close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 01 25


സാഹിത്യവാരഫലം
Mkn-17.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2002 03 25
മുൻലക്കം 2002 03 18
പിൻലക്കം 2002 04 01
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഒരു ചെറുപ്പക്കാരനും പ്രായം കൂടിയ ഒരാളും തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു. രണ്ടുപേരും മൗനം അവലംബിച്ചിരിക്കുകയാണ്. കുറെക്കഴിഞ്ഞപ്പോള്‍ റിസ്സ് വാച്ചില്ലാത്ത യുവാവ് കോട്ടുവായിട്ടുകൊണ്ട് പ്രായം കൂടിയ ആളിനോടു ചോദിച്ചു ‘സമയം എത്രയായി?’ അയാള്‍ മറുപടി നല്കിയില്ല. താന്‍ ചോദിച്ചതു കേട്ടുകാണില്ലെന്ന് വിചാരിച്ച് യുവാവു വീണ്ടും ചോദിച്ചു. ‘സമയം എത്രയായി?’ ആ ചോദ്യത്തിനും മറുപടി ഉണ്ടായില്ല. ചെറുപ്പക്കാരന്‍ തെല്ലു ദേഷ്യത്തോടെ ചോദിച്ചു. ‘താങ്കളോടാണു ചോദിച്ചത്. സമയം എന്തായി?’ അതിനും ഉത്തരമില്ല. അടുത്ത റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി നിന്നപ്പോള്‍ ‘മര്യാദ കെട്ടവന്‍’ എന്നു പറഞ്ഞുകോണ്ട് ചെറുപ്പക്കാരന്‍ ഇറങ്ങിപ്പോയി. തീവണ്ടി വീണ്ടും ചലനം കൊണ്ടപ്പോള്‍ പ്രായം കൂടിയവന്റെ അടുത്തിരുന്ന വേറൊരു യാത്രക്കാരന്‍ പറഞ്ഞു. ‘അയാള്‍ക്കു വാച്ചില്ലാതിരുന്നതിനാലാണ് സമയം ചോദിച്ചത്. മൂന്നു തവണ ചോദ്യമുണ്ടായി. താങ്കള്‍ കേട്ടെങ്കിലും കേട്ടതായി ഭാവിച്ചില്ല. ചേതമില്ലാത്ത ഒരു വാക്കു പറയാതിരുന്നതു ശരിയാണോ? സംസ്കാരത്തിനു യോജിച്ചതാണോ ആ മൗനം? അപ്പോള്‍ പ്രായം കൂടിയയാള്‍ മൗനം ലംഘിച്ചു പറഞ്ഞു: ‘ഞാന്‍ സമയം പറഞ്ഞു കൊടുത്തെന്നു വിചാരിക്കു. അടുത്ത ചോദ്യം’ എവിടെപ്പോകുന്നു’ എന്നായിരിക്കും കോട്ടയം എന്നാവും എന്റെ മറുപടി. ‘കോട്ടയത്ത് എവിടെ? എന്നു അടുത്ത ചോദ്യം. ഞാന്‍ അയാളുടെ ജിജ്ഞാസ ശമിപ്പിക്കുന്നു, ശരിയായ ഉത്തരം കൊണ്ട്. ‘തീവണ്ടിയാപ്പീസിനു തൊട്ടടുത്താണോ താമസം? എന്നു വീണ്ടും ചോദ്യം. ‘അതേ എന്ന് എന്റെ ഉത്തരം. ഇങ്ങനെ എന്റെ വീട് എവിടെയെന്നു സൂക്ഷ്മമായി മനസ്സിലാക്കിയിട്ട് അയാള്‍ അറിയിക്കും. ‘ഞാന്‍ കോട്ടയത്ത് വരാറുണ്ട്. ഇനി വരുമ്പോള്‍ താങ്കളുടെ വീട്ടില്‍ വരാം.’ ‘വരരുത് എന്നു പറയാന്‍ കഴിയുമോ? അടുത്തയാഴ്ച അയാളെത്തും, എന്റെ വീട്ടില്‍. അതിഥിയല്ലേ? എന്റെ മകള്‍ ചായ കൊണ്ടുവയ്ക്കും. അവള്‍ അതിസുന്ദരിയാണ്. അവളെ നോക്കിയിട്ട് അയാള്‍ ആരും കേള്‍ക്കാതെ എന്നോട് അപേക്ഷിക്കും. ‘നല്ല കുട്ടി. എനിക്കു ഈ കുട്ടിയെ വിവാഹം കഴിച്ചു തരുമോ? വാച്ച് വാങ്ങാന്‍ പോക്കില്ലാത്ത ഒരുത്തന് ഞാന്‍ മകളെ കൊടുക്കുമോ? ഇതെല്ലാം ഉണ്ടാകും ഞാന്‍ സമയം പറഞ്ഞിരുന്നെങ്കില്‍. എന്തിനു പൊല്ലാപ്പിനു പോകുന്നു? മൗനം വിദ്വാനു ഭൂഷണം.’

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രഫെസര്‍ കെ. ഗോപാലകൃഷ്ണന്‍ എഴുതിയ ‘സ്വാതന്ത്യത്തിന്റെ താന്തോന്നിത്തം’ എന്ന വിലക്ഷണപ്രബന്ധം വായിച്ചപ്പോള്‍ മൂല്യനിര്‍ണ്ണയത്തിന് ഒരുമ്പെടാതെ മൗനം പാലിക്കുകയെന്നതാണ് നല്ലെതെന്ന് ആദ്യം തോന്നി എനിക്ക്. അടുത്ത നിമിഷത്തില്‍ അതാണല്ലോ എന്റെ ജോലി എന്ന വിചാരവും മനസ്സില്‍ ഓടിക്കയറി. വിലക്ഷണപ്രബന്ധമെന്ന് ഞാന്‍ പറഞ്ഞത് നൂറിനു നൂറും ശരിയാണെന്ന് പ്രിയപ്പെട്ട വായനക്കാരും പറയും. ഇത് ഒരു തവണ വായിച്ചാല്‍. പ്രഫെസറുടെ ഒരു വാക്യം കേള്‍ക്കുക. “നിര്‍ലേപ നര്‍മ്മത്തിന്റെ സ്നിഗ്ദ്ധനേത്രങ്ങളിലൂടെ സര്‍വചരാചരങ്ങളെയും തൊട്ടുഴിയുന്ന മഹാകവി അക്കിത്തം, സഹജമായ കാല്പനികസ്വഭാവങ്ങളില്‍ നിന്ന് ഊര്‍ന്നിറങ്ങിപ്പോന്ന്. ഉറക്കത്തില്‍ വാതിലില്‍ മുട്ടുന്ന അധികാരദണ്ഡവും പതിയിരുന്നു കൊത്താനായുന്ന മതഭ്രാന്തിന്റെ പത്തിയും ക്രൂരതയുടെ, നിര്‍ലജ്ജതയുടെ ഊനാതിരിക്തഭേദമില്ലാത്ത അഴിഞ്ഞാട്ടങ്ങളും, മനുഷ്യപാതകത്തിന്റെ തിരിച്ചടിയായ ഈതിബാധകളും ചേര്‍ന്നു നിര്‍മ്മിച്ചു വെച്ച ആഗോള ശ്മശാനത്തില്‍ ഒന്നിച്ചു കെട്ടിപ്പിടിച്ചു ഉറങ്ങുകല്ലാതെ മറ്റിനി എന്തു മാര്‍ഗ്ഗമെന്നു ഭയക്കണ്ണുകളാല്‍ പകയ്ക്കുന്ന ഒ.എന്‍.വി. ആര്‍ദ്ര നേത്രങ്ങള്‍ പൂട്ടി. ശബ്ദിക്കാനാകാതെ വിങ്ങിപ്പൊട്ടുന്ന കെ.വി. രാമകൃഷ്ണന്‍, ഇരുവശത്തും തിങ്ങിക്കൂടിയ വിതുമ്പലുകള്‍ക്കിടയിലൂടെ വനിതാക്കമ്മിഷന്റെ രഥയാത്രയില്‍ ഏറ്റുവാങ്ങിയ ദുരിതഗന്ധംകൊണ്ട് ശ്വാസം മുട്ടുമ്പോള്‍ പീലിത്തിരുമുടിയിലേക്ക് ദൃഷ്ടിയുയര്‍ത്തുന്ന സുഗതകുമാരി, എവിടെ, വിഷ്ണുനാരായണന്‍ നമ്പൂതിരി? വാചാലമായ മൗനസമാധിയിലോ? ആ മൗനം ഏറ്റെടുത്തുകൊണ്ട്, അതിന്നു പകരം കൂടി സച്ചിദാനന്ദന്റെ ശബ്ദം ക്രൂരമായ നര്‍മ്മത്തില്‍ തേച്ചെടുത്ത ശക്തിയുടെ മൂര്‍ച്ചയ്ക്ക് ഒട്ടും ഹാനി വന്നിട്ടില്ല.” എന്തു ഭാഷയാണിത്? മലയാളമല്ല, സംസ്കൃതമല്ല, ഇംഗ്ലീഷല്ല ഇത്? ഗോപാലകൃഷ്ണന്‍ പ്രഫെസറായാലും കുട്ടികളുടെ ദൗര്‍ഭാഗ്യം.

(പ്രൊഫസര്‍ എന്നെഴുതുന്നതു തെറ്റ് പ്രഫെസര്‍ എന്നതാണ് ശരി. ബ്രട്ടീഷ് ഉച്ചാരണവും അമേരിക്കന്‍ ഉച്ചാരണവും അതുതന്നെ.)

അര്‍ത്ഥനിവേദനത്തിന് അസമര്‍ത്ഥമാണ് പ്രഫെസറുടെ മലയാളശൈലി. തിരുവിതാംകൂര്‍ മഹാരാജാവ് വര്‍ഷം തോറും ‘സര്‍വാണി’ എന്ന ചടങ്ങു നടത്തുമായിരുന്നു. കോട്ടയ്ക്കകത്തെ ഒരു കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ അദ്ദേഹം വന്നു നില്ക്കും പണച്ചാക്കുമായി. പണം എന്നത് വെള്ളി കൊണ്ടുള്ള തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ നാണയമാണ് (നാലുചക്രമാണ് ഒരു പണം). മഹാരാജാവ് ചാക്കില്‍ നിന്നു പണം വാരി താഴെക്കൂടിയ ജനത്തെ ലക്ഷ്യമാക്കി എറിയും. ഉന്തും തള്ളും അടിയും ചവിട്ടും ആളുകളുടെ ഇടയില്‍ സ്വാഭാവികമായും ഉണ്ടാകും. ചിലര്‍ക്കു പണം കിട്ടും. മറ്റു ചിലര്‍ക്കു ഒന്നും കിട്ടുകയില്ല. പ്രഫെസര്‍, തിരുവിതാംകൂര്‍ രാജാവ് സര്‍വാണി പ്രയോഗം നടത്തുന്നതുപോലെ പ്രശംസയുടെ പണം വാരിവാരി എറിയുന്നു. പക്ഷേ ബഹളമില്ല. ഓരോ കവിക്കും സ്മൃതിയുടെ നാണയം കിട്ടുന്നുണ്ട്. അതിനെ നെഞ്ചോടുചേര്‍ത്തു മധുരമന്ദഹാസം പൊഴിച്ച് കവികള്‍ ഇരിക്കുന്നത് എന്റെ അകക്കണ്ണു കാണുന്നു.

വ്യാകരണം അനുമതി നല്കാത്ത ചില പ്രയോഗങ്ങള്‍ പ്രഫെസര്‍ എടുത്തു കാണിക്കുന്നുണ്ട്. പക്ഷേ താന്‍ എടുത്തു കാണിക്കുന്ന നിയമങ്ങള്‍ തനിക്കും കൂടെ ചേരുമെന്ന് ഈ പ്രഫെസര്‍ ആലോചിക്കുക പോലും ചെയ്യുന്നില്ലല്ലോ. “ആധുനികതയുടെ നശീകരണസാമഗ്രികള്‍ കൈയായത്തില്‍ കാത്തുനില്പുണ്ട്. യന്ത്രം നിര്‍വഹിക്കുന്ന നശീകരണമെങ്കില്‍ നശീകരണം,…” എന്നു പ്രബന്ധകാരന്‍ (പുറം 17). നശീകരണം എന്നൊരു വാക്ക് സംസ്കൃതത്തിലുമില്ല. മലയാളത്തിലുമില്ല, വനനശീകരണം ഒന്നാന്തരം തെറ്റ്. വനനാശം ശരി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അസിസ്റ്റ്ന്റ് എഡിറ്റര്‍ റ്റി. ബാലകൃഷ്ണന്‍ മേശയുടെ താഴെ ഇരിക്കുന്ന ചവറ്റുകുട്ടയില്‍ പോകേണ്ട ഒരു പ്രബന്ധം അദ്ദേഹത്തിന്റെ നല്ല വാരികയുടെ 14,15,16,17, ഈ പുറങ്ങളില്‍ മഷിപുരണ്ടു വന്നിരിക്കുന്നു.

മഹസര്‍ എഴുതുമ്പോള്‍ പൊലീസ് ഇന്‍സ്പെക്ടര്‍ യുവതിയോടു ചോദിച്ചു: ‘ശരീരത്തില്‍ എവിടെയെങ്കിലും മറുക് ഉണ്ടോ? കാണാവുന്ന ഭാഗങ്ങളില്‍ അതില്ലാത്തതുകൊണ്ട് അവള്‍ മുണ്ടഴിച്ചു നിന്നു. കോടതിയില്‍ ചെന്ന അവളോടു ഈ മര്യാദകെട്ട പ്രവര്‍ത്തിക്കു വിശദീകരണം ആവശ്യപ്പെട്ടു ജഡ്ജി. യുവതി പറഞ്ഞു: “എനിക്കു മാന്യമല്ലാത്ത ഒരുദ്ദേശ്യവുമില്ല. ഡോക്ടറെപ്പോലെ ലൈംഗിക വികാരമില്ലാത്തവനാണ് പൊലീസ് ഇന്‍സ്പെക്ടര്‍ എന്നു വിചാരിച്ചു ഞാന്‍.”

ആഹ്ലാദത്തിന്റെ വികാരം കവികള്‍ക്കുളവാക്കി അവരെ അനാച്ഛാദിത ശരീരത്തോടുകൂടി നിറുത്തുന്നു നമ്മുടെ പ്രഫെസര്‍.

ചോദ്യം, ഉത്തരം

Symbol question.svg.png “ജുഗുപ്സാവഹമായ കാഴ്ചയേത്?

“ന്യൂസ് വായിക്കുന്ന സ്ത്രീകളുടെ ഭുജകോടരത്തിലെ നനവ് വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരുന്നത് ജുഗുപ്സാവഹമാണ്.”}}

Symbol question.svg.png “ഗൃഹനായകന്‍ അതിരുകടന്ന് ഭാര്യയെയും സന്താനങ്ങളെയും വിമര്‍ശിക്കുമ്പോള്‍?”

“അയാള്‍ പാപിയാണ് എന്ന വസ്തുതയ്ക്ക് ബലമുണ്ടാകുന്നു.”}}

Symbol question.svg.png “വ്യായാമം ചെയ്യാറുണ്ടോ നിങ്ങള്‍?”

“എനിക്ക് എണ്‍പതു വയസ്സായി. ഇന്നുവരെ ഒരു ദിവസംപോലും വ്യായാമം ചെയ്തിട്ടില്ല. കാലത്തോ വൈകിട്ടോ നടക്കാന്‍ പോയിട്ടില്ല. കാലത്തു റോഡിലൂടെ ഓടുന്ന പല ചെറുപ്പക്കാരെയും ഞാന്‍ കണ്ടിട്ടുണ്ട്. സിമിത്തേരിയില്‍ പോകാന്‍ തൈക്കാട്ടു ശ്മാനത്തില്‍ പോകാന്‍ ആ ഓട്ടം സഹായിക്കും. ഞാന്‍ വ്യായാമം ചെയ്തിരുന്നെങ്കില്‍ നാല്പതു വയസ്സിലേ കാഞ്ഞുപോകുമായിരുന്നു. വ്യായാമം ദീര്‍ഘായുസ്സ് നല്കകുമെന്നു വിചാരം ശുദ്ധമായ ഭോഷ്കില്‍പെടുന്നു.”

Symbol question.svg.png “സി. എന്‍. ശ്രീകണ്ഠന്‍ നായര്‍ വാശിയല്ലേ?”

“അതിഗഹനമായ ചിന്ത ആവിഷ്കരിക്കുന്നു എന്ന മട്ടില്‍ ശബ്ദമുയര്‍ത്തി അദ്ദേഹം പ്രസംഗിക്കും.’ ഒരിക്കല്‍ പസ്ത്യനര്‍ക്ക് സംഭവത്തില്‍ പ്രതിഷേധിക്കാന്‍ തിരുവനന്തപുരത്തെ Y.W.C.A. ഹാളില്‍ സാഹിത്യകാരന്മാര്‍ സമ്മേളിച്ചു. പ്രഭാഷകനായിരുന്ന ശ്രീകണ്ഠന്‍ നായര്‍‘പസ്ത്യനര്‍ക്ക് ധിഷണശാലിയായ പ്രതിഭാശാലിയാണെന്ന് പറഞ്ഞ് പ്രഭാഷണം തുടങ്ങി. ഹിന്ദി പ്രഫെസറായിരുന്ന കെ.സി. സൂകുമാരന്‍ നായര്‍ ഉടനെ എഴുന്നേറ്റ് ഹാളില്‍ നിന്നു പുറത്തേക്കു പോയി. ഞാനും അദ്ദേഹത്തെ അനുഗമിച്ചു.

Symbol question.svg.png “മലയാളം പ്രഫെസര്‍മാര്‍ക്ക് സാഹിത്യമറിയാമോ?”

“സാഹിത്യമറിയാം. ആസ്വാദനത്തിന് കഴിവില്ല.”

Symbol question.svg.png “സഭാവേദിയില്‍ കയറി നിന്ന് തെറിവാക്കുകള്‍ പ്രതിയോഗിയെ ലക്ഷ്യമാക്കിപ്പറഞ്ഞാല്‍?”

“പറയുന്ന ആളിന് സന്മാര്‍ഗ്ഗചിന്തയില്ലെന്ന് ശ്രോതാക്കള്‍ പറയും.”

ഗോല്‍ തന്നെ

“സംഗീതം റ്റോണും പദവും കൂട്ടിച്ചേര്‍ത്ത് അലൗകികലോകം സൃഷ്ടിക്കുന്നു. തത്ത്വചിന്ത വിചാരങ്ങളുടെ ലോകമാണ് നിര്‍മ്മിക്കുന്നത്. നല്ല കഥകള്‍ സൗന്ദര്യം സൃഷ്ടിക്കുന്നു.”

പാപച്ചന്‍ എന്നൊരു പ്രഗൽഭനായ ഫുട്ബോള്‍ കളിക്കാരനുണ്ടായിരുന്നു.അദ്ദേഹം വെസ്റ്റേണ്‍ ഇന്ത്യ ഓട്ടോ മൊബൈല്‍സ് എന്ന സംഘത്തിലെ കളിക്കാരനായി തിരുവനന്തപുരത്ത് വന്നു കളിച്ചപ്പോള്‍ ഞാനും ദ്രഷ്ടാക്കളുടെ ക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അതിനു ശേഷം ഞാന്‍ പാപ്പച്ചന്റെ ഫുട്ബോള്‍ കളി കണ്ടില്ല. അതിനു മുന്‍പ് അദ്ദേഹം പങ്കെടുത്ത പല കളികളും കണ്ടിട്ടുണ്ട്. പാപ്പച്ചന്റെ കാലില്‍ പന്തു കിട്ടിയാല്‍ അതു ഗോള്‍ ആയതു തന്നെ. നാല്പതു ഡിഗ്രി ആംഗിളില്‍ അദ്ദേഹം ഷൂട്ട് ചെയ്യും. ഏതു ഗോളി വിചാരിച്ചാലും പന്തു പിടിക്കാന്‍ സാധിക്കില്ല. വെടിയുണ്ട പായുന്നതു പോലെയാണ് പാപ്പച്ചന്റെ കാലിന്റെ ആഘാതമേറ്റു പന്തു പായുന്നത്. ഒരു സെക്കന്‍ഡ് കൊണ്ട് അതു വലയില്‍ കുരുങ്ങും. ആളുകള്‍ രണ്ടാം മുണ്ട് വീശി ആഹ്ലാദപ്രകടനം നടത്തും. കരഘോഷവുമുണ്ടാകും. ശാസ്തമംഗലത്തു ഒരു വീട്ടില്‍ പത്തു കുഞ്ഞുങ്ങളുടെ അച്ഛനായ ഒരാള്‍ ഉണ്ടായിരുന്നു. എന്റെ ഒരു സ്നേഹിതന്‍ അയാളെ പാപ്പച്ചന്‍ എന്നാണ് വിളിച്ചിരുന്നത്. പാപ്പച്ചന്റെ കാലില്‍ കിട്ടിയ പന്തു sure goal ആകുന്നതുപോലെ അയാള്‍ ഭാര്യയെ പ്രാപിച്ചാല്‍ sure child തന്നെ. അങ്ങനെ പത്തു തവണ അച്ഛനായ അയാളെ റോഡില്‍ വച്ചു കാണാനിടവന്നാല്‍ എന്റെ സ്നേഹിതന്‍ പറയും. “പാപ്പച്ചന്‍ വരുന്നു. മാറി നടക്ക്. ഇല്ലെങ്കില്‍ അയാളുടെ രോഗം പകരും” ഫുട്ബോള്‍ കളിക്കാരനായ പാപ്പച്ചന്‍ ആകൃതി സൗഭഗമുള്ളവനായിരുന്നു. ആരോഗദൃഢഗത്രനും. Sure child-ന്റെ തന്ത രോഗി. മെലിഞ്ഞു മെലിഞ്ഞു നടക്കാന്‍ പോലും ശക്തിയില്ലാത്ത ചെറുപ്പക്കാരന്‍. എങ്കിലും അയാള്‍ സംഗമിച്ചാല്‍ ഭാര്യ ഗര്‍ഭിണി ആയതു തന്നെ.

ഇതോര്‍മ്മ വന്നത് മുണ്ടൂര്‍ സേതുമാധവന്‍ മാതൃഭൂമിയില്‍ (ആഴ്ചപ്പതിപ്പില്‍) എഴുതിയ ‘കാലം: നവംബര്‍ 2001’ എന്ന കഥ വായിച്ചപ്പോഴാണ്. ഒരിക്കലും sure goal അടിക്കാന്‍ വയ്യാത്ത ഫുട്ബോള്‍ കളിക്കാരനാണ് സേതുമാധവന്‍. വാരികയുടെ ഗ്രൗണ്ടില്‍ പന്തും കൊണ്ട് അദ്ദേഹമോടുന്നത് വര്‍ഷങ്ങളോളമായി ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കലെങ്കിലും ഗോളടിച്ചിട്ടുമില്ല. കലയെസ്സംബന്ധിച്ച് ഫലപ്രാപ്തി അദ്ദേഹത്തിന് ഉണ്ടാകാറില്ല. മാതൃഭൂമിയിലെ കഥയും വിഭിന്നമല്ല. ഒരാളിന്റെ ഭവനത്തില്‍ ആരോ കല്ലെറിഞ്ഞു ചില്ലുകള്‍ തകര്‍ക്കുന്നു. ബാലന്‍ എന്ന പേരുള്ളവനാണ് ഈ അക്രമത്തിനു കാരണക്കാരന്‍ എന്നു മനസ്സിലാക്കി ചിലര്‍ അവനെ പിടികൂടാന്‍ പോകുന്നു. അപ്പോള്‍ ഒരുത്തന്‍ അവരെ അറിയിക്കുന്നു. അവര്‍ അന്വേഷിച്ചുപോകുന്ന ബാലന്‍ നാടു വിട്ടിട്ടു സംവത്സരങ്ങള്‍ കഴിഞ്ഞുവെന്ന്. വേറൊരു ബാലനുണ്ടത്രേ. അയാളെത്തേടി അവര്‍ പോകുമ്പോള്‍ കഥ പരിസമാപ്തിയില്‍. വാസ്തുവിദ്യയുടെ വിജയം അറിയിക്കുന്ന ഗോപുരം അന്തരീക്ഷം പിളര്‍ന്ന് അതിന്റെ പ്രഭാവം സ്പഷ്ടമാക്കുന്നു. സംഗീതം റ്റോണും പദവും കൂട്ടിച്ചേര്‍ത്ത് അലൗകികലോകം സൃഷ്ടിക്കുന്നു. തത്ത്വചിന്ത വിചാരങ്ങളുടെ ലോകമാണ് നിര്‍മ്മിക്കുന്നത്. നല്ല കഥകള്‍ സുഅന്ദര്യം സൃഷ്ടിക്കുന്നു. സേതുമാധവന്‍ പന്തും കൊണ്ടോടി ഗ്രൗണ്ടിന്റെ വെളിയിലേക്ക് അതടിച്ചു വിടുന്നു. റഫറി വിസിലടിച്ചു ഔട്ടായി എന്നറിയിക്കുന്നു. എതിരാളിയായ കളിക്കാരന്‍ ‘ത്രോ’ നടത്താന്‍ പന്തെടുത്ത് തയ്യാറായി നില്ക്കുന്നു. എപ്പോഴും പന്ത് ഔട്ടാക്കുന്ന സേതുമാധവന്‍ അതു തൊടാതിരുന്നെങ്കില്‍ !

ക്ഷുദ്രവസ്തുക്കള്‍

വേഡ്സ്വര്‍ത്ത് ചിത്രശലഭത്തെക്കൂറിച്ചു കവിത എഴുതിയിട്ടുണ്ട് (Among All Lovely Things My Love Had Been, The Poetical Works of Wordsworth, Oxford University Press, Page 486).

കവിയുടെ പ്രേമഭാജനം നക്ഷത്രങ്ങളെ കണ്ടിട്ടുണ്ട്. പൂക്കളെയും. പക്ഷേ അവള്‍ മിന്നാമിനുങ്ങിനെ മാത്രം കണ്ടിട്ടില്ല. കവിക്ക് അതറിയാം. ഒരിക്കല്‍ രാത്രിയില്‍ അദ്ദേഹം അവളുടെ വീട്ടിന് അടുത്തായി പോകുകയായിരുന്നു കുതിരപ്പുറത്ത്. അപ്പോഴാണ് കവി മിന്നാമിനുങ്ങിനെ കണ്ടത്. ആ കാഴ്ചയ്ക്കു സ്വാഗതമോതിക്കൊണ്ടു കവി കുതിരപ്പുറത്തു നിന്ന് ചാടിയിറങ്ങി അതിനെയെടുത്തു ഒരിലയില്‍ വച്ചു അദ്ഭുതപ്പെടാതെ പഴയ രീതിയില്‍ തന്നെ അതു തിളങ്ങി. പ്രേമഭാജനത്തിന്റെ വീട്ടില്‍ കവിയെത്തി. അദ്ദേഹം നേരെ തോട്ടത്തിലേക്കു ചെന്ന് മിന്നാമിനുങ്ങിനെ ഒരു മരത്തിന്റെ ചുവട്ടില്‍ വച്ചു. അത് അവിടെയിരുന്ന് പ്രകാശിക്കുകയായിരുന്നുവെന്ന് കവി വിചാരിച്ചു. അദ്ദേഹം പ്രിയതമയെ മിന്നാമിനുങ്ങിന്റെ അടുത്തേക്കു കൊണ്ടു ചെന്നിട്ട് “ഇതാ ഇവിടെ നോക്കു” എന്നു പറഞ്ഞു. അത് അവള്‍ക്ക് ആഹ്ലാദമുളവാക്കി. കവിക്കും ആഹ്ലാദം! താന്‍ ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്ത പ്രകൃതിയെ ക്ഷുദ്രവസ്തുക്കളിലൂടെ, ക്ഷുദ്രസംഭവങ്ങളിലൂടെ ആവിഷ്കരിച്ച് സാകാല്യാവസ്ഥയിലുള്ള പ്രകൃതിയെ അനുവാചകന്റെ മുന്നില്‍ നിറുത്താന്‍ വേഡ്സ്വര്‍ത്തിനു പ്രാഗല്ഭ്യമുണ്ട്. ക്ഷുദ്രകീടമായ മിന്നാമിനുങ്ങിനെക്കുറിച്ചാണ് കവി എഴുതുന്നത്. അത് കലയുടെ ലോകത്തേക്കു കടക്കുമ്പോള്‍ എന്നുമെന്നും പ്രകാശം പ്രസരിപ്പിക്കുന്ന ജീവിയായി മാറുന്നു. മിന്നാമിനുങ്ങ് മാത്രമല്ല. ഏതു നിസ്സാരമായ വസ്തുവും സെന്‍സിറ്റീവ് ആയ മനസ്സുള്ള ആളിന് അനല്പമായ ആഹ്ലാദം ഉളവാക്കും. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ ആലപ്പുഴ തെക്കനാര്യാട് എന്ന സ്ഥലത്തേക്കു പോകുകയായിരുന്നു. തെക്കനാര്യാട്ടില്‍ ഞാനെത്തി. ഞാന്‍ നില്ക്കുന്ന സ്ഥലത്തു നിന്ന് അകലെയായി ഒരു കുളം. ആ കുളത്തില്‍ കാല്‍മുട്ടോളം വെള്ളത്തിലിറങ്ങിനിന്ന് ചെറുപ്പക്കാരിയായ വെളുത്തേടത്തി വസ്ത്രം കരിങ്കല്ലില്‍ അടിച്ചു വെളുപ്പിക്കുകയായിരുന്നു. വസ്ത്രം കല്ലില്‍ സ്പര്‍ശിച്ചു കഴിഞ്ഞു കുറച്ചു നേരത്തിനു ശേഷമേ ആഘാതത്തിന്റെ ശബ്ദം എന്റെ കാതിലെത്തൂ. എനിക്കത് കൗതുകപ്രദമായി. ഞാന്‍ കുറെനേരം ആ പ്രക്രിയ നോക്കിക്കൊണ്ടു നിന്നു.

പത്തു കൊല്ലം മുന്‍പ് ഞാന്‍ പാബ്ലോ നേറൂദയുടെ The Nocturnal Washerwoman എന്ന മനോഹരമായ കവിത വായിച്ചപ്പോള്‍ ബാല്യകാലത്തെ ആ കാഴ്ച ഓര്‍മ്മിച്ചു. കവിതയില്‍ നിന്നു ചില വരികള്‍ എടുത്തെഴുതട്ടെ’

From time to time
the nocturnal
washerwoman
lifts her head
and stars blaze
in her hair
… … …
her candle
a tiny
star
that set afire
swished
the cloths
rising
faliting
hoisting
air
and water
glowing soap
magnetic suds.

(നേറൂദയുടെ ആത്മകഥയായ Memoirs-ന്റെ രണ്ടാം ഭാഗമായ “Passion and Impression” എന്ന പുസ്തകത്തില്‍ നിന്ന്. അതിമനോഹരമാണ് ഈ ഗ്രന്ഥം. Farrar, Straus and Giroux, New York പ്രസാധനം, 1983.)

ദീര്‍ഘതയുള്ള ഈ കവിതയ്ക്ക് ആമുഖമായി നേറൂദ എഴുതുന്നു. From Orinoco to Patagonia, from the sumptuous volcanoes that, were nature’s gift to us, to the gigantic thorny cactus of the Mexican plateau, the washerwoman, that nocturnal woman washing clothes while her children slept, was for me the dark heroine of our people. I never met her, and perhaps she never knew I watched her from the darkness of my home.

നേറൂദയുടെ ഈ കാവ്യവും മറ്റു കാവ്യങ്ങളും വായിക്കുമ്പോള്‍ ഞാന്‍ പ്രകൃതിക്കു നന്ദി പറയുന്നു. ഇവയൊക്കെ വായിക്കാന്‍ സന്ദര്‍ഭമുണ്ടാകത്ത വിധത്തില്‍ എനിക്കു ഇരുപതാം ശതാബ്ദത്തില്‍ത്തന്നെ ജന്മം തന്നല്ലോ പ്രകൃതി. പ്രിയപ്പെട്ട വായനക്കാരേ ഇവയൊക്കെ വായിക്കൂ. മനസ്സിന് ഇടിവുണ്ടാക്കുന്ന കേരളത്തിലെ അത്യന്താധുനിക കവിതാഭാസം വായിക്കാതിരിക്കൂ. വയലാര്‍ രാമവര്‍മ്മ എവോര്‍ഡും കേന്ദ്രസാഹിത്യ അക്കാഡമി എവോര്‍ഡും കണ്ട് നിങ്ങള്‍ക്കു വഴി തെറ്റാതിരിക്കട്ടെ.

Offensively empty, painfully, superficial ഈ ഇംഗ്ലീഷ് വിശേഷണങ്ങളാണ് മലയാളം വാരികയില്‍ കെ.എ. സെബാസ്റ്റ്യനും ദേശാഭിമാനി വാരികയില്‍ ടി.പീ. വേണുഗോപാലും എഴുതിയ കഥകള്‍ക്കു ചേരുന്നത്. രണ്ടു പേരും ക്ഷുദ്രവിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അത്തരം വിഷയങ്ങള്‍ കലയാവണമെങ്കില്‍ നേറൂദയുടെ പ്രതിഭ വേണം. അതു ഇവരില്‍ നിന്നു പ്രതീക്ഷിക്കുന്ന ഞാന്‍ ബുദ്ധിശൂന്യനാണ്. യുക്തിഭദ്രമായ ആഖ്യാനമുണ്ടെങ്കില്‍ ‘അത്രയുമായി’ എന്നു പറഞ്ഞു അനുവാചകന് സമാധിക്കാമായിരുന്നു. അതില്ല. രണ്ടു കഥാകാരന്മാരും വിരസങ്ങളായ രചനകള്‍ വായനക്കാരില്‍ അടിച്ചേല്പിക്കുന്നു. ഇതിനുതക്ക പാപം വായനക്കാര്‍ ചെയ്തിട്ടുണ്ടോ?

യാചകന്‍ കുഞ്ഞന്‍ പിള്ള

“മനസ്സിന് ഇടിവുണ്ടാക്കുന്ന കേരളത്തിലെ അത്യന്താധുനിക കവിതാഭാസം വായിക്കാതിരിക്കൂ. വയലാര്‍ രാമവര്‍മ്മ എവോര്‍ഡും കേന്ദ്രസാഹിത്യ അക്കാദമി എവോര്‍ഡും കണ്ട് നിങ്ങള്‍ക്കു വഴി തെറ്റാതിരിക്കട്ടെ.”

എന്റെ കാരണവര്‍ കവിയായിരുന്നു. വക്കീലായിരുന്നു. ആര്‍. നീലകണ്ഠപിള്ള അക്കാലത്തെ പേരുകേട്ട കവി ‘കറന്ന പാല്‍ പോലെ കുളങ്കഹീനന്‍ പിറന്നു നന്ദന്‍ പറയന്‍ കലത്തില്‍’ എന്ന മട്ടില്‍ നാല്ക്കാലികള്‍ രചിച്ച് എ.ആര്‍. രാജരാജവര്‍മ്മ, കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ഇവരെ കൊണ്ടുചെന്ന് കാണിക്കുമായിരുന്നു, നീലകണ്ഠപിള്ള. അവര്‍ രണ്ടു പേരും മഹാമനസ്തകയോടെ പ്രശംസാവചനങ്ങള്‍ ഉതിര്‍ക്കും അദ്ദേഹത്തിന്റെ കവിതയെക്കുറിച്ച് അതുകേട്ടു വിശ്വസിച്ച് നീലകണ്ഠപിള്ള മൂഢസ്വര്‍ഗ്ഗത്തില്‍ കഴിഞ്ഞിരുന്നു. നെയ്യാറ്റിന്‍കര എന്ന സ്ഥലത്താണ് അദ്ദേഹം വക്കീലായി പ്രാക്റ്റീസ് ചെയ്തിരുന്നത്. ഗുമസ്തന്‍ കുഞ്ഞന്‍ പിള്ള. കുഞ്ഞന്‍ പിള്ള വക്കീലിനെക്കാള്‍ സമര്‍ഥന്‍ ‘ലോ പോയിന്റുകള്‍’ അയാള്‍ വിശദീകരിച്ചു കക്ഷികളെ മലര്‍ത്തിയടിക്കുന്നത് ബാലനായിരുന്ന ഞന്‍ കണ്ടിട്ടുണ്ട്. കാലം കഴിഞ്ഞു. നീലകണ്ഠപിള്ള ശരീരമാകെ നീരു വന്നു മരിച്ചു. കുഞ്ഞന്‍ പിള്ള എങ്ങോട്ടു പോയിയെന്ന് ആര്‍ക്കുമറിഞ്ഞുകൂടാ. വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞു. ഞാന്‍ തിരുവനന്തപുരത്തെ ചാല ഇംഗ്ലീഷ് സ്ക്കൂളില്‍ പഠിക്കുകയാണ്. ഒരു ദിവസം ഒരു യാചകന്‍ വീട്ടില്‍ കയറി വന്നു. നീണ്ട താടി, പറന്ന നരച്ച മുടി, ബനിയനിട്ടിട്ടില്ല. ഭിക്ഷക്കാരന്‍ ഉടുത്ത മുണ്ട് കീറിപ്പറഞ്ഞത്. അതില്‍ നിന്നു ഉത്ഭവിക്കുന്ന നാറ്റം വീട്ടിന് ചുറ്റും പരന്നു. അയാള്‍ ചിരിച്ചുകൊണ്ടു വരാന്തയിലേയ്ക്കു കയറി. ഞാന്‍ പിതാവിനോടു പറഞ്ഞു. ‘ഇതാ ഭിക്ഷക്കാരന്‍ വീട്ടിനകത്തു കയറാന്‍ പോകുന്നു.’ പിതാവ് ആജ്ഞാപിച്ചു. “എടാ എന്റെ ഷേര്‍ടിന്റെ പോക്കറ്റില്‍ അര രൂപ കണാം. അതെടുത്തു കൊടുക്ക്” ഞാന്‍ നാണയം തപ്പിയെടുത്തു കൊണ്ടുവന്ന് യാചകന്റെ നേര്‍ക്കു നീട്ടി. അയാള്‍ അതു സ്വീകരിക്കാതെ പുച്ഛഭാവത്തില്‍ ചിരിച്ചു. “വാങ്ങുന്നില്ല” എന്നു ഞാന്‍ പിതാവിനോട്. അദ്ദേഹം വരാന്തയിലേക്കു വന്നു. “അര രൂപ പോരേ? പോരെങ്കില്‍ പോകൂ” അതുകേട്ട് യാചകന്‍ കൂടുതല്‍ പുച്ഛത്തോടെ പറഞ്ഞു: “ഞാന്‍ ഭിക്ഷയ്ക്കു വന്നതല്ല. നീലകണ്ഠപിള്ള സാറിന്റെ ഗുമസ്തനായിരുന്ന കുഞ്ഞന്‍ പിള്ളയാണ് ഞാന്‍. എന്റെ മകളുടെ വിവാഹമാണ്. ഒരു പൊലീസ് ഇന്‍സ്പെക്ടര്‍ വരന്‍. നിങ്ങളെയൊക്കെ വിവാഹത്തിനു ക്ഷണിക്കാന്‍ വന്നതാണ്. ‘ക്ഷമിക്കണം’ എന്നു പറഞ്ഞു പിതാവ് ആഗതനെ കസേരയില്‍ ഇരുത്താന്‍ ശ്രമിച്ചു. ആ യത്നത്തെ തൃണവല്‍ഗണിച്ച് കുഞ്ഞന്‍ പിള്ള ഇടവഴിയിലേക്കു പോയി. ഞാനും പിതാവും പിറകെ ചെന്നു മാപ്പു പറഞ്ഞിട്ടും കുഞ്ഞന്‍ പിള്ള തിരിഞ്ഞു നോക്കാതെ തിടുക്കത്തില്‍ നടന്നു.

വായനക്കാരന്‍ കുഞ്ഞന്‍ പിള്ളമാരെന്ന ഭിക്ഷക്കാരെന്നു കരുതി ഭാഷാപോഷിണിയില്‍ കഥയെഴുതിയ രാമചന്ദ്രനും ന്യൂസ് വീക്കില്‍ കഥയെഴുതിയ ‘വി’യും യഥാക്രമം ‘അല്‍ത്തുസറെ’യും ‘പോത്തി’നെയും വായനക്കാര്‍ക്കു വച്ചു നീട്ടുന്നു. മലയാളത്തിലെ വായനക്കാര്‍ ഭിക്ഷക്കാര്‍ തന്നെ. പരിമിത വിഭവന്മാരാണ് അവര്‍.. ഭാവനാദാരിദ്രങ്ങളായ കഥകള്‍ വായിച്ച് വായിച്ച് യാചകന്മാരെപ്പോലെ ആയിപ്പോയവരാണ് ഇവിടത്തെ വായനക്കാര്‍. എങ്കിലും കുഞ്ഞന്‍ പിള്ളയെപ്പോലെ അവര്‍ അഭിജാതരാണ്. അഭിമാനികളാണ്. അവര്‍ ഈ ഭിക്ഷയെ പുറംകൈകൊണ്ടു തട്ടിയിട്ട് തിടുക്കത്തില്‍ നടക്കുന്നു. ഭാര്യയെ കൊന്ന ഒരു ചിന്തകനെ അവലംബിച്ചു രാമചന്ദ്രനെഴുതിയ കഥ contrived ആണ്. നര്‍മ്മകഥ എന്നു വിശേഷിപ്പിച്ച ‘വി’ യഥാര്‍ത്ഥത്തില്‍ ബീഭസ്തം. പ്രചിന്തിത രചനകള്‍ — contrived compositions — സമൂഹവിരുദ്ധങ്ങളത്രേ. അവ ജീവിതം കൊണ്ടു തുടിക്കുന്നവയല്ല. ഇല്ലാത്ത അനുഭവമുണ്ടാക്കി സാങ്കല്പിക ബന്ധങ്ങളിലൂടെ സംഭവങ്ങള്‍ വിവരിക്കുന്ന രാമചന്ദ്രന്‍ സ്യൂഡോ കഥാകാരനാണ്.

ചിരിപ്പിക്കുന്ന വാതകം

“ഉദ്ഗ്രഥിതമായ ഭാവനാ ശക്തികൊണ്ട് നിര്‍മ്മിച്ച കലാശില്പമല്ല വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ എന്ന കാവ്യം. അതില്‍ വികാരമില്ല, വികാര ചാപല്യമാണുള്ളത്.”

വൈലോപ്പിള്ളിക്കവിതയെക്കുറിച്ചുള്ള നിരൂപണത്തിന് ഊന്നല്‍ നല്കിയതാണ് 12-ആം ലക്കം ‘ഗ്രന്ഥാലോകാം’ പ്രസാധനം ചെയ്തിട്ടുള്ളത്. അതില്‍ കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍ ‘മാമ്പഴത്തനിമ’ എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയിട്ടുണ്ട്. ആ പ്രബന്ധത്തിലെ ഒരു പ്രസ്താവം വായനക്കാരെ ഒരു നിമിഷത്തേക്കല്ല. ഒരു ദിവസത്തേക്കല്ല. ഒരു മാസത്തേക്കല്ല, ഒരു വര്‍ഷത്തേക്കല്ല ചിരിപ്പിക്കുന്നത്, ഒരു ശതാബ്ദത്തോളം അതു ചിരിക്കു കാരണമാകും. Laughing-Gas Nitrous Oxide N2O അല്പം ഉള്‍ക്കൊണ്ടാല്‍ മതി. നിയന്ത്രണമില്ലാതെ ചിരിക്കുമാരും എന്ന് എന്റെ ഗുരുനാഥനായിരുന്ന പി.എസ്. എബ്രഹാം പറഞ്ഞുതന്നതു എനിക്കോര്‍മ്മയുണ്ട്. (അദ്ദേഹം കൊട്ടാരക്കര ഇംഗ്ലീഷ് ഹൈസ്ക്കൂളില്‍ വച്ച് എന്നെ കെമസ്ട്രി പഠിപ്പിച്ചിട്ടുണ്ട്. പില്ക്കാലത്ത് അദ്ദേഹം സര്‍വകലാശാലയുടെ രജിസ്ട്രാറായി.) നൈറ്റ്രസ് ഓക്സൈഡിനെക്കാള്‍ ശക്തിയുണ്ട് ബാലകൃഷ്ണന്‍ നമ്പ്യാരുടെ പ്രസ്താവത്തിന്. അതു മുന്നറിയിപ്പായി നല്കിക്കൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ പ്രസ്താവം എടുത്തെഴുതട്ടെ —

“മാവിന്റെ പഴം മാമ്പഴം ഇതു ‘മാ’ യുടെ (അമ്മയുടെ) പഴവും (അമ്മിഞ്ഞ) ആകുന്നു. മാതൃയുദ്ധത്തിന്റെയും മാമ്പഴച്ചാറിന്റെയും മാധുര്യം അനുക്തസിദ്ധം അത്യധികമായല്ലാതെ രണ്ടും ദഹനക്കേടു വരുത്തില്ല. ആകൃതിപ്രകൃതികളില്‍ മാമ്പഴവും അമ്മിഞ്ഞയും തുല്യത പുലര്‍ത്തുകയും ചെയ്യുന്നു.”

കുഞ്ഞുങ്ങള്‍ മുലപ്പാല്‍ കുടിക്കുമെന്നല്ലാതെ പ്രായമായ ആര്‍ക്കെങ്കിലും അതു കുടിക്കാന്‍ പറ്റുമോ? കുടിച്ചാല്‍ കടല്‍ വായിലൂടെ ചാടത്തക്കവിധത്തില്‍ ഛര്‍ദ്ദിക്കുകയില്ലേ? മാമ്പഴവും സ്തനവും സദൃശ്യമാണോ? വീണ മുലയ്ക്ക് കഷ്ടിച്ച് സാദൃശ്യം കല്പിക്കാമെന്നല്ലാതെ അത് മാമ്പഴം പോലെയാണോ? ഏതോ ചമ്പുവില്‍ “പണ്ടെങ്ങാണ്ടോ” വായിച്ചത്. എനിക്കോര്‍മ്മ വരുന്നു. ശ്രീരാമനെ പെറ്റവള്‍ക്കു പ്രായം കൂടിയപ്പോള്‍ മുല വീണു. വീണെന്നു പറഞ്ഞാല്‍പ്പോരാ. താഴോട്ടു താഴോട്ടു ചെന്നു. ചമ്പുകാരന്‍ ഇവിടെ ഒരലങ്കാരം പ്രയോഗിക്കുന്നു, മുല താഴോട്ടു ചെന്നത് രാമന്റെ ജനനം എവിടെ നിന്നുണ്ടായോ അവിടം കാണാനായിരുന്നത്രേ. ഈ വിഡ്ഢി നമ്പൂതിരിയെക്കാള്‍ വലിയ വിഡ്ഢിത്തമാണ് മാമ്പഴത്തിനും സ്ത്രീസ്തനത്തിനും ഔപമ്യം കണ്ട ബാലകൃഷ്ണന്‍ നമ്പ്യാര്‍ കാണിക്കുന്നത്. മുലപ്പാല്‍ അധികം കുടിച്ചാല്‍ ദഹനക്കേടു വരും എന്ന പ്രസ്താവം ശരിയോ? അനുഭവമുള്ളവര്‍ പറഞ്ഞാല്‍ അനുഭവമില്ലാത്ത എനിക്കെങ്ങനെ എതിര്‍ക്കാന്‍ പറ്റും? അതിനാല്‍ അക്കാര്യത്തില്‍ ഞാന്‍ മൗനം അവലംബിക്കുന്നു.

അല്ലെങ്കില്‍ത്തന്നെ ‘മാമ്പഴം’ ഉത്കൃഷമായ കാവ്യമാണോ?’ നിങ്ങളുടെ അച്ഛന്‍ റോഡിലൂടെ വരുമ്പോള്‍ സൂപര്‍ ഫാസ്റ്റ് ബസ്സിടിച്ചു മരിച്ചു പോയി’ എന്ന് ഒരാള്‍ വേറോരാളോടു പറഞ്ഞാല്‍ അയാള്‍ വല്ലാതെ നിലവിളിക്കും. ആ അസംസ്കൃതവികാരത്തെ (raw emotion) അതേപടി പകര്‍ത്തിവച്ചാല്‍ കലയാവുമോ? കുഞ്ഞുങ്ങളുടെ മരണം ആര്‍ക്കും ചലനമുണ്ടാക്കും. ആ ചലനവും ക്ഷോഭവുമല്ലാതെ ‘മാമ്പഴം’ എന്ന കവിതയില്‍ വേറെന്തുണ്ട്? നാടകത്തിലെ കഥാപാത്രമായ ഒരമ്മ മകന്റെ മരണത്തില്‍ ദു:ഖിക്കുന്നതായി അഭിനയിക്കുന്നത് യഥാര്‍ത്ഥത്തില്‍ മകന്റെ മരണത്തില്‍ സങ്കടപ്പെടുന്ന അമ്മ ദ്രഷ്ടാക്കളുടെ കൂടെയിരുന്നു കാണുന്നുവെന്നിരിക്കട്ടെ. ആ സ്ത്രീ അവിടെയിരുന്ന് ഉറക്കെക്കരയുകയില്ലേ? ഉദ്ഗ്രഥിതമായ ഭാവനാശക്തികൊണ്ട് നിര്‍മ്മിച്ച കലാശില്പമല്ല. വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ എന്ന കാവ്യം. അതില്‍ വികാരമല്ല, വികാരചാപല്യമാണുള്ളത്.”

* * *

ഡോക്ടര്‍ സി.ആര്‍. പ്രസാദ് ‘ഗ്രന്ഥലോക’ത്തിലെഴുതിയ ‘തലയാനയുടെയും കൊച്ചുകൊമ്പന്റെയും ചോടുകള്‍’ എന്ന ലേഖനത്തില്‍. “…പിതൃപുത്രബന്ധത്തിന്റെ കൊടുക്കല്‍ വാങ്ങലുകളിലും ദൃഢതയിലും ഉള്ള വൈലോപ്പിള്ളിയുടെ വിശ്വാസത്തില്‍ നിന്നും ജനിച്ചതാണ്” എന്നു കാണുന്നു. ‘പിതൃപുത്രബന്ധം’ എന്ന പ്രയോഗം തെറ്റ്’ ‘പിതാപുത്രബന്ധം’ എന്നു വേണം. പുത്രശബ്ദം രണ്ടാമതു വരുമ്പോള്‍ ആദ്യപദത്തിലെ ഋകാരത്തിന് ആകാരദേശം.