close
Sayahna Sayahna
Search

സാഹിത്യവാരഫലം 1991 02 10


സാഹിത്യവാരഫലം
Mkn-02.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 02 10
ലക്കം 804
മുൻലക്കം 1991 02 03
പിൻലക്കം 1991 02 17
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ആലപ്പുഴെ സനാതനധര്‍മ്മ വിദ്യാലയത്തിലാണ് ഞാന്‍ ഫേസ്റ്റ്, സെക്കെന്‍ഡ് ഈ ക്ലാസ്സുകളില്‍ പഠിച്ചത്. ഓര്‍മ്മ വഞ്ചിക്കുന്നില്ലെങ്കില്‍ 1933, 1934 എന്നീ വര്‍ഷങ്ങളാണെന്നു പറയാം. കൂടെ പഠിച്ചവരെയൊക്കെ മറന്നുപോയിരിക്കുന്നു. രണ്ടു ക്ലാസ്സുകളിലും സ്നേഹിതനായിരുന്നു ചിത്രകലാവിദഗ്ദ്ധനായ എ. നടരാജന്‍. നാല്പത്തഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തെ സനാതനധര്‍മ്മ കൊളിജിലെ ഇംഗ്ലീഷ് പ്രഫെസെറായി കണ്ടു. സെക്കെന്‍ഡ് ഫോമില്‍ രണ്ടുകൂട്ടുകാരന്മാര്‍കൂടി ഉണ്ടായിരുന്നു. കളര്‍കോട്ട് നിന്നു വന്ന മാധവന്‍നായര്‍; രണ്ടാമത്തെയാള്‍ ഹാസ്യനടനായിരുന്ന തിരുവാമ്പാടി പാച്ചു പിള്ളയുടെ മകന്‍. അദ്ദേഹത്തിന്റെ പേര് ഓര്‍മ്മയില്‍ നിന്നു ഓടിപ്പോയിരിക്കുന്നു. ആ ക്ലാസ്സിലെ ഒരു പെണ്‍കുട്ടിയെ നല്ല ഓര്‍മ്മയുണ്ട്. പേരു ചിന്മയീദേവി. ആ കുട്ടിയെ മറക്കാതിരിക്കാന്‍ കാരണമുണ്ട്. ക്ലാസ്സ് കയറ്റം കിട്ടി സെക്കെന്‍ഡ് ഫോമില്‍ ചെന്നദിവസം. അടുത്തിരുന്ന ഒരു വിദ്യാര്‍ത്ഥി ആ പെണ്‍കുട്ടിയെ മറ്റാരും കാണാതെ ചൂണ്ടിക്കാണിച്ചിട്ട് എന്നോടു പറഞ്ഞു. “ബെല്ലടിച്ചു കഴിഞ്ഞാല്‍ ആ കുട്ടി കേള്‍ക്കെ ഐ.സി.എസ് എന്നുപറയണം. പറഞ്ഞാല്‍ മുട്ടായിവാങ്ങിത്തരാം.” കലാസ്സ് കഴിഞ്ഞു പെണ്‍കുട്ടികള്‍ ക്ലാസ്സില്‍ നിന്നിറങ്ങിപ്പോകുമ്പോള്‍ ഞാന്‍ ചിന്മയീദേവിയുടെ അടുത്തുചെന്ന് ഐ.സി.എസ് എന്നു പറഞ്ഞു. ആ കുട്ടി നേരേപോയതു ഹെഡ്‌മാസ്റ്ററുടെ മുറിയിലേക്കാണ്. ഉടനെ തന്നെ അദ്ദേഹം ഒരു വലിയ ചൂരലുമായി എത്തി. മഞ്ചേരിരാമകൃഷ്മയ്യര്‍ എന്ന മഹായശസ്കനായ ഹെഡ്‌മാസ്റ്റര്‍. സ്വത്വശക്തി പ്രതിഫലിക്കുന്ന വലിയ മുഖം. അതിലെ തീക്ഷ്ണങ്ങളായ കണ്ണുകള്‍. വേഷം പാളത്താറ്, ഷര്‍ട് വിദ്യാര്‍ത്ഥികള്‍ കണ്ടു രസിച്ചുകൊള്ളട്ടെ എന്നു കരുതി കോട്ടിന്റെ (കൗട്ട് എന്നു ശരിയായ ഉച്ചാരണം) ഒരു ബട്ടണും ഇടില്ല. അതിന്റെ രണ്ടറ്റവും ചിറകുകള്‍ പോലെ വീശും സാറ് നടന്നു വരുമ്പോള്‍. “ആരടാ അവന്‍?” എന്ന് വിദ്യാലയം കിടുങ്ങുന്നമട്ടില്‍ ഒരു ചോദ്യം. പേടിച്ചു വിറച്ചുനിന്ന എന്നെ ആനിബസന്റ് ഹോളിലെ പ്ലാറ്റ്ഫോമിലേക്കു ചൂരലുകൊണ്ടുള്ള ഒരടിയോടുകൂടി കയറി. വിദ്യാലയത്തിലെ കുട്ടികളെയെല്ലാം താഴെ ബഞ്ചുകളിലിരുത്തി. “പേരെന്തടാ, കൃഷ്ണന്‍നായര്‍, നീട്ടെടാ കൈ.” ഞാന്‍ വലതു കൈനീട്ടി. മൂന്നു അടി. ഇടതുകൈയില്‍ മൂന്ന്. കൈ രണ്ടും പൊട്ടി. പിൽക്കാലത്ത് ഐ.ജിയായി റിട്ടയര്‍ ചെയ്ത ശ്രീ.എന്‍ ചന്ദ്രശേഖരന്‍ നായര്‍ അന്ന് അവിടെ പൊലീസ് ഇന്‍സ്പെക്ടറായിരുന്നു. അദ്ദേഹത്തോടു പരാതിപറയാന്‍ എക്സൈസ് ഇന്‍സ്പെക്ടറായിരുന്ന എന്റെ അച്ഛന്‍ തുനിഞ്ഞെങ്കിലും ഞാന്‍ പോയില്ല.

എനിക്ക് ഹെഡ്‌മാസ്റ്ററില്‍ നിന്ന് അടികിട്ടിയത് കൂടെപ്പഠിച്ച പെണ്‍കുട്ടിയെ ഐ.സി.എസ് എന്നു വിളിച്ചതാണല്ലോ. പിന്നീടാണ് അതിനെക്കുറിച്ചു പൂര്‍ണ്ണമായി എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞു. ഭര്‍ത്താവ് ഇംഗ്ലണ്ടില്‍ പഠിക്കാന്‍ പോയിരിക്കുകയായിരുന്നു. അദ്ദേഹം ഐ.സി.എസ് പരീക്ഷയില്‍ ചേരാന്‍ പോയിരിക്കുകയാണെന്നു കുട്ടികള്‍ കരുതിയിട്ടു ചിന്മയീദേവിയെ കാണുമ്പോള്‍ ഐ.സി.എസ് എന്നു വിളിച്ചിരുന്നു. മുട്ടായിക്കൊതികൊണ്ടു ഞാന്‍ വഞ്ചിക്കപ്പെട്ടുപോയി.

“വിധി എന്നൊന്നുണ്ടോ? “സംശയമെന്ത്? ബുദ്ധിമാന്‍ ഗുമസ്തനായും അയാളുടെ ആയിരത്തിലൊരംശം ബുദ്ധിയില്ലാത്തവന്‍ അയാളുടെ മേലധികാരിയായും വരുന്നത് വിധികൊണ്ടല്ലേ?

‘ധിക്കൃതശക്രപരാക്രമനാകിന’ മഞ്ചേരിസ്സാറിന്റെ കോപാകുലമായ മുഖവും ആഞ്ഞടിക്കലും അതോടു ചേര്‍ന്നുണ്ടായ അപമാനവുമൊക്കെ ഞാന്‍ മറന്നു കഴിഞ്ഞു. പക്ഷേ എന്റെ സ്മരണയില്‍ ആനിബെസന്റ് ഹോള്‍ വിപുലമായ ആകാരം പൂണ്ട് നിന്നു. നീളവും വീതിയും കൂടിയ ഹോള്‍. പ്ളാറ്റ്ഫോം കുറഞ്ഞത് പത്തടിപ്പൊക്കത്തില്‍. പക്ഷേ ഓര്‍മ്മയിലെ ഈ ഹോള്‍ സ്ഥുലീകരിക്കപ്പെട്ടതാണെന്നു കുറെ വര്‍ഷങ്ങള്‍ക്കുമുമ്പു മാത്രമാണ് ഞാന്‍ മനസ്സിലാക്കിയത്. ശ്രീ. തകഴി ശിവശങ്കരപ്പിള്ളയെ അഭിനന്ദിക്കാന്‍ അവിടെക്കൂടിയ ഒരു സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ ഞാനുമുണ്ടായിരുന്നു. സ്മരണയിലെ ഹോളായിരുന്നില്ല അത്. ഒരു ചെറിയ മുറി. പ്ളാറ്റ്ഫോമിന്റെ പൊക്കം രണ്ടടി. നാല് പത്തഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന ആനിബെസന്റ് ഹോള്‍ തന്നെ അത്. ദീര്‍ഘതയ്ക്കും വിസ്തീര്‍ണ്ണതയ്ക്കും ഈ അന്തരം എങ്ങനെവന്നു? ഒന്നേയുള്ളു ഉത്തരം. എന്റെ സ്മരണയില്‍ ഞാന്‍ ആനിബെസന്റ് ഹോളിനെ സ്ഥൂലീകരിച്ചാണ് വച്ചിരുന്നത്. ഓര്‍മ്മശക്തിയെ അത്ര കണ്ടു വിശ്വസിക്കാന്‍ വയ്യ എന്ന് സ്പഷ്ടമാകുന്നു. ഈ തത്ത്വം സാഹിത്യത്തിനും ചേരും. സി.വി. രാമന്‍പിള്ളയുടെ ‘മാര്‍ത്താണ്ഡവര്‍മ്മ’യെയും ചന്തുമേനോന്റെ ‘ഇന്ദുലേഖ’യെയും നമ്മള്‍ ഇന്നുവാഴ്ത്തുന്നത് അമ്പതുകൊല്ലത്തിനുമുന്‍പു നടന്ന പാരായണത്തെ അവലംബിച്ചാണ്. ഇന്നു വീണ്ടും വായിച്ചുനോക്കുക. സ്ഥൂലീകരണം നടന്നിട്ടുണ്ടോ എന്നു പരിശോധിക്കുക. ഇല്ലെങ്കില്‍ നന്ന്. ഏറെനന്ന്.

ഇതിന്റെകൂടെ, എന്നെ അടിച്ച് മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് അപമാനിച്ച മഞ്ചേരിസ്സാറിനെ അന്നു ഞാന്‍ വെറുത്തെങ്കിലും ക്രമാനുഗതമായി ആ വെറുപ്പ് മാറി. ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങി. മഹാനായ ആ ഗുരുനാഥന്റെ മുന്‍പില്‍ ഞാനിന്നു തലകുനിച്ചു നില്ക്കുന്നു. കുറച്ചുകാലം മുന്‍പ് ശ്രീമതി ചിന്മയീദേവി കാറില്‍ പോകുന്നത് തിരുവനന്തപുരത്തു വച്ചു ഞാന്‍ കണ്ടു. അവരോടും എനിക്കു അന്യൂനമായ ബഹുമാനമാണുള്ളത്. ഇക്കാര്യത്തില്‍ സ്ഥൂലീകരണമില്ല.

യൂസഫലി കേച്ചേരി

ത്രിപാര്‍ശ്വകാചത്തിലൂടെ കടന്നുവരുന്ന സൂര്യരശ്മി ഏഴുനിറങ്ങളായി ചിന്നിച്ചിതറുന്നതുപോലെ കവിയുടെ വാക്കുകളിലൂടെ കടന്നുവരുന്ന അനുഭവങ്ങള്‍ സപ്തവര്‍ണ്ണങ്ങളായി പ്രസരിക്കുന്നു. ചങ്ങമ്പുഴക്കവിത ഇതാണ്.

“മലരൊളിതിരളും മധുചന്ദ്രികയില്‍
മഴവില്‍ക്കൊടിയുടെ മുനമുക്കി
എഴുതാനുഴറീ കല്പനദിവ്യമൊ-
രഴകിനെയെന്നെ മറന്നൂ ഞാന്‍.
മധുരസ്വപ്നശതാവലി പൂണ്ടൊരു
മായാലോകത്തെത്തി ഞാന്‍.
അദ്വൈതാമല ഭാവസ്പന്ദിത
വിദ്യുന്മേഖല പൂകീ ഞാന്‍.”

ഇവിടെ മാരിവില്ലിന്റെ നിറങ്ങളുണ്ട്. കാചത്തിലൂടെ പ്രവേശിച്ച് ഒരു ബിന്ദുവില്‍ വന്നുകൂടി ആ ബിന്ദുവിനെ ജ്വലിപ്പിക്കുന്ന ‘ഫോക്കല്‍ പൊയ്ന്റ്’ ഇല്ല.

“മറ്റെന്തിതിന്‍ നേര്‍ക്കു നമസ്കരിക്ക
സാഷ്ടാംഗമായ് നീ മലയാള ഭാഷേ”

എന്നു തുഞ്ചന്‍ പറമ്പിനെ വള്ളത്തോള്‍ വാഴ്ത്തുമ്പോള്‍ ‘ഫോക്കല്‍പൊയ്ന്റ്” തിളങ്ങുന്നു. ഒരു കഷണം പഞ്ഞി അവിടെവച്ചുകൊടുക്കു. അതു കത്തും. ഈ രണ്ടുവിധത്തിലുള്ള കവിതകളില്‍ ഏതു ഉത്തമം എന്ന ചോദ്യത്തിനു മറുപടിയില്ല. സഹൃദയന്റെ അഭിരുചിക്ക് യോജിച്ചിരിക്കും ആസ്വാദനം. ചിലര്‍ക്കു മഴവില്ലു കാണുന്നതാവും ‘രസം’ മറ്റു ചിലര്‍ക്കു ജ്വലിക്കുന്ന ബിന്ദുവും.

നല്ല കവിയായ ശ്രീ. യൂസഫലി കേച്ചേരിയുടെ രാത്രി എന്ന കാവ്യം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ച ഞാന്‍ ആഹ്ലാദിച്ചു. വിശേഷിച്ചും ഒടുവിലത്തെ വരികളില്‍ എത്തിയപ്പോള്‍ കേള്‍ക്കുക:

“നിനക്കായ് തിരിനീട്ടിനില്ക്കുന്നു പൊന്‍താരങ്ങള്‍
നിനക്കായ് വെണ്‍ചാമരം വീശുന്നു നിലാവൊളി.
നിനക്കായ് മഹാസൂര്യബിംബത്തെപ്പിഴുതാംബു-
നിധിയില്‍ താഴ്ത്തുന്നിതാ വിശ്വൈകമഹാശില്പി.
അങ്കത്തിലെന്നെപ്പാടിയുറക്കും ശമദാത്രി
അമ്മിഞ്ഞനിലാവൂട്ടും ലോകധാത്രി നീ രാത്രി”

ഈ വരികളുടെ ഭംഗിയെക്കുറിച്ചു രണ്ടഭിപ്രായ മുണ്ടാകാന്‍ വയ്യ്. പക്ഷേ അതിനുമുന്‍പുള്ള വരികളില്‍ ഇന്ദ്രധനുസ്സുണ്ടോ? തേജഃസങ്കര്‍ഷദേശമുണ്ടോ? ഉണ്ടെന്നു പറയാന്‍ എനിക്കു ധൈര്യമില്ല. ആ വരികളിലൂടെയുള്ള അനുവാചകന്റെ സഞ്ചാരം വിജ്ഞാന പ്രദമാണെങ്കിലും അനുഭൂതിജനകമല്ല. ശ്രീ. വിഷ്ണു നാരായണന്‍ നമ്പൂതിരിയെപ്പോലെ ആര്‍ഷസംസ്കാരസമുദ്രത്തില്‍ മുങ്ങിയേ അടങ്ങൂ എന്നു കവിക്കു വാശി.

പകലിന്‍ നിഴലേ നീ, സൗരഹോമകുണ്ഡത്തിന്‍
പുകയോ, ദ്രവീഭൂതകൃഷ്ണയാജൂഷ മന്ത്ര
സാരമോ, സര്‍ഗോല്‍ക്കമാം ബ്രഹ്മനാഭിയില്‍ നിന്നു
സാന്ദ്രസൗരഭമുറന്നൊഴുകും കസ്തൂരിയോ?

മരത്തിനു ചുറ്റും തടമെടുത്തു ചാണകം വളമായി ഇടുന്നത് മരത്തിനുനന്ന്. എന്നാല്‍ കാവ്യ വൃക്ഷത്തിന്റെ ആലവാലത്തില്‍ ഹൈന്ദവാശയങ്ങളുടെ ഗോമയാദി സമ്മിശ്രദ്രവ്യമിടുന്നത് നന്നല്ല. ലോകസംഭവങ്ങള്‍ കാണുമ്പോള്‍ കവിക്ക് ഒരു ചിത്തസംസ്കാരമുണ്ടാകും. അതിനെ ആവിഷ്കരിക്കാന്‍ വേണ്ടി മാത്രമേ വാക്കുകള്‍ പ്രയോഗിക്കാവൂ. അപ്പോഴാണ് കവിതയുടെ ഉദയം.

ചോദ്യം, ഉത്തരം

സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മയെയും ചന്തുമേനോന്റെ ഇന്ദുലേഖയെയും നമ്മള്‍ ഇന്നു വാഴ്ത്തുന്നത് അമ്പതു കൊല്ലത്തിനുമുന്‍പു നടന്ന പാരായണത്തെ അവലംബിച്ചാണ്. ഇന്നു വീണ്ടും വായിച്ചു നോക്കുക. സ്ഥൂലീകരണം നടന്നിട്ടുണ്ടോ എന്നു പരിശോധിക്കുക. ഇല്ലെങ്കില്‍ നന്ന്. ഏറെ നന്ന്.

Symbol question.svg.png മഹാത്മാഗാന്ധിയുടെ ഏതു ചിത്രമാണു നിങ്ങള്‍ക്കിഷ്ടം?

ഗാന്ധിജി കാലു രണ്ടും മടക്കി പിറകോട്ടാക്കി ഇടതുകൈ തറയിലൂന്നി പുഞ്ചിരിപൊഴിച്ചുകൊണ്ട് ഇരിക്കുന്ന പടം. ആ ചിത്രം എന്റെ വീട്ടിലുണ്ട്. പക്ഷേ, ഇപ്പോള്‍ ഞാനതില്‍ നോക്കുമ്പോഴെല്ലാം അദ്ദേഹം എഴുന്നേറ്റുനിന്ന് രണ്ടുകൈകൊണ്ടും മുഖം പൊത്തി കരയുന്നതായി കാണുന്നു. അത് എന്റെ ഭ്രമമോ അതോ യാഥാര്‍ത്ഥ്യമോ.

Symbol question.svg.png നിങ്ങള്‍ കണ്ട കാഴ്ചകളില്‍ ഏറ്റവും ബീഭത്സമേത്?

ബീഭത്സം ഒരു രസമല്ലേ? ജുഗുപ്സാവഹം ഏതെന്നു പറയാം. വടക്കന്‍ കേരളത്തില്‍ ഒരു സമ്മേളനത്തിനുപോയപ്പോള്‍ ഒരു ഹോട്ടലില്‍ (ഹൗട്ടെല്‍) താമസിക്കേണ്ടിവന്നു. സ്ഥലം വളരെക്കുറവ് എങ്കിലും അവിടെ നിന്ന് ഒരു വശത്തേക്കു നോക്കിയപ്പോള്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കുന്നുകൂടി കിടക്കുന്നു. ഏതാണ്ട് മൂന്നു സെന്‍റ് സ്ഥലം മുഴുവനും കുപ്പികള്‍. അവയെടുത്തുമാറ്റി കെട്ടിടം വച്ചാല്‍ കുറഞ്ഞത് ഇരുപതു പേര്‍ക്കുകൂടി സുഖമായിതാമസിക്കാം. മദ്യക്കുപ്പികളുടെ ദര്‍ശനം എനിക്കു ജുഗുപ്സയുളവാക്കി.

Symbol question.svg.png പരിഹാസ്യമായ കാഴ്ചയേത്?

ബസ്സില്‍ സഞ്ചരിക്കുന്നവന്‍ ഫുട്ട് പാത്തിലൂടെ പോകുന്ന സുന്ദരിയെ കാണാന്‍വേണ്ടി ചന്തിയൂയര്‍ത്തി അവളെ വീണ്ടും വീണ്ടും നോക്കുന്നത്.

Symbol question.svg.png ഹിപ്പൊക്രെസിക്ക് ഒരു ഉദാഹരണം?

ഹിപ്പൊക്രെസിക്ക് ഒരു ഉദാഹരണം പറയാം. വൈരൂപ്യത്തിന് ആസ്പദങ്ങളായ വരനും വധുവും. വിവാഹം കഴിഞ്ഞു. പിരിഞ്ഞു പോകാന്‍ സമയമായി. ക്ഷണിക്കപ്പെട്ടവരില്‍ ഓരോ വ്യക്തിയും വന്ന് വരന്റെ കൈപിടിച്ചുകുലുക്കുന്നത്. അവന്റെയും അവളുടെയും കണ്ണീരൊപ്പുന്നതിന് കൈലേസ് കൊടുത്തിട്ടുപോകുകയാണുവേണ്ടത്.

Symbol question.svg.png വിധി (fate) എന്നൊന്നുണ്ടോ?

സംശയമെന്ത്? ബുദ്ധിമാന്‍ ഗുമസ്തനായും അയാളുടെ ആയിരത്തിലൊരംശം ബുദ്ധിയില്ലാത്തവന്‍ അയാളുടെ മേലധികാരിയായും വരുന്നത് വിധികൊണ്ടല്ലേ?

സി.ആര്‍. ഓമനക്കുട്ടന്‍

വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായതാണിത്. ‘കേരളകൗമുദി’ ദിനപത്രം ഒരു ദിവസം കാലത്തു തുറന്നുനോക്കിയപ്പോള്‍ “ഉറക്കംതൂങ്ങികള്‍ ഒഴുകിപ്പോയി” എന്നൊരു വാര്‍ത്തകണ്ടു. സമതലത്തില്‍ കുറെ ആളുകള്‍ കിടന്നുറങ്ങിയിരിക്കും. പെട്ടെന്നു വെള്ളം കയറി അവരാകെ ഒഴുകിപ്പോയിരിക്കും എന്നു ഞാന്‍ വിചാരിക്കുകയും ചെയ്തു. വാര്‍ത്തമുഴുവനും വായിച്ചുനോക്കിയപ്പോഴാണ് ആളുകളല്ല ഒഴുകിപ്പോയതെന്ന് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. Sleepers എന്ന പദത്തിന് ബ്രിട്ടീഷ് ഇംഗ്ളീഷില്‍ തീവണ്ടിപ്പാളത്തെതാങ്ങുന്ന തടിക്കഷണം, കൊണ്‍ക്രീറ്റ് കഷണം എന്ന് അര്‍ത്ഥമുണ്ട്. നദിയിലെ വെള്ളം പൊങ്ങിയപ്പോള്‍ കരയില്‍ വച്ചിരുന്ന തടിക്കഷണങ്ങള്‍ ഒഴുകിപ്പോയതിനെയാണ് തര്‍ജ്ജമചെയ്തയാള്‍ ഉറക്കംതൂങ്ങികളുടെ ഒഴുകിപ്പോകലാക്കിയത്. അടുത്തദിവസം പത്രമാപ്പീസ് തുറന്നപ്പോള്‍ ഈ തര്‍ജ്ജമക്കാരന്‍ മാത്രം ഇല്ല. അദ്ദേഹം പിന്നീടൊരിക്കലും അവിടെ കാലുകുത്തിയില്ല എന്നാണറിവ്.

ഒരുദിവസം ഞാന്‍ തിരുവനന്തപുരത്തെ നാഷനല്‍ ബുക്ക് സ്റ്റാളില്‍ ഇരിക്കുമ്പോള്‍ ഈ ഭാഷാന്തരീകരണവീരന്‍ അവിടെ വന്നുകയറി. കോട്ടയത്തേക്കോ മറ്റോപോയ ബുക്ക്സ്റ്റാള്‍ മാനേജര്‍ എവിടെയെന്ന് അദ്ദേഹം എന്നോടു ചോദിച്ചു. “മാറിപ്പോയി” എന്നു ഞാന്‍ പറഞ്ഞു. അദ്ദേഹത്തിനു വല്ലാത്ത ദേഷ്യം. ‘മാറിപ്പോയോ? നളന്‍ ബാഹുകനായതുപോലെ മാറിപ്പോയോ’ എന്നു എന്റെ നേര്‍ക്കു ചോദ്യമെറിഞ്ഞു. ഞാന്‍ മറുപടി നൽകി: “Railway sleepers റെയില്‍വേ ഉറക്കംതൂങ്ങികളായി മാറിപ്പോയതുപോലെ മാറിപ്പോയി.” അദ്ദേഹം ഉണ്ടക്കണ്ണുകള്‍കൊണ്ട് എന്നെ ദഹിപ്പിച്ചിട്ടുമൊഴിയാടി: “ട്രാന്‍സഫര്‍ ആയിപോയി എന്നു പറയണം ഹേ.”

പ്രായമായവര്‍ക്ക് ഇമ്മാതിരി തെറ്റുകള്‍ വരുമെങ്കില്‍ കുട്ടികളുടെ കാര്യം എന്തുപറയാനിരിക്കുന്നു? എങ്കിലും ഈ തെറ്റുകള്‍ ആരുവരുത്തിയാലും നമ്മള്‍ ചിരിക്കും. അവിടെ പ്രായഭേദം പരിഗണനാര്‍ഹമാവുകയില്ല. ഞാന്‍ സംസ്കൃത കൊളിജില്‍ അധ്യാപകനായിരിക്കുമ്പോള്‍ ഒരു ഇംഗ്ലീഷ് ഖണ്ഡിക തര്‍ജ്ജമയ്ക്കായി നൽകി! എല്ലാമറിയാമെന്നു ഭാവിക്കുന്ന ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റ് “സാര്‍, ഡിസ്റെയ്ലി (Disraeli) എന്ന വാക്കിന്റെ മലയാളം എന്താ”ണെന്ന് ചോദിച്ചു. Rudyard Kipling-നെ ഒരു നിരൂപകന്‍ രുദ്രട കപിലിംഗനാക്കിയതുപോലെ, David Copperfield-നെ വേറൊരാള്‍’ ചെമ്പുകണ്ടത്തിലെ ദാവീദാ’ക്കിയതുപോലെ ഡിസ്റേലിയെ എനിക്കും മലയാളമാക്കാമായിരുന്നു. പക്ഷേ ഞാനതു ചെയ്തില്ല. ഇംഗ്ലീഷില്‍ howler എന്നു വിളിക്കുന്നതു ഇത്തരം തെറ്റുകളെ ഫലിതം കലര്‍ത്തി ചിത്രീകരിക്കുകയാണ് ശ്രീ.സി.ആര്‍. ഓമനക്കുട്ടന്‍ (കലാകൗമുദിയിലെ മലയോളം എന്ന ചെറിയ പ്രബന്ധം) സംഭവങ്ങള്‍ കണ്ടുപിടിക്കാനും അവയെ ഹാസ്യാത്മകമായി പ്രതിപാദിക്കാനും ഓമനക്കുട്ടന് എപ്പോഴും വൈദഗ്ദ്ധ്യമുണ്ട്. ആ വൈദഗ്ദ്ധ്യത്തിന് ഉദാഹരണമായിട്ടുണ്ട് ഈ രചന. ഹാസ്യരചനയെ ഒരിക്കലും അപഗ്രഥിക്കരുത്. അതുകൊണ്ട് ഇതു വായിച്ചുനോക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ പിന്മാറട്ടെ.

* * *


ഇംഗ്ലീഷില്‍ നിന്നു രൂപാന്തരം വരുത്തിയ ചില പത്രവാര്‍ത്തകള്‍:

  1. രോഗിക്കു പക്ഷാഘാതമുണ്ടായി. മരിക്കുന്നതു വരെ അയാള്‍ക്കു അതു മാറിയിട്ടില്ല.
  2. കൃഷ്ണപിള്ളയ്ക്കും ഭാര്യക്കും ഒരു മകന്‍ ജനിച്ചു. ജോര്‍ജ്ജിനു അഭിനന്ദനം.
  3. പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ കുറഞ്ഞ പക്ഷം ഒരുത്തന്റെ രണ്ടു കാലുകളെങ്കിലും ഒടിഞ്ഞിരിക്കണം.
  4. വളരെ ഗൗരവമുള്ള ശസ്ത്രക്രിയയ്ക്കു ശേഷം രാഷ്ട്രീയനേതാവ് സുഖം പ്രാപിച്ചു വരികയാണെന്നു ഞങ്ങള്‍ ദുഃഖത്തോടെ റിപ്പോര്‍ട് ചെയ്തു കൊള്ളുന്നു.
  5. ഏകാന്തതകൊതിച്ച് ആളുകള്‍ കോവളം കടപ്പുറത്തു തടിച്ചുകൂടുന്നു.

മാധവിക്കുട്ടിയും ഡോക്ടര്‍ ഷിവാഗോയും

“മഹാത്മാഗാന്ധിയുടെ ഏതു ചിത്രമാണ് നിങ്ങള്‍ക്കിഷ്ടം”

“ഗാന്ധിജി കാലുരണ്ടും മടക്കി പിറകോട്ടാക്കി ഇടതുകൈ തറയിലൂന്നി പുഞ്ചിരി പൊഴിച്ചുകൊണ്ടു ഇരിക്കുന്ന പടം. ആ ചിത്രം എന്റെ വീട്ടിലുണ്ട്. പക്ഷേ, ഇപ്പോള്‍ ഞാനതില്‍ നോക്കുമ്പോഴെല്ലാം അദ്ദേഹം എഴുന്നേറ്റുനിന്ന് രണ്ടു കൈകൊണ്ടും മുഖംപൊത്തി കരയുന്നതായി കാണുന്നു. അത് എന്റെ ഭ്രമമോ അതോ യാഥാര്‍ത്ഥ്യമോ?”

ശ്രീമതി മാധവിക്കുട്ടി എഴുതുന്നതെല്ലാം ഞാന്‍ വായിക്കാറുണ്ട്. കുങ്കുമം വാരികയില്‍ അവര്‍ എഴുതുന്ന ഡയറിക്കുറിപ്പുകളില്‍ “ഡോക്ടര്‍ ഷിവാഗോ”യെക്കുറിച്ച് പറഞ്ഞിരിക്കുന്നതു വായിച്ചപ്പോള്‍ എനിക്കു അനല്പമായ സന്തോഷമുണ്ടായി. കാരണം അവര്‍ ചൂണ്ടിക്കാണിച്ച ഭാഗം തന്നെ ഞാന്‍ 1960-ല്‍ വായിച്ച് പെന്‍സില്‍ കൊണ്ട് അടയാളപ്പെടുത്തിവച്ചിരുന്നു എന്നതാണ്. “ഡോക്ടര്‍ ഷിവാഗോ” എന്ന നോവലിലെ അതിസുന്ദരമായ പ്രേമരംഗത്തിന്റെ ചിത്രീകരണമാണ് അത്.

കാമുകിയായ ലാറ ഉറങ്ങുന്നു. ഷിവാഗോ രാത്രിമൂന്നുമണിക്ക് എഴുന്നേറ്റു. ഇനിയുള്ള ഭാഗം നോവലിസ്റ്റിന്റെ ഭാഷയില്‍ത്തന്നെയാകട്ടെ. (ഇംഗ്ളീഷ് തര്‍ജ്ജമയെ ലക്ഷ്യമാക്കിയാണ് നോവലിസ്റ്റിന്റെ ഭാഷയെന്നു പറഞ്ഞത്.)

“He was dazzled by the white flame playing on the shadowless, moonlit snow and could at first see nothing. Then the long, whimpering, deep-bellied baying sounded again, muffled by the distance, and he noticed four long shadows, no thicker than pencil strokes, on the edge of the snow-field just beyond the gully.
The wolves stood in a row, their heads raised and their muzzles pointing towards the house, baying at the moon or at its silver reflection on the windows.”

പെന്‍സില്‍ രേഖകളെക്കാള്‍ കനംകൂടാത്ത നിഴലുകള്‍. നാലുചെന്നായ്ക്കള്‍ ചന്ദ്രനെ നോക്കിയോ ജന്നലുകളിലെ അതിന്റെ രജത പ്രതിഫലനം നോക്കിയോ ഓരിയിടുകയാണ്. ഷിവാഗോ നോക്കി. അദ്ദേഹത്തിന്റെ വിചാരങ്ങള്‍ മനസ്സിലാക്കിയെന്നമട്ടില്‍ അവ ഓടിക്കളഞ്ഞു. ആ സമയത്ത് ലാറ ഉണര്‍ന്നു അവള്‍: “Still at work, my love? Burning and shining like a candle in the night. Come and sit beside me for a moment. I’ll tell you my dream.’ He put out the light.” (Fontana Books. Pages 428, 429.) ഇതിനെക്കാള്‍ രമണീയമായ പ്രേമരംഗ ചിത്രീകരണം ഞാന്‍ മറ്റൊരു നോവലിലും കണ്ടിട്ടില്ല. സഹൃദയത്വമുള്ള മാധവിക്കുട്ടി അതു എടുത്തുകാണിച്ചിരിക്കുന്നു.

ശ്രീരേഖ

വായനക്കാരും ഞാനും ജീവിതത്തില്‍ പലതലങ്ങളില്‍ നിൽക്കാറുണ്ട്. ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും സാഹിത്യത്തിന്റെ തലത്തില്‍ നിൽക്കുകയാണിപ്പോള്‍. ഏതു സാഹിത്യം? ആദികാവ്യത്തിന്റെ (മാഹാഭാരതം) അധ്യാത്മരാമായണത്തിന്റെ (എഴുത്തച്ഛന്റെ കൃതി-മൂലഗ്രന്ഥം വ്യാസന്റേതെന്നു സങ്കല്പം) തലത്തിലുള്ള സാഹിത്യം. അവിടെ നമ്മളെ കൊണ്ടുനിറുത്തിയത് ദേശാഭിമാനി വാരികയില്‍ ‘കാഞ്ഞിരമരത്തോട്’ എന്ന കാവ്യമെഴുതിയ ശ്രീ. ശ്രീരേഖയാണ്. കാഞ്ഞിരമരം എഴുത്തച്ഛനോടു ബന്ധപ്പെട്ട കാഞ്ഞിരമരം തന്നെ. അതിനെ അഭിസംബോധനചെയ്തുകൊണ്ട് രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ആന്തരതത്ത്വം ഗ്രഹിക്കാത്തവരോടു കവി കയര്‍ക്കുന്നു. ഒടുവില്‍ ഒരു പ്രാര്‍ത്ഥനയോടുകൂടി കവി കാവ്യം പര്യവസാനത്തിലെത്തിക്കുന്നു.

“കളകളമണികാഞ്ചി കിലുക്കി
കിളിമകളെപ്പാടിക്കുക നീ!
കുളിര്‍കാകളികേകകളായി-
പ്പല രാഗം പെയ്യിക്കുക നീ!
ആ പെയ്ത്തിലൊലിച്ചൊഴിയട്ടെ
അപശബ്ദശ്ശീലുകളെല്ലാം.
ആഴങ്ങളില്‍ നിന്നുയരട്ടെ
ആത്മീയത്തെളിനീരുറവ!
അത്തെളിമ പരക്കെപ്പറയാന്‍
അടിയങ്ങടെ നാവിന്‍തുമ്പില്‍
മുള്‍മുനയാല്‍ മുറുകെക്കോറുക
മുത്തച്ഛാ, പുതിയ ഹരിശ്രീ!”

ആന്റി ഹ്യൂമനിസത്തിന്റെ ന്യശംസതയിലേക്കു വിരല്‍ ചൂണ്ടിസമകാലിക സംസ്കാരത്തില്‍ കവിക്കും അദ്ദേഹത്തിന്റെ കര്‍മ്മത്തിനുമുള്ള പ്രാധാന്യം വ്യക്തമാക്കി ശ്രീരേഖ എഴുതുന്നു. അദ്ദേഹത്തിന്റെ രചന പ്രചാരണത്തിലേക്കു വഴുതിവീഴുന്നില്ല. അതുകൊണ്ട് എനിക്കിത് ഇഷ്ടപ്പെട്ടു. ഒരു വസ്തുതകൂടി എടുത്തു കാണിച്ചില്ലെങ്കില്‍ ഈ അഭിപ്രായക്കുറിപ്പിനു സത്യസന്ധത എന്ന ഗുണം കൈവരില്ല. ശ്രീരേഖ മാസ്മരം എന്ന വാക്കു പ്രയോഗിക്കുന്നു. (മാസ്മരം നവമുരളി വിളിച്ചു.) അങ്ങനെയൊരു വാക്കില്ല സംസ്കൃതത്തിലും മലയാളത്തിലും. മെസ്മര്‍ എന്നൊരു ജര്‍മ്മന്‍ ഹിപ്നൊട്ടിസ്റ്റ് പത്തൊന്‍പതാം ശതാബ്ദത്തില്‍ ഉണ്ടായിരുന്നു. മെസ്മറെ സംബന്ധിക്കുന്നതാണ് മാസ്മരം. ശ്രീകൃഷ്ണന്റെ കാലം മെസ്മര്‍ക്കും മുന്‍പായിരുന്നതുകൊണ്ട് അദ്ദേഹത്തെക്കൊണ്ടു മാസ്മര നവമുരളി വിളിപ്പിക്കുന്നത് നന്നല്ല. [മാസ്മരത്തിന് ഒരു തരത്തില്‍ ഭംഗിയുണ്ട്. എന്നെങ്കിലും സമ്മതിക്കാം. കേട്ടാല്‍ ഓക്കാനത്തോളം കൊണ്ടെത്തിക്കുന്ന വേറെ രണ്ടു വാക്കുകള്‍ കൂടിയുണ്ട്. രണ്ടും മലയാളമല്ല, സംസ്കൃതവുമല്ല. 1) ഇത്തരുണത്തില്‍ 2) മനഃപ്രയാസം. വരമൊഴിയിലെങ്കിലും എഴുത്തുകാര്‍ ഈ പ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ ഞാന്‍ എന്നോടു തന്നെ ചോദിക്കുന്നു. ‘നിങ്ങള്‍ ഭംഗി എന്നു മുകളില്‍ എഴുതിയല്ലോ. ഭംഗിക്കു സൗന്ദര്യം എന്ന അര്‍ത്ഥം സംസ്കൃതത്തിലുണ്ടോ?’ ‘ഇല്ല’ എന്നു തന്നെ ഉത്തരം എങ്കിലും മലയാളത്തില്‍ രാമണീയകമെന്ന അര്‍ത്ഥത്തില്‍ ഭംഗിയെന്നു വളരെക്കാലമായി പ്രയോഗിക്കുന്നു. മാസ്മരം അങ്ങനെയല്ലല്ലോ.]

വിജ്ഞാനശകലങ്ങള്‍

  1. രജനീഷ് സെക്സും തത്ത്വചിന്തയും കൂട്ടിക്കലര്‍ത്തിയെന്ന് ചിലര്‍ കുറ്റപ്പെടുത്താറുണ്ട്. നമ്മുടെ വേദാന്തം പോലും സെക്സില്‍ നിന്ന് നിര്‍മ്മുക്തമായിരുന്നില്ല എന്നതാണ് സത്യം.

    ‘ബൃഹദാരണ്യകോപനിഷ’ത്തില്‍ നിന്ന് ഒരു ഭാഗം എടുത്തെഴുതാം.

    “യോഷാ വാ അഗ്നിഃ ഗൗതമ; തസ്യാ ഉപസ്ഥ
    ഏവ സമിത്, ലോമാനി ധൂമഃ
    യോനിരര്‍ചിഃ യദന്തഃ കരോതി
    തേങ്ഗാരാഃ, അഭിനന്ദാ വിസ്ഫൂലിങ്ഗാഃ”

    (The Brhadaranyaka Upanisad, Translated by Swami Madhavananda, Advaita Ashrama, Almora, Page 904.)

    17-1-91 ഇന്നു കാലത്തു മൂന്നു മണിയോടെ ഗള്‍ഫ് യുദ്ധം ആരംഭിച്ചു. എന്റെ വായനക്കാര്‍ക്കെന്നപോലെ എനിക്കും അതറിഞ്ഞ് ദുഃഖം, നൈരാശ്യം. എനിക്ക് അതു മാത്രമല്ല ആ വികാരങ്ങള്‍ ഉളവാക്കുന്നത്. കഴിഞ്ഞ 21 കൊല്ലമായി മലയാളസാഹിത്യം ജീര്‍ണ്ണിച്ച അവസ്ഥയിലാണല്ലോ എന്ന വിചാരമാണ് ഈ രണ്ടു വികാരങ്ങളുടെയും ഉദ്ഭവത്തിനു ഹേതു. ഓരോ വര്‍ഷം കഴിയുന്തോറും ആ ജീര്‍ണ്ണത കൂടിക്കൂടി വരുന്നതേയുള്ളു.

    തര്‍ജ്ജമ ചെയ്ത മാധവാനന്ദസ്സ്വാമി ഇതിന്റെ അര്‍ത്ഥം ശരിയായി പറയാതെ “ഉഡാന്‍സ്” നടത്തിയിരിക്കുന്നു. Woman, O Gautama, in fire. In this fire the gods offer the seed” എന്നും മറ്റുമാണ് സ്വാമിയുടെ തര്‍ജ്ജമ. എനിക്കറിയാവുന്ന സംസ്കൃതത്തെ അവലംബിച്ച് ഞാന്‍ ഇതിന്റെ തര്‍ജ്ജമ നൽകാം. അല്ലയോ ഗൗതമ, സ്ത്രീ അഗ്നിയാണ്. അവളുടെ ഉപസ്ഥം യാഗത്തിനുള്ള ചമതയാണ്. രോമങ്ങള്‍ പുകയാണ്. യോനി അര്‍ച്ചിയാണ് (ജ്വാലയാണ്) പുരുഷന്‍ അവളെ വേധനം ചെയ്യുമ്പോള്‍ അത് അവള്‍ക്കു അംഗാരമാണ് (കൊള്ളി — തീയുള്ളതോ ഇല്ലാത്തതോ) ഹര്‍ഷോന്മാദം അവളുടെ സ്ഫുലിംഗങ്ങളും, അര്‍ത്ഥമിങ്ങനെയായിരിക്കെ സ്വാമി ഒളിച്ചുകളിനടത്തുന്നതെന്തിന്! രജനീഷിനെ ഇക്കാര്യത്തില്‍ — സെക്സ് കലര്‍ത്തിയെന്നതില്‍ — അത്രയ്ക്കു കുറ്റപ്പെടുത്താനൊന്നുമില്ല.

  2. കുമാരനാശാന്റെ നളിനിയിലെ ‘സൃന്ദമാനവനദാരു’ എന്ന പ്രയോഗം ശരിയാണോ എന്നു വള്ളത്തോള്‍ ഒരിക്കല്‍ എന്നോടു ചോദിച്ചു. “തെറ്റൊന്നുമില്ല” എന്നു ഞാന്‍ പറഞ്ഞപ്പോള്‍ “സ്യന്ദമാനത്വം ആര്‍ക്ക്” എന്ന് അദ്ദേഹം വീണ്ടും ചോദിച്ചു. ഞാന്‍ മിണ്ടാതെനിന്നപ്പോള്‍ വള്ളത്തോള്‍ പറഞ്ഞു: “സ്യന്ദമാനത്വം (ഒഴുക്കുക എന്നത്) നദിക്കാണ് ചേരുക. വനദാരുവിനല്ലേ. വനദാരു ഒഴുകുകയല്ല, ഒഴുക്കപ്പെടുകയാണ്.” ശരിയാണ് വള്ളത്തോള്‍ പറഞ്ഞത്. കാലം കഴിഞ്ഞ് “വിവേകചൂഡാമണി” ഞാന്‍ വായിച്ചപ്പോള്‍ “സ്രോതസാ നീയതേ ദാരു യഥാ നിമ്നോന്നത സ്ഥലം” എന്നു കണ്ടു. ദാരു (തടി) നദിയായി പറഞ്ഞിരിക്കുന്നു. അടുത്തകാലത്തു മുണ്ഡകോപനിഷത്ത് വായിച്ചപ്പോള്‍ ഇങ്ങനെയും: “യഥാ നദ്യഃ സ്യന്ദമാനാ” സമുദ്രേ സ്തം ഗച്ഛന്തി നാമരൂപേ വിഹായ…” (നാമവും രൂപവും ഉപേക്ഷിച്ച് നദികള്‍ സമുദ്രത്തിലേക്കു ഒഴുകുമ്പോള്‍…!
  3. പുരുഷന്‍ സ്ത്രീയെ പ്രാപിക്കുന്നത് വ്യഭിചാരമായി കരുതപ്പെടുന്നു. സ്ത്രീ, പുരുഷന്റെ അടുത്തുചെന്നാലോ അവളെ നിരാകരിക്കരുത് എന്നാണ് ശ്രുതി. “തല്പാഗതാം നപരിഹരേത്” ഏതിനും യുക്തി ഉണ്ടാക്കിവച്ചിട്ടുണ്ട് ഭാരതീയര്‍.

ഗൗതമന്‍

ഞാന്‍ കഥകള്‍ കെട്ടിച്ചമയ്ക്കുകയാണോഎന്നു ചിലരെങ്കിലും സംശയിച്ചേക്കും. ആ സംശയം വേണ്ട. സംഭവിച്ചതാണ് പറയുന്നത്. മധ്യതിരുവിതാംകൂറിലെ ഒരു ഗ്രാമത്തില്‍ ഒരാള്‍ വിവാഹമുറപ്പിച്ചു. അയാളുടെ ഒരു ബന്ധുവിന്റെ പ്രാഭവവും പ്രഭാവവും പരിഗണിച്ചാണ് പെണ്ണിന്റെ അച്ഛന്‍ വിവാഹം നടത്താമെന്നു തീരുമാനിച്ചത്. വിവാഹദിനമായി, പത്തുമണിക്കാണ് വിവാഹം നടക്കേണ്ടത്. പതിനൊന്നായിട്ടും വരനെ കാണുന്നില്ല. എല്ലാവര്‍ക്കും ഉത്കണ്ഠ. ഏതാണ്ടു പതിനൊന്നരയായപ്പോള്‍ വരന്‍ മുഷിഞ്ഞമുണ്ടും മുഷിഞ്ഞ ഷര്‍ട്ടും ധരിച്ച് ആഗതനായി. തോര്‍ത്ത് കഴുത്തില്‍ ചുറ്റിയിട്ടിട്ടുണ്ട്. എന്തായാലും ഉടനെ കല്യാണം നടത്തിക്കളയാമെന്നു വിചാരിച്ച് പെണ്ണിന്റെ അച്ഛന്‍ സ്വര്‍ണ്ണമാലയെവിടെ? പുടവയെവിടെ? എന്നെല്ലാം ചോദിച്ചു. വരന്‍ കൈമലര്‍ത്തി. രണ്ടുകൈയും വീശിയാണ് അയാളെത്തിയതെന്നു മനസ്സിലാക്കിയ അച്ഛന്‍ അയാളെ അവിടെയിരുത്തിയിട്ടു കാറിറക്കി പന്ത്രണ്ടുമൈല്‍ അകലെയുള്ള പട്ടണത്തില്‍ച്ചെന്ന് ആഭരണങ്ങളും പട്ടു വസ്ത്രങ്ങളും മറ്റും വാങ്ങിക്കൊണ്ടുവന്നു. വരന്‍ കതിര്‍മണ്ഡപത്തിലേക്ക് ആനയിക്കപ്പെട്ടു. അച്ഛന്‍ വാങ്ങിയ സ്വര്‍ണ്ണനൂലിലുള്ള താലി പെണ്ണിന്റെ കഴുത്തില്‍ കെട്ടി. സ്വര്‍ണ്ണമാലയിട്ടു. ഹാരമിട്ടു. പട്ടണത്തിലെ ജവുളിക്കടയില്‍ നിന്നുകൊണ്ടുവന്ന പുടവയും മറ്റും അയാള്‍ വധുവിനുകൊടുത്തു. അവള്‍ ഭക്തിയോടെ അതു തൊഴുതുവാങ്ങി. വരനും വധുവും ഇസ്പീഡ് ഗുലാനെപ്പോലെയും ഇസ്പീഡ് രാജ്ഞിയെപ്പോലെയും കതിര്‍മണ്ഡപത്തിനു താഴെ നിന്നു. ഫോട്ടോയെടുത്തു (അക്കാലത്ത് വീഡിയോ ഏര്‍പ്പാടില്ല) ചുറ്റിക്കറങ്ങള്‍ നടന്നു. പാലും പഴവും കൊടുത്തു. സദ്യകഴിഞ്ഞു. എല്ലാവരും പോയി. സുന്ദരിപ്പെണ്ണിനെ വീട്ടില്‍ കൊണ്ടുപോകാന്‍ തയ്യാറെടുത്ത് ഇരുന്നവരന്‍ ഒരാഴ്ചത്തെ അഴുക്കുള്ള തോര്‍ത്ത് ഒന്നുകൂടെ കഴുത്തില്‍ മുറുക്കിയിട്ടു. പെട്ടെന്ന് പെണ്ണിന്റെ തന്ത അയാളുടെ മുന്‍പിലെത്തി അച്ചടിക്കാന്‍ വയ്യാത്ത ചില വാക്കുകള്‍ അദ്ദേഹം അയാളുടെ മുഖത്തേക്ക് എറിഞ്ഞിട്ട് “ഛീ ഇറങ്ങടാ നായുടെ മേനേ എന്റെ വീട്ടില്‍ നിന്ന്” എന്ന് ആക്രോശിച്ചു. വധു വീട്ടിലിരുന്നു. വരന്‍ തോര്‍ത്ത് ഒന്നുകൂടെ മുറുക്കിക്കൊണ്ട് പാതയിലേക്ക് ഇറങ്ങി.

ഒരു യഥാര്‍ത്ഥ സംഭവത്തിലെ ഈ കഥാപാത്രത്തെ ലേശം മാറ്റത്തോടെ ഞാന്‍ ഇന്ന് ശ്രീ. ഗൗതമന്റെ ‘വിദ്യാധരന്‍ എന്ന ചെറുകഥയില്‍ കാണുന്നു (ഭാഷാപോഷിണി, ലക്കം 4). നിത്യജീവിതത്തിലെ വ്യക്തിയെ കഥാപാത്രമായി ഫിക്ഷനില്‍ കണ്ടാല്‍ നമുക്കു സന്തോഷമാണ്. ആ സന്തോഷത്തോടെ പറയട്ടെ ഗൗതമന്റെ ചെറുകഥ ഭേദപ്പെട്ടതാണെന്ന്. കഥയിലെ വിദ്യാധരന്‍ ആദ്യമൊക്കെ യഥാര്‍ത്ഥ സംഭവത്തിലെ വ്യക്തിയെപ്പോലെ പെരുമാറിയെങ്കിലും വിചാരിച്ചപെണ്ണിനെത്തന്നെ കല്യാണം കഴിച്ചു. കഥ പറയുന്ന ആളിനെ അയാള്‍ കൂടക്കൂടെ വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തു. പ്രതിപാദ്യത്തെ ഗൗതമന്‍ റബര്‍പോലെ വലിച്ചുനീട്ടുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആഖ്യാനം നന്ന്. അതിനു പരിവേഷമിടുന്നു നേരിയ ഹാസ്യം. കഥയെന്നത് സംഭവങ്ങളുടെ വര്‍ണ്ണനമാണ്. അതിന് കാര്യകാരണബന്ധം കാണും. അതിനെ കലാപരമായി സംവിധാനം ചെയ്യുമ്പോഴാണ് പ്ലോട്ട് ആകുന്നത്. ആ സംവിധാനം കൂടുതല്‍ ആകര്‍ഷകമാകുമായിരുന്നു ഇപ്പോഴുള്ള ദീര്‍ഘത ഒഴിവാക്കിയിരുന്നെങ്കില്‍.

* * *

17-1-91 ഇന്നു കാലത്തു മൂന്നുമണിയോടെ ഗള്‍ഫ് യുദ്ധം ആരംഭിച്ചു. എന്റെ വായനക്കാര്‍ക്കെന്നപോലെ എനിക്കും അതറിഞ്ഞ് ദുഃഖം, നൈരാശ്യം. എനിക്ക് അതുമാത്രമല്ല ആ വികാരങ്ങള്‍ ഉളവാക്കുന്നത്. കഴിഞ്ഞ 21 കൊല്ലമായി മലയാളസാഹിത്യം ജീര്‍ണ്ണിച്ച അവസ്ഥയിലാണല്ലോ എന്ന വിചാരമാണ് ഈ രണ്ടു വികാരങ്ങളുടെയും ഉദ്ഭവത്തിനു ഹേതു. ഓരോ വര്‍ഷം കഴിയുന്തോറും ആ ജീര്‍ണ്ണതകൂടിക്കൂടി വരുന്നതേയുള്ളു.