close
Sayahna Sayahna
Search

ചുണ്ടിൽ വാക്കിന്റെ രൂപം


ചുണ്ടിൽ വാക്കിന്റെ രൂപം
Mkn-04.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണൻ നായർ
മൂലകൃതി ശരത്ക്കാലദീപ്തി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ്
വര്‍ഷം
1993
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 147

എം കൃഷ്ണൻ നായർ

ചെക്കൊസ്ലൊവാക്യയിലെ പ്രാഗ് നഗരത്തില്‍ ജനിച്ച കാഫ്ക എന്ന മഹാനായ സാഹിത്യകാരന്‍ അദ്ദേഹത്തിന്റെ അച്ഛന് എഴുതിവച്ചതും എന്നാല്‍ അയയ്ക്കാത്തതുമായ കത്ത് ലോകപ്രശസ്തി ആര്‍ജ്ജിച്ചിട്ടുണ്ട്. അതിലൊരിടത്തു താന്‍ കൊച്ചുകുട്ടിയായിരുന്നപ്പോള്‍ കാഫ്കയ്ക്ക് അച്ഛനില്‍നിന്നു അനുഭവിക്കേണ്ടിവന്ന ക്രൂരതയെ വര്‍ണ്ണിച്ചിരിക്കുന്നു. ഒരു ദിവസം രാത്രി കാഫ്ക വെള്ളം കുടിക്കണമെന്നു പറഞ്ഞുകൊണ്ട് തേങ്ങിക്കരഞ്ഞു. അച്ഛന്‍ മകനെ പലതവണ ഭീഷണിപ്പെടുത്തി. ഫലമില്ലെന്നു കണ്ട് അദ്ദേഹം കുട്ടിയെ കിടക്കയില്‍ നിന്ന് എഴുന്നേല്‍പിച്ച് ബാല്‍ക്കണിയില്‍ കൊണ്ടാക്കി വാതിലടച്ചു. ഈ സംഭവത്തിനുശേഷം വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞു.എങ്കിലും അതിന്റെ ഭയജനകത്വത്തില്‍നിന്നും കാഫ്കയ്ക്കു രക്ഷപ്രാപിക്കാന്‍ കഴിഞ്ഞില്ല. ഭീമാകാരനായ മനുഷ്യന്‍, തന്റെ പിതാവ്, ഒരു പരമാധികാരി ഒരു കാരണവും കൂടാതെ വരികയും തന്നെ കിടക്കയില്‍നിന്ന് എഴുന്നേല്പിച്ച് ബാല്‍ക്കണിയില്‍കൊണ്ടാക്കി വാതിലടയ്ക്കുകയും ചെയ്യുമെന്നു അദ്ദേഹം സങ്കല്പിക്കുമായിരുന്നു. ഇങ്ങനെയുണ്ടായ ശൂന്യതയുടെ ബോധം കാഫ്കയെ ജീവിതകാലം മുഴുവനും അനുധാവനം ചെയ്തു.

കാഫ്ക ചെക്ക് നോവലിസ്റ്റ്. അദ്ദേഹത്തെപ്പോലെ മഹാനായ ഫ്രഞ്ച് നോവലിസ്റ്റ് പ്രൂസ്തിന്റെ ജീവിതകഥയില്‍ നിന്ന് ഒരു സംഭവം ഇവിടെ എഴുതേണ്ടിയിരിക്കുന്നു. Remembrance of Things Past’ എന്ന ഉജ്ജ്വലമായ നോവലെഴുതിയ പ്രൂസ്തിന്റെ ജീവചരിത്രം, എഴുതിയത് ജോര്‍ജ്ജ് ഡി പെയ്ന്റാണ്. അതില്‍ വര്‍ണ്ണിച്ചിട്ടുള്ള ഒരു സംഭവത്തെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്.

ഒരു ദിവസം പ്രൂസ്തിന്റെ അമ്മ ഒരതിഥിയെ സല്‍ക്കരിക്കുകയായിരുന്നതുകൊണ്ട് മകന് എന്നും നല്കാറുള്ള ‘ഗുഡ്നെറ്റ് കിസ്’ കൊടുക്കാനെത്തിയില്ല. വേദനയാര്‍ന്ന ബാലന്‍ അമ്മയെയും അച്ഛനെയും അതിഥിയെയും ചന്ദ്രികാ ചര്‍ച്ചിതമായ ഉദ്യാത്തില്‍ കണ്ടു.അവന് ഉറങ്ങാന്‍ കഴിഞ്ഞില്ല. അമ്മയെ വരാന്‍ പരിചാരികനോടു പറഞ്ഞയച്ചു അവന്‍. പക്ഷേ ഫലമുണ്ടായില്ല.നിരാശതയോടെ അവന്‍ ജന്നല്‍ തുറന്ന് അമ്മയെ വിളിച്ചു. അമ്മയും അച്ഛനുമെത്തി അവനെ സമാധാനിപ്പിച്ചെങ്കിലും അവന്‍ വല്ലാതെ നിലവിളിച്ചു. സംഭവിക്കേണ്ട ദോഷം സംഭവിച്ചു കഴിഞ്ഞു. സ്നേഹം നശിച്ചു; സുഖമെന്നത് ഇല്ല എന്ന് അവന്‍ തീരുമാനിച്ചു.

പ്രൂസ്തിന്റെ മരണത്തിനുശേഷം — മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷം — പ്രസിദ്ധപ്പെടുത്തിയ അദ്ദേഹത്തിന്റെ ആദ്യത്തെ നോവലില്‍ (Jean Santeuit) ഈ സംഭവം വെറും വസ്തുസ്ഥിതികഥനമായി പ്രത്യക്ഷപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രകൃഷ്ടകൃതിയായ Remembrance of Things Past’ എന്നതില്‍ ഫിക്ഷന്റെ തലത്തിലെത്തിയ മനോഹരമായ വര്‍ണ്ണനമാണത്.

കാഫ്കയുടെ ഈ ശൂന്യതാബോധവും പ്രൂസ്തിന്റെ സ്നേഹനാശന സിദ്ധാന്തവും പില്ക്കാലത്തെ യൂറോപ്യന്‍ സാഹിത്യസൃഷ്ടികളുടെ അടിസ്ഥാനഘടകങ്ങളായി ഭവിച്ചുവെന്നു പല നിരൂപകരും ചുണ്ടിക്കാണിച്ചിട്ടുണ്ട്. അവരില്‍ പ്രധാനന്‍ ആന്തണി സ്റ്റോറാണ്. കാഫ്കയും പ്രൂസ്തും ഇരുപതാം ശതാബ്ദത്തിലെ മഹാന്മാരായ കലാകാരന്‍മാരാണ്. അവരെക്കുറിച്ച് വിമര്‍ശനാത്മകമായി എന്തെങ്കിലും എഴുതാന്‍ അല്പജ്ഞനായ എനിക്ക് ഒരധികാരവുമില്ല. അവരുടെ മഹാപ്രതിഭയെ അംഗീകരിച്ചുകൊണ്ടു പറയട്ടെ. ജീവിതത്തെ ദൃഡീകരിക്കുന്ന റ്റോമസ് മന്‍ എന്ന ജര്‍മ്മന്‍ സാഹിത്യകാരന്റെ ‘The way to the Churchyard’ എന്ന ചെറുകഥ വായിക്കുമ്പോള്‍ എന്റെ മനസ്സ് ആഹ്ളാദംകൊണ്ടു നിറയുന്നു; കാഫ്കയ്യുടെ ‘The Burrow’ എന്ന കഥ വായിക്കുമ്പോള്‍ ആകുലാവസ്ഥയില്‍ എത്തുന്നു.

പള്ളിയിലെ ശവപ്പറമ്പിലേക്കുള്ള പാത ചരല്‍ നിറഞ്ഞതാണ്. അതിനു സമാന്തരമായി രാജരഥ്യയുണ്ട്. ചരല്‍ നിറഞ്ഞ പാതയിലൂടെ ജോലിയില്‍ നിന്നു പിരിച്ചുവിടപ്പെട്ട ഒരു മദ്യപന്‍ ബന്ധുക്കളുടെ ശവക്കുഴികള്‍ കാണുവാന്‍ പോകുകയായിരുന്നു. വിഭാര്യനാണ് അയാള്‍. എല്ലാ ബന്ധുക്കളും അയാള്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. ആത്മാഭിമാനമില്ലാത്തതുകൊണ്ട് അയാള്‍ കുടിച്ചു. നല്ല ഉദ്ദേശ്യങ്ങള്‍ക്കു സാഫല്യമുണ്ടാകാത്തതിനാല്‍ ആത്മാഭിമാനം ഇല്ലാതെയായി. അയാളങ്ങനെ ശവപ്പറമ്പിലേക്കു പോകുമ്പോള്‍ പിറകെ ഒരു യുവാവ് സൈക്കളില്‍ വരികയായി. ബെല്ലടിച്ചുകൊണ്ട് ജീവിതമെന്നപോലെ അയാള്‍ എത്തുകയാണ്. സൂര്യന്‍ ആ യന്ത്രത്തിന്റെ പെഡലുകളില്‍ പ്രതിഫലിച്ചു. ആ യുവാവിനെ ജീവിതമെന്നാണ് മന്‍ വിളിക്കുന്നത്. മദ്യപനെ ദേഷ്യത്തില്‍ നോക്കിക്കൊണ്ടു്, ചരല്‍ക്കല്ലുകള്‍ റ്റയറിന്റെ സമ്മര്‍ദ്ദമേറ്റു ഉരയുന്ന ശബ്ദം കേള്‍പ്പിച്ചുകൊണ്ട് അയാള്‍ കടന്നുപോയി. മദ്യപന്‍ സൈക്കളിന്റെ നമ്പര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞിട്ട് I am going to report you എന്നു പറഞ്ഞു. രാജരഥ്യയുണ്ടായിരിക്കെ ശവപ്പറമ്പിലേക്കുള്ള ചരല്‍പ്പാത സൈക്കിളുകാരന്‍ ഉപയോഗിച്ചതുതെറ്റ്. വീണ്ടും വാഹനത്തില്‍ കയറാന്‍ ഭാവിച്ചു യുവാവ്. മദ്യപന്‍ സൈക്കലിന്റെ ലെതര്‍പോക്കറ്റില്‍ പിടിച്ചുവലിച്ചു. ജീവിതം അക്രമാസക്തനായി. അയാള്‍ മദ്യപന്റെ നെഞ്ചില്‍ ഒരു തള്ളുവച്ചു കൊടുത്തു. പാവം പിറകോട്ടു മറിഞ്ഞു. ‘എടാ കുടിയാ നിന്നെ ഞാന്‍ കഷണം കഷണമാക്കിക്കളയും’ എന്നു പറഞ്ഞിട്ടു ജീവിതം സൈക്കളില്‍ കയറി യാത്രയായി. മദ്യപന്‍ അയാളെപ്പറഞ്ഞ ചീത്തവാക്കുകള്‍ അച്ചടിക്കാന്‍ വയ്യ. ആ ക്ഷോഭത്തില്‍ അയാള്‍ മറിഞ്ഞുവീണു മരിച്ചു. ആംബ്യുലന്‍സ് വന്നു. ഒരു സ്ട്രൈച്ചര്‍ പുറത്തേയ്ക്ക് എടുത്തു. അതില്‍ ശവമെടുത്തിട്ട് അടുപ്പിലേക്കു റൊട്ടിക്കഷണമിടുന്നതുപോലെ അത് വാനിന്റെ ഉള്ളിലേക്കു തള്ളീ. അവര്‍ വാഹനം ഓടിച്ചുപോകുകയും ചെയ്തു.

മദ്യപന്റെ നേര്‍ക്ക് സഹതാപത്തിന്റെ നീര്‍ച്ചാല് ഒഴുകുമാറ് മന്‍ കഥ പറഞ്ഞിട്ടുണ്ടെങ്കിലും ജീവിതത്തിന്റെ ഊര്‍ജ്ജത്തിനും പ്രസാദാത്മകത്വത്തിനുമാണ് ഇക്കഥയില്‍ പ്രാധാന്യം. മനുഷ്യനെ ഉത്തേജിപ്പിക്കുന്ന മട്ടിലാണ് കഥാകാരന്റെ ആഖ്യാനം. ഈ ഉത്തേജനമൂണ്ടായില്ലെങ്കില്‍ അനുവാചകന്‍ വിഷാദത്തിന്റെ കയത്തില്‍വീഴും. എല്ലാവരും അങ്ങനെ വീണാല്‍ ലോകം നശിക്കും. മന്നാണോ വലിയ കലാകാരന്‍? അതോ കാഫ്കയോ? കാഫ്കയാനെന്നു സമ്മതിച്ചാലും അദ്ദേഹത്തിന്റെ ‘ബറൗ’ — മാളം — എന്ന കഥ അനുവാചകമനസ്സിനെ ആ കുലാവസ്ഥയിലേ എത്തിക്കൂ. ഒരു മൃഗം പണിപ്പെട്ടു മാളം നിര്‍മ്മിച്ചു. അതിനകത്ത് ആഹാരസാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ Castle keep എന്നൊരു അറ. ശാന്തതയോടെ, അഭിലാഷപ്രാപ്തിയോടെ മൃഗത്തിനു മാളത്തിലുറങ്ങാം. എങ്കിലും ഉത്കണ്ഠ. പ്രവേശനദ്വാരം പായല്‍കൊണ്ടു മറച്ചെങ്കിലും ശത്രുക്കള്‍ അതു കണ്ടുപിടിച്ച് അകത്തേക്കു വന്നുകൂടായ്കയില്ല. വെളിയില്‍പ്പോയാല്‍ ഭയം. അകത്തിരുന്നാല്‍ ഭയം. ബാഹ്യലോകം ഉത്കണ്ഠാജനകം: ആന്തരലോകവും അതുപോലെതന്നെ. അപൂര്‍ണ്ണമെങ്കിലും അസാധാരണമായ ഇക്കഥ ആരെയും ഹോണ്‍ട് ചെയ്യും. പക്ഷേ നമ്മളോട് ജീവിക്കൂ’ എന്നു പറയുന്ന സൈക്കിള്‍ക്കാരനല്ല ഈ കഥയിലെമൃഗം. ജീവിതത്തിന്റെ ഉത്കണ്ഠയെയും പേടിയെയും ചിത്രീകരിച്ച് ആത്മഹത്യമാത്രമേ കരണീയമായിട്ടുള്ളൂ എന്ന് പരോക്ഷപ്രഖ്യാപനം നടത്തുകയാണിത്. കാഫ്ക മാത്രമല്ല, ഷാങ്ങ് പോള്‍സാര്‍ത്രും കമ്യൂവും ചെയ്തതും ഇതുതന്നെയാണ്. സാര്‍ത്രിന്റെ ലനോസേ (La Nausee) വായിക്കുമ്പോഴും ഇതുതന്നെയാണ് അനുഭവം. ബസ്സിലെ കുഷനിട്ട ഇരിപ്പിടം വെള്ളത്തില്‍ മുതുകുകാണിച്ച് ഒഴുകുന്ന കഴുതയുടെ ശവമാണെന്ന് അയാള്‍ക്കുതോന്നുന്നു. മനുഷ്യന്റെ നാക്ക് ആയിരംകാലുള്ള അട്ടയാണെന്നുതോന്നുന്നു. അയാള്‍ ആത്മഹത്യ ചെയ്തോ അതോ തുടര്‍ന്നു ജീവിച്ചോ? നമുക്കറിഞ്ഞുകൂടാ. ലോകത്തുള്ള എല്ലാ ജഡവസ്തുക്കളും അയാള്‍ക്കു സചേതനം. സചേതനാവസ്ഥയുള്ള അയാള്‍ അചേതനവസ്തു. ഇവിടെയും ആത്മഹത്യ ഉത്തമം എന്ന സങ്കല്പത്തിലേക്കു നമ്മെ നയിക്കുകയാണ് സാര്‍ത്ര്. സാര്‍ത്ര് മാത്രമല്ല, ഗോള്‍ഡിങ്ങും ഫോക്നറും വിഷാദമയമായ ജീവിതത്തെയാണ് ആവിഷ്കരിച്ചത്. ജീവിതത്തിലെ വിഷാദം സത്യമാണ്: പക്ഷേ ആഹ്ളാദമാണ് മഹനീയ സത്യം. രോഗം സത്യമാണ്, പക്ഷേ അരോഗാവസ്ഥയാണ് മഹനീയ സത്യം. ലേഡീഡോക്ടര്‍ സത്യമാണ്; പക്ഷേ കുഞ്ഞുങ്ങളെ സ്നേഹപൂര്‍വ്വം വളര്‍ത്തി, വിദ്യാഭ്യാസം ചെയ്യിച്ച് ഉത്തമ പൗരന്മാരാക്കുന്ന അമ്മ മഹനീയ സത്യമത്രേ. ഇങ്ക്വിലാബ് സിന്ദാബാദ് എന്നു വിളിച്ചുകൊണ്ട് കൈ ഉയര്‍ത്തുകയും ഉയര്‍ത്തുന്ന ബ്ളൗസിന്റെ കക്ഷത്തു കീറലുണ്ടെന്നു മനസ്സിലാക്കി അതുപെട്ടന്നു താഴ്ത്തുകയും ചെയ്യുന്ന സ്ത്രീ സത്യമാണ്. പക്ഷേ മനോഹരമായി വസ്ത്രധാരണം ചെയ്ത് കാമുകനോട് “ആ കാണുന്ന നക്ഷത്രത്തിലേക്ക് എന്തുദൂരം വരും?” എന്നു ചോദിക്കുന്നവള്‍ മഹനീയസത്യമാണ്. ഈ മഹനീയത സത്യത്തെ — സത്യത്തെയല്ല — സത്യാത്മകതയെ ചിത്രീകരിക്കുമ്പോള്‍ ജീവിതത്തിന് അര്‍ത്ഥമുണ്ടാകുന്നു. ആ സാര്‍ത്ഥകത്വത്തിലേക്കു നയിക്കാതെ നമ്മളെ നിരര്‍ത്ഥകത്വത്തിലേക്കും വിഷാദാത്മകത്വത്തിലേക്കും നയിക്കുന്ന കലാസൃഷ്ടിയുടെ രാമണീയകം നിഷേധിക്കപ്പെടുന്നില്ല. പക്ഷെ ആ സൗന്ദര്യം മനുഷ്യനെ ഉത്കൃഷ്ടതയിലേക്കു കൂടി നയിച്ചേ മതിയാവൂ. ഇല്ലെങ്കില്‍ അത്തരം കലാസൃഷ്ടികള്‍ ഭോഷ്കായിത്തീരും. കോളിന്‍വില്‍സനെ അവലംബിച്ചുകൊണ്ട് രണ്ടു കാര്യങ്ങള്‍ക്കൂടി എടുത്തു കാണിക്കട്ടെ. ഗെറ്റേയുടെ ‘ഫൗസ്റ്റ്’ എന്ന കൃതിയിലെ നായകന്‍ ഫൗസ്റ്റ് വിഷം കുടിച്ചു മരിക്കാന്‍ തീരുമാനിച്ചു. അയാള്‍ വിഷദ്രാവകം നിറച്ച പാനപാത്രം ചുണ്ടോട് അടുപ്പിച്ചപ്പോള്‍ ഈസ്റ്ററിന്റെ മണിനാദം കേട്ടു. ഈസ്റ്റര്‍ ദിനത്തിന്റെ ഉജ്ജ്വലനിമിഷമേ, അഗാധതയാര്‍ന്നമണിനാദമേ എന്നൊക്കെപ്പറഞ്ഞിട്ട് അയാള്‍ ജീവിക്കാന്‍ തീരുമാനിക്കുന്നു.

ഹെസ്സെയുടെ ഷെട്ഫാന്‍ വൊള്‍ഫ് എന്ന നോവലിലെ നായകന്‍ ഫൗസ്റ്റിനെപ്പോലെ ആത്മഹത്യയ്ക്ക് ആലോചിക്കുന്നു. പെട്ടന്ന് അയാള്‍ക്കു നിത്യതയുടെ പ്രതീതി, നക്ഷത്രദര്‍ശനം. അയാള്‍ ആത്മഹത്യക്കുള്ള ചിന്ത ഉപേക്ഷിക്കുന്നു. ഈ ആധ്യാത്മിക ദര്‍ശനം ഏതു കൃതിയുളവാക്കുമോ അത് ഉത്കൃഷ്ടം. അതിനാല്‍ കാസാന്‍ദ്സാക്കീസിന്റെ ഏതു നോവലും കമ്യൂവിന്റെ ഏതു നോവലിനെക്കാളും ഉത്കൃഷ്ടമാണ്. മലയാള നോവല്‍സാഹിത്യത്തില്‍ നിന്നു കൂടി ഉദാഹരണങ്ങള്‍ എടുത്തു കാണിച്ച് ശത്രുക്കളുടെ സംഖ്യകൂട്ടാന്‍ എനിക്കാഗ്രഹമില്ല.

ബ്രൂസ് ചാററ്റ്വിന്‍ എന്ന നല്ലയെഴുത്തുകാരന്‍ He is our century’s literary martyr. Another age would have made him a saint എന്നു വാഴ്ത്തിയ റഷ്യന്‍ മഹാകവി ഒസിപ് മാന്‍ദില്‍സ്തെം (Osip Mandelstam) “തുടര്‍ന്ന് ഒന്നും പറയാനില്ലാത്ത മനുഷ്യന്റെ ചുണ്ടുകള്‍ അവസാനമായിപ്പറഞ്ഞ വാക്കിന്റെ രൂപം ആ ചുണ്ടുകളില്‍ സൂക്ഷിക്കുന്നു. വീട്ടിലേക്കു തിരിച്ചുപോരുമ്പോള്‍ കൈയ്യിലിരിക്കുന്ന കുടത്തിലെ വെള്ളം പകുതിയും തെറിച്ചുവെളിയില്‍പ്പോയാലും കുടത്തിന്റെ സമ്പൂര്‍ണ്ണമായ ഭാരം കൈ അറിഞ്ഞുകൊണ്ടിരിക്കും” എന്നു പറഞ്ഞിട്ടുണ്ട്. കാസാന്‍ദ്സാക്കീസിന്റെ ഏതു നോവലിലും വായിക്കു. പറഞ്ഞ വാക്കിന്റെ രൂപം അദ്ദേഹത്തിന്റെ ചുണ്ടുകളിലിരിക്കുന്നുവെന്നു നമുക്കു തോന്നുന്നു. പകുതി ഒഴിഞ്ഞ കുടത്തിന് വെള്ളം നിറഞ്ഞിരുന്ന കുടത്തിന്റെ ഭാരംതന്നെയുണ്ട്. കമ്യൂ പറയാനുള്ളതു പറഞ്ഞു കഴിഞ്ഞപ്പോള്‍ ചുണ്ടുകളില്‍ ശേഷിച്ചതായി ഒന്നുമില്ല. പകുതി വെള്ളം പോയപ്പോള്‍ കുടത്തിന്റെ ഭാരം വളരെകുറഞ്ഞതായി അനുഭവപ്പെടുന്നു. ജീവിതദൃഢീകരണം നിര്‍വഹിക്കുന്ന കലാസൃഷ്ടികളിലേക്കു നമ്മള്‍ തിരിയുക.