close
Sayahna Sayahna
Search

Difference between revisions of "സാഹിത്യവാരഫലം 1983 12 25"


(സാന്നിദ്ധ്യം)
(സി.പി. നായര്‍)
Line 38: Line 38:
 
==സി.പി. നായര്‍==
 
==സി.പി. നായര്‍==
  
വ്യര്‍ത്ഥവ്യയം നടത്താത്ത ഹാസ്യസാഹിത്യകാരനാണ് സി.പി. നായര്‍. കാരൂര്‍ നീലകണ്ഠപ്പിള്ള സാഹിത്യപ്രവര്‍ത്തകസംഘത്തിന്റെ പ്രസിഡന്റായിരുന്ന കാലത്ത് സംഘം പ്രസാധനം ചെയ്യുന്ന ഏതു പുസ്തകവും വിശ്വസിച്ചു വാങ്ങാമായിരുന്നു. എന്തെങ്കിലും ഒരു സാഹിത്യഗുണം അതിനു കാണുമായിരുന്നു. ഒരു കാലത്ത് ഏതു പെന്‍ഗ്വിന്‍ പുസ്തകവും വിശ്വാസത്തോടെ മേടിക്കാമായിരുന്നു. അതല്ല ഇന്നത്തെ അവസ്ഥ. പലതും ട്രാഷാണ്. വിശ്വസിച്ചു വിശ്വസിച്ച് അത് സത്യമായിത്തീരുമ്പോള്‍ മനസ്സിനു സമാധാനമുണ്ടാകും. എപ്പോള്‍ ആ വിശ്വാസം ഭഞ്ജിക്കപ്പെടുന്നുവോ അപ്പോള്‍ അസ്വസ്ഥത വന്നുചേരും. ഇപ്പോള്‍ സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെയും പെന്‍ഗ്വിന്‍ പ്രസാധകരുടെയും പുസ്തകങ്ങള്‍ കാണുമ്പോള്‍ എനിക്ക് അസ്വസ്ഥതയാണ്. ഇരുപത്തഞ്ചു രൂപയില്‍ കുറഞ്ഞ എന്‍.ബി.എസ്. മലയാളപുസ്തകം വിരളം. രണ്ടു പവന്‍ അമ്പതു പെന്‍സില്‍ (ഏതാണ്ട് നാല്പത്തഞ്ചു രൂപ) കുറഞ്ഞ പെന്‍ഗ്വിന്‍ പുസ്തകം വിരളം. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം, അരി വാങ്ങാനുള്ള പണം ഈ പുസ്തകങ്ങള്‍ക്കു വേണ്ടി ചെലവാക്കാന്‍ പേടിയാണെനിക്ക്. ഗ്രന്ഥം വാങ്ങുന്നതിലുള്ള ഈ വിശ്വാസം സാഹിത്യരചനകളിലേക്ക് സംക്രമിക്കാം. ഇ.വി. കൃഷ്ണപ്പിള്ളയുടെ ഏതു ഹാസ്യകഥ വേണമെങ്കിലും വായിക്കൂ. നമ്മള്‍ ചിരിക്കും. സമയം വെറുതെ കളഞ്ഞല്ലോ എന്ന് ഒരിക്കലും ദു:ഖിക്കേണ്ടി വരില്ല. അതല്ല സഞ്ജയന്റെ രചനകളെസ്സംബന്ധിച്ച അവസ്ഥ. സി.പി. നായരുടെ പല ഹാസ്യകഥകളും ഞാന്‍ വായിച്ചിട്ടുണ്ട്. ഒരിക്കലും അദ്ദേഹം എന്നെ നിരാശപ്പെടുത്തിയിട്ടില്ല. കടക്കണ്ണില്‍ നര്‍മ്മത്തിന്റെ തിളക്കത്തോടുകൂടി ജീവിതത്തെ വീക്ഷിക്കുന്നു സി.പി. നായര്‍. അദ്ദേഹത്തിന്റെ ആ വീക്ഷണം നമ്മുടെ ചുണ്ടുകളില്‍ മന്ദഹാസം അങ്കുരിപ്പിക്കുന്നു. കലാകൗമുദിയില്‍ അദ്ദേഹമെഴുതിയ “ലേഖയെ കണ്ടെത്തല്‍, ഒരു ഫ്ലാഷ്ബാക്ക്” എന്ന കഥയും ഈ സാമാന്യ നിയമത്തിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നു. വിമാനത്തില്‍ കയറാന്‍ ചെന്ന കഥാകാരന് പല പ്രയാസങ്ങളും നേരിടേണ്ടിവന്നു. ഒടുവില്‍ ഒരുദ്യോഗസ്ഥന്‍ ലേഖാപാലിനെ കാണാന്‍ ആവശ്യപ്പെടുന്നു. അതിസുന്ദരിയായ ലേഖാപാലിനെ മനസ്സില്‍ കണ്ണുകൊണ്ട് കണ്ടുകൊണ്ട് ചെന്നപ്പോള്‍ അവളുടെ കസേരയിലിരിക്കുന്നു വിരൂപനായ ഒരു തമിഴന്‍. കാര്യം പിന്നീടാണ് പിടികിട്ടിയത്. അക്കൗണ്ട്സ് ഓഫീസര്‍ എന്നതിന്റെ തര്‍ജ്ജമയാണ് ലേഖാപാല്‍. കഥാകാരന്‍ ചിരിക്കുന്നു വായനക്കാരായ നമ്മളും ചിരിക്കുന്നു.  
+
വ്യര്‍ത്ഥവ്യയം നടത്താത്ത ഹാസ്യസാഹിത്യകാരനാണ് [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC സി.പി. നായര്‍]. [https://ml.wikipedia.org/wiki/Karur_Neelakanta_Pillai കാരൂര്‍ നീലകണ്ഠപ്പിള്ള] സാഹിത്യപ്രവര്‍ത്തകസംഘത്തിന്റെ പ്രസിഡന്റായിരുന്ന കാലത്ത് സംഘം പ്രസാധനം ചെയ്യുന്ന ഏതു പുസ്തകവും വിശ്വസിച്ചു വാങ്ങാമായിരുന്നു. എന്തെങ്കിലും ഒരു സാഹിത്യഗുണം അതിനു കാണുമായിരുന്നു. ഒരു കാലത്ത് ഏതു പെന്‍ഗ്വിന്‍ പുസ്തകവും വിശ്വാസത്തോടെ മേടിക്കാമായിരുന്നു. അതല്ല ഇന്നത്തെ അവസ്ഥ. പലതും ട്രാഷാണ്. വിശ്വസിച്ചു വിശ്വസിച്ച് അത് സത്യമായിത്തീരുമ്പോള്‍ മനസ്സിനു സമാധാനമുണ്ടാകും. എപ്പോള്‍ ആ വിശ്വാസം ഭഞ്ജിക്കപ്പെടുന്നുവോ അപ്പോള്‍ അസ്വസ്ഥത വന്നുചേരും. ഇപ്പോള്‍ സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെയും പെന്‍ഗ്വിന്‍ പ്രസാധകരുടെയും പുസ്തകങ്ങള്‍ കാണുമ്പോള്‍ എനിക്ക് അസ്വസ്ഥതയാണ്. ഇരുപത്തഞ്ചു രൂപയില്‍ കുറഞ്ഞ എന്‍.ബി.എസ്. മലയാളപുസ്തകം വിരളം. രണ്ടു പവന്‍ അമ്പതു പെന്‍സില്‍ (ഏതാണ്ട് നാല്പത്തഞ്ചു രൂപ) കുറഞ്ഞ പെന്‍ഗ്വിന്‍ പുസ്തകം വിരളം. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം, അരി വാങ്ങാനുള്ള പണം ഈ പുസ്തകങ്ങള്‍ക്കു വേണ്ടി ചെലവാക്കാന്‍ പേടിയാണെനിക്ക്. ഗ്രന്ഥം വാങ്ങുന്നതിലുള്ള ഈ വിശ്വാസം സാഹിത്യരചനകളിലേക്ക് സംക്രമിക്കാം. [https://ml.wikipedia.org/wiki/E._V._Krishna_Pillai ഇ.വി. കൃഷ്ണപ്പിള്ളയുടെ] ഏതു ഹാസ്യകഥ വേണമെങ്കിലും വായിക്കൂ. നമ്മള്‍ ചിരിക്കും. സമയം വെറുതെ കളഞ്ഞല്ലോ എന്ന് ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല. അതല്ല സഞ്ജയന്റെ രചനകളെസ്സംബന്ധിച്ച അവസ്ഥ. സി.പി. നായരുടെ പല ഹാസ്യകഥകളും ഞാന്‍ വായിച്ചിട്ടുണ്ട്. ഒരിക്കലും അദ്ദേഹം എന്നെ നിരാശപ്പെടുത്തിയിട്ടില്ല. കടക്കണ്ണില്‍ നര്‍മ്മത്തിന്റെ തിളക്കത്തോടുകൂടി ജീവിതത്തെ വീക്ഷിക്കുന്നു സി.പി. നായര്‍. അദ്ദേഹത്തിന്റെ ആ വീക്ഷണം നമ്മുടെ ചുണ്ടുകളില്‍ മന്ദഹാസം അങ്കുരിപ്പിക്കുന്നു. കലാകൗമുദിയില്‍ അദ്ദേഹമെഴുതിയ “ലേഖയെ കണ്ടെത്തല്‍, ഒരു ഫ്ലാഷ്ബാക്ക്” എന്ന കഥയും ഈ സാമാന്യ നിയമത്തിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നു. വിമാനത്തില്‍ കയറാന്‍ ചെന്ന കഥാകാരന് പല പ്രയാസങ്ങളും നേരിടേണ്ടിവന്നു. ഒടുവില്‍ ഒരുദ്യോഗസ്ഥന്‍ ലേഖാപാലിനെ കാണാന്‍ ആവശ്യപ്പെടുന്നു. അതിസുന്ദരിയായ ലേഖാപാലിനെ മനസ്സില്‍ കണ്ണുകൊണ്ട് കണ്ടുകൊണ്ട് ചെന്നപ്പോള്‍ അവളുടെ കസേരയിലിരിക്കുന്നു വിരൂപനായ ഒരു തമിഴന്‍. കാര്യം പിന്നീടാണ് പിടികിട്ടിയത്. അക്കൗണ്ട്സ് ഓഫീസര്‍ എന്നതിന്റെ തര്‍ജ്ജമയാണ് ലേഖാപാല്‍. കഥാകാരന്‍ ചിരിക്കുന്നു വായനക്കാരായ നമ്മളും ചിരിക്കുന്നു.  
  
 
പേരുകേട്ട ഒരു വാരികയുടെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു എന്റെ ഒരു സ്നേഹിതന്‍. അദ്ദേഹം, കുമാരി ലളിത (പേരു മാറ്റി എഴുതുകയാണ് ഞാന്‍) എഴുതിയ ഏതു പീറക്കഥയും പ്രസിദ്ധപ്പെടുത്തുമായിരുന്നു. കാരണം കഥയോടൊരുമിച്ച് ലളിതയുടെ പ്രേമം കലര്‍ന്ന ഒരെഴുത്തും കാണും എന്നതു തന്നെ. കഥകള്‍ പരസ്യപ്പെടുത്തുന്തോറും കത്തുകളിലെ പ്രേമവും കൂടിക്കൂടിവന്നു. അസിസ്റ്റന്റ് എഡിറ്റര്‍ പരവശനായി. ഒരു ദിവസം കാമുകിയെക്കാണാന്‍ ഷഷ്ടിപൂര്‍ത്തിയോട് അടുത്ത അദ്ദേഹം തീരുമാനിച്ചു. കോട്ടയത്തു ചെന്നിട്ട് മുപ്പതു നാഴികയോളം കിഴക്കോട്ടു യാത്ര ചെയ്തു. ഒരു കുഗ്രാമം. ആരോ വീടു പറഞ്ഞു കൊടുത്തു. വീട്ടിനടുത്തെത്തി. അവിടെ ഒരുത്തന്‍ അര്‍ദ്ധനഗ്നനായി നിന്ന് തൂമ്പ കൊണ്ട് തെങ്ങിനു തടമെടുക്കുന്നു. വിരിഞ്ഞ മാറ്, കപ്പടാമീശ. നല്ല പൊക്കം. അയാളോട് അസിസ്റ്റന്റ് എഡിറ്റര്‍ ചോദിച്ചു: “കുമാരി ലളിതയുടെ വീട് ഇതാണോ?” തൂമ്പധരന്‍ (സി.വി. രാമന്‍ പിള്ളയുടെ വെട്ടുകത്തിധരന്‍ എന്ന പ്രയോഗം ഓര്‍മ്മിക്കുക) മീശ പിരിച്ചുകൊണ്ട് സംഹാരരുദ്രന്റെ മട്ടില്‍ പറഞ്ഞു: “ഓഹോ ലളിതയെ കാണാന്‍ വന്നിരിക്കുകയാണ് അല്ലേ. തന്റെ പ്രേമലേഖനവും ലളിതയ്ക്ക് കിട്ടി. എന്നാലേ ഞാന്‍ തന്നെയാണ് ലളിത.” കഥകള്‍ പരസ്യപ്പെടുത്തിക്കിട്ടാന്‍ വേണ്ടി ആ ഘടോല്‍കചന്‍ ലളിതയായി വേഷം കെട്ടിയതാണെന്ന് പാവം പത്രാധിപര്‍ അപ്പോഴാണ് മനസ്സിലാക്കിയത്. അദ്ദേഹം അവിടെ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്കറിഞ്ഞുകൂടാ. കപ്പടാമീശക്കാരന്‍ വിരട്ടിയതു മാത്രമേ പത്രാധിപര്‍ എന്നോട് പറഞ്ഞുള്ളൂ. ഈ സംഭവത്തിനുശേഷം കുമാരി ലളിത ആ വാരികയില്‍ കഥകളെഴുതിയിട്ടില്ല. അസിസ്റ്റന്റ് എഡിറ്റര്‍ വളരെക്കാലം അവിടെ അസിസ്റ്റന്റ് എഡിറ്ററായി ഇരുന്നതുമില്ല.
 
പേരുകേട്ട ഒരു വാരികയുടെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു എന്റെ ഒരു സ്നേഹിതന്‍. അദ്ദേഹം, കുമാരി ലളിത (പേരു മാറ്റി എഴുതുകയാണ് ഞാന്‍) എഴുതിയ ഏതു പീറക്കഥയും പ്രസിദ്ധപ്പെടുത്തുമായിരുന്നു. കാരണം കഥയോടൊരുമിച്ച് ലളിതയുടെ പ്രേമം കലര്‍ന്ന ഒരെഴുത്തും കാണും എന്നതു തന്നെ. കഥകള്‍ പരസ്യപ്പെടുത്തുന്തോറും കത്തുകളിലെ പ്രേമവും കൂടിക്കൂടിവന്നു. അസിസ്റ്റന്റ് എഡിറ്റര്‍ പരവശനായി. ഒരു ദിവസം കാമുകിയെക്കാണാന്‍ ഷഷ്ടിപൂര്‍ത്തിയോട് അടുത്ത അദ്ദേഹം തീരുമാനിച്ചു. കോട്ടയത്തു ചെന്നിട്ട് മുപ്പതു നാഴികയോളം കിഴക്കോട്ടു യാത്ര ചെയ്തു. ഒരു കുഗ്രാമം. ആരോ വീടു പറഞ്ഞു കൊടുത്തു. വീട്ടിനടുത്തെത്തി. അവിടെ ഒരുത്തന്‍ അര്‍ദ്ധനഗ്നനായി നിന്ന് തൂമ്പ കൊണ്ട് തെങ്ങിനു തടമെടുക്കുന്നു. വിരിഞ്ഞ മാറ്, കപ്പടാമീശ. നല്ല പൊക്കം. അയാളോട് അസിസ്റ്റന്റ് എഡിറ്റര്‍ ചോദിച്ചു: “കുമാരി ലളിതയുടെ വീട് ഇതാണോ?” തൂമ്പധരന്‍ (സി.വി. രാമന്‍ പിള്ളയുടെ വെട്ടുകത്തിധരന്‍ എന്ന പ്രയോഗം ഓര്‍മ്മിക്കുക) മീശ പിരിച്ചുകൊണ്ട് സംഹാരരുദ്രന്റെ മട്ടില്‍ പറഞ്ഞു: “ഓഹോ ലളിതയെ കാണാന്‍ വന്നിരിക്കുകയാണ് അല്ലേ. തന്റെ പ്രേമലേഖനവും ലളിതയ്ക്ക് കിട്ടി. എന്നാലേ ഞാന്‍ തന്നെയാണ് ലളിത.” കഥകള്‍ പരസ്യപ്പെടുത്തിക്കിട്ടാന്‍ വേണ്ടി ആ ഘടോല്‍കചന്‍ ലളിതയായി വേഷം കെട്ടിയതാണെന്ന് പാവം പത്രാധിപര്‍ അപ്പോഴാണ് മനസ്സിലാക്കിയത്. അദ്ദേഹം അവിടെ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്കറിഞ്ഞുകൂടാ. കപ്പടാമീശക്കാരന്‍ വിരട്ടിയതു മാത്രമേ പത്രാധിപര്‍ എന്നോട് പറഞ്ഞുള്ളൂ. ഈ സംഭവത്തിനുശേഷം കുമാരി ലളിത ആ വാരികയില്‍ കഥകളെഴുതിയിട്ടില്ല. അസിസ്റ്റന്റ് എഡിറ്റര്‍ വളരെക്കാലം അവിടെ അസിസ്റ്റന്റ് എഡിറ്ററായി ഇരുന്നതുമില്ല.
  
യൂറോപ്പിലെ ഒരു സാഹിത്യനായകനാണ് മിലാന്‍ കുന്ദേര. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്  The Book of Laughter and Forgetting എന്ന നോവല്‍. നോവലിന്റെ ഒടുവില്‍ അമേരിക്കന്‍ സാഹിത്യകാരനായ ഫിലിപ്പ് റോത്ത് കുന്ദേരയുമായി നടത്തിയ സംഭാഷണത്തിന്റെ റിപ്പോര്‍ട്ടുണ്ട്. അതില്‍ കുന്ദേര പറയുന്നു: A sense of humor was a trustworthy sign of recognition. Ever since, I have been terrified by a world that is losing it sense of humor.
+
യൂറോപ്പിലെ ഒരു സാഹിത്യനായകനാണ് [https://en.wikipedia.org/wiki/Milan_Kundera മിലാന്‍ കുന്ദേര]. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്  [https://en.wikipedia.org/wiki/The_Book_of_Laughter_and_Forgetting The Book of Laughter and Forgetting] എന്ന നോവല്‍. നോവലിന്റെ ഒടുവില്‍ അമേരിക്കന്‍ സാഹിത്യകാരനായ ഫിലിപ്പ് റോത്ത് കുന്ദേരയുമായി നടത്തിയ സംഭാഷണത്തിന്റെ റിപ്പോര്‍ട്ടുണ്ട്. അതില്‍ കുന്ദേര പറയുന്നു: A sense of humor was a trustworthy sign of recognition. Ever since, I have been terrified by a world that is losing it sense of humor.
  
 
==നര്‍മ്മബോധം==
 
==നര്‍മ്മബോധം==

Revision as of 16:50, 28 August 2016

സാഹിത്യവാരഫലം
Mkn-12.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1983 12 25
ലക്കം 431
മുൻലക്കം 1983 12 18
പിൻലക്കം 1984 01 01
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

​​ ചങ്ങമ്പുഴ തിരുവനന്തപുരത്തെ ഒരു ഹോസ്റ്റലില്‍ താമസിച്ചിരുന്ന കാലത്ത് ഞാന്‍ അദ്ദേഹത്തെ കാണാന്‍ കൂടക്കൂടെ പോകുമായിരുന്നു. എപ്പോള്‍ ചെന്നാലും ആളുകള്‍ ധാരാളമുണ്ടാകും. അവരെയെല്ലാം പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കവി പലതും പറയും. സംഭാഷണ വിദഗ്ദ്ധനായിരുന്നു ചങ്ങമ്പുഴ. സാഹിത്യത്തെക്കുറിച്ച് സംസാരിക്കുന്നതേയില്ല. മറ്റു വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിനു കൗതുകം. ഓരോ വിഷയവും അന്യാദൃശ്യമായ വിധത്തില്‍ കവി ആവിഷ്കരിക്കും. എപ്പോഴുമുണ്ട് നര്‍മ്മബോധം. ഒരിക്കല്‍ പറഞ്ഞ നേരമ്പോക്ക് ഒരിക്കലും ആവര്‍ത്തിക്കുകയില്ല അദ്ദേഹം. അപ്പോഴെല്ലാം നിശ്ശബ്ദനായ ശ്രോതാവായിട്ടേ ഞാനിരുന്നിട്ടുള്ളൂ. വിരളങ്ങളായ സന്ദര്‍ഭങ്ങളില്‍ ചങ്ങമ്പുഴയെ ഒറ്റയ്ക്കു കിട്ടിയിട്ടുണ്ട്. സംഭാഷണത്തിന്. അങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം സാഹിത്യത്തെക്കുറിച്ച് പ്രഗല്‍ഭമായി സംസാരിച്ചിട്ട്,

പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍
ചോക്കുന്നു കാടന്തി മേഘങ്ങള്‍ പോലെ

എന്ന പദത്തിന്റെ ഭംഗി എവിടിരിക്കുന്നു എന്ന് എന്നോട് ചോദിച്ചു. “നാലാമത്തെ വരിയില്‍” എന്നു എന്റെ മറുപടി. “അപ്പോള്‍ മുന്‍പുള്ള മൂന്നുവരികളും പ്രൊസൈക്കാണോ?” (ഗദ്യാത്മകമാണോ?) എന്ന് കവിയുടെ ചോദ്യം. ഞാന്‍ വീണ്ടും മറുപടി നല്‍കി: “ആദ്യത്തെ മൂന്നു വരികളും പ്രൊസൈക്ക് തന്നെ. പക്ഷേ നാലാമത്തെ വരിയുടെ ശോഭ മുന്‍പുള്ള വരികളിലേക്കും വ്യാപിച്ചിട്ട് അവയെക്കൂടി ശോഭാവഹമാക്കുന്നു.” ചങ്ങമ്പുഴ അതിനോടുകൂടി യോജിച്ചില്ല. പ്രകൃതി അനുഗ്രഹിച്ച കവിയെവിടെ? നിസ്സാരനായ ഞാന്‍ എവിടെ? എങ്കിലും മഹാപണ്ഡിതനും എന്റെ ഗുരുനാഥനുമായിരുന്ന എന്‍. കുഞ്ഞുരാമന്‍ പിള്ള സാറിന്റെ ഭഗവദ്ഗീതാ ക്ലാസ്സുകള്‍ പതിവായി ശ്രദ്ധിച്ചിരുന്ന ഞാന്‍ തിരിച്ചു ചോദിച്ചു. “ഭഗവദ്ഗീതയില്‍ കാവ്യശോഭയുണ്ടല്ലോ, എന്നാല്‍ ‘ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ മാമകാഃ പാണ്ഡവാശ്ചൈവ കിമകര്‍വത സഞ്ജയ’ എന്ന ഭാഗത്ത് എന്തു കവിതയിരിക്കുന്നു? മറ്റു ഭാഗങ്ങളിലെ കാവ്യശോഭ കവിതയില്ലാത്ത ഭാഗങ്ങളില്‍ക്കൂടി പ്രസരിക്കുമ്പോള്‍ കാവ്യമാകെ തേജോമയമാകുകയാണ്.” ചങ്ങമ്പുഴ മൂക്കുകണ്ണാടിയുടെ മുകളില്‍കൂടി എന്നെ ഒന്നു നോക്കി (അത് അദ്ദേഹത്തിന്റെ രീതിയാണ്). എന്നിട്ട് ഒരു ചോദ്യം. “കരിഞ്ഞുവീഴാറായ ചെടിയില്‍ പച്ചപിടിച്ച ഒരിലയുണ്ടെങ്കില്‍ ആ ഇലകൊണ്ടാണോ ചെടിയുടെ ആകര്‍ഷകത്വം നിര്‍ണ്ണയിക്കുന്നത്? വൈരൂപ്യമാര്‍ന്ന സ്ത്രീയുടെ മുലകള്‍ മാത്രം ഭംഗിയുള്ളവയാണെങ്കില്‍ അവള്‍ സുന്ദരിയാണെന്നു നീ പറയുമോ?” ചങ്ങമ്പുഴയുടെ അന്നത്തെ ആ ചോദ്യത്തിനുള്ള ഉത്തരം പ്രിയപ്പെട്ട വായനക്കാര്‍ തന്നെ കണ്ടെത്തട്ടെ.

സാന്നിദ്ധ്യം

കണ്ടെത്തുമ്പോള്‍ ചങ്ങമ്പുഴയുടെ അഭിപ്രായത്തോടായിരിക്കാം വായനക്കാര്‍ യോജിക്കുക. എനിക്കതില്‍ വൈഷമ്യവുമില്ല. പ്രതിഭാശാലി പറയുന്നതാവും ശരി. ഇത് മറ്റൊരു ചിന്തയിലേക്ക് എന്നെ നയിക്കുന്നു. എന്നെ കോളേജില്‍ രണ്ടുപേര്‍ ഫിസിക്സ് പഠിപ്പിച്ചിരുന്നു. ഒരാള്‍ പുരുഷന്‍; രണ്ടാമത്തെയാള്‍ സ്ത്രീ. പുരുഷന്‍ ബ്രാഹ്മണനാണ്. പാളത്താറ്, നീണ്ട ‘ഷട്ട്കോട്ട്’, തല മുഴുവന്‍ മുണ്ഡനം ചെയ്ത് മൂന്നോ നാലോ രോമങ്ങള്‍ ബാക്കി വച്ചിരിക്കുന്നു. വൈരൂപ്യത്തിനൊരാസ്പദമാണ് ഗുരുനാഥന്‍. പക്ഷേ, അദ്ദേഹം പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ കുട്ടികള്‍ അനങ്ങാതെ ഇരുന്നു പോകും. അത്രയ്ക്ക് പ്രാഗല്‍ഭ്യമുണ്ട് അദ്ദേഹത്തിന്. സാറ് അന്ന് ‘പൊട്ടന്‍ഷ്യല്‍ എനര്‍ജി’യെക്കുറിച്ച് പറഞ്ഞത് ഇന്നും എനിക്കോര്‍മ്മയുണ്ട്. “Potential energy is the energy that a body possesses by virtue of it’s position. A stone on the edge of a cliff has potential energy…” അദ്ധ്യാപിക സുന്ദരി, അതിസുന്ദരി. പഠിപ്പിക്കാന്‍ അറിഞ്ഞുകൂടാ. തെറ്റു പറഞ്ഞിട്ട് കൂടക്കൂടെ Confusing science എന്നു പറയും. എങ്കിലും ആര്‍ക്കും പരാതിയില്ല. അവരുടെ ഭംഗിയുള്ള മുഖവും മറ്റു ശരീരഭാഗങ്ങളും കുട്ടികള്‍ നോക്കിയിരിക്കും. മുടിയും വിലകൂടിയ സാരിയും കാറ്റില്‍ പറക്കുന്നത് പലര്‍ക്കും രോമാഞ്ചമുളവാക്കിയിരുന്നു. ഒരിക്കല്‍ സ്പെക്ട്രോസ്കോപ്പിനെക്കുറിച്ച് പഠിപ്പിക്കാന്‍ അവര്‍ ഒന്നു കുനിഞ്ഞപ്പോള്‍ സാരി മാറില്‍നിന്നു മാറിപ്പോയി. വെടിയുണ്ട പോലെ മുലക്കണ്ണുകള്‍ സില്‍ക്ക് ബ്ലൗസില്‍ നിന്നു തെറിച്ച് ഞങ്ങളുടെ കണ്ണുകളില്‍ വന്നു തറച്ചു. അദ്ധ്യാപകന്റെ കഴിവ് ഞങ്ങളറിഞ്ഞിരുന്നത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ. അദ്ധ്യാപികയുടെ സാന്നിദ്ധ്യം ഞങ്ങള്‍ അംഗീകരിച്ചിരുന്നത് അവരുടെ സൗന്ദര്യത്തിലൂടെ.

ഇവിടെ ഒരു സംശയം. ഭാര്യ സുന്ദരിയാണെങ്കില്‍ അവളുടെ സാന്നിദ്ധ്യം ഭര്‍ത്താവ് അംഗീകരിക്കുമോ? അംഗീകരിക്കുമെന്നാണ് മുഹമ്മദ് റോഷന്‍ “അടര്‍ന്നു പോയ ഒരു ദിവസം” എന്ന കഥയിലൂടെ പ്രഖ്യാപിക്കുന്നത് (കുമാരി വാരിക). വീട്ടിലായിരുന്ന ഭാര്യ ഭര്‍ത്താവിന്റെ ജോലിസ്ഥലത്ത് എത്തുമെന്ന് അയാള്‍ കരുതിയ ദിനം. ആകെക്കൂടി അയാള്‍ക്ക് ഇളക്കം. തീവണ്ടി വരാറായി. പക്ഷേ, അവള്‍ വന്നില്ല. കാരണമെന്തെന്നോ? വരാന്‍ അയാള്‍ എഴുതി അയച്ചില്ല എന്നതുതന്നെ. ഭാര്യയുടെ സാന്നിദ്ധ്യം അംഗീകരിക്കാന്‍ സന്നദ്ധനായിരുന്ന ഭര്‍ത്താവിന് മറവി പറ്റിപ്പോയിപോലും. കൊച്ചുകുട്ടികളെപ്പോലും ബാലിശമായ ഇക്കഥകൊണ്ട് പറ്റിക്കാനാവില്ല. എന്റെ ഫിസിക്സ് സാറിനെപ്പോലെ മുഹമ്മദ് റോഷന്‍ കഴിവുകൊണ്ട് സ്വന്തം സാന്നിദ്ധ്യം ഞങ്ങളെ അറിയിക്കണം അല്ലെങ്കില്‍ ഞാങ്ങളെക്കൊണ്ട് അനുഭവിപ്പിക്കണം. ഇന്നത്തെ നിലയില്‍ വാദ്ധ്യാരുമില്ല, വാദ്ധ്യായനിയുമില്ല. വ്യര്‍ത്ഥരചനകള്‍കൊണ്ട് എന്തെല്ലാം വ്യര്‍ത്ഥവ്യയങ്ങളാണ് ഉണ്ടാവുക!

സി.പി. നായര്‍

വ്യര്‍ത്ഥവ്യയം നടത്താത്ത ഹാസ്യസാഹിത്യകാരനാണ് സി.പി. നായര്‍. കാരൂര്‍ നീലകണ്ഠപ്പിള്ള സാഹിത്യപ്രവര്‍ത്തകസംഘത്തിന്റെ പ്രസിഡന്റായിരുന്ന കാലത്ത് സംഘം പ്രസാധനം ചെയ്യുന്ന ഏതു പുസ്തകവും വിശ്വസിച്ചു വാങ്ങാമായിരുന്നു. എന്തെങ്കിലും ഒരു സാഹിത്യഗുണം അതിനു കാണുമായിരുന്നു. ഒരു കാലത്ത് ഏതു പെന്‍ഗ്വിന്‍ പുസ്തകവും വിശ്വാസത്തോടെ മേടിക്കാമായിരുന്നു. അതല്ല ഇന്നത്തെ അവസ്ഥ. പലതും ട്രാഷാണ്. വിശ്വസിച്ചു വിശ്വസിച്ച് അത് സത്യമായിത്തീരുമ്പോള്‍ മനസ്സിനു സമാധാനമുണ്ടാകും. എപ്പോള്‍ ആ വിശ്വാസം ഭഞ്ജിക്കപ്പെടുന്നുവോ അപ്പോള്‍ അസ്വസ്ഥത വന്നുചേരും. ഇപ്പോള്‍ സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെയും പെന്‍ഗ്വിന്‍ പ്രസാധകരുടെയും പുസ്തകങ്ങള്‍ കാണുമ്പോള്‍ എനിക്ക് അസ്വസ്ഥതയാണ്. ഇരുപത്തഞ്ചു രൂപയില്‍ കുറഞ്ഞ എന്‍.ബി.എസ്. മലയാളപുസ്തകം വിരളം. രണ്ടു പവന്‍ അമ്പതു പെന്‍സില്‍ (ഏതാണ്ട് നാല്പത്തഞ്ചു രൂപ) കുറഞ്ഞ പെന്‍ഗ്വിന്‍ പുസ്തകം വിരളം. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം, അരി വാങ്ങാനുള്ള പണം ഈ പുസ്തകങ്ങള്‍ക്കു വേണ്ടി ചെലവാക്കാന്‍ പേടിയാണെനിക്ക്. ഗ്രന്ഥം വാങ്ങുന്നതിലുള്ള ഈ വിശ്വാസം സാഹിത്യരചനകളിലേക്ക് സംക്രമിക്കാം. ഇ.വി. കൃഷ്ണപ്പിള്ളയുടെ ഏതു ഹാസ്യകഥ വേണമെങ്കിലും വായിക്കൂ. നമ്മള്‍ ചിരിക്കും. സമയം വെറുതെ കളഞ്ഞല്ലോ എന്ന് ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല. അതല്ല സഞ്ജയന്റെ രചനകളെസ്സംബന്ധിച്ച അവസ്ഥ. സി.പി. നായരുടെ പല ഹാസ്യകഥകളും ഞാന്‍ വായിച്ചിട്ടുണ്ട്. ഒരിക്കലും അദ്ദേഹം എന്നെ നിരാശപ്പെടുത്തിയിട്ടില്ല. കടക്കണ്ണില്‍ നര്‍മ്മത്തിന്റെ തിളക്കത്തോടുകൂടി ജീവിതത്തെ വീക്ഷിക്കുന്നു സി.പി. നായര്‍. അദ്ദേഹത്തിന്റെ ആ വീക്ഷണം നമ്മുടെ ചുണ്ടുകളില്‍ മന്ദഹാസം അങ്കുരിപ്പിക്കുന്നു. കലാകൗമുദിയില്‍ അദ്ദേഹമെഴുതിയ “ലേഖയെ കണ്ടെത്തല്‍, ഒരു ഫ്ലാഷ്ബാക്ക്” എന്ന കഥയും ഈ സാമാന്യ നിയമത്തിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നു. വിമാനത്തില്‍ കയറാന്‍ ചെന്ന കഥാകാരന് പല പ്രയാസങ്ങളും നേരിടേണ്ടിവന്നു. ഒടുവില്‍ ഒരുദ്യോഗസ്ഥന്‍ ലേഖാപാലിനെ കാണാന്‍ ആവശ്യപ്പെടുന്നു. അതിസുന്ദരിയായ ലേഖാപാലിനെ മനസ്സില്‍ കണ്ണുകൊണ്ട് കണ്ടുകൊണ്ട് ചെന്നപ്പോള്‍ അവളുടെ കസേരയിലിരിക്കുന്നു വിരൂപനായ ഒരു തമിഴന്‍. കാര്യം പിന്നീടാണ് പിടികിട്ടിയത്. അക്കൗണ്ട്സ് ഓഫീസര്‍ എന്നതിന്റെ തര്‍ജ്ജമയാണ് ലേഖാപാല്‍. കഥാകാരന്‍ ചിരിക്കുന്നു വായനക്കാരായ നമ്മളും ചിരിക്കുന്നു.

പേരുകേട്ട ഒരു വാരികയുടെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു എന്റെ ഒരു സ്നേഹിതന്‍. അദ്ദേഹം, കുമാരി ലളിത (പേരു മാറ്റി എഴുതുകയാണ് ഞാന്‍) എഴുതിയ ഏതു പീറക്കഥയും പ്രസിദ്ധപ്പെടുത്തുമായിരുന്നു. കാരണം കഥയോടൊരുമിച്ച് ലളിതയുടെ പ്രേമം കലര്‍ന്ന ഒരെഴുത്തും കാണും എന്നതു തന്നെ. കഥകള്‍ പരസ്യപ്പെടുത്തുന്തോറും കത്തുകളിലെ പ്രേമവും കൂടിക്കൂടിവന്നു. അസിസ്റ്റന്റ് എഡിറ്റര്‍ പരവശനായി. ഒരു ദിവസം കാമുകിയെക്കാണാന്‍ ഷഷ്ടിപൂര്‍ത്തിയോട് അടുത്ത അദ്ദേഹം തീരുമാനിച്ചു. കോട്ടയത്തു ചെന്നിട്ട് മുപ്പതു നാഴികയോളം കിഴക്കോട്ടു യാത്ര ചെയ്തു. ഒരു കുഗ്രാമം. ആരോ വീടു പറഞ്ഞു കൊടുത്തു. വീട്ടിനടുത്തെത്തി. അവിടെ ഒരുത്തന്‍ അര്‍ദ്ധനഗ്നനായി നിന്ന് തൂമ്പ കൊണ്ട് തെങ്ങിനു തടമെടുക്കുന്നു. വിരിഞ്ഞ മാറ്, കപ്പടാമീശ. നല്ല പൊക്കം. അയാളോട് അസിസ്റ്റന്റ് എഡിറ്റര്‍ ചോദിച്ചു: “കുമാരി ലളിതയുടെ വീട് ഇതാണോ?” തൂമ്പധരന്‍ (സി.വി. രാമന്‍ പിള്ളയുടെ വെട്ടുകത്തിധരന്‍ എന്ന പ്രയോഗം ഓര്‍മ്മിക്കുക) മീശ പിരിച്ചുകൊണ്ട് സംഹാരരുദ്രന്റെ മട്ടില്‍ പറഞ്ഞു: “ഓഹോ ലളിതയെ കാണാന്‍ വന്നിരിക്കുകയാണ് അല്ലേ. തന്റെ പ്രേമലേഖനവും ലളിതയ്ക്ക് കിട്ടി. എന്നാലേ ഞാന്‍ തന്നെയാണ് ലളിത.” കഥകള്‍ പരസ്യപ്പെടുത്തിക്കിട്ടാന്‍ വേണ്ടി ആ ഘടോല്‍കചന്‍ ലളിതയായി വേഷം കെട്ടിയതാണെന്ന് പാവം പത്രാധിപര്‍ അപ്പോഴാണ് മനസ്സിലാക്കിയത്. അദ്ദേഹം അവിടെ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്കറിഞ്ഞുകൂടാ. കപ്പടാമീശക്കാരന്‍ വിരട്ടിയതു മാത്രമേ പത്രാധിപര്‍ എന്നോട് പറഞ്ഞുള്ളൂ. ഈ സംഭവത്തിനുശേഷം കുമാരി ലളിത ആ വാരികയില്‍ കഥകളെഴുതിയിട്ടില്ല. അസിസ്റ്റന്റ് എഡിറ്റര്‍ വളരെക്കാലം അവിടെ അസിസ്റ്റന്റ് എഡിറ്ററായി ഇരുന്നതുമില്ല.

യൂറോപ്പിലെ ഒരു സാഹിത്യനായകനാണ് മിലാന്‍ കുന്ദേര. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ് The Book of Laughter and Forgetting എന്ന നോവല്‍. നോവലിന്റെ ഒടുവില്‍ അമേരിക്കന്‍ സാഹിത്യകാരനായ ഫിലിപ്പ് റോത്ത് കുന്ദേരയുമായി നടത്തിയ സംഭാഷണത്തിന്റെ റിപ്പോര്‍ട്ടുണ്ട്. അതില്‍ കുന്ദേര പറയുന്നു: A sense of humor was a trustworthy sign of recognition. Ever since, I have been terrified by a world that is losing it sense of humor.

നര്‍മ്മബോധം

നര്‍മ്മബോധം ജന്മസിദ്ധമാണ്. ചാരിത്രശാലിനിയായ വേശ്യയെന്നു പറയുന്നതുപോലെ പരസ്പരവിരുദ്ധമാണ് നല്ലപെരുമാറ്റവും നര്‍മ്മബോധവുമെന്ന് മാല്‍ക്കം മഗ്ഗറിജ്ജ് പറഞ്ഞതു ശരിയല്ല. യഥാര്‍ത്ഥമായ നര്‍മ്മബോധമുള്ളവര്‍ നല്ല രീതിയിലേ പെരുമാറിക്കണ്ടിട്ടുള്ളൂ. തിരുവനന്തപുരത്ത് സര്‍. ടി. മാധവറാവുവിന്റെ പ്രതിമ നില്‍ക്കുന്നിടത്തു നിന്ന് പടിഞ്ഞാറോട്ട് അല്പം നടന്നാല്‍ ഡോക്ടര്‍ രാമകൃഷ്ണപ്പിള്ളയുടെ ആശുപത്രി കാണാം. ഇന്നില്ല മഹാനായ ആ ഡോക്ടര്‍. “കഷണ്ടി” എന്ന മനോഹരമായ ലേഖനെമെഴുതി ഏ. ബാലകൃഷ്ണപിള്ളയുടെ പ്രശംസ നേടിയ ആ ഭിഷഗ്വരനെ കാണാന്‍ ഒരു രോഗി വന്നു. അയാള്‍ക്ക് കാലില്‍ വ്രണം. കുടിക്കാന്‍ മരുന്നും പുറത്തു പുരട്ടാന്‍ ‘ലേപനദ്രവ്യ’വും നല്‍കപ്പെട്ടു. ഒരാഴ്ച കഴിഞ്ഞ് രോഗിയെത്തിയപ്പോഴും വ്രണം ആദ്യത്തെപ്പോലെ ഇരിക്കുന്നു. രാമകൃഷ്ണപിള്ള ചോദിച്ചു: “മരുന്ന് പുറത്തുപുരട്ടിയില്ലേ?” രോഗി മുതുകു തൊട്ടു കാണിച്ചുകൊണ്ടു പറഞ്ഞു: “ദിവസവും മൂന്നു നേരം ഇതാ ഇവിടെത്തന്നെ പുരട്ടി.” രാമകൃഷ്ണപിള്ള പുഞ്ചിരി തൂകി. അന്നും അതേ മരുന്ന് കൊടുത്തിട്ട് അദ്ദേഹം രോഗിയോട് പറഞ്ഞു: “കുടിക്കാന്‍ തന്ന മരുന്ന് കുടിക്കൂ. പിന്നെ പുറത്തു പുരട്ടാനുള്ള മരുന്ന് വേണമെങ്കില്‍ മുതുകില്‍ പുരട്ടിക്കോളൂ. പക്ഷേ, വ്രണത്തിലും കൂടി പുരട്ടണം.” (പ്രശസ്തനായ അഭിനേതാവ് പി.കെ. വിക്രമന്‍നായര്‍ എന്നോട് പറഞ്ഞതാണ് ഈ സംഭവം.) ഇതാണ് നര്‍മ്മബോധം. ഈ നര്‍മ്മബോധത്തോടുകൂടി എം. സുധാകരന്‍ നിയമത്തിന്റെ സന്ദിഗ്ദ്ധതയെ കളിയാക്കുന്നതു കാണണമെങ്കില്‍ അദ്ദേഹത്തിന്റെ “സിനിമയും സമൂഹവും” എന്ന സറ്റയര്‍ വായിക്കണം (ദേശാഭിമാനി വാരിക). ഭര്‍ത്താവും ഭാര്യയും കൂടി പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ അക്രമികള്‍ ഭാര്യയെ പിടിച്ചു കാറില്‍ കയറ്റിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്യുന്നു. പിറകെ സ്കൂട്ടറില്‍ ചെന്ന ഭര്‍ത്താവിനെ അക്രമികള്‍ അടിച്ചു വീഴ്ത്തുന്നു. അക്രമികള്‍ പോയ്ക്കഴിയുമ്പോള്‍ പോലീസ് എത്തുന്നു. നഗ്നയായ സ്ത്രീ, അവശനായ ഭര്‍ത്താവ്. നിയമം എന്തുചെയ്യും? അക്രമികളെ പിടികൂടുമോ? അതോ ഭാര്യയെ ബലാല്‍സംഗം ചെയ്തുവെന്നു പറഞ്ഞ് ഭര്‍ത്താവിനെ അറസ്റ്റ്ചെയ്യുമോ? നല്ല ആക്ഷേപഹാസ്യം.

​​

* * *

ഇത് സാഹിത്യത്തിലെ ആക്ഷേപഹാസ്യം. നിത്യജീവിതത്തിലെ ആക്ഷേപഹാസ്യവും വേറെ. അവയില്‍ ചിലതുപറയാം. മൂക്കളപ്പാനി ഒലിപ്പിച്ച് വയറുചാടിയിരിക്കുന്ന ശിശുവിനെ അച്ഛനമ്മമാര്‍ എടുത്തു ലാളിക്കുന്നത്; അതിസുന്ദരിയെന്ന നിലയില്‍ ഏവരുടെയും ബഹുമാനവും സ്നേഹവും നേടിയെടുത്ത തരുണി വിരൂപനായ ഭര്‍ത്താവിനോടൊരുമിച്ച് റോഡില്‍ക്കൂടി നടന്നുപോകുന്നത്; ഏതു സ്ഥാപനത്തിലിരുന്ന് താന്‍ പെന്‍ഷന്‍ പറ്റിയോ അവിടെ അയാള്‍ വീണ്ടും ചെന്നുകയറുന്നത്, താനിരുന്ന കസേരയില്‍ വേറൊരാള്‍ ഇരിക്കുന്നതു കാണുന്നത്; ഭാര്യയോട് ദേഷ്യപ്പെട്ട് ചോറുനിറഞ്ഞ പ്ലേറ്റ് വലിച്ചെറിഞ്ഞു പൊട്ടിച്ച ഭര്‍ത്താവ് കുറച്ചു കഴിഞ്ഞ് വിശപ്പു സഹിക്കാനാവാതെ തിരിയെവന്നു ഭാര്യയോട് ‘ചോറു വിളമ്പ്’ എന്ന് ആജ്ഞാപിക്കുന്നത്; ബദ്ധശത്രുക്കളായ രണ്ടുപേര്‍ അന്യന്റെ വിവാഹകര്‍മ്മത്തില്‍ പങ്കുകൊള്ളാന്‍ ചെന്നുനില്‍ക്കുമ്പോള്‍ മൂന്നാമതൊരുവന്‍ വന്ന് ‘നിങ്ങള്‍ തമ്മിലറിയില്ലേ?’ എന്നുപറഞ്ഞ് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നത്.

​​

* * *

​​ ആക്ഷേപഹാസ്യത്തിലേക്കുതന്നെ നമുക്ക് തിരിച്ചുവരാം. ഉണ്ണികൃഷ്ണന്‍ പുതൂര്‍ ‘ഞായറാഴ്ച’ വാരികയിലെഴുതിയ ‘രതിഗാഥയുടെ പൊരുള്‍ തേടി’ എന്നത് സറ്റയറായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. വാത്സ്യായന മഹര്‍ഷിയെ ഒരു സദാനന്ദന്‍ കാണാന്‍ വരുന്നു. അദ്ദേഹം സെക്സിനെ നിന്ദിക്കുമ്പോള്‍ മഹര്‍ഷി അതിനെ നീതിമത്കരിക്കുന്നു. തന്റെ കൃതികളില്‍ ‘സെക്സ്’ കൂടുതലാണെന്നു വിമര്‍ശകര്‍ എഴുതാറുള്ളതിനെ വിമര്‍ശിക്കുകയാവാം ഉണ്ണികൃഷ്ണന്‍. സംസ്കാരഭദ്രമായ ഭാഷയില്‍ അദ്ദേഹം അതു നിര്‍വഹിച്ചിരിക്കുന്നു. പക്ഷേ സറ്റയര്‍ ആയിട്ടില്ലെന്നു മാത്രം. ഹാസ്യം അല്പവുമില്ലെന്നു മാത്രം. കാമസൂത്രം പോലുള്ള ശാസ്ത്രഗ്രന്ഥങ്ങളില്‍ സെക്സേയുള്ളൂ. പക്ഷേ സാഹിത്യഗ്രന്ഥങ്ങളില്‍ ശൃംഗാരമേ പാടുള്ളൂ. വേണമെങ്കില്‍ സെക്സിന്റെ ഓജസ്സാകാം. ഹെന്‍ട്രി മില്ലറുടെയും ആല്‍ബര്‍ട്ടോ മൊറേവ്യായുടെയും നോവലുകളില്‍ കാണുന്ന മട്ടിലുള്ള പച്ചയായ ലൈംഗികത്വം അറപ്പും വെറുപ്പും ഉളവാക്കും. ആ വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ സിരാസംബന്ധിയായ മുറുക്കം ജനിക്കും. അസ്വസ്ഥത ജനിക്കും അന്യര്‍ക്ക് അസ്വസ്ഥത ജനിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല. അതുകൊണ്ടാണ് അശ്ലീലരചന നിന്ദ്യമാണെന്ന് പറയുന്നത്. ഉണ്ണികൃഷ്ണന്റെ നോവലുകളില്‍ സെക്സിന്റെ അതിപ്രസരം ഉണ്ടോ? ലൈംഗികത്വത്തിന്റെ ഓജസ്സല്ലേ അദ്ദേഹം ചിത്രീകരിക്കുന്നത്? അല്ല എന്നാണ് ഉത്തരമെങ്കില്‍ വിമര്‍ശകരുടെ അഭിപ്രായം തെറ്റെന്ന് പറയാന്‍ വയ്യ.

ചരിത്രം

അശ്ലീലമെഴുതുന്ന ആല്‍ബര്‍ട്ടോ മൊറേവ്യായുടെ ഭാര്യ എല്‍സ മൊറാന്റെ മൊറേവ്യയെക്കാള്‍ ആയിരം മടങ്ങ് പ്രതിഭാശാലിനിയാണ്. അവരുടെ History എന്ന നോവല്‍ അസാധാരണമായ കാവ്യഭംഗി ആവഹിക്കുന്നു. മൊറാന്റെയുടെ ഈ നോവലിനെക്കുറിച്ചൊരു പരാമര്‍ശം സോവിയറ്റ് ലിറ്ററേച്ചര്‍ മാസികയുടെ 11-ലക്കത്തില്‍ കണ്ടു (പുറം 119, 120). രണ്ടാം ലോകമഹായുദ്ധം പ്രതിപാദ്യവിഷയമായിട്ടുള്ള ഈ നോവല്‍ റെമാര്‍ക്കിന്റെ All quite on the western front, ഏര്‍ണ്ണസ്റ്റ് യുങ്കറുടെ The storm of the steel, ആര്‍നൊള്‍ഡ് സ്വൈഖിന്റെ The case of Sergeant, Grischa എന്നീ നോവലുകളെ പ്രതിഭാവിലാസത്താല്‍ ബഹുദൂരം അതിശയിച്ചിരിക്കുന്നു. അനുവാചകരെ മാന്ത്രികശക്തിക്ക് അടിമത്തപ്പെടുത്തുന്ന നോവലെഴുത്തുകാരിയാണ് എല്‍സ മൊറാന്റേ എന്ന് ബ്രിട്ടീഷ് കവി സ്റ്റീഫന്‍ സ്പെന്‍ഡര്‍ പറഞ്ഞു. ഈ കലാശില്പത്തിന്റെ ഭംഗി വായനക്കാര്‍ കാണണമെന്ന് എനിക്ക് അഭ്യര്‍ത്ഥനയുണ്ട്. വികാരത്തിലേക്ക് സംക്രമിക്കുന്ന ചിന്ത, ചിന്തയിലേക്ക് സംക്രമിക്കുന്ന വികാരം ഇതാണ് കലാസൃഷ്ടിയില്‍ വേണ്ടതെന്ന് ജര്‍മ്മന്‍ സാഹിത്യകാരന്‍ റ്റോമാസ് മാന്‍ പറഞ്ഞത് സത്യം. ആ സത്യം ഇതില്‍ ദര്‍ശിക്കാം.

സ്വര്‍ണ്ണം

റ്റോമാസ് മാനിന്റെ (Thomas Mann) എല്ലാക്കൃതികളും ഇതെഴുതുന്ന ആള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ മിലാന്‍ കുന്ദേര തന്റെ മാസ്റ്റര്‍പീസില്‍ പറയുന്ന മാനിന്റെ ചെറുകഥ ഞാന്‍ കണ്ടിട്ടില്ല. മാരകമായ രോഗം പിടിച്ച ഒരു ചെറുപ്പക്കാരന്‍ ഒരു തീവണ്ടിയില്‍നിന്ന് ഇറങ്ങി പട്ടണത്തിലേയ്ക്കു നടക്കുന്നു. ഒരു വൃദ്ധയുടെ ഭവനത്തില്‍ മുറി വാടകയ്ക്കെടുത്ത് താമസമാക്കുന്നു. അയാള്‍ മുറിക്കു ചുറ്റും നടക്കുമ്പോള്‍ “കാലൊച്ചകള്‍ക്കിടയില്‍ മൃദുലവും സ്പഷ്ടവും ലോഹസംബന്ധിയുമായ ഒരു ശബ്ദം രണ്ടു വശത്തുമുള്ള മുറികളില്‍ നിന്നുയരുന്നത് കേള്‍ക്കുന്നു. അതൊരു പക്ഷേ തോന്നല്‍ മാത്രമായിരിക്കാം. രജതപാത്രത്തില്‍ വീഴുന്ന സ്വര്‍ണ്ണമോതിരത്തിന്റെ ശബ്ദം മരണത്തിന്റെ ശബ്ദമാകാം. ഈ ശബ്ദം ഉയര്‍ത്താന്‍ കഴിയുന്നു എന്നതിനാലാണ് റ്റോമാസ് മാനിന്റെ കഥയുടെ വിജയമിരിക്കുന്നത്. ആത്മഹത്യയ്ക്കു ശ്രമിച്ച ഒരു ചെറുപ്പകാരിയെ കാണാന്‍ രണ്ടുപേര്‍ പോകുന്നതായി വര്‍ണ്ണിക്കുന്ന അഷിതയുടെ “ആത്മഗതങ്ങള്‍” എന്ന ചെറുകഥയില്‍ (ഗൃഹലക്ഷ്മി) മരണത്തിന്റെ ശബ്ദമില്ല, വേദനയില്ല, മൂകതയില്ല, ദു:ഖമില്ല. ഒന്നുമില്ല. ആകെയുള്ളത് കുറെ വാക്യങ്ങള്‍ മാത്രം. ‘ഗൃഹലക്ഷ്മി ചെറുകഥാമത്സര’ത്തില്‍ രണ്ടാം സമ്മാനം നേടിയ കഥയാണിത്. ഒന്നാം സമ്മാനം കിട്ടിയ കഥയെക്കുറിച്ച് ഞാനെഴുതിയിരുന്നു. അത് എഴുതിയപ്പോള്‍ രണ്ടാം സമ്മാനം നേടിയ കഥ അഷിതയുടെതായതുകൊണ്ട് ഒന്നാം സമ്മാനത്തിന് അര്‍ഹമായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു പോയി. അതു തെറ്റ്. രണ്ടാം സമ്മാനത്തിനെന്നല്ല ഒരു സമ്മാനത്തിനും അര്‍ഹതയില്ല ഇക്കഥയ്ക്ക്.

* * *

​​ അര്‍ഹതയ്ക്കും ജയപാരിതോഷികത്തിനും (Prize) തമ്മില്‍ ഒരു ബന്ധവുമില്ല. അത് (സമ്മാനം) മഴവില്ലു പോലെയാണ്. ദൂരെ നിന്നു നോക്കാന്‍ കൊള്ളാം. വിധിനിര്‍ണ്ണയം നടത്തുന്ന ആളിന്റെ മനസ്സാകുന്ന ജലകണികയില്‍ക്കൂടി കടന്നുവരുന്നതു കൊണ്ടാണ് ഏഴു നിറങ്ങളുണ്ടാകുന്നത്. ഇല്ലെങ്കില്‍ അത് വെറുമൊരു രശ്മി. ഒട്ടും ഭംഗിയില്ലാത്ത സാന്ദ്രതയില്ലാത്ത രശ്മി.

ന്യൂട്രല്‍ സൊല്യൂഷന്‍

സാന്ദ്രീകൃത നൈട്രിക് ആസിഡും സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും ഒന്നിനു നാല് എന്ന അനുപാതത്തില്‍ ചേര്‍ത്താലുണ്ടാകുന്ന ദ്രാവകമാണ് ആക്വറീജിയ. രാജകീയജലം എന്നര്‍ത്ഥം. ഇതിലിടുന്ന സ്വര്‍ണ്ണം അലിയും. നൈട്രിക് ആസിഡ് മാത്രമേയുള്ളുവെങ്കില്‍ അലിയുകയില്ല. അതുതന്നെയാണ് ഹൈഡ്രോക്ലോറിക് ആസിഡിന്റെയും അവസ്ഥ. സെക്സ് എന്ന നൈട്രിക് ആസിഡും കൊലപാതകമെന്ന ഹൈഡ്രോക്ലോറിക് ആസിഡും ചേര്‍ത്ത് കുക്ക് എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ എഴുതിയ God Player എന്ന നോവല്‍ വായിച്ചു. ആക്വറിജിയ പോലെ ശക്തിയാര്‍ന്ന മഞ്ഞ ദ്രാവകം.

സ്വീഡിഷ് കെമിസ്റ്റ് സ്ഫാന്റ ആറേനീയസ് (Svante Arrehenius) കെമിസ്ട്രിക്ക് നോബല്‍ സമ്മാനം വാങ്ങിച്ചു. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും സാന്ദ്രീകൃത സോഡിയം ഹൈഡ്രോക്സൈഡും തമ്മില്‍ ചേര്‍ത്താന്‍ ന്യൂട്രലൈസേഷന്‍ ഉണ്ടാകും. അപ്പോള്‍ ആസിഡിന് അതിന്റെ ഗുണമില്ല. ‘ബേസി’ന് അതിന്റെ ഗുണവുമില്ല. കുങ്കുമം വാരികയില്‍ “മെന്‍ഡലിസ” എന്ന കഥയെഴുതിയ ജാന്‍ ജമ സെക്സ് എന്ന ആസിഡും നേരമ്പോക്ക് എന്ന ബേസും ചേര്‍ത്തു ന്യൂട്രലൈസേഷന്‍ ഉണ്ടാക്കുന്നു. രാജകീയജലത്തിന് അംഗീകാരം കൊടുക്കാം. ന്യൂട്രല്‍ സൊല്യൂഷന് അംഗീകാരം നല്‍കുന്നതെങ്ങനെ?

​​

* * *

​​ ഏതിനും അംഗീകാരം കിട്ടാന്‍ പ്രയാസമില്ല. ഇന്ന് കവിയരങ്ങുകള്‍ക്ക് അംഗീകാരമുണ്ട്. അഞ്ചു കൊല്ലത്തിനകം ഗദ്യ അരങ്ങുകള്‍ ഉണ്ടാകും. അന്നൊരു ഗദ്യകവി സാഹിത്യകുതുകികളുടെ മുന്‍പില്‍ അവതരിപ്പിക്കാവുന്ന കവിതയാവാമിത്:

“പ്രിയേ നിന്റെ തൊണ്ടമുഴ എന്റെ ചുണ്ടുകളില്‍ താമരപ്പൂവായി വിരിഞ്ഞപ്പോള്‍, നിന്റെ കടാക്ഷക്കാക്കകള്‍ എന്റെ നേത്രപടലത്തില്‍ ശ്യാമളപക്ഷങ്ങള്‍ വിരിച്ച് ആടിപ്പറന്നപ്പോള്‍, നിന്റെ മുദ്രിതനിശ്ശബ്ദതയുടെ ആന്ദോളനങ്ങള്‍ എന്റെ അസ്ഥികൂടത്തെ പിടിച്ചുകുലുക്കിയപ്പോള്‍, എന്റെ വാള് ഉറയൂരി നിന്റെ മൃദുല ഗോപുര വാതായനത്തില്‍ തടിത്പ്രഭ പ്രസരിപ്പിച്ചതെന്തിന്?”

ഇതുകേട്ട് അന്നത്തെ ഒരാധുനികോത്തരനിരൂപകന്‍ മൊഴിയും:

“അന്തര്‍മണ്ഡലചേതനയുടെ ഉപത്യകയില്‍ പുനര്‍ജ്ജനി കൊള്ളുകയും അതിന്റെ അധിത്യകയില്‍ പൂവജനി കൊള്ളുകയും ചെയ്യുന്ന ഈ ആര്‍ത്തവരക്തരൂഷിതമായ കവിത എന്റെ ബോധമണ്ഡലത്തെ സന്നിപാതജ്വര പുഷ്പങ്ങളാല്‍ ഓര്‍ഗാസാലംകൃതമാക്കുന്നു.”

ഇവ രണ്ടും കേള്‍ക്കുന്ന അന്നത്തെ സാഹിത്യവാരഫലക്കാരന്‍ (ഇന്നത്തെ വാരഫലക്കാരന്‍ അന്നു കാണില്ല) ചാടിയെഴുന്നേറ്റ് “പിടിയെടാ അവന്മാരുടെ കൊങ്ങയ്ക്ക്” എന്ന് ആക്രോശിക്കും. സദസ്സുകളിലെ എല്ലാ ആളുകളും കിറുക്കന്മാരായിരിക്കില്ല. ആരെങ്കിലും അവരെ പിടികൂടും. അപ്പോള്‍ ശ്വാസം മുട്ടി കണ്ണുകള്‍ തള്ളി, കൈകാലുകള്‍ ഇളക്കി കവിയും നിരൂപകനും പതറിയ ശബ്ദത്തില്‍ അപേക്ഷിക്കും: “അയ്യോ പിടി വിടണേ, ഇനി ഇങ്ങനെ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുകില്ലേ” അതുകേട്ട് അവരെ പിടി കൂടിയവര്‍ പറയും: “അപ്പോള്‍ മലയാളം നേരേ ചൊവ്വേ സംസാരിക്കാന്‍ നിങ്ങള്‍ക്കറിയാം. അല്ലേ ഏഭ്യന്മാരേ?”

സങ്കല്പമല്ലിത്. സംഭവിക്കാം, സംഭവിക്കും.

ഹാസ്യചിത്രം

സമകാലിക ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് സാഹിത്യകാരന്മാര്‍ ഭാഷയിലൂടെയും ചിത്രകാരന്മാര്‍ രേഖകളിലൂടെയും ‘കൊമന്റ്’ നടത്തുന്നു. ഹാസ്യചിത്രകാരനായ ഗഫൂര്‍ ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നിര്‍വ്വഹിക്കുന്ന വിമര്‍ശനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കാണാം (ലക്കം 39). ജീവിതദു:ഖം കൊണ്ട് കഷണ്ടിക്കാരനും അര്‍ദ്ധനിരണത്വത്താല്‍ കൃശഗാത്രനും ആയിപ്പോയ ഒരു മദ്ധ്യവയസ്കന്‍ മുണ്ടുമടക്കിക്കുത്തി ചോറ്റുപാത്രവുമെടുത്ത് നടക്കുന്നു. പിറകെ ഒരു യുവാവ്. സുന്ദരന്‍. പുതിയ രീതിയിലുള്ള ഷര്‍ട്ടും ട്രൗസേഴ്സും. റിസ്റ്റ് വാച്ച്. കൈയില്‍ ഫയല്‍, ചുണ്ടില്‍ സിഗരറ്റ്. മുമ്പേപോകുന്നയാള്‍ കൂനിപ്പിടിച്ചാണ് പോക്ക്. യുവാവാകട്ടെ ഊര്‍ജ്ജം പ്രസരിപ്പിച്ചുകൊണ്ടും. അവരുടെ പിറകില്‍ നില്‍ക്കുന്ന വിവാഹദല്ലാളിനോട് മറ്റൊരു പാവം പറയുന്നു: “അല്ല മുന്‍പില്‍ പോകുന്ന സാറാണ് മാനേജര്‍, മറ്റേത് ഇവിടത്തെ പ്യൂണാണ്”. മാനേജരുടെയും ശിപായിയുടെയും ഇന്നത്തെ നിലയും അതിനെസ്സംബന്ധിച്ച് നമുക്കുണ്ടാകാവുന്ന പ്രതികരണങ്ങളും ഗഫൂര്‍ ഭംഗിയായി ആലേഖനം ചെയ്തിരിക്കുന്നു.

​​

* * *

​​ ഇംഗ്ലീഷ് നോവലെഴുത്തുകാരി ജേന്‍ ഓസ്റ്റിന്റെ ഒരു നോവലിന്റെ പുറത്ത് ജര്‍മ്മന്‍ നോവലിസ്റ്റ് റ്റോമാസ് മാന്റെ ഒരു നോവലെടുത്തു വച്ച ലൈബ്രറി ജോലിക്കാരിയെ വനിതാ കോളേജിലെ സ്ത്രീ പ്രിന്‍സിപ്പല്‍ ശാസിച്ചതായി ഞാന്‍ കേട്ടിട്ടുണ്ട്. അവിവാഹിതയായ പ്രിന്‍സിപ്പലിന് അക്കാഴ്ച സഹിക്കാന്‍ വയ്യാത്തതായിരുന്നു. അമേരിക്കന്‍ സദാചാരത്തിന്റെ സംരക്ഷകനായി ഭാവിച്ച ആന്തണി കോംസ്റ്റോക്ക് 100 ടണ്‍ അശ്ലീല സാഹിത്യം തീയിലിട്ടുകരിച്ചു കളഞ്ഞു. അശ്ലീലം കണ്ടുപിടിച്ച് നശിപ്പിക്കാനായി അദ്ദേഹം 190,098 നാഴിക സഞ്ചരിച്ചു. അതിരു കടന്ന അശ്ലീലവിരോധം അതിരു കടന്ന കാമാസക്തിയുടെ മറുപുറമാണ്.