close
Sayahna Sayahna
Search

സാഹിത്യവാരഫലം 1991 01 13


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 01 13
ലക്കം 800
മുൻലക്കം 1991 01 06
പിൻലക്കം 1991 01 20
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക
caption
അന്ന ആഹ്‌മാതവ

ʻʻആരെങ്കിലും മരിക്കുമ്പോള്‍ അയാളുടെ ചിത്രങ്ങള്‍ക്കു മാറ്റം വരുന്നു. അയാളുടെ കണ്ണുകള്‍ വേറൊരുവിധത്തിലാണ് നോക്കുന്നത്. ചുണ്ടുകള്‍ മറ്റൊരുരീതിയില്‍ പുഞ്ചിരിപൊഴിക്കുന്നു. ഒരു കവിയുടെ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞതിനുശേഷം തിരിച്ചെത്തിയപ്പോള്‍ ഞാനതു മനസ്സിലാക്കി. അതിനുശേഷം ഞാന്‍ പലപ്പോഴും ഇതു ശരിയാണോ എന്നു നോക്കിയിട്ടുണ്ട്. എന്റെ സിദ്ധാന്തം സ്ഥിരീകരിക്കപ്പെട്ടുˮ. റഷ്യയിലെ കവിയത്രി അന്ന ആഹ്‌മാതവ (Anna Akhmatova 1888–1966 അന്ന ആന്ദ്രേവ്ന ഗോറിയങ്കോ എന്നതു ശരിയായ പേര്. ആഹ്‌മാതവ തൂലികാനാമം) എഴുതിയ ഒരു കാവ്യത്തിന്റെ ആശയമാണിത്. എന്തുകൊണ്ടാണു മരിച്ചവരുടെ ചിത്രങ്ങള്‍ക്കു മാറ്റം വരുന്നത്? നോട്ടം തന്നെ ധിഷണാപരമായ പ്രവര്‍ത്തനമാണ്. വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ സമ്മിശ്രങ്ങളായ വികാരവിചാരങ്ങളോടു കൂടിയാവും നമ്മള്‍ അയാളെ നോക്കുക. മകനായാല്‍പ്പോലും പലപ്പോഴും ദേഷ്യത്തോടെ അവന്റെ പ്രവര്‍ത്തികളെ അച്ഛനു വീക്ഷിക്കേണ്ടി വരും. അതേസമയം അവനെ സ്നേഹിക്കുകയും ചെയ്യും. മകന്‍ മരിക്കട്ടെ. സ്നേഹമെന്ന വികാരമേ ശേഷിക്കൂ. അവന്റെ നന്മകളെക്കുറിച്ചു മാത്രമേ വിചാരിക്കാനാവൂ. ചിത്രദര്‍ശനവും ധിഷണാസംബന്ധിയായ പ്രക്രിയയായതുകൊണ്ട് നന്മയാര്‍ന്ന സ്വന്തം വിചാരവികാരങ്ങള്‍ കൊണ്ട് ദ്രഷ്ടാവ് ആ ചിത്രത്തെ പൊതിയുന്നു. അപ്പോള്‍ കണ്ണുകള്‍ക്കു മാറ്റം, മന്ദസ്മിതത്തിനു മാറ്റം. ഈ തത്ത്വമാണെന്നു തോന്നുന്നു അന്ന അഹ്‌മതവ കാവ്യത്തിലൂടെ ആവിഷ്കരിക്കുന്നത്.

ഹാസ്യസാഹിത്യകാരനായ ശ്രീ. പി. സുബ്ബയ്യപിളളയുടെ മകന്‍ യുവാവായിരിക്കെ ഹൃദയാഘാതത്താല്‍ മരിച്ചു. ആ ചെറുപ്പക്കാരന്റെ ചിത്രം ʻകലാകൗമുദിʼയിലുണ്ട്. ആ ചിത്രത്തോടൊരുമിച്ച് സുബ്ബയ്യാപിള്ളയുടെ വിവരണവും. ഉടക്കുളി കൊണ്ട് ഹൃദയത്തെ വലിച്ചാല്‍ എത്ര കണ്ടു വേദനയുണ്ടാകുമോ അത്രയും വേദന എനിക്ക് ഉളവാക്കി അദ്ദേഹത്തിന്റെ വസ്തു സ്ഥിതികഥനം. മരണത്തിനു ശേഷം വ്യക്തിയുടെ ചിത്രങ്ങള്‍ക്കു മാറ്റം വരുമെന്ന് കവയിത്രി എഴുതിയത് ഇവിടെ ചേരുമെന്നു തോന്നുന്നില്ല. കാരണം മകന്‍ ജീവിച്ചിരുന്നപ്പോള്‍ ആ ചെറുപ്പക്കാരനെക്കുറിച്ച് അച്ഛന് എന്തു തോന്നിയിരുന്നുവോ ആ തോന്നല്‍ തന്നെയാണ് ഇപ്പോഴുമെന്ന് നമ്മെക്കൊണ്ടു പറയിക്കുന്ന രീതിയിലാണ് ഈ രചന. ʻമാനസം കല്ലുകൊണ്ടല്ലാതെയുള്ളൊരുʼ ഏതൊരു മനുഷ്യനും ഇതു വായിച്ചാല്‍ കണ്ണീര്‍ പൊഴിക്കും. ഹൃദയത്തുടിപ്പോടെ, കണ്ണീരൊഴുക്കോടെയാണ് ഞാനിത് വായിച്ചവസാനിപ്പിച്ചത്. മരണം നടന്നു കഴിഞ്ഞാല്‍ തത്ത്വചിന്തകൊണ്ട് ശോകത്തെ അണകെട്ടിനിറുത്താന്‍ ശ്രമിക്കരുത്. ദുഃഖിക്കുന്ന വ്യക്തിക്കു മനസ്സിനു ശാന്തിയുണ്ടാകട്ടെ എന്നു മാത്രമേ നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടതുള്ളൂ. സുബ്ബയ്യാപിള്ളയ്ക്കു ആ ശാന്തത കൈവരട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

* * *

 He laid flowers on his cheap coffin,
 lovely white flowers, very much in keeping
 with his beauty, his twenty two years

C. P. Cavafy

ഫാള്‍സിസം

അനുവാചകനെ ഈശ്വരപുത്രനായ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന എന്റെ മര്യാദകേടിനു വായനക്കാരോടു ഞാന്‍ മാപ്പു ചോദിക്കട്ടെ. ഒരലങ്കാര പ്രയോഗത്തിനു വേണ്ടി മാത്രമാണ് ഈ സാഹസിക്യം. ഉത്കൃഷ്ടമായ സാഹിത്യകൃതി വായിക്കുന്ന വേളയില്‍ സഹൃദയന്‍ വിശുദ്ധിയാര്‍ജ്ജിക്കുന്നു. അതിന്റെ പേരിലാണ് ഈ ഔപമ്യം. ജൂഡിയയില്‍ പോകാന്‍ സന്നദ്ധനായ യേശുവിനോടു ശിഷ്യന്മാര്‍ ചോദിച്ചു: ʻʻThe Jews there were wanting to stone you. Are you going there again?ˮ — അവിടത്തെ ജൂതന്മാര്‍ അങ്ങയെ കല്ലെറിയാന്‍ ആഗ്രഹിച്ചവരാണ്. അങ്ങോട്ടേക്കാണോ വീണ്ടും പോകുന്നത്? കുങ്കുമം വാരിക തുറന്നയുടനെ കണ്ട ʻഹാപ്പി ക്രിസ്തുമസ്ʼ (ഹാപ്പി ക്രിസ്മസ് എന്നു വേണം) എന്ന ചെറുകഥ വായിക്കാനാരംഭിച്ച എന്നോട് മനസ്സിലിരുന്ന് ആരോ ചോദിച്ചു: ʻʻകല്ലേറുവാങ്ങാന്‍ പോകുകയാണോ?ˮ രണ്ടും കല്പിച്ച് ഞാന്‍ പോയി. കലാരാഹിത്യത്തിന്റെ കല്ലേറുകൊണ്ട് മുഖമാകെ മുറിഞ്ഞു. ചോരയൊലിക്കുന്ന മുഖം കാണിച്ചുകൊണ്ട് ഞാനിത് എഴുതുകയാണ്.

ഈ ചെറുകഥയെഴുതിയ രമ മേനോന് ഒരു പഴഞ്ചന്‍ വിഷയമേ കൈകാര്യം ചെയ്യാനുള്ളൂ. അച്ഛനമ്മമാര്‍ എന്തെന്നില്ലാതെ സ്നേഹിച്ചിരുന്ന മകന്റെ നന്ദികേട്. രണ്ടുവര്‍ഷമായിട്ടും വീട്ടില്‍ വരാത്ത മകന്‍ ക്രിസ്മസിനെങ്കിലും വന്നെത്തുമെന്ന് അച്ഛനമ്മമാര്‍ വിചാരിക്കുന്നു. നന്ദികെട്ടവന്‍ വരുന്നില്ല. ʻഈശ്വരവിചാരʼത്തില്‍ അവര്‍ മുഴുകുമ്പോള്‍ കഥ പര്യവസാനത്തിലെത്തുന്നു.

നിത്യജീവിത്തിലുള്ളതെല്ലാം അതേ മട്ടില്‍ പകര്‍ത്തിവച്ചാല്‍ ജനിക്കുന്നതു റിയലിസ്സമല്ല, ഫാള്‍സിസമാണ്. നിത്യജീവിതസത്യത്തിനു നൂതനാകാരം നൽകി നൂതനാനുഭവം സൃഷ്ടിക്കുമ്പോഴാണ് കലയുടെ ഉദ്ഭവം. അപ്പോഴാണ് രചനയ്ക്കു മാന്ത്രികസ്വഭാവമുണ്ടാകുന്നത്. ഈ പ്രക്രിയ രമാ മേനോന് അറിഞ്ഞുകൂടാ. പണ്ട് ഒരു ഭടന്‍ വള്ളത്തില്‍ യാത്രചെയ്യുകയായിരുന്നു. നദിയുടെ മധ്യഭാഗത്ത് എത്തിയപ്പോള്‍ അയാളുടെ വാള് വെള്ളത്തില്‍ വീണുപോയി. ഭടനുടനെ വള്ളത്തില്‍ ഒരടയാളമിട്ട് ഇവിടെ വച്ചാണ് വാളു വീണതെന്നു പറഞ്ഞു. വള്ളം കരയിലടുത്തപ്പോള്‍ ആഴമില്ലാത്ത ആറ്റിലിറങ്ങിനിന്ന് വള്ളത്തിലിട്ട അടയാളത്തിന്റെ നേരേതാഴെ അയാള്‍ വാള് അന്വേഷിച്ചു തുടങ്ങി. രമാ മേനോന്‍ ആദ്യത്തെ കഥയെഴുതിയപ്പോള്‍തന്നെ വാള് നദിയുടെ ആഴത്തില്‍ താണുപോയി. കരയിലടുത്തതിനുശേഷം മുട്ടുവരെയെത്തുന്ന വെള്ളത്തിലിറങ്ങി നിന്നു ʻവാളെവിടെʼ എന്നു ചോദിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.

ചോദ്യം, ഉത്തരം

Symbol question.svg.png ഔദ്ധ്യത്യമുള്ളവരെ എങ്ങനെ തിരിച്ചറിയാം?

അങ്ങനെയുള്ളവരോടു സംസാരിക്കുമ്പോള്‍ അവരെക്കുറിച്ചു തന്നെ നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ അവര്‍ മനസ്സിരുത്തി എല്ലാം കേള്‍ക്കും. കേട്ടുകൊണ്ടിരിക്കെ അവരുടെ മുഖം തിളങ്ങും. കണ്ണുകള്‍ക്കു കൂടുതല്‍ പ്രകാശമുണ്ടാവും. എപ്പോള്‍ നിങ്ങള്‍ മറ്റുകാര്യങ്ങളിലേക്കു തിരിയുമോ അപ്പോള്‍ അവര്‍ കോട്ടുവായിടും.

Symbol question.svg.png നുണപറഞ്ഞ് സ്നേഹിതന്മാരെ ശത്രുക്കളാക്കി മാറ്റുന്നവരെക്കുറിച്ച് എന്തുപറയുന്നു?

അവര്‍ (അപവാദികള്‍) കൊലപാതികളെക്കാള്‍ ഹീനന്മാരാന്. സ്വന്തം വീട്ടിലെ ഏതോ ഹീനകൃത്യങ്ങള്‍ കണ്ട് ഒന്നും ചെയ്യാനാവാതെ ദോഷം മറ്റു വ്യക്തികളുടെ നേര്‍ക്കു തിരിച്ചുവിടുന്നതിന്റെ ഫലമായാണ് അപവാദ കൗതുകം.

Symbol question.svg.png ബ്രിട്ടിഷുകാര്‍ ഇന്ത്യ ഭരിച്ചകാലത്ത് ഏതു സര്‍ക്കാരെഴുത്തിന്റെ അവസാനത്തും I am your most obedient servent എന്നെഴുതി ഒപ്പിടുമായിരുന്നു ഉദ്യോഗസ്ഥന്മാര്‍. ഇപ്പോള്‍ yours faithfully എന്നും. നന്നായില്ലേ ഈ മാറ്റം?

പണ്ടും ഇക്കാലത്തും ഭര്‍ത്താക്കന്മാര്‍ ഭാര്യമാരോട് I am your most obedient servent എന്നു യഥാക്രമം പറഞ്ഞു, പറഞ്ഞുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് സര്‍ക്കാര്‍ മേഖലകളില്‍ നിന്നെങ്കിലും അതെടുത്തു മാറ്റാമെന്നു നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍ തിരുമാനിച്ചു. നന്നായി. എന്നിട്ടും ഭാര്യമാര്‍ yours faithfully എന്നു പറയുന്നില്ല. ʻകലികാലവൈഭവംʼ എന്നു സി. വി. രാമന്‍പിള്ള പറഞ്ഞില്ലേ.

Symbol question.svg.png അടുത്തജന്മം സായിപ്പായി ജനിക്കുമോ നിങ്ങള്‍? സായിപ്പിന്റെ കൃതികളല്ലേ നിങ്ങള്‍ക്കിഷ്ടം?

അടുത്തജന്മമുണ്ടെങ്കില്‍ കേരളീയനായി ജനിക്കാനാന് എനിക്കു താല്‍പ്പര്യം. എങ്കിലേ എഴുത്തച്ഛന്റെയും കുഞ്ചന്‍ നമ്പ്യാരുടേയും ചങ്ങമ്പൂഴയുടേയും കവിത വായിക്കാന്‍ പറ്റൂ.

Symbol question.svg.png ശിവഗിരിയില്‍ നിങ്ങള്‍ പ്രസംഗിച്ചു കഴിഞ്ഞപ്പോള്‍ വിവരമില്ലാത്ത കുറെ പിള്ളേര്‍ നിങ്ങളുടെ ചുറ്റും കൂടി ഓട്ടോഗ്രാഫ് വാങ്ങുന്നതു കണ്ടു. നിങ്ങള്‍ അത്രയ്ക്കു വലിയ ആളോ?

അയ്യോ ഒട്ടും വലിയ ആളല്ല. കുട്ടികള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഒപ്പിട്ടുകൊടുത്തു എന്നേയുള്ളൂ. പിന്നെ നിങ്ങളെ അവര്‍ കണ്ടില്ല. കണ്ടെങ്കില്‍ തിരുവനന്തപുരത്തെ ഫിങ്കര്‍ പ്രിന്റ് ബ്യൂറോയില്‍ സൂക്ഷിക്കാനായി നിങ്ങളുടെ വിരലടയാളം കുട്ടികള്‍ എടുത്തേനേ.


എന്‍.എസ്. മാധവന്‍

caption
പേറ്റര്‍ ഹന്‍ഡ്കെ

പേറ്റര്‍ ഹന്‍ഡ്കെ എന്ന ഓസ്ട്രിയന്‍ സാഹിത്യകാരന്റെ The Goalieʼs Anuxjety at the Penality Kick എന്ന നോവലാണ് അദ്ദേഹത്തിന് മഹായശസ്സ് നേടിക്കൊടുത്തത്. യോസഫ് ബ്ലൊക്ക് എന്നൊരു തൊഴിലാളി കാരണമൊന്നും കൂടാതെ ഒരു സ്ത്രീയെ കൊന്നിട്ട് പോലീസില്‍ നിന്നും സമുദായത്തില്‍നിന്നും ഒളിച്ചോടുന്നതിനെ ചിത്രീകരിക്കുന്ന ഈ നോവല്‍ അസ്തിത്വവാദികളുടെ വിരാഗാവസ്ഥയ്ക്ക് (alienation) മതിയായ ഉദാഹരണമായിട്ടുണ്ട്. ഈ നോവലിന്റെ അവസാനത്തെ ഭാഗം നമ്മുടെ അവധാനത്തിന് വിഷയീഭവിക്കേണ്ടതാണ്. ബ്ളൊക്ക് ഫുട്ബോള്‍ കളികാണാന്‍ പോകുന്നു. പെനല്‍റ്റി കിക്കിനുള്ള വിസെല്‍ (whistle) കേട്ടു. ഗോളി ആലോചിക്കുകയാണ്. ഏതു മൂലയിലേക്കു പന്തടിക്കണമെന്ന്. ഗോളി വിചാരിച്ചതെന്തെന്ന് പന്തടിക്കുന്നവനും ഊഹിക്കുന്നുണ്ടാവും. അതുകൊണ്ട് പന്ത് മറ്റേ മൂലയിലേക്ക് അടിക്കപ്പെടും എന്നു ഗോളിയുടെ ചിന്ത. ഇതു മനസ്സിലാക്കി ഷ്യൂട്ടു ചെയ്യുന്നവന്‍ പതിവുള്ള മൂലയിലേക്ക് പന്തടിച്ചാലോ? പന്തടിക്കുന്നവന്‍ ഓടാന്‍ തുടങ്ങിയപ്പോള്‍, പന്തടിക്കുന്നതിനുമുമ്പ് താന്‍ ഏതു വശത്തിലേക്ക് ചരിയുമെന്ന് ഗോളി സ്വന്തം ശരീരം കൊണ്ട് അബോധാത്മകമായി പ്രകടിപ്പിക്കുന്നുവെന്നു ബ്ലൊക്ക് അടുത്തു നിൽക്കുന്നവനോടു പറഞ്ഞു. തിളങ്ങുന്ന മഞ്ഞ ഉടുപ്പുധരിച്ച ഗോളി ഒട്ടും അനങ്ങാതെ നിന്നു. പെനല്‍റ്റി കിക്കര്‍ പന്ത് അയാളുടെ കൈയിലേക്കു തന്നെ അടിച്ചു. സമകാലികജീവിതത്തിന്റെ സ്വഭാവമാകെ ഈ പെനല്‍റ്റി കിക്കിലൂടെ പേറ്റര്‍ ഹന്‍ഡ് കെ പ്രത്യക്ഷമാക്കുന്നു.

ഈ നോവലിന്റെ കഥകേട്ട ഗീവര്‍ഗ്ഗീസച്ചന്‍ — പണ്ടത്തെ ഫുട്ബോള്‍ കളിക്കാരന്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ ഒരു ദുഷ്ടനായ യുവാവില്‍നിന്നു രക്ഷിക്കാന്‍ വേണ്ടി അവനെ ഫുട്ബോള്‍ പോലെ അടിച്ചു തെറിപ്പിക്കുന്നു. ശ്രീ.എന്‍.എസ്. മാധവന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ʻഹിഗ്വിറ്റʼ എന്ന ഈ കഥയ്ക്കു ചാരുതയുണ്ട്. നവീനതയുണ്ട്. ആ പുതുമ എല്ലാ അംശങ്ങളിലും ദൃശ്യമാണ്. നീണ്ട സംഭവവര്‍ണ്ണനകളില്ല. കഥാപാത്രങ്ങളുടെ സ്വഭാവസവിഷേതകളുടെ വിസ്തരിച്ചുള്ള പ്രതിപാദനമില്ല. ഏതേത് അംശങ്ങളെ സൂചിപ്പിച്ചാല്‍ സംഭവത്തിന്റെയും സ്വഭാവത്തിന്റെയും പ്രതീതി ഉളവാകുമോ അവയെ മാത്രമേ കഥാകാരന്‍ സൂചിപ്പിക്കുന്നുള്ളൂ. ഹാസ്യം ഇക്കഥയുടെ രമണീയകം വര്‍ദ്ധിപ്പിക്കുന്നു. മറ്റു കഥാകാരന്മാരുടെ കഥകളില്‍ നിന്നുയരുന്ന ശബ്ദമല്ല മാധവന്റെ കഥയില്‍ നിന്ന് ഉയരുന്നത്.

പരിപാകമില്ലായ്മ

ഞാനങ്ങു ഞെട്ടിപ്പോയി എന്ന പ്രസ്താവം നൂറിനു തൊണ്ണൂറ്റിയൊന്‍പതു തവണയും അത്യുക്തിയാവും. താല്‍കാലികമായി ഉണ്ടാകുന്ന വല്ലായ്മയെ സൂചിപ്പിക്കാനും കേള്‍ക്കുന്നവരെ ഒന്നു ഇംപ്രസ്സ് ചെയ്തു കൈയടിനേടാനും വേണ്ടിയുള്ള അതിശയോക്തിയാണത്. പക്ഷേ ശ്രീ. രാജശേഖരന്‍ ദേശാഭിമാനി വാരികയിലെഴുതിയ ʻʻമാരാരും മുണ്ടശ്ശേരിയും വൈലോപ്പിള്ളിയെ കണ്ടപ്പോള്‍ˮ എന്ന ലേഖനം വായിച്ചപ്പോള്‍ എനിക്കു നേരിയ തോതില്‍ ഞെട്ടല്‍ തന്നെയുണ്ടായി. ʻʻഎഴുത്തച്ഛനും ആശാനും വൈലോപ്പിള്ളിയും ചേര്‍ന്നത്രേ മലയാളകാവ്യ ചരിത്രത്തില്‍ സ്ഥായിയായി നിലകൊള്ളാന്‍ പോകുന്ന കവിത്രയ സങ്കല്പംˮ എന്ന രാജശേഖര വാക്യമാണ് എനിക്ക് ഷോക്ക് ഉണ്ടാക്കിയത്. നമ്മുടെ കവിത്രയസങ്കല്പം (ആധുനികമായത്) കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ ഇവരെ അവലംബിച്ചുള്ളതാണല്ലോ. രാജശേഖരന്‍ വള്ളത്തോളിനെയും ഉള്ളൂരിനെയും ഗളഹസ്തം ചെയ്തിട്ട് വൈലോപ്പിള്ളിയെ മഹാകവി കുമാരനാശാനു് സദൃശ്യനാക്കി കല്പിക്കുന്നു. ഉണ്ണായിവാരിയരെപ്പോലും അദ്ദേഹം ചവിട്ടി പുറന്തള്ളുന്നു.

ഒരു ശബ്ദത്തില്‍ ഒരു രാഗം പാടുന്ന കവികളുണ്ട്. ഒരു ശബ്ദത്തില്‍ പല രാഗങ്ങള്‍ പാടുന്ന കവികളുണ്ട്. പല ശബ്ദത്തില്‍ പല രാഗങ്ങള്‍ പാടുന്ന കവികളുമുണ്ട്. സ്വിന്‍ബേണ്‍, വെര്‍ലേന്‍, ചങ്ങമ്പുഴ ഇവര്‍ ഒരു ശബ്ദത്തില്‍ ഒരു രാഗം തന്നെ പാടിയ കവികളാണ്. കീറ്റ്സും ഷെല്ലിയും ഒരു ശബ്ദത്തില്‍ പല രാഗങ്ങള്‍ പാടിയ കവികളത്രേ. എന്നാല്‍ വ്യാസന്‍, വാല്മീകി, ഹോമര്‍, ഷെയ്ക്സ്പിയര്‍ ഇവര്‍ പല ശബ്ദങ്ങളില്‍ പല രാഗങ്ങള്‍ പാടിയ കവികളാണ്. അവരെയാണ് ഗ്രെയ്റ്റ് എന്നു വിശേഷിപ്പിക്കുന്നത്. രാജശേഖരന്റെ മഹാകവിയായ വൈലോപ്പിള്ളി നല്ല കാവ്യങ്ങള്‍ രചിച്ചു. പക്ഷേ അദ്ദേഹം ഒരു ശബ്ദത്തില്‍ ഒരു രാഗം മാത്രം പാടിയ കവിയാണ്. ഒരു ശബ്ദത്തില്‍ പല രാഗങ്ങള്‍ പാടിയ കുമാരനാശാന് അദ്ദേഹം ഒരിക്കലും സദൃശ്യനാവുകയില്ല. എന്നല്ല അദ്ദേഹത്തിന്റെ അടുത്തുപോലും എത്തുകയില്ല.

ഗ്രെയ്റ്റ്‌നെസ് — മഹത്വം — നിശ്ചയിക്കപ്പെടേണ്ടത് ശ്രേഷ്ഠതമായ കാവ്യഭാഷണത്താലാണ്. വിഷന്റെ സാന്ദ്രതയും ശൈലിയുടെ സാന്ദ്രതയും ആശയത്തിന്റെ സാന്ദ്രതയും ഒരുമിച്ചു ചേരുമ്പോഴാണ് ഈ ശ്രേഷ്ഠതമായ അവസ്ഥ സംജാതമാവുക. (അരവിന്ദ് ഘോഷിന്റെ അഭിപ്രായം).

വനം പ്രതിഭയം ശൂന്യം ഝില്ലികാഗണനാദിതം

(മഹാഭാരതം)

നിഷ്പന്ദാസ്തരവഃ സര്‍വേ നിലീനാ മൃഗപക്ഷിണഃ
നൈസേന തമസാ വ്യാപ്താ ദിശശ്ചരഘുനന്ദന
ശനൈര്‍വിയൂജ്യതേ സന്ധ്യാ നദോനേത്രൈരിപാവൃതാം
നക്ഷത്രതാരാഗഹനം ജ്യോതിര്‍ഭിരിവ ഭാസതേ

(വാത്മീകി രാമായണം)

തനുപ്രകാശേന വിചേയതാരകാ പ്രഭാതകല്പാ ശശിനേവ ശര്‍വരീ

(കാളിദാസന്‍)

Absent thee from felicity awhile
And in this harsh world draw thy breath in pain

(Shakespeare)

ഇവയൊക്കെ ശ്രേഷ്ഠതമായ കാവ്യ ഭാഷണങ്ങളായി അരവിന്ദ് ഘോഷ് എടുത്തു കാണിച്ചിട്ടുണ്ട്. നമ്മുടെ മഹാകവികളായ കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍, ഇവര്‍ക്ക് എപ്പോഴും ഇമ്മട്ടില്‍ എഴുതാനാവില്ല. എങ്കിലും മഹാകവിത്വത്താല്‍ അവര് അനുഗ്രഹീതരായിരുന്നതുകൊണ്ട് ഈ കാവ്യഭാഷണം ചിലപ്പോള്‍ അവരും നിര്‍വ്വഹിക്കാറുണ്ട്.

1) അന്തിമമാം മണമര്‍പ്പിച്ചടിവാന്‍
മലര്‍കാക്കിലേ ഗന്ധവാഹനെ രഹസ്യമാര്‍ക്കറിയാവൂ

(കുമാരനാശാന്‍)

2) കാലമതിന്റെ കനത്തകരംകൊണ്ടു
ലീലയാലൊന്നു പിടിച്ചുകുലുക്കിയാല്‍
പാടേ പതറിക്കൊഴിഞ്ഞു പോം ബ്രഹ്മാണ്ഡ
പാദപപ്പൂക്കളാം താരങ്ങള്‍ കൂടിയും

(വള്ളത്തോള്‍)

3) പരാപരാതമന്‍ ഭക്തൃഭിഗമ്യന്‍ ഭവാനെയാര്‍ കാണ്‍മൂ
ചരാചര പ്രേമാഞ്ജനമെഴുതിയ ചക്ഷുസ്സില്ലാഞ്ഞാല്‍

(ഉള്ളൂര്‍)

ഇവ ഉദാഹരണങ്ങള്‍.

വൈലോപ്പിള്ളിയുടെ കാവ്യങ്ങളില്‍ ചിലതെല്ലാം സുന്ദരങ്ങളാണ്. പക്ഷേ, ഗ്രേയ്റ്റ്നെസ്സ് എന്ന ഗുണം അവയ്ക്കില്ല. മുകളില്‍ച്ചേര്‍ത്ത വരികള്‍ ഏതു തലത്തില്‍ നിന്ന് ഉദ്ഭവിച്ചുവോ ഏതു മണ്ഡലത്തിന് അവ പ്രാതിനിധ്യം വഹിച്ചുവോ ആ തലത്തില്‍ നിന്ന് ഉദ്ഭവിക്കുകയോ ആ മണ്ഡലത്തിനു പ്രാതിനിധ്യം വഹിക്കുകയോ ചെയ്യുന്നതല്ല വൈലോപ്പിള്ളിയുടെ കാവ്യങ്ങള്‍. കുമാരനാശാന്റെയും വള്ളത്തോളിന്റെയും കാവ്യങ്ങള്‍ക്കു സൗന്ദര്യവും മഹത്വവും ഉണ്ട്. വൈലോപ്പിള്ളിയുടെ ചില കാവ്യങ്ങള്‍ക്കു സൗന്ദര്യം മാത്രമേയുള്ളൂ. ഒരിടത്തും ശ്രേഷ്ഠതമായ കാവ്യഭാഷണം കാണാനുമില്ല. അതിനാല്‍ രാജശേഖരന്റെ മതം പരിപാകമുള്ള മനസ്സിന്റെ സന്തതിയല്ല. എഴുത്തച്ഛന്റെയും കുമാരനാശാന്റെയും പേരുകള്‍ പറഞ്ഞിട്ട് അതേ ശ്വാസത്തില്‍ വൈലോപ്പിള്ളി എന്നു പറയുന്നത് എഴുത്തച്ഛനെയും കുമാരനാശാനെയും അപമാനിക്കലാണ്. നിന്ദിക്കലാണ്.

* * *

ശ്രീ. കുഞ്ഞുണ്ണി കുങ്കുമം വാരികയില്‍ എഴുതുന്നു: വര്‍ഗ്ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നതുപോലെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നതും തെറ്റാണ്. ഉത്തരപദം ʻകരണʼമായി വരുമ്പോള്‍ വിശേഷത്തില്‍ ʻവത്ʼ പ്രത്യയം ചേരുകയില്ല. കുഞ്ഞുണ്ണി വിവരം കെട്ടവര്‍ക്കു വേണ്ടി അതെടുത്തു കാണിച്ചതില്‍ എനിക്കു അനല്പമായ സന്തോഷമുണ്ട്.

താഴത്തെനിലയിലേക്ക്

caption
ബുറ്റ്സാറ്റി

ഇറ്റലിയിലെ കാഫ്‌ക എന്നറിയപ്പെടുന്ന ബുറ്റ്സാറ്റിയുടെ (Buzzati) Seven Floors എന്ന കഥ മാസ്റ്റര്‍പീസാണ്. രോഗി ഏഴുനിലയുള്ള ആശുപത്രിയിലെത്തി ഏഴാമത്തെ നിലയില്‍ കിടപ്പായി. തീരെച്ചെറിയ രോഗമുള്ളവര്‍ക്കാണ് ഏഴാമത്തെ നില. ആറാമത്തെ നില ചെറിയ രോഗമുള്ളവര്‍ക്ക്. ഗൗരവമായ രോഗമുള്ളവര്‍ക്ക് അഞ്ചാമത്തെ നില. അങ്ങനെ താഴോട്ടു പോകുന്തോറും രോഗികള്‍ക്കു ഗുരുതരാവസ്ഥ കൂടുതലാണെന്നു ഗ്രഹിക്കണം. ഓരോ നിലയിലെ ചികിത്സാക്രമവും വിഭിന്നമാണ്. ഓരോ ഡോക്ടര്‍ ഓരോ നിലയ്ക്കും. രോഗി ഏറ്റവും താഴെയുള്ള നിലയിലേക്കു നോക്കിയപ്പോള്‍ അവിടത്തെ ജന്നലുകള്‍ തുണി കൊണ്ടു മറച്ചിരിക്കുന്നതു കണ്ടു. മരിക്കാന്‍ പോകുന്നവരെ കിടത്തുന്ന സ്ഥലമാണ് താഴത്തെ നിലയെന്ന് അയാള്‍ ഒരാളില്‍ നിന്നും മനസ്സിലാക്കി. പത്തു ദിവസം കഴിഞ്ഞപ്പോള്‍ നേഴ്സ് വന്നു പറഞ്ഞു ഒരു സ്ത്രീക്കും രണ്ടു കുട്ടികള്‍ക്കും വേണ്ടി അയാള്‍ ആറാമത്തെ നിലയിലേക്കു പോയാല്‍ കൊള്ളാമെന്ന്; ഏഴാമത്തെ നിലയില്‍ ഒഴിഞ്ഞ മുറികള്‍ വേറെയില്ലാത്തതു കൊണ്ടാണ് അയാള്‍ക്ക് ആ അസൗകര്യമുണ്ടാക്കുന്നതെന്ന്. സ്ത്രീയും കുട്ടികളും പോയാല്‍ അയാള്‍ക്ക് ഉടനെ ഏഴാമത്തെ നിലയിലേക്കു തിരിച്ചു പോരാം. അയാള്‍ ആറാമത്തെ നിലയിലായി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രോഗത്തിന്റെ സ്വഭാവം പരിഗണിച്ച് അയാളെ അഞ്ചാമത്തെ നിലയിലേക്കു മാറ്റി. പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞു. അയാള്‍ക്കു വേണ്ട ഒരു മെഡിക്കല്‍ ഉപകരണം നാലാമത്തെ നിലയിലേയുള്ളൂ. മൂന്നുതവണ ദിവസവും ഇറങ്ങിക്കേറുന്നതിനേക്കാള്‍ നല്ലത് നാലാമത്തെ നിലയില്‍ തന്നെ പാര്‍ക്കുന്നതല്ലേ? രോഗം മാറിയാല്‍ ഉടനെ ഏഴാമത്തെ നിലയിലേക്കു തിരിച്ചുപോരാം. അതുകൊണ്ട് അയാള്‍ നാലാമത്തെ നിലയിലേക്കു പോയി. രോഗിക്ക് വരട്ടുചൊറി (eczema) ഉള്ളതു കൊണ്ടു മൂന്നാമത്തെ നിലയിലെ ചികിത്സയാണ് നല്ലതെന്നു ഡോക്ടര്‍ പറഞ്ഞു. ചികിത്സോപകരണവുമുണ്ട്. രോഗി മൂന്നാമത്തെ നിലയില്‍ കിടപ്പായി. അങ്ങനെയിരിക്കെ നേഴ്സ് വന്നു പറഞ്ഞു ആ നിലയിലെ ഡോക്ടര്‍മാര്‍ അവധിയില്‍ പോകുന്നെന്ന്. അതുകൊണ്ട് രണ്ടാമത്തെ നിലയില്‍ പോകുന്നതാണ് നല്ലത്. ഗത്യന്തരമില്ലാതെ അയാള്‍ അങ്ങോട്ടുപോയി. പതിഞ്ചുദിവസം കൂടി കടന്നു പോയി. ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ ഹെഡ് നേഴ്സും മറ്റു നേഴ്സുകളും കൂടി വന്ന് അയാളോട് പറഞ്ഞു: ʻʻനിങ്ങളെ താഴത്തെ നിലയില്‍ കൊണ്ടാക്കാനാണ് ഡോക്ടറുടെ ആജ്ഞ്ˮ എന്ന്. രോഗി ഭയന്നു ബഹളം കൂട്ടി. ʻʻഇവിടെ വേറെ ചില രോഗികള്‍ കൂടിയുണ്ട്. ബഹളം കൂട്ടരുത്ˮ അവരുടെ ആജ്ഞ. രോഗി വിറച്ചു. നിയന്ത്രിക്കാനാവാതെ അയാള്‍ നിലവിളിച്ചു. അതിന്റെ പ്രതിധ്വനി മുറിയിലുണ്ടായി. അയാള്‍ താഴത്തെ നിലയിലെ കട്ടിലില്‍ കിടന്നു. മുകളിലുള്ള ആറു നിലകളുടെ ഭാരം അയാളുടെ ശരീരത്തില്‍ അമരുകയാണ്. പക്ഷേ, ആ മുറി എന്താണ് ഇങ്ങനെ പെട്ടന്നു ഇരുളുന്നത്? അയാള്‍ തലതിരിച്ചു നോക്കിയപ്പോള്‍ പ്രകാശത്തെ പൂര്‍ണ്ണമായും തടഞ്ഞുകൊണ്ട് ജന്നലുകളിലെ കര്‍ട്ടന്‍ താഴുന്നതു കണ്ടു.

സമകാലികമനുഷ്യന്റെ ഏകാന്തത, മരണമെന്ന പരമസത്യം. ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യം ഇവയെ കലാസുഭഗമായി ചിത്രീകരിക്കുന്ന കഥയാണിത്. ബുറ്റ്സാറ്റി കാഫ്‌കയെപ്പോലെ ജീനിയസ്സാണെന്നതില്‍ ഒരു സംശയവുമില്ല.


ഞാന്‍ ഒരു രോഗവുമില്ലാത്തവനായിരുന്നു. ഒരിക്കല്‍ അങ്ങനെയിരിക്കെ ചെറിയ ഒരസുഖം പിടിപെട്ട് മലയാളത്തിലെ റീയലിസ്റ്റിക്ക് കഥാകാരന്മാര്‍ ശയിക്കുന്ന ഏഴാമത്തെ നിലയില്‍ ചെന്നു ചേര്‍ന്നു. ക്രമേണ എന്റെ കിടപ്പ് ആറ്, അഞ്ച്, നാല് എന്നീ നിലകളിലായി. മൂന്നാമത്തെ നിലയിലെത്തിയപ്പോള്‍ കൂട്ടുകാരായി ബോര്‍ഹെസിനെയും മറ്റ് ലാറ്റിനമേരിക്കന്‍ കഥാകാരന്മാരെയും അനുകരിക്കുന്ന രോഗികളുടെ കൂടെയായി എന്റെ കിടപ്പ്. രോഗം കൂടിയപ്പോള്‍ പൈങ്കിളിക്കഥാകാരന്മാര്‍ കിടക്കുന്ന രണ്ടാമത്ത നിലയിലേക്ക് എന്നെമാറ്റി. ഇതാ നേഴ്സ് വന്ന് അജ്ഞാപിക്കുന്നു ഏറ്റവും താഴെയുള്ള നിലയില്‍ പോയിക്കിടക്കാന്‍. ഞാന്‍ നിലവിളിക്കുന്നു, ഞെട്ടുന്നു. എന്റെ രോദനത്തിന്റെ പ്രതിധ്വനികള്‍ തിരുവനന്തപുരത്ത് എവിടെയും കേള്‍ക്കാം. കിടക്കയില്‍ കിടന്നുകൊണ്ട് അടുത്ത ബെഡ്ഡിലേക്കു നോക്കിയപ്പോള്‍ കുങ്കുമം വാരികയിലെ ʻʻഒന്നാം നിലയ്ക്കുമപ്പുറംˮ എന്ന ചെറുകഥ എനിക്കു കാണത്തക്കവിധത്തില്‍ തുറന്നിട്ടിരിക്കുന്നു. കഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരി നല്ല വീടുവയ്ക്കാന്‍ കിഡ്നിയും ഒരു കണ്ണും വിറ്റുപോലും. അക്കഥ വായിച്ച് ഞാന്‍ വല്ലാതെ തേങ്ങി. അതാ പ്രകാശത്തെ പൂര്‍ണ്ണമായും മറച്ചുകൊണ്ട് ജന്നലുകളിലെ കര്‍ട്ടന്‍ താഴുന്നല്ലോ.

വിശ്വസാഹിത്യത്തില്‍ നിന്ന്

  1. ആവശ്യകതയില്‍ക്കവിഞ്ഞു വാഴ്ത്തപ്പെടുന്ന — ഒരു സെറിബ്രല്‍ (മസ്തിഷ്കപരമായ) കവിയാണ് മീറോസ്ളാഫ് ഹോലൂബ് (Miroslav Holub ചെക്കോസ്ളോവാക്യയിലെ കവി). അദ്ദേഹത്തിന്റെ അമ്പതിലധികം കാവ്യങ്ങള്‍ (ഇംഗ്ലീഷ് തര്‍ജ്ജ്മ) ഞാന്‍ വായിച്ചു. ഒന്നില്‍പ്പോലും ആവിഷ്കാരചാരുത കണ്ടില്ല. വികാര സ്ഫുടീകരണവുമില്ല. പക്ഷേ അതല്ല അദ്ദേഹത്തിന്റെ ഉപന്യാസങ്ങളുടെ സ്ഥിതി. ചിന്തോദ്ദീപകവും മൗലികവുമാണ് അദ്ദേഹത്തിന്റെ ഏതു പ്രബന്ധവും. The world in miniature എന്ന ഉപന്യാസത്തില്‍ അദ്ദേഹം പറയുന്നു, ഈ വിശാല പ്രപഞ്ചത്തെ ഹ്രസ്വാകാരമാക്കി പ്രദര്‍ശിപ്പിക്കാന്‍ നമുക്കെല്ലാവര്‍ക്കും താല്‍പര്യമുണ്ടെന്ന്; അതൊരു ജന്മവാസനയാണെന്ന്. Hardly anyone stand to enjoy the beauty of a town square. The magic of all the moving pedestrains and historical clocks, the colourful cars struggling with signs and commands — but everyone is willing to stand for hours at a model of the same thing and admire the miracle it worked even though in real life it is ofter a miracle as well. മൃഗശാലയോ തീവണ്ടിപ്പാതയോ കൊച്ചുപട്ടണമോ ഉണ്ടാക്കിക്കളിക്കുന്ന കൊച്ചുകുട്ടിയും പ്രായമായവരുടെ ഹ്രസ്വാകാരനിര്‍മ്മാണവാസനയെ പ്രകടിപ്പിക്കുകയാണ്. The Dimension of the Present Movement and other essays — Miroslav Holub £4.99).
    caption
    ബോദലേര്‍
  2. ഫ്രഞ്ച് കവി ബോദലേറിന്റെ മരണത്തിനു ശേഷം പ്രസിദ്ധപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ Intimate Journals. ജീവിത നിരീക്ഷണം ചെയ്ത് ആ കവി നടത്തുന്ന സാമാന്യവത്കരണങ്ങള്‍ രസാവഹങ്ങളാണ്.
    • സ്ത്രീകള്‍ക്കു പള്ളിയില്‍ ചെല്ലാന്‍ അനുവാദം നല്കുന്നതു കണ്ട് ഞാന്‍ എപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ഈശ്വരനോട് അവര്‍ക്ക് ഏതു തരത്തിലാണ് സംഭാഷംണം നടത്താന്‍ കഴിയുക?
    • ഉദ്യോഗസ്ഥന്‍ ആരുമാകട്ടെ. മന്ത്രിയോ തീയറ്റര്‍ മാനേജറോ പത്രാധിപരോ ആകട്ടെ. ബഹുമാനം അര്‍ഹിക്കുന്ന വ്യക്തിയായിരിക്കും അയാള്‍. പക്ഷേ മറ്റുള്ളവരില്‍ നിന്നു വേര്‍തിരിക്കുന്ന ഗുണം അയാള്‍ക്കു കാണുകയില്ല. ഉദ്യോഗം നോക്കാന്‍ വേണ്ടി മാത്രം ജനിക്കുന്ന സ്വത്വമില്ലാത്ത മൗലികതയില്ലാത്ത ആളായിരിക്കും ആ വ്യക്തി. }}
    • മാന്യതയുള്ള ഒരുത്തനും വെറുപ്പോടു കൂടിയ ഞെട്ടലില്ലാതെ ഒരു വര്‍ത്തമാനപ്പത്രവും കൈയിലെടുക്കാന്‍ കഴിയുകയില്ല.
    • മഹത്ത്വമുള്ള പ്രകൃതിയെ ഒരിക്കലും ദുഷിക്കരുത്. സ്തനങ്ങളില്ലാത്ത കാമുകിയെയാണ് പ്രകൃതി നിങ്ങള്‍ക്കു തരുന്നതെങ്കില്‍ ʻഇത്തരത്തിലുള്ള അരക്കെട്ടിനെ എനിക്കു സ്നേഹിക്കാമല്ലോʼ എന്നു പറഞ്ഞ് ദേവാലയത്തില്‍ പോയി ഈശ്വരനോടു കൃതജ്ഞത പ്രകാശിപ്പിക്കു (Intimate Journals translated by Yon Christopher Isherwood with an introduction by T. S. Eliot, Picador Classics, £3.99).

അത്യുക്തി അസത്യമാണ്

ഹജൂര്‍ കച്ചേരിയിലാണ് എനിക്ക് ആദ്യമായി ജോലികിട്ടിയതെന്നു പലപ്പോഴും എഴുതിയിട്ടുണ്ടെല്ലോ. അക്കാലത്ത് ഒരു ദിവസം അവധിയെടുക്കേണ്ടിവന്നപ്പോള്‍ As I am unwell എന്ന് എഴുതി അസിസ്റ്റന്റ് സെക്രട്ടറിയുടെ കൈയില്‍ അപേക്ഷകൊടുത്തപ്പോള്‍ unwell എന്ന് എഴുതരുതെന്നും As I am not feeling well എന്നെഴുതണമെന്നും അദ്ദേഹം അറിയിച്ചു. എന്താണ് unwell എന്ന പദത്തിന്റെ തെറ്റ് എന്നു ഞാന്‍ ചോദിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് ഓരോ മാസത്തിലും നാലുദിവസത്തേക്കു എഴുതാവുന്ന വാക്കാണതെന്ന് അദ്ദേഹം പറഞ്ഞു. ഞാനതു വിശ്വസിക്കുകയും ചെയ്തു. ഇപ്പോള്‍ എത്രയെത്ര ഇംഗീഷ് പുസ്തകങ്ങളില്‍ ʻസുഖമില്ലായ്മʼ എന്ന അര്‍ത്ഥത്തില്‍ unwell പ്രയോഗിച്ചിരിക്കുന്നു. അസിസ്റ്റന്റ് സെക്രട്ടറി അന്നു പറഞ്ഞത് തെറ്റ്. menstruation എന്ന വാക്കിനു ന്യൂനോക്തി നൽകിയതാണ് unwell എന്ന പദം. ആരോ അങ്ങനെ വരുത്തിയ ന്യൂനോക്തി ആ അസിസ്റ്റന്റ് സെക്രട്ടറിയും വിശ്വസിച്ചു എന്നു കരുതിയാല്‍ മതി.

എന്നാല്‍ സീമോന്‍ ദെ ബോവ്വാറിന്റെ The Second Sex എന്ന പുസ്തകത്തില്‍ ആര്‍ത്തവത്തെ വര്‍ണ്ണിച്ചിരിക്കുന്നതു വായിച്ചപ്പോള്‍ എനിക്ക് അറപ്പും വെറുപ്പും ഉണ്ടായി. സ്ത്രീകള്‍ക്കു പ്രകൃതി നൽകിയ ഒരു ʻഫങ്ങ്ഷന്‍ʼ. അതില്‍ അറപ്പു തോന്നാനോ വെറുപ്പു തോന്നാനോ ഒന്നുമില്ല. പക്ഷേ സ്ത്രീയായ സീമോന്‍ അത്യുക്തി കലര്‍ന്ന വര്‍ണ്ണനത്തിലൂടെ ആര്‍ത്തവത്തെ ജുഗുപ്സാവഹമാക്കിക്കളഞ്ഞു. ഈ അത്യുക്തി അല്ലെങ്കില്‍ സ്ഥൂലീകരണം നിന്ദ്യമാണ്. കാരണം അത് കള്ളമാണ് എന്നത്രേ.

നമ്മുടെ എഴുത്തുകാര്‍ക്ക് അത്യുക്തി പ്രേമഭാജനമാണ്. നൂറ് ആളുകള്‍ കൂടിയ ഒരു സമ്മേളനത്തെ ʻമനുഷ്യമഹാസമുദ്രംʼ എന്നേ അവര്‍ വിശേഷിപ്പിക്കൂ. ഫിലിം സ്റ്റാര്‍ സത്യന്‍ മരിച്ചു. ഭേദപ്പെട്ട ഒരഭിനേതാവ് മാത്രമല്ലേ അദ്ദേഹം? പക്ഷേ അക്കാലത്തെ പത്രങ്ങളിലെല്ലാം ʻയുഗപ്രഭാവനായ സത്യന്‍ʼ എന്നാണ് അച്ചടിച്ചു വന്നത്. ജോസഫ് മുണ്ടശ്ശേരി അതുപോലെ ഭേദപ്പെട്ട ഒരു നിരൂപകന്‍ മാത്രമായിരുന്നു. നിരൂപണം വികസിച്ച ഇക്കാലത്ത് അദ്ദേഹത്തിന്റെ കൃതികള്‍ക്കു മുന്‍പുണ്ടായിരുന്ന മൂല്യമില്ലതാനും. എന്നിട്ടും ശ്രീ.വി.യൂ. സുരേന്ദ്രന്‍ ʻയുഗപ്രഭാവനായ മുണ്ടശ്ശേരി മാസ്റ്റര്‍ʼ എന്ന് തലക്കെട്ടിന് ലേഖനമെഴുതിയിരിക്കുന്നു ജനയുഗം വാരികയില്‍. ʻʻമുണ്ടശ്ശേരി മാസ്റ്റര്‍ അഴിച്ചുവിട്ട കൊടുങ്കാറ്റിന്റെ മാറ്റൊലി കേട്ടുണര്‍ന്നവരാണ് ഇന്നത്തെ തലമുറˮ എന്നും പ്രബന്ധത്തില്‍ ഒരിടത്ത് അദ്ദേഹം കാച്ചിയിരിക്കുന്നു. സുരേന്ദ്രന്റെ സാഹിത്യാഭിരുചിക്കുള്ള തകരാറിനെയും സാഹിത്യത്തെസംബന്ധിച്ച അജ്ഞത്യെയും കാണിക്കാനേ ഇതൊക്കെ ഉപകരിക്കൂ.

* * *

അഞ്ചേയഞ്ചു ഫ്രാങ്ക് കൊടുത്താല്‍ ആരുടേയും കൂടെപ്പോകുന്ന ഒരു വേശ്യ ഒരിക്കല്‍ ബോദലേറിനെ വിളിച്ചുകൊണ്ട് പാരീസിലെ ലൂവ്ര (Louvre) മ്യൂസിയത്തില്‍ ചെന്നു. അവിടെയുള്ള ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ട് അവള്‍ കവിയോടു ചോദിച്ചു. ആ അസഭ്യതയൊക്കെ എങ്ങനെ ആളുകളെ കാണിക്കുന്നുവെന്ന്.