close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 03 08


സാഹിത്യവാരഫലം
Mkn-10.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2002 03 08
മുൻലക്കം 2002 03 01
പിൻലക്കം 2002 04 15
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

അന്തിക്ക് നിലവിളക്കു കത്തിച്ചുവച്ച് അതിനടുത്ത് ഇരുന്നു പെണ്‍കുട്ടികളും ആണ്‍കുട്ടികളും രാമനാമം ജപിക്കുന്നതു കേട്ടാല്‍ ഈശ്വരവിശ്വാസമില്ലാത്തവര്‍ക്കും സവിശേഷമായ അനുഭൂതി ഉണ്ടാകും. എന്നാല്‍ സംസ്കൃത ശ്ലോകമാണ് ചൊല്ലുന്നതെങ്കില്‍ അതു ചൊല്ലുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒന്നും തോന്നില്ല.

അഹിംസാ പ്രഥമം പുഷ്പം പുഷ്മമിന്ദ്രിയ നിഗ്രഹം
സര്‍വഭൂതദയാ പുഷ്പം ക്ഷമാപുഷ്പം വിശേഷത:
ശാന്തി:പുഷ്പം തപ: പുഷ്പം വിഷ്ണോ: പ്രതീകരം ഭവേത്

(അഹിംസയാണ് അര്‍ചനത്തിനുള്ള ആദ്യത്തെ പുഷ്പം. ഇന്ദ്രിയനിഗ്രഹം രണ്ടാമത്തേത്. സര്‍വഭദ്രതയും ക്ഷമയും സവിഷേതയാര്‍ന്ന പുഷ്പങ്ങള്‍. ശാന്തിയുടെയും തപസ്സിന്റെയും ധ്യാനത്തിന്റെയും സത്യത്തിന്റെയും പുഷ്പങ്ങളും അങ്ങനെതന്നെ. എട്ടുവിധത്തിലുള്ള ഈ പുഷ്പങ്ങള്‍ വിഷ്ണുവിനു പ്രതീകരമായി ഭവിക്കുന്നു)

എന്ന സംസ്കൃതപദ്യം എന്റെ പെണ്‍മക്കള്‍ അക്ഷരത്തെറ്റോടുകൂടി, ഉച്ചാരണവൈകല്യത്തോടുകൂടി ചൊല്ലുമ്പോള്‍ അതിന്റെ അര്‍ത്ഥമറിയാവുന്ന എനിക്ക് അതില്‍ വിലയം കൊള്ളാന്‍ കഴിയുന്നില്ല. സംസ്കൃതമറിയാത്ത ശ്രോതാക്കള്‍ക്കും എന്റെ അനുഭവം തന്നെ. സംസ്കൃതമറിയാമെന്ന് ഭാവിക്കുന്നവര്‍ക്കും തെറ്റുപറ്റും. ഒരിക്കല്‍ മഹാകവി ഉള്ളൂര്‍ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍ പ്രഭാഷണം നിര്‍വഹിക്കാനെത്തി. സമ്മേളനമൊക്കെ കഴിഞ്ഞതിനുശേഷം ഉള്ളൂരിനോടൊരുമിച്ച് അധ്യാപകരായ ഞങ്ങള്‍ കാപ്പികുടിക്കാനിരുന്നു. പതിവായി വിഡ്ഢിവേഷം കെട്ടുന്ന ഒരു മലയാളാധ്യാപകന്‍ മഹാകവിയെ ‘ഇംപ്രെസ്’ ചെയ്തുകളയാമെന്നു വിചാരിച്ച് “രഘുവംശ”ത്തിലെ ഒരു ശ്ലോകം ചൊല്ലി:

ജേതാരം ലോകപാലാനാം സ്വമുഖൈരര്‍ച്ചിതശ്വേരം
രാമസ്തുലിത കൈലാസമരാതിം ബഹ്വമന്യത

എന്നാല്‍ ബഹ്വമന്യത എന്നതിനുപകരം അഷ്യാപകന്‍ ബനുമന്യത എന്നാണ് പറഞ്ഞത്. ഉള്ളൂര്‍ ഉടനെ അതു തിരുത്തി ബഹ്വമന്യത എന്നു പറഞ്ഞു. (രാമ:ബഹു അമന്യതം രാമന്‍ ബഹുമാനിച്ചു) ഉള്ളൂരിന്റെ സാന്നിദ്ധ്യത്തില്‍ സംസ്കൃതശ്ലോകം ചൊല്ലേണ്ടതുണ്ടായിരുന്നോ ആ അധ്യാപകന്‍? ഞാനിതു വഴിവിട്ടു പറഞ്ഞെന്നേയുള്ളു. അതു പോകട്ടെ. മാതൃഭാഷ സംസാരിക്കുമ്പോള്‍ വക്താവിന്റെ ഉള്ളിലെ ഓജസ്സ് മുഴുവന്‍ ബഹി:പ്രകാശനം കൊള്ളും. ഏതു വിദേശിയുടെ ഭാഷ എന്ത്ര സമര്‍ത്ഥമായിപ്പറഞ്ഞാലും അതുണ്ടാവില്ല. ഇംഗ്ലീഷ് സാഹിത്യത്തിന്റെ മേന്മ കൂടെക്കൂടെ എടുത്തുകാണിക്കുന്ന എനിക്ക് അതറിയാം. പി. കേശവദേവിന്റെ തനിക്കേരളീയങ്ങളായ കഥകള്‍ വായിക്കുമ്പോള്‍ ഇരുട്ടില്‍ ആണ്ടുകിടക്കുന്നവയൊക്കെ പുറത്തേക്കു പോരും. അദ്ദേഹത്തിന്റെ കഥകളെക്കാള്‍ ആയിരം മടങ്ങ് കലാത്മകതയുള്ള പടിഞ്ഞാറന്‍ കഥകള്‍ വായിച്ചാല്‍ നമ്മള്‍ അദ്ഭുതപ്പെടും. പക്ഷേ ഒരു സ്പഷ്ടതക്കുറവ്. സ്നിഗ്ദ്ധത നമ്മുടെ അന്തരംഗത്തിലുണ്ടായിരിക്കും. ‘ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം’ എന്ന് ബാലിക തൊഴുകൈയോടെ നിലവിളക്കിന്റെ മുന്‍പിലിരുന്നു ചൊല്ലുന്നതു കേള്‍ക്കുമ്പോള്‍ ശ്രോതാവിനുണ്ടാകുന്ന അനുഭൂതിവിശേഷം അത് ഇംഗ്ലീഷിലേക്കാക്കിപ്പറഞ്ഞാല്‍ ഉണ്ടാകുകില്ല.

വനഫൂലിന്റെ (ബാലചന്ദ് മുഖോപാധ്യായയുടെ) ‘താജ്മഹല്‍’ എന്ന കഥ ഉദാഹരണമായിയെടുത്ത് ഇതു വ്യക്തമാക്കാം. ബംഗാളിക്കഥയാണ് ഇതെന്നു മറന്നല്ല ഞാന്‍ ഇതു പറയുന്നത്. ബംഗാളിന്റെ സംസ്കാരവും കേരളത്തിന്റെ സംസ്കാരവും വിഭിന്നമല്ല. എന്നതുകൊണ്ടു മാത്രമാണ് ഞാന്‍ ഇക്കഥയെടുത്തു വിശദീകരിക്കുന്നത്. ആഗ്രയ്ക്കടുത്താണ് വനഫൂല്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നത്. ഒരു ദിവസം ഒരു വലിയ കുട്ടയുമായി ഒരു മുസല്‍മാന്‍ അദ്ദേഹത്തിന്റെ ഗെയ്റ്റ് കടന്ന് അകത്തെത്തി. ആ പാവത്തിന്റെ നട്ടെല്ല് കുട്ടയുടെ ഭാരം കൊണ്ടു വളഞ്ഞു പോയിരുന്നു. അയാള്‍ കുട്ട പണിപ്പെട്ടു താഴെവച്ചിട്ട് വനഫൂലിനോടു പറഞ്ഞു. ആ കുട്ടയിലിരിക്കുന്നത് തന്റെ ഭാര്യയാണെന്ന്. നാസിക പിളര്‍ന്നുപോകുന്ന ദുര്‍ഗന്ധം അതില്‍നിന്നു ഉയര്‍ന്നു. വനഫൂല്‍ ആശുപത്രിയിലേക്ക് അവളെ മാറ്റി പരിശോധിച്ചു. അവളുടെ മുഖത്തിന്റെ പകുതിയോളം അഴുകിക്കഴിഞ്ഞു. ആ ഭാഗത്തെ പല്ലുകള്‍ ഡോക്ടര്‍ക്ക് ഭീകരദര്‍ശനമായി. കവിള്‍ അഴുകിയതുകൊണ്ട് ആ പല്ലുകളാകെ വെളിയില്‍ ആണ്. ആശുപത്രിയുടെ വരാന്തയിലാണ് വനഫൂല്‍ ആ രോഗിണിയെ കിടത്തിയതു. വാട സഹിക്കാനാവാതെ മറ്റു രോഗികള്‍ പ്രതിഷേധിച്ചു. കമ്പൗണ്ടറോ ഡ്രെസ്സറോ അവളുടെ അടുത്തു പോകില്ല. ഭര്‍ത്താവ് ഭാര്യയുടെ അടുത്തുനിന്നു മാറിയതുമില്ല. പ്രതിഷേധം സഹിക്കാനാവാതെ ഡോക്ടര്‍ ആ രോഗിണിയെ ആശുപത്രിവളപ്പിലെ ഒരു വലിയ മരത്തിന്റെ ചുവട്ടിലാക്കി. ഒരു ദിവസം വനഫൂല്‍ ഏതോ രോഗിയെ നോക്കിയിട്ടു തിരിച്ചെത്തി. കോരിച്ചൊരിയുന്ന മഴ. വൃദ്ധനും അയാളുടെ ഭാര്യയും മഴയില്‍ കുതിര്‍ന്ന് മരച്ചുവട്ടില്‍ നില്ക്കുന്നതു അദ്ദേഹം കണ്ടു.ഭാര്യ രക്ഷപ്പെടുമോ എന്ന് ഭര്‍ത്താവു ഡോക്ടറോടു ചോദിച്ചു. സത്യം പറയാതെ തരമില്ലെന്നായി അദ്ദേഹത്തിന്. ‘ഇല്ല’ എന്നു വനഫൂല്‍ മൂസല്‍മാനോടു പറഞ്ഞു.

തെല്ലകലെയാണ് ‘താജ്മഹല്‍’. ഷാജഹാന്റെ മുംതാസിന്റെ ചരമസ്മാരകമാണത്. ഒരു രാത്രി വനഫൂല്‍ അതിന്റെ അടുത്തേക്കു പോയി. ചന്ദ്രിക പരന്നൊഴുകുന്നു. മാന്ത്രീകത്വമുള്ള താജ്മഹല്‍ അദ്ദേഹം കണ്ടു. മുംതാസ് ചന്ദ്രരശ്മി കൊണ്ടുള്ള സ്വപ്നസദൃശ്യമായ ‘ഷാള്‍’ പുതച്ചു വനഫൂലിനെ സ്വീകരിക്കുന്നുവെന്ന് അദ്ദേഹത്തിനു തോന്നി. ആ മാന്ത്രികത്വത്തിനു വിധേയമായി അദ്ദേഹം ഒന്നും മിണ്ടാനാവാതെ താജ്മഹലിന്റെ മുന്‍പില്‍ നിന്നു.

ഈ സ്മരണ ഡോക്ടറില്‍നിന്ന് വിട്ടുപോയില്ല. ഒരുദിവസം അദ്ദേഹം ആശുപത്രിയിലെത്തിയപ്പോള്‍ മരച്ചുവട് ശൂന്യമായിരിക്കുന്നത് കണ്ടു. അനേകദിവസങ്ങള്‍ കഴിഞ്ഞു. ഏതോ രോഗിയെ പരിശോധിച്ചിട്ട് വനഫൂല്‍ തിരിച്ചു ആശുപത്രിയിലേക്കു വരുമ്പോള്‍ മുസല്‍മാന്‍ വയലില്‍ എന്തോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് അദ്ദേഹം കണ്ടു. വൃദ്ധന്‍ പൊട്ടിയ ചുടുകല്ലുകള്‍ പ്ലാസ്റ്റര്‍ ചെയ്യുകയാണ്. ചെളി പൂശുകയായിരുന്നു അയാള്‍ കല്ലുകളില്‍. അയാള്‍ എന്തു ചെയ്യുന്നു എന്നു വനഫൂല്‍ ചോദിച്ചു.

“ഞാന്‍ എന്റെ ഭാര്യയുടെ ശവകുടീരം നിര്‍മ്മിക്കുകയാണ്” എന്ന് അയാളുടെ മറുപടി.

വനഫൂല്‍
ശവകുടീരമോ?
വൃദ്ധന്‍
അതേ ഹുസൂര്‍

വനഫൂല്‍ നിശ്ശബ്ദനായി. കുറെക്കഴിഞ്ഞ് അദ്ദേഹം അയാളോടു ചോദിച്ചു.

“നിങ്ങള്‍ എവിടെ താമസിക്കുന്നു?”

“ഞാന്‍ ആഗ്രയില്‍ ചുറ്റിനടന്നു യാചിക്കുന്നു” എന്നു മുസല്‍മാന്‍.

“നിങ്ങളുടെ പേരെന്ത്?” എന്നു വനഫൂല്‍. അയാളുടെ മറുപടി: ഷാജഹാന്‍ എന്നാണു.

ഒരുവാക്കുപോലും പറയാനാവാതെ വനഫൂല്‍ അവിടെത്തന്നെ നിന്നു.

ഇക്കഥ വായിച്ചുതീര്‍ന്നപ്പോള്‍ ഒരു മിന്നല്‍പ്പിണര്‍ എന്റെ മാനസിക മണ്ഡലത്തിലൂടെ പാഞ്ഞു. ഷാജഹാന്‍ ചക്രവര്‍ത്തിയെക്കാള്‍ ഞാന്‍ ആ മുസല്‍മാനെ സ്നേഹിച്ചു. ബഹുമാനിച്ചു. താജ് മഹല്‍ ഞാന്‍ കണ്ടിട്ടില്ല. ഇനി ഞാന്‍ കണ്ടാല്‍ അതിന്റെ മാന്ത്രികശക്തിക്ക് ഞാന്‍ അടിമപ്പെടുകയില്ല. എന്നെസ്സംബന്ധിച്ചിടത്തോളം ആ യാചകന്‍ പൊട്ടിയ ചുടുകല്ലുകളില്‍ ചെളിതേച്ച് നിര്‍മ്മിച്ച് ശവകുടീരമാണ് പ്രധാനം. അതിന്റെ സൗന്ദര്യം സാക്ഷാല്‍ താജ്മഹലിന്റെ സൗന്ദര്യത്തെക്കാള്‍ മികച്ചതാണ്.

താജ്മഹലിന്റെ മായികത്വത്തില്‍ വായനക്കാരെ നയിച്ചതിനുശേഷം വനഫൂല്‍ നിത്യജീവിതത്തിന്റെ പാരുഷ്യത്തിലേക്കു കൊണ്ടു വരുന്നതു കാണേണ്ട കാഴ്ചയാണ്. ഇതും ഇതുപോലെയുള്ള കഥകളും വായിക്കുമ്പോള്‍ നമ്മുടെ അന്തരംഗത്തിനു പരിവര്‍ത്തനം വരുന്നു. നമ്മള്‍ കൂടുതല്‍ നന്മയുള്ളവരായിത്തീരുന്നു.

(വനഫൂലിന്റെ ഈ കഥയും അദ്ദേഹത്തിന്റെ മറ്റു അഞ്ചുകഥകളും “ബാലികാവധു”(Ballika Badhu)എന്ന ബംഗാളി കഥാസമാഹാരത്തിലുണ്ട്. ശരത്ചന്ദ്ര ചട്ടോപാദ്ധ്യായ, വിഭൂതിഭൂഷന്‍ വന്ദ്യോപാദ്ധ്യായ, താരാശങ്കര്‍ വന്ദ്യോപാദ്ധ്യായ ഇവരുടെയൊക്കെ കഥാരത്നങ്ങള്‍ ഈ ഗ്രന്ഥം ഉള്‍ക്കൊള്ളുന്നു. Rupa&Co പ്രസാധനം. വില 195 രൂപ പുറങ്ങള്‍ 334)

കഥയെന്ന കടുവ

സംവത്സരങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്തെ ജന്തുശാലയില്‍ നിന്ന് ഒരു കാണ്ടാമൃഗം പുറത്തുചാടി. അതു മ്യൂസിയം വളപ്പിനു വെളിയിലായി റോഡിലൂടെ നടന്നു. ജന്തുശാലയിലെ സമര്‍ത്ഥരായ ജോലിക്കാര്‍ അതിനെ പിടികൂടി കൂട്ടിലടച്ചു. ഞാന്‍ വിചാരിക്കുകയാണ്. കാണ്ടാമൃഗത്തിനു പകരമായി കടുവയാണ് കൂട്ടില്‍നിന്നു രക്ഷപ്പെട്ടതെങ്കിലോ? എന്ത്രയെത്ര പാവങ്ങളെ അതു കൊന്നുതിന്നേനേ. ആദ്യം ഒരോട്ടമാണ് കടുവയ്ക്ക്. മ്യൂസിയത്തിന്റെ തെക്കേ ഗെയ്റ്റിലൂടെ അതു റ്റാറിട മെയിൻ റോഡിലെത്തും. ട്രാഫിക് കണ്‍സ്റ്റബിള്‍ യൂണിഫോമില്‍ നില്ക്കുകയാണ്. പൊലീസ് ഡിപാര്‍ട്മെന്റിലുള്ളയാളാണെന്ന് കടുവ വിചാരിക്കുമോ. ഇല്ല. ആ കാക്കിവേഷത്തിനകത്ത് മാംസമുണ്ട്. അതു കടിച്ചുകീറിത്തിന്നാലെന്താ? കടുവയെക്കണ്ട് പ്രാണനുംകൊണ്ട് കണ്‍സ്റ്റബിള്‍ വടക്കോട്ടൊരു ഓട്ടം. അയാള്‍ രക്ഷപ്പെട്ടു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തങ്ങളുടെ വാഹനങ്ങളില്‍ ഇരിക്കുകയാണ്. കടുവ അവരെ ആര്‍ത്തിയോടെ നോക്കുന്നു. അവരും ഓടി രക്ഷപ്പെടുന്നു. കടുവ വെള്ളയമ്പലമെന്ന സ്ഥലത്തേക്കു നടക്കുന്നു. സ്ത്രീപൊലീസു ട്രാഫിക് നിയന്ത്രിച്ചു കൊണ്ട് കെല്‍ട്രോണിന്റെ മുന്‍വശത്തു നില്ക്കുന്നു. ആ സ്ത്രീയും കെല്‍ട്രോണ്‍ ഓഫീസിലേക്ക് ഓടി മറയുന്നു. അപ്പോഴാണ് ഒരു സുന്ദരി ഒരാഫീസില്‍ നിന്ന് ഫുട്പാത്തിലേക്കു കാലെടുത്തു വയ്ക്കുന്നത്. സുന്ദരിയാണ് തനിക്ക് അഭിമുഖമായി വരുന്നതെന്ന് കടുവ വിചാരിക്കുമോ? സുന്ദരി പലായനം ചെയ്യുന്നു. കടുവ വെള്ളയമ്പലമെന്ന സ്ഥലത്തെത്തി. വടക്കേഇന്ത്യക്ക്യില്‍ താമസിക്കുന്ന ഐശ്വര്യറോയി അവിടെയെത്തിയെന്നു വിചാരിക്കു. ഒരുവര്‍ഷം വേള്‍ഡ് ബ്യൂട്ടിയായി വിജയം വരിച്ച ചെറുപ്പക്കാരിയാണ് അവളെന്നു വിചാരിക്കുമോ കടുവ? പൊലീസുകാരന്റെ വിയര്‍പ്പില്‍ മുങ്ങിയ ശരീരം കിട്ടിയാലെങ്ങനെ കടുവ തിന്നുമോ. അതേ മട്ടില്‍ മൃദുലവും പരിമളമാര്‍ന്നതുമായ ആ സുന്ദരിയുടെ മാംസം കടിച്ചുകീറിത്തിന്നാന്‍ കടുവ ചാടിയേക്കും. ചുരുക്കത്തില്‍ ഒരു പുരുഷനെയും ഒരു സ്ത്രീയെയും അവരായിത്തന്നെ ആ ക്രൂരമൃഗം കാണില്ല. മാംസമായിട്ടേ കാണൂ. വായനക്കാരെ മാംസമായി കാണാന്‍ കെ. രഘുനാഥന്‍ തുടങ്ങിയിട്ടു സംവത്സരങ്ങളേറെയായി. അദ്ദേഹത്തിന്റെ കഥയുടെ കടിയേറ്റ് അനുവാചകരെന്ന പാവങ്ങൾ മൃതപ്രായരായിരിക്കുന്നു. ഇത്തവണയും അദ്ദേഹത്തിന്റെഒരു കഥാവ്യാഘ്രം മാതൃഭൂമി ആഴചപ്പതിപ്പിന്റെ രാജരഥ്യയില്‍ നാക്കുനീട്ടി ലാലാജലം ഒലിപ്പിച്ചു നടക്കുന്നു. അതുകണ്ട സാഹിത്യവാരഫലക്കാരന്‍ ഓടി രക്ഷപ്പെട്ടു. മറ്റു വായനക്കാരെന്ന കാല്‍നടത്തക്കാരോടു പി. ടി. ഉഷ ഓടുന്ന വേഗത്തില്‍ ഓടാന്‍ സ്നേഹപരതന്ത്രനായ ഞാന്‍ ഉപദേശിക്കുന്നു. ഈ മൃഗത്തിന്റെ കടിയേല്ക്കരുത്. ചത്തുപോകും.

പ്രതിഭാശാലി കഥയെഴുതുമ്പോള്‍ ഓരോ വാക്കിനകത്തും ഊര്‍ജ്ജം കടത്തിവിടും. വായനക്കാരന്‍ കഥ വായിക്കുമ്പോള്‍ ആ ഊര്‍ജ്ജം വലിച്ചെടുത്തു ശക്തനായി പരിണമിക്കും. സങ്കീര്‍ണ്ണമായി കഥയെഴുതുന്ന രഘുനാഥന്റെ ഒരു വാക്കിലും ഊര്‍ജ്ജമില്ല. പൊള്ളയായ വാക്കുകളുടെ സമാഹാരമാണ് അദ്ദേഹത്തിന്റെ രചനാവിശേഷം. കഥയുടെ സംഗ്രഹമൊന്നും നല്കേണ്ടതില്ല. തലവേദന ഉളവാക്കുന്നതാണ് അതിന്റെ പ്ലോട്ട്. ഒന്നേ എനിക്കു രഘുനാഥനോടു പറയാനുള്ളൂ. പാവങ്ങളായ വായനക്കാരെ ഇങ്ങനെ കടിച്ചുകീറിത്തിന്നാൻ കഥാകടുവകളെ കൂടുപൊളിച്ചു വിടരുത് അദ്ദേഹം.

ചോദ്യം, ഉത്തരം

“പ്രതിഭാശാലി കഥയെഴുതുമ്പോള്‍ ഓരോ വാക്കിനകത്തും ഊര്‍ജ്ജം കടത്തിവിടും. വായനക്കാരന്‍ കഥ വായിക്കുമ്പോള്‍ ആ ഊര്‍ജ്ജം വലിച്ചെടുത്തു ശക്തനായി പരിണമിക്കും. ”

Symbol question.svg.png “കലയെക്കുറിച്ച് പ്രതിപാദിക്കുന്ന ഏതു ഗ്രന്ഥമാണ് നിങ്ങള്‍ ഏറെ പ്രാവശ്യം വായിച്ചത്?”

“ഫ്രഞ്ച് എഴുത്തുകാരനും രാജ്യതന്ത്രജ്ഞനുമായ ആങ്ങ്ദ്രേ മല്‍റോയുടെ “The Voices of Sllence” എന്ന പുസ്തകം.”

Symbol question.svg.png “നമ്മുടെ രാജ്യത്തിന്റെ സ്വഭാവ പ്രത്യേകതയില്‍ നിങ്ങള്‍ക്ക് അഭിമാനമില്ല?”

“ഇല്ല. ഒരുകാലത്തും ഇന്ത്യക്ക് സ്വഭാവ സവിശേഷത ഉണ്ടായിരുന്നില്ല. മുഹമ്മദീയരുടെ ആക്രമണം നിമിത്തം സംസ്കൃതം ഇല്ലാതായി. അപ്പോള്‍ സ്വഭാവം പകുതിയോളം നഷ്ടമായി. ഈസ്റ്റ് ഇന്ത്യ കമ്പനി വന്ന് ഇംഗ്ലീഷ് അടിച്ചേല്പിച്ചപ്പോള്‍ ശേഷിച്ചതും നഷ്ടമായി. നമ്മുടെ സ്വഭാവ സവിശേഷത അല്പമെങ്കിലും നിലനിറുത്തുന്നത് ഇംഗ്ലീഷ് അധ്യാപകരാണ്. അവര്‍ മലയാളത്തിലേ സംസാരിക്കൂ. മലയാളാധ്യാപകര്‍ ഇംഗ്ലീഷിലേ സംസാരിക്കുകയുള്ളൂ. അത് അവരുടെ ‘ഇന്‍ഫീരിയോറിറ്റി കോംപ്ലെക്സ് കൊണ്ടാണ്. ഹിന്ദി പഠിപ്പിക്കുന്നവര്‍ ഗോസായി സംസ്കാരം നിലനിറുത്തുന്നു. താങ്കള്‍ക്കറിയാമോ വിദ്യാര്‍ത്ഥികള്‍ മലയാളം പറഞ്ഞാല്‍ ശിക്ഷ നല്കുന്ന കോണ്‍വെന്റ് സ്ക്കൂളുകള്‍ ഈ നാട്ടില്‍ ഏറെയുള്ളതായി.”

Symbol question.svg.png “നിങ്ങള്‍ക്കു കഴിവുണ്ടെങ്കില്‍ ഒരു ജാപ്പനീസ് ഹൈക്കേ എഴുതിക്കാണിക്കൂ”

“It is evening, O, a fool is asking me to write a haiku.”

Symbol question.svg.png “ഈ ആഴ്ച നിങ്ങള്‍ക്കു ഭാഗ്യമോ അതോ നിര്‍ഭാഗ്യമോ?”

“ഭാഗ്യം. എന്റെ കാതു പൊടിക്കുന്ന റ്റെലിവിഷന്‍ സെറ്റ് കേടായി. പിന്നെ നിര്‍ഭാഗ്യമെന്നു പറയരുത്. ദൗര്‍ഭാഗ്യമെന്നു പറയണം.”

Symbol question.svg.png “സാഹിത്യകൃതികളില്‍ വേണ്ടാത്ത സെക്സ് എഴുതുന്നവര്‍ ജീവിതത്തിലും അങ്ങനെയാണോ?”

“അല്ല. ഹെന്‍ട്രി മില്ലര്‍ കൃതികളില്‍ അസഭ്യം എഴുതിയ ആളാണ്. പക്ഷേ അദ്ദേഹം തന്നോടു തന്നെ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്നു. തകഴി ശിവശങ്കരപ്പിള്ളയുടെ നോവലുകളിലും ചെറുകഥകളിലും ആവശ്യകതയില്‍ക്കവിഞ്ഞ സെക്സുണ്ട്. എന്നാല്‍ തകഴി സദാചാരതല്‍പരനായിരുന്നു. നിത്യസംഭാഷണത്തില്‍ അദ്ദേഹം ഒരസഭ്യപദം പോലും പ്രയോഗിക്കില്ല. അക്കാര്യത്തില്‍ പുരുഷരത്നമായിരുന്നു തകഴി. നേരെ മറിച്ചാണ് ചിലരുടെ സ്ഥിതി. എഴുത്തില്‍ സന്മാര്‍ഗ്ഗവാദി. പ്രവൃത്തിയില്‍ ആഭാസന്‍.”

Symbol question.svg.png “തിരുവനന്തപുരത്ത് ആഹാരവസ്തുക്കളില്‍ മായം ചേര്‍ക്കല്‍ വളരെക്കുടുതലാണല്ലേ?”

“അതിനെക്കാള്‍ കൂടുതലാണ് നിത്യജീവിതത്തില്‍ അധ്യാത്മികത്വത്തിന്റെ മായം ചേര്‍ക്കല്‍. ഈ contamination കൊണ്ട് ജീവിക്കാന്‍ വയ്യെന്നായിട്ടൂണ്ട്.”

Symbol question.svg.png “പോസിറ്റിവിസം എന്നാല്‍ എന്താണു സാറേ?”

“മനുഷ്യന്റെ നേത്രങ്ങള്‍കൊണ്ട് കാണാന്‍ വ്വയ്യാത്തത് ‘ഇല്ല’ എന്നു പറയുന്നു ഒരു മണ്ടന്‍ ഫിലോസഫി.”

അമിതത്വം

പ്രോവൈസ് ചാന്‍സലറായിരുന്ന പി.ആര്‍. പരമേശ്വരപ്പണിക്കര്‍ക്ക് തിരുവനന്തപുരത്തെ സംസ്കൃത കോളേജിലെ അദ്ധ്യാപകനെയും കണ്ണിന് കണ്ടുകൂടായിരുന്നു. ഒരു ദിവസം ഞാന്‍ ആ വിരോധത്തിന് കാരണമെന്തെന്ന് അദ്ദേഹത്തോടു ചോദിച്ചു. പണിക്കര്‍സ്സാറ് മറുപടി നല്കിയത് ഇങ്ങനെ: “എന്റെ മേശയുടെ പൂട്ട് കേടായാല്‍ അതു നന്നാക്കാന്‍ കൊല്ലനെ വിളിക്കണം. പ്രധാനമന്ത്രി ജവഹര്‍ലാല്‍ വിചാരിച്ചാല്‍ പൂട്ടിന്റെ കേട് മാറ്റാന്‍ ഒക്കുകയില്ല. ഈ അധ്യാപകന്‍ ടെക്നിഷ്യനാണ്. നിത്യജീവിതവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ അവര്‍ക്കറിയാം. അവയെല്ലാം പാവപ്പെട്ട ചില പിള്ളേരുടെ തലയില്‍ അവര്‍ അടിച്ചു കേറ്റുന്നു. “പണിക്കര്‍ സാറ് പറഞ്ഞതില്‍ സത്യമില്ലാതില്ല. സംസ്കൃത കോളേജില്‍ യാസ്കന്റെ നിരുക്തം പഠിപ്പിക്കുന്നുണ്ടോ എന്നെനിക്ക് അറിഞ്ഞുകൂടാ. പഠിപ്പിക്കുന്നെങ്കില്‍ വേദത്തിലെ പദ്യങ്ങള്‍ക്കു വ്യാഖ്യാനം നല്കുന്ന ആ ഗ്രന്ഥം കൊണ്ടെന്തു പ്രയോജനം? അതുപോലെ അന്ധവിശ്വാസജന്യമായ ജോത്സ്യം പഠിപ്പിക്കാന്‍ കൊച്ചുകുഞ്ഞാശാരി എന്ന പ്രഫെസര്‍ അവിടെ ഉണ്ടായിരുന്നു. ഇതെല്ലാം ഒരുകണക്കില്‍ ‘excess’ ആണ്. ഈ excess കൈകാര്യം ചെയ്യാന്‍ ടെക്നീഷ്യന്‍സ്. ഒന്നിലും excess — അമിതത്വം — പാടില്ല.

“ “തകഴി ശിവശങ്കരപ്പിള്ളയുടെ നോവലുകളിലും ചെറുകഥകളിലും ആവശ്യകതയില്‍ക്കവിഞ്ഞ സെക്സുണ്ട്. തകഴി സദാചാരതല്‍പ്പരനായിരുന്നു.”

അടൂര്‍ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ എന്ന ചലച്ചിത്രം തിരുവനന്തപുരത്തെ പദ്ഭനാഭ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഞാന്‍ അതു കാണാന്‍ പോയി അന്നു തന്നെ. അതില്‍ നായികയായി അഭിനയിച്ച ശാരദയും ഫിലീം കാണാന്‍ എത്തി. സിനിമ തീര്‍ന്നപ്പോള്‍ ശാരദ കണ്ണീരൊഴുക്കിക്കൊണ്ട് കാറിനടുത്തേക്കു നടക്കുന്നതു ഞാന്‍ കണ്ടു. എന്തിനാണ് അവര്‍ കരഞ്ഞത്? ചലച്ചിത്രത്തിന്റെ ദുരന്തസ്വഭാവം കണ്ടാണോ? തന്റെ അഭിനയപാഠവം നേരിട്ടുകണ്ട് ഉണ്ടായ ആഹ്ലാദത്തിന്റെ കണ്ണീരായിരുന്നുവോ അത്? അറിയാന്‍ വയ്യ. എന്തായാലും ശാരദയുടെ കണ്ണീരൊഴുക്കാന്‍ excess ആയിരുന്നു. എന്റെ വീട്ടിനകത്തു ശിവക്ഷേത്രമുണ്ട്. അവിടെച്ചെന്ന് തൊഴുതിട്ട് വികാരപാരവശ്യത്തോടെ വാതുറന്ന് ഭക്തജനങ്ങള്‍ റോഡിലേക്കു വരുന്നതു ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്റെ കാരണവരുടെ ഭാര്യ ജി. ഭവാനിയമ്മ പറട്ടകളില്‍ പറട്ടയായ തമിഴ് നോവലുകള്‍ വായിച്ചു കേള്‍പ്പിക്കുമായിരുന്നു എന്നെ. അവര്‍ കൂടെക്കൂടെ കരയും. നായകന്‍ ട്രെയിന്‍ ‘മിസ്’ ചെയ്തു എന്നായിരിക്കും നോവലില്‍. ഭവാനി അമ്മയുടെ മൂക്കു ചുവക്കും. കണ്ണീര്‍ നയാഗ്ര വെള്ളച്ചാട്ടം പോലെ ചാടും. എന്തിന് ഈ excess എന്ന് ഞാന്‍ മനസ്സില്‍ ചോദിക്കും. അമിതത്വം എവിടെയും നിന്ദ്യമാണ്.

കലയിലും സാഹിത്യത്തിനും excess പാടില്ല. അത് കലാരാഹിത്യത്തിളേക്ക് നയിക്കുമാളുകളെ ഡിക്കന്‍സിന്റെ The Old Curiosity Shop എന്ന നോവലിലെ Little Nell without laughing.” വൈല്‍ഡ്, ഡിക്കിന്‍സിന്റെ അതിഭാവുകത്വത്തെ ഈ വാക്യം കൊണ്ടു പരിഹസിക്കുകയായിരുന്നു എന്നതു സ്പഷ്ടം.

She was dead. Dear, gentle, patient, noble Nell was dead. Her little bird — a poor slight thing the pressure of a finger would have crushed — was stirring nimbly in its cage, and the strong heart of its child-mistress was mute and motionless for ever-എന്നു ഡിക്കന്‍സിന്റെ വാക്യങ്ങള്‍. വായനക്കാരനോടു ‘കരയെടാ, ഇല്ലെങ്കില്‍ ഞാന്‍ നിന്നെ കരയിക്കും’ എന്ന് പറയുന്നതുപോലെ എനിക്ക് വൈല്‍ഡ് പറഞ്ഞതുപോലെ ചിരിക്കാനാണ് തോന്നിയത്. ഈ അതിഭാവുകത്വം പോലെ — Sentimentalism പോലെ — നിന്ദ്യമാണ് അതിരുകടന്ന ധൈഷണികത്വവും, തോമസ് മാനിന്റെ നോവലുകള്‍ ധിഷണാപരങ്ങളാണ്. our intellectual novelist എന്നാണ് ആളുകള്‍ അദ്ദേഹത്തെ സ്നേഹപൂര്‍വം വിളിക്കുക. എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നു? “കടുകട്ടിയായ” ആശയാവിഷ്കാരത്തോടൊപ്പം ഭാവനാത്മകമായ ആഖ്യാനവും തോമസിന്റെ നോവലുകളിലുണ്ട്. അവ രസജന്യങ്ങളത്രേ.

അതിഭാവുകത്വം, ധൈഷണികത്വം ഇവയെക്കാള്‍ അധമങ്ങളാണ് നിത്യജീവിതത്തെ അതേ രീതിയില്‍ പകര്‍ത്തി വയ്ക്കുന്ന രചനകള്‍. ആ വിധത്തില്‍ ഒരു രചനയാണ് മലയാളം വാരികയിലെ “കഥയിലേക്ക് ഒരു ക്ലാര്‍ക്ക് വീണ്ടും കടന്നു വരുന്നു” എന്ന “കഥ”. ഒരു ക്ലാര്‍ക്കിന്റെ ജീവിതം അതേപടി പകര്‍ത്തിവച്ചിരിക്കുന്നു കഥയെഴുതിയ ടി. എന്‍. പ്രകാശ്. സാഹിത്യത്തിന്റെ ഭംഗിയോ മൃദുത്വമോ കാരുണ്യമോ ഇല്ലാത്ത രചന വായനക്കാര്‍ക്കു കാണണമെങ്കില്‍ പ്രകാശിന്റെ ഇക്കഥ വായിച്ചാല്‍ മതി. മനുഷ്യത്വം ഒട്ടുമില്ലാത്ത ഇത് വായനക്കാരെ കൊല്ലുന്നു. എന്തു വേണമെങ്കിലും ആയിക്കൊള്ളു. രചയിതാവ് അതതായിയാവരുത്.

അവര്‍ പറഞ്ഞു

“അതിഭാവുകത്വം, ധൈഷണികത്വം ഇവയെക്കാള്‍ അധമങ്ങളാണ് നിത്യജീവിതത്തെ അതേ രീതിയില്‍ പകര്‍ത്തിവയ്ക്കുന്ന രചനകള്‍.”

  1. ഐന്‍സൈറ്റന്‍: വ്യക്തിപരങ്ങളായ അഭിലാഷങ്ങളുടെ സാഫല്യത്തിന് യത്നിക്കുന്ന അള്‍ വൈകിയോ പിന്നീടോ കടുത്ത നൈരാശ്യത്തിലെത്തും.
  2. ജീവിതത്തില്‍ നിങ്ങള്‍ക്ക് ആഹ്ലാദം വേണമെങ്കില്‍ ഒരു ലക്ഷ്യത്തില്‍ അതിനെ ബന്ധിപ്പിക്കണം. ആളുകളിലോ വസ്തുക്കളിലോ ആകരുത് ആ ബന്ധം.
  3. വ്യക്തിയുടെ അമരത്വത്തില്‍ വിശ്വാസമില്ല എനിക്ക്.
  4. ജി. ശങ്കരക്കൂറുപ്പ്: ബിഷപ്പിന്റെ മുയല്‍ പര്‍വ്വത്തില്‍ ഒരു ദ്വാരമുണ്ടാക്കി അതിനകത്തു കയറിരുന്നുകൊണ്ടു വിചാരിച്ചു. പര്‍വ്വതത്തെ താങ്ങുന്നത് അതാണെന്ന് അതുപോലെയാണ് ജോസഫ് മുണ്ടശ്ശേരിയുടെ വിചാരം.

    നിങ്ങളെ എന്‍. ഗോപാലപിള്ള ഉപദ്രവിക്കാന്‍ പോകുന്നത് നേരത്തെ തന്നെ സര്‍വകലാശാലയിലെ അധികാരികളെ അറിയിക്കണം.

  5. ഇടപ്പള്ളി രാഘവന്‍പിള്ള: എന്റെ കവിതയാണ് ചങ്ങപുഴയുടെ കവിതയെക്കാള്‍ ഉത്കൃഷ്ടം. പക്ഷേ യശസ്സ് ചങ്ങമ്പുഴയ്ക്കും.
  6. പി. കുഞ്ഞിരാമന്‍നായര്‍: എന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ അനുജനായ നിങ്ങള്‍ എറിഞ്ഞ കല്ലുകൊണ്ട് എന്റെ നെറ്റി പൊട്ടി ചോരയൊലിക്കുന്നു നോക്കൂ.

    ചങ്ങമ്പുഴയെയാണ് ഇഷ്ടം അല്ലേ? ചങ്ങമ്പുഴയെക്കവിഞ്ഞൊരു കവിയില്ലെന്ന് നിങ്ങള്‍ ക്ലാസ്സില്‍ പറഞ്ഞത് ചില വിദ്യാര്‍ത്ഥികള്‍ എന്നെ അറിയിച്ചു.

  7. പാലാ നാരായണന്‍നായര്‍: കാലത്തും വൈയ്കുന്നേരത്തും എരുമകളെ ചായക്കടയുടെ മുന്‍പില്‍ കൊണ്ടുചെന്നു കെട്ടി പാലു കറന്ന് ഉടമസ്ഥന് ഒഴിച്ചു കൊടുക്കും ചിലര്‍. അതുപോലെയാണ് അത്യന്താധുനിക കവികള്‍ കവിതയെഴുതി പത്രാധിപകര്‍ക്കു കൊടുക്കുന്നത്.

    നീ അധ:സ്ഥിതനാണ് എന്നുറപ്പിക്കാന്‍ വേണ്ടി വിപ്ലവ കവികള്‍ പൂന്തണലില്‍ എന്നതിന് പൂന്തണലില് എന്നു ശിഖണ്ഡിപ്രയോഗം നടത്തുന്നു. നീ എത്ര വിചാരിച്ചാലും ഭാഷ ശരിയായി എഴുതാന്‍ ഒക്കുകയില്ല എന്ന് അരക്കിട്ട് ഉറപ്പിക്കാനാണ് ഈ പ്രയോഗം.

    ഏതു കവിയെ വാഴ്ത്തിയാലും സമ്പൂര്‍ണ്ണമായ പ്രശംസ പാടില്ല. ഒരുടക്ക് ഇട്ടേക്കണം. പിന്നീട് വേണ്ടി വന്നാല്‍ അറ്റാക്ക് ചെയ്യാം അതുവച്ച്.

  8. എം.പി.അപ്പന്‍: ചങ്ങമ്പുഴയുടെ കവിത ഏകസ്സ്വരമാര്‍ന്നതാണെന്ന് നിങ്ങള്‍ എഴുതിയിരിക്കുന്നതു കണ്ടു. ഈ സത്യം ഇപ്പോള്‍ മാത്രമേ മനസ്സിലാക്കിയുള്ളോ? ഞാനിങ്ങനെ പറഞ്ഞെന്ന് നിങ്ങള്‍ രേഖപ്പെടുത്തരുത്.
  9. ശൂരനോട്ടു കുഞ്ഞന്‍ പിള്ളയും എന്‍. ഗോപാലപിള്ളയും ഡോക്ടര്‍ കെ. ഭാസ്കരന്‍ നായരും ഒരുമിച്ചിരുന്ന് സംസാരിക്കുന്നിടത്ത് ഞാന്‍ ചെന്നു കയറി. എന്‍.ജി.പിക്ക് അതു രസിച്ചില്ല. (എന്‍.ജി.പി. ഗോപാലപിള്ള) നിങ്ങള്‍ ഇതു രേഖപ്പെടുത്തുന്നത്.

    നിങ്ങള്‍ ഇക്കാര്യം രേഖപ്പെടുത്തുരുത്.

    ഞാനിങ്ങനെ പറഞ്ഞുവെന്ന് നിങ്ങള്‍ രേഖപ്പെടുത്തരുത്.

    കുമാരനാശാന്‍ മഹാകവിയാണ്. രേഖപ്പെടുത്തരുതേ.

  10. ഡോക്ടര്‍ കെ. ഭാസ്കരന്‍നായര്‍: മലയാളം ലക്ചറര്‍മാര്‍ വള്ളത്തോളിനെക്കുറിച്ചും കുമാരനാശാനെക്കുറിച്ചും ഉള്ളൂരിനെക്കുറിച്ചും പ്രസംഗിക്കും. എല്ലാ പ്രസംഗങ്ങളും ഒരുപോലെയിരിക്കും.

    (പാവപ്പെട്ട എന്‍.ജി.ഒ.യുടെ പുതിയ വീടുകണ്ടിട്ട് ധര്‍മ്മരോഷത്തോടെ) See: corruption.

    കാമവികാരത്തില്‍ ആറാട്ടു നടത്തുന്ന പീറക്കവിതകളെക്കുറിച്ചാണ് നിങ്ങള്‍ എഴുതുന്നത്. ഭാരതീയസംസ്കാരത്തെക്കൂരിച്ച് എഴുതണം നിങ്ങള്‍.

    ഇവന്മാര്‍ എഴുതുന്ന കാളമൂത്രം പോലുള്ള ലേഖനങ്ങള്‍ ഞാന്‍ വായിക്കാറില്ല. അവ കണ്ടെന്നു ഭാവിക്കാറുമില്ല.

  11. ഡോക്ടര്‍ കെ. ഗോദവര്‍മ്മ: ചങ്ങമ്പുഴ കൃഷ്ണപിള്ള ഇംഗ്ലീഷ് കവിതകളില്‍ നിന്ന് ധാരാളം മോഷ്ടിച്ചിട്ടുണ്ട്. അവയൊക്കെ നിങ്ങള്‍ എഴുതിത്തരണം എനിക്ക്.
  12. ;നാലാങ്കല്‍ കൃഷ്ണപിള്ള: സുഗതകുമാരി ജന്മനാ കവിയണ്. ഒ.എന്‍.വി. കുറുപ്പിന്റെ കവിത കൃത്രിമമാണ്.
  13. മാന്യനും ഉത്തിഷ്ഠമാനനുമായ ഒരു നിരൂപകന്‍: ഡെക്കഡന്റ് റൊമാന്റിസിസത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ഒ.എന്‍.വിയുടെയും സുഗതകുമാരിയുടെയും കവിത. അവര്‍ക്ക് അവിടെനിന്ന് ഒരടിപോലും മുന്നോട്ടു വയ്ക്കാന്‍ കഴിയുകയില്ല. സാക്ഷാല്‍ കവി അയ്യപ്പപ്പണിക്കരാണ്.
  14. എം.ആര്‍.ബി.: (വള്ളത്തോളിന്റെ മകന്‍ ചിറ്റുരെ തത്തമംഗലത്തു താമസിക്കുന്നു എന്നു പറഞ്ഞ എന്നോട്ട്) വള്ളത്തോളിന്റെ ഏതു ഭാര്യയിലെ മകന്‍?
  15. എ. ബാലകൃഷ്ണപിള്ള: നിങ്ങള്‍ക്കു വില്പവസാഹിത്യത്തിലാണ് താല്‍പര്യമെങ്കില്‍ ഹൗപ്റ്റ്മാന്‍ എന്ന ജര്‍മ്മന്‍ നാടകകര്‍ത്താവിന്റെ ‘Weavers’എന്ന നാടകം വായിക്കൂ.

    എന്‍.വി. കൃഷ്ണവാരിയര്‍ കവിതയെ ശുഷ്കപദ്യമാക്കി എന്നു നിങ്ങളെഴുതിയത് ശരിയല്ല. അതു തിരുത്തിയെഴുതണം.

    യാത്രപറഞ്ഞു മുറ്റത്തെറങ്ങിയ എന്നോട് രോഗാര്‍ത്തനായ അദ്ദേഹം) എന്‍.വി. കൃഷ്ണവാരിയര്‍ നല്ല കവിയാണെന്ന് നിങ്ങള്‍ തിരുത്തിയെഴുതാന്‍ മറക്കരുത്.

  16. ശൂരനാട്ടു കുഞ്ഞന്‍പിള്ള: ഉള്ളൂരിന്റെ കവിത ഷെയ്ക്സ്പിയറിന്റെ കവിതയ്ക്കു തുല്യമാണ്. ചിലപ്പോള്‍ ഷെയ്ക്സ്പിയറെ അതിശയിക്കുകയും ചെയ്യും ഉള്ളൂര്‍.
  17. കെ. സുരേന്ദ്രന്‍: എന്‍ ഗോപാലപിള്ള ഉപ്പുമാങ്ങാഭരണിയാണ്. അറിവിന്റെ ശകലങ്ങള്‍ അദ്ദേഹത്തില്‍ നിറച്ചുവച്ചിരിക്കുന്നു. പ്രാക്റ്റിക്കല്‍ ആഅല്പിക്കേഷനില്ല.
  18. എന്‍. ഗോപാലപിള്ള: ജി ശങ്കരക്കുറുപ്പിന്റെ കവിത കവിതയല്ല. അതു വെറും ടെക്നിക്കാണ്. കൃഷ്ണന്‍ നായര്‍ ശ്രമിച്ചുനോക്കൂ. കുറുപ്പിനെപ്പോലെ എഴുതാന്‍ സാധിക്കും.
  19. എം.എച്ച്. ശാസ്ത്രികള്‍: ശ്രീരാമനെ നേരിട്ടു കണ്ടു പൂജിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് ശ്രീരാമന്റെ പ്രതിമ വച്ചു പൂജിക്കുന്നതു ഔപചാരികകര്‍മ്മം. ആമുഖ്യപ്രക്രിയ എന്നര്‍ത്ഥം. അതിനാല്‍ formal എന്ന അര്‍ത്ഥത്തില്‍ ഔപചാരികം എന്നു പ്രയോഗിച്ചുകൂടാ. ഔപചാരികം informal ആണ്…