close
Sayahna Sayahna
Search

സാഹിത്യവാരഫലം 1990 05 13


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1990 05 13
ലക്കം 765
മുൻലക്കം 1990 05 06
പിൻലക്കം 1990 05 20
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

765/1990 05 13

ഗ്രാമവീഥി. അതിനരികിലുള്ള ഒരോലക്കുടിലിലാണ് എന്റെ താമസം. കുടിലിന്റെ മുന്‍പിലുള്ള ഒരുമരത്തിന്റെ തണലിലിരുന്നു ഞാന്‍ ‘ഇന്ദുലേഖ’ വായിക്കുകയായിരുന്നു. അപ്പോഴാണ് അയല്‍വീട്ടിലെ കൂട്ടുകാരന്‍ ആഹ്ളാദത്തോടെ പാഞ്ഞെത്തിപ്പറഞ്ഞത്. ‘നിന്റെ തോട്ടത്തിലെ റോസാച്ചെടികളിലാകെ പൂക്കള്‍. കണ്ടില്ലേ? ചെന്നുനോക്ക്.’ ഞാന്‍ ‘ഇന്ദുലേഖ’ താഴെവച്ചിട്ട് കുടിലിനു പിറകിലുള്ള പൂന്തോട്ടത്തില്‍ ചെന്നു. എല്ലാച്ചെടികളും പുഷ്പിച്ചിരിക്കുന്നു. എന്തൊരു ഭംഗി! ഉദ്യാനത്തിലേക്കല്ല ദേവാലയത്തിലേക്കാണു സ്നേഹിതന്‍ എന്നെ നയിച്ചതെന്നു വിചാരിച്ച് നിര്‍വൃതിയിലാണ്ടു നില്ക്കുന്ന എന്റെ മുന്‍പില്‍ ഒരുദൃശ്യം. തോട്ടത്തിന്റെ അതിർത്തിയിലുളള മണ്‍മതിലിനോടു ചേര്‍ന്നു ഗൃഹനായകന്‍ നില്ക്കുന്നു. കിണററില്‍നിന്നു വെള്ളം കോരി ഫൗണ്ടന്‍പേന കഴികിയിട്ട് അതിലെ നീര്‍ത്തുള്ളികള്‍ ദൂരെത്തെറിപ്പിക്കുന്നു മട്ടില്‍ ആ മനുഷ്യന്‍ കൈയുയര്‍ത്തി താഴോട്ടു പതിപ്പിക്കുന്നു. തെല്ലകലെയുള്ള വീട്ടിന്റെ വരാന്തയില്‍ ഒട്ടൊക്കെ ദുഷ്പേരുള്ള ഒരുസ്ത്രീ ആ മനുഷ്യനെത്തന്നെ നോക്കി കാമം കത്തുന്ന കണ്ണുകളോടെ നില്ക്കുന്നുണ്ട്. വല്ലവരും കാണാനിടയായാല്‍ ‘ഞാന്‍ പേനയിലെ വെളളം തെറിപ്പിച്ചുകളയുകയാണ്. അവിടെ നില്ക്കുന്ന സ്ത്രീയെ വിളിക്കുകയല്ല’ എന്ന് അയാള്‍ ഭാവിച്ചേക്കും. ഉള്ളംകൈയില്‍ മുറിക്കിപ്പിടിച്ച നിബ്ബും അതിന്റെ മററുഭാഗവും അവള്‍ക്കു കാണാന്‍ വയ്യ. അതുകൊണ്ടുതന്നെ അയാള്‍ വിളിക്കുകയാണെന്ന് അവള്‍ക്കു മനസ്സിലാകും. പക്ഷേ, ഗൃഹനായകന്റെ പിറകില്‍ നില്ക്കുന്ന എന്നെ അവള്‍ കാണുന്നുണ്ട്. കാമാവേശത്തില്‍ പെട്ടുപോയ അയാള്‍ കാണുന്നുമില്ല. അയാളുടെ കാമചേഷ്ടകള്‍ ഞാന്‍ ദര്‍ശിച്ചുവെന്ന് അയാല്‍ മനസ്സിലാക്കുന്നത് എനിക്കു നല്ലതല്ല. ഞാന്‍ മെല്ലെ പിറകോട്ടു മാറി മരച്ചുവട്ടില്‍ വന്നിരുന്ന് ‘ഇന്ദുലേഖ’ കൈയിലെടുത്തു. പെട്ടെന്ന് ഒരു അലര്‍ച്ച: ‘എടാ കൃഷ്ണാ, ബോട്ട് ജട്ടിക്കടുത്തുള്ള ഡോക്ടര്‍ ദാമോദരന്‍പിള്ളയുടെ ആശുപത്രിയില്‍ച്ചെന്ന് നാലു ഡോസ് കാര്‍മിനേററീവ് മിക്സ്ച്ചര്‍ വാങ്ങിക്കൊണ്ടുവാ’. ഞാന്‍ വെയിലത്തു നടന്നു. സനാതനധര്‍മ്മവിദ്യാലയത്തിന്റെ മുന്‍പിലൂടെ നടന്ന് പാലം കടന്നു ബോട്ട്ജട്ടിയിലേക്കു പോയി… പനിനീര്‍പ്പൂക്കളുടെ സൗരഭ്യം പ്രസരിക്കുമ്പോള്‍ കാമത്തിന്റെ പുതിഗന്ധം. ഗൃഹനായിക ഇല്ലാത്ത സമയം നോക്കി പേന കഴുകി വെള്ളം കുടഞ്ഞുകളയുന്ന ‘മാന്യന്‍’. ‘മാന്യത’യില്‍നിന്നു രക്ഷപ്പെടാന്‍വേണ്ടി “ഇന്ദുലേഖ”യെ കൂട്ടുകാരിയാക്കാന്‍ ശ്രമിച്ച എന്നെ പലായനം ചെയ്യിച്ചു അയാള്‍. ഈ സംഭവം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഏറെയായിരിക്കുന്നു. സൂക്ഷ്മമായിപ്പറയാം. അമ്പത്തിയാറുകൊല്ലം. വഞ്ചിക്കപ്പെട്ട ഗൃഹനായികയ്ക്കു വേണ്ടി ഇപ്പോഴും ഒരുതുള്ളി കണ്ണീരുണ്ടെനിക്ക്.

ബഷീര്‍, തകഴി, ദേവ്, പൊറ്റെക്കാട്, ഉറൂബ് ഇവരുടെ കഥാപുഷ്പങ്ങല്‍ വിടര്‍ന്നു നില്ക്കുമ്പാള്‍ കാമോത്സുകതമാത്രം ‘മുതലാക്കിയ’ ചില എഴുത്തുകാരന്‍ അവിടെക്കയറി നിന്നു കൈവീശുന്നതു ഞാന്‍ കാണുന്നു. കണ്ടുവെന്നു ഭാവിച്ചാല്‍ അവര്‍ എന്റെനേര്‍ക്ക് അസഭ്യം പൊഴിക്കും. കണ്ടില്ലെന്നു ഭാവിച്ചാല്‍ കാര്‍മിനേററീവ് മിക്സ്ച്ചര്‍ വാങ്ങാനയയ്ക്കും.

ആശുപത്രിയില്‍ കൊണ്ടുപോകൂ

ഒരു വിദ്യാലയത്തിന്റെ മുന്‍പില്‍ ഇങ്ങനെയൊരു ബോര്‍ഡ്: “പതുക്കെ ഓടിക്കൂ, വിദ്യാര്‍ത്ഥിയെ കൊല്ലാതിരിക്കൂ.” അടുത്ത ദിവസം അതിന്റെ താഴെ വികൃതമായ കൊച്ചു കൈയക്ഷരത്തില്‍ ഇങ്ങനെയും: “അധ്യാപകനുവേണ്ടി നിങ്ങള്‍ കാത്തു നില്ക്കൂ.”

ആരെയും കഥാരചനകൊണ്ടു കൊല്ലരുതെന്നാണ് ദേശാഭിമാനി വാരികയുടെ പത്രാധിപര്‍ ഇത്രയുംകാലം ഒരലിഖിത ബോര്‍ഡിലൂടെ അനുശാസിച്ചത്. പക്ഷേ, ഇപ്പോല്‍ അതിന്റെ താഴെ ‘കൃഷ്ണന്‍നായരെ കാത്തുനില്ക്കു’ എന്നാരോ എഴുതിവച്ചിരുന്നു. ഞാന്‍ അതു കാണാതെയാണ് രാജവീഥിയില്‍ നിന്നത്. മേഘനാദന്‍ ഓടിച്ച ‘ദീപാവലി’ എന്ന കാറുതട്ടി മേലാകെ മുറിവുകള്‍. മരിച്ചില്ലെന്നേയുള്ളു. എങ്കിലും മുറിവുകള്‍ മാരകങ്ങള്‍തന്നെ. ദീപാവലിക്കു പതിവുകാര്‍ക്കു വിതരണം ചെയ്യാന്‍ സേട്ട് മധുരപലഹാരങ്ങള്‍ പരിചാരകനെ ഏല്പിക്കുന്നു. അയാള്‍ക്കു സ്വന്തം കുട്ടികള്‍ക്കു കൊടുക്കാന്‍ മധുരപലഹാരങ്ങള്‍ ഇല്ല. അതുകൊണ്ട് സ്നേഹപരതന്ത്രനായി, പതിവുകാര്‍ക്കു കൊടുക്കേണ്ട ആ പലഹാരങ്ങള്‍ അയാള്‍ സ്വന്തം കുട്ടികള്‍ക്കു കൊടുക്കുന്നുപോലും. യഥാര്‍ത്തത്തിലുള്ള സഹാനുഭൂതി എനിക്കു മനസ്സിലാകും. ആ സഹാനുഭൂതി അവസ്താവികമാകുമ്പോള്‍, അതു പ്രകടനാത്മകമാകുമ്പോല്‍ അതും മനസ്സിലാകും. അതു മനസ്സിലാക്കിക്കൊണ്ട് മേഘനാദനോടു ഞാന്‍ അപേക്ഷിക്കുന്നു: “എന്നെ വേഗം ആശുപത്രിയിലേക്കു കൊണ്ടപോകൂ.”

* * *

പ്രയോഗിച്ചു പ്രയോഗിച്ചു വികാരം ചോര്‍ന്നുപോയ വാക്കുകളാണ് ക്ളീഷേ. ക്ളീഷേ എന്ന കത്തികൊണ്ട് പ്രതിപാദ്യവിഷയത്തില്‍ നടത്തപ്പെടുന്ന ഏതു ശസ്ത്രക്രിയയും മരണത്തിലേ കലാശിക്കു.

ഇതു യുഗസംക്രമസന്ധ്യ
വര്‍ണ്ണപ്പൊലിമ പകര്‍ന്നു
‘ദള’ങ്ങള്‍ വിരിഞ്ഞു
ഇന്നലെയുടെ പൂക്കള്‍ കൊഴിഞ്ഞു
മന്ദാരത്തിനു പുതുമണമെത്തി

ബഷീര്‍, തകഴി, ദേവ്, പൊറ്റെക്കാട്, ഉറൂബ്, ഇവരുടെ കഥാപുഷ്പങ്ങള്‍ വിടര്‍ന്നു. നില്ക്കുമ്പോള്‍ കാമോത്സുകതമാത്രം ‘മുതലാക്കിയ’ ചില എഴുത്തുകാര്‍ അവിടെ കയറിനിന്ന് കൈവീശുന്നത് ഞാന്‍ കാണുന്നു.

പുതിയ വസന്തം വിരിയുംമട്ടില്‍
ഋതുപരിവര്‍ത്തനഗാനം പാടും
വാനമ്പാടികള്‍ മാനത്തിന്നൊരു
പുതുവര്‍ണ്ണപ്പൊലിമ പകര്‍ന്നു.

എന്നു മേക്കുന്നത് കമ്മാരന്‍നായര്‍ ദോശാഭിമാനി വാരികയിലെഴുതുന്നു. (ഒരു വിഹ്വല ഗീതം) ക്ളീഷേ പ്രയോഗംകൊണ്ടുണ്ടാകുന്ന കവിതാമരണത്തിന്റെ വിഹ്വലത മാത്രമേ ഇവിടെയുള്ളു.

അച്ഛന്‍ മകനെ വിളിച്ചുചോദിച്ചു: “നിന്റെ അമ്മപറയുന്നതു കേട്ടു നീ ഇവിടെനിന്നു പോകുന്നുവെന്ന്. ശരിയാണോ?”

മകന്‍: “ശരിയാണ്.. ഞാന്‍ പോകാന്‍തന്നെ തീരുമാനിച്ചു.” ഇതുകേട്ട അച്ഛന്‍ തികഞ്ഞ ഗൗരവത്തോടെ പറഞ്ഞു: “ശരി. നീ പോകുമ്പോള്‍ എന്നെക്കൂടെ അറിയിക്കൂ. ഞാനും നിന്റെകൂടെ വരുന്നുണ്ട്.”

ഭാര്യയുടെ ഉപദ്രവം സഹിക്കാനാവതെയാണ് അയാള്‍ മകന്റെകൂടെ പോകാമെന്നു തീരുമാനിക്കുന്നത്. ക്ളീഷേ അലട്ടുന്ന ഭാര്യയെക്കാള്‍ ഉപദ്രവം ചെയ്യും. കവിതയുടെ മണ്ഡലത്തില്‍നിന്ന് മറ്റാരും ഇറങ്ങിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ഇറങ്ങിപ്പോകും.

ധിഷണ മാത്രം

ചിലര്‍ ക്ളീഷേയുടെ കത്തികൊണ്ടു വിഷയത്തെ കീറുന്നതുപോലെ വേറെ ചിലര്‍ പ്രജ്ഞയുടെ കത്തികൊണ്ടാണ് ആ കൃത്യം നടത്തുക. അത് ഈ കാലയളവിന്റെ സവിശേഷതയായി മാറിയിരിക്കുന്നു. ഇതിന് ഒരുദാഹരണം Julain Barnes എഴുതിയ A History of the World in 10 1/2 Chapters എന്ന നോവല്‍തന്നെ. സൽമാൻ റുഷ്ദി പ്രശംസിച്ചതു കേട്ടപ്പോൾത്തന്നെ ഈ നോവൽ ധിഷണയുടെ സന്തതിയായിരിക്കുമെന്നു ഞാന്‍ വിചാരിച്ചു. എങ്കിലും വാങ്ങി വായിച്ചു. സര്‍ഗ്ഗപ്രക്രിയയുടെ ഉജ്ജ്വലത ഒട്ടുമില്ലാത്ത ഒരു രചനയാണ് ഇതെന്ന് ഗ്രഹിക്കുകയും ചെയ്തു. ഹീബ്രുകുലപതിയായ നോവ കുടുംബത്തോടും മൃഗങ്ങളോടുംകൂടി യാനപാത്രത്തില്‍ സഞ്ചരിക്കുന്നതിന്റെ വര്‍ണ്ണനയാണ് ആദ്യത്തെ അധ്യായത്തില്‍. ‘ആക്ഷേപഹാസ്യ’മാണ് ഗ്രന്ഥകാരന്റെ ആയുധം. വേറെ അപേക്ഷകര്‍ പലരുമുണ്ടായിരുന്നിട്ടും ഈശ്വരന്‍ എന്തിന് ഒരു മനുഷ്യനെത്തന്നെ തിരഞ്ഞെടുത്തു. ‘ഗറില’യെ (Gorilla) യാനപാത്രത്തിലാക്കിയിരുന്നെങ്കില്‍ മനുഷ്യന്റെ അനുസരണക്കേടിന്റെ പകുതിയേ ആ മൃഗം കാണിക്കുമായിരുന്നുള്ളു എന്നാണ് നോവലിസ്റ്റിന്റെ മതം. നോവയുടെ ഈ യാനപാത്രസഞ്ചാരത്തിനു സദൃശമാണ് അടുത്ത അദ്ധ്യായത്തിലെ സഞ്ചാരം. അപരാധം ചെയ്യാത്ത കുറെ കപ്പല്‍യാത്രക്കാരുടെ നേര്‍ക്ക് അറബിഭീകരന്മാര്‍ തോക്കു ചൂണ്ടിക്കൊണ്ട് ഇരിക്കുന്നു. പടിഞ്ഞാറന്‍ സര്‍ക്കാരുടെ പിടിവാശികൊണ്ട് ചില വധങ്ങള്‍ നടത്തിയേ പറ്റൂ എന്നാണ് ഭീകരന്മാരുടെ വാദം. ‘The Black Thunder Group has every confidence that the Western Governments will swiftly come to the negotiating table. In a final effort to make them do so it will be necessary to execute two of you…’ ഇതാണ് നിലപാട്. ഗ്രന്ഥകാരന്‍ ബൈബിളില്‍നിന്ന് ഒററച്ചാട്ടമാണ് ഇരുപതാം ശതാബ്ദത്തിലേക്ക്. രണ്ടുയാത്രകളുടെയും സാദൃശ്യത്തെ അദ്ദേഹം ധ്വനിപ്പിക്കുന്നുണ്ട്. ഇങ്ങനെ കാലപൗര്‍വ്വാപര്യത്തെ പരിഗണിക്കാതെ പലതും വര്‍ണ്ണിച്ച് മനുഷ്യജിവിതം അര്‍ത്ഥരഹിതമായ ഒരു യാത്രയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതില്‍ അദ്ദേഹം കാണിക്കുന്ന ധിഷണാവിലാസം നമ്മള്‍ ആദരിക്കും. പക്ഷേ, നോവലെന്നതു ധിഷണയല്ലല്ലോ. അതിനു ഹൃദയത്തിന്റെ ഭാഷയാണുള്ളത്. ആ ഭാഷ ഇതില്‍ ഇല്ലതാനും (A History of the World in 10 1/2 Chapters, Julian Barnes, Picador, £ 2.50).

* * *

പീകാസോയെക്കുറിച്ച് ഞാനൊരു കഥ കേട്ടിട്ടുണ്ട്. വെറും കഥതന്നെ. സത്യമാവാന്‍ തരമില്ല. എങ്കിലും അതൊരു സത്യം സ്പഷ്ടമാക്കിത്തരുന്നു. ഒരു കലാഭ്രാന്തന്‍ പികാസോയെ സമീപിച്ച് അദ്ദേഹത്തിന്റെ രണ്ടുചിത്രങ്ങള്‍ വിലയ്ക്കു വേണമെന്നു പറഞ്ഞു. സ്റ്റൂഡിയോയില്‍ ഒരു ചിത്രമേ ഉണ്ടായിരുന്നുള്ളു. ചിത്രകാരന്‍ ഉടനെ പേനാക്കത്തി കൊണ്ട് അതു രണ്ടായി കീറി. ‘രണ്ടുചിത്രങ്ങള്‍’ എന്നുപറഞ്ഞ് അദ്ദേഹം അവ അയാള്‍ക്കു കൊടുത്തു. സന്തോഷത്തോടെ അവ വാങ്ങിക്കൊണ്ട് അയാള്‍ പോകുകയും ചെയ്തു. ഇനി രണ്ടായിട്ടില്ല നൂറുകഷണങ്ങളാക്കിയാണ് അത് അയാള്‍ക്കു പീകാസോ കൊടുത്തെന്നു വിചാരിക്കൂ. ഓരോ കഷണവുമെടുത്തുവച്ച് ഇന്നലെ കലാനിരൂപകര്‍ ‘ഹാ മനോഹരം’ എന്നു ഉദ്ഘോഷിക്കും. ഫ്വേന്‍റസിന്റെയും കോര്‍ത്തസോറിന്റെയും നോവലുകള്‍ ഇങ്ങനെ മുറിച്ചുകൊടുക്കാം. ഡിലിററാന്റികള്‍ (dilettante) — പല്ലവഗ്രാഹികള്‍ — അപ്പോഴും ‘ഹാ ഹാ’ ശബ്ദം പുറപ്പെടുവിക്കും. എന്നാല്‍ മാര്‍കേസിന്റെ ഒരു നോവലും മുറിച്ചുകൊടുക്കാന്‍ വയ്യ. കഷണം കഷണമാക്കി നല്കാവുന്ന ഒരു നോവലിനെക്കുറിച്ചാണ് മുകളില്‍ ഞാന്‍ എഴുതിയത്.

ചോദ്യം, ഉത്തരം

Symbol question.svg.png കവിയരങ്ങുകളെക്കുറിച്ച് എന്താണ് അഭിപ്രായം?

ഭാവനയുടെ സ്ഫുരണങ്ങളെന്ന മട്ടില്‍ തൊണ്ടകൊണ്ടുണ്ടാക്കുന്ന പരുക്കന്‍ ശബ്ദങ്ങള്‍. കവികളല്ലാത്തവര്‍ക്കു കവികളായി ബഹുജനത്തിന്റെ മുന്‍പില്‍ നില്ക്കാന്‍ സഹായിക്കുന്നു ഒരേര്‍പ്പാട്.

Symbol question.svg.png നിങ്ങള്‍ നല്ല മനുഷ്യനാണോ?

അല്ല. എന്റെ വിചാരങ്ങളെയെല്ലും ഒരുപകരണത്തില്‍ പകര്‍ത്തി എന്നും വൈകുന്നേരം ലൗഡ്സ്പീക്കറിലൂടെ ബഹജനത്തെ കേള്‍പ്പിക്കാന്‍ ഞാന്‍ തയ്യാറാകുമോ?‍ ഇല്ല. അതുകൊണ്ട് ഞാന്‍ നല്ലവനല്ല. എന്റെ ഫോണ്‍ ചോര്‍ത്തിയാല്‍ ഞാന്‍ പരാതിപ്പെടുമോ? പരാതിപ്പെടും. അതുംകൊണ്ടും ഞാന്‍ നല്ലയാളല്ല. സാത്ത്വികന്മാര്‍ സ്വന്തം ചിന്തകളെ ലൗഡ്സ്പീക്കറിലൂടെ കേള്‍പ്പിക്കും അന്യരെ. ഫോണല്ല ഏതു ചോര്‍ത്തിയാലും അവര്‍ക്കു ഒന്നുമില്ല.

Symbol question.svg.png കടിയില്‍നിന്നു വാങ്ങുന്ന സാരി നല്ലതാണോ എന്ന് എങ്ങനെ മനസ്സിലാക്കാം?

സാരി പഴങ്കോടിയല്ലെങ്കില്‍ വില്പനക്കാരി പരുഷമായ മുഖഭാവത്തോടെ അതെടുത്തു മേശമേല്‍ എറിഞ്ഞുതരും. ഒന്നലക്കിയാല്‍ പൊടിഞ്ഞു പോകുന്നതാണെങ്കില്‍ അവള്‍ പല്ലുമുഴുവനും കാണിച്ചു ചിരിക്കാം. അറിയാതെ തൊടുന്നു എന്ന മട്ടില്‍ കൈയില്‍ കയറിപ്പിടിക്കുകയും ചെയ്യും.

Symbol question.svg.png ഏററവും മധുരമായ ശബ്ദമേത്?

ഹോട്ടലുകളിലെ ലേഡി റിസപ്ഷനിസ്റ്റുകളുടെ ശബ്ദം ഫോണിലൂടെ വരുമ്പോള്‍.

Symbol question.svg.png സ്ത്രീകള്‍ പൊതുവേ സംശയമുള്ളവരാണ്. വിശേഷിച്ചും ഭര്‍ത്താക്കന്മാരെ. അല്ലേ?

പൊതുവേ അല്ല. മിക്ക സ്ത്രീകള്‍ക്കും അവരുടെ ഭര്‍ത്താക്കന്മാരെ അറിയാം. അറിഞ്ഞുകൂടെന്നു ഭാവിക്കുകയാണ് അവര്‍.

Symbol question.svg.png യഥാര്‍ത്ഥമായ ആശ്വാസം ഉണ്ടാകുന്നതെപ്പോള്‍?

സ്ത്രീകള്‍ ടെലിഫോണിലൂടെ ദീര്‍ഘനേരം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരില്‍ ഒരാള്‍ ‘വച്ചേക്കട്ടോ’ എന്നു ചോദിക്കുന്നതു പുരുഷന്‍ കേള്‍ക്കാനിടവരുമ്പോല്‍. [ചിലര്‍ ‘വച്ചേക്കട്ടോ’ എന്നു ചോദിച്ചതിനു ശേഷവും അരമണിക്കൂര്‍കൂടി സംസാരിക്കും.]

Symbol question.svg.png പ്രസംഗം ശ്രോതാക്കള്‍ക്ക് അസഹനീയമാകുന്നത് എപ്പോള്‍?

സ്വന്തം ശബ്ദം അന്യരെ കേള്‍പ്പിക്കാന്‍ കൊതിയുള്ളവര്‍ സമ്മേളന സംഘാടകരോടു ശിപാര്‍ശ ചെയ്തു വലിഞ്ഞുകയറി സംസാരിക്കുമ്പോള്‍.

ഉറൂബേ തിരിച്ചു വരല്ലേ

സ്പെയിനില്‍ ‘ഇന്‍ക്വിസിഷന്‍ നട’ക്കുന്ന കാലം (ഇന്‍ക്വിസിഷന്‍ = മതനിന്ദകരെ വിചാരണചെയ്തു ശിക്ഷിക്കല്‍) സ്പെയിനിലെ സെവില്‍പ്പട്ടണത്തില്‍ ക്രിസ്തു പ്രത്യക്ഷനായി. അദ്ദേഹത്തിന്റെ രണ്ടാമത്തെ വരവല്ല. തന്റെ കുഞ്ഞുങ്ങളെ കാണാനുള്ള ഒരു താല്‍ക്കാലികാഗമനം മാത്രം. പതിനഞ്ചു ശതാബ്ദങ്ങള്‍ക്കുമുന്‍പ് താന്‍ എങ്ങനെ നടന്നുവോ അതേ രീതിയില്‍ അദ്ദേഹം ജനങ്ങളുടെ ഇടയിലൂടെ നടന്നു. ഗ്രാന്‍ഡ് ഇന്‍ക്വിസിറററുടെ — കാഡിനലിന്റെ — ആ‍ജ്ഞയനുസരിച്ച് മതനിന്ദകരെ കുററിയില്‍ക്കെട്ടി എരിക്കുന്ന കാലം. ക്രിസ്തുവിനെ എല്ലാവരും തിരിച്ചറിഞ്ഞു. മൃദുലമായ മന്ദഹാസത്തോടുകൂടി, അനന്തമായ കാരുണ്യത്തോടുകൂടി ഭഗവാന്‍ നടന്നു. അന്ധനായ ഒരുത്തന്‍ ജനക്കൂട്ടത്തില്‍നിന്നു വിളിച്ചു പറഞ്ഞു: “എനിക്കു കാഴ്ച തരൂ.” അയാള്‍ ക്രിസ്തുവിനെ സ്വന്തം കണ്ണാല്‍ കണ്ടു. ഏഴുവയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം ശവപ്പെട്ടിയില്‍വച്ച് കുറെ ആളുകള്‍ എത്തി. “അദ്ദേഹം നിന്റെ കുഞ്ഞിനെ ഉയിര്‍ത്തെഴുന്നേല്പിക്കും” എന്ന് ആളുകള്‍ കരയുന്ന അമ്മയോടു വിളിച്ചുപറഞ്ഞു. “അങ്ങ് അദ്ദേഹമാണെങ്കില്‍ എന്റെ കുഞ്ഞിനെ മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്പിക്കൂ” എന്ന് അവള്‍ ആഭ്യര്‍ത്ഥിച്ചു. അദ്ദേഹം ദയയോടെ നോക്കി. പെണ്‍കുട്ടി ശവപ്പെട്ടിയില്‍ എഴുന്നേററിരുന്നു ചിരിച്ചു. ആ സമയത്ത് കാഡിനല്‍ അതിലേ പോയി. അദ്ദേഹം യേശുവിനെ അറസ്റ്റു ചെയ്യിച്ച് കാരാഗൃഹത്തിലാക്കി. രാത്രി, തടവറയുടെ ഇരുമ്പുവാതില്‍ തുറന്ന് കൈയില്‍ വിളക്കോടുകൂടി കാഡിനല്‍ അകത്തുകയറി. അദ്ദേഹം ഭഗവാനോടു പറഞ്ഞു: “അങ്ങാണോ ഇവിടെ? പണ്ടു പറഞ്ഞതില്‍ക്കൂടുതലായി ഒന്നും പറയാനില്ല അങ്ങയ്ക്ക്. ഞങ്ങളുടെ വഴിയില്‍ അങ്ങ് എന്തിനു വന്നുനില്ക്കുന്നു? ഞങ്ങള്‍ക്കു തടസ്സമുണ്ടാക്കാനായിട്ടാണ് അങ്ങ് എത്തിയത്. ‘അത് അങ്ങയ്ക്കറിയാം. യഥാര്‍ത്ഥത്തില്‍ അങ്ങ്, [ക്രിസ്തു] ആണെങ്കിലും അല്ലെങ്കിലും നാളെ ഞാന്‍ അങ്ങയെ കുററിയില്‍ക്കെട്ടി എരിക്കും. ഇന്ന് അങ്ങയുടെ പാദങ്ങള്‍ ചുംബിച്ചവര്‍തന്നെ നാളെ കല്ക്കരിവാരി എരിയുന്ന ആ കുററിയുടെ ചുവട്ടിലിടും. അങ്ങയ്ക്കത് അറിയാമോ?” കാഡിനല്‍ തുടര്‍ന്നു: “അങ്ങ് എല്ലാം പോപ്പിനെ ഏല്പിച്ചല്ലോ. ഇപ്പോള്‍ അതൊക്കെ പോപ്പിന്റെ കൈയിലാണ്. അങ്ങയ്ക്ക് ഇവിടെ വരേണ്ട ഒരാവശ്യവുമില്ല.” കാഡിനല്‍ വാതില്‍ തുറന്ന് ക്രിസ്തുവിനോട് അജ്ഞാപിച്ചു: “പോകു. ഇനി ഒരിക്കലും വരാതിരിക്കൂ. ഒരിക്കലും, ഒരിക്കലും.” ഇരുണ്ട നഗരത്തിലേക്കു കാഡിനല്‍ അദ്ദേഹത്തെ പറഞ്ഞയച്ചു.

അര്‍ത്ഥാന്തരങ്ങള്‍കൊണ്ട് ഉജ്ജ്വലമായ ഇക്കഥ — ദസ്തെയെവ്സ്കി ‘കാരമസോവ് സഹോദര’ന്മാരില്‍ ആഖ്യാനം ചെയ്യുന്ന ഇക്കഥ — സാഹിത്യത്തിനും ചേരില്ലേ? മരിച്ചു ഉറൂബ് മലയാളകഥാലോകത്തില്‍ എത്തിയാല്‍ രഘു വി. പി. എന്ന ഇന്‍ക്വിസിററര്‍ അദ്ദേഹത്തെ കുററിയില്‍ക്കെട്ടി എരിക്കാന്‍ ശ്രമിക്കില്ലേ. അത്രയ്ക്കു ക്രൂരവും വിലക്ഷണവും ബീഭത്സവുമായ ഒരുകഥയുടെ (കുങ്കുമം വാരികയിലെ സന്ധ്യയുടെ ബ്ളഡ് റിപോര്‍ട് എന്ന കഥ) രചയിതാവാണല്ലോ അദ്ദേഹം. അമാന്യത മാന്യതയെ ധ്വംസിക്കും. തിന്മ നന്മയെ ഭഞ്ജിക്കും. വൈരൂപ്യം സൗന്ദര്യത്തെ ഹനിക്കും. ഉറൂബേ ഇങ്ങോട്ടു വരാതിരിക്കൂ.

ഡോക്ടര്‍ പി.കെ. നാരായണ പിള്ള

ജീവിതലയം ഇന്റക്വിസിഷന്റെ കാലത്തുപോലും മാറിപ്പേയി. അതിനുശേഷം എത്രയോ ശതാബ്ദങ്ങള്‍ കഴിഞ്ഞു! ഇപ്പോള്‍ അതിനു വല്ലാത്ത മാററമാണ്. എങ്കിലും ചിലര്‍ പ്രാചീനലയം ഇപ്പോഴും സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. തിരുവനന്തപുരത്തെ ടൗണ്‍ഹാളില്‍ ഒരു സമ്മേളനം. അധ്യക്ഷന്‍ സി. അച്യുതമേനോന്‍. പ്രഭാഷകരില്‍ ഒരാള്‍ ഞാനാണ്. മീററിങ്ങ് തുടങ്ങാറായപ്പോള്‍ എന്നെ പ്രാഥമികവിദ്യാലയത്തില്‍ — മൂന്നാം ക്ളാസ്സില്‍ — പഠിപ്പിച്ച പദ്മനാഭന്‍നായര്‍സ്സാര്‍ ഹാളിലേക്കു കടന്നുവരുന്നു. സാറിനെ കണ്ടയുടനെ ഞാന്‍ സ്വയമറിയാതെ എഴുന്നേററു നിന്നുപോയി. സാറ് ഇരുന്നതിനുശേഷമേ ഞാനിരുന്നുള്ളു. ഇതല്ല ഇന്നത്തെ സ്ഥിതി. ഞാന്‍ പഠിപ്പിക്കുക മാത്രമല്ല, ചിലപ്പോള്‍ സാമ്പത്തികസഹായങ്ങള്‍കൊണ്ടു പരിരക്ഷിക്കുകയും ചെയ്ത ഒരുശിഷ്യന്‍ ഇന്നു സമുന്നതമായ പദവിയിലാണ്. അദ്ദേഹം തിരുവനന്തപുരത്തെ മോഡേണ്‍ ബുക്ക്സ് സെന്ററില്‍ നില്ക്കുമ്പോള്‍ ഞാനങ്ങോട്ടു കയറിച്ചെന്നു. മുണ്ട് മുട്ടിനുമുകളില്‍വച്ച് മടത്തുകെട്ടിയിരിക്കുകയാണ് അദ്ദേഹം. എന്നെക്കണ്ടയുടനെ അത് അല്പംകൂടെ മുകളിലേക്കു കയററിക്കെട്ടി. ഈ അനാദരം വകവയ്ക്കാതെ ഞാന്‍ പുസ്തകങ്ങള്‍ നോക്കാനാരംഭിച്ചു. പത്തുമിനിററ് കഴിഞ്ഞപ്പോ എന്റെ മുതുകില്‍ കുടകൊണ്ട് ആഞ്ഞൊരടി. ഞെട്ടി തിരിഞ്ഞുനോക്കിയപ്പോള്‍ ദൂരെ നിന്ന ശിഷ്യൻ അടിച്ചതാണെന്നു ഗ്രഹിച്ചു. ‘ഞാന്‍ പോകുന്നു’ എന്നറിയിച്ചിട്ട് അദ്ദേഹം ഊരുമാംസപ്രദര്‍ശനത്തോടുകൂടി റോഡിലേക്കു ചാടി. അടുത്തു വരാന്‍ മടിച്ചു ദൂരെനിന്നുള്ള താഡനമായിരുന്നു ആ ഛത്രധാരിയുടേത്. ഇദ്ദേഹം ഡോക്ടര്‍ പി. കെ. നാരായണപിള്ളയുടെയും ശിഷ്യനായതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞു. സാറ് ആശ്വാസദായകമായ മട്ടില്‍ പറയുകയായി: “കൃഷ്ണന്‍ നായരേ, കാലം മാറിയിരിക്കുന്നു. നമ്മള്‍ പ്രതീക്ഷിക്കുന്ന രീതിയിലല്ല ആളുകള്‍ പെരുമാറുക. മൂല്യച്യുതിയാണ് എങ്ങും. എങ്കിലും അയാളോട് ഞാനിതു ശരിയായില്ല എന്നു പറയും.” വളരെ വര്‍ഷങ്ങളായി ഞാന്‍ പി. കെയെ കാണാറില്ലായിരുന്നു. ഉള്ളൂര്‍ സ്മാരകമന്ദിരത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചിട്ടും പോയില്ല. എങ്കിലും എന്റെ ദുഃഖനിവേദനം അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. ഈ കാരുണ്യവും സഹാനുഭൂതിയും ഡോക്ടര്‍ പി.കെയുടെ സവിശേഷകളാണ്. പാണ്ഡിത്യത്തിലോ? സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ളീഷിലും അവഗാഹമുണ്ടായിരുന്ന വിനയസമ്പന്നന്‍. എത്രയെത്ര ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങളാണ് അദ്ദേഹം രചിച്ചതും പ്രസാധനം ചെയ്തതും. ആ മഹാവ്യക്തിയെക്കുറിച്ച് ഡോക്ടര്‍ കെ. രാമചന്ദ്രന്‍നായര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനം ഞാന്‍ താല്‍പര്യത്തോടെ വായിച്ചു. ഡോക്ടര്‍ പി. കെ. നാരായണപിള്ളയുടെ ഉല്‍കൃഷ്ടസേവനങ്ങളെയും മഹനീയമായ ജീവിതത്തെയും അദ്ദേഹം നിഷ്പക്ഷതയോടെ വിലയിരുത്തിയിരിക്കുന്നു. അന്തരിച്ച നല്ലയാളുകള്‍ക്കു നമ്മുടെ വാക്കുകള്‍ വേണ്ട. എങ്കിലും നമ്മൾ അവരെക്കുറിച്ച് എഴുതുമ്പോള്‍ നമ്മുടെ വിശുദ്ധിയെയും നന്മയെയുമാണ് പ്രദര്‍ശിപ്പിക്കുക. എല്ലാ രീതികളിലും ഈ ലേഖനം ആദരണീയം തന്നെ.

യക്ഷന്‍ ധര്‍മ്മപുത്രരോട് ആശ്ചര്യമെന്തെന്നു ചോദിച്ചു. ധര്‍മ്മപുത്രര്‍ മറുപടി പറഞ്ഞു. “അഹന്യഹനിഭൂതാനിഗച്ഛന്തീഹയമാലയം. ശേഷാഃ സ്ഥാവരമിച്ഛതികിമാശ്ചര്യമതഃപരം. (ദിവസന്തോറും ആളുകള്‍ യമാലയത്തില്‍ പ്രവേശിക്കുന്നു. എങ്കിലും ജീവിച്ചിരിക്കുന്നവര്‍ വിചാരിക്കുന്നു അവര്‍ എല്ലാക്കാലവും ജീവിച്ചിരിക്കുമെന്ന്. ഇതിനെക്കാള്‍ വലിയ ആശ്ചര്യമെന്താണ്.)

കാലം വേഗം പോകുന്നു. ആളുകള്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നു. അവരില്‍ പി. കെ. നാരായണപിള്ളയെപ്പോലെ ഉത്കൃഷ്ടപുരുഷന്മാരുണ്ട്. മററുള്ളവര്‍ ഛത്രം വീശി ഗുരുവിനെ താഡനം ചെയ്യുന്നു.

ഒരു ബീററ്നിക് കവി

1990 ഏപ്രില്‍ 10-ആം തീയതിയിലെ The Independent ദിനപത്രത്തില്‍ കവി Don Moraes ഗ്രിഗറി കൊര്‍സൊയെക്കുറിച്ച് എഴുതിയ പ്രബന്ധം സവിശേഷമായ ശ്രദ്ധയ്ക്ക് അര്‍ഹമാണ്. ബീററ് തലമുറയിലെ പ്രധാനനായ കവിയായ അദ്ദേഹം ഇപ്പോഴുമുണ്ടോ എന്നാര്‍ക്കുമറിഞ്ഞുകൂടാ. കവിയെന്ന നിലയില്‍ തനിക്കു തുല്യനായി ഗ്രിഗറിയെ ഗിന്‍സ്ബര്‍ഗ്ഗ് കരുതിയിരുന്നുവത്രേ. ഗിന്‍സ്ബര്‍ഗ്ഗ്, മെറെസിനോട് ഒരിക്കല്‍ പറഞ്ഞു: “I first met Gregory at a bar in Greenwich village. He was pounding his fist on the table and yelling. I’m a great poet! So of course I knew at once he was.”

ഗ്രിഗറിയുടെ ചില കാവ്യങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അവയില്‍ ഏററവും നല്ലത് Marriage എന്നതാണ്. അതിലെ ഒരു ഭാഗം കേള്‍ക്കൂ:

I never wanted to marry a
girl who was like my
mother
And Ingrid Bergman was
always impossible
And there’s may be a girl
now but she’s
already married.
And I don’t like men and —
but there’s got to be somebody!
Because what If I’m 60
years old and not
married
all done in a furnished room
with pee stains on my underwear
and everybody else is married! All
the universe married but me!

ഇംഗ്ളീഷില്‍ wit എന്നു വിളിക്കുന്ന ഗുണമാണ് ഗ്രിഗറിയുടെ കാവ്യത്തിനുള്ളത്. അദ്ദേഹം മഹാകവിയൊന്നുമല്ല. ഗ്രിഗറിയുടെ സമകാലികനായ Gray Snyder അദ്ദേഹത്തെക്കാള്‍ വലിയ കവിയാണ്. Snyder എഴുതിയ ഒരു കൊച്ചുകാവ്യം.

Once Only
almost at the equator
almost at the equinox
exactly at midnight
from a ship
the full
moon
in the center of the sky.

* * *

രണ്ടാംലോക മഹായുദ്ധത്തിന്റെ ഫലമായി, ശീതസമരത്തിന്റെ ഫലമായി ജനനംകൊണ്ട ചില കവികളുടെ കൂട്ടമാണ് beat generation. സാമൂഹികവും ലൈംഗികവുമായ പിരിമുറുക്കത്തില്‍നിന്ന് അവര്‍ രക്ഷനേടി. ബീററ് തലമുറിയിലെ ഒരംഗത്തെ ബീററ്നിക് എന്നു വിളിക്കുന്നു. nik ഒരു റഷ്യന്‍ പ്രത്യയമാണ്. ‘ഏജന്റ്’ എന്ന അര്‍ത്ഥമാണ് അതിനുള്ളത്. സ്പുട്നിക് എന്ന റഷ്യന്‍ വാക്കിലേത് എന്നപോലെ. Sputnik = fellow way farer. S = with + put = path + nik = agent suffix

ഒരു ചോദ്യം — വിനയത്തോടെ

ഒരു ഹോട്ടലിലെ കിടക്കവിരിപ്പുകള്‍ ദിവസവും ജോലിക്കാര്‍ മാററുന്നുണ്ട്. പത്താം നമ്പര്‍ മുറിയിലെ ഷീററ് പതിനൊന്നാം നമ്പര്‍ മുറിയിലേക്കും അവിടെനിന്ന് അത് പത്താം നമ്പറിലേക്കും മാററുന്നു. ഇനി മറ്റൊന്ന്.

ഒരു കാപ്ററന്‍ ഭടന്മാരെ വിളിച്ചു പറഞ്ഞു: “ഇന്നു നമ്മള്‍ അണ്ടര്‍വെയര്‍ മാററുന്ന ദിവസമാണ്. ജോര്‍ജ്ജിന്റെ അണ്ടര്‍വെയര്‍ ജോണിന്. ജോണിന്റേത് ഫിലിപ്പിന്. ഫിലിപ്പിന്റേത് ജോര്‍ജ്ജിന്.” അഴുക്കുപുരണ്ട അടിവസ്ത്രം മറ്റുള്ളവന്റേതാകണമെന്നുണ്ടോ? നാററമുണ്ടെങ്കിലും സ്വന്തമായത് അങ്ങു ധരിച്ചാല്‍ പോരേ? വളരെക്കാലമായി എന്നെ പുലഭ്യം പറയുകയും മററു പലരെക്കൊണ്ടു പുലഭ്യം പറയിക്കുകയും ചെയ്യുന്ന ഒരു പത്രാധിപര്‍ സുഹൃത്തിനോട് ഒരു ചോദ്യം: “അങ്ങ് കാപ്റ്റനാണോ?”

നിര്‍വ്വചനങ്ങള്‍

സാഹിത്യവാരഫലം
നവീനസാഹിത്യം എന്ന പേടിസ്വപ്നം കണ്ടുള്ള നിലവിളി.
സാമൂഹിക പ്രവര്‍ത്തനം
കാശിനു കൊള്ളാത്ത ഭര്‍ത്താവില്‍നിന്നു സ്ത്രീക്കും ഉപദ്രവിക്കുന്ന ഭാര്യയില്‍ നിന്നു പുരുഷനും രക്ഷനേടാന്‍ സഹായിക്കുന്നത്.
ഭര്‍ത്താവ്
[ഓഫീസില്‍നിന്നു വീട്ടിലേക്കു വരുമ്പോള്‍]

പുലിയെപ്പോലെയിരിക്കുന്നവനൊരു
എലിയെപ്പോലെ വരുന്നതു കാണാം.

ചെരിപ്പ്
വീട് അടിച്ചുവാരുന്ന പരിചാരികമാര്‍ക്കു നമ്മളെത്ര ശ്രമിച്ചാലും കണ്ടുപിടിക്കാന്‍ കഴിയാത്തവിധം മാറ്റിവയ്ക്കാന്‍ കഴിയുന്ന ഒരുസാധനം.
പ്രഫെസര്‍
നടത്തത്തിന്റെ സവിശേഷതകൊണ്ടും വേഷത്തിന്റെ ഉജ്ജ്വലതകൊണ്ടും അജ്ഞത മറയ്ക്കാന്‍ സാമര്‍ത്ഥ്യമുള്ളയാള്‍.
ഗ്രന്ഥനിരൂപകന്‍
ജിവിതത്തിന്റെ അനുഭവസമ്പത്തുകൊണ്ടും ഗ്രന്ഥപാരായണത്തിന്റെ അനുഭവാധിക്യംകൊണ്ടും പരിപാകംവന്ന എഴുത്തുകാരുടെ രചനകളെ പുറംകൈകൊണ്ടു തട്ടിക്കളയുന്ന വിവരമില്ലാത്ത കൊച്ചുപ്പയ്യന്‍.
നവീന നാടകവേദി
ടി. ആര്‍. സുകുമാരന്‍ നായര്‍, വീരരാഘവന്‍നായര്‍, പി. കെ. വിക്രമന്‍നായര്‍, കൈനിക്കര കുമാരപിള്ള ഈ വിദഗ്ദ്ധന്മാർ തങ്ങളുടെ വൈദഗ്ദ്ധ്യം പ്രദര്‍ശിപ്പിച്ച സ്ഥലം. (ഇപ്പോള്‍ അവിദഗ്ദ്ധര്‍ കോപ്രായങ്ങള്‍ കാണിക്കുന്ന സ്ഥലം.)

കമന്റുകള്‍

  1. “ശ്രീനാരായണഗുരുസ്വാമികള്‍ ഒരു സന്ന്യാസിയായിരുന്നു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ” — പ്രഫെസര്‍ എസ്. ഗുപ്തന്‍ നായര്‍ ശിവഗിരി മാസികയില്‍ എഴുതിയ ലേഖനത്തില്‍നിന്ന്. — ഒരു വിസംവാദവുമില്ല. ശ്രീനാരായണഗുരുസ്സ്വാമികള്‍ ഒരു സന്ന്യാസി തന്നെയായിരുന്നു. രണ്ടു സന്ന്യാസികളായിരുന്നില്ല. ശ്രീനാരായണഗുരുസ്സ്വാമികള്‍ സന്ന്യാസിയായിരുന്നു എന്നെഴുതിയാല്‍ മതി. മലയാള ശൈലിക്ക് അതു യോജിക്കും.
  2. ശ്രീനാരായണഗുരുസ്വാമികളുടെ സാമൂഹ്യ പരിഷ്കരണശ്രമത്തിന്… — ഇതും പ്രഫെസര്‍ ഗുപ്തന്‍നായരുടെ വാക്യംതന്നെ. — സ്വാമികള്‍ പരിഷ്കരിക്കാന്‍ ശ്രമിച്ചത് സമൂഹത്തെയാണെങ്കില്‍ സമൂഹപരിഷ്കരണ ശ്രമമെന്നേ വേണ്ടൂ.
  3. ശ്രീനാരായണന്‍ സമുദായപരിഷ്കര്‍ത്താവല്ലെന്ന് സ്ഥാപിക്കാനല്ല… — പ്രഫെസര്‍ ഗുപ്തന്‍നായര്‍ ആ പ്രബന്ധത്തില്‍ത്തന്നെ. — സമുദായപരിഷ്കര്‍ത്താവ് എന്നു ശരിയായി എഴുതാന്‍ അദ്ദേഹത്തിനറിയാം. അതിനാല്‍ സാമൂഹ്യ പരിഷ്കരണം എന്നു തിടുക്കത്തില്‍ എഴുതിപ്പോയതാണെന്നു ഗ്രഹിച്ചാല്‍ മതി.
  4. “ഇവളൊരു ടൈപ്പിസ്റ്റഴകെഴും കൈയില്‍”
    പകലൊരു വെള്ളക്കടലാസ്സായ് നില്പൂ.
    ഇരവൊരു മിനുമിനുത്ത കാര്‍ബണാ
    യിരിക്കുന്നു: ലിപി പതിഞ്ഞിരിക്കുന്നു.

    — പി. ടി. അബ്ദുറഹിമാന്റെ കാവ്യം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ — ഇതു ഭാവനയല്ല; കണ്‍സീററാണ്.

* * *

കഥാംശം ഉള്‍ക്കൊള്ളുന്ന നേരമ്പോക്കുകള്‍ക്കു പകര്‍പ്പവകാശമില്ല. ഈ ലേഖനത്തില്‍ വരുന്ന പല നേരമ്പോക്കുകളും (കഥാംശമുള്ളവ) പരകീയങ്ങളാണ്. അതുപോലെ പരകീയമായ ഒരു നേരമ്പോക്ക്.

ഒരുകൊച്ചുകുട്ടിയും അവന്റെ അച്ഛനും മൃഗശാലയില്‍ സിംഹക്കുട്ടിനടുത്തു നില്ക്കുകയായിരുന്നു. കുട്ടി നീങ്ങിനീങ്ങി സിംഹത്തന്റെ അടുത്തായി. അതു കൈനീട്ടി കുട്ടിയെ പിടിക്കാന്‍ ഭാവിച്ചപ്പോള്‍ വേറൊരാള്‍ ഒററച്ചാട്ടം ചാടി അവനെ രക്ഷിച്ചു. ഒരു പത്രപ്രവര്‍ത്തകന്‍ ഇതുകണ്ടു നില്ക്കുന്നുണ്ട്. അയാള്‍ ഈ സംഭവം റിപ്പോര്‍ട്ടായി എഴുതാന്‍വേണ്ടി ആ മനുഷ്യനെ സമീപിച്ച് ‘നിങ്ങളാരാണ്?’ എന്നു ചോദിച്ചു. “ഞാന്‍ നാത്സിയാണ്” എന്നു മറുപടി. അടുത്തദിവസം പത്രത്തിലെ തലക്കെട്ട് ഇങ്ങനെ: ഒരു വൃത്തികെട്ട നാത്സി ഒരാഫ്രിക്കന്‍ കുടിയേററക്കാരന്റെ ഭക്ഷണം പിടിച്ചെടുത്തു.” നിസ്സാരനായ എന്നെ ‘വള്‍ഗറാ’യി ആക്ഷേപിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ജനയുഗം വാരികയില്‍ കാണാം. വ്യക്തിശത്രുതയെ ചങ്ങലകൊണ്ടു കെട്ടിയിടുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ സിംഹം ആഫ്രിക്കന്‍ കുടിയേററക്കാരനാകും. കുട്ടിയെ രക്ഷിക്കല്‍ ഭക്ഷണം പിടിച്ചെടുക്കലാവും.