close
Sayahna Sayahna
Search

സാഹിത്യവാരഫലം 1983 12 18


സാഹിത്യവാരഫലം
Mkn-13.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 1983 12 18
ലക്കം 431
മുൻലക്കം 1983 12 11
പിൻലക്കം 1983 12 25
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ചെറുപ്പക്കാരികളോടു സംസാരിച്ചിട്ടുള്ളവർക്കെല്ലാമറിയാം അവർക്ക് ഇഷ്ടപ്പെട്ട ചില വാക്കുകളുണ്ടെന്ന്. അവർ ആ വാക്കുകൾ കൂടക്കൂടെ പറയും. ഒരു വാക്ക് “ഡീസന്റ്” എന്നതാണ്. ഏതെങ്കിലും പുരുഷനെക്കുറിച്ചാവും പ്രസ്താവം. “പുള്ളി ഡീസന്റാ” എന്നു പറഞ്ഞാലോ? അയാൾക്കു തുറിച്ചു നോട്ടമില്ല. അവളുടെ കൈയിൽ നിന്ന് വല്ലതും വാങ്ങേണ്ടി വന്നാൽ വിരലുകൾ തമ്മിൽ തൊടാതെ അയാൾ സൂക്ഷിച്ചുകൊള്ളും. മറ്റു പെണ്ണുങ്ങളുടെ കൂടെയാണ് അവൾ റോഡേ പോകുന്നതെങ്കിൽ അയാൾ കണ്ടമട്ടു നടിക്കില്ല. ഒറ്റയ്ക്കു കണ്ടാൽത്തന്നെ ഒരു പുഞ്ചിരി മാത്രം. അല്ലെങ്കിൽ ഒന്നോ രണ്ടോ വാക്ക്. അയാൾ ബസ്സിൽ കയറുമ്പോൾ അവൾ വാതിലിന് അടുത്തോ മറ്റോ നില്ക്കുകയാണെങ്കിൽ അയാൾ വില്ലുപോലെ വളഞ്ഞ് തൊടാതെ അകത്തേക്ക് പോയ്ക്കൊള്ളും. ഇവയെല്ലാമാണ് പുള്ളിയെ ഡീസന്റാക്കുന്നത്. എന്നാൽ ഈ ഡീസന്റ് പ്രസ്താവത്തിന്റെ പിന്നിലുള്ള മാനസികനിലയെക്കുറിച്ച് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? അയാളെ സംബന്ധിച്ച് അവൾക്ക് കാമവിഷയമായോ പ്രേമവിഷയമായോ ഒരു വികാരവുമില്ലെന്ന് അർത്ഥം. അയാളുടെ വിരൽത്തുമ്പു സ്വന്തം വിരൽത്തുമ്പിൽ തൊട്ടാൽ അവൾക്ക് “മാദകമധുരിമ”യില്ല. അയാളുടെ നോട്ടം രോമാഞ്ചമുളവാക്കുകയില്ല. വാക്ക് കാതുകൾക്ക് മധു പകരുകയുമില്ല. അവൾക്ക് പ്രോവിഡന്റ് ഫണ്ടിൽ നിന്ന് കടമെടുക്കണം. ഈ ഡീസന്റ് പുള്ളിയോടൊന്ന് മൂളുകയേ വേണ്ടൂ. വൈകുന്നേരം ഓർഡർ കൈയിൽ കൊണ്ടുകൊടുക്കും. ഇവരാണ് സ്ത്രീകളുടെ ഡീസന്റ് പുരുഷന്മാർ.

നേരേമറിച്ചാണ് മറ്റൊരുത്തൻ. എന്നും ഓഫീസിൽ പോകുമ്പോൾ ആ ജങ്ഷനിൽ വന്നു നിൽക്കും. “നിന്നെ കിട്ടിയില്ലെങ്കിൽ ഞാനങ്ങു ചത്തുകളയും” എന്ന് കണ്ണു കൊണ്ട് ഒരു ദിവസം പ്രഖ്യാപനം. അടുത്ത ദിവസം “ഓമനേ എന്റെ ദയനീയസ്ഥിതി നീ കാണുന്നില്ലേ?” എന്ന മട്ടിൽ ചോദ്യം. അതും കണ്ണു കൊണ്ടുതന്നെ. അടുത്ത ദിവസവും അയാളെ കാണുന്നു. തലമുടി ചീകാതെ, ഷേവ് ചെയ്യാതെ, വേഷത്തിൽ ശ്രദ്ധിക്കാതെ അവിടെത്തന്നെ നിൽക്കുന്നു. “ഞാൻ ആത്മഹത്യ ചെയ്യും” എന്ന മൂകസന്ദേശം വിളംബരം ചെയ്തുകൊണ്ടാണ് നില. പെണ്ണ് വീണതു തന്നെ. അയാളെക്കുറിച്ച് കൂട്ടുകാരികളോട് പറയേണ്ടി വന്നാൽ ‘ഡീസന്റ്’ എന്ന പദപ്രയോഗമില്ല. നിദ്രകളിൽ മധുരസ്വപ്നങ്ങൾ കാണിക്കുന്നവൻ ഡീസന്റാകുന്നതെങ്ങനെ? അല്ല അല്ല. പച്ചവെള്ളം പോലെ ഗുണം കെട്ടവനാണ് ഡീസന്റ് ഫെലോ പെണ്ണുങ്ങൾക്ക്. ഞാൻ തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ ജോലി നോക്കിയിരുന്നപ്പോൾ ഒരു ‘വുമൻ’ ലക്ചറർ എന്റെ അടുത്തു വന്നിരുന്ന് പലരെക്കുറിച്ചും ‘പുള്ളി ഡീസന്റാ’ എന്നു പറയുമായിരുന്നു. അവർക്ക് ‘ഡീസൻസി’യോട് വലിയ പ്രതിപത്തിയാണെന്ന് അന്നു ഞാൻ ധരിച്ചു വച്ചു. അവർ എന്നെ ഏല്പിച്ച് ഒരു ചെറുകഥ ഞാൻ വായിച്ചു നോക്കാതെ പ്രസിദ്ധപ്പെടുത്തണമെന്നുള്ള അപേക്ഷയോടുകൂടി മലയാളനാട് പത്രാധിപർ വി.ബി.സി. നായർക്ക് അയച്ചുകൊടുത്തു. കഥ അച്ചടിച്ചു വന്നപ്പോൾ കോളേജിൽ വലിയ ബഹളം. അപ്പോഴാണ് ഞാനതു വായിച്ചത്. കന്യാചർമ്മം പൊട്ടിക്കുന്നതിനെക്കുറിച്ചായിരുന്നു കഥ. ലക്ചറർ ക്ലാസ്സിൽ ചെന്നപ്പോൾ ഒരു വിദ്യാർത്ഥി എഴുന്നേറ്റു. “ടീച്ചർ, ഒരു സംശയം” “എന്താ” എന്ന് അദ്ധ്യാപികയുടെ ചോദ്യം. “കന്യാചർമ്മം എന്നു പറഞ്ഞാൽ എന്താണ്?” എന്ന് പയ്യന്റെ അങ്ങോട്ടുള്ള ചോദ്യം. കൂവൽ ഡസ്കിലിടി. ലക്ചറർ തിരിച്ചു മുറിയിലേക്കു പോന്നു. ചിലരുപയോഗിക്കുന്ന വാക്കുകൾക്ക് അവരുടെ മാനസികനിലയുമായി ഒരു ബന്ധവുമില്ലെന്ന്.

‘ഡീസന്റ്’ പോലെ സ്ത്രീകൾ പ്രയോഗിക്കുന്ന മറ്റൊരു വാക്കാണ് രസം എന്നത്. രണ്ടുവയസ്സായ കുഞ്ഞ് മോണ കാണിച്ചു ചിരിച്ചാൽ മതി “എന്തുരസം!” പ്രേംനസീർ വയ്ക്കോൽത്തുറുവിനു ചുറ്റും നായികയുമായി ഓടിയാൽമതി “എന്തുരസം!” അവിവാഹിതനും ചെറുപ്പക്കാരനും സുന്ദരനുമായവൻ മനസ്സിനുപരിപാകം വന്നവർക്ക് ഓക്കാനമുണ്ടാക്കുന്ന ഒരു നേരമ്പോക്ക് പറഞ്ഞാൽ മതി “എന്തു രസം!”

ട്രൗസേഴ്സും ഷർട്ടും ഒരുകാലത്ത് പുരുഷന്റെതു മാത്രമായിരുന്നു. ബ്ലൗസും സാരിയും സ്ത്രീകളുടെതു മാത്രവും. ഇന്ന് സാരി മാത്രമേ പെണ്ണുങ്ങളുടെ വക എന്നുപറയാനാവൂ. ഈ സാരിയുടെ രസവും. അപ്പോൾ ചില വാക്കുകൾ സ്ത്രീകളൂടെത്; ചിലത് പുരുഷന്മാരുടെത്. വളരെ വൈകാതെ സ്ത്രീകളുടെ മാത്രം വകയായ വാക്കുകളെക്കുറിച്ച് ഒരു പി.എച്ച്.ഡി. തിസീസ് ഉണ്ടായെന്നു വരാം. ഇമ്മാതിരി വാക്കുകൾ കൂടുതലായി ശേഖരിക്കണമെന്ന് ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ സ്ത്രീകൾ എഴുതുന്ന പൈങ്കിളിക്കഥകൾ പതിവായി വായിച്ചാൽ മതി.

* * *

​​ വാക്കുകളും മനുഷ്യരെപ്പോലെയാണ്. അവയും ഒളിച്ചുകളി നടത്തുന്നു. ഒ.വി. വിജയന്റെ ‘ധർമ്മപുരാണ’ത്തിലെ പ്രധാനപ്പെട്ട വാക്ക് ആരും പ്രയോഗിക്കാറില്ല. “സരോജിനി അമ്മയെ ഫോണിൽ കിട്ടുമോ?” ചോദ്യം.

“ഇല്ല. അവർ ബാത്ത് റൂമിലാണ്” ഉത്തരം. അമ്മ മകളെക്കുറിച്ച്: “അവർക്കിന്ന് അമ്പലത്തിൽ പോയ്ക്കൂടാ.” ഫ്രഞ്ചുകാരി മദാമ്മ: “I have my flowers today”. ഭാര്യ റ്റീപാർട്ടിക്കു വരാത്തതെന്തെന്ന് ഭർത്താവായ സായ്പിനോട് ചോദിക്കുന്നു അവളുടെ കൂട്ടുകാരിയായ മദാമ്മ. സായ്പിന്റെ മറുപടി: There is blood on the face of the moon.

പക്ഷിയും പഞ്ജരവും

“ചന്ദ്രന്റെ മുഖത്തു രക്തം” എന്നു പറയുമ്പോൾ പദങ്ങളാകുന്ന പഞ്ജരത്തിനകത്ത് ആശയമാകുന്ന പക്ഷിയിരുന്നു ചിറകിട്ടടിക്കുന്നതു കാണാം. പെരുമ്പടവം ശ്രീധരന്റെ “ഒരു പെൺകുട്ടിയുടെ മരണം” എന്ന കഥയിൽ (ജനയുഗം) പഞ്ജരവുമില്ല, പക്ഷിയുമില്ല. കാമുകൻ ചതിച്ചതുകൊണ്ട് പെൺകുട്ടി ആത്മഹത്യ ചെയ്യുന്നു. അവളുടെ ആത്മാവിനെ കാക്കയാക്കി മരക്കൊമ്പിലിരുത്തിക്കൊണ്ട് കഥാകാരൻ പലതും പറയിക്കുന്നു. വാക്കുകൾ കൂടിച്ചേർന്ന് ഒരു ശില്പമാകുന്നുണ്ടോ? ഇല്ല. തീക്ഷ്ണമായ ഭാവം ഏകാഗ്രതയാർന്ന് ഒരു ശില്പമുണ്ടാകുന്നോ? ഇല്ല. ഇതൊക്കെ വ്യർത്ഥരചനകളാണ്. ചിലർ പ്രഗൽഭമായി വർണ്ണിക്കുമ്പോൾ വസ്തുവിന്റെ പ്രതീതി ഉണ്ടായെന്നു വരും. അത് മതിയായ കലാപ്രക്രിയയാവുന്നില്ല. വർണ്ണനയുടെ ചലനത്തിലൂടെ ഭാവം രൂപംകൊണ്ടുവരണം. അതാണ് കല, സാഹിത്യം. കാഫ്കയുടെ കൃതികളാകെ പരിശോധിച്ചാലും red — ചുവപ്പ് — എന്ന വാക്ക് ഒരിടത്തും കാണാൻ കഴിയുകയില്ലെന്ന് ഒരു നിരൂപകൻ എഴുതിയത് ഓർക്കുന്നു. കാഫ്കയുടെ ജീവിതാഭിവീക്ഷണത്തിന് യോജിച്ച മട്ടിലാണത്. പദങ്ങൾ പ്രയോഗിക്കുന്നതിൽ ഈ സൂക്ഷ്മതകൂടിയേതീരൂ. അതിന്റെ അഭാവത്തിൽ ഇമ്മാതിരി കഥകൾ നിരന്തരം ആവിർഭവിച്ചുകൊണ്ടിരിക്കും.

​​

* * *

​​ ആവിർഭവിച്ചുകൊണ്ടിരിക്കും എന്നു പറഞ്ഞത് ആവിർഭവിക്കരുത് എന്ന അർത്ഥത്തിലാണെങ്കിലും ആ ആഗ്രഹം സഫലീഭവിക്കാൻ പോകുന്നില്ല. നമ്മളാകെ കലയേയും സാഹിത്യത്തെയും സംബന്ധിച്ച് തെറ്റിദ്ധാരണയിലാണ്. പണ്ട് കൊളമ്പസ് അമേരിക്കയിലെവിടെയോ ചെന്നിറങ്ങിയിട്ട് അവിടം ഇന്ത്യയാണെന്നു കരുതി. അന്നു തൊട്ട് ഇന്നുവരെ അവിടെയുള്ളവരെ ‘ഇന്ത്യൻസ്’ എന്നു വിളിക്കുന്നു. ഇംഗ്ലീഷുപുസ്തകങ്ങളിൽ അവരെയുദ്ദേശിച്ച് ‘ഇന്ത്യൻസ്’ എന്ന് എഴുതിക്കാണിക്കുമ്പോൾ “അയ്യോ നമ്മളെയാണോ?” എന്നു ഞാൻ തനിയെ ചോദിച്ചുപോയിട്ടുണ്ട്. അല്പനേരം കഴിയുമ്പോഴേ സത്യം വ്യക്തമാവൂ. ചില കൊളമ്പസുകൾ ചില രചനകളെ കഥകളെന്നു വിളിച്ചതു കൊണ്ട് നമ്മളും അവയെ അങ്ങനെ തന്നെ വിളിക്കുന്നു. കുറച്ചൊന്ന് ആലോചിക്കൂ. അമറിന്ത്യൻ വേറെ (Amerindian) ഇന്ത്യൻ (ഭാരതീയൻ) വേറെ എന്ന പരമാർത്ഥം മനസ്സിലാക്കാം.

അയ്യപ്പപ്പണിക്കർ

പരമാർത്ഥം ആരെയും വേദനിപ്പിക്കില്ല എന്നു മാർകസ് ഒറിയലിസ് പറഞ്ഞതു ശരിയല്ല. സത്യം ചിലരെ വേദനിപ്പിച്ചതുകൊണ്ടാണ് സോക്രട്ടീസിന് വിഷം കുടിക്കേണ്ടി വന്നത്. യേശുവിനു കുരിശിലേറേണ്ടിവന്നത്. മഹാത്മാ ഗാന്ധി വെടിയേറ്റു വീണത്. എന്നാൽ സത്യപ്രസ്താവം നടത്തുന്ന വ്യക്തി അസത്യപ്രസ്താവം നടത്തുന്നുവെന്ന് ആരെങ്കിലും പറഞ്ഞാൽ? സത്യം പറഞ്ഞയാളും ഖേദിക്കും, കേട്ടുനിൽക്കുന്നവരും ഖേദിക്കും. ആ രീതിയിലുള്ള ദു:ഖമാണ് എനിക്ക് അഭിമതനായ തായാട്ടു ശങ്കരനെ സംബന്ധിച്ച് ഉണ്ടായത്. ഡോക്ടർ അയ്യപ്പപ്പണിക്കരുടെ “ചിരുത” എന്ന കാവ്യം സുന്ദരമാണ്. കാവ്യത്തിന്റെ ആരംഭം നോക്കുക:

ആകാശങ്ങളിടിഞ്ഞീ-
ല്ലമ്പിളി ദൂരെപ്പോയിമറഞ്ഞി-
ല്ലോമനവാടിയിലിങ്ങനെമുല്ലപ്പൂവുകൾ
നിന്നനിലയ്ക്കേ കല്ലായില്ല.

ഈ പൂർവ്വപീഠിക ചിരുതയുടെ വീഴ്ചയെ സൂചിപ്പിക്കാനാണ്. വീഴ്ത്തിയത് മോഹനചന്ദ്രൻ, ബി.എ. എന്ന സവർണ്ണയുവാവും. അയാളുടെ ആഗമനത്തെയും അയാൾ ചെയ്ത കൊടുംചതിയെയും കവി ആകർഷകമായി പ്രതിപാദിക്കുന്നു.

പണ്ടു വയസ്സറിയിച്ചൊരു നാളിൽ
തണ്ടും തളിരും പകുതിയുറങ്ങി
നെഞ്ചിന്നടിയിൽ കൂമ്പിവിടർന്നൊരു
തിങ്കൾക്കലകൾ തേനായൊഴുകീ.
വെള്ളിനിലാവിൻ പാലുചുരത്തും
കള്ളിപ്പശുവായ് വന്നൂ പൗർണ്ണമി
ചുണ്ടുകൾ കോട്ടിച്ചുരുളൻ പുകവി-
ട്ടന്നുമണഞ്ഞൂ മോഹനചന്ദ്രൻ.

ചിരുതയുടെയും അയാളുടെയും വേഴ്ചയ്ക്കു ഫലമുണ്ടായി. പക്ഷേ, അയാൾ അവളെ പരിഗണിക്കാതെ സ്വന്തം ജാതിയിൽപ്പെട്ട സുന്ദരിയെ വിവാഹം കഴിച്ചു. അപ്പോൾ ചിരുത എന്തുചെയ്തു?

കുഞ്ഞിച്ചിരുത കരഞ്ഞൂ-
നെഞ്ചിലൊരഗ്നി പടർന്നൂ
കൺപോളകളിൽ തീമഴവന്നൂ
സിരകളിലോളം ചീറിയലച്ചൂ
കൊന്നത്തെങ്ങുകൾ ചൂളമടിക്കെ-
ക്കൊടുകാറ്റേൽക്കെച്ചോരതിളച്ചുമറിഞ്ഞു.
പക്ഷേ.
കണ്ണുതുടയ്ക്കാൻ തൂവാലയുമായ്
തെങ്ങുകൾനിന്നുകരഞ്ഞോ?–ഇല്ലാ
അമ്പിളിനിന്നു കരഞ്ഞോ?–ഇല്ലാ.

അതുകൊണ്ടാണ് കവി നേരത്തേ പറഞ്ഞത്, “ആകാശങ്ങളിടിഞ്ഞില്ല…കല്ലായില്ല” എന്ന്.

സുന്ദരമാണ് ഈ കാവ്യമെന്ന് ഞാൻ പറഞ്ഞതു തിരുത്തിപ്പറയട്ടെ. അതിസുന്ദരമാണ് ഈ കാവ്യം. ഇതിന്റെ വിഷാദാത്മകമെങ്കിലും പ്രശാന്തമായ ഭാവനിബന്ധന അനുവാചകനെ ആകർഷിക്കുന്നു. കാല്പനികതയുണ്ടെകിലും അത് കരുതിക്കൂട്ടി കവി അടിച്ചേൽപ്പിക്കുന്നതല്ല. അടിത്തട്ടുകാണാവുന്ന കൊച്ചരുവിയെപ്പോലെ ഇത് ഒഴുകുന്നു. മോഹനചന്ദ്രന്മാർ ഉള്ളപ്പോൾ ചിരുതയെപ്പോലുള്ളവർക്ക് സാമൂഹികപ്രാധാന്യം കൈവരുകയില്ല എന്നതു പോകട്ടെ. അവൾക്കു ജീവിച്ചിരിക്കാൻപോലും കഴിയുകയില്ല എന്നാണ് കവി ധ്വനിപ്പിക്കുന്നത്. വർഗ്ഗത്തിന്റെ ഐക്യത്തിനും ഭദ്രതയ്ക്കും മോഹനചന്ദ്രന്മാർ തകർച്ചയുണ്ടാക്കുന്നു എന്നുതന്നെയാണ് കവി ഭംഗ്യന്തരേണ പ്രഖ്യാപിക്കുന്നത്. ഇവിടെ തോഴിലാളിവർഗ്ഗത്തിന്റെ സംസ്കാരത്തിന് അനുകൂലനായി നിൽക്കുകയാണ് അയ്യപ്പപ്പണിക്കർ. ആ സംസ്കാരത്തിന് ഫ്യൂഡൽ വ്യവസ്ഥിതി ആപത്തു സംഭവിപ്പിക്കുന്നു എന്നും കവി കാവ്യത്തിലൂടെ അഭിവ്യഞ്ജിപ്പിക്കുന്നുണ്ട്. എല്ലാവിധത്തിലും രമണീയമായ ഈ കാവ്യത്തെക്കുറിച്ച് തായാട്ടു ശങ്കരൻ പറഞ്ഞുവത്രേ: “തമ്പുരാന്റെ ഈ അനന്തരവൻ (മോഹനചന്ദ്രൻ, ബി.എ.) മണിക്കാളയായി മേഞ്ഞുനടന്നിട്ടും എടാ പുലയക്കിടാത്തന്മാരേ, നിങ്ങൾക്ക് എന്തുചെയ്യാൻ കഴിഞ്ഞുവെടാ എന്നൊരു വെല്ലുവിളിയും, പുച്ഛവും ആണ് ഈ കവിതയിലെ മുഖ്യമായ ഭാവം.” (സംക്രമണം മാസികയിൽ കെ. രൺജി എഴുതിയ “ഈ ജീർണ്ണമുഖം ആധുനിക കവിതയുടെയോ മാർക്സിയൻ നിരൂപണത്തിന്റെയോ?” എന്ന ലേഖനം നോക്കുക.) തായാട്ടു ശങ്കരന്റെ ഈ വാക്യം ഉദ്ധരിച്ചിട്ട് രൺജി പറയുന്നു: “മോഹനചന്ദ്രൻ കുമാരന്റെയും അയാൾ പ്രതിനിധീകരിക്കുന്ന വർഗ്ഗത്തെയും നഗ്നമായി വിചാരണ ചെയ്യുന്ന ഈ കവിതയെ ഇങ്ങനെയാണ് മനസ്സിലാക്കുന്നത്.” ഇവിടെ രൺജി പറയുന്നതാണ് ശരിയെന്ന് എനിക്കു തോന്നുന്നു. തൊഴിലാളിവർഗ്ഗ സംസ്കാരത്തെ “ആദർശവത്കരി”ക്കാൻ (എന്റെ ഈ പ്രയോഗം വ്യാകരണസമ്മതമല്ല) അയ്യപ്പപ്പണിക്കർ ശ്രമിച്ചുവെന്നും അതിലദ്ദേഹം വിജയം കൈവരിച്ചിട്ടുണ്ടെന്നുമാണ് എന്റെ വിശ്വാസം.

* * *

​​ വിശ്വാസത്തിന്റെ ആദ്യത്തെ പടിസംശയത്തിന്റെതാണ്. പക്ഷേ, സാഹിത്യത്തിന്റെ കാര്യത്തിൽ ഈ സാമാന്യനിയമം ചേരില്ല. സഹൃദയൻ ഇന്ദ്രിയങ്ങൾ കൊണ്ട് പിടിച്ചെടുക്കുന്ന സൗന്ദര്യം പൊടുന്നനവേ തന്നെ അയാളറിയുന്നു.

കാണാത്തതിനെക്കുറിച്ച് എഴുതുമ്പോൾ

സൗന്ദര്യം പൊടുന്നനവേ അറിയുന്ന നല്ല കവിയാണ് വിഷ്ണുനാരായണൻ നമ്പൂതിരി. “ഭാരതീയ സാഹിത്യപരിപ്രേക്ഷ്യത്തിലെ തേജോമയങ്ങളായ രണ്ടംശങ്ങളെക്കുറിച്ച്” വിദ്യുജ്ജനോചിതമായി പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ലേഖനം (മാതൃഭൂമി) ഞാൻ കൗതുകത്തോടെയാണ് വായിച്ചത്.

ശുക്ലയജുർവേദത്തോട് ബന്ധപ്പെട്ട എല്ലാ ഉപനിഷത്തുകളിലും ചേർത്തിട്ടുള്ള ശാന്തിമന്ത്രം

 
പൂർണ്ണമദ: പൂർണ്ണമിദം
പൂർണ്ണാത്പൂർണ്ണമുദച്യതേ
പൂർണ്ണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാവശിഷ്യതേ
ഓം ശാന്തി: ശാന്തി:ശാന്തി:

(അദൃശ്യമായ ബ്രഹ്മം പൂർണ്ണമാണ്; പ്രത്യക്ഷമായ ലോകവും പൂർണ്ണമാണ്. പൂർണ്ണമായ ബ്രഹ്മത്തിൽ നിന്നും പൂർണ്ണമായ പ്രത്യക്ഷലോകം ആവിർഭവിച്ചു. പൂർണ്ണമായ ബ്രഹ്മം അതുപോലെതന്നെയിരിക്കുന്നു; പ്രത്യക്ഷമായ പൂർണ്ണലോകം പൂർണ്ണമായ ബ്രഹ്മത്തിൽനിന്ന് ആവിർഭവിച്ചിട്ടും.) ഈ മന്ത്രം ഉൾക്കൊള്ളുന്ന ആശയവും നവീനശാസ്ത്രം ഉൾക്കൊള്ളുന്ന ആശയവും വിഭിന്നമല്ലെന്ന് വിഷ്ണുനാരായണൻ നമ്പൂതിരി ഉപന്യസിക്കുന്നു. അത്രത്തോളം ശരി. പക്ഷേ അക്ഷന്തവ്യമായ ഒരു തെറ്റ് അദ്ദേഹത്തിന്റെ പ്രബന്ധത്തിലുണ്ട്. ഇ.എഫ്. ഷൂമാഹറുടെ Small is Beautiful എന്ന ഗ്രന്ഥത്തെക്കുറിച്ച് പരാമർശിക്കുന്ന സന്ദർഭത്തിൽ പ്രബന്ധകാരൻ എഴുതുന്നു; “അദ്ദേഹത്തിന്റെ ‘മിതം തന്നെ സുന്ദരം’ (Small is beautiful), ‘വിഷമത്തിൽപ്പെട്ടവർക്കൊരു സഹായി (A Guide for the Perplexed) എന്നീ കൃതികളിലൂടെയും, ചരമാനന്തരം പ്രകാശിതമായ ‘മിതം സാദ്ധ്യമാകുന്നു’ (Small is possible) എന്ന സമാഹാരത്തിലൂടെയും ഇടത്തരം സാങ്കേതിക വിദ്യാവികസന സമിതി (Intermediate Technology Development Group) പോലുള്ള വ്യാപകമായ സാമൂഹ്യപ്രസ്ഥാന പരീക്ഷനങ്ങളിലൂടെയും നമുക്കു ലഭ്യമാകുന്ന പുതിയ മൂല്യദർശനം അപരിഗ്രഹത്തിന്റെ ദർശനമാകുന്നു.” ഈ വാക്യം വായിക്കുന്നവർക്കു തോന്നും Small is Possible എന്ന ഗ്രന്ഥം രചിച്ചതും ഷൂമാഹർ തന്നെയാണെന്ന്. ഷൂമാഹറുടെ ആശയങ്ങൾക്ക് സ്പഷ്ടത നൽകുന്ന Small is Possible എന്ന ഗ്രന്ഥമെഴുതിയത് ജോർജ്ജ് മക്റോബിയാണ്. അത് സമാഹാരഗ്രന്ഥവുമല്ല. Energy-യെക്കുറിച്ച് ഷൂമാഹർ നിർവ്വഹിച്ച പ്രഭാഷണങ്ങൾ അടുത്ത കാലത്ത് സമാഹരിച്ചിട്ടുണ്ട്. (ആ പുസ്തകം ഞാൻ വായിച്ചിട്ടില്ല. സമാഹർത്താവിന്റെ പേരും ഓർമ്മയില്ല.) വിഷ്ണുനാരായണൻ നമ്പൂതിരിക്കുണ്ടായ ഒരു ‘ചിന്താക്കുഴപ്പ’മാണ് ഇവിടെ കാണുന്നത്.

പരിചയമുണ്ടായിരുന്നെങ്കിൽ

“ചിന്താക്കുഴപ്പ”ത്തിന്റെ വേറൊരു സന്തതിയാണ് കെ.കെ. സുജാതയുടെ ‘പൂജ്യങ്ങൾ’ എന്ന ചെറുകഥ (മാതൃഭൂമി). ഞാൻ ഗവണ്മെന്റ് സെക്രട്ടറിയറ്റിൽ ഗുമസ്തനായിട്ടാണ് ജോലിയാരംഭിച്ചത്. സി.പി. രാമസ്വാമി അയ്യർ ദിവാൻജിയായിരുന്ന കാലം. അദ്ദേഹം ഒപ്പിടേണ്ട ഒരെഴുത്ത് ഡ്രാഫ്റ്റുമായി ഒത്തുനോക്കി ഇടതുവശത്തു താഴെ ഇനിഷ്യലിട്ട് അയച്ചു. അര മണിക്കൂർ കഴിഞ്ഞ് അത് ഒപ്പിടാതെ തിരിച്ചുവന്നു. നോക്കിയപ്പോൾ “See ‘My dear sit’” എന്ന് സി.പി. എഴുതിയിരിക്കുന്നതു കണ്ടു. Sit എന്നതിന്റെ ചുറ്റും വലിയൊരു വട്ടവും ദിവാൻ ഇട്ടിട്ടുണ്ട്. അന്ന് പുതുതായി ജോലിയിൽ പ്രവേശിച്ച ഒരു ചെറുപ്പക്കാരി I am My dear sir എന്നതിനു പകരം I am My dear sit എന്നു ടൈപ്പ് ചെയ്തു തന്നത് ഞാൻ കണ്ടില്ല, Sit അല്ല Sir ആണെന്നു സർ. സി.പി.ക്ക് അറിയാം എങ്കിലും Sit എന്നു പാടില്ലല്ലോ. Sir എന്നതിനു പകരം Sit എന്നെഴുതി Sir എന്നതിന്റെ അർത്ഥബോധം ഉളവാക്കാൻ ശ്രമിക്കുന്ന കഥയെഴുത്തുകാരിയാണ് സുജാത. കുട്ടികൾ ഇക്കാലത്ത് വേണ്ടമട്ടിൽ വളരുന്നില്ലെന്നോ അവർ “ഡ്രിഫ്റ്റേഴ്സ്” ആയി പെരുമാറുന്നെന്നോ മറ്റോ ആണ് ശ്രീമതിയുടെ ആശയം. അതാവിഷ്കരിക്കാൻ വേണ്ടി അവ്യക്തമായി എന്തോഒക്കെ അന്യോന്യബന്ധമില്ലാതെ കഥയെഴുത്തുകാരി എഴുതുന്നു. മൂന്നുപരിവൃത്തി വായിച്ചിട്ടും ഇതെനിക്ക് മനസ്സിലായില്ല. ശ്രീമതിയെ എനിക്ക് പരിചയമില്ല. പരിചയമുണ്ടായിരുന്നെങ്കിൽ This is Spurious and downright idiotic എന്ന് പറയുമായിരുന്നു. പരിചയമില്ലാത്തവരെക്കുറിച്ച് പറയുമ്പോൾ അത്തരം പരുഷങ്ങളായ വാകുകൾ പറഞ്ഞുകൂടാ.

* * *

പരുഷങ്ങളായ വാകുകളും പരുഷങ്ങളായ പ്രവർത്തനങ്ങളും ആരിൽനിന്നും ഉണ്ടായിക്കൂടാ എന്നെനിക്കറിയാം. എങ്കിലും സാഹിത്യത്തെക്കുറിച്ചു പറയുമ്പോൾ അവയാകാം. കാരണം അധമമായ രചന സമുദായത്തെ ജീർണ്ണിപ്പിക്കും എന്നതാണ്. അധമമായ രചനകൊണ്ട് ഭാഷകൾ തകരുന്നു. ഭാഷ തകർന്നാൽ സംസ്കാരം തകരും. രാജ്യം തകരും. ഭാഷകൾക്ക് തകർച്ച വന്നതുകൊണ്ടു മാത്രം രാജ്യങ്ങൾ തകർന്നതിന്റെ യഥാർത്ഥങ്ങളായ കഥകൾ നിരവധിയാണ്. പരുഷങ്ങളായ വാക്കുകൾ ക്രൂരതയാർന്ന മനസ്സിൽ നിന്നേ ഉദ്ഭവിക്കൂ എന്നു കരുതുന്നവരുണ്ടാകാം. ആയിക്കോട്ടെ. ദുഷ്ടമായ രചന ധിഷണയോടു ബന്ധപ്പെട്ട ക്രൂരതയാണ്. ആ ക്രൂരതയെയാണ് പരുഷപദങ്ങൾ കൊണ്ട് ഞാൻ നിന്ദിക്കുന്നത്.

ഹാസ്യം

നിന്ദനം ചിലപ്പോൾ ചിരി ഉല്പാദിപ്പിക്കും. അതാണ് ദീപികയിലെ ഹാസ്യചിത്രകാരൻ രാജു നായരുടെ ‘മാവേലിനാട്’ കാണുമ്പോഴുള്ള അനുഭവം. തേങ്ങ മോഷ്ടിച്ച കുറ്റം തെളിയിക്കാൻ ഒരു ചെറുക്കനെ മർദ്ദിക്കുന്നു. മർദ്ദിച്ചു കഴിഞ്ഞപ്പോൾ മഹാത്മാ ഗാന്ധിയെ കൊന്നതുപോലും താൻ തന്നെയാണെന്ന് അവൻ സമ്മതിച്ചു. ക്രൂരതയുടെ ചുറ്റും ഹാസ്യത്തിന്റെ പരിവേഷം. പാറക്കെട്ടിനിടയിൽ വിടർന്നു നിൽക്കുന്ന ഒറ്റ പനിനീർപൂവ്. ആദ്യമായി ദർശിക്കുന്നസ്ഫടികാഭമായ ജലാശയത്തിൽ നീന്തിത്തുടിക്കുന്നത് ഒരു രസമാണ്. ഉത്സവസ്ഥലത്തു വച്ച് യാദൃശ്ചികമായി ലഭിക്കുന്ന സ്പർശം ആഹ്ലാദജനകമാണ്. നൂതനത്വമാണ് അതിന് ആസ്പദം. മഹാത്മാ ഗാന്ധിയെ കൊന്നതുപോലും താൻ തന്നെയാണെന്ന് പാവപ്പെട്ട പയ്യൻ പറയുമ്പോൾ അതിലുള്ള നൂതനത്വമാണ് എനിക്ക് ആഹ്ലാദം നൽകുന്നത്.

പാറക്കെട്ട്

ആഹ്ലാദം നൽകുന്ന ഒരു കാര്യം പറയാം. എൻഫിഡ എന്ന സ്ഥലത്തിനടുത്ത് മുരടിച്ച ഒരു പാറക്കെട്ടുണ്ടെന്നും അതിൽനിന്ന് വസന്തകാലത്ത് തേൻ അരുവിയായി ഒഴുകുമെന്നും ഒരു ഫ്രഞ്ചെഴുത്തുകാരൻ എവിടെയോ എഴുതിയിട്ടുണ്ട്. സത്യമാകാൻ പാടില്ലാതില്ല ഇത്. തേനീച്ചകൾ പാറക്കെട്ടിലെവിടെയെങ്കിലും തേൻ സംഭരിച്ചു വയ്ക്കാം. വസന്തകാലത്ത് അത് അരുവിപോലെ ഒഴുകുന്നുണ്ടാകാം. ഖുശ്വന്ത്സിങ്ങ് പഞ്ചാബിയിൽ നിന്ന് തർജ്ജമ ചെയ്ത Happy New Year എന്ന ചെറുകഥ (അജിത് കൗർ എഴുതിയത്, Illustrated weekly). തേനരുവിയാണെന്ന അർത്ഥത്തിൽ തലക്കെട്ടിനുതാഴെ ഒരു വാക്യം കണ്ടതുകൊണ്ട് ഞാനതുവായിച്ചു. തേനുമില്ല, അരുവിയുമില്ല. ന്യൂ ഇയർ ദിവസം മന്ത്രിയുടെ ഓഫീസിൽ ജോലിയുള്ള ഒരുത്തന് ഒരു കുപ്പി സ്കോച്ച് വിസ്കി കൈക്കൂലിയായി കിട്ടുന്നു. അയാൾ സ്നേഹിതന്മാരെ വിളിച്ചുകൂട്ടി അതു കുടിച്ചു തീർക്കുന്നു. ചപ്പാത്തിയും മറ്റും തിന്നുന്നു. അതിഥികൾ പോയപ്പോൾ അവർ ആഹാരം കഴിക്കാൻ ഉപയോഗിച്ച പ്ലേറ്റുകൾ കഴുകിക്കൊണ്ട് ഭാര്യ മുറുമുറുക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭാഗ്യവാന്മാർ മറ്റുള്ളവരുടെ ഭാര്യമാരെ ചുംബിക്കുമ്പോൾ കഥയിലെ ഭർത്താവും ഭാര്യയും പുറംതിരിഞ്ഞു കിടന്നുറങ്ങുന്നു. ഇതിനെയാണ് “ഫാസിനേറ്റിങ്ങ്” എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. കഥ വായിച്ചു തീരുമ്പോൾ എൻഫിഡയിലെ പാറക്കെട്ടുമാത്രമേയുള്ളൂ. ചിരപരിചിതത്വത്തിന്റെ പാറക്കെട്ട്. സർവസാധാരണമായ സംഭവത്തിൽ നൂതനത്വം കാണുകയും നൂതനമായ സംഭവത്തിൽ സർവസാധാരണത്വം കാണുകയും ചെയ്യുന്നതാണ് കല. ഇവിടെ സർവസാധാരണത്വത്തിൽ സർവസാധാരനത്വമേയുള്ളൂ. സാഹിത്യത്തെ സംബന്ധിച്ച് അധമമായ അഭിരുചിയുള്ള വ്യക്തിയാണ് ഖുശ് വന്ത്സിങ്. അദ്ദേഹത്തിന്റെ രണ്ടാം തരം അല്ല മൂന്നാം തരം, അല്ല. പത്താംതരം പുസ്തകങ്ങളും അദ്ദേഹം കെങ്കേമമെന്നു പറഞ്ഞ് തർജ്ജമചെയ്തുവെക്കുന്ന പീറക്കഥകളും ഈ സത്യം വിളംബരം ചെയ്യുന്നു. ഈ പഞ്ചാബിക്കഥയോടു താരതമ്യപ്പെടുത്തുമ്പോൾ “പപ്പു” മാസികയിൽ സി. രാധാകൃഷ്ണനും എം.ആർ. മനോഹരവർമ്മയും എഴുതിയ കഥകൾ — യഥാക്രമം ‘രാധയുടെ വളർത്തുമൃഗങ്ങ’ളും ‘നിഴൽ നിറങ്ങ’ളും എത്രയോ ഭേദം എന്നു പറയേണ്ടിയിരിക്കുന്നു. കുപ്പിവളയിടുന്ന പെൺകുട്ടിക്ക് സ്വർണ്ണവളയിടാൻ കൊതി. കോട്ടൺഷർട്ടിടുന്നവനു സിൽക്കുഷർട്ട് ധരിക്കാൻ കൊതി. ഞാൻ സ്വർണ്ണം തേടുന്നവനാണ്. സിൽക്ക് തേടുന്നവനാണ്. കുപ്പിവളയെടുത്തു സ്വർണ്ണവളയാണെന്നുപറഞ്ഞാൽ അതു കുപ്പിവളതന്നെന്ന് ഉറക്കെപ്പറയേണ്ടിവരും.

* * *

“പാമ്പും കയറും” എന്ന പേരുകേട്ട നോവലെഴുതിയ രാജാറാവുവിനെ എനിക്ക് പരിചയമുണ്ടായിരുന്നു. അദ്ദേഹം ഒരിക്കൽ എന്നോട് പറഞ്ഞു: “സ്ത്രീ നൃത്തം ചെയ്യുന്നതിനുമുൻപ് ഇസഡോറ ഡങ്കനായിരിക്കും.[1] അവൾ നൃത്തം തുടങ്ങിക്കഴിഞ്ഞാൽ ദേവതയാണ്, ഇസഡോറയല്ല.”


  1. Isadora Duncan, 1878–1927, അമേരിക്കൻ ഡാൻസർ.