close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 05 17


സാഹിത്യവാരഫലം
Mkn-16.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2002 05 17
മുൻലക്കം 2002 05 10
പിൻലക്കം 2002 05 24
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഫ്രഞ്ചെഴുത്തുക്കാരന്‍ മോപാസാങ് (Maupassant, 1850–1893) എഴുതിയ “Useless Beauty” എന്ന ചെറുകഥ അതിസുന്ദരമാണു്. അതുകൊണ്ടുതന്നെ വിശ്വവിഖ്യാതവും. മലയാളസാഹിത്യത്തിലെ ഉച്ഛിഷ്ടം മാത്രം കണ്ടുശീലിച്ചവര്‍ക്കു് ഇതു കലയുടെ സ്പഷ്ടീകരണം നല്കും. വ്യയപരാങ്മുഖനെങ്കിലും ദ്രോഹശീലനായ സൃഷ്ടികര്‍ത്താവു് ഏതു മനുഷ്യാവയവത്തിനും രണ്ടു ലക്ഷ്യങ്ങള്‍ നല്കിയിട്ടുണ്ടു്. വായ ഭക്ഷണം ഉള്ളില്‍ കടത്തിവിട്ടു് മനുഷ്യശരീരത്തെ പോഷിപ്പിക്കുന്നു. അതു് ഭാഷണവും ചിന്തകളും പ്രസരിപ്പിക്കുന്നു. നമ്മുടെ മാംസം സ്വയം ഉത്തേജനമാര്‍ന്നു് ആശയങ്ങള്‍ വിതറുന്നു. മൂക്കു് പ്രാണവായു ശ്വാസകോശങ്ങളിലേക്കു കൊണ്ടുചെല്ലുന്നു. അതേസമയം ലോകത്തുള്ള എല്ലാ സൗരഭ്യങ്ങളും തലച്ചോറിലേക്കു നയിക്കുന്നു; പൂക്കള്‍, കാടുകള്‍, വൃക്ഷങ്ങള്‍, സമുദ്രം ഇവയുടെ മണം മസ്തിഷ്കത്തിലേക്കു കൊണ്ടുചെല്ലുന്നതു് മൂക്കാണു് മറ്റുള്ളവരുമായി ആശയം പകരാന്‍ സഹായിക്കുന്ന കാതുതന്നെ സംഗീതം കണ്ടുപിടിച്ചു. സ്വപ്നങ്ങള്‍ സൃഷ്ടിക്കുന്നതും ആഹ്ലാദാനുഭൂതി ഉണ്ടാക്കുന്നതും ശബ്ദങ്ങളാല്‍ ശാരീരികമായ ഹര്‍ഷം ജനിപ്പിക്കുന്നതും ചെവിയാണു് — മോപാസാങ്.

തത്ത്വചിന്തകനായ ഹേഗല്‍ ഈ വൈരുദ്ധ്യത്തെക്കുറിച്ചു് പ്രതിപാദിച്ചിട്ടുണ്ട്. അതിനെപ്പറ്റി എഴുതുന്ന വേറൊരു തത്വചിന്തകന്‍ പറയുന്നു: “If ‘p’ turns into ‘q’, then ‘q’ also turns into ‘p’. “I don’t really know the Danube, I’ve never seen it in a rage!” But you did see it in its clam; haven’t you enough imagination to see the insect when you see the chrysalis? So does the surface deceive? It points to the depths.

കോള്‍റിജ്ജ് എന്ന ഇംഗ്ലീഷ്കവി (Coleridge, 1772–1834) മഴയുടെ ഈ വൈരുദ്ധ്യത്തെ - ദ്വന്ദ്വഭാവത്തെ - മനോഹരമായി ച്ത്രീകരിച്ചിട്ടുണ്ട് An Ode to the Rain എന്ന കാവ്യത്തില്‍. കവിക്കറിയാം രാത്രിയാണെന്നു്. ഒന്നോ രണ്ടോ മണിക്കൂര്‍ അദ്ദേഹം ഉണര്‍ന്നു കിടന്നെങ്കിലും ഒരിക്കല്‍പ്പോലും കണ്‍പോളകള്‍ തുറന്നില്ല. അന്ധനെപ്പോലെ അദ്ദേഹം ഇരുട്ടത്തു് കിടന്നതേയുള്ളു കവി മഴയെ അഭിസംബോധന ചെയ്തു് പറയുന്നു: ‘O Rain! that I lie listening to:/Your’e but a doleful sound at best:/ I owe you little thanks its true/ For breaking thus my needful rest!/Yet if, as soon as it is light/O Rain! you will take your flight./ I’ll neither rail, nor malice keep,/ Though sick and sore for want of sleep.

സുഗതകുമാരിയുടെ ‘രാത്രിമഴ’ എന്ന കാവ്യത്തിലും മഴയുടെ ഈ ദ്വന്ദ്വഭാവത്തെ ആവിഷ്കരിച്ചിരിക്കുന്നു. കോള്‍റിജ്ജ് രാത്രിമഴയെയാണു് അഭിസംബോധന ചെയ്യുന്നതു്. സുഗതകുമാരിയും അങ്ങനെതന്നെ. ചുമ്മാതെ കേഴുകയും ചിരിക്കുകയും ചെയ്യുന്നു ശ്രീമതി വര്‍ണ്ണിക്കുന്ന മഴ. ശോകാകുലം (doleful) കോള്‍റിജ്ജിന്റെ മഴ എങ്കിലും അതിന്റെ വിരസമായ രണ്ടു ശബ്ദങ്ങള്‍ തമ്മിലിടയുന്നു. ചുറ്റം മര്‍മ്മരം കേള്‍ക്കാറാകുന്നു. സുഗതകുമാരിയുടെ രാത്രിമഴ ഭ്രാന്തിയെപ്പോലെ കേണും ചിരിച്ചും വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും വര്‍ത്തിക്കുന്നു.

സുഗതകുമാരിയുടെ മഴ പണ്ടു് ‘സൗഭാഗ്യരാത്രികളില്‍’ അവരെ ചിരിപ്പിച്ചു. കളിര്‍ കോരിയണിയിച്ചു. വെണ്ണിലാവിനേക്കാള്‍ പ്രിയം തന്നു് ഉറക്കി. കോള്‍റിജ്ജിനും പണ്ടത്തെ മഴയെക്കുറിച്ചു് നല്ലതേ പറയാനുള്ളു. Dear Rain! I ne’er refused to say/You’re a good creature in your way. കോള്‍റിജ്ജ് പുസ്തകം തന്നെ എഴുതും മഴ എത്ര നന്മയുള്ളതാണെന്നു് കാണിച്ചു്. പക്ഷേ ആ രാത്രിയില്‍ അതു പോയാല്‍ മതി.

എനിക്കു് ഇയാളെക്കാള്‍ നല്ല ഭര്‍ത്താവിനെ കിട്ടുമായിരുന്നു എന്നു് ഓരോ വിവാഹിതയും വിചാരിക്കുന്നു. തെറ്റിദ്ധാരണ!

കോള്‍റിജ്ജ് പറയുന്നു:

Dear Rain! if I have been cold and shy/Take no offence! I’ll tell you why. കവിയെക്കൂടാതെ രണ്ടുപേരുമുണ്ടു്. അവര്‍ക്കു മൂന്നുപേര്‍ക്കും തനിച്ചിരിക്കണം. ഒരുപാടു് കാര്യങ്ങള്‍ അവര്‍ക്കു സംസാരിക്കാനുണ്ടു്. വിഷാദമഗ്നങ്ങളായ പലതും വെളിപ്പെടുത്താനുണ്ടു്. കണ്‍കോണുകളില്‍ അവര്‍ക്കു കണ്ണീരുണ്ടു്. മഴയുടെ നന്മയെ പ്രകീര്‍ത്തിച്ചു് ഗ്രന്ഥമെഴുതാന്‍ തയ്യാറായ കോള്‍റിജ്ജ് ഇപ്പോള്‍ അതു പോയാല്‍ മതിയെന്നു് ആഗ്രഹിക്കുന്നു. പ്രേമസാക്ഷിയായിരുന്ന മഴ സുഗതകുമാരിക്കു് ഇപ്പോള്‍ ദുഃഖസാക്ഷിയായി മാറിയിരിക്കുന്നു.

അടുത്തദിവസം മഴയെത്തുമ്പോള്‍ ആഹ്ലാദഭരിതനായി കോള്‍റിജ്ജ് അതിനെ സ്വാഗതം ചെയ്യും. വിരസമായി അതു് ഒരാഴ്ചയോ കൂടുതല്‍ ദിവസങ്ങളോ അവിടെ ഉണ്ടായിരുന്നാല്‍ത്തന്നെയും അദ്ദേഹം നിശ്ചലനായി അതു പറയുന്നതൊക്കെ കേള്‍ക്കും. ഈ സമാപനത്തിന്റെ പ്രതിധ്വനിയെന്ന മട്ടില്‍ സുഗതകുമാരി പറയുന്നു:

രാത്രിമഴയോടു ഞാന്‍
പറയട്ടെ, നിന്റെ
ശോകാര്‍ദ്രമാം സംഗീത
മറിയുന്നു ഞാന്‍, നിന്റെ
യലിവും അമര്‍ത്തുന്ന
രോഷവും, ഇരുട്ടത്തു
വരവും, തനിച്ചുള്ള
തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍
ചിരിയും തിടുക്കവും
നാട്യവും ഞാനറിയും;
അറിയുന്നതെന്തുകൊ
ണ്ടെന്നോ? സഖി ഞാനു
മിതുപോലെ
രാത്രിമഴ പോലെ

മഴയുടെ വൈരുദ്ധ്യം കോള്‍റിജ്ജിനെ അലട്ടുന്നു. സുഗതകുമാരിയെയും. എങ്കിലും അതിനെ നിര്‍മ്മാര്‍ജ്ജനം ചെയ്തു് മഴയില്‍ വിലയം കൊള്ളുന്നു രണ്ടുപേരും വൈവിധ്യത്തിലൂടെ അനന്യത കാണുന്നു രണ്ടുകവികളും കേരളത്തിലെ കവി ഇംഗ്ലീഷ് കവിയെ ‘പ്ലേജിയറൈസ്’ ചെയ്തുവെന്നു് പറയുകയല്ല ഞാന്‍. രണ്ടു പ്രതിഭാശാലികള്‍ ഒരേ വിഷയം പ്രതിപാദിച്ചാല്‍ ഏതാണ്ടു് ഒരേ മട്ടിലാവും എന്നു ചൂണ്ടിക്കാണിക്കാനേ എനിക്കു് ഉദ്ദേശ്യമുള്ളു. ‘പി’ ‘ക്യു’ ആയാല്‍ ‘ക്യൂ’ ‘പി’ ആയി മാറുമെന്നു് തത്ത്വചിന്തകന്‍ അഭിപ്രായപ്പെട്ടതു് ശരിയാണെന്നു് കാണിക്കാനും.

* * *


മൗലികമായി — അടിസ്ഥാനപരമായി — രണ്ടു വികാരങ്ങളേയുള്ളു. കാമവും വിശപ്പും. അവയെ അവലംബിച്ചേ സാഹിത്യസൃഷ്ടികളുണ്ടാവൂ. അതിനാല്‍ പ്രമേയങ്ങള്‍ക്കും ഇതിവൃത്തങ്ങള്‍ക്കും സാദൃശ്യങ്ങള്‍ വരും. അവയെച്ചൊല്ലി നമ്മള്‍ പരാതിപ്പെടേണ്ട. പക്ഷേ ആവര്‍ത്തനാത്മകമായ ഇതിവൃത്തം പ്രയോഗിക്കുമ്പോഴും എഴുത്തുകാരന്റെ ‘വിഷന്‍’ ഉണ്ടാകണം. ആ വിഷനാണു് കലാസൃഷ്ടികള്‍ക്കു് അന്യാദൃശസ്വഭാവം നല്കുന്നതു്. വിഷന്‍ കടംകൊണ്ടാല്‍ സാഹിത്യം ജീര്‍ണ്ണിക്കും. സുഗതകുമാരിയുടെ കവിതയിലെ വിഷനും കോള്‍റിജ്ജിന്റെ കവിതയിലെ വിഷനും ഒന്നുതന്നെയാണോ എന്നാലോചിക്കാന്‍ ഞാന്‍ വായനക്കാരോടു് അപേക്ഷിക്കുന്നു. Template:** ഒരെഴുത്തുകാരന്റെ നേരമ്പോക്കു്. രണ്ടു സാഹിത്യകാരന്മാര്‍ ഒരു ചലച്ചിത്രം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സിനിമ തീര്‍ന്നയുടനെ അവര്‍ എഴുന്നേറ്റു് ഓടാന്‍ തുടങ്ങി. ഒരാള്‍ വഴുതയ്ക്കാട്ടേക്കായിരുന്നു ഓട്ടം. മറ്റേയാള്‍ ഇടപ്പഴഞ്ഞിയിലെ സ്വന്തം വീട്ടിലേക്കും. വഴുതയ്ക്കാട്ടേക്കു് ഓടിയ ആളിനു് സിനിമയിലെ കഥ നാടകമാക്കണം. വഴുതയ്ക്കാട്ടെ വീട്ടിലേക്കു ഓടിയ ആള്‍ നാടകം പ്രസിദ്ധപ്പെടുത്തുന്നതിനു മുന്‍പു് തനിക്കു് അതു നോവലാക്കി പബ്ലിഷ് ചെയ്യണമെന്നു് ഇടപ്പഴഞ്ഞിയിലേക്കു ഓടിയ ആളിന്റെ ആഗ്രഹം. റോഡിലൂടെ നടന്നുപോകുന്നവരെ ഇടിച്ചു തള്ളിക്കൊണ്ടു് രണ്ടുപേരും ഓടി എന്നാണു് കഥ. എനിക്കു് ഈ രണ്ടെഴുത്തുകാരെയും നേരിട്ടറിയാം. രണ്ടുപേരും ഇടതുവശത്തു് ഇംഗ്ലീഷ് പുസ്തകങ്ങള്‍ വയ്ക്കും. വലതുവശത്തു് വെള്ളക്കടലാസ്സും എന്നിട്ടു് തര്‍ജ്ജമ നടത്തും. ജര്‍മ്മനെഴുത്തുകാരന്‍ ഷാങ്പോള്‍ (Jean Paul, 1763–1825) പറഞ്ഞിട്ടുണ്ടു് സായാഹ്നം നീഹാരബിന്ദുവിനെ (dew) ഹിമാനി (frost) ആക്കുന്നുവെന്ന്. പ്രഭാതം ഹിമാനിയെ നീഹാരബിന്ദുവായി മാറ്റുന്നുവെന്നു്. മേരി കറലിയുടെ ‘Barabbas’ എന്ന നോവല്‍ കൈനിക്കര പദ്മനാഭപിള്ള ‘കാല്‍വരിയിലെ കല്പപാദപം’ എന്ന നാടകമാക്കി. ഡ്യൂ, ഫ്രോസ്റ്റായതാവാം. ഫ്രോസ്റ്റ്, ഡ്യൂ ആയതാവാം. ഏതാണെന്നു് കണ്ടുപിടിക്കാന്‍ വയ്യ.

ചോദ്യം, ഉത്തരം

Symbol question.svg.png “നിങ്ങള്‍ക്കു പേടിയുണ്ടാക്കുന്നതു് ഏതു വസ്തുവാണു്?”

“കംപ്യൂട്ടര്‍ അതിനെക്കുറിച്ചു് എനിക്കൊന്നുമറിഞ്ഞുകൂടാ അജ്ഞതയാവാം എന്റെ ഭയത്തിനു ഹേതു്”

Symbol question.svg.png “വിമര്‍ശനമോ നിരൂപണമോ മലയാളത്തില്‍ ഇല്ല എന്നൊരു വിമര്‍ശകനോ നിരൂപകനോ പറഞ്ഞാല്‍?”

“തിരുവനന്തപുരത്തുകാരന്മാരൊക്കെ കള്ളന്മാരാണെന്നു് തിരുവനന്തപുരത്തുകാരനായ ഞാന്‍ പറഞ്ഞതുപോലിരിക്കും”

Symbol question.svg.png “ആധുനിക സാഹിത്യകാരന്മാരെ ആരു പേടിക്കുന്നു?”

“അവരെ ആരും പേടിക്കുന്നില്ല. പക്ഷേ അവര്‍ തങ്ങളുടെ രചനകളിലെ ദുര്‍ഗ്രഹതയെ പേടിക്കുന്നു. ദുര്‍ഗ്രഹത ഇല്ലാതായാല്‍ അവര്‍ക്കു സാഹിത്യത്തില്‍ സ്ഥാനമില്ല”

Symbol question.svg.png “സ്ത്രീകളുടെ വിചാരമെന്താണു്?”

“എനിക്കു് ഇയാളെക്കാള്‍ നല്ല ഭര്‍ത്താവിനെ കിട്ടുമായിരുന്നു എന്നു് ഓരോ വിവാഹിതയും വിചാരിക്കുന്നു. തെറ്റിദ്ധാരണ!”

Symbol question.svg.png “വിദേശ നാമധേയങ്ങള്‍ തോന്നിയ രീതിയില്‍ ഉച്ചരിക്കാമെന്നു് ചര്‍ച്ചില്‍ പറഞ്ഞു. നിങ്ങളുടെ അഭിപ്രായം?”

“അദ്ദേഹം ഫ്രാന്‍സില്‍ ചെല്ലുമ്പോള്‍ അവിടത്തെ ഒരാള്‍ മിസ്റ്റര്‍ ചുര്‍ച്ചില്‍ എന്നു വിളിച്ചാല്‍ അദ്ദേഹത്തിനു് ഇഷ്ടമാവുമോ?”

Symbol question.svg.png “എനിക്കു ഇംഗ്ലീഷില്‍ തീസിസ് എഴുതേണ്ടിയിരിക്കുന്നു ഒരു മലയാളവിഷയത്തെക്കുറിച്ചു്. ഒരു വിഷയം നിര്‍ദ്ദേശിക്കാമോ?”

“Modern Malayalam poets and the failure of communication with special reference to Satchidanandan’s poetry”

Symbol question.svg.png “ഭാഗ്യംകെട്ട പുരുഷനാരു്?”

“ഓഫീസിലെ പണിയൊക്കെക്കഴിഞ്ഞു് 5 1/2 മണിക്കു വീട്ടില്‍ച്ചെന്നു് കയറുമ്പോള്‍ വൈരുപ്യമുള്ള ഭാര്യയും മൂക്കള ഒലിപ്പിക്കുന്ന ആറു മക്കളും വന്നു പൊതിയുന്നതു് ആരെയോ അയാള്‍ തികഞ്ഞ ഭാഗ്യരഹിതന്‍”

വാക്കുകള്‍

പൊലിസുകാര്‍ എന്നു കേട്ടാല്‍ പരുക്കന്‍ സ്വഭാവമുള്ളവര്‍ എന്നാവും ഒരുമാതിരിയുള്ളവരുടെ വിചാരം. പക്ഷേ ആ വിചാരം തെറ്റു്. അവരുടെ കൂട്ടത്തില്‍ നല്ല കവികളും കഥാകാരന്മാരുമുണ്ടു്.

നമ്മള്‍ ദിനപത്രങ്ങളില്‍ എത്രയോ തവണ കണ്ടിട്ടുള്ളതാണു് കേന്ദ്രമന്ദ്രിമാരും സ്റ്റെയ്റ്റിലെ മന്ത്രിമാരും വനമഹോത്സവത്തിന്റെ ഭാഗമായി മരത്തൈകള്‍ മണ്ണുമാന്തി നടുന്നതു്. ആ കൃത്യം നിര്‍വഹിച്ചതിനുശേഷം അവര്‍ സര്‍ക്കാര്‍ വക കാറില്‍ അന്തസ്സില്‍ തിരിച്ചുപോകുന്നു. കാറിന്റെ പിറകില്‍ മലര്‍ന്നു് കിടക്കുന്ന മന്ത്രിയെ നോക്കി മണ്ണുമാന്തിയതിനെ ഉദ്ദേശിച്ചു് ‘ഇതാ കൂലിക്കാരന്‍ പോകുന്നു’ എന്നാരെങ്കിലും പറയുമോ? ചങ്ങനാശ്ശേരിയില്‍ പണ്ടൊരു വിവാഹത്തില്‍ പങ്കുകൊള്ളാന്‍ ഞാന്‍ പോയിരുന്നു. ഉണ്ണാനിരുന്നപ്പോള്‍ അരിവട്ടിയില്‍ ചോറുമായി വന്നു് എന്‍.പി. ചെല്ലപ്പന്‍നായര്‍ ഞങ്ങളുടെ ഇലകളില്‍ അതു വിളമ്പി. അദ്ദേഹം ചോറു വിളമ്പിയതുകൊണ്ടു് ചങ്ങനാശ്ശേരിയിലെ മജിസ്റ്റ്രേറ്റ് അല്ലാതാകുമോ? കേരളത്തിലെ പ്രശസ്തനായ ഹാസ്യസാഹിത്യകാരനല്ലാതാകമോ? സദ്യക്കു് ക്ഷണിച്ചു വരുത്തിയവര്‍ക്കു ചോറുവിളമ്പിയ പരിചാരകനായി ആരെങ്കിലും അദ്ദേഹത്തെ കാണുമോ? ഒരിക്കല്‍ ഞാന്‍ മദ്രാസിലേക്കുള്ള തീവണ്ടിയില്‍ തിരുവനന്തപുരത്തുനിന്നു തൃശ്ശൂരിലേക്കു പോകുമ്പോള്‍ ഡി.ഐ.ജി. ആയിരുന്ന എന്‍. കൃഷ്ണന്‍നായര്‍ മറ്റൊരു ഭാഗത്തുണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍കണ്ടു. അല്പനേരം സംസാരിച്ചു അതിനുശേഷം സ്വന്തം ഇരിപ്പിടങ്ങളില്‍ച്ചെന്നു് ഇരുന്നു. തീവണ്ടി തൃശ്ശൂരെത്തിയപ്പോള്‍ അദ്ഭുതങ്ങളില്‍ ‘അദ്ഭുതം’. കൃഷ്ണന്‍നായര്‍ എന്റെ അടുക്കലേക്കു് ഓടിവന്നു. കനമാര്‍ന്ന പെട്ടി തൂക്കിപ്പിടിച്ചിരുന്ന എന്റെ കൈയില്‍ നിന്നു് അദ്ദേഹം അതു വാങ്ങിച്ചു എന്റെ പ്രതിഷേധത്തെ അവഗണിച്ചു്. തീവണ്ടിയുടെ വാതില്‍ അല്പമകലെ എന്റെ പിറകില്‍ കേരളത്തിലെ ഡി.ഐ.ജി പെട്ടിതൂക്കി നടന്നു. ഞാന്‍ പ്ലാറ്റ്ഫോമില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹവുമിറങ്ങി. പെട്ടി താഴെ വച്ചു. എന്നെ തൊഴുതിട്ടു് തിരിച്ചു ട്രെയിനില്‍ കയറി. വണ്ടി നീങ്ങുന്നതുവരെ കൃഷ്ണന്‍നായര്‍ വാതില്ക്കല്‍ത്തന്നെ നിന്നു. നിസ്സാരനായ എന്റെ പിറകേ കനമാര്‍ന്ന പെട്ടിയേന്തി നടന്ന എന്‍. കൃഷ്ണന്‍ നായരെ ഡി.ഐ.ജി ആയിട്ടേ ആരും കാണൂ. റെയില്‍വേ പോര്‍ട്ടറായി ഒരാളും കരുതുകില്ല. നേരേമറിച്ചു് റെയില്‍വേ കൂലിക്കാരന്‍ ഡി.ഐ.ജിയുടെ യൂണിഫോം ധരിച്ചു് ഫസ്റ്റ് ക്ലാസ്സില്‍ ഇരുന്നാല്‍ അയാളെ കാണുന്ന എസ്.പി.‘അറ്റന്‍ഷനായി?’ സല്യൂട്ട് ചെയ്യുമോ? വ്യക്തിത്വത്തെയും സ്വത്വശക്തിയെയും മാറ്റാന്‍ ഒക്കുകില്ല. മലയാളം വാരികയില്‍ ‘പുത്രകാമേഷ്ടി’ എന്ന ചെറുകഥ എഴുതിയ അജീഷ്ചന്ദ്രന്‍ കോട്ടാങ്ങലിനെയും ‘മാധ്യമം’ വാരികയില്‍ ‘പെണ്‍വിഷയം’ എന്ന ചെറുകഥ എഴുതിയ പി.എ. ദിവാകരനെയും കഥാകാരന്മാരായി ആരെങ്കിലും കരുതുമോ? ഇവിടെപ്പറഞ്ഞ രണ്ടുത്കൃഷ്ട വാരികകളിലല്ല ലോകത്തെ ഏതു ഉത്കൃഷ്ടതമമായ ജേണലിലും ഇവര്‍ രചനകളെ മഷി പുരട്ടിച്ചു് വായനക്കാര്‍ക്കു നല്കിയാല്‍ അവരെ എഴുത്തുകാരായി ആരെങ്കിലും പരിഗണിക്കാമോ? ഇല്ല. അത്ര കണ്ട് ‘അലവലാതിത്തര’മാണ് രണ്ടുപേരുടെയും കഥകള്‍. അജീഷ് ചന്ദ്രനും ദിവാകരനും കഥാപാത്രങ്ങളുടെ സ്ത്രീവേഴ്ചയെയാണു് പ്രതിപാദ്യവിഷയമാക്കിയിട്ടുള്ളതു്. പക്ഷേ അന്യോന്യബന്ധമില്ലാത്ത ഭാഷയിലാണു് ആഖ്യാനം. വീട്ടില്‍ പച്ചക്കറിവില്പനയ്ക്ക് വരുന്ന മധ്യവയസ്കകളും വൃദ്ധകളും ബന്ധമില്ലാതെ അതുമിതും പറയുമല്ലോ. അതുപോലെയുള്ള ഭാഷയാണു് രണ്ടുപേരുടെയും. ഞാന്‍ വടക്കേയിന്ത്യയില്‍ മാര്‍ക്കറ്റുകളില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നിട്ടുണ്ടു് ആവശ്യമുള്ളതു് വാങ്ങാനായി. അപ്പോഴൊക്കെ വട്ടിക്കാരികള്‍ തങ്ങളുടേതായ ഭാഷയില്‍ പലതും പറയുന്നതു കേട്ടിട്ടുണ്ടു്. ഒന്നും മനസ്സിലാവില്ല. ഇവിടെ വീട്ടില്‍ വരുന്ന പച്ചക്കറി വില്പനക്കാര്‍ പറയുന്ന ബന്ധശൂന്യമായ ഭാഷയില്‍ ഒന്നോ രണ്ടോ വാക്കുകള്‍ എനിക്കു പിടികിട്ടിയെന്നു വരും. ഇക്കഥകളില്‍ അതുമില്ല. നാക്ക് ഒരു കഷണം മാംസപേശിയാണല്ലോ. അതില്‍നിന്നു വരുന്ന വാക്കുകള്‍ക്കു ഇത്രമാത്രം ബീഭത്സത വരുമോ?

എന്തു ഫലം?

പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്റു തിരുവനന്തപുരത്തു വന്നു് കുറച്ചുദിവസം താമസിച്ചപ്പോള്‍ അദ്ദേഹത്തിന് ഇവിടത്തെ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ കെ. ബാലകൃഷ്ണനെയാണു് നിയോഗിച്ചതു്. അസാമാന്യമായ ബുദ്ധിശക്തിയാല്‍ അനുഗൃഹീതനായിരുന്ന ബാലകൃഷ്ണന്റെ കഴിവുകള്‍ നെഹ്റു ഒറ്റനോട്ടത്തില്‍ത്തന്ന ഗ്രഹിച്ചു. പിന്നീടു് അദ്ദേഹം പറഞ്ഞു: ‘ഹി ഇസ് എ വാക്കിങ് എന്‍സൈക്ലോപിഡിയ’ എന്നു്. ബാലകൃഷ്ണനെ കുറിച്ചു നെഹ്രുവിനുള്ള ആദരം ആ പ്രസ്താവതിലുണ്ടെങ്കിലും ആരെയും അങ്ങനെ വിശേഷിപ്പിക്കാന്‍ പാടില്ല എന്ന മതമാണെനിക്കു്. വിശ്വവിജ്ഞാനകോശത്തില്‍ എല്ലാ വിജ്ഞാനങ്ങളും അടങ്ങിയിരിക്കുന്നു. എങ്കിലും അതിനു് ആ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. അതു നിശ്ചേതനമാണു്. നേരേ മറിച്ചാണു് വ്യക്തികളുടെ സ്ഥിതി. വിശ്വസാഹിത്യത്തെക്കുറിച്ചു് ഒരുത്തനു് കുറച്ചറിവുണ്ടെന്നിരിക്കട്ടെ. അയാള്‍ അതിന്റെ ‘ആപ്ലിക്കെയ്ഷനിലൂടെ’ വേറെ പലര്‍ക്കും നൂതന മണ്ഡലങ്ങള്‍ തുറന്നുകൊടുക്കും. അഷ്ടാധ്യായീസൂത്രങ്ങള്‍ കുറെയൊക്കെ ഗ്രഹിച്ചുവച്ചിട്ടുള്ളവര്‍ക്ക് ഈ ‘ആപ്ലിക്കെയ്ഷനി’ലൂടെ പാണ്ഡിത്യത്തിന്റെ മണ്ഡലങ്ങള്‍ കുറെ ആളുകള്‍ക്കായി അനാവരണം ചെയ്യാന്‍ കഴിയും. ‘വാക്കിങ് എന്ന പദം പ്രയോഗിച്ചെങ്കിലും എന്‍സൈക്ലോപീഡിയ എന്നതിന്റെ ചലനമില്ലായ്മയെ അതു് ഇല്ലാതാക്കുന്നില്ല.

ഇതുപോലെയാണു് ഫാന്റസി. ഒരുത്തന്‍ കൃഷ്ണനായി പിറക്കുന്നു. അയാള്‍ പേരുകേട്ട വൈദ്യനായി മാറുന്നു. ഒരു മാനസികപ്രേരണയും കൂടാതെ സ്ത്രീകളില്‍ തല്‍പരനാകുന്നു. ഒടുവില്‍ സ്ത്രീകള്‍ കുളിക്കുന്നതു കണ്ടു രസിക്കാന്‍ അയാള്‍ മരത്തില്‍ കയറിയിരിക്കുന്നു. അവിടെനിന്നു് നദിയില്‍ വീണു് ഒരു ആലിലയില്‍ കയറി ഒഴുകിപ്പോകുന്നു. ഒരു പോയിന്റുമില്ലാത്ത സ്റ്റുപിഡിറ്റിയാണിത് (രമേശന്‍ ബ്ലാത്തൂരു് എഴുതിയ ‘അഷ്ടാംഗഹൃദയം’ എന്ന കഥ - ദേശാഭിമാനി വാരിക). സ്ത്രീകള്‍ തയിര്‍ കലക്കുമ്പോള്‍ വെണ്ണ ഉയര്‍ന്നുവരുന്നതുപോലെ ഫാന്റസിയുടെ പ്രക്രിയയിലൂടെ ജീവിതസത്യം ഉയര്‍ന്നുവരണം. അതൊന്നുമില്ലാതെ വിവരമില്ലാത്ത പെണ്‍പിള്ളേരെപ്പോലെ എഴുതി വായനക്കാരെ ക്ളേശിപ്പിച്ചിട്ടെന്തു ഫലം?

ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങള്‍ അസത്യാത്മകങ്ങളാണ്. എന്നും രാത്രി കുടിച്ചുകൊണ്ടുവന്നു് ഭാര്യയെ ചവിട്ടുന്ന ഭര്‍ത്താവിനെ ഈശ്വരനെപ്പോലെ കരുതണമെന്നു് നിര്‍ദ്ദേശിക്കുന്ന ധര്‍മ്മശാസ്ത്രത്തിനു് എന്തു വില?

സംസ്കൃത കോളേജിലെ എന്‍ട്രന്‍സ് ക്ലാസ്സിനെക്കുറിച്ചു് ഞാന്‍ മുന്‍പ് എഴുതിയല്ലോ. ഒരു ദിവസം പഠിപ്പിക്കാന്‍ മടിച്ചു് ഇംഗ്ലീഷില്‍ നിന്നു് മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യാന്‍ ഒരു ഖണ്ഡിക വിദ്യാര്‍ത്ഥികള്‍ക്കു പറഞ്ഞു കൊടുത്തു. അതില്‍ He rose from the seat എന്ന വാക്യമുണ്ടായിരുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് ROSE എന്നതിന്റെ അര്‍ത്ഥമറിഞ്ഞുകൂടാ. അയാള്‍ ആ വാക്കിന്റെ അര്‍ത്ഥമെന്തെന്നു് എന്നോടു ചോദിച്ചു. കുട്ടികളുടെ സാമാന്യമായ അറിവ് മനസ്സിലാക്കാനായി ഞാന്‍ ഓരോരുത്തനോടും rose എന്നതിന്റെ അര്‍ത്ഥം ചോദിച്ചു. ആരും ഉത്തരം പറഞ്ഞില്ല. പക്ഷേ പിറകിലത്തെ ബഞ്ചിലിരുന്ന ഒരു കുട്ടി ‘‍ഞാന്‍ പറയാം’ എന്ന അര്‍ത്ഥത്തില്‍ കൈനീട്ടിക്കാണിക്കുന്നുണ്ടായിരുന്നു. ആരും അര്‍ത്ഥം പറയാത്തതുകൊണ്ടു് ഞാന്‍ അയാളോടു് ഉത്തരം നല്കാന്‍ ആവശ്യപ്പെട്ടു. മറുപടി ഇതായിരുന്നു. “ഒരു പുഷ്പം” എന്നെ സംസ്കൃത കോളേജില്‍ നിയമിച്ച സര്‍വകലാശാലാധികൃതരെ ഞാന്‍ ശപിച്ചു. ഈ കുട്ടിയുടെ ഉത്തരത്തെക്കാള്‍ അധമമാണു് രമേശന്റെ കഥ.

നാനാവിഷയകം

പൊലിസുകാര്‍ എന്നു കേട്ടാല്‍ പരുക്കന്‍ സ്വഭാവമുള്ളവര്‍ എന്നാവും ഒരുമാതിരിയുള്ളവരുടെ വിചാരം. പക്ഷേ ആ വിചാരം തെറ്റു്. അവരുടെ കൂട്ടത്തില്‍ നല്ല കവികളും കഥാകാരന്മാരുമുണ്ടു്. രണ്ടു കണ്‍സ്റ്റബിള്‍സ് കുറച്ചുകാലം മുന്‍പു് എന്നെക്കാണാന്‍ പതിവായി വരുമായിരുന്നു. അവരുടെ സാഹിത്യസംബന്ധിയായ അറിവു് എനിക്കു് ആദരമുളവാക്കി. ഊളമ്പാറയില്‍ ഒരു പൊലിസ് കേന്ദ്രമുണ്ടല്ലോ. ഞാന്‍ ചിലപ്പോള്‍ പൈപ്പിന്‍മൂട്ടിലെ ഒരു കടയില്‍ച്ചെന്നു് മലയാളം വാരിക ചോദിക്കാറുണ്ടു്. കിട്ടാറില്ല. “നിങ്ങള്‍ കുറച്ചു കോപ്പികളേ എടുക്കാറുള്ളോ?” എന്നു് നീരസത്തോടെ കടയുടമസ്ഥനോടു ചോദിച്ചു. അയാള്‍ മറുപടി നല്കി: “അതല്ല സാര്‍. ആംഡ് റിസര്‍വിലെ പൊലിസുകാര്‍ വന്നു് സാഹിത്യവാരഫലം വായിക്കാനായി ഈ വാരിക വാങ്ങിക്കൊണ്ടുപോകും. ഏറെ പൊലിസുകാര്‍ ഈ കോളം വായിക്കുന്നുണ്ടു്.” അതിനു ശേഷം പൊലിസ് കേന്ദ്രത്തിലെ ഏതു വ്യക്തിയെ കണ്ടാലും ഞാന്‍ സൂക്ഷിച്ചുനോക്കും. അവര്‍ പുഞ്ചിരിതൂകും. കോളേജ് പ്രഫെസര്‍മാര്‍ ഈ കോളം പതിവായി വായിക്കുന്നുവെന്നു് അറിഞ്ഞാല്‍ എനിക്കു് സന്തോഷമില്ല. പക്ഷേ കണ്‍സ്റ്റബിള്‍സ് എല്ലാ ആഴ്ചയും ഇതു വായിക്കുന്നുവെന്നു് അറിയുന്നതു് എനിക്കു് അത്യധികമായ സന്തോഷമുളവാക്കും.

ലണ്ടനിലെ ഒരു പൊലിസൂകാരന്‍ എഴുതിയ കവിതയുടെ ചുരുക്കം ഞാന്‍ നല്കാം. “മനുഷ്യനെ കൊല്ലാന്‍ അഞ്ചു മാര്‍ഗ്ഗങ്ങള്‍” എന്നാണു് കവിതയുടെ പേരു്. ഒന്നാമത്തെ മാര്‍ഗ്ഗം — ഒരു തടിപ്പലകയെടുപ്പിച്ചുകൊണ്ടു് കൊല്ലേണ്ടയാളിനെ നിങ്ങള്‍ക്കു കുന്നിന്റെ അഗ്രഭാഗത്തേക്കുകൊണ്ടുപോകാം. എന്നിട്ടു് അതില്‍ അയാളെ ആണികൊണ്ടു തറയ്ക്കാം. ഇതു് ശരിയായി ചെയ്യുന്നതിനു് ജനക്കൂട്ടം വേണം. കൂവുന്ന കോഴിയെ വേണം. വിനിഗറും സ്പഞ്ചും വേണം. ആണികള്‍ തെറ്റാതെ തറയ്ക്കുന്നതിനു് ചുറ്റിക വേണം.

രണ്ടും മൂന്നും മാര്‍ഗ്ഗങ്ങള്‍ സ്ഥലപരിമിതിയെക്കരുതി ഞാന്‍ വിട്ടുകളയുന്നു — ലേഖകന്‍)

(നാലാമത്തെ മാര്‍ഗ്ഗം.)

  • വിമാനങ്ങളുടെ കാലയളവില്‍ നിങ്ങള്‍ക്കു കൊല്ലേണ്ട ആളിന്റെ മുകളിലായ് പറക്കാം. അനേകം നാഴിക മുകളിലായിട്ടാണു് പറക്കുന്നതു്. ഒരു കൊച്ചു സ്വിച്ചമര്‍ത്തിയാല്‍ മതി അയാളെ കൊല്ലാം.
ഇവയൊക്കെയാണു് മനുഷ്യനെ കൊല്ലാനുള്ള ക്ലേശപ്രദങ്ങളായ മാര്‍ഗ്ഗങ്ങള്‍. കൂടുതല്‍ ലളിതവും നേരേയുള്ളതും വളരെ നിപൂണവുമായ മാര്‍ഗ്ഗമുണ്ടു്. ഇരുപതാം ശതാബ്ദത്തിന്റെ മദ്ധ്യത്തില്‍ അയാളെ എവിടെയെങ്കിലും ജീവിക്കാന്‍ അനുവദിച്ചാല്‍ മതി. അവിടെത്തന്നെ കഴിഞ്ഞുകൂടാന്‍ അയാള്‍ക്കു സൗകര്യം നല്കിയാല്‍ മതി.
സമകാലിക ലോകത്തിന്റെ നൃശംസതയും അതില്‍ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യന്റെ നിസ്സഹായാവസ്ഥയും ഇതില്‍ക്കൂടുതല്‍ ഭംഗിയായി അഭിവ്യഞ്ജിപ്പിക്കുന്നതു് എങ്ങനെ?
  • നമ്മുടെ ആദര്‍ശങ്ങളെല്ലാം (ideals എന്ന അര്‍ത്ഥത്തില്‍ മലയാള ഭാഷയിലെ പ്രയോഗം) ഒരുതരത്തില്‍ കാപട്യം കലര്‍ന്നതാണു്. ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങള്‍ അസത്യാത്മകങ്ങളാണ്. എന്നും രാത്രി കടിച്ചുകൊണ്ടുവന്നു് ഭാര്യയെ ചവിട്ടുന്ന ഭര്‍ത്താവിനെ ഈശ്വരനെപ്പോലെ കരുതണമെന്നു് നിര്‍ദ്ദേശിക്കുന്ന ധര്‍മ്മശാസ്ത്രത്തിനു് എന്തു വില? മിക്ക മാതാപിതാക്കന്മാരും മക്കളെസ്സംബന്ധിച്ചിടത്തോളം ദ്രോഹികളാണു്. ബോദലേറിന്റെ അച്ഛന്‍ അറുപതാമത്തെ വയസ്സില്‍ ഇരുപത്തിയഞ്ചു വയസ്സുള്ള യുവതിയെ വിവാഹം കഴിച്ചു. തന്റെ സിഫിലിസ് അയാള്‍ ആണ്‍മക്കള്‍ക്കു പകര്‍ത്തിക്കൊടുത്തു. സിഫിലിസ് രോഗിയായ ബോദലേര്‍ നാല്പത്തിയാറാമത്തെ വയസ്സില്‍ പക്ഷാഘാതത്താല്‍ മരിച്ചു. Divine poet എന്നു ക്രോചെ വിളിച്ച ബോദലേറിന്റെ മരണത്തിനു കാരണക്കാരന്‍ അദ്ദേഹത്തിന്റെ ‘വൃത്തികെട്ട’ അച്ഛനായിരുന്നു. കേരളത്തില്‍ എത്രയെത്ര പിതാക്കന്മാരാണു് മക്കളെ ലൈംഗികരോഗികളാക്കുന്നതു്. കാര്യമങ്ങനെയിരിക്കെ പിതാപുത്രബന്ധം പാവനമാണെന്നു് പറയുന്നതു് പച്ചക്കള്ളമല്ലേ?
  • ഷെയ്ക്സ്പിയറിന്റെ “മക്ബത്ത്” നാടകത്തിലെ “The multitudinous seas incarnadine;/Making the green one red” എന്ന വരികളുടെ സര്‍വാതിശായിയായ സൗന്ദര്യത്തെ പ്രകീര്‍ത്തിക്കാത്ത നിരൂപകരില്ല. ഒരിക്കല്‍ ഒരു പ്രഭാഷണത്തില്‍ ഞാന്‍ ആ വരികള്‍ ചൊല്ലി വിശദീകരിച്ചു. പ്രഭാഷണം കഴിഞ്ഞു വേദിയില്‍ നിന്നു് താഴോട്ടിറങ്ങിയപ്പോള്‍ ഇംഗ്ലീഷ് എം.എ. ക്ലാസ്സില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി വന്ന് പറഞ്ഞു ഷെയ്ക്സ്പിയര്‍ അതു മോഷ്ടിച്ചതാണെന്നു്. രണ്ടുവരികള്‍ അയാള്‍ കുറിച്ചുതന്നു. “The multitudes of seas dyed red with blood”, “And made the green sea red with Pagan blood” ഷെയ്ക്സ്പിയറിനു മുന്‍പു ജീവിച്ച ഒരു കവിയുടെ വരികളാണു് ഇവയെന്നു് ആ വിദ്യാര്‍ത്ഥി പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പു് എന്റെ കൈയിലേക്കു തന്ന ആകുറിപ്പു് ഞാന്‍ കളഞ്ഞില്ല. ഷെയ്ക്സ്പിയറിനു “മോട്ടിക്കാ”മെങ്കില്‍ റ്റെനിസണ്‍ എഴുതിയ ‘Recollection of Arabian Nights’ എന്ന കാവ്യം മോഷ്ടിച്ചു് വൈലോപ്പിള്ളിക്ക് ‘ആയിരത്തിയൊന്നു രാവുകള്‍’ എന്ന കവിത എഴുതിക്കൂടേ?