close
Sayahna Sayahna
Search

സാഹിത്യവാരഫലം 1983 12 11


സാഹിത്യവാരഫലം
Mkn-12.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1983 12 11
ലക്കം 430
മുൻലക്കം 1983 12 04
പിൻലക്കം 1983 12 18
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക
എച്ച്.ജി. വെല്‍സ്

ജപ്പാനിലുണ്ടാക്കിയ ഒരു ‘റ്റൈംപീസ്’ എന്റെ മേശയുടെ പുറത്തു് ഇരിക്കുന്നുണ്ടു്. വേണ്ട സമയത്തു് ചുറ്റു കമ്പി മുറുക്കി വയ്ക്കാത്തതുകൊണ്ടു് അതു കൂടെക്കൂടെ നിന്നു പോകും. ഇന്നലെ എന്റെ പേരക്കുട്ടി അതു കൈയിലെടുത്തു് സൂചികള്‍ തിരിക്കാന്‍ തുടങ്ങി. സൂചി തിരിക്കാനുള്ള പിരിക്കട്ടയ്ക്ക് മുറുക്കം അല്പം കൂടുതലാണു്. അതുകൊണ്ടു് പത്തു്, പതിനൊന്നു് എന്ന മട്ടില്‍ സൂചി കൊണ്ടുപോകാന്‍ പ്രയാസം. പിറകോട്ടാണു് തിരിക്കുന്നതെങ്കില്‍ ആ പ്രയാസമൊട്ടില്ല താനും. ചത്തിരിക്കുന്ന റ്റൈംപീസിന്റെ സൂചികള്‍ പിറകോട്ടു നീങ്ങി. “അതു് ചീത്തയാക്കാതെ മേശപ്പുറത്തു വയ്ക്ക്” എന്നു ഞാന്‍ കുട്ടിയെ ശാസിച്ചെങ്കിലും അവള്‍ കാലത്തിലൂടെ പിറകോട്ടു സഞ്ചരിക്കുകയാണെന്നു് എനിക്കു തോന്നി. എച്ച്.ജി. വെല്‍സിന്റെറ്റൈം മെഷീന്‍” എന്ന നോവലിലെ കാലയാത്രികന്‍ യന്ത്രത്തില്‍ കയറി എ.ഡി. 802 701-ല്‍ ചെന്നു ചേര്‍ന്നു. അയാള്‍ ഭൂതകാലത്തിലേക്കു സ‍ഞ്ചരിച്ചില്ല. പേരക്കുട്ടി ജപ്പാനീസ് റ്റൈംപീസിന്റെ സൂചികള്‍ തിരിച്ചു് കഴിഞ്ഞ കാലത്തെത്തുകയാണു്. നമ്മുടെ സാഹിത്യകാരന്മാരും ഭൂതകാല പഥികരാണു്. മേഘസന്ദേശത്തിന്റെ സൗന്ദര്യം കണ്ട് കണ്ണഞ്ചിയ ഇവിടത്തെ കവിമാനികള്‍ എത്രയെത്ര സന്ദേശകാവ്യങ്ങളാണു് പടച്ചുവിട്ടതു്. “വേലയും തൊഴിലു”മില്ലാത്ത കുറെപ്പേര്‍ അവയിലൊരു കാവ്യത്തിലെ നായിക കറുമ്പിയാണോ വെളുമ്പിയാണോ എന്നു് പര്യാലോചന ചെയ്തു കൊണ്ടിരിക്കുന്നു. ‘മാര്‍ജ്ജാരസന്ദേശം’ വരെയുണ്ടായി മലയാള ഭാഷയില്‍. വാലിന്റെ കീഴില്‍ കൊച്ചു കിഴിയുമായി കണ്ടന്‍ പൂച്ച വന്നു കയറുന്നതുവരെ ഒരുത്തന്‍ വര്‍ണ്ണിച്ചു വച്ചു. ‘നവീനന്മാരും ഭൂതകാല പഥികരാണു്. റഷ്യയില്‍ മാര്‍ക്സിം ഗോര്‍ക്കി ഉദ്ഘാടനം ചെയ്ത സോഷ്യലിസ്റ്റ് റീയലിസം എത്രയോ സംവത്സരങ്ങള്‍ കഴിഞ്ഞിട്ടാണു് കേരളത്തിലെത്തിയതു്. അതിനും മുന്‍പു്, ഫ്ലോബറിന്റെ റീയലിസം ഇവിടെയെത്താന്‍ എഴുപത്തഞ്ചു കൊല്ലം വേണ്ടിവന്നു, ഫ്രാന്‍സിലുണ്ടായ അസ്തിത്വവാദം മരിച്ചു കഴിഞ്ഞിട്ടു് വര്‍ഷങ്ങള്‍ കുറെയായി. ഇവിടെ അതു് കൊടികുത്തി വാഴുകയാണു് ഇപ്പോള്‍. എക്സിസ്റ്റെന്‍സ്, എസ്സെന്‍സ്, ഡ്രെഡ് എന്നൊക്കെ ചിലര്‍ ഇവിടെ പറയുന്നതു കേട്ടാല്‍ ഇന്നു കാലത്തു് സൂപ്പര്‍ ജെറ്റില്‍ വന്നിറങ്ങിയ സാധനങ്ങളാണു് അവയെന്നു തോന്നും. മാര്‍കേസിന്റെ മാജിക്കല്‍ റീയലിസവും, കാര്‍വറുടെ ഡേര്‍ട്ടി റീയലിസവും യഥാക്രമം ലാറ്റിനമേരിക്കയിലും അമേരിക്കയിലും മരിച്ചു കഴിയുമ്പോള്‍, മരണത്തിനു ശേഷം കുറഞ്ഞതു് ഇരുപത്തഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഇവിടെ എത്താതിരിക്കില്ല. നമ്മുടെ ജവുളിക്കടകളില്‍ ‘പഴങ്കോടി’കളായ ബ്ലൗസു് തുണികള്‍ മുറിച്ചു തരുന്നതു പോലെയാണു് കേരളത്തിലെ സാഹിത്യകാരന്മാരുടെ പ്രവര്‍ത്തനം. ഓരോ തുണിയിലും അഞ്ചു കൊല്ലത്തെ പഴക്കം പതുങ്ങിയിരിക്കുന്നു. അതറിയാതെ തുണി വാങ്ങുന്നവന്‍ ആകര്‍ഷകമായ കവറില്‍ വച്ചു് അതു് വീട്ടിലേക്കു കൊണ്ടു വരുന്നു. ഭാര്യയുടെയോ മക്കളുടെയോ മുന്‍പില്‍ അതു് അഭിമാനത്തോടെ വയ്ക്കുന്നു. പുതിയ തുണി എന്നു വിചാരിച്ചു് അവര്‍ ആഹ്ലാദിക്കുന്നു. പഴങ്കോടിയാണു് അതെന്നു് തുണി നിര്‍മ്മിച്ചവനും അതു മുറിച്ചു കൊടുത്തവനും അറിയാം. പ്രതിഭാശാലികള്‍ ക്രാന്തദര്‍ശികളാണു്. മാര്‍കേസും റേമണ്ട് കാര്‍വറും കൂറ്റ്സേയും ഏതന്‍ ഫൂഗാര്‍ഡും നക്ഷത്രത്തില്‍നിന്നു നക്ഷത്രത്തിലേക്കു കാലെടുത്തുവച്ചു് എ.ഡി. 802 701-ഉം കഴിഞ്ഞു പോകുമ്പോള്‍ നമ്മുടെ സാഹിത്യകാരന്മാര്‍ പഴന്തുണിക്കെട്ടു് ജവുളിക്കടയില്‍ നിന്നു വാങ്ങിച്ചു് കക്ഷത്തിടുക്കിക്കൊണ്ടു് നടക്കുന്നു. ആരെ പറ്റിക്കാന്‍?

* * *

ഇതു വൃശ്ചികമാസം, വൃശ്ചികവും ധനുവും ഹേമന്തകാലം. മകരവും കുംഭവും ശിശിരകാലം. മീനവും മേടവും വസന്തം. ഇടവവും മിഥുനവും ഗ്രീഷ്മം. കര്‍ക്കടകവും ചിങ്ങവും വര്‍ഷകാലം. കന്നിയും തുലാമാസവും ശരല്‍ക്കാലം. അങ്ങനെ ആറ് ഋതുക്കള്‍. ഇവ ആവര്‍ത്തിച്ചു കൊണ്ടിരിക്കും; ദിനങ്ങള്‍ ആവര്‍ത്തിച്ചുവരുന്നതു പോലെ, വര്‍ഷങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതു പോലെ. ഇതില്‍ നിന്നാണു് ഭാരതീയന്റെ ചാക്രിക കാലസങ്കല്പം ഉണ്ടായതു്. പാശ്ചാത്യന്റെ കാലസങ്കല്പം രേഖാരൂപമാണു്. അതു് വരയിലൂടെ, രേഖയിലൂടെ മുന്നോട്ടു പോകുന്നു. ക്രിസ്തു ജനിച്ചു, മരിച്ചു, ഉയിര്‍ത്തെഴുന്നേറ്റു. ‘ജഡ്ജ്മെന്റ് ഡേ’ വരെ അതു നീളം. ദോഷം പറയരുതല്ലോ. മലയാള സാഹിത്യകാരന്റെ കാലസങ്കല്പം ചാക്രികമാണു്. മേഘസന്ദേശവും മാര്‍ജ്ജാരസന്ദേശവും ഒരു ചക്രത്തിലിരിക്കുന്നു. സാര്‍ത്രും ഇവിടെയുള്ള നവീന സാഹിത്യകാരനും ഒരു ചക്രത്തില്‍ വര്‍ത്തിക്കുന്നു. പിന്നെ എന്തിനാണു് അവരെ കുറ്റപ്പെടുത്തുന്നതു്?

വിഷാലുത

Richard Adams

കൊതുകും പാമ്പും വെയിലു കൊള്ളുന്തോറും കൂടുതല്‍ വിഷമുള്ളതായിത്തീരുന്നു. വാരികയുടെ വെള്ളക്കടലാസ്സില്‍ വരുന്തോറും കുലാഭാസങ്ങളുടെ വിഷാലുത കൂടിക്കൂടിവരും. ബാലകൃഷ്ണന്‍ മാങ്ങാടു് ‘വനിതാ’മാസികയിലെഴുതിയ “പകല്‍ മൗനങ്ങള്‍” എന്ന കഥ ഈ സാമാന്യ നിയമത്തിനു് അപവാദമല്ല. തള്ള മുയലും തന്ത മുയലും രണ്ടു കുട്ടി മുയലുകളും, ഗൃഹനായികയുടെ ബന്ധുക്കള്‍ അതിഥികളായി എത്തിയപ്പോള്‍ ഇറച്ചിക്കറിയുണ്ടാക്കാന്‍ രണ്ടു കുട്ടി മുയലുകളെയും വേലക്കാരി കൊല്ലുന്നു. തള്ള മുയല്‍ ദുഃഖം സഹിക്കാനാവാതെ മരിക്കുന്നു. എന്നാല്‍ തന്ത മുയലിനു് ദുഃഖമില്ല താനും. കുഞ്ഞുങ്ങളുടെ തോലു പൊളിക്കുമ്പോഴും അവന്‍ ‘ഫര്‍തര്‍’ സന്തത്യുല്പാദനത്തിനു വേണ്ടി ഭാര്യാ മുയലിനെ സമീപിക്കുകയാണു്. വനിതാ മാസികയിലെ ഈ “പുരുഷോപാലംഭം” വനിതകള്‍ക്കു ഹൃദ്യമായിരിക്കും. എങ്കിലും ഒരു കഥയുമില്ലാത്ത കഥ. (ശ്ലേഷാര്‍ത്ഥത്തിലല്ല ഈ പ്രയോഗം. ‘അന്തന്തസ്സാരമില്ലാത്ത’ എന്ന അര്‍ത്ഥത്തില്‍ മാത്രം). ഇത്തരം വിഷയങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നു മനസ്സിലാക്കാന്‍ ബാലകൃഷ്ണനു് കൗതുകമുണ്ടെങ്കില്‍ അദ്ദേഹം Richard Adams എഴുതിയ Water Ship Down എന്ന മനോഹരമായ നോവല്‍ വായിച്ചു നോക്കണം. “ഹൃദയവിപഞ്ചികയിലെ അഗാധതന്ത്രികളെ “സ്പര്‍സിക്കുന്നു ആ കുലാശില്പം. കുറെ മുയലുകള്‍ താമസിക്കുന്ന സ്ഥലം ഭവന നിര്‍മ്മാണപദ്ധതിക്കു വേണ്ടി ബുള്‍ഡോസര്‍ കൊണ്ടു് ഇടിച്ചു നിരത്താന്‍ പോകുന്നു. മുയലുകള്‍ അതറിയുന്നു. അവര്‍ കൂടിയാലോചന നടത്തി അവിടം വിട്ടുപോകുന്നു. മറ്റൊരിടത്തു് ആശ്രയം കണ്ടെത്തുന്നു. ടെക്‍നോളജിയുടെ വികാസത്താല്‍ ഭയങ്കരത്വമാവഹിക്കുന്ന പ്രദേശമായി രൂപാന്തരപ്പെട്ടിടത്തു നിന്നു് നിഷ്കളങ്കത ഓടി മറയുന്നതിന്റെ ചിത്രമാണു് ഈ നോവല്‍ നല്‍കുന്നതു്. വായനക്കാരന്റെ ഹൃദയത്തെ പിടിച്ചു കുലുക്കുകയും അവനെ വിഷാദത്തിലേക്കു് എറിയുകയും ചെയ്യുന്ന ഈ നോവലിനു് എന്തെന്നില്ലാത്ത ആര്‍ദ്രീകരണ ശക്തിയുണ്ടു്. റിച്ചേഡ് ആഡംസിന്റെ മറ്റു നോവലുകളും ഞാന്‍ വായിച്ചിട്ടുണ്ടു്. എല്ലാം മനോഹരങ്ങള്‍ Water Ship Down വായിക്കുമ്പോള്‍ നമുക്കു മാനസികോന്നമനം ഉണ്ടാകുന്നു. ഈ ഉയര്‍ച്ച ഉളവാക്കാത്ത രചനകള്‍ വ്യര്‍ത്ഥ രചനകളാണു്. തേളും വെയിലത്തു കിടന്നാല്‍ അതിന്റെ വിഷം കൂടും.

നിര്‍മ്മല്‍ വര്‍മ്മ

തോമസ് മന്ന്

കുശാഗ്രബുദ്ധി എന്നു പറയാറുണ്ടല്ലോ. ദര്‍ഭപ്പുല്ലിന്റെ അഗ്രം പോലെ കൂര്‍ത്ത ബുദ്ധി എന്നു് അര്‍ത്ഥം. ഈ ബുദ്ധി വിശേഷത്താല്‍ അനുഗൃഹീതരായവര്‍ പുതിയ പുതിയ ആശയങ്ങള്‍ ലോകത്തിനു നല്‍കുന്നു. സാമാന്യ ബുദ്ധിയുള്ളവര്‍ക്കു് നിലവിലിരിക്കുന്ന ആശയങ്ങളെ കൈകാര്യം ചെയ്യാനേ കഴിയൂ. ജര്‍മ്മന്‍ സാഹിത്യകാരനായ തോമസ് മന്നിന്റെ കൃതികള്‍ വായിക്കുക. അദ്ദേഹം കുശാഗ്രബുദ്ധിയുള്ള എഴുത്തുകാരനാണെന്നു മനസ്സിലാക്കാം. നേരെ മറിച്ചാണു് ഹെന്‍ട്രി മില്ലര്‍ എന്ന അമേരിക്കന്‍ സാഹിത്യകാരന്റെ സ്ഥിതി. അദ്ദേഹം നിലവിലുള്ള ആശയങ്ങളെ മാറ്റിയും മറിച്ചും പ്രതിപാദിച്ചതേയുള്ളൂ. സാമാന്യ ബുദ്ധിയുള്ളവര്‍ക്കു് കുശാഗ്രീയ ബുദ്ധിയുള്ളവരെ കണ്ണു കണ്ടുകൂടാ. മില്ലര്‍ തോമസ് മന്നിനെ Skilful fabricater — വിദഗ്ദ്ധനായ കെട്ടിച്ചമയ്പുകാരന്‍-എന്നും brickmaker — ചുടുകട്ടയുണ്ടാക്കുന്നവന്‍ എന്നും Inspired jackass പ്രചോദനമാര്‍ന്ന കഴുതയെന്നും വിളിച്ചതിനു ഹേതു അതുതന്നെയാണു്. തോമസ് മന്നിന്റെ “മാജിക് മൗണ്ടന്‍” എന്ന നോവലിനു മരണമില്ല. മില്ലറുടെ കൃതികള്‍ അദ്ദേഹത്തിന്റെ കാലത്തു തന്നെ മരിച്ചു.

കുശാഗ്രബുദ്ധിയുള്ള പ്രീതിഷ് നന്ദി Illustreted weekly-ടെ പത്രാധിപരായതിനുശേഷം അതിനു ഉയര്‍ച്ച ഉണ്ടായിട്ടുണ്ടു്. അടുത്ത കാലത്തു് സത്യജിത് റേയിയുടെയും ഋത്വിക് ഘട്ടക്കിന്റെയും ചെറുകഥകള്‍ ആ വാരികയില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. രണ്ടു കഥകളും മനോഹരങ്ങള്‍. ഋത്വിക്‍ ഘട്ടക്കിന്റെ ചെറുകഥയ്ക്കു് ഭംഗി കൂടും. നവംബര്‍ 6–12-ന്റെ ലക്കത്തില്‍ നിര്‍മ്മല്‍ വര്‍മ്മയുടെ A Night in London എന്ന കഥയുടെ തര്‍ജ്ജമ കാണാം. ഇംഗ്ലണ്ടില്‍ 1960-ല്‍ ഉണ്ടായതും ഇന്നും നിലവിലിരിക്കുന്നതുമായ വര്‍ണ്ണവിവേചനത്തിന്റെ ദുരന്തസ്വഭാവത്തെ കലാത്മകമായി ചിത്രീകരിക്കുന്ന കഥയാണിതു്. മൂന്നു വിദേശീയരായ തൊഴിലാളികളെ ‘അവര്‍’ (ഇംഗ്ലീഷ് മര്‍ദ്ദകരെ അവരെന്നേ കഥയില്‍ പരാമര്‍ശിക്കുന്നുള്ളൂ). എങ്ങനെ നീചമായി മര്‍ദ്ദിച്ചുവെന്നു നിര്‍മ്മല്‍ വര്‍മ്മ സ്പഷ്മാക്കുന്നു. നിസ്സംഗയോടെയാണു് കഥ പറഞ്ഞിട്ടുള്ളതു്. പക്ഷേ, അതിന്റെ ശക്തിവിശേഷം നമ്മളില്‍ വല്ലാത്ത ആഘാതമുളവാക്കുന്നു. കഥകള്‍ വായിക്കുമ്പോള്‍ പൊടുന്നനവേ ജീവിതാവബോധം വായനക്കാരനു് ഉളവാകാം; വീണ്ടുമുള്ള പാരായണത്തിനു ശേഷം അല്ലെങ്കില്‍ കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം അവബോധമുണ്ടാകാം. പൊടുന്നനവേയുള്ള അവബോധം നല്‍കി വായനക്കാരെ അനുദ്ധ്യാനത്തിലേക്കു നയിക്കുന്നു നിര്‍മ്മല്‍ വര്‍മ്മ. ഭാവനയുടേതു് ഒരു മാന്ത്രികവിളക്കാണു്. അതു കൈവശമുള്ളവര്‍ അതും കൊണ്ടു സഞ്ചരിക്കട്ടെ. ഇല്ലാത്തവര്‍ മനുഷ്യനെ മെനക്കെടുത്തരുതു്.

* * *

ഇന്നലെ ഒരു ബ്രാഹ്മണന്റെ വീട്ടില്‍ച്ചെന്നപ്പോള്‍ എനിക്കു അടപ്പായസം തന്നു. ഞാന്‍ മധുരപ്രിയനല്ല. എങ്കിലും ഞാനതു കുടിച്ചു. കാരണം എനിക്കു കിട്ടിയ പായസത്തില്‍ അടയെക്കാളധികം കശു അണ്ടിപ്പരിപ്പു് പൊങ്ങിക്കിടന്നു എന്നതാണു്. അതോരോന്നും ചവയ്ക്കും തോറും സ്വാദു് കൂടിക്കൂടി വന്നു. പരിപ്പുകളെ കൂട്ടിയിണക്കുന്ന വേണ്ടാത്ത ഘടകമാണു് അതിലെ ശര്‍ക്കര കലര്‍ന്ന നീരമെന്നു് എനിക്കു തോന്നി. പണ്ടൊരിക്കല്‍ എന്‍. ശ്രീകണ്ഠന്‍ നായരുടെ വീട്ടില്‍ പോയപ്പോള്‍ അമ്പലപ്പുഴ പാല്‍പ്പായസം തന്നു. അതില്‍ പരിപ്പുപോലെ ഒന്നുമില്ല. ആകെ മാധുര്യം തന്നെ ചങ്ങമ്പുഴക്കവിത പാല്പായസം പോലെയാണു്. ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ കവിത കശു അണ്ടിപ്പരിപ്പിട്ട അടപ്പായസമാണു്. ചവയ്ക്കാന്‍ ആശയമാകുന്ന പരിപ്പില്ലെങ്കില്‍ കുടിക്കാന്‍ തോന്നുകയില്ല.

കമ്മേഴ്സ്യല്‍

സാങ്കല്പികങ്ങളായ സംഭവങ്ങളിലൂടെയും സാങ്കല്പികങ്ങളായ കഥാപാത്രങ്ങളിലൂടെയും മാത്രം നമുക്കു് അനുഭവിക്കാന്‍ കഴിയുന്ന ജീവിതാനുഭവങ്ങളെ ഏതു സാഹിത്യകാരനു് ആവിഷ്കരിക്കാന്‍ കഴിയുമോ അയാളാണു് പ്രതിഭാശാലി. ഒരുദാഹരണം മോപസാങ്ങിന്റെ “നിഷ്പ്രയോജനമായ സൗന്ദര്യം” എന്ന കഥ. അതിസുന്ദരിയായ ഭാര്യയെ വര്‍ഷം തോറും ഗര്‍ഭിണിയാക്കുന്നു ഭര്‍ത്താവു്. പ്രസവിച്ചു മടുത്ത അവള്‍ അയാളെ അകറ്റി നിറുത്താന്‍ വേണ്ടി ഒരു കള്ളം പറയുന്നു; താന്‍ പെറ്റ കുഞ്ഞുങ്ങളില്‍ ഒന്നു് അയാളുടേതല്ലെന്നു്. കുറെ വര്‍ഷം തീവ്രവേദനയില്‍പ്പെട്ടു് അയാള്‍ പുളയുന്നതു കാണുമ്പോള്‍ അവള്‍ക്കു് കാരുണ്യം തോന്നുന്നു. ഭര്‍ത്താവിനെ മാറ്റി നിറുത്താന്‍ വേണ്ടി താന്‍ കള്ളം പറഞ്ഞതാണെന്നും എല്ലാ കുഞ്ഞുങ്ങളും അയാളുടേതു തന്നെയാണെന്നും അവള്‍ അറിയിക്കുന്നു. അതോടെ അയാള്‍ വേദനയില്‍ നിന്നു വിമുക്തനാകുന്നു. സംഗ്രഹിച്ചു പറയുമ്പോള്‍ ഇതിലെന്തു് സവിശേഷതയിരിക്കുന്നു എന്ന ചോദ്യമുണ്ടാകാം. ആ ചോദ്യം ചോദിക്കുന്നവര്‍ കഥ തന്നെ വായിക്കണം. അപ്പോള്‍ ഈ ഖണ്ഡികയുടെ ആരംഭത്തില്‍ പറഞ്ഞതു് സത്യമാണെന്നു ഗ്രഹിക്കാന്‍ കഴിയും.

മോറീസ് മാതേര്‍ ലങ്ക്

കഥാപാത്രങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും പ്രഗല്‍ഭമായി കഥാകാരന്‍ അപഗ്രഥിക്കുമ്പോഴാണു് നമ്മള്‍ അന്നുവരെ കണ്ടിട്ടില്ലാത്ത സത്യം കാണുന്നതു്. ഇരുളടഞ്ഞ ഭവനത്തില്‍ ആദ്യമായി ചെന്നു് ടോര്‍ച്ച് ലൈറ്റ് പ്രകാശിപ്പിക്കുമ്പോള്‍ അവിടെയുള്ള വസ്തുക്കള്‍ നമ്മള്‍ കാണുന്നതിനു തുല്യമാണതു്. അല്ലെങ്കില്‍ തികച്ചും അപരിചിതമായ ഒരു വീട്ടില്‍ നമ്മള്‍ രാത്രിയിലെത്തിയെന്നു വിചാരിക്കുക. ഒരു മുറിയില്‍ കിടന്നുറങ്ങുകയാണു് നാം. നേരം വെളുത്തു് ജന്നല്‍ തുറക്കുമ്പോള്‍ അന്നുവരെ നമ്മള്‍ കണ്ടിട്ടില്ലാത്ത ഭൂവിഭാഗം കണ്ണില്‍ വന്നു വീഴുന്നതു പോലെയാണതു്. ഈ നൂതനാനുഭൂതി ഉളവാക്കാത്ത കഥകള്‍ കഥകളല്ലെന്നു ഞാന്‍ പറയുന്നില്ല. എന്നാല്‍ അവയ്ക്കു രൂപം നല്‍കിയതു് പ്രതിഭയാണെന്നു് എനിക്കു എഴുതാന്‍ സാധിക്കില്ല. കലാകാരനായ ഭര്‍ത്താവിന്റെ ശില്പങ്ങള്‍ വാങ്ങുന്ന സുധീറുമായി അവള്‍ക്കു് ലൈംഗികബന്ധം. ഒരുദിവസം ഒരു വൃദ്ധനാണു് ശില്പങ്ങള്‍ വാങ്ങാനെത്തിയതു്. അയാള്‍ കാമാഗ്നി ജ്വലിപ്പിച്ചുകൊണ്ടു് അവളെ നോക്കി. തന്റെ മകന്‍ സുധീര്‍ ഏതാനും മാസം മുമ്പ് മരിച്ചു പോയിയെന്നു് വൃദ്ധനു വഴങ്ങാത്തതുകൊണ്ടു് അവള്‍ക്കും ഭര്‍ത്താവിനും ശില്പങ്ങള്‍ തിരിച്ചുകൊണ്ടു പോകേണ്ടതായി വന്നു. എന്‍.സി. നായര്‍ ജനയുഗം വാരികയിലെഴുതിയ “കച്ചവടം” എന്ന ഈ കഥയില്‍ നമ്മുടെ ചുറ്റുപാടുമുള്ള വസ്തുതകളുടെ ചിത്രീകരണമേയുള്ളൂ. ആ ചിത്രീകരണത്തില്‍ ന്യൂനതയില്ലാത്തതുകൊണ്ടും കഥാകാരന്‍ ആഖ്യാനപാടവം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ടും ഇതൊരു ഭേദപ്പെട്ട കമ്മേഴ്സ്യല്‍ കഥയാണെന്നേ പറയാനുള്ളൂ. അപരിചിതമായ സ്ഥലത്തു് ആദ്യമായി ചെല്ലുമ്പോഴുണ്ടാകുന്ന അസുലഭാനുഭൂതിയില്ല.

* * *

മോറീസ് മാതേര്‍ ലങ്കിന്റെ (Maurice Maeterlinck, ബല്‍ജിയന്‍ നാടകകാരന്‍. ഫ്രഞ്ച് ഭാഷയില്‍ കൃതികള്‍ രചിച്ചു.) The blue Bird എന്ന നാടകം. രണ്ടു കുട്ടികളോടു് ഒരു ദേവത പറയുന്നു അവര്‍ യാത്ര ചെയ്തു് സ്മരണയുടെ നാട്ടിലെത്തുമെന്നു്; അങ്ങനെ എത്തിക്കഴിയുമ്പോള്‍ ഒരു കുട്ടിയുടെ കൈയിലുള്ള മാന്ത്രികരത്നം തിരിച്ചാല്‍ മരിച്ചു പോയവരെയെല്ലാം കാണാന്‍ കഴിയുമെന്നു്. അതുകേട്ടു് കുട്ടി ചോദിച്ചു: “മരിച്ചവരെ എങ്ങനെ കാണാന്‍ കഴിയും?” ദേവത തിരിച്ചു ചോദിച്ചു: “അവര്‍ നിങ്ങളുടെ സ്മരണയില്‍ ജീവിക്കുമ്പോള്‍ മരിച്ചവരാകുന്നതെങ്ങനെ?” ലൂജി പീരാന്തെല്ലോയുടെ The Fly, ഒര്‍റ്റൂര്‍ ഷ്നിറ്റ്സ്ലരുടെ The Flowers, യാല്‍മാര്‍ സോയ്ഡര്‍ ബര്‍യയുടെ (Hjalmar Soderberg) The Burning City എന്നീ ചെറുകഥകള്‍ എന്റെ സ്മൃതിമണ്ഡലത്തില്‍ ജീവിക്കുന്നു. ഞാന്‍ മരിച്ചാലും മറ്റുള്ളവരുടെ സ്മരണയില്‍ അവ ജീവിക്കും. അവയ്ക്കു മരണമില്ല.

ത്യാഗം

എന്‍.വി. കൃഷ്ണവാരിയര്‍

ഇതെഴുതുന്ന ആള്‍ വീട്ടില്‍ വരുത്തുന്ന രണ്ടു ദിനപത്രങ്ങല്‍ കേരള കൗമുദിയും…യുമാണു്. ഇവിടെ പേരെഴുതാത്ത പത്രം ഞാന്‍ തുറന്നു നോക്കാറില്ല. ഒരുകാലത്തു തുറന്നു നോക്കിയിരുന്നു. വായിച്ചിരുന്നു. പക്ഷേ, അതൊരു പരസ്യപ്പലക മാത്രമാണെന്നു കണ്ടു് ഞാന്‍ വായന നിറുത്തി. എങ്കിലും രണ്ടാമത്തെ പത്രം വേണ്ടെന്നു വയ്ക്കുന്നില്ല. ഒന്നാം തീയതി തോറും കേരള കൗമുദിയുടെ വരിസംഖ്യ കൊടുക്കുന്നതോടൊപ്പം അതിന്റെ വരിസംഖ്യയായ പതിനാറര രൂപയും കൊടുക്കുന്നു. “ഇതെന്തൊരു കിറുക്കു്? വായിക്കാത്ത പത്രം വരുത്തുന്നതെന്തിനു്?” എന്നു ബന്ധുക്കള്‍ ചോദിക്കാറുണ്ടു്. അവരോടു മറുപടി പറഞ്ഞിട്ടില്ല. പ്രിയപ്പെട്ട വായനക്കാരോടു് പറയാം. കാലത്തു് ഉണര്‍ന്നെഴുന്നേറ്റു് ‘കേരള കൗമുദി’ കാത്തിരിക്കുമ്പോള്‍ പത്രമിടുന്ന ആള്‍ സൈക്കിള്‍ ചവിട്ടി വരികയാണു്. മഴയാണെങ്കില്‍ മഴ, മഞ്ഞാണെങ്കില്‍ മഞ്ഞു്, വെയിലാണെങ്കില്‍ വെയിലു്, ഇവയേറ്റു്, കയിലി ഉടുത്തു്, ബനിയനിട്ടു്, ആ പാവപ്പെട്ട മനുഷ്യന്‍ വയല്‍വരമ്പിലൂടെ സൈക്കിള്‍ ആഞ്ഞുചവിട്ടിവരുന്നതു കാണുമ്പോള്‍ “കേരളകൗമുദി മാത്രംമതി, മറ്റേപ്പത്രം വേണ്ട” എന്നു് എനിക്കു പറയാന്‍ തോന്നുകില്ല. ആ പത്രത്തിനുവേണ്ടി ഞാന്‍ കൊടുക്കുന്ന പതിനാറര രൂപയില്‍ നിന്നു് ആ മനുഷ്യനു് എന്തു കിട്ടും? തീരെ തുച്ഛമായ ആ തുക ഇല്ലാതായാല്‍ അയാള്‍ ദുഃഖിച്ചെന്നു വരും. ആ പാവത്തിനു് വൈഷമ്യം ഉണ്ടാകാതിരിക്കാന്‍ വേണ്ടി ഞാന്‍ വായിക്കാത്ത പത്രം വരുത്തുന്നു. മറ്റുള്ളവര്‍ക്കു വേണ്ടി നമ്മളൊക്കെ ഇമ്മട്ടിലുള്ള കൊച്ചു കൊച്ചു ത്യാഗങ്ങള്‍ ചെയ്യാറുണ്ടു്.

മുഹമ്മ രമണന്‍ എന്ന എഴുത്തുകാരന്‍ കുങ്കുമം വാരികയില്‍ എഴുതാറുള്ള കഥകള്‍ ഞാന്‍ വായിക്കുന്നതു് ഇതേ മാനസികനിലയോടെയാണു്. ആകെ ഒരു കഥ. ഉത്കൃഷ്ടമായ വാരിക. പത്രാധിപര്‍ ഞാന്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന എന്‍.വി. കൃഷ്ണവാരിയര്‍, മഹാവ്യക്തി. അദ്ദേഹത്തിന്റെ ആധിപത്യത്തില്‍ പ്രസാധനം ചെയ്യുന്ന വാരികയെ സാഹിത്യവാരഫലത്തില്‍ നിന്നു വിട്ടുകളയുന്നതെങ്ങനെ? ഞാന്‍ മുഹമ്മ രമണന്റെ കഥ വായിക്കുന്നു. സരസ്വതീദേവി ലജ്ജിക്കുന്നതോടൊപ്പം ഞാനും ലജ്ജിക്കുന്നു. ഇതു് എന്റെ ത്യാഗമനോഭാവമായി ബഹുമാനപ്പെട്ട വായനക്കാര്‍ കരുതണമെന്നു് ഒരഭ്യര്‍ത്ഥനയുണ്ടെനിക്കു്. രമണന്‍ കുങ്കുമം വാരികയിലെഴുതിയ “ലീനയുടെ ദിവാസ്വപ്നങ്ങള്‍” എന്ന കഥ ഞാന്‍ വായിച്ചു. കലാഭാസത്തിന്റെ ചെളിക്കുളത്തില്‍ മുങ്ങുന്ന രമണനോടൊപ്പം ഞാനും അതില്‍ മുങ്ങുന്നു എന്നു പറയുകയല്ലാതെ കഥയുടെ സംഗ്രഹം നല്‍കുന്നില്ല. ഒരു ‘കമന്റും’ നടത്തുന്നില്ല.

വിഷമാലങ്കാരം

കലയിലെ സഹാനുഭൂതി അല്ലെങ്കില്‍ കാരുണ്യം അനുവാചകന്റെ കണ്ണീരു് ഒലിപ്പിക്കാന്‍ പാടില്ല. കണ്ണീരൊലിച്ചാല്‍ അതു രസാനുഭൂതിയുടെ കണ്ണീരായിരിക്കണം; ലൗകിക ശോകത്തിന്റേതു് ആകരുതു്. കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ ‘അഞ്ചു കടലാസ്സു്’ എന്ന കഥ സിനിമയാക്കിയപ്പോള്‍ അതു കണ്ടു് ഏങ്ങിയേങ്ങിക്കരഞ്ഞ പെണ്ണുങ്ങളുണ്ടു്. ആ കരച്ചിലിലും കലാസ്വാദനത്തിനും തമ്മില്‍ ഒരു ബന്ധവുമില്ല. സഹാനുഭൂതി അല്ലെങ്കില്‍ കാരുണ്യം അതിന്റെ ലൗകികാംശം തീരെ തേച്ചുമാച്ചു കളഞ്ഞു് ശുദ്ധമായ ഭാവമായി പരിണമിക്കുമ്പോള്‍ അതിനു ശക്തിലഭിക്കും. ആ ശക്തി ഉള്‍ക്കൊള്ളുന്ന സാഹിത്യം സമുദായത്തിനു പരിവര്‍ത്തനം വരുത്താന്‍ സഹായിക്കും. വിപ്ലവകലയുടെ ഈ അടിസ്ഥാനതത്ത്വം നമ്മുടെ പല എഴുത്തുകാര്‍ക്കും അറിഞ്ഞുകൂടാ. അറിഞ്ഞുകൂടാ എന്നതിനു ഒരു തെളിവു് എന്‍. സേതു മാധവന്‍ ദേശാഭിമാനി വാരികയിലെഴുതിയ “പോസ്റ്റ്മേന്‍” എന്ന കഥയാണു്. കഥയിലെ പോസ്റ്റ്മാന്‍ (സേതുമാധവന്റെ പ്രയോഗമനുസരിച്ചു് ‘മേന്‍’) താല്‍ക്കാലിക നിയമനം കിട്ടിയ ആളാണു്. അയാളുടെ കഷ്ടപ്പാടുകളെ എണ്ണിയെണ്ണി പറഞ്ഞിട്ടു് അയാള്‍ക്കു ജോലി നഷ്ടപ്പെടുന്നതായി കഥാകാരന്‍ പറയുന്നു. ഈ കഥ വായിക്കുന്ന വിവരം കെട്ട പെണ്ണുങ്ങളും കുട്ടികളും “കഷ്ടം! കഷ്ടം!” എന്നു പറഞ്ഞേക്കും. സാമൂഹിക പ്രവര്‍ത്തനത്തിനു് വായനക്കാരെ ഉത്തേജിപ്പിക്കുന്ന സുശക്തവും സത്യസന്ധവുമായ വിപ്ലവ സാഹിത്യമെവിടെ?” വായനക്കാരേയും കലയേയും നോക്കി കൊഞ്ഞനെ കാണിക്കുന്ന ഈ കഥാഭാസമെവിടെ?

* * *

ഷു ആന്‍ ദ്സൂങ് (Hsuan Tsung) എട്ടാം ശതാബ്ദത്തില്‍ ചൈനയിലെ ചക്രവര്‍ത്തിയായിരുന്നു. അദ്ദേഹത്തിന്റെ വെപ്പാട്ടിയായിരുന്നു യാങ്ഗ്വയീ ഫേ (Yang Kuei-Fei) അവളെക്കുറിച്ചു് The most famous beauty of China എന്നൊരു പുസ്തകം തന്നെയുണ്ടായിട്ടുണ്ടു്. ചൈനയില്‍ ബ്രാസയര്‍ (മാറുമറയ്ക്കുന്നചട്ട) പ്രചാരത്തില്‍ വരുത്തിയതു് ഈ അതിസുന്ദരിയാണു്. പക്ഷേ, ഇന്നത്തെപ്പോലെ എറുമ്പുകൂനയില്‍ നിന്നു് ഹിമാലയം ഉണ്ടാക്കാനായിരുന്നില്ല യാങ് ഗ്വയീ ഫേ ബ്രാസയര്‍ ധരിച്ചതു്. അവള്‍ക്കു് അതിന്റെ ആവശ്യകത ഇല്ലായിരുന്നു. ജാരന്മാര്‍ ദന്തക്ഷതമേല്പിക്കാതിരിക്കാന്‍ വേണ്ടിയാണു് അവള്‍ അതു് ധരിച്ചതു്. മറ്റുള്ള സ്ത്രീകള്‍ “ചക്രവര്‍ത്തിനി”യെക്കണ്ടു് അതു് ധരിക്കാന്‍ പഠിച്ചിരിക്കും. കല കഞ്ചുകമണിയാതെ നില്‍ക്കുന്ന കഥാംഗനയുടെ വക്ഷസ്സിലാകെ ദന്തക്ഷതങ്ങള്‍.

മൈദസ് രാജാവു്

കിഴക്കോട്ടു പോകു. ചന്ദനമരങ്ങളുടെയും ഏലാവല്ലികളുടെയും കാട്ടുപൂക്കളുടെയും പരിമളം നിങ്ങളെ തഴുകും.[1] തെക്കേയാഫ്രിക്കയിലേക്കാണോ നിങ്ങള്‍ക്കു പോകാന്‍ കൗതുകം? ലോഹങ്ങളുടെ രാജാവായ സ്വര്‍ണ്ണത്തിന്റെ പീതകാന്തി കണ്ണഞ്ചിക്കും.[2] അവിടെ നിന്നു് വടക്കോട്ടു സഞ്ചരിക്കു, സഹാറാ മണല്‍ക്കാടു കടന്നു് ഈജിപ്റ്റിലെത്തി വീണ്ടും വടക്കു കിഴക്കോട്ടു തിരിയു. നിങ്ങള്‍ നില്‍ക്കുന്നതു ലബനോണിലാണു്. പട്ടണത്തില്‍ തങ്ങരുതു്. ചോരപ്പുഴകള്‍ ഒഴുകുകയാണവിടെ. പടിഞ്ഞാറോട്ടു നടക്കു. ദേവദാരുക്കളുടെ കാടാണു് കാണുന്നതു്. സോളമണു പോലും ആ വൃക്ഷങ്ങളില്‍ കൗതുകമുണ്ടായി. ഈശ്വരചൈതന്യമുണ്ടു പോലും ആ വൃക്ഷങ്ങള്‍ക്കു്.[3] അവയുടെ സൗരഭ്യം നിങ്ങള്‍ക്കു ഹര്‍ഷം പകരും. യൂറോപ്പിലാകെ, ഇംഗ്ലണ്ടിലാകെ, അമേരിക്കയിലാകെ സഞ്ചരിക്കു. എന്തെന്തു് മഹാദ്ഭുതങ്ങള്‍.[4] ലാറ്റിനമേരിക്കയില്‍ ചെന്നാലോ? മഹാദ്ഭുതങ്ങളില്‍ മഹാദ്ഭുതം.[5] ഈ രാജ്യങ്ങളിലെല്ലാം അനായാസമായി സഞ്ചരിച്ചു് അവിടങ്ങളിലെ പരിമളവും ഭംഗിയും നമ്മെ അനുഭവിപ്പിക്കാന്‍ കഴിയുന്ന ഒരാളുണ്ടു്. മലയാള സാഹിത്യത്തില്‍, എന്‍.വി. കൃഷ്ണവാരിയര്‍ ഫ്രിജിയന്‍ രാജാവു് മൈദസിനെപ്പോലെ അദ്ദേഹം തൊടുന്നതൊക്കെ സ്വര്‍ണ്ണമാക്കി മാറ്റുന്നു. ഇത്തവണ അദ്ദേഹം തൊട്ടതു്, തവളക്കാലിലാണു്. അതു സ്വര്‍ണ്ണമായിമാറി ‘കുമാരി’ വാരികയുടെ മൂന്നാം പുറത്തു കിടക്കുന്നു.

ലേയോക്കൂണ്‍

ഏഫ്രായിം ലെസിങ്

കലാകൌമുദിയുടെ 429-ആം ലക്കത്തിന്റെ കവര്‍ പേജ് നോക്കൂ. എജസേന്‍ഡര്‍, ഏതിനോ ഡോറസ്, പോളിഡോറസ് എന്നീ മൂന്നു പ്രതിമാ നിര്‍മ്മാതാക്കള്‍ ചേര്‍ന്നു നിര്‍മ്മിച്ച ‘ലേയോക്കൂണ്‍’ പ്രതിമയുടെ ചിത്രം അവിടെ കാണാം. അപ്പോളോയുടെ പുരോഹിതനായിരുന്നു ലേയോക്കൂണ്‍. ഗ്രീസുകാരുണ്ടാക്കിയ മരക്കുതിരയെ തൊടരുതെന്നു് അദ്ദേഹം ട്രോയി നിവാസികള്‍ക്കു മുന്നറിയിപ്പു നല്‍കി. ലേയോക്കൂണും അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാരും കൂടി കടല്‍ക്കരയിലിരിക്കുമ്പോള്‍ രണ്ടു ഭയങ്കരങ്ങളായ സര്‍പ്പങ്ങള്‍ സമുദ്രത്തില്‍ നീന്തിത്തുടിച്ചു കരയ്ക്കെത്തി. അവ ലേയോക്കൂണിനെയും പുത്രന്മാരെയും വരിഞ്ഞു മുറുക്കിക്കൊന്നു. മരക്കുതിരയെ തൊടരുതെന്നു് ലേയോക്കൂണ്‍ പറഞ്ഞതില്‍ ഈശ്വരനുള്ള പ്രതിഷേധമാണു് ആ വധത്തിലൂടെ കണ്ടതെന്നു് കരുതി ട്രോയി നിവാസികള്‍ അതിനെ (മരക്കുതിരയെ) പട്ടണത്തില്‍ കൊണ്ടുവന്നു. രാത്രിയായപ്പോള്‍ കുതിരയ്ക്കകത്തു് ഒളിച്ചിരുന്ന ഗ്രീക്കുഭടന്മാര്‍ ട്രോയി നിവാസികളെ നിഗ്രഹിച്ചു. ലേയോക്കൂണിന്റെയും പുത്രന്മാരുടെയും മരണവും അതിനോടു ബന്ധപ്പെട്ട യാതനയും ചിത്രീകരിക്കുന്ന ഈ പ്രതിമ ഒരുജ്ജ്വല കലാശില്പമാണു്. ബി.സി. രണ്ടാം ശതാബ്ദത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ പ്രതിമ ഇന്നു റോമിലെ വത്തിക്കാന്‍ കാഴ്ചബംഗ്ലാവിലിരിക്കുന്നു. ഈ പ്രതിമയുടെ ആവിര്‍ഭാവം ഗ്രീസിലെ കലയില്‍ ഒരു വ്യതിയാനം കുറിച്ചു. ലേയോക്കൂണ്‍ പ്രതിമ ഉണ്ടാകുന്നതുവരെ സമഷ്ടിഗതങ്ങളായ വികാരങ്ങളെയാണു് പ്രതിമാ നിര്‍മ്മാതാക്കള്‍ ആവിഷ്കരിച്ചിരുന്നതു്. അതു ശരിയല്ല. “ചിരിക്കൂ ലോകം നിങ്ങളോടൊപ്പം ചിരിക്കും; കരയൂ നിങ്ങള്‍ മാത്രമേ കരയാനുണ്ടാകൂ” എന്ന തത്ത്വം അവര്‍ അംഗീകരിച്ചു. തീവ്രവേദനയില്‍പ്പെട്ടു കരയുന്ന ലേയോക്കൂണിനെ ഇവിടെ നമ്മള്‍ കാണുന്നു. ജര്‍മ്മന്‍ നാടകകര്‍ത്താവും നിരൂപകനുമായ ഗോള്‍ട്ട് ഹോള്‍റ്റ് ഏഫ്രായിം ലെസിങ് (Gotthold Ephraim Lessing, 1729–81) എഴുതിയ Laocoon എന്ന പ്രബന്ധം വായിച്ചാല്‍ ഈ വിഷയത്തെക്കുറിച്ചു് അറിയേണ്ടതെല്ലാം അറിയാം. വിമര്‍ശനത്തിലെ ഒരു മാസ്റ്റര്‍പീസായി അതു് അംഗീകരിക്കപ്പെട്ടിരിക്കുന്നു. സര്‍പ്പങ്ങള്‍ ലേയോക്കൂണിന്റെയും പുത്രന്മാരുടെയും കഴുത്തും മുഖവും ഒഴിച്ചുള്ള ശരീരഭാഗങ്ങളിലാണു് ചുറ്റുന്നതു്. മുഖത്തെ ഭാവപ്രകടനത്തെ ലക്ഷ്യമാക്കിയാണു് പ്രതിമ ആ വിധത്തില്‍ നിര്‍മ്മിക്കപ്പെട്ടതെന്നു് ലെസ്സിങ് അഭിപ്രായപ്പെടുന്നു.

* * *

ഞാന്‍ ജോലി ചെയ്തിരുന്ന ഒരു കലാലയത്തില്‍ ഒരു സുന്ദരിയായ ലക്ചറര്‍ ഉണ്ടായിരുന്നു. അവര്‍ സമ്മേളനങ്ങള്‍ നടക്കുന്ന സന്ദര്‍ഭങ്ങളില്‍ അവ തുടങ്ങിക്കഴിഞ്ഞതിനു ശേഷമേ വയു. സ്വന്തം സാന്നിദ്ധ്യം മറ്റുള്ളവരെ അറിയിക്കാനുള്ള വിദ്യയായിരുന്നു അതു്. നോട്ടത്തില്‍, ഭാവപ്രകടനത്തില്‍, വേഷത്തില്‍ നടത്തത്തില്‍ ഒക്കെ അവര്‍ സാന്നിദ്ധ്യം മറ്റാളുകളെ അറിയിച്ചിരുന്നു. ഫലം? ഞങ്ങള്‍ക്കു് അവരോടു് പുച്ഛം. ഈ പ്രകടനാത്മകത നവീന സാഹിത്യത്തിനുമുണ്ടു്.


  1. നമ്മുടെ സാഹിത്യം.
  2. ഏതല്‍ ഫുഗാര്‍ഡ്, ജെ.എം. കൂറ്റ്സേ, ഏത്യേന്‍ ലറു, ഇവരുടെ സാഹിത്യം.
  3. ജിബ്രാന്റെ കാവ്യങ്ങള്‍.
  4. ഇവോ ആന്‍ഡ്രീച്ച്, തോമസ് മാന്‍, കുന്ദേര, ഇവരുടെ സാഹിത്യം.
  5. മാര്‍കേസ്, ബോര്‍ഹസ്, ഇവരുടെ സാഹിത്യം.