close
Sayahna Sayahna
Search

പലവക


1985

സാഹിത്യവാരഫലം_1985_11_24

  1. അടിപതറുന്നൂയിനിനടക്കുവാന്‍
    വടിയുണ്ടായാലുമിടയ്ക്കിടറുന്നൂ
    തനു കുഴയുന്നൂ മനം കലങ്ങുന്നൂ
    ചെകിടടയുന്നൂ നയനം മങ്ങുന്നു.

    കുറ്റിക്കോല്‍ ശങ്കരന്‍ എമ്പ്രാന്തിരി മംഗളം വാരികയിലെഴുതിയ ‘ശാക്തേയം’ എന്ന ‘കാവ്യ”ത്തിന്റെ ആരംഭം ഇങ്ങനെ. ഇത് നോവലല്ല. ചെറുകഥയല്ല, ആത്മകഥയല്ല, പ്രബന്ധമല്ല, ഹാസ്യരചനയല്ല, ഒന്നു മല്ലാത്തതുകൊണ്ടു കവിത തന്നെ, തന്നെ തന്നെ.

  2. ഏതു ബന്ധു എന്നെ കാണാത്ത മട്ടില്‍പോയാലും എനിക്കു് ഒരു വൈഷമ്യവുമില്ല. കാരണം അങ്ങനെയുള്ളവരെ നോവലിലെ കഥാപാത്രങ്ങളെപ്പോലെ ഞാന്‍ പരിഗണിക്കുന്നു എന്നതാണു് എന്നാല്‍ രചനകളിലെ വ്യക്തികള്‍ എന്റെ ബന്ധുക്കളും മിത്രങ്ങളുമാണു് അതുകൊണ്ടു് മിസ്സിസ് റെയ്‌ച്ചല്‍ തോമസ് അവതരിപ്പിക്കുന്ന “നീലക്കണ്ണുകളും സ്വര്‍ണ്ണത്തലമുടിയും ഉള്ള ബ്രിട്ടീഷ് സുന്ദരി” എന്റെ ബന്ധുതന്നെ. ആ പെണ്‍കുട്ടിയെ നേരിട്ടു കാണാന്‍ കഴിഞ്ഞെങ്കില്‍! (മനോരാജ്യംവാരിക)
  3. ഇടതുപക്ഷ ചിന്താഗതിയുള്ള വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ഇന്ദിരാ ഗാന്ധിയെക്കുറിച്ചു കുമാരി വാരികയില്‍ എഴുതിയതു നന്നായി. നക്ഷത്ര യുദ്ധം നടത്താന്‍ തയ്യാറായി നിൽക്കുന്ന അമേരിക്കന്‍ പ്രസിഡന്റിനെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നിറത്തില്‍ കാണിച്ചുതരികയും പുരോഗമനാത്മകങ്ങളായ ആശയസംഹിതകള്‍ പുലര്‍ത്തിക്കൊണ്ടു പൊരുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഇന്ദിരാ ഗാന്ധി ഇടതുപക്ഷക്കാര്‍ക്കു പോലും ആദരണീയയാണല്ലോ.
  4. “എറണാകുളത്തു സര്‍ക്കാര്‍ റോഡിലെ കുഴിയില്‍വീണു് രണ്ടു സ്കൂട്ടര്‍യാത്രക്കാര്‍ മരണമടഞ്ഞു.
  5. തിരുവനന്തപുരത്തു് സര്‍ക്കാരിന്റെ റോഡരികില്‍ ഇട്ടിരുന്ന പൊതുമരാമത്തുവക റോഡ്റോളറില്‍ ചെന്നിടിച്ചതിന്റെ ഫലമായി ഒരു സ്ക്കൂട്ടര്‍ യാത്രക്കാരന്‍ മരണമടഞ്ഞു. ഈ രാജ്യത്തു് ഭരണം കൊണ്ടുപിടിച്ചു നടക്കുന്നു. ഇവിടെ ചോദിക്കാനും പറയാനും ആളുകള്‍ ഉണ്ടു് എന്നതിനു് ഇതില്‍കൂടുതല്‍ തെളിവുവേണോ...?
  6. മഹത്തായ ഈ രാജ്യത്തുനിന്നു്, ഈ യോഗക്ഷേമരാഷ്ട്രത്തില്‍നിന്നു് എന്നേക്കും എന്നെന്നേക്കുമായി സലാം പറഞ്ഞുപോയവരെ, നിങ്ങള്‍ ഭാഗ്യവാന്മാര്‍....!”
  7. ഇതു് തോമസ് പാല പറഞ്ഞതാണു് (മാമാങ്കം വാരിക). മൂര്‍ച്ചയുള്ള സറ്റയര്‍ മാംസപേശികള്‍ പിളര്‍ന്നു് അതു് അങ്ങു് അകത്തുചെന്നിട്ടും അധികാരികള്‍ അറിയാത്തതു് അവരുടെ കാഠിന്യം കൊണ്ടാവാം. വാസവദത്തയുടെ നഗ്നത മറയ്ക്കപ്പെട്ടു. “മഹിളമാര്‍ മറക്കാമാനം” എന്നു കവി. ലൂയി പതിനാറാമന്റെ സഹോദരി ഇലിസബത്തിനെ കഴുത്തുമുറിച്ചു കൊന്നു വിപ്ലവാകാരികള്‍. മരിക്കുന്നതിനുമുന്‍പ് In the name of modesty cover my bosom എന്നു് അവര്‍ ആവശ്യപ്പെട്ടു. വേശ്യക്കും ജനദ്രോഹം ചെയ്തവള്‍ക്കും ഉണ്ടായിരുന്ന മാന്യതയുടെ ബോധം റോഡിലെ കുഴിമൂടാത്തവര്‍ക്കും റോഡരികില്‍ റോളര്‍ ഇടുന്നവര്‍ക്കും ഇല്ലല്ലോ.
* * *

കേരളത്തില്‍ ജീവിക്കുന്ന ഓരോ വ്യക്തിയും ഇവിടത്തെ അനീതികള്‍കണ്ടു് “ഈശ്വരാ ഞാന്‍ മരിക്കാറായി” എന്നു സന്തോഷത്തോടെ പറയുന്നദിനം സമാഗതമാകാന്‍ പോകുന്നു.