close
Sayahna Sayahna
Search

സാഹിത്യവാരഫലം 1983 12 25


സാഹിത്യവാരഫലം
Mkn-12.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1983 12 25
ലക്കം 431
മുൻലക്കം 1983 12 18
പിൻലക്കം 1984 01 01
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

​​ ചങ്ങമ്പുഴ തിരുവനന്തപുരത്തെ ഒരു ഹോസ്റ്റലിൽ താമസിച്ചിരുന്ന കാലത്ത് ഞാൻ അദ്ദേഹത്തെ കാണാൻ കൂടക്കൂടെ പോകുമായിരുന്നു. എപ്പോൾ ചെന്നാലും ആളുകൾ ധാരാളമുണ്ടാകും. അവരെയെല്ലാം പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കവി പലതും പറയും. സംഭാഷണ വിദഗ്ദ്ധനായിരുന്നു ചങ്ങമ്പുഴ. സാഹിത്യത്തെക്കുറിച്ച് സംസാരിക്കുന്നതേയില്ല. മറ്റു വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിനു കൗതുകം. ഓരോ വിഷയവും അന്യാദൃശ്യമായ വിധത്തിൽ കവി ആവിഷ്കരിക്കും. എപ്പോഴുമുണ്ട് നർമ്മബോധം. ഒരിക്കൽ പറഞ്ഞ നേരമ്പോക്ക് ഒരിക്കലും ആവർത്തിക്കുകയില്ല അദ്ദേഹം. അപ്പോഴെല്ലാം നിശ്ശബ്ദനായ ശ്രോതാവായിട്ടേ ഞാനിരുന്നിട്ടുള്ളൂ. വിരളങ്ങളായ സന്ദർഭങ്ങളിൽ ചങ്ങമ്പുഴയെ ഒറ്റയ്ക്കു കിട്ടിയിട്ടുണ്ട്. സംഭാഷണത്തിന്. അങ്ങനെയുള്ള ഒരു സന്ദർഭത്തിൽ അദ്ദേഹം സാഹിത്യത്തെക്കുറിച്ച് പ്രഗൽഭമായി സംസാരിച്ചിട്ട്,

പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വർണ്ണങ്ങൾ പൂവാൽ
ചോക്കുന്നു കാടന്തി മേഘങ്ങൾ പോലെ

എന്ന പദത്തിന്റെ ഭംഗി എവിടിരിക്കുന്നു എന്ന് എന്നോട് ചോദിച്ചു. “നാലാമത്തെ വരിയിൽ” എന്നു എന്റെ മറുപടി. “അപ്പോൽ മുൻപുള്ള മൂന്നുവരികളും പ്രൊസൈക്കാണോ?” (ഗദ്യാത്മകമാണോ?) എന്ന് കവിയുടെ ചോദ്യം. ഞാൻ വീണ്ടും മറുപടി നൽകി: “ആദ്യത്തെ മൂന്നു വരികളും പ്രൊസൈക്ക് തന്നെ. പക്ഷേ നാലാമത്തെ വരിയുടെ ശോഭ മുൻപുള്ള വരികളിലേക്കും വ്യാപിച്ചിട്ട് അവയെക്കൂടി ശോഭാവഹമാക്കുന്നു.” ചങ്ങമ്പുഴ അതിനോടുകൂടി യോജിച്ചില്ല. പ്രകൃതി അനുഗ്രഹിച്ച കവിയെവിടെ? നിസ്സാരനായ ഞാൻ എവിടെ? എങ്കിലും മഹാപണ്ഡിതനും എന്റെ ഗുരുനാഥനുമായിരുന്ന എൻ. കുഞ്ഞുരാമൻ പിള്ള സാറിന്റെ ഭഗവദ്ഗീതാ ക്ലാസ്സുകൾ പതിവായി ശ്രദ്ധിച്ചിരുന്ന ഞാൻ തിരിച്ചു ചോദിച്ചു. “ഭഗവദ്ഗീതയിൽ കാവ്യശോഭയുണ്ടല്ലോ, എന്നാൽ ‘ധർമ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവ: മാമകാ: പാണ്ഡവാശ്ചൈവ കിമകർവത സഞ്ജയ’ എന്ന ഭാഗത്ത് എന്തു കവിതയിരിക്കുന്നു? മറ്റു ഭാഗങ്ങളിലെ കാവ്യശോഭ കവിതയില്ലാത്ത ഭാഗങ്ങളിൽക്കൂടി പ്രസരിക്കുമ്പോൾ കാവ്യമാകെ തേജോമയമാകുകയാണ്.” ചങ്ങമ്പുഴ മൂക്കുകണ്ണാടിയുടെ മുകളിൽകൂടി എന്നെ ഒന്നു നോക്കി (അത് അദ്ദേഹത്തിന്റെ രീതിയാണ്). എന്നിട്ട് ഒരു ചോദ്യം. “കരിഞ്ഞുവീഴാറായ ചെടിയിൽ പച്ചപിടിച്ച ഒരിലയുണ്ടെങ്കിൽ ആ ഇലകൊണ്ടാണോ ചെടിയുടെ ആകർഷകത്വം നിർണ്ണയിക്കുന്നത്? വൈരൂപ്യമാർന്ന സ്ത്രീയുടെ മുലകൾ മാത്രം ഭംഗിയുള്ളവയാണെങ്കിൽ അവൾ സുന്ദരിയാണെന്നു നീ പറയുമോ?” ചങ്ങമ്പുഴയുടെ അന്നത്തെ ആ ചോദ്യത്തിനുള്ള ഉത്തരം പ്രിയപ്പെട്ട വായനക്കാർ തന്നെ കണ്ടെത്തട്ടെ.

സാന്നിദ്ധ്യം

കണ്ടെത്തുമ്പോൾ ചങ്ങമ്പുഴയുടെ അഭിപ്രായത്തോടായിരിക്കാം വായനക്കാർ യോജിക്കുക. എനിക്കതിൽ വൈഷമ്യവുമില്ല. പ്രതിഭാശാലി പറയുന്നതാവും ശരി. ഇത് മറ്റൊരു ചിന്തയിലേക്ക് എന്നെ നയിക്കുന്നു. എന്നെ കോളേജിൽ രണ്ടുപേർ ഫിസിക്സ് പഠിപ്പിച്ചിരുന്നു. ഒരാൾ പുരുഷൻ; രണ്ടാമത്തെയാൾ സ്ത്രീ. പുരുഷൻ ബ്രാഹ്മണനാണ്. പാളത്താറ്, നീണ്ട ‘ഷട്ട്കോട്ട്’, തല മുഴുവൻ മുണ്ഡനം ചെയ്ത് മൂന്നോ നാലോ രോമങ്ങൾ ബാക്കി വച്ചിരിക്കുന്നു. വൈരൂപ്യത്തിനൊരാസ്പദമാണ് ഗുരുനാഥൻ. പക്ഷേ, അദ്ദേഹം പഠിപ്പിക്കാൻ തുടങ്ങിയാൽ കുട്ടികൾ അനങ്ങാതെ ഇരുന്നു പോകും. അത്രയ്ക്ക് പ്രാഗൽഭ്യമുണ്ട് അദ്ദേഹത്തിന്. സാറ് അന്ന് ‘പൊട്ടൻഷ്യൽ എനർജി’യെക്കുറിച്ച് പറഞ്ഞത് ഇന്നും എനിക്കോർമ്മയുണ്ട്. “Potential energy is the energy that a body possesses by virtue of it’s position. A stone on the edge of a cliff has potential energy…” അദ്ധ്യാപിക സുന്ദരി, അതിസുന്ദരി. പഠിപ്പിക്കാൻ അറിഞ്ഞുകൂടാ. തെറ്റു പറഞ്ഞിട്ട് കൂടക്കൂടെ Confusing science എന്നു പറയും. എങ്കിലും ആർക്കും പരാതിയില്ല. അവരുടെ ഭംഗിയുള്ള മുഖവും മറ്റു ശരീരഭാഗങ്ങളും കുട്ടികൾ നോക്കിയിരിക്കും. മുടിയും വിലകൂടിയ സാരിയും കാറ്റിൽ പറക്കുന്നത് പലർക്കും രോമാഞ്ചമുളവാക്കിയിരുന്നു. ഒരിക്കൽ സ്പെക്ട്രോസ്കോപ്പിനെക്കുറിച്ച് പഠിപ്പിക്കാൻ അവർ ഒന്നു കുനിഞ്ഞപ്പോൾ സാരി മാറിൽനിന്നു മാറിപ്പോയി. വെടിയുണ്ട പോലെ മുലക്കണ്ണുകൾ സിൽക്ക് ബ്ലൗസിൽ നിന്നു തെറിച്ച് ഞങ്ങളുടെ കണ്ണുകളിൽ വന്നു തറച്ചു. അദ്ധ്യാപകന്റെ കഴിവ് ഞങ്ങളറിഞ്ഞിരുന്നത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ. അദ്ധ്യാപികയുടെ സാന്നിദ്ധ്യം ഞങ്ങൾ അംഗീകരിച്ചിരുന്നത് അവരുടെ സൗന്ദര്യത്തിലൂടെ.

ഇവിടെ ഒരു സംശയം. ഭാര്യ സുന്ദരിയാണെങ്കിൽ അവളുടെ സാന്നിദ്ധ്യം ഭർത്താവ് അംഗീകരിക്കുമോ? അംഗീകരിക്കുമെന്നാണ് മുഹമ്മദ് റോഷൻ “അടർന്നു പോയ ഒരു ദിവസം” എന്ന കഥയിലൂടെ പ്രഖ്യാപിക്കുന്നത് (കുമാരി വാരിക). വീട്ടിലായിരുന്ന ഭാര്യ ഭർത്താവിന്റെ ജോലിസ്ഥലത്ത് എത്തുമെന്ന് അയാൾ കരുതിയ ദിനം. ആകെക്കൂടി അയാൾക്ക് ഇളക്കം. തീവണ്ടി വരാറായി. പക്ഷേ, അവൾ വന്നില്ല. കാരണമെന്തെന്നോ? വരാൻ അയാൾ എഴുതി അയച്ചില്ല എന്നതുതന്നെ. ഭാര്യയുടെ സാന്നിദ്ധ്യം അംഗീകരിക്കാൻ സന്നദ്ധനായിരുന്ന ഭർത്താവിന് മറവി പറ്റിപ്പോയിപോലും. കൊച്ചുകുട്ടികളെപ്പോലും ബാലിശമായ ഇക്കഥകൊണ്ട് പറ്റിക്കാനാവില്ല. എന്റെ ഫിസിക്സ് സാറിനെപ്പോലെ മുഹമ്മദ് റോഷൻ കഴിവുകൊണ്ട് സ്വന്തം സാന്നിദ്ധ്യം ഞങ്ങളെ അറിയിക്കണം അല്ലെങ്കിൽ ഞാങ്ങളെക്കൊണ്ട് അനുഭവിപ്പിക്കണം. ഇന്നത്തെ നിലയിൽ വാദ്ധ്യാരുമില്ല, വാദ്ധ്യായനിയുമില്ല. വ്യർത്ഥരചനകൾകൊണ്ട് എന്തെല്ലാം വ്യർത്ഥവ്യയങ്ങളാണ് ഉണ്ടാവുക!

സി.പി. നായർ

വ്യർത്ഥവ്യയം നടത്താത്ത ഹാസ്യസാഹിത്യകാരനാണ് സി.പി. നായർ. കാരൂർ നീലകണ്ഠപ്പിള്ള സാഹിത്യപ്രവർത്തകസംഘത്തിന്റെ പ്രസിഡന്റായിരുന്ന കാലത്ത് സംഘം പ്രസാധനം ചെയ്യുന്ന ഏതു പുസ്തകവും വിശ്വസിച്ചു വാങ്ങാമായിരുന്നു. എന്തെങ്കിലും ഒരു സാഹിത്യഗുണം അതിനു കാണുമായിരുന്നു. ഒരു കാലത്ത് ഏതു പെൻഗ്വിൻ പുസ്തകവും വിശ്വാസത്തോടെ മേടിക്കാമായിരുന്നു. അതല്ല ഇന്നത്തെ അവസ്ഥ. പലതും ട്രാഷാണ്. വിശ്വസിച്ചു വിശ്വസിച്ച് അത് സത്യമായിത്തീരുമ്പോൾ മനസ്സിനു സമാധാനമുണ്ടാകും. എപ്പോൾ ആ വിശ്വാസം ഭഞ്ജിക്കപ്പെടുന്നുവോ അപ്പോൾ അസ്വസ്ഥത വന്നുചേരും. ഇപ്പോൾ സാഹിത്യപ്രവർത്തക സംഘത്തിന്റെയും പെൻഗ്വിൻ പ്രസാധകരുടെയും പുസ്തകങ്ങൾ കാണുമ്പോൾ എനിക്ക് അസ്വസ്ഥതയാണ്. ഇരുപത്തഞ്ചു രൂപയിൽ കുറഞ്ഞ എൻ.ബി.എസ്. മലയാളപുസ്തകം വിരളം. രണ്ടു പവൻ അമ്പതു പെൻസിൽ (ഏതാണ്ട് നാല്പത്തഞ്ചു രൂപ) കുറഞ്ഞ പെൻഗ്വിൻ പുസ്തകം വിരളം. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം, അരി വാങ്ങാനുള്ള പണം ഈ പുസ്തകങ്ങൾക്കു വേണ്ടി ചെലവാക്കാൻ പേടിയാണെനിക്ക്. ഗ്രന്ഥം വാങ്ങുന്നതിലുള്ള ഈ വിശ്വാസം സാഹിത്യരചനകളിലേക്ക് സംക്രമിക്കാം. ഇ.വി. കൃഷ്ണപ്പിള്ളയുടെ ഏതു ഹാസ്യകഥ വേണമെങ്കിലും വായിക്കൂ. നമ്മൾ ചിരിക്കും. സമയം വെറുതെ കളഞ്ഞല്ലോ എന്ന് ഒരിക്കലും ദു:ഖിക്കേണ്ടി വരില്ല. അതല്ല സഞ്ജയന്റെ രചനകളെസ്സംബന്ധിച്ച അവസ്ഥ. സി.പി. നായരുടെ പല ഹാസ്യകഥകളും ഞാൻ വായിച്ചിട്ടുണ്ട്. ഒരിക്കലും അദ്ദേഹം എന്നെ നിരാശപ്പെടുത്തിയിട്ടില്ല. കടക്കണ്ണിൽ നർമ്മത്തിന്റെ തിളക്കത്തോടുകൂടി ജീവിതത്തെ വീക്ഷിക്കുന്നു സി.പി. നായർ. അദ്ദേഹത്തിന്റെ ആ വീക്ഷണം നമ്മുടെ ചുണ്ടുകളിൽ മന്ദഹാസം അങ്കുരിപ്പിക്കുന്നു. കലാകൗമുദിയിൽ അദ്ദേഹമെഴുതിയ “ലേഖയെ കണ്ടെത്തൽ, ഒരു ഫ്ലാഷ്ബാക്ക്” എന്ന കഥയും ഈ സാമാന്യ നിയമത്തിനുള്ളിൽ ഒതുങ്ങി നിൽക്കുന്നു. വിമാനത്തിൽ കയറാൻ ചെന്ന കഥാകാരന് പല പ്രയാസങ്ങളും നേരിടേണ്ടിവന്നു. ഒടുവിൽ ഒരുദ്യോഗസ്ഥൻ ലേഖാപാലിനെ കാണാൻ ആവശ്യപ്പെടുന്നു. അതിസുന്ദരിയായ ലേഖാപാലിനെ മനസ്സിൽ കണ്ണുകൊണ്ട് കണ്ടുകൊണ്ട് ചെന്നപ്പോൾ അവളുടെ കസേരയിലിരിക്കുന്നു വിരൂപനായ ഒരു തമിഴൻ. കാര്യം പിന്നീടാണ് പിടികിട്ടിയത്. അക്കൗണ്ട്സ് ഓഫീസർ എന്നതിന്റെ തർജ്ജമയാണ് ലേഖാപാൽ. കഥാകാരൻ ചിരിക്കുന്നു വായനക്കാരായ നമ്മളും ചിരിക്കുന്നു.

പേരുകേട്ട ഒരു വാരികയുടെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു എന്റെ ഒരു സ്നേഹിതൻ. അദ്ദേഹം, കുമാരി ലളിത (പേരു മാറ്റി എഴുതുകയാണ് ഞാൻ) എഴുതിയ ഏതു പീറക്കഥയും പ്രസിദ്ധപ്പെടുത്തുമായിരുന്നു. കാരണം കഥയോടൊരുമിച്ച് ലളിതയുടെ പ്രേമം കലർന്ന ഒരെഴുത്തും കാണും എന്നതു തന്നെ. കഥകൾ പരസ്യപ്പെടുത്തുന്തോറും കത്തുകളിലെ പ്രേമവും കൂടിക്കൂടിവന്നു. അസിസ്റ്റന്റ് എഡിറ്റർ പരവശനായി. ഒരു ദിവസം കാമുകിയെക്കാണാൻ ഷഷ്ടിപൂർത്തിയോട് അടുത്ത അദ്ദേഹം തീരുമാനിച്ചു. കോട്ടയത്തു ചെന്നിട്ട് മുപ്പതു നാഴികയോളം കിഴക്കോട്ടു യാത്ര ചെയ്തു. ഒരു കുഗ്രാമം. ആരോ വീടു പറഞ്ഞു കൊടുത്തു. വീട്ടിനടുത്തെത്തി. അവിടെ ഒരുത്തൻ അർദ്ധനഗ്നനായി നിന്ന് തൂമ്പ കൊണ്ട് തെങ്ങിനു തടമെടുക്കുന്നു. വിരിഞ്ഞ മാറ്, കപ്പടാമീശ. നല്ല പൊക്കം. അയാളോട് അസിസ്റ്റന്റ് എഡിറ്റർ ചോദിച്ചു: “കുമാരി ലളിതയുടെ വീട് ഇതാണോ?” തൂമ്പധരൻ (സി.വി. രാമൻ പിള്ളയുടെ വെട്ടുകത്തിധരൻ എന്ന പ്രയോഗം ഓർമ്മിക്കുക) മീശ പിരിച്ചുകൊണ്ട് സംഹാരരുദ്രന്റെ മട്ടിൽ പറഞ്ഞു: “ഓഹോ ലളിതയെ കാണാൻ വന്നിരിക്കുകയാണ് അല്ലേ. തന്റെ പ്രേമലേഖനവും ലളിതയ്ക്ക് കിട്ടി. എന്നാലേ ഞാൻ തന്നെയാണ് ലളിത.” കഥകൾ പരസ്യപ്പെടുത്തിക്കിട്ടാൻ വേണ്ടി ആ ഘടോൽകചൻ ലളിതയായി വേഷം കെട്ടിയതാണെന്ന് പാവം പത്രാധിപർ അപ്പോഴാണ് മനസ്സിലാക്കിയത്. അദ്ദേഹം അവിടെ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്കറിഞ്ഞുകൂടാ. കപ്പടാമീശക്കാരൻ വിരട്ടിയതു മാത്രമേ പത്രാധിപർ എന്നോട് പറഞ്ഞുള്ളൂ. ഈ സംഭവത്തിനുശേഷം കുമാരി ലളിത ആ വാരികയിൽ കഥകളെഴുതിയിട്ടില്ല. അസിസ്റ്റന്റ് എഡിറ്റർ വളരെക്കാലം അവിടെ അസിസ്റ്റന്റ് എഡിറ്ററായി ഇരുന്നതുമില്ല.

യൂറോപ്പിലെ ഒരു സാഹിത്യനായകനാണ് മിലാൻ കുന്ദേര. അദ്ദേഹത്തിന്റെ മാസ്റ്റർപീസാണ് The Book of Laughter and Forgetting എന്ന നോവൽ. നോവലിന്റെ ഒടുവിൽ അമേരിക്കൻ സാഹിത്യകാരനായ ഫിലിപ്പ് റോത്ത് കുന്ദേരയുമായി നടത്തിയ സംഭാഷണത്തിന്റെ റിപ്പോർട്ടുണ്ട്. അതിൽ കുന്ദേര പറയുന്നു: A sense of humor was a trustworthy sign of recognition. Ever since, I have been terrified by a world that is losing it sense of humor.

നർമ്മബോധം

നർമ്മബോധം ജന്മസിദ്ധമാണ്. ചാരിത്രശാലിനിയായ വേശ്യയെന്നു പറയുന്നതുപോലെ പരസ്പരവിരുദ്ധമാണ് നല്ലപെരുമാറ്റവും നർമ്മബോധവുമെന്ന് മാൽക്കം മഗ്ഗറിജ്ജ് പറഞ്ഞതു ശരിയല്ല. യഥാർത്ഥമായ നർമ്മബോധമുള്ളവർ നല്ല രീതിയിലേ പെരുമാറിക്കണ്ടിട്ടുള്ളൂ. തിരുവനന്തപുരത്ത് സർ. ടി. മാധവറാവുവിന്റെ പ്രതിമ നിൽക്കുന്നിടത്തു നിന്ന് പടിഞ്ഞാറോട്ട് അല്പം നടന്നാൽ ഡോക്ടർ രാമകൃഷ്ണപ്പിള്ളയുടെ ആശുപത്രി കാണാം. ഇന്നില്ല മഹാനായ ആ ഡോക്ടർ. “കഷണ്ടി” എന്ന മനോഹരമായ ലേഖനെമെഴുതി ഏ. ബാലകൃഷ്ണപിള്ളയുടെ പ്രശംസ നേടിയ ആ ഭിഷഗ്വരനെ കാണാൻ ഒരു രോഗി വന്നു. അയാൾക്ക് കാലിൽ വ്രണം. കുടിക്കാൻ മരുന്നും പുറത്തു പുരട്ടാൻ ‘ലേപനദ്രവ്യ’വും നൽകപ്പെട്ടു. ഒരാഴ്ച കഴിഞ്ഞ് രോഗിയെത്തിയപ്പോഴും വ്രണം ആദ്യത്തെപ്പോലെ ഇരിക്കുന്നു. രാമകൃഷ്ണപിള്ള ചോദിച്ചു: “മരുന്ന് പുറത്തുപുരട്ടിയില്ലേ?” രോഗി മുതുകു തൊട്ടു കാണിച്ചുകൊണ്ടു പറഞ്ഞു: “ദിവസവും മൂന്നു നേരം ഇതാ ഇവിടെത്തന്നെ പുരട്ടി.” രാമകൃഷ്ണപിള്ള പുഞ്ചിരി തൂകി. അന്നും അതേ മരുന്ന് കൊടുത്തിട്ട് അദ്ദേഹം രോഗിയോട് പറഞ്ഞു: “കുടിക്കാൻ തന്ന മരുന്ന് കുടിക്കൂ. പിന്നെ പുറത്തു പുരട്ടാനുള്ള മരുന്ന് വേണമെങ്കിൽ മുതുകിൽ പുരട്ടിക്കോളൂ. പക്ഷേ, വ്രണത്തിലും കൂടി പുരട്ടണം.” (പ്രശസ്തനായ അഭിനേതാവ് പി.കെ. വിക്രമൻനായർ എന്നോട് പറഞ്ഞതാണ് ഈ സംഭവം.) ഇതാണ് നർമ്മബോധം. ഈ നർമ്മബോധത്തോടുകൂടി എം. സുധാകരൻ നിയമത്തിന്റെ സന്ദിഗ്ദ്ധതയെ കളിയാക്കുന്നതു കാണണമെങ്കിൽ അദ്ദേഹത്തിന്റെ “സിനിമയും സമൂഹവും” എന്ന സറ്റയർ വായിക്കണം (ദേശാഭിമാനി വാരിക). ഭർത്താവും ഭാര്യയും കൂടി പാർക്കിൽ ഇരിക്കുമ്പോൾ അക്രമികൾ ഭാര്യയെ പിടിച്ചു കാറിൽ കയറ്റിക്കൊണ്ടു പോയി ബലാൽസംഗം ചെയ്യുന്നു. പിറകെ സ്കൂട്ടറിൽ ചെന്ന ഭർത്താവിനെ അക്രമികൾ അടിച്ചു വീഴ്ത്തുന്നു. അക്രമികൾ പോയ്ക്കഴിയുമ്പോൾ പോലീസ് എത്തുന്നു. നഗ്നയായ സ്ത്രീ, അവശനായ ഭർത്താവ്. നിയമം എന്തുചെയ്യും? അക്രമികളെ പിടികൂടുമോ? അതോ ഭാര്യയെ ബലാൽസംഗം ചെയ്തുവെന്നു പറഞ്ഞ് ഭർത്താവിനെ അറസ്റ്റ്ചെയ്യുമോ? നല്ല ആക്ഷേപഹാസ്യം.

​​

* * *

ഇത് സാഹിത്യത്തിലെ ആക്ഷേപഹാസ്യം. നിത്യജീവിതത്തിലെ ആക്ഷേപഹാസ്യവും വേറെ. അവയിൽ ചിലതുപറയാം. മൂക്കളപ്പാനി ഒലിപ്പിച്ച് വയറുചാടിയിരിക്കുന്ന ശിശുവിനെ അച്ഛനമ്മമാർ എടുത്തു ലാളിക്കുന്നത്; അതിസുന്ദരിയെന്ന നിലയിൽ ഏവരുടെയും ബഹുമാനവും സ്നേഹവും നേടിയെടുത്ത തരുണി വിരൂപനായ ഭർത്താവിനോടൊരുമിച്ച് റോഡിൽക്കൂടി നടന്നുപോകുന്നത്; ഏതു സ്ഥാപനത്തിലിരുന്ന് താൻ പെൻഷൻ പറ്റിയോ അവിടെ അയാൾ വീണ്ടും ചെന്നുകയറുന്നത്, താനിരുന്ന കസേരയിൽ വേറൊരാൾ ഇരിക്കുന്നതു കാണുന്നത്; ഭാര്യയോട് ദേഷ്യപ്പെട്ട് ചോറുനിറഞ്ഞ പ്ലേറ്റ് വലിച്ചെറിഞ്ഞു പൊട്ടിച്ച ഭർത്താവ് കുറച്ചു കഴിഞ്ഞ് വിശപ്പു സഹിക്കാനാവാതെ തിരിയെവന്നു ഭാര്യയോട് ‘ചോറു വിളമ്പ്’ എന്ന് ആജ്ഞാപിക്കുന്നത്; ബദ്ധശത്രുക്കളായ രണ്ടുപേർ അന്യന്റെ വിവാഹകർമ്മത്തിൽ പങ്കുകൊള്ളാൻ ചെന്നുനിൽക്കുമ്പോൾ മൂന്നാമതൊരുവൻ വന്ന് ‘നിങ്ങൾ തമ്മിലറിയില്ലേ?’ എന്നുപറഞ്ഞ് പരിചയപ്പെടുത്താൻ ശ്രമിക്കുന്നത്.

​​

* * *

​​ ആക്ഷേപഹാസ്യത്തിലേക്കുതന്നെ നമുക്ക് തിരിച്ചുവരാം. ഉണ്ണികൃഷ്ണൻ പുതൂർ ‘ഞായറാഴ്ച’ വാരികയിലെഴുതിയ ‘രതിഗാഥയുടെ പൊരുൾ തേടി’ എന്നത് സറ്റയറായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. വാത്സ്യായന മഹർഷിയെ ഒരു സദാനന്ദൻ കാണാൻ വരുന്നു. അദ്ദേഹം സെക്സിനെ നിന്ദിക്കുമ്പോൾ മഹർഷി അതിനെ നീതിമത്കരിക്കുന്നു. തന്റെ കൃതികളിൽ ‘സെക്സ്’ കൂടുതലാണെന്നു വിമർശകർ എഴുതാറുള്ളതിനെ വിമർശിക്കുകയാവാം ഉണ്ണികൃഷ്ണൻ. സംസ്കാരഭദ്രമായ ഭാഷയിൽ അദ്ദേഹം അതു നിർവഹിച്ചിരിക്കുന്നു. പക്ഷേ സറ്റയർ ആയിട്ടില്ലെന്നു മാത്രം. ഹാസ്യം അല്പവുമില്ലെന്നു മാത്രം. കാമസൂത്രം പോലുള്ള ശാസ്ത്രഗ്രന്ഥങ്ങളിൽ സെക്സേയുള്ളൂ. പക്ഷേ സാഹിത്യഗ്രന്ഥങ്ങളിൽ ശൃംഗാരമേ പാടുള്ളൂ. വേണമെങ്കിൽ സെക്സിന്റെ ഓജസ്സാകാം. ഹെൻട്രി മില്ലറുടെയും ആൽബർട്ടോ മൊറേവ്യായുടെയും നോവലുകളിൽ കാണുന്ന മട്ടിലുള്ള പച്ചയായ ലൈംഗികത്വം അറപ്പും വെറുപ്പും ഉളവാക്കും. ആ വികാരങ്ങൾ ഉണ്ടാകുമ്പോൾ സിരാസംബന്ധിയായ മുറുക്കം ജനിക്കും. അസ്വസ്ഥത ജനിക്കും അന്യർക്ക് അസ്വസ്ഥത ജനിപ്പിക്കാൻ ആർക്കും അധികാരമില്ല. അതുകൊണ്ടാണ് അശ്ലീലരചന നിന്ദ്യമാണെന്ന് പറയുന്നത്. ഉണ്ണികൃഷ്ണന്റെ നോവലുകളിൽ സെക്സിന്റെ അതിപ്രസരം ഉണ്ടോ? ലൈംഗികത്വത്തിന്റെ ഓജസ്സല്ലേ അദ്ദേഹം ചിത്രീകരിക്കുന്നത്? അല്ല എന്നാണ് ഉത്തരമെങ്കിൽ വിമർശകരുടെ അഭിപ്രായം തെറ്റെന്ന് പറയാൻ വയ്യ.

ചരിത്രം

അശ്ലീലമെഴുതുന്ന ആൽബർട്ടോ മൊറേവ്യായുടെ ഭാര്യ എൽസ മൊറാന്റെ മൊറേവ്യയെക്കാൾ ആയിരം മടങ്ങ് പ്രതിഭാശാലിനിയാണ്. അവരുടെ History എന്ന നോവൽ അസാധാരണമായ കാവ്യഭംഗി ആവഹിക്കുന്നു. മൊറാന്റെയുടെ ഈ നോവലിനെക്കുറിച്ചൊരു പരാമർശം സോവിയറ്റ് ലിറ്ററേച്ചർ മാസികയുടെ 11-ലക്കത്തിൽ കണ്ടു (പുറം 119, 120). രണ്ടാം ലോകമഹായുദ്ധം പ്രതിപാദ്യവിഷയമായിട്ടുള്ള ഈ നോവൽ റെമാർക്കിന്റെ All quite on the western front, ഏർണ്ണസ്റ്റ് യുങ്കറുടെ The storm of the steel, ആർനൊൾഡ് സ്വൈഖിന്റെ The case of Sergeant, Grischa എന്നീ നോവലുകളെ പ്രതിഭാവിലാസത്താൽ ബഹുദൂരം അതിശയിച്ചിരിക്കുന്നു. അനുവാചകരെ മാന്ത്രികശക്തിക്ക് അടിമത്തപ്പെടുത്തുന്ന നോവലെഴുത്തുകാരിയാണ് എൽസ മൊറാന്റേ എന്ന് ബ്രിട്ടീഷ് കവി സ്റ്റീഫൻ സ്പെൻഡർ പറഞ്ഞു. ഈ കലാശില്പത്തിന്റെ ഭംഗി വായനക്കാർ കാണണമെന്ന് എനിക്ക് അഭ്യർത്ഥനയുണ്ട്. വികാരത്തിലേക്ക് സംക്രമിക്കുന്ന ചിന്ത, ചിന്തയിലേക്ക് സംക്രമിക്കുന്ന വികാരം ഇതാണ് കലാസൃഷ്ടിയിൽ വേണ്ടതെന്ന് ജർമ്മൻ സാഹിത്യകാരൻ റ്റോമാസ് മാൻ പറഞ്ഞത് സത്യം. ആ സത്യം ഇതിൽ ദർശിക്കാം.

സ്വർണ്ണം

റ്റോമാസ് മാനിന്റെ (Thomas Mann) എല്ലാക്കൃതികളും ഇതെഴുതുന്ന ആൾ വായിച്ചിട്ടുണ്ട്. എന്നാൽ മിലാൻ കുന്ദേര തന്റെ മാസ്റ്റർപീസിൽ പറയുന്ന മാനിന്റെ ചെറുകഥ ഞാൻ കണ്ടിട്ടില്ല. മാരകമായ രോഗം പിടിച്ച ഒരു ചെറുപ്പക്കാരൻ ഒരു തീവണ്ടിയിൽനിന്ന് ഇറങ്ങി പട്ടണത്തിലേയ്ക്കു നടക്കുന്നു. ഒരു വൃദ്ധയുടെ ഭവനത്തിൽ മുറി വാടകയ്ക്കെടുത്ത് താമസമാക്കുന്നു. അയാൾ മുറിക്കു ചുറ്റും നടക്കുമ്പോൾ “കാലൊച്ചകൾക്കിടയിൽ മൃദുലവും സ്പഷ്ടവും ലോഹസംബന്ധിയുമായ ഒരു ശബ്ദം രണ്ടു വശത്തുമുള്ള മുറികളിൽ നിന്നുയരുന്നത് കേൾക്കുന്നു. അതൊരു പക്ഷേ തോന്നൽ മാത്രമായിരിക്കാം. രജതപാത്രത്തിൽ വീഴുന്ന സ്വർണ്ണമോതിരത്തിന്റെ ശബ്ദം മരണത്തിന്റെ ശബ്ദമാകാം. ഈ ശബ്ദം ഉയർത്താൻ കഴിയുന്നു എന്നതിനാലാണ് റ്റോമാസ് മാനിന്റെ കഥയുടെ വിജയമിരിക്കുന്നത്. ആത്മഹത്യയ്ക്കു ശ്രമിച്ച ഒരു ചെറുപ്പകാരിയെ കാണാൻ രണ്ടുപേർ പോകുന്നതായി വർണ്ണിക്കുന്ന അഷിതയുടെ “ആത്മഗതങ്ങൾ” എന്ന ചെറുകഥയിൽ (ഗൃഹലക്ഷ്മി) മരണത്തിന്റെ ശബ്ദമില്ല, വേദനയില്ല, മൂകതയില്ല, ദു:ഖമില്ല. ഒന്നുമില്ല. ആകെയുള്ളത് കുറെ വാക്യങ്ങൾ മാത്രം. ‘ഗൃഹലക്ഷ്മി ചെറുകഥാമത്സര’ത്തിൽ രണ്ടാം സമ്മാനം നേടിയ കഥയാണിത്. ഒന്നാം സമ്മാനം കിട്ടിയ കഥയെക്കുറിച്ച് ഞാനെഴുതിയിരുന്നു. അത് എഴുതിയപ്പോൾ രണ്ടാം സമ്മാനം നേടിയ കഥ അഷിതയുടെതായതുകൊണ്ട് ഒന്നാം സമ്മാനത്തിന് അർഹമായിരിക്കുമെന്ന് ഞാൻ വിചാരിച്ചു പോയി. അതു തെറ്റ്. രണ്ടാം സമ്മാനത്തിനെന്നല്ല ഒരു സമ്മാനത്തിനും അർഹതയില്ല ഇക്കഥയ്ക്ക്.

* * *

​​ അർഹതയ്ക്കും ജയപാരിതോഷികത്തിനും (Prize) തമ്മിൽ ഒരു ബന്ധവുമില്ല. അത് (സമ്മാനം) മഴവില്ലു പോലെയാണ്. ദൂരെ നിന്നു നോക്കാൻ കൊള്ളാം. വിധിനിർണ്ണയം നടത്തുന്ന ആളിന്റെ മനസ്സാകുന്ന ജലകണികയിൽക്കൂടി കടന്നുവരുന്നതു കൊണ്ടാണ് ഏഴു നിറങ്ങളുണ്ടാകുന്നത്. ഇല്ലെങ്കിൽ അത് വെറുമൊരു രശ്മി. ഒട്ടും ഭംഗിയില്ലാത്ത സാന്ദ്രതയില്ലാത്ത രശ്മി.

ന്യൂട്രൽ സൊല്യൂഷൻ

സാന്ദ്രീകൃത നൈട്രിക് ആസിഡും സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും ഒന്നിനു നാല് എന്ന അനുപാതത്തിൽ ചേർത്താലുണ്ടാകുന്ന ദ്രാവകമാണ് ആക്വറീജിയ. രാജകീയജലം എന്നർത്ഥം. ഇതിലിടുന്ന സ്വർണ്ണം അലിയും. നൈട്രിക് ആസിഡ് മാത്രമേയുള്ളുവെങ്കിൽ അലിയുകയില്ല. അതുതന്നെയാണ് ഹൈഡ്രോക്ലോറിക് ആസിഡിന്റെയും അവസ്ഥ. സെക്സ് എന്ന നൈട്രിക് ആസിഡും കൊലപാതകമെന്ന ഹൈഡ്രോക്ലോറിക് ആസിഡും ചേർത്ത് കുക്ക് എന്ന അമേരിക്കൻ എഴുത്തുകാരൻ എഴുതിയ God Player എന്ന നോവൽ വായിച്ചു. ആക്വറിജിയ പോലെ ശക്തിയാർന്ന മഞ്ഞ ദ്രാവകം.

സ്വീഡിഷ് കെമിസ്റ്റ് സ്ഫാന്റ ആറേനീയസ് (Svante Arrehenius) കെമിസ്ട്രിക്ക് നോബൽ സമ്മാനം വാങ്ങിച്ചു. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും സാന്ദ്രീകൃത സോഡിയം ഹൈഡ്രോക്സൈഡും തമ്മിൽ ചേർത്താൻ ന്യൂട്രലൈസേഷൻ ഉണ്ടാകും. അപ്പോൾ ആസിഡിന് അതിന്റെ ഗുണമില്ല. ‘ബേസി’ന് അതിന്റെ ഗുണവുമില്ല. കുങ്കുമം വാരികയിൽ “മെൻഡലിസ” എന്ന കഥയെഴുതിയ ജാൻ ജമ സെക്സ് എന്ന ആസിഡും നേരമ്പോക്ക് എന്ന ബേസും ചേർത്തു ന്യൂട്രലൈസേഷൻ ഉണ്ടാക്കുന്നു. രാജകീയജലത്തിന് അംഗീകാരം കൊടുക്കാം. ന്യൂട്രൽ സൊല്യൂഷന് അംഗീകാരം നൽകുന്നതെങ്ങനെ?

​​

* * *

​​ ഏതിനും അംഗീകാരം കിട്ടാൻ പ്രയാസമില്ല. ഇന്ന് കവിയരങ്ങുകൾക്ക് അംഗീകാരമുണ്ട്. അഞ്ചു കൊല്ലത്തിനകം ഗദ്യ അരങ്ങുകൾ ഉണ്ടാകും. അന്നൊരു ഗദ്യകവി സാഹിത്യകുതുകികളുടെ മുൻപിൽ അവതരിപ്പിക്കാവുന്ന കവിതയാവാമിത്:

“പ്രിയേ നിന്റെ തൊണ്ടമുഴ എന്റെ ചുണ്ടുകളിൽ താമരപ്പൂവായി വിരിഞ്ഞപ്പോൾ, നിന്റെ കടാക്ഷക്കാക്കകൾ എന്റെ നേത്രപടലത്തിൽ ശ്യാമളപക്ഷങ്ങൾ വിരിച്ച് ആടിപ്പറന്നപ്പോൾ, നിന്റെ മുദ്രിതനിശ്ശബ്ദതയുടെ ആന്ദോളനങ്ങൾ എന്റെ അസ്ഥികൂടത്തെ പിടിച്ചുകുലുക്കിയപ്പോൾ, എന്റെ വാള് ഉറയൂരി നിന്റെ മൃദുല ഗോപുര വാതായനത്തിൽ തടിത്പ്രഭ പ്രസരിപ്പിച്ചതെന്തിന്?”

ഇതുകേട്ട് അന്നത്തെ ഒരാധുനികോത്തരനിരൂപകൻ മൊഴിയും:

“അന്തർമണ്ഡലചേതനയുടെ ഉപത്യകയിൽ പുനർജ്ജനി കൊള്ളുകയും അതിന്റെ അധിത്യകയിൽ പൂവജനി കൊള്ളുകയും ചെയ്യുന്ന ഈ ആർത്തവരക്തരൂഷിതമായ കവിത എന്റെ ബോധമണ്ഡലത്തെ സന്നിപാതജ്വര പുഷ്പങ്ങളാൽ ഓർഗാസാലംകൃതമാക്കുന്നു.”

ഇവ രണ്ടും കേൾക്കുന്ന അന്നത്തെ സാഹിത്യവാരഫലക്കാരൻ (ഇന്നത്തെ വാരഫലക്കാരൻ അന്നു കാണില്ല) ചാടിയെഴുന്നേറ്റ് “പിടിയെടാ അവന്മാരുടെ കൊങ്ങയ്ക്ക്” എന്ന് ആക്രോശിക്കും. സദസ്സുകളിലെ എല്ലാ ആളുകളും കിറുക്കന്മാരായിരിക്കില്ല. ആരെങ്കിലും അവരെ പിടികൂടും. അപ്പോൾ ശ്വാസം മുട്ടി കണ്ണുകൾ തള്ളി, കൈകാലുകൾ ഇളക്കി കവിയും നിരൂപകനും പതറിയ ശബ്ദത്തിൽ അപേക്ഷിക്കും: “അയ്യോ പിടി വിടണേ, ഇനി ഇങ്ങനെ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുകില്ലേ” അതുകേട്ട് അവരെ പിടി കൂടിയവർ പറയും: “അപ്പോൾ മലയാളം നേരേ ചൊവ്വേ സംസാരിക്കാൻ നിങ്ങൾക്കറിയാം. അല്ലേ ഏഭ്യന്മാരേ?”

സങ്കല്പമല്ലിത്. സംഭവിക്കാം, സംഭവിക്കും.

ഹാസ്യചിത്രം

സമകാലിക ജീവിത യാഥാർത്ഥ്യങ്ങളെക്കുറിച്ച് സാഹിത്യകാരന്മാർ ഭാഷയിലൂടെയും ചിത്രകാരന്മാർ രേഖകളിലൂടെയും ‘കൊമന്റ്’ നടത്തുന്നു. ഹാസ്യചിത്രകാരനായ ഗഫൂർ ഒരു യാഥാർത്ഥ്യത്തെക്കുറിച്ച് നിർവ്വഹിക്കുന്ന വിമർശനം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കാണാം (ലക്കം 39). ജീവിതദു:ഖം കൊണ്ട് കഷണ്ടിക്കാരനും അർദ്ധനിരണത്വത്താൽ കൃശഗാത്രനും ആയിപ്പോയ ഒരു മദ്ധ്യവയസ്കൻ മുണ്ടുമടക്കിക്കുത്തി ചോറ്റുപാത്രവുമെടുത്ത് നടക്കുന്നു. പിറകെ ഒരു യുവാവ്. സുന്ദരൻ. പുതിയ രീതിയിലുള്ള ഷർട്ടും ട്രൗസേഴ്സും. റിസ്റ്റ് വാച്ച്. കൈയിൽ ഫയൽ, ചുണ്ടിൽ സിഗരറ്റ്. മുമ്പേപോകുന്നയാൾ കൂനിപ്പിടിച്ചാണ് പോക്ക്. യുവാവാകട്ടെ ഊർജ്ജം പ്രസരിപ്പിച്ചുകൊണ്ടും. അവരുടെ പിറകിൽ നിൽക്കുന്ന വിവാഹദല്ലാളിനോട് മറ്റൊരു പാവം പറയുന്നു: “അല്ല മുൻപിൽ പോകുന്ന സാറാണ് മാനേജർ, മറ്റേത് ഇവിടത്തെ പ്യൂണാണ്”. മാനേജരുടെയും ശിപായിയുടെയും ഇന്നത്തെ നിലയും അതിനെസ്സംബന്ധിച്ച് നമുക്കുണ്ടാകാവുന്ന പ്രതികരണങ്ങളും ഗഫൂർ ഭംഗിയായി ആലേഖനം ചെയ്തിരിക്കുന്നു.

​​

* * *

​​ ഇംഗ്ലീഷ് നോവലെഴുത്തുകാരി ജേൻ ഓസ്റ്റിന്റെ ഒരു നോവലിന്റെ പുറത്ത് ജർമ്മൻ നോവലിസ്റ്റ് റ്റോമാസ് മാന്റെ ഒരു നോവലെടുത്തു വച്ച ലൈബ്രറി ജോലിക്കാരിയെ വനിതാ കോളേജിലെ സ്ത്രീ പ്രിൻസിപ്പൽ ശാസിച്ചതായി ഞാൻ കേട്ടിട്ടുണ്ട്. അവിവാഹിതയായ പ്രിൻസിപ്പലിന് അക്കാഴ്ച സഹിക്കാൻ വയ്യാത്തതായിരുന്നു. അമേരിക്കൻ സദാചാരത്തിന്റെ സംരക്ഷകനായി ഭാവിച്ച ആന്തണി കോംസ്റ്റോക്ക് 100 ടൺ അശ്ലീല സാഹിത്യം തീയിലിട്ടുകരിച്ചു കളഞ്ഞു. അശ്ലീലം കണ്ടുപിടിച്ച് നശിപ്പിക്കാനായി അദ്ദേഹം 190,098 നാഴിക സഞ്ചരിച്ചു. അതിരു കടന്ന അശ്ലീലവിരോധം അതിരു കടന്ന കാമാസക്തിയുടെ മറുപുറമാണ്.