close
Sayahna Sayahna
Search

സാഹിത്യവാരഫലം 2001 05 25


സാഹിത്യവാരഫലം
Mkn-14.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2001 05 25
മുൻലക്കം 2001 05 18
പിൻലക്കം 2001 06 01
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

​​

ഇറാക്കിലെ പട്ടണമായ ബാഗ്ദാദിൽ ഒരു കച്ചവടക്കാരന്റെ പരിചാരകൻ ചന്തയിൽ പോയി ആവശ്യമുള്ളവയെല്ലാം വാങ്ങാനായി. അല്പം കഴിഞ്ഞ് അയാൾ നിറംകെട്ട് വിറച്ചുകൊണ്ട് വീട്ടിലെത്തി. ഗൃഹനായികയോടു പറഞ്ഞു. “ഞാൻ ചന്തയിലായിരുന്നപ്പോൾ ഒരു സ്ത്രീ എന്നെ തള്ളിമാറ്റി. ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ എന്നെ തള്ളിമാറ്റിയ സ്ത്രീ മരണമാണെന്നു കണ്ടു. അവൾ എന്നെ നോക്കി ഭീഷണിപ്പെടുത്തുന്ന ഒരംഗ വിക്ഷേപം നടത്തി. അതുകൊണ്ട് അങ്ങയുടെ കുതിരയെ എനിക്കു തരൂ. വിധി ഒഴിവാക്കാനായി ഞാൻ ഈ പട്ടണത്തിൽ നിന്നു പോകട്ടെ. ഞാൻ സമാരയിലേക്കു പോയി മരണത്തിൽ നിന്നു രക്ഷപ്പെടാം.” കച്ചവടക്കാരൻ കൊടുത്ത കുതിരയിൽ കയറി അയാൾ കുതിച്ചു. കച്ചവടക്കാരൻ ചന്തസ്ഥലത്തു ചെന്നു മരണത്തെക്കണ്ടു ചോദിച്ചു; “കാലത്തു നിങ്ങൾ എന്റെ വേലക്കാരനെ കണ്ടപ്പോൾ എന്തിനാണ് ഭീഷണിപ്പെടുത്തുന്ന ആംഗ്യം കാണിച്ചത്?” മരണം മറുപടി നൽകി: “അത് ഭീഷണിയുടെ ആംഗ്യമല്ലായിരുന്നു. അദ്ഭുതത്തിന്റെ ആരംഭം മാത്രം. ബാഗ്ദാദിൽ അയാളെ കണ്ടപ്പോൾ എനിക്ക് അദ്ഭുതം തോന്നി. ഇന്നു രാത്രി സമാരയിൽ വച്ച് എനിക്ക് അയാളുമായി കൂടിക്കാഴ്ച നടത്തേണ്ടിയിരുന്നു.” കെട്ടുകഥയാണിത്. എങ്കിലും ഇതിൽ ഒരു തരത്തിലുള്ള യുക്തിയുണ്ട്. വിശ്വാസ്യതയുടെ അതിരു ലംഘിച്ച് ഇക്കഥ അവിശ്വാസ്യതയിലേക്കു പോകുന്നില്ല. ഇതു ശതാബ്ദങ്ങളോളം പഴക്കമുള്ള കഥ. തികച്ചും ആധുനികമായ ഒരു ചെറുകഥയെ നമുക്കു നോക്കാം. ഓസ്റ്റ്രേലിയൻ നോവലെഴുത്തുകാരനായ പീറ്റർ കരിയുടെ ചെറുകഥയാണത്. നീന്തൽക്കുളത്തിൽ വീണു മരണം സംഭവിക്കാതിരിക്കാൻ കുതിരകളെ സംരക്ഷിക്കുന്ന ജോലിയാണ് അയാൾക്ക്. അയാളുടെ കാമുകി മേരി. “Every time I fuck Marie I kill a horse” എന്ന് കുതിരസൂക്ഷിപ്പുകാരൻ പറഞ്ഞു. ഫലമോ? ധ്വജഭംഗം. കാമുകന്റെ ആ അശക്തി കണ്ട് കാമുകി അയാളെ ഉപേക്ഷിച്ചു പോയി. നിരാശതയിൽ വീണ സൂക്ഷിപ്പുകാരൻ ശേഷമുള്ള എല്ലാക്കുതിരകളെയും കുളത്തിൽ മുങ്ങി മരിക്കാൻ അനുവദിച്ചു. അപ്പോഴാണ് ട്രക്ക് വരുന്നത്. അതിൽ നിറച്ചു കുതിരകൾ. അവയെ സൂക്ഷിക്കാൻ വയ്യെന്നു പറഞ്ഞ് അയാൾ ട്രക്ക് ഓടിക്കുന്നവർക്ക് റ്റെലിവിഷൻ സെറ്റ് കൈക്കൂലിയായി കൊടുക്കാമെന്ന് അറിയിച്ചു. അതു കമ്പനിയുടെ സെറ്റല്ലേ എന്നുപറഞ്ഞ് വണ്ടി ഓടിക്കുന്നവർ അയാളെ പരിഹസിച്ചു. പേടിസ്വപ്നത്തിന്റെ അന്തരീക്ഷമുള്ള ഈ ചെറുകഥയിലും യുക്തിയുണ്ട്.

ഫ്രഞ്ച് കാവ്യങ്ങളുടെ ഇംഗ്ലീഷ് തർജ്ജമകൾ ഞാനേറെ വായിച്ചിട്ടുണ്ട്. ബോദലേറിനെപ്പോലും അതിശയിക്കുന്ന കവിയാണ് റങ്ബോ എന്നെനിക്കു തോന്നിയിട്ടുണ്ട് താനും. ഇരുപതാമത്തെ വയസ്സിനു മുൻപ് അന്യാദൃശങ്ങളായ കാവ്യങ്ങൾ രചിച്ച കവിയാണ് റങ്ങ്ബോ (Arthur Rimbaud, 1854–1891). അദ്ദേഹത്തിന്റെ ഒരു കാവ്യത്തിലെ ചില വരികൾ കുറിക്കട്ടെ.

And my mother
whose night dress had a bitter smell,
Frayed at the hem and yellowed a rotting fruit,
Would get to bed with strange sounds
… This daughter of the soil
… her full thigh
Enormous loins… where
damp linen caught in cracks
And gave me fevers I never told…
More crude, but calmer, was the shame I felt
When mയ് little sister coming home from class,
The muddy boots worn down by sharp ice,
Went out to piss and watched the delicate urine spurt
Over the rosy lower fold of flesh…
Father, forgive me!

(page 147, Complete Works Arthur Rimbaud, Translated by Paul Schmidt, Total pages 357, Perennial Classics, Rs. 588.90)

അമ്മയെയും അനിയത്തിയെയും കുറിച്ചുള്ള ഈ വർണ്ണന പ്രാകൃതികാവസ്ഥ കാണിക്കുന്നു. എങ്കിലും വിവിധ ഭാഗങ്ങൾ തമ്മിൽ യുക്തിപരമായ ബന്ധമുണ്ട്. വികാരത്തിന്റെ യുക്തിയും ഇവിടെയുണ്ട്. അശ്ലീലതയുണ്ടെങ്കിലും ഇതു സത്യദർശനമാണ്.

ഈ യുക്തി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഉത്കൃഷ്ടമായ എട്ടു പുറങ്ങൾ കവർന്നെടുക്കുന്ന “അവസ്ഥാന്തരം” എന്ന ചെറുകഥയിൽ കാണാനില്ല (എസ്. മഹാദേവൻ തമ്പി എഴുതിയത്). ദേവൻ മേനോൻ കഥയാരംഭിക്കുന്ന കാലത്ത് പെൻഷൻ പറ്റിയ ലഫ്. കേണലാണ്. അയാളുടെ ഭാര്യ മരിച്ചു. മകളും ഭർത്താവും കൂടെയുണ്ട്. ദേവൻ മേനോൻ കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ വിദ്യാർത്ഥിനിയായ കല്യാണിയെക്കണ്ടു രാഗവിവശനായി. പക്ഷേ അയാളുടെ പ്രേമാഭ്യർത്ഥന അവൾ കളിയാക്കലിലൂടെ നിരാകരിച്ചു കളഞ്ഞു. മേനോൻ ഭാവിജീവിതത്തിൽ അവളെ മറന്നുപോവുകയും ചെയ്തു. പിന്നീട് വിവാഹിതനായ അയാൾക്കു ദൗർഭാഗ്യം കൊണ്ട് അസൂയയേറെയുള്ള ഭാര്യയെയാണ് കിട്ടിയത്. അന്യസ്ത്രീകൾ ഭർത്താവിനെ റ്റെലിഫോണിൽ വിളിച്ചാൽ അവർ കോപിക്കും. ദു:ഖിക്കും. ആ കോപത്തോടെ, ദു:ഖത്തോടെ അവർ ഈ ലോകം വിട്ടുപോകുകയും ചെയ്തു. വർഷങ്ങൾ കഴിഞ്ഞു. ദേവൻ മേനോന് ഒരു റ്റെലഫോൺ കോൾ. കല്ലുവിൽ നിന്ന്. ഈ കല്ലു പഴയ കല്യാണിയാണെന്ന് അയാൾക്കു ഗ്രഹിക്കാനായില്ല. കല്യാണി കാറ് കൊടുത്തയച്ചതു കൊണ്ട് അയാൾ അതിൽക്കയറി അവളുടെ വീട്ടിൽ ചെന്നു. കല്യാണത്തിനുള്ള എല്ലാം ഒരുക്കിയിരുന്നു അവൾ. ഒരു മാല അവൾ കൈയിലെടുത്തു, അതണിയിക്കാൻ അവൾ അഭ്യർത്ഥിച്ചു. താലി കെട്ടാനും. മേനോന് സംശയം. അയാൾ എന്തു ചെയ്യണമെന്നറിയാതെ നിന്നപ്പോൾ മരിച്ചുപോയ ഭാര്യ പറയാറുള്ളത് — ഞാനും ഒരു സ്ത്രീയല്ലേ എന്നത് — കല്യാണിയും പറഞ്ഞു. മേനോൻ ഇറങ്ങിയോടി. അപ്പോൾ അവൾ ‘ഞാൻ കല്ലുവാണ്, കല്യാണി. കല്യാണി മേനോൻ’ എന്നു പറഞ്ഞു പോലും. ഇതോടെ കഥ പര്യവസാനത്തിലെത്തി. കഥയിലെ അസ്വാഭാവികതയ്ക്ക് നീതിമത്കരണമെണ്ടെങ്കിലും ആ അസ്വാഭാവികത ഇത്രത്തോളം ജുഗുത്സാവഹമായിരിത്തീരാമോ? ഏതു വെള്ളരിക്കാപ്പട്ടണത്തിലാണ് ഇമ്മാതിരി കഥ നടക്കുന്നത് എന്ന് ചോദിക്കാൻ തോന്നിപ്പോകുന്നു. വായനക്കാരന്റെ വിശ്വാസത്തെ ദൃഢീകരിക്കുന്ന വിധത്തിൽ വേണം കഥയെഴുതാൻ. ഇതിവൃത്തം നിവേശിപ്പിക്കാൻ. മാർക് റ്റ്വൈനല്ലേ പറഞ്ഞത് അവൾ ആക്രന്ദനം ചെയ്തുവെന്ന് എഴുതിയാൽ മാത്രം പോരാ. അവളെ അനുവാചകരുടെ മുൻപിൽ കൊണ്ടുവന്ന് ആക്രന്ദനം ചെയ്യിപ്പിക്കണമെന്ന്. ഭാഗ്യക്കേടുകൊണ്ട് മഹാദേവൻ തമ്പിക്ക് അതിനുവേണ്ട പ്രതിഭയില്ല.

“Missy, let me lift
Your dress and see you
Open in my ancient fingers
the blue rose of your womb”

എന്ന ലൊർകയുടെ വരികളിൽ കാണുന്ന യുക്തി — സറിയലിസ്റ്റിക്കായ കാവ്യത്തിലെ യുക്തി — യഥാതഥമായ കഥയിൽ കാണുന്നില്ലെങ്കിലോ? സാമാന്യമായ അനുഭവത്തെയും സവിശേഷമായ കലാത്മകമായ അനുഭവത്തെയും എഴുത്തുകാരന് വേർതിരിക്കാനറിഞ്ഞുകൂടാ എന്നല്ലേ നാം കരുതേണ്ടത്?

​​

* * *

​​

ഉദ്ഗ്രഥിതമായ ഭാവനാശക്തി കൊണ്ട് അനുഭവഖണ്ഡങ്ങളെ സംയോജിപ്പിക്കാൻ നമ്മുടെ എഴുത്തുകാർക്കറിഞ്ഞുകൂടാ.

ഞാൻ ആലപ്പുഴ തത്തംപള്ളിയിൽ താമസിക്കുന്ന കാലം. എന്റെ വീട്ടിന് തൊട്ടടുത്തു താമസിച്ചിരുന്ന ആൾ കോപിഷ്ഠനായിരുന്നു. എവിടെയോ പോയിട്ട് തിരിച്ചെത്തിയ അയാൾ ഭാര്യയോട് കലഹിച്ച് കളിമൺ പാത്രങ്ങൾ മുറ്റത്തേക്ക് എറിഞ്ഞ് പൊട്ടിച്ചു. അന്നത്തെ വിലയ്ക്ക് നൂറു രൂപയോളം വില വരുന്ന പാത്രങ്ങളായിരുന്നു അവ. എറിയുമ്പോൾ നല്ല മഴ. എറിഞ്ഞ പാത്രങ്ങളിൽ ഒന്ന് പൊട്ടിയില്ല. അയാൾ കുടയെടുത്തു നിവർത്തിപ്പിടിച്ച് കമ്പു കൊണ്ട് അതു തല്ലിത്തകർത്തു. മുണ്ടു മടക്കിക്കുത്തിയ അയാൽ കുനിഞ്ഞു നിന്നു കമ്പുകൊണ്ട് പാത്രം തല്ലിയുടയ്ക്കുന്നത് കാണേണ്ട കാഴ്ചയായിരുന്നു. വൃഷണങ്ങളുടെ വൈപുല്യം!

പണ്ട് ജർമ്മനിയിൽ നടന്നതാണിത്. കളിമൺ പാത്രങ്ങൾ ഒരാൾ എറിഞ്ഞു പൊട്ടിക്കുന്നു. ആ ശബ്ദം കേട്ട് അയൽക്കാർ ഓടിക്കൂടി. “ഇനിയും എറിയൂ” എന്ന് അവർ പ്രോത്സാഹിപ്പിച്ചു. കെറ്റിലുകൾ, കപ്പുകൾ, പ്ലെയ്റ്റുകൾ ഇവ തകർന്നു. അവ ജന്നലിലൂടെ പറന്നു വന്ന് താഴെ വീണു ശബ്ദത്തോടെ പൊട്ടിച്ചിതറി. വളരെനേരം കളിമൺ പാത്രങ്ങൾ എറിഞ്ഞുടച്ചതുകൊണ്ട് കഷണങ്ങൾ കൂമ്പാരമായി മാറി. പിൽക്കാലത്ത് വിശ്വമഹാകവിയായി മാറിയ ഗെറ്റെയാണ് ഏറുകാരൻ. പാത്രങ്ങൾ എറിഞ്ഞുടച്ചെങ്കിലും അദ്ദേഹം കവിയായപ്പോൾ അനുഭവങ്ങളെ കൂട്ടിച്ചേർത്തു. ഉദ്ഗ്രഥിതമായ ഭാവനാശക്തികൊണ്ട് അനുഭവഖണ്ഡങ്ങളെ സംയോജിപ്പിക്കാൻ നമ്മുടെ എഴുത്തുകാർക്കറിഞ്ഞുകൂടാ.

ചോദ്യം, ഉത്തരം

Symbol question.svg.png നിങ്ങളുടെ കോളം ശത്രുക്കളെ നിർമ്മിക്കുന്നില്ലേ?

അതേ. രണ്ടുതരം ശത്രുക്കൾ. കോളത്തിൽ എഴുതപ്പെടുന്നവർ; എഴുതപ്പെടാത്തവർ.

Symbol question.svg.png ഈ ലോകത്ത് ഏറ്റവും വലിയ ത്യാഗം ചെയ്യുന്ന ആളാര്?

അമ്മ. മകനെ കഷ്ടപ്പെട്ടു വളർത്തുന്നു. അവൻ പഠിക്കാറാവുമ്പോൾ സ്വന്തം ആഭരണങ്ങൾ പണയം വച്ചും വിറ്റും പഠിപ്പിക്കുന്നു. മകൻ രാത്രി മദ്യത്തിന്റെ ദുർഗന്ധം പരത്തികൊണ്ട് വീട്ടിൽ കയറി വരുന്നു. വിവാഹം കഴിച്ചാൽ സ്വഭാവം മാറുമെന്നു കരുതി അവനെ വിവാഹബന്ധത്തിൽ ഉൾപ്പെടുത്തുന്നു. പിന്നെ അവനും ഭാര്യയും ചേർന്ന് അവരെ ഹിംസിക്കുന്നു. എങ്കിലും അവർ മിണ്ടുന്നില്ല. ത്യാഗത്തിന്റെ ശാശ്വതപ്രതീകമാണ് അമ്മ.

Symbol question.svg.png എല്ലാ വാരികകളും നിങ്ങൾക്കു ഫ്രീയായി കിട്ടാറുണ്ടോ?

ഉണ്ട്. പക്ഷേ പ്രയോജനമില്ല. പോസ്റ്റൽ ഡിപ്പാർട്മെന്റ് തുറന്നു നോക്കരുതെന്നു കരുതി പത്രമാപ്പീസുകാർ റാപ്പറിൽ പശതേച്ച് വാരികയോടു ഒട്ടിക്കും. അതുകൊണ്ടു വാരികയുടെ കടലാസ്സുകൾ തന്നെ ഒട്ടിയിരിക്കും. വേർതിരിച്ച് വായിക്കാൻ ഒക്കുകയില്ല. മംഗളം, കുങ്കുമം വാരികകൾ ഇങ്ങനെ പ്രയോജനമില്ലാതെ ആയിപ്പോകുന്നു. എങ്കിലും അവ അയച്ചുതരുന്ന പത്രാധിപന്മാർക്കു നന്ദി.

Symbol question.svg.png പ്രശംസ?

കാപട്യം.

Symbol question.svg.png വ്യാജ ഡോക്ടറും യഥാർത്ഥ ഡോക്ടറും തമ്മിലുള്ള വ്യത്യാസമെന്ത്? രണ്ടുപേരും മരുന്നല്ലേ കൊടുക്കുന്നത്?

വ്യാജ ഡോക്ടർ രോഗിയെ കൊല്ലുന്നു. യഥാർത്ഥ ഡോക്ടർ രോഗിയെ മരിക്കാൻ അനുവദിക്കുന്നു എന്ന് ഒരു ഫ്രഞ്ച് ചിന്തകൻ പറഞ്ഞിട്ടുണ്ട്.

Symbol question.svg.png മൃഗശാലകൾ പട്ടണത്തിൽ വേണോ?

അവയില്ലെങ്കിൽ മൃഗങ്ങൾക്കു അവയെക്കാൾ അധ:പതിച്ച നമ്മളെ കാണാനൊക്കുമോ?

Symbol question.svg.png മുക്തഛന്ദസ്സ് എന്നു പറഞ്ഞാൽ എന്താണു സാറേ?

ഏതൊരാളിനും കവിയായി വാരികകളിൽ വിലസാൻ ഉപകരിക്കുന്ന ഒരേർപ്പാട്.

​​

രാക്ഷസൻ നടക്കുന്നു

എന്റെ കുട്ടിക്കാലത്ത് ഏതു പുസ്തകത്തിന്റെയും പ്രസാധനം മഹനീയമായ സംഭവമായിരുന്നു. ചങ്ങമ്പുഴയുടെ “ബാഷ്പാഞ്ജലി” പ്രസിദ്ധപ്പെടുത്തിയ അന്നു തന്നെ പി.കെ. വിക്രമൻ നായർ അതിന്റെ ഒരു പ്രതിയുമായി എന്റെ വീട്ടിലെത്തി. കാരണവർ അന്നില്ല. സാഹിത്യത്തിൽ താല്പര്യമുള്ള കാരണവരുടെ ഭാര്യ ആട്ടുകസേരയിലിരുന്ന് ആടിക്കൊണ്ടു ചങ്ങമ്പുഴക്കവിത വിക്രമൻ നായർ വായിക്കുന്നത് ആദരത്തോടെ കേട്ടുകൊണ്ടിരുന്നു. പിന്നീടുള്ള ഓരോ പുസ്തകത്തിന്റെ പ്രസാധനവും ഓരോ സംഭവമായിരുന്നു. ഇടപ്പള്ളിയുടെ ‘നവസൗരഭം’ ആദ്യമായും ‘തുഷാരഹാരം’ രണ്ടാമതായും പ്രസിദ്ധപ്പെടുത്തിയപ്പോൾ എന്തൊരു സെൻസേഷനാണ് അവ ജനിപ്പിച്ചത്! കൊല്ലത്തെ ശ്രീരാമവിലാസം പ്രസ്സ് അച്ചടിച്ച ‘ഉദ്യാനലക്ഷ്മി’ (ചങ്ങമ്പുഴയുടേത്) ആ ദിവസം തന്നെ ഞാൻ വാങ്ങിച്ചു വായിച്ചു. തേൻ കുടിക്കുന്ന അനുഭവം!

കാലം മാറിക്കഴിഞ്ഞു. സാഹിത്യമേന്മയുള്ള പുസ്തകത്തിന്റെ ആവിർഭാവം ഇന്നൊരു സംഭവമേയല്ല. നല്ല നല്ല കാവ്യങ്ങളും കഥകളും ഒരുപക്ഷേ വാരികകളിൽ അച്ചടിച്ചു വന്നാൽ അവ ആരും വായിക്കുന്നില്ല. എൻട്രൻസ് പരീക്ഷ ജയിച്ച് എഞ്ചിനീയറോ ഡോക്ടറോ ആകാനാണ് ഓരോ കുട്ടിയും ആഗ്രഹിക്കുന്നത്. അച്ഛനമ്മമാരും ആ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നു. വിവേകം അപ്രത്യക്ഷമായിരിക്കുന്നു. ഇന്റർനെറ്റിലാണ് ഏവർക്കും താല്പര്യം. കവിയെയും കഥാകൃത്തിനെയും ഇന്ന് ആർക്കും വേണ്ട. ‘ഒരുപക്ഷേ നല്ല കാവ്യങ്ങളും കഥകളും വാരികകളിൽ അച്ചടിച്ചു വന്നാൽ’ എന്നു ഞാനെഴുതിയത് തെറ്റ്. അങ്ങനെ സാഹിത്യത്തെസ്സംബന്ധിച്ചുള്ള മേന്മ പ്രകടിപ്പിക്കുന്ന ഒരു രചനയും വരാറില്ല. വരുന്നത് രക്ഷസനാണ്. ആ രാക്ഷസനാണ് ദേശാഭിമായി വാരികയിൽ ‘കുറ്റവും ശിക്ഷയും’ എന്ന പേരിൽ കഥയായി വന്നിരിക്കുന്നത് (ഇ.വി.റെജി എഴുതിയത്). ഏതു രചനയും ഭാവനാത്മകമായിരിക്കണമെന്ന് എഴുതി ഞാൻ ഈ വിചാരം അവസാനിപ്പിക്കട്ടെ.

ചിന്തകൾ

  1. മറ്റുള്ള പ്രദേശങ്ങളിലെ ജനതയെക്കാൾ തിരുവനന്തപുരത്തെ ജനതയ്ക്കു ആധ്യാത്മിക ചിന്ത കൂടുതലാണ്. അതുകൊണ്ട് സന്ന്യാസിമാർക്ക് ഈ രാജധാനിയിൽ പ്രിയമേറും. സന്ന്യാസി മുണ്ടുടുക്കാതെ കൗപീനം മാത്രം ഉടുത്ത് പദ്മതീർത്ഥക്കരയിൽ വന്നിരുന്നാൽ സ്ത്രീപുരുഷന്മാർ ലക്ഷക്കണക്കിനു വന്ന് അയാളുടെ കാല് പിതുക്കിയിട്ട് തൊഴുതു പോകും. ഞാൻ അവരെ ആക്ഷേപിക്കുകയോ കുറ്റപ്പെടുത്തുകയോ അല്ല. ഈ നഗരത്തിലെ വസിക്കൽ ഏറ്റവും അസഹനീയമാണ്. അതുകൊണ്ട് അടുത്ത ജന്മത്തിലെങ്കിലും ഒരു ഗതി കിട്ടുമോ എന്നാണ് ഓരോ വ്യക്തിയുടെയും നോട്ടം. അടുത്ത ജന്മത്തിലേക്കു ആളുകളെ നയിക്കാനുള്ളവരാണ് സന്ന്യാസിമാർ. അതുകൊണ്ട് “കൗപീനമാത്രധാരികൾ” വിജയം പ്രാപിക്കുന്നു. അവർക്കു കാലിലെ പിതുക്കൽ ധാരാളം കിട്ടുന്നു.
  2. ചങ്ങമ്പുഴയുടെ ‘മയക്കത്തിൽ’ എന്ന കാവ്യം നോക്കുക:

    “മഞ്ഞിൽ നീന്തും മൃദുലശിലേഖാ
    മഞ്ജിമതൻ കനമ ശലാകാ
    ശിഞ്ജിതോന്മുഖ നൂപുര രേഖാ
    ‘ഞ്ജ’ നില്പൂ വിലാസ പതാക!
    … … …
    പാലൊളിപ്പൂനിലാവിൽ മയങ്ങും
    പാതിരാപ്പൂവിൻ പുഞ്ചിരിപോലെ
    വന്നു, വാതിൽ മറഞ്ഞ മൃതാംഗി
    ‘ന്ദ’ നിൽക്കുന്നു നാണം കുണുങ്ങി!
    … … …
    മംഗളത്തിൻ കളിച്ചെണ്ടുമേന്തി
    ‘ങ്ഗ’ നില്പു കവചകാന്തി!
    മണ്ഡിതോദ്യൽപ്പുളകപ്രസന്ന.
    ‘ണ്ഡ’ നില്പു കലാജലകന്യ
    ചുംബനത്തിനു ചുണ്ടുവിടർത്തി
    ‘മ്ബ’ നില്പു തരളത ചാർത്തി!”

    ചങ്ങമ്പുഴയുടെ പ്രതിഭയ്ക്കു നിർദർശകമായി ഇതു പലരും എടുത്തു കാണിക്കാറുണ്ട്. പക്ഷേ വ്യാപരിച്ചത് അദ്ദേഹത്തിന്റെ പ്രതിഭയോ അതോ റങ്ബോയുടെ പ്രതിഭയോ? ആ ഫ്രഞ്ച് കവിയുടെ കാവ്യം കണ്ടാലും:

    പ്രചോദനം എന്ന ഓമനപ്പേര് എത്രയെത്ര മോഷണങ്ങളെയാണ് ഒളിച്ചുവയ്ക്കുന്നത്!

    Black A, white E, red I, green U, blue O- vowels,
    Some day I will open your silent pregnancies;
    A, black belt, hairy with bursting flies
    Bumbling and buzzing over stinking cruelties,
    Pits of night; E candor of sand and pavilions
    High glacial spears, white Kings, trembling ::Queen Anne’s lace;
    I, bloody spittle, laughter dribbling from a face
    In wild denial or in anger, vermilions;
    U, … divine movement of viridian seas
    Peace of pasture animal-strewn, peace of calm lines
    Drawn on foreheads worn with heavy alchemies
    O, supreme Trumpet, harsh with strange stridencies
    Silence traced in angels and astral designs
    O… OMEGA… the violet light of His eyes!

    ചങ്ങമ്പുഴയുടെ കാവ്യം റങ്ബോയുടെ കാവ്യത്തിന്റെ മോഷണമാണെന്നതിൽ എനിക്ക് സംശയമൊന്നുമില്ല. റങ്ബോ ഓരോ സ്വരത്തിനും നിറം നൽകുന്നു. ചങ്ങമ്പുഴ അക്ഷരങ്ങൾക്കു കൊടുക്കുന്ന വിശേഷണങ്ങൾ വർണ്ണോജ്ജ്വലത കൊടുക്കുന്നു. സ്വരങ്ങളെ കാമോത്സുകതയുടെ പ്രതീകങ്ങളാക്കുന്നു റങ്ബോ. ചങ്ങമ്പുഴയുടെ പ്രക്രിയയും വിഭിന്നമല്ല. ഫ്രഞ്ച് കവിയുടെ അവസാനത്തെ വരി O I omega rayon violet de ses Yeux എന്നാണ്. അതു ഇംഗ്ലീഷ് തർജ്ജമക്കാരൻ O OMEGA the violet light of His eyes എന്നാക്കിയിരിക്കുന്നു. ഇതു തെറ്റ്. O the Omega violet ray of the eyes എന്നേ വരൂ. സ്ത്രീയുടെ ശക്തിയാണ് ആ വരിയിൽ ആവിഷ്കരിക്കുന്നതു കവി. ചങ്ങമ്പുഴയും സ്ത്രീയുടെ ശക്തി — കാമോത്സുകമയ ശക്തി — തന്റെ കാവ്യത്തിലൂടെ പ്രകാശിപ്പിക്കുന്നു. മോഷണമാകാം. റങ്ബോയുടെ Vowels എന്ന കാവ്യം വായിച്ചപ്പോൾ ഉണ്ടായ പ്രചോദനത്തിൽ നിന്ന് എന്നെങ്കിലും എഴുതാമായിരുന്നു മലയാളകവിക്ക്. പ്രചോദനം എന്ന ഓമനപ്പേര് എത്രയെത്ര മോഷണങ്ങളെയാണ് ഒളിച്ചു വയ്ക്കുന്നത്!

  3. ആരും ഇഷ്ടപ്പെടുന്ന ചരിത്രകാരനാണ് Eric Hobsbawn. അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ “Uncommon People” ഞാൻ വായിച്ചു. അതിലെ ഒരദ്ധ്യായത്തിൽ Political Shoemakers എന്നതിൽ ഒരു കാവ്യശകലം ഉദ്ധരിച്ചിട്ടുണ്ട്.

    “A cobbler once in days of yore
    Sat musing at his cottage door
    He liked to read books, he said
    And then to ponder what he’d read.”

    മാക്സിം ഗോർക്കി എന്ന റഷ്യൻ സാഹിത്യകാരന്റെ ഒരു കഥാപാത്രം ‘മറ്റുള്ള ഷൂ നിർമ്മാതാക്കളെപ്പോലെ പുസ്തകത്താൽ എളുപ്പം ആകർഷിക്കപ്പെടുമായിരുന്നു’ എന്നും ഈ ഗ്രന്ഥത്തിൽ ഉണ്ട്. ജനസമ്മതി നേടിയ തത്ത്വചിന്തകനാണ് ഷൂ നിർമ്മാതാവെന്നും ഗ്രന്ഥകാരൻ പറയുന്നു. ഇത്രയും വ്യക്തമാക്കിയിട്ട് അദ്ദേഹം അയാളുടെ രാഷ്ട്രവ്യവഹാരസംബന്ധിയായ ഉല്പതിഷ്ണുത്വത്തിലേക്കു പോകുന്നു. വിദ്വജ്ജനോചിതമായ പോക്കാണത്. ഞാൻ ഇനിപ്പറയാൻ പോകുന്ന വിഷയത്തിന് ഷൂനിർമ്മാതാവിന്റെ ഗ്രന്ഥപാരായണാസക്തിയുമായി ഒരു ബന്ധവുമില്ല. മഹായശസ്കനായ ഒരു ചരിത്രകാരൻ ഒരു പുതിയ പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നു എന്നു വായനക്കാരെ അറിയിക്കാനുള്ള കൗതുകമേയുള്ളൂ ഈ പ്രസ്താവനയുടെ പിറകിൽ എനിക്കു പറയാനുള്ളത്. ഷൂ നിർമ്മാതാക്കൾ പുസ്തകങ്ങൾ വായിക്കുന്നതുപോലെ മൊയ്തു കണ്ണങ്കണ്ടിയുടെ “പത്രം” എന്ന കഥയിലെ കഥാപാത്രം ദിനപത്രം വായിക്കുന്നു. കുഞ്ഞായിരിക്കുമ്പോൾ തുടങ്ങിയ ആ പത്ര വായന ജീവിതാന്ത്യം വരെ തുടർന്നു പോകുന്നു. സ്വന്തം ജീവിതത്തിന്റെ സംസ്കാരത്തെ അയാൽ വ്യാഖ്യാനിക്കുന്നില്ല. പത്രത്തിനു സംസ്കാരവുമായി ബന്ധമുണ്ടെങ്കിൽ അതും അയാൾ ഗ്രഹിക്കാൻ ശ്രമിക്കുന്നില്ല. രണ്ടിലും — സ്വന്തം ജീവിതത്തിലും പത്രത്തിലും — ഒരുതരം പ്രാകൃതികത്വമാണ് അയാൾ കാണുന്നത്. ജീവിതം നിഷ്പ്രയോജനം; പത്രപാരായണവും നിഷ്പ്രയോജനം. സമകാലിക മനുഷ്യന്റെ അവസ്ഥാവിശേഷത്തെ അസ്സലായി മൊയ്തു ചിത്രീകരിക്കുന്നു. പിന്നെ ചെറുകഥകളുടെ എല്ലാ അർത്ഥനകളും ഈ രചനയിലുണ്ടോ എന്ന സംശയം ഉന്നയിച്ചുകൊണ്ട് ഈ രചനാവൈഭവത്തെ ഞാൻ പ്രശംസിക്കുന്നു.

    ഒരാൾ അയാൾക്കു പറയാനുള്ളതു പറഞ്ഞിട്ടു വേദിയിൽ ഇരുന്നാൽ പിന്നീട് പ്രസംഗിക്കുന്നവൻ അതിനെക്കുറിച്ച് ഒരഭിപ്രായവും പറയരുത്. അതു സംസ്കാരശൂന്യമായ പ്രവൃത്തിയാണ്.

  4. മുൻപ് പ്രഭാഷണം നിർവഹിച്ചവന്റെ അഭിപ്രായങ്ങളെ രൂപപരിവർത്തനം വരുത്തി സദസ്യർക്കു നൽകിയിട്ട് അതിനെ പരിഹസിക്കുക എന്ന ഏർപ്പാട് എൻ. ഗോപാലപിള്ളയുടേതായിരുന്നു. ഉദാഹരണം നൽകാം. തിരുവനന്തപുരത്തെ ട്രയിനിങ്ങ് കോളേജ്. അവിടെയൊരു സമ്മേളനം. അധ്യക്ഷൻ എൻ. ഗോപാലപിള്ള. പ്രഭാഷകരിൽ ഒരാൾ പാലാ നാരായണൻ നായർ. അനുഗൃഹീതനായ കവിയാണ് പാലാ നാരായണൻ നായർ. അദ്ദേഹം തന്റെ കാലയളവിലെ കവിതയെക്കുറിച്ച് പറഞ്ഞിട്ട് ‘ചോര’ എന്ന വാക്കിന്റെ അതിപ്രസരം അതിൽ വരുന്നത് അനഭിലഷണീയമാണെന്നു അഭിപ്രായപ്പെട്ടു. അതിൽ പ്രതിഷേധാർഹമായി വല്ലതുമുണ്ടോ? എങ്കിലും പാലാ നാരായണൻ നായരെ ഇഷ്ടമല്ലാത്ത എൻ. ഗോപാലപിള്ള അദ്ദേഹത്തിന്റെ മതങ്ങളെ വളച്ചൊടിച്ച് ആവിഷ്കരിച്ചിട്ട് ‘ചോരപോക്ക്’ പെണ്ണിനായാലും ആണിനായാലും നന്നല്ല’ എന്നുപറഞ്ഞു. അപ്പോൾ ശ്രോതാക്കളിൽ സംസ്കാരം കുറഞ്ഞവർ സംസ്കാരലോപം കാണിക്കുന്ന ആ നേരമ്പോക്കു കേട്ട് ദീർഘനേരം കൈയടിച്ചു. പാലാ നാരായണൻ നായർ വ്യഷ്ടിയെ സമഷ്ടിയാക്കുകയും സമഷ്ടിയെ വ്യഷ്ടിയാക്കുകയും ചെയ്യുന്നതു കലയുടെ സ്വഭാവമാണെന്നു പറഞ്ഞു. അവിടെയും അഭിപ്രായവ്യത്യാസം വരേണ്ടതില്ല. പക്ഷേ ഗോപാലപിള്ളയ്ക്കു കവിയെ ഹിംസിക്കണം. അതുകൊണ്ട് അദ്ദേഹം ആ മതത്തിനു രൂപാന്തരം വരുത്തിയിട്ട് പറഞ്ഞു. “വ്യഷ്ടിയെ സമഷ്ടിയാക്കണം പോലും. കിറുക്ക്. സമഷ്ടി വ്യഷ്ടിയാകും പോലും. അതും കിറുക്ക്.” സാക്ഷരത കുറഞ്ഞ ചില ശ്രോതാക്കൾ തലതല്ലി ചിരിക്കുന്നതു ഞാൻ കണ്ടു ആ ഫലിതപ്രയോഗത്തിൽ. ഒരാൾ അയാൾക്കു പറയാനുള്ളതു പറഞ്ഞിട്ടു വേദിയിൽ ഇരുന്നാൽ പിന്നീട് പ്രസംഗിക്കുന്നവൻ അതിനെക്കുറിച്ച് ഒരഭിപ്രായവും പറയരുത്. അതു സംസ്കാരശൂന്യമായ പ്രവൃത്തിയാണ്.
  5. മുപ്പതു കൊല്ലം മുൻപ് യുവാവായിരുന്ന കെ.പി. ശങ്കരൻ കോട്ടയത്തുവച്ച് എന്റെ ചില അഭിപ്രായങ്ങളെ വിമർശിച്ചു. ഞാൻ ആദ്യം പ്രസംഗിച്ചു. രണ്ടാമത് എഴുന്നേറ്റ ശങ്കരൻ ഞാൻ പറഞ്ഞതൊക്കെ തെറ്റാണെന്ന് മാന്യമായ ഭാഷയിൽ പറഞ്ഞു. ഭാഷയ്ക്ക് മാന്യത വന്നാലും പൂർവപ്രഭാഷകനെ സദസ്സിന്റെ മുൻപിൽ വച്ച് വിമർശിക്കുന്നത് സംസ്കാരഭദ്രമായ രീതിയല്ല. ഞാനതു ചെയ്തിട്ടില്ല. ഇനിയൊട്ടു ചെയ്യുകയുമില്ല. അന്നു മുതൽ ഞാൻ ശങ്കരനെ avoid ചെയ്തു പോന്നു. സാഹിത്യത്തിൽ അങ്ങനെ നിസ്സന്ദേഹാവസ്ഥ വല്ലതുമുണ്ടോ? ഞാൻ പറയുന്നതു മുഴുവൻ തെറ്റാണെന്നു ശങ്കരനു യുക്തിയോടെ പറയാം ശങ്കരൻ പറഞ്ഞതു മുഴുവൻ തെറ്റാണെന്ന് എനിക്കും പറയാം. രണ്ടും കേട്ട് സദസ്യർ കൈയടിക്കും. ശങ്കരനെ ഒഴിവാക്കിയത് പരസ്പരം കണ്ടുമുട്ടലിലല്ല. അദ്ദേഹം ഏതു വാരികയിലെഴുതിയതു കണ്ടാലും ഞാൻ ആ പുറത്തിന് — പെയ്ജിന് — ശക്തി കലർന്ന അടി കൊടുത്തിട്ട് അടുത്ത പുറത്തേക്കു പോകും. ഈ ആഴ്ചത്തെ മാതൃഭൂമിയിൽ കെ.പി. ശങ്കരന്റെ ഒരു ലേഖനം കണ്ടു. വെള്ളത്താളിനു കരഘാതമേറ്റു. മറിക്കുന്നതിനിടയിൽ എന്റെ അഭിവന്ദ്യസുഹൃത്തും നല്ല കവിയുമായ തിരുനെല്ലൂർ കരുണാകരന്റെ പടം കണ്ടു. ശങ്കരൻ അദ്ദേഹത്തെക്കുറിച്ചെഴുതിയത് ഞാൻ വായിച്ചു. പെരിനാട്ടുകാരനാണെങ്കിലും ഒരു നല്ല കവിയെ ശങ്കരൻ നിഷ്പക്ഷതയോടെ വീക്ഷിച്ചല്ലോ എന്നു കണ്ട് അദ്ദേഹമെഴുതിയത് സമ്പൂർണ്ണമായും വായിച്ചു. I sincerely believe that the best criticism is that which is amusing and poetic; not that cold and algebraic kind which, under pretext of explaining everything, displays neither hate nor love. Thus the best account of a painting can well be sonnet or an elegy എന്നു ബോദലേർ പറഞ്ഞത് ഓർമ്മിക്കുകയും ചെയ്തു. ഒരറുപഴഞ്ചൻ വിഷയമാണ് ശങ്കരൻ കൈകാര്യം ചെയ്യുന്നത്. കേരളവർമ്മയുടെ ശാകുന്തളം തർജ്ജമയുടെ വൈരൂപ്യത്തെക്കുറിച്ച് വീണ്ടും പറഞ്ഞിട്ടെന്തു പ്രയോജനം? “വെള്ളത്തുള്ളികളാൽ തണുത്ത മൃദുവാം കാറ്റാൽ ശരീരാർത്തിയെ തള്ളും പങ്കജപത്രമാം വിശറിയാൽ പൂമേനി വീശട്ടെയോ?” എന്നും മറ്റുമുള്ള തർജ്ജമകളിരിക്കെ കേരളവർമ്മയുടെ കടിച്ചാൽ പൊട്ടാത്ത തർജ്ജമയ്ക്ക് എന്തു സ്ഥാനമിരിക്കുന്നു? അത് ആളുകൾ ശതാബ്ദങ്ങളായി പറയുന്നതല്ലേ? ചർവിത ചർവണമെന്തിന്? പഴയ വിഷയം പ്രതിപാദിച്ചാൽ അതിനെ നൂതനപ്രകാശത്തിൽ നിറുത്തേണ്ടതല്ലേ? കൂടുതൽ കൂടുതൽ ശബ്ദമുണ്ടാകുന്നു ഈ ലോകത്ത്. എന്റെ ചെറുപ്പകാലത്ത് നഗരവും ഗ്രാമവും നിശ്ശബ്ദത ആവഹിച്ചിരുന്നു. ഇന്നു ശബ്ദം കൊണ്ട് ആളുകൾക്കിരിക്കാൻ മേലാ എന്നായിട്ടുണ്ട്. അതിനാൽ നിരൂപകന്റെ, വിമർശകന്റെ ശബ്ദവും നമ്മൾ സഹിക്കുന്നു. മൃതദേഹം അച്ഛന്റെതാണെങ്കിലും എന്നും, എപ്പോഴും അതു എടുത്തുകൊണ്ടു നടക്കാൻ വയ്യ എന്നാരോ പറഞ്ഞിട്ടുണ്ട്. മറ്റു മൃതശരീരങ്ങളിൽ അതുമിടണം. കേരളവർമ്മയുടെ ശാകുന്തളം തർജ്ജമ മൃതശരീരമാണ്. അതു ദൂരെയെറിയൂ, ശങ്കരൻ.