാഴ്ചയുള്ളവയാണ്.

പണ്ട് ശ്രീമതി കമലാദാസ് (മാധവിക്കുട്ടി) എന്നോടു പറഞ്ഞതാണ് ഞാൻ ഇനി എഴുതുന്നത്. ഓർമ്മയെ അവലംബിച്ചുള്ള ഈ വിവരണത്തിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ശ്രീമതി ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു. കമലാദാസ് സിങ്കപ്പൂരിലോ മറ്റോ വച്ച് ഒരു സദസ്സിന്റെ മുൻപിൽ സ്വന്തം കവിത വായിക്കുകയായിരുന്നു. പാരായണത്തിനു ശേഷം അഭിനന്ദനസൂചകമായി ദീർഘനേരത്തെ കരഘോഷം. അപ്പോൾ ഒരു ചെറുപ്പക്കാരൻ എഴുന്നേറ്റ് ‘ഇത് വാൾട്ട് വിറ്റ്മന്റെ കവിതയുടെ അനുകരണമല്ലേ?’ എന്നു ചോദിച്ചു. കമലാദാസ് തികഞ്ഞ മൗലികതയുള്ള കവിയും കഥയെഴുത്തുകാരിയുമാണ്. ഇന്നുവരെ അവർ ഒരു പരകീയാശയവും സ്വന്തം രചനകളിൽ നിവേശിപ്പിച്ചിട്ടില്ല. അതുകൊണ്ട് ശ്രീമതിക്കു ദേഷ്യം വന്നു. അവർ അയാളോടു ചോദിച്ചു: “നിങ്ങൾ ഇന്ന് ഭാര്യയുമായി വഴക്കുകൂടിയിട്ട് അവരെ തല്ലിയതിനു ശേഷം ഇവിടെ വന്നിരിക്കുകയാണ്. ആ അസ്വസ്ഥത കൊണ്ടാണ് നിങ്ങൾ ഈ ചോദ്യം എന്നോടു ചോദിച്ചത്. അല്ലേ?” ചോദ്യകർത്താവ് പൊടുന്നനെ ഇരുന്നു. പിന്നീട് ഒരക്ഷരവും ശബ്ദിച്ചില്ല അയാൾ. ഏതു കാര്യത്തിനും കാരണം കാണുമല്ലോ. അതുകണ്ടുപിടിച്ച് പറയാനുള്ള വൈദഗ്ദ്ധ്യമാണ് കമലാദാസിനുള്ളത്.

ശ്രീ വത്സലൻ വാതുശ്ശേരി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘ജീവപര്യന്തം’ എന്ന കഥ വായിക്കുക. തടവുകാരൻ തടവറയിൽ നിന്നു രക്ഷപ്പെട്ട് ഓടി. ജയിലുദ്യോഗസ്ഥൻ ജോലി പോകുമല്ലോ എന്നു പേടിച്ച് പിറകേ ഓടി. തടവുപുള്ളി കിണറ്റിൽ ചാടിയപ്പോൾ അയാളും കൂടെച്ചാടി. രണ്ടുപേരും കിണറ്റിന്റെ പടവിൽപ്പിടിച്ചു തൂങ്ങിക്കിടന്നു സംഭാഷണം നടത്തി. തന്നെ രക്ഷിക്കാൻ തന്നെക്കണ്ട മറ്റൊരു ജയിലുദ്യോഗസ്ഥൻ വരുമെന്ന് പടവിൽ പിടിച്ചു കിടന്ന ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ അയാൾ തൊട്ടു ജൂനിയറാണെങ്കിൽ വരികില്ല എന്നു തടവുകാരൻ ഉറപ്പിച്ചു പറഞ്ഞു. ജോലിക്കയറ്റം കിട്ടാൻ തൊട്ടു സീനിയറായ ഓഫീസറുടെ മരണം ഉണ്ടാകണമല്ലോ. രക്ഷയില്ലാതെ രണ്ടുപേരും കിണറ്റിലേക്കു വീഴാറായപ്പോൾ കഥ അവസാനിപ്പിക്കുന്നു വത്സലൻ. കാര്യത്തിനു കാരണം കാണിക്കുകയാണ് കഥാകാരൻ. പക്ഷേ ഒരു കാരണവും കൂടാതെ കാര്യങ്ങളുണ്ടാകുമെന്നും അതിന്റെ ഫലമായി മനുഷ്യൻ തകർന്നടിയുമെന്നും സ്പഷ്ടമാക്കിയിട്ടുണ്ട് കാഫ്കാ. കാഫ്കായിസ്ക് (Kafkaesque) അന്തരീക്ഷം തന്റെ കഥയ്ക്ക് വത്സലൻനൽകിയിട്ടുണ്ടെങ്കിലും അദ്ദേഹം കാഫ്‌കായുടെ അനുകർത്താവല്ല. ലോകസ്വഭാവവും മനുഷ്യന്റെ സ്വാർഥതല്‌പരത്വവും അതിൽ നിന്നു ജനിക്കുന്ന ക്രൂരതയും വത്സലൻ ആവിഷ്കരിച്ചിട്ടുണ്ട് ഇക്കഥയിൽ.

ചോദ്യം, ഉത്തരം

Symbol question.svg.png പ്രേമമെന്നാൽ എന്താണു സാറേ?

മോഹഭംഗം, നൈരാശ്യം, ആത്മഹത്യ ഇവയിലേക്കു ക്രമാനുഗതമായി ചെല്ലാനുള്ള ഒരു ക്ഷുദ്രവികാരം.

Symbol question.svg.png നിങ്ങൾ കവിയാകാത്തതെന്ത്?

എനിക്കു അന്യരോട് വിനയത്തോടെ പെരുമാറണമെന്നുള്ളതുകൊണ്ട്.

Symbol question.svg.png നിങ്ങൾ പറഞ്ഞ നേരമ്പോക്കിൽ നിങ്ങൾ തന്നെ രസിച്ചു ചിരിച്ചിട്ടുണ്ടോ?

മഹാരാഷ്ട്ര ദേശത്തു സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ബസ്സിലെ സീറ്റിലിരിക്കും. എന്റെ അടുത്ത് ഒരു മറാഠിക്കാരി വന്നിരുന്നു. ഞങ്ങളുടെ മുൻപിലുള്ള സീറ്റിലിരുന്ന ഒരു മലയാളി കാല്‌പിറകോട്ടാക്കി പെണ്ണിന്റെ കാലെന്നു വിചാരിച്ച് എന്റെ കാലിൽ ചവിട്ടാൻ തുടങ്ങി. അല്പനേരം ഞാനതു സഹിച്ചു. മർദ്ദം കൂടിയപ്പോൾ ഞാൻ അയാളുടെ തോളിൽത്തട്ടിയിട്ട് ഉറക്കെപ്പറഞ്ഞു: ഇത് എന്റെ കാലാണ്. ബസ്സിലെ മറ്റു മലയാളികൾ പൊട്ടിച്ചിരിച്ചു. അവരേക്കാൾ ചിരിച്ചത് ഞാനാണ്.

Symbol question.svg.png ചങ്ങമ്പുഴക്കവിതയ്ക്കു പലപ്പോഴും അർത്ഥമില്ല. ഇടശ്ശേരിക്കവിതയ്ക്കു എപ്പോഴും അർത്ഥമുണ്ടുതാനും. ഇടശ്ശേരിയല്ലേ ചങ്ങമ്പുഴയേക്കാൾ നല്ല കവി?

അർത്ഥഗ്രഹണം കൂടാതെ തന്നെ ചങ്ങമ്പുഴക്കവിത ആസ്വദിക്കാം. ഇടശ്ശേരിയുടെ അർത്ഥ സാന്ദ്രതയുള്ള കവിത പലപ്പോഴും അസ്വാദനത്തിനു തടസ്സം സൃഷ്ടിക്കുന്നു.

Symbol question.svg.png നിങ്ങൾ ഏപ്രിൽ ഒന്നാം തീയതിയിലാണോ ജനിച്ചത്?

സ്വന്തം ജൻമദിവസം തന്നെയാണോ മറ്റുള്ളവരുടേതുമെന്നറിയാൻ ചിലർക്ക് കൗതുകമുണ്ട്. നിങ്ങളുടെ ആ കൗതുകം നന്നു്. മാർച്ച് മൂന്നാം തീയതിയാണ് എന്റെ ജന്മദിനം.

Symbol question.svg.png ശ്രീകൃഷ്ണനു ഭാര്യമാർ പതിനാറായിരത്തെട്ട്. ഇഷ്ടൻ അവരെ എങ്ങനെ സഹിച്ചു?

സഹിക്കാം. പ്രയാസം വരില്ല. പക്ഷേ പതിനാറായിരത്തെട്ടു അമ്മായിമാരെയും ലക്ഷക്കണക്കിനുള്ള ഭാര്യാസഹോദരന്മാരെയും അങ്ങേർക്കു സഹിക്കാനൊത്തില്ല. അതുകൊണ്ടാണ് കാട്ടിൽപ്പോയി കാലാട്ടിക്കൊണ്ടു കിടന്നത്. വല്ലവനും അമ്പെയ്യും എന്ന് അറിയാമായിരുന്നു ശ്രീകൃഷ്ണന്.

Symbol question.svg.png വിദ്യാർത്ഥിയായിരുന്നപ്പോൾ നിങ്ങൾ പഠിപ്പിച്ചയാൾ പിൽക്കാലത്തു ഐ. എ. എസ് ഉദ്യോഗസ്ഥനായപ്പോൾ നിങ്ങളെ ബഹുമാനിക്കാതിരുന്നിട്ടില്ലേ? നിങ്ങളെ കാണാത്തമട്ടിൽ പോയിട്ടില്ലേ?

ഉണ്ട്. പക്ഷേ എനിക്കതിൽ പരാതിയില്ല. ഓരോ സമയത്ത് ഓരോ വ്യക്തിത്വമാണ് ആളുകൾക്ക്. പഠിക്കുമ്പോൾ വെറും സ്റ്റുഡന്റ്. ഐ. എ. എസ് ഉയോഗസ്ഥനായാൽ ആ ജോലിക്കു ചേർന്ന മട്ടിൽ ഗൗരവത്തോടെ പെരുമാറണം. അപ്പോൾ അയാൾ വേറൊരു വ്യക്തിയാണ്. സത്യമിതാണെങ്കിലും ചില സംസ്കാര സമ്പന്നന്മാർ വിദ്യാർത്ഥികളായിരുന്ന കാലത്ത് എങ്ങനെ സ്നേഹാദരങ്ങോളോടെ പെരുമാറിയോ അതേ മട്ടിൽത്തന്നെ വലിയ ഉദ്യോഗസ്ഥരായാലും പെരുമാറാറുണ്ട്. ഞാൻ തിരുവനന്തപുരത്തെ ഒരു കോളേജിൽ അധ്യാപകനായിരുന്നപ്പോൾ ഒരു കൊച്ചുകുട്ടി ചില രചനകൾ തിരുത്തിക്കൊടുക്കണമെന്ന അപേക്ഷയുമായി വന്നു. ഞാനവ തിരുത്തിക്കൊടുത്തു. താൻ എഞ്ചിനീയറിങ് കോളേജിൽ പഠിക്കുന്ന ബാബു പോൾ ആണെന്നാണു ആ കുട്ടി പറഞ്ഞത്. ഇന്ന് അദ്ദേഹം സമുന്നത സ്ഥാനത്തെത്തിയ ഉദ്യോഗസ്ഥനാണ്. ശ്രീ ബാബു പോൾ ഐ. എ. എസ്. ഇന്നലെ (14.8.97) ഞാൻ നിൽക്കുന്ന സ്ഥലത്ത് അദ്ദേഹം വന്നു. കുട്ടിയായിരുന്നപ്പോൾ ബാബു പോൾ എങ്ങനെ പെരുമാറിയോ അതിൽ നിന്ന് ഒരു മാറ്റവും വരാതെ ഇന്നലെയും പെരുമാറി. സസ്കാരത്തികവുള്ള ഇത്തരം ഉദ്യോഗസ്ഥന്മാർ വിരളമാണ്.

തേനും പാലും

1947 ഓഗസ്റ്റ് 14-ആം തീയതി അർദ്ധരാത്രിയിൽ ഒരു യുവാവ് ഓടിനടന്നു ത്രിവർണ്ണ പതാകകൾ തയ്‌ച്ചു കിട്ടാൻ വേണ്ടി. 1948 ഓഗസ്റ്റ് 14-ആം തീയതി അർദ്ധരാത്രി. ആ യുവാവു അപ്പോഴും ഓടി കരിങ്കൊടികൾ തയ്‌ച്ചു കിട്ടാൻ. അന്നു ജവഹർലാൽ നെഹ്റു കൽക്കത്ത‌യിലേക്കു വരികയാണ്. ശ്രീ. സി. ആർ. ഓമനക്കുട്ടൻ കലാകൗമുദിയിലെഴുതിയ പരിഹാസ പ്രധാനമായ ‘ഗണദേവത’ എന്നു കൊച്ചു കഥയിലെ പ്രധാനപ്പെട്ട ആശയമിതാണ്. ഒരുവർഷം കൊണ്ട് ഇന്ത്യയ്ക്കുണ്ടായ ജീർണ്ണതയെ ഓമനക്കുട്ടൻ പ്രഗല്ഭമായി സ്ഫുടീകരിച്ചിരിക്കുന്നു

ഇന്ന് ഓഗസ്റ്റ് പതിനഞ്ച്. പയ്യൻ തന്ന പത്രങ്ങൾ എനിക്ക് ഉയർത്തിക്കൊണ്ടു വീട്ടിലേക്കു കടക്കാൻ വയ്യ. അത്രയ്ക്കുണ്ടു പുറങ്ങൾ. അവയൊക്കെ കണ്ടാൽ എന്റെ രാജ്യത്തു തേനും പാലും ഒഴുകുകയാണെന്നു തോന്നും. ഞാൻ പത്രക്കാരെ കുറ്റം പറയുകയല്ല.പത്രാധിപർ ഞാനാണെന്നു കരുതൂ. ഇതിനേക്കാൾ കേമമായിട്ടു ഞാൻ പത്രം അച്ചടിക്കും. കാരണം അതു എന്റേയും എന്റെ പത്രത്തിന്റെയും നിലനില്പാണ് എന്നതത്രേ. എന്നാൽ സത്യത്തിന്റെ മുഖത്തു നോക്കാൻ നമുക്കാവുമോ? Nirad C. Chaudari (നീരദ് കി. ചൗദരി) നൂറാമത്തെ വയസ്സിൽ പ്രസിദ്ധപ്പെടുത്തിയ “Three Horsemen of the New Apocalypse” എന്ന ഉജ്ജ്വലമായ പുസ്തകത്തിൽ പറഞ്ഞതുപോലെ Patriotism is the last refuge of a scoundrel എന്ന സത്യത്തിന് പ്രതിനിധീഭവിച്ചു നിൽക്കുന്നു ഇന്നത്തെ രാഷ്ട്രീയ നേതാക്കന്‌മാർ. ചൗദരി അഭിപ്രായപ്പെടുന്നു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ഡിക്റ്റേറ്ററായി വിലസിയെന്ന്. ഡിക്റ്റേറ്ററായി പ്രവർത്തിക്കാനും പാർലമെന്ററി ഡമോക്രേറ്റ് ആകാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. എസ്കേപിസമായിരുന്നു നെഹ്റു സ്വാഗതം ചെയ്തത്. ഈവാൻ റൊമാനോഫ് ഈവാൻ ദി റ്റെറിബിൾ ആയതുപോലെയായിരുന്നു ഇന്ദിരാഗാന്ധിയുടെ മാറ്റം. അകാലി സിക്കുകാർ അവരെ നിഗ്രഹിച്ചു. ശ്രീലങ്കയെസ്സംബന്ധിച്ച തെറ്റായ നയം പുലർത്തിയതുകൊണ്ടു രാജീവ്ഗാന്ധി വധിക്കപ്പെട്ടു. 1994-ൽ ചൗധരിയെഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് British Rule is Dead, Long Live British Rule എന്നായിരുന്നു. വ്യക്തികൾ മാറിയാലും സ്ഥാപനം മാറുകില്ല എന്നാണ് അതിന്റെ അർത്ഥം. പഴയ കൊളോണിയൽ ഗവണ്മെന്റ് തന്നെ ഇപ്പോഴുമുണ്ട് എന്നാണ് ചൗദരി അസന്ദിഗ്ധ്ദമായി പറയുന്നത്.

കൈക്കൂലി, അഴിമതി, കൊലപാതകം ഇവയെല്ലാം വളരെക്കൂടിയ രാജ്യമാണ് നമ്മുടേതെന്ന് ചിന്തയുടെ ഔന്നത്യത്തോടുകൂടി ചൗധരി സ്ഥാപിക്കുന്നു. ജീർണ്ണിച്ച രാജ്യമാണ് ഇന്ത്യയെന്ന് ചൗധരി ചൂണ്ടിക്കാണിക്കുന്നു.

പടിഞ്ഞാറൻ ദേശത്തുമുണ്ട് ജീർണ്ണത. എന്നാൽ ഒരു വ്യത്യാസമുള്ളത് ചൗധരി എടുത്തുകാണിക്കുന്നു.

‘The Western rouses a civilized man to anger; the Indian benumbs him into despair” പ്രിയപ്പെട്ട വായനക്കരേ നിങ്ങളെല്ലാവരും ഈ നൈരാശ്യത്തിലാണ്. എനിക്കും സി. ആർ. ഓമനക്കുട്ടനും ഈ നിരാശത തന്നെയുണ്ട്.

”ആരത്? എന്തുവേണം?” എന്റെ വീട്ടുമുറ്റത്തു വന്നു നിന്ന പ്രായം കൂടിയ സ്ത്രീയോടു ഞാൻ സൗമ്യമായി ചോദിച്ചു. അവർ അപരാധം ചെയ്തവളെപ്പോലെ മറുപടി നൽകി:സാറേ രണ്ടുകഷണം തേങ്ങ വേണം. ഒരു തേങ്ങ മുഴുവനും വേണ്ട. അതു പൊട്ടിച്ച് പകുതിയും വേണ്ട. ആ പകുതിയിൽ നിന്ന് രണ്ടു ചീളുകൾ മതി. കൂട്ടാൻ വയ്ക്കാനാണ്”. ഞാൻ അടുക്കളയിൽചെന്ന് ഒരു തേങ്ങ എടുത്ത് ആ പാവത്തിന് കൊടുത്തു. അവർ അഹ്ലാദത്തോടെ തിരിച്ചു പോയി. പാലും തേനും ഒഴുകുന്നു പോലും ഇന്ത്യയിൽ. കഷ്ടം!

(ഓരോ ഭരതീയനും നീരദ് ചൗധുരിയുടെ പുസ്തകം വായിക്കണം. Oxford University Press, Delhi, Published in 1997)

സംഭവം

ശൂരനാട്ട് കുഞ്ഞൻപിള്ളസ്സാറ് മഹാപണ്ഡിതനായിരുന്നു, മഹാവ്യക്തിയായിരുന്നു. സാറ് പൂർണ്ണവിരാമമില്ലാതെ, അർദ്ധവിരാമം പോലുമില്ലാതെ സംസാരിക്കും. സാറിനെ കാണാൻ വിഖ്യാതനായ ചാഴിക്കാടൻ ഒരിക്കൽ വന്നു. മെയ്ൻ റോഡിൽ നിന്ന് കുഞ്ഞൻ പിള്ളസ്സാറിന്റെ ഓഫീസിലേക്ക് രണ്ട് ഫർലോങ് ദൂരം വരും. ചാഴിക്കാടൻ മെയ്ൻ റോഡിൽ നിന്ന് ഇറങ്ങിയയുടൻ തന്നെ സ്വയം സംസാരിച്ചു തുടങ്ങി. സാറിന്റെ ഓഫീസിലേക്ക് സംസാരിച്ചു കൊണ്ട് തന്നെ കയറി. ‘അല്ല ഇതാര്’ എന്നു കുഞ്ഞൻപിള്ളസ്സാറ് പറഞ്ഞത് കേട്ടില്ലെന്നു നടിച്ച് ചാഴിക്കാടൻ അവിരാമമായി സംസാരിച്ചു. ഒരു മണിക്കൂർ നേരം സംസാരിച്ചതിനു ശേഷം സംസാരിച്ചുകൊണ്ട് തന്നെ ചാഴിക്കാടൻ എഴുന്നേറ്റു. കൈകൂപ്പി, സംസാരിച്ചുകൊണ്ട് ഓഫീസിൽ നിന്നു പോന്നു. മെയ്ൻ റോഡ് എത്തുന്നതുവരെ ചാഴിക്കാടൻ സംസാരം നിർത്തിയില്ല എന്നാണ് കഥ. എനിക്ക് കുഞ്ഞൻപിള്ളസ്സാറിനോട് ബഹുമാനമാന്, സ്നേഹമാണ്. അദ്ദേഹത്തെ ആരും തോല്പിച്ചിട്ടില്ല. പക്ഷേ അനവരതം സംസാരിക്കുന്ന അദ്ദേഹത്തെ ചാഴിക്കാടൻ തോല്പിച്ചു.