close
Sayahna Sayahna
Search

മാജിക്കൽ...


മാജിക്കൽ...
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മാജിക്കൽ റിയലിസം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1985
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 103 (ആദ്യ പതിപ്പ്)

1982-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് ഗാര്‍സിയ മാര്‍കേസിനോടു് ക്ലോദിയദ്രേഫസ് ചോദിച്ചു: “മനോരഥസൃഷ്ടിയും[1] പ്രതീകോപാ­ഖ്യാനവും[2]ദൈനംദിന യാഥാര്‍ത്ഥ്യത്തോടു സങ്കലനംചെയ്ത മാജിക് റിയലിസം രീതിയിലാണ്‍ താങ്കള്‍ എഴുതുന്നതു്. ഉദാഹര­ണത്തിന് ഒരു പാതിരി ചോക്കലറ്റു് കഴിക്കുമ്പോള്‍ ഒരു താങ്ങുമില്ലാതെ ആകാശത്തേക്കു് ഉയരുന്നു. അതുകൊണ്ടു് താങ്കളുടെ നോവലുകള്‍ക്കു നിത്യജീവിത­ത്തോടു് എത്ര ബന്ധമുണ്ടെന്നു് ചോദിച്ചുകൊണ്ടു് നമുക്കു് (ഈ കൂടിക്കാഴ്ച) ആരംഭിക്കാം.” മാര്‍കേസ് മറുപടി നല്‍കി: “എന്റെ എല്ലാ ഗ്രന്ഥങ്ങ­ളിലുംവച്ചു് ‘ഏകാന്തതയുടെ നൂറുവര്‍ഷ’ങ്ങളില്‍ ഓരോ വരിയും യാഥാതര്‍ത്ഥ്യ­ത്തോടു ബന്ധപ്പെട്ടാണു തുടങ്ങുന്നതു്. വായനക്കാര്‍ സത്യം നല്ലപോലെ മനസ്സിലാക്ക­ട്ടെയെന്നു കരുതി ഞാനവര്‍ക്കു വിപുലീക­രണകാചം [3] നല്‍കുകയാണു്. ഞാനൊരു­ദാഹരണം തരട്ടെ.

മാര്‍കേസ്

എറേന്‍ഡിറ [4] കഥയില്‍ ഉലീസസ്സ് എന്ന കഥാപാത്രം ഗ്ലാസ്സ് തൊടുന്ന സന്ദര്‍ഭങ്ങ­ളിലെല്ലാം അതിന്റെ നിറം മാറ്റുന്നുണ്ടു് ഞാന്‍. അതു സത്യാമാകാന്‍ തരമില്ലല്ലോ. എന്നാല്‍ സ്നേഹത്തെ­ക്കുറിച്ചു വളരെയേറെ പറഞ്ഞുകഴിഞ്ഞ­തുകൊണ്ടു് ഈ ബാലന്‍ സ്നേഹത്തില്‍ പെട്ടിരിക്കുക­യാണെന്നു തെളിയിക്കാന്‍ എനിക്കു നൂതനമായ ആവിഷ്കാരരീതി കണ്ടുപിടിക്കേ­ണ്ടിയിരുന്നു. അതിനാല്‍ ഗ്ലാസ്സിന്റെ നിറങ്ങള്‍ ഞാന്‍ മാറ്റിക്കൊ­ണ്ടിരുന്നു. കൂടാതെ അവന്റെ അമ്മയെക്കൊണ്ടു ഇങ്ങനെ പറയിക്കുകയും ചെയ്തു “സ്നേഹം കൊണ്ടു മാത്രമാണു് അവ സംഭവിക്കുന്നതു്…ആരതു്”? സ്നേഹത്തെക്കുറിച്ചു് മുമ്പു് എപ്പോഴും പറഞ്ഞിട്ടുള്ള­തിനെത്തന്നെ വേറൊരു­വിധത്തില്‍ പറയുന്­നതാണു് എന്റെ മാര്‍ഗ്ഗം; അതെങ്ങനെ ജീവിതത്തെ തകിടം മറിക്കുന്നുവെന്നു്, അതെങ്ങനെ എല്ലാറ്റിനെയും തകിടം മറിക്കുന്നുവെന്നു്.”

കൂടിക്കാഴ്ച നടത്തിയ സ്ത്രീ വീണ്ടും ചോദിക്കുകയായി: “കഴിഞ്ഞ ഇരുപതു വര്‍ഷമായി ലാറ്റിനമേരിക്ക­യില്‍നിന്നു് മാജിക് റിയലിസ്റ്റ് നോവലുകളുടെ സ്ഫോടനം ഞങ്ങള്‍ കാണുകയാണു്. സത്യവും അതിസത്യവും [5] അനിയന്ത്രി­തമായി കൂട്ടിക്കലര്‍ത്തുന്ന ഇതില്‍ പ്രവര്‍ത്തിക്കാന്‍ ലാറ്റിന്‍ ലോകത്തു് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കു­ന്നതെന്താണ്‍?”

മാര്‍കേസ് മറുപടി പറഞ്ഞു: “ലാറ്റിനമേരിക്കന്‍ പരിതഃസ്ഥി­തികള്‍ അത്യത്ഭുതകര­മാണെന്നതു സ്പഷ്ടം. വിശേഷിച്ചും കരിബിയന്‍ [6] കൊളമ്പിയയുടെ കരിബിയന്‍ ഭാഗത്തുനിന്നാണു് ഞാന്‍ വരുന്നതു്. അതു് വിചിത്രമായ സ്ഥലമാണു്. പര്‍വ്വതപ്ര­ദേശമായ അന്‍ഡീയന്‍ [7] പ്രദേശത്തുനിന്നു് അതു തികച്ചും വിഭിന്നമാണു്. കൊളമ്പിയന്‍ ചരിത്രത്തിലെ അധിനിവേശ കാലയളവില്‍ മാന്യരായി സ്വയം കരുതിയ­വരെല്ലാം ഉള്‍നാട്ടിലേക്കു് — ബോഗോറ്റാ­യിലേക്കു — പോയി. കടല്‍ത്തീരത്തു് അവശേഷിച്ചവര്‍ കൊള്ളക്കാര്‍ മാത്രം — നല്ല അര്‍ത്ഥത്തില്‍ കൊള്ളക്കാര്‍. പിന്നെ നര്‍ത്തകരും സാഹസികരും ഉല്ലാസമാര്‍ന്നവരും. സമുദ്രതീര­ത്തുള്ളവര്‍ കടല്‍ക്കൊള്ള­ക്കാരുടെയും കള്ളക്കടത്തു­കാരുടെയും പിന്‍തുടര്‍ച്ചക്കാ­രായിരുന്നു. കറുത്ത അടിമകളുടെ കലര്‍പ്പുമുണ്ടു്. ഇങ്ങനെയൊരു പരിതഃസ്ഥി­തിയില്‍ വളര്‍ന്നു­വരികയെന്നു പറഞ്ഞാല്‍ കവിതയെ­ക്കുറിച്ചു് വിചിത്രത­രങ്ങളായ വിഭവകേ­ന്ദ്രങ്ങള്‍ ഉണ്ടാവുകയെ­ന്നാണര്‍ത്ഥം. കൂടാതെ കരിബിയനില്‍ എന്തു വിശ്വസിക്കുവാനും ഞങ്ങള്‍ക്കു കഴിയുമായിരുന്നു. കാരണം വിഭിന്നങ്ങളായ എല്ലാ സംസ്കാര­ങ്ങളുടെയും സ്വാധീനശക്തി ഞങ്ങളിലു­ണ്ടായിരുന്നു എന്നതാണു്. അവയോടു കത്തോലിക്കാ മതവും തദ്ദേശ വിശ്വാസങ്ങളും കലര്‍ന്നിരുന്നു എന്നതും. പ്രത്യക്ഷ­സത്യത്തിനു് അപ്പുറത്തു നോക്കുവാനുള്ള ഹൃദയ­വിശാലത അതു ഞങ്ങള്‍ക്കു തന്നുവെന്നാണു് എന്റെ വിചാരം. ആരകാറ്റ­ക്കയിലെ ഒരു കരിബിയന്‍ ഗ്രാമത്തില്‍ വളര്‍ന്നുവന്ന ശിശുവെന്ന നിലയില്‍ കസേരകളെ നോട്ടംകൊ­ണ്ടുമാത്രം ചലനം കൊള്ളിക്കുന്ന ആളുകളുടെ അത്ഭുതകരങ്ങളായ കഥകള്‍ ഞാന്‍ കേള്‍ക്കു­കയുണ്ടായീ. പശുക്കളുടെ രോഗങ്ങള്‍ ഭേദമാക്കാനായി അവയുടെ മുന്‍പില്‍നിന്നു് വിരകളെ ഇല്ലാതാക്കുന്ന ഒരാളുണ്ടാ­യിരുന്നു ആരകാറ്റക്കയില്‍. അയാള്‍ പശുവിന്റെ മുന്‍പില്‍ നില്ക്കും. വിരകള്‍ പശുവിന്റെ തലയിലൂടെ പുറത്തുവാരാന്‍ തുടങ്ങും. ഞാനതു് ഒരിക്കല്‍ കണ്ട് എന്നതു് സത്യമാണു്. സ്ത്രീ വീണ്ടും ചോദിച്ചു: “താങ്കള്‍ എങ്ങനെയാണു് ഇതിനു സമാധാനം നല്‍കുന്നതു്.” മാര്‍കേസിന്റെ മരുപടി: “ഹാ, എനിക്കതിനു് സമാധാനം നല്കാന്‍ കഴിയുമെങ്കില്‍ ഇതു് ഞാന്‍ ഭവതിയോടു പറയുമായി­രുന്നില്ല. ശിശുവായിരുന്ന കാലത്തു് അതെനിക്കു് അത്ഭുത­കരമായി തോന്നി. ഇന്നും അതു് അത്ഭുത­പ്പെടുത്തുന്നു.”

മാജിക്കല്‍ റിയലിസത്തിന്റെ ഉദ്ഘോഷകനായ മാര്‍കേസ് തന്നെ അതെന്താണെന്നു സ്പഷ്ടമായി പ്രതിപാദിച്ച­തുകൊണ്ടു് വിശേഷിച്ചൊരു­വിശദീകരണം കൂടിയേതീരൂ എന്നില്ല. എങ്കിലും ലാറ്റിനമേ­രിക്കന്‍ സാഹിത്യത്തിന്റെ സവിശേഷ­തയായി കൊണ്ടാട­പ്പെടുന്ന ഈ പ്രസ്ഥാനത്തിന്റെ ഉദ്ഭവവും വികാസവും പരിഗണനാര്‍ഹ­ങ്ങളാണെന്നു വിചാരിക്കുന്നു. ഫാന്‍റസിയുടെയും മാന്ത്രികത്വ­ത്തിന്റെയും അദ്ഭുതത്തിന്റെയും അന്തരീക്ഷത്തില്‍ ഗൗരവപൂര്‍ണ്ണ­ങ്ങളായ വിഷയങ്ങളെ നിവേശനം ചെയ്യുക, അതിനു കാമോത്സുകത്വം കൊണ്ടു നിറമിയറ്റുക, ഇതാണു് മാജിക്കല്‍ റിയലിസം. ഇതു ലാറ്റിന­മേരിക്കന്‍ സാഹിത്യ­ത്തില്‍ മാത്രമേ ദൃശ്യമാകുന്നുള്ളൂ. അതിന്റെ വികാസവും മാര്‍കേസിന്റെ കൃതികളിലും. യഥാതഥവും സാങ്കല്പികവും ആയതിന്റെ വ്യത്യാസം ഇവിടെ നേര്‍ത്തു നേര്‍ത്തു് ഇല്ലാതാവുന്നു. വായനക്കാരന്‍ രണ്ടും ഒന്നാണെന്നു കരുതി സത്യത്തിലേയ്‌ക്കല്ല അതിസത്യ­ത്തിലേക്കു (മഹാസത്യത്തിലേക്കു്) (greater reality) പ്രവേശിക്കുന്നു.

മാര്‍കേസിന്റെ The Handsomest Drowned Man in the World [8] ഈ ലോകത്തെ, മുങ്ങിമരിച്ചവരില്‍ ഏറ്റവും സുന്ദരനായ മനുഷ്യന്‍ — എന്ന ആദ്യകാല കഥയില്‍ത്തന്നെ പില്ക്കാലത്തു വികാസംകൊണ്ട മാജിക്കല്‍ റിയലിസത്തിന്റെ അനവദ്യ സൗന്ദര്യം കാണാവുന്നതാണു്.

കടപ്പുറത്തു് അടിഞ്ഞുകയറിയ ഒരു ശവംകൊണ്ടു കുട്ടികള്‍ കളിക്കു­കയാണു്. അവര്‍ അതിനെ മണ്ണില്‍ കുഴിച്ചിടും, തോണ്ടിയെടുക്കും. ഈ കളി പ്രായംകൂടിയ ആരോ കണ്ടപ്പോള്‍ ഗ്രാമത്തിലാകെ ഭീതി പരന്നു. മുക്കുവര്‍ ആ ശവമെടുത്തു ഗ്രാമത്തിലേക്കു കൊണ്ടു പോയി. ഒരു മൃതദേഹത്തി­നുമില്ലാത്ത ഭാരം അതിനു്. മറ്റുള്ള എല്ലാവരെക്കാളും പൊക്കവും സമീപത്തെ ഗ്രാമപ്രദേ­ശങ്ങളില്‍ നിന്നു് ആരെയെങ്കിലും കാണാതെ പോയോ എന്നറിയുന്നതിനു വേണ്ടി പുരുഷന്മാര്‍ പോയപ്പോള്‍ സ്ത്രീകള്‍ മുങ്ങിമരിച്ച മനുഷ്യനു് പരിചരണങ്ങള്‍ അനുഷ്ഠിച്ചു. ചെളി തുടച്ചു മാറ്റിയും തലമുടിയിലെ കല്ലുകള്‍ മാറ്റിയും സ്ത്രീകള്‍ അങ്ങനെ പരിചരി­ക്കുമ്പോള്‍ അയാളുടെ മുഖം അവര്‍ ശ്രദ്ധിച്ചു. മരണത്തെ അഭിമാന­ത്തോടെ നേരിട്ടവനാണു് അയാളെന്നു് അവര്‍ കണ്ടു. കടലില്‍ മുങ്ങിമരി­ച്ചവന്റെ ഏകാന്തതയുടെ ഭാവം അയാള്‍ക്കി­ല്ലായിരുന്നു. നദിയില്‍ മുങ്ങിച്ചത്തവന്റെ ഉഗ്രദര്‍ശന­ഭാവവും ഇല്ല. അയാള്‍ ഏറ്റവും പൊക്കംകൂടിയ, ഏറ്റവും ശക്തനായ, ഏറ്റവും പൗരുഷമുള്ള മനുഷ്യനാ­യിരുന്നു. അവര്‍ അയാളെ നോക്കിയിരിക്കുക­യാണെങ്കിലും അവരുടെ ഭാവനയില്‍പ്പോലും അയാള്‍ക്കു കടന്നുചെല്ലാന്‍ വയ്യ. അത്രയ്ക്കുണ്ടു് അയാളുടെ വൈപുല്യവും സൗന്ദര്യവും. അവര്‍ അയാള്‍ക്കു് ഏസ്റ്റിവന്‍ എന്നു പേരിട്ടു. അടുത്ത ഗ്രാമങ്ങളിലേക്കു പോയ പുരുഷന്മാര്‍ തിരിച്ചുവന്നു് അറിയിച്ചു അയാള്‍ അവിടെയെ­ങ്ങുമുള്ള ആളല്ലെന്നു്. അതു കേട്ടതോടെ പെണ്ണുങ്ങള്‍ കണ്ണീരോടെ ആഹ്ലാദിച്ചു. “ഈശ്വരനു സ്തുതി. അദ്ദേഹം (മൃതദേഹം) നമ്മുടേതു തന്നെല്ലോ” സ്ത്രീകളുടെ ചാപല്യമാണു് ഇതെന്നു പുരുഷന്മാര്‍ വിചാരിച്ചു. പെണ്ണുങ്ങളാകട്ടെ മരിച്ചയാള്‍ തങ്ങളുടെ വീട്ടില്‍ വന്നുവെന്നു് സങ്കല്പിക്കു­കയാണു്. പൊക്കംകൂടിയ ആളായതുകൊണ്ടു് “തല സൂക്ഷിക്കണേ” എന്നു് അവര്‍ സ്നേഹത്തോടെ അയാളോടുപറഞ്ഞു. അതിന്റെയൊക്കെ ഫലമോ? മൃതദേഹം കടലിലേക്കു താഴ്ത്തിയപ്പോള്‍ അതിന്റെ കാലില്‍ ഭാരം കെട്ടിയിടേ­ണ്ടതില്ല എന്നു് അവര്‍ തീരുമാനിച്ചു. എങ്കില്‍ മാത്രമേ മരിച്ച മനുഷ്യനു് ഏതു സമയവും അവരുടെ വീട്ടില്‍ വരാന്‍ പറ്റുകയുള്ളു.

മാര്‍കേസിന്റെ “മാജിക്കല്‍ റിയലിസം” അതിന്റെ എല്ലാ സൗന്ദര്യത്തോടും എല്ലാ സവിശേഷതയോടുംകൂടി ഈ കഥയില്‍ പ്രതിഫലിപ്പിക്കു­ന്നുണ്ടെന്നാണു് എന്റെ തോന്നല്‍. 1968-ലാണു് ഈ കഥ രചിച്ചതു്. അതിനുമുന്‍പുണ്ടായ ലാറ്റിന­മേരിക്കന്‍ നോവലുക­ളിലെയും ചെറുകഥ­കളിലെയും മാജിക്കല്‍ റിയലിസം വികസിത രൂപത്തില്‍ ഇക്കഥയില്‍ പ്രത്യക്ഷമാകുന്നു. ഹൂലിയോ കോര്‍ടാസാറിന്റെ (Julio Cortazar) End of the game (1956) Hospsotch (1966) ഈ നോവലുകളിലും കാര്‍ലോസ് ഫ്വേന്‍റ റാസിന്റെ (Carlos Fuentas) Where the Air is clear (1958), The Death of Artemio Cruz (1962), A Change of Skin (1967) ഈ നോവലുകളിലും മേറിയോ വാര്‍ഗാസ് യോസയുടെ (Mario Vargas Liosa) The time of the Hero (1962), The Green House (1966), Conversation in the Cathedral (തര്‍ജ്ജമ 1975) ഈ നോവലുകളിലും ഒളിഞ്ഞും തെളിഞ്ഞും കാണപ്പെട്ടു. “മാന്ത്രികയാഥാതഥ്യം” തികച്ചും ചേതോഹരമായി മാര്‍കേസിന്റെ കഥയില്‍ പ്രകടമാകുന്നു.

അബോധമനസ്സിനെ അയുക്തികമായ ഒരന്തരീ­ക്ഷത്തില്‍ കൊണ്ടുവരു­മ്പോഴാണു് മനോരഥസൃഷ്ടി — ഫാന്റസി — ജനിക്കുന്നതു്. ഒരു സുന്ദരനോടു് (അയാള്‍ മരിച്ചവനാ­ണെങ്കിലും) സ്ത്രീകള്‍ക്കുണ്ടാകുന്ന അബോധാ­ത്മകമായ താല്‍പര്യത്തെ യുക്തിഹീനമായ അന്തരീക്ഷ­ത്തിലേക്കു വികസിപ്പിച്ചു­കൊണ്ടുവരുന്നു മാര്‍കേസ്. ആ താല്‍പര്യം ചപലതയായി കരുതുന്നു പുരുഷന്മാര്‍. അവര്‍ക്കു സ്ത്രീകളുടെ മാനസിക നിലയെക്കുറിച്ചു്, അബോധാത്മക പ്രേരണക­ളെക്കുറിച്ചു് ഒന്നുമറിഞ്ഞുകൂടാ. പെണ്ണുങ്ങള്‍ ആഹ്ലാദ­ത്തിന്റെ കണ്ണുനീര്‍ പൊഴിക്കുന്നതു് എന്തിനാണെന്നു് അവര്‍ക്കു നിശ്ചയമില്ല. ശവശരീ­രത്തില്‍ ഭാരം കെട്ടാതെ സമുദ്രത്തിലേക്കു താഴ്ത്തുമ്പോള്‍ മരിച്ചവര്‍ തങ്ങളുടെ വീട്ടില്‍ തടസ്സംകൂടാതെ വരുമല്ലോ എന്നു വിചാരിച്ചു് സ്ത്രീകള്‍ സന്തോഷി­ച്ചിരിക്കണം. മുങ്ങിമരി­ക്കുന്നതും പ്രേതം കരയ്ക്കുവന്ന­ടിയുന്നതും ജനങ്ങള്‍ അതെടുത്തു സംസ്കരിക്കുതും നിത്യജീവിത സംഭവങ്ങള്‍. അവയ്ക്കു രൂപപരി­വര്‍ത്തനം വരുത്തി അയുക്തികമായ അന്തരീക്ഷം പ്രദാനംചയ്തു് മാര്‍കേസ് അതിസത്യ­ത്തിലേക്കു് — സ്ത്രീക്കു് പുരുഷനെ സംബന്ധിച്ചു­ണ്ടാകുന്ന ആകര്‍ഷകത്വ­ത്തിലേക്കു് — വായനക്കാരെ കൊണ്ടുചെല്ലുന്നു. അപ്പോള്‍ നിത്യജീവിത സത്യവും മനോരഥസൃഷ്ടിയും തമ്മിലുള്ള അകൽച്ച ഇല്ലാതാവുന്നു. ഏതു് റിയാലിറ്റി, ഏതു് ഫാന്റസി എന്നു വേർതിരി­ച്ചറിയാൻ കഴിയാതെ വരുന്നു. ഇതു സ്വാഭാവികം. “ഏകാന്തതയുടെ നൂറുവര്‍ഷ”ങ്ങളില്‍ മാക്കോണ്ട എന്ന പ്രദേശത്തിന്റെ ചരിത്രമാണല്ലോ ആവിഷ്കൃതമാകുന്നതു്. സ്പാനിഷ് പള്ളിയുടെ ആധിപത്യ­ത്തിലമര്‍ന്ന പ്രദേശത്തെ ജനങ്ങള്‍ക്കു് അയസ്കാന്തവും വിപുലീകരണ കാചവും റെയില്‍വേയുമാണു് കൂടുതല്‍ അത്ഭുതമുള­വാക്കുന്നതു്. താങ്ങില്ലാതെ അന്തരീക്ഷ­ത്തിലേക്കു് ഉയരുന്ന പാതിരിയല്ല, ആകാശത്തു നിന്നുണ്ടാകുന്ന മഞ്ഞപ്പൂക്കളുടെ വര്‍ഷമല്ല.

ശൂന്യതയില്‍ നിന്നു് ഒന്നും സൃഷ്ടിക്കാനാവില്ല. പാരമ്പര്യമാണു് ഏതു നൂതന സമാരംഭത്തിനും കാരണമാകുന്നതു്. അതുകൊണ്ടു് മാര്‍കേസിന്റെ മാജിക്കല്‍ റിയലിസവും പാരമ്പര്യ­ത്തില്‍ നിന്നു് ഉത്ഭവിച്ചതത്രേ. എന്നാല്‍ ദീര്‍ഘത ആവഹിക്കുന്ന ആ പാരമ്പര്യത്തെക്കുറിച്ചെഴുതാന്‍ ഇവിടെ സ്ഥലമില്ല. ലാറ്റിനമേ­രിക്കന്‍ സാഹിത്യത്തില്‍ ഈ ലേഖകനു് അവഗാഹവുമില്ല. അതിനാല്‍ മെക്സിക്കന്‍ കവിയായ ഒക്ടാവ്യോ പാസ്സ് (Octavio Paz) തൊട്ടു ആരംഭിക്കാമെന്നു വിചാരിക്കുന്നു. പാസ്സിന്റെ ഭുവനപ്രശസ്തമായ കാവ്യമാണു് Sun stone (1957). ആസ്റ്റക് സംസ്കാരത്തിന്റെ അവശിഷ്ടമായ Calendar Stone എന്നതിനെ സൂചിപ്പിക്കുന്നു പാസ്സിന്റെ കാവ്യം. ജ്യോതി:ശാസ്ത്രം, ചരിത്രം, ഇതിഹാസം ഇവയെ എല്ലാം സൂചിപ്പിക്കുന്ന സിംബലുകള്‍ കൊത്തിയിട്ടുള്ള ഒരു വലിയ കല്ലാണു് കലണ്ടര്‍ സ്റ്റോണ്‍. അതിന്റെ നടുക്കു് സൂര്യദേവന്റെ ശിരസ്സ് കൊത്തിവച്ചിട്ടുണ്ടു്. ആസ്റ്റക് പ്രപഞ്ചത്തിന്റെ അനന്തതയെ ആവിഷ്കരിക്കുന്ന ഈ കല്ലില്‍ ഏറ്റവും പ്രാധാന്യ­മര്‍ഹിക്കുന്നതു് സൂര്യനാണു്. കവിതയുടെ കൃത്യം സൂര്യനെ കല്ലിലേയ്ക്കു് ആവാഹിച്ചു് അതിനെ സജീവമാക്കുക എന്നതാണു്. കവിത വിരാജിക്കുമ്പോള്‍ കല്ലു് ഉണരുന്നു.കല്ലുകൊണ്ടു് മതിലു കെട്ടൂ. അതു് സ്വാതന്ത്ര്യ­ദര്‍ശനത്തില്‍നിന്നു നമ്മെ മാറ്റി നിരുത്തുന്നു കവിതകൊണ്ടു് അതിനെ ആദ്രമാക്കൂ. അപ്പോള്‍ ശ്വാസകോശം­പോലെ കന്മതില്‍ ശ്വാസോച്‌ഛ്വാസം ചെയ്യും. പാസ്സ് പറയുന്നതു കേട്ടാലും: —

“കന്മതിലുകള്‍ ഒന്നൊന്നായി വീഴുകയായിരുന്നു.
ഓരോ വാതിലും തകര്‍ന്നുവീഴുകയായിരുന്നു.
സൂര്യന്‍ എന്റെ നെറ്റിത്തടത്തിലൂടെ
അതിന്റെ മാര്‍ഗ്ഗം കുത്തിക്കവരുകയായിരുന്നു,
എന്റെ അടഞ്ഞ കണ്‍പോളകളെ എന്റെ സത്തയില്‍
നിന്നു് അഴിച്ചുമാറ്റിക്കൊണ്ടു്,
എന്നെ എന്നില്‍നിന്നു് ശക്തമായി വലിച്ചുകീറിക്കൊണ്ടു്,
ഉറങ്ങുന്ന മൃഗീയമായ ശതാബ്ദങ്ങളിലെ
കല്ലുകളെ എന്നില്‍നിന്നു് വേര്‍തിരിച്ചുകൊണ്ട്.”

കാരാഗൃഹത്തിലായവയെല്ലാം മോചിപ്പിക്കാനാണു് പാസ്സിന്റെ ആഗ്രഹം. നിത്യജീവിത യാഥാര്‍ത്ഥ്യത്തിലെ ‘മാജിക്കി’നെ മോചിപ്പിക്കുന്ന മാര്‍കേസുമായി പാസ്സിനു് ഇക്കാര്യത്തില്‍ വലിയ വ്യത്യാസമില്ല.

ആര്‍ജന്റൈന്‍ നോവലിസ്റ്റ് ഹൂലിയോ കോര്‍ട്ടാസാര്‍ തന്റെ നോവലുകളിലൂടെ “മറുപുറം” (the other side) അന്വേഷിക്കുന്നു. പക്ഷേ, അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്കു് ആ ‘മറുപുറ’ത്തെക്കുറിച്ചു് ഒരു ‘തിളക്കം’ മാത്രമേ ലഭിക്കുന്നുള്ളു. ഇതു് നോവലിസ്റ്റിന്റെ അപ്രഗല്ഭതയായി കരുതാന്‍ പാടില്ല. ആര്‍ജന്‍റീനയിലെ ഭരണകൂടവും അതിന്റെ ഫലമായ രാഷ്ട്രവ്യവഹാരവും സത്യാന്വേഷണ തല്‍പരത്വത്തെ ഹനിക്കുന്നു എന്നാണു് നമ്മള്‍ മനസ്സിലാക്കേണ്ടതു്.

മെക്സിക്കന്‍ നോവലിസ്റ്റായ കാര്‍ലോശ് ഫ്വേന്‍റ്റേസിന്റെ “Where the Air is Clean (1958), The Death of Artemio Cruz (1962), A change of skin (1967) എന്നീ മൂന്നു നോവലുകളേ എനിക്കു വായിക്കാന്‍ കഴിഞ്ഞിട്ടുള്ളു. അവയില്‍ മൂര്‍ത്തങ്ങളായ വസ്തുക്കളുടെ വര്‍ണ്ണനകളുണ്ടെങ്കിലും ആ വസ്തുക്കളുടേയും ദൈനംദിന ജീവിതത്തിന്റേയും അപ്പുറത്തുള്ള സത്യത്തെയാണു് ഫ്വേന്‍റ്റേസ് ആവിഷ്കരിക്കുന്നത്.

ക്യൂബയിലെ പ്രമുഖനായ നോവലിസ്റ്റാണു് ആലേഹോ കാര്‍പെന്‍റ്റ്യേര്‍. ഈ മാര്‍ക്സിസ്റ്റ് നോവലിസ്റ്റ് “മാജിക് റിയലിസ്റ്റ്” എന്ന പേരിലാണു് അറിയപ്പെടുന്നതു് അദ്ദേഹത്തിന്റെ Explosion is a Cathedral എന്ന ‘മാസ്റ്റര്‍ പീസി’ല്‍ ഫ്രഞ്ചുവിപ്ലവമാണു് പ്രതിപാദ്യവിഷയം. എങ്കിലും മാര്‍ക്സിസത്തെ സാക്ഷാത്കരി­ക്കുമ്പോള്‍ മാത്രമേ മനുഷ്യനു് പുരോഗതി­യുണ്ടാകൂ എന്ന ആശയത്തിനു് അദ്ദേഹം പ്രാമുഖ്യം കല്പിച്ചിട്ടുണ്ടു്. അങ്ങനെ കല്പിക്കുന്നതു മാജിക്കൽ റിയലിസത്തിലൂടെ­യാണുതാനും. നോവലിലെ പ്രധാന കഥാപാത്രമായ എസ്റ്റിവന്‍ രാഷ്ട്രവ്യവഹാരം (Politics) അസത്യാത്മ­കമാണെന്നു കരുതിയിട്ടു് കാട്ടിലെ വൃക്ഷത്തില്‍ കയറാന്‍ പോകുന്നു. ഈ വൃക്ഷാരോഹണം ഒരു പ്രാക്തനരൂപപരമായ (archetypal) പ്രവര്‍ത്തനമാണു്. രാഷ്ട്ര വ്യവഹാരമെന്ന നിത്യജീവിത­യാഥാര്‍ത്ഥ്യത്തിലൂടെ മാജിക്കല്‍ റിയലിസത്തി­ലേക്കുള്ള പോക്കാണതു്.

ഇവരില്‍നിന്നു നമ്മള്‍ മാര്‍കേസി­ലെത്തുമ്പോള്‍ മാജിക്കല്‍ റിയലിസത്തിനു് എന്തെന്നില്ലാത്ത മനോഹാരിത കൈവന്നതായി കാണുന്നു. വിശ്വസാഹി­ത്യത്തിലെ പരമോല്‍കൃ­ഷ്ടങ്ങളായ നോവലുകളില്‍ ഒന്നാണു് “ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍.” “നൂറുവര്‍ഷത്തെ ഏകാന്തത അനുഭവിക്കാന്‍ വിധിക്കപ്പെട്ട വര്‍ഗ്ഗങ്ങള്‍ക്കു ഭൂമിയില്‍ രണ്ടാമതൊരു സന്ദര്‍ഭം ലഭിക്കുന്നില്ലെ”ന്നു [9] തെളിയിക്കാനായി മാര്‍കേസ് എഴുതിയ ഈ നോവലിലെ സ്ഥൂലീകരണങ്ങളും അത്യുക്തികളും വേറൊരു ലാറ്റിനമേരിക്കന്‍ നോവലിലും ദൃശ്യമല്ല. മരണത്തിന്റെ ഏകാന്തത സഹിക്കാ­നാവാതെ ഒരു കഥാപാത്രം മരണത്തി­നുശേഷം ഭൂമിയിലേക്കു പോരുന്നു. വേറൊരു സ്ത്രീകഥാപാത്രം മരണത്തിനുശേഷം ഭൂമിയിലേക്കു ഉയര്‍ന്നു­പോകുന്നു. മറ്റൊരു കഥാപാത്രം മരിക്കുമ്പോള്‍ അന്തരീക്ഷത്തില്‍നിന്നു മഞ്ഞപ്പൂക്കള്‍ വര്‍ഷിക്കുന്നു. എന്തിനേറെ­പ്പറയുന്നു? ഈ നോവലിലെ ഓരോ വാക്യവും വിസ്മയം ജനിപ്പിക്കും. ഒരുദാഹരണം നല്‍കാം. ഉര്‍സൂല എന്ന വൃദ്ധയായ കഥാപാത്രം ഒരുദിവസം കോപത്തോടുകൂടി “തീ” എന്നു വിളിച്ചു. വീട്ടിലുള്ളവരെല്ലാം പേടിച്ചു. പക്ഷേ ഉര്‍സൂലയ്ക്കു് നാലുവയസ്സുണ്ടായിരുന്ന കാലത്തു് ഒരു വയ്ക്കോല്‍പ്പുര തീ പിടിച്ചതിനെക്കുറിച്ചു് ഓര്‍മ്മിച്ചിട്ടു് അവര്‍ ‘തീ’ എന്നു വിളിക്കുകയായിരുന്നു. ആദ്യം ഒരു സ്ഥൂലീകരണം. രണ്ടാമതു് യാഥാര്‍ത്ഥ്യത്തിലേക്കുള്ള വരവു്. ഇതാണു് മാര്‍കേസിന്റെ മാജിക്കല്‍ റിയലിസം. പെറൂവ്യന്‍ നോവലിസ്റ്റ് മേറിയോ വാര്‍ഗാസ് യോസയിലോ കാര്‍പെന്‍റ്റ്യേറിലോ കോര്‍ട്ടാസാറിലോ ഈ സവിശേഷത — യാഥാര്‍ത്ഥ്യത്തിലേക്കുള്ള വരവു് — തെളിഞ്ഞു­കാണാനില്ല. സ്ഥൂലീകരണ­ത്തിന്റെ മണ്ഡലത്തില്‍ പ്രവേശിക്കുന്ന അനുവാചകന്‍ ഉത്തരക്ഷണത്തില്‍ നിത്യജീവിത യാഥാര്‍ത്ഥ്യത്തി­ലേക്കുതന്നെ പോരുന്നതുകൊണ്ടു് അയാള്‍ക്കു വൈരസ്യമില്ല. പ്രത്യക്ഷ സത്യവും പരോക്ഷസത്യവും അയാള്‍ ദര്‍ശിക്കുന്നു.

തെക്കേ അമേരിക്കയിലെ ഏതോ അജ്ഞാതമായ റിപ്പബ്ലിക്ക് ഭരിച്ച ഒരു സ്വേച്ഛാധി­പതിയുടെ വീഴ്ചയെ വര്‍ണ്ണിക്കുന്ന നോവലാണു് The Autumn of the Patriarch. നോവല്‍ ആരംഭിക്കുമ്പോള്‍ അയാള്‍ മരിച്ചുകഴിഞ്ഞി­രിക്കുന്നു. അയാളുടെ വെപ്പാട്ടികളുടെയും ചില കുഷ്ഠരോഗികളുടെയും സ്മരണകളിലൂടെ അയാള്‍ നമ്മുടെ മുന്‍പില്‍ വന്നു നില്‍ക്കുന്നു. അയാളുടെ ശവമാണു് ആദ്യം കാണുന്നതു് നമ്മള്‍. കഴുകന്മാര്‍ അതു കൊത്തിവലിക്കുന്നു. പക്ഷേ, ആ പക്ഷികള്‍ ഹെര്‍ണിയ­കൊണ്ടുവീര്‍ത്ത വൃഷണത്തെമാത്രം തൊടുന്നില്ല. ഈ ഭയങ്കരന്‍ ഗോപുരത്തിലെ നാഴികമണി പന്ത്രണ്ട­ടിക്കേണ്ട സമയത്ത് രണ്ടേ അടിക്കാവൂ എന്നു കല്പിച്ചവനാണു്. ആജ്ഞ അനുസരിക്കപ്പെട്ടു. നൂറുവയസ്സുവരെ വളര്‍ന്നിട്ടു് പിന്നെ നൂറ്റമ്പതിലേക്കു ചെന്നവനാണു് ആ പ്രസിഡന്റു്. നൂറ്റമ്പതാമത്തെ വയസ്സില്‍ അയാള്‍ക്കു മൂന്നാമത്തെ വരി പല്ലുകളുണ്ടായി പോലും. ഉപജാപം നടത്തിയ ഒരു മന്ത്രിയെക്കൂടി ‘ബാന്‍ക്വിറ്റി’നു് സ്വേച്ഛാപതി ക്ഷണിച്ചിരുന്നു. പക്ഷേ, അയാള്‍ ഹാളില്‍ വന്നതു് ഒരു വെള്ളി ‘ട്രേ’യില്‍ കിടന്നുകൊണ്ടാണു്. നല്ലപോലെ പൊരിച്ചെടുത്ത ശരീരം. കോളിഫ്ളവറും മസാലയുമൊക്കെ അതിന്റെ കൂടെയുണ്ടായിരുന്നു. അതിഥികള്‍ക്കു ആ “വിശിഷ്ട ഭോജ്യം” തിന്നേണ്ടതായി വന്നു.

സഹോദരിയുടെ കന്യകാത്വം നശിപ്പിച്ചുവെന്നു കരുതി ‘ഇരട്ട പെറ്റ’ സഹോദരന്മാര്‍ സാന്തിയാഗോ നാസറെ കൊല്ലുന്നതാണ് മാര്‍കേസിന്റെ പുതിയ നോവലില്‍ — “പൂര്‍വ്വകഥിതമരണത്തിന്റെ പുരാവൃത്തം” (Chronicle of a death foretold) എന്നതിലെ — പ്രതിപാദ്യവിഷയം. പേദ്രോ വീക്കോറിയോ എന്ന ഒരു സഹോദരന്‍ കത്തി നാസറിന്റെ വലതുകൈയില്‍ കുത്തിയിറക്കിയപ്പോള്‍ കത്തിയില്‍ ഒരുതുള്ളി രക്തംപോലും പുരണ്ടില്ലത്രേ. “I’d given it to him atleast three times and there wasn’t a drop of blood” എന്നു് അയാള്‍ കേസന്വേഷിക്കാ­നെത്തിയവനോടു പറഞ്ഞു. (Page 120, Jonathan Cape പ്രസാധനം.) കുത്തേറ്റു് കടലു വെളിയില്‍ ചാടിയ നാസര്‍ എഴുന്നേറ്റു നടന്നു.

“അവര്‍ എന്നെ കൊന്നു” എന്നു പറഞ്ഞുകൊണ്ടു് കുടലില്‍ പറ്റിയ അഴുക്കു് തൂത്തുകളഞ്ഞു (Page 122). ബുദ്ധിഹീനമെന്നോ ഭോഷത്തമെന്നോ കരുതാവുന്ന തലത്തിലെത്തു­ന്നതുവരെ മാര്‍കേസ് എന്തിനാണു് ഇങ്ങനെ സംഭവങ്ങളെ സ്ഥൂലീകരിക്കുന്നതു്? സാന്തിയാഗോ നാസര്‍ നിരപരാധ­നാണെന്നു് സൂചിപ്പിക്കാനാണു്. സാപരാധനാണു് അയാളെങ്കില്‍ കത്തി രക്തം പുരണ്ടുതന്നെ പുറത്തേക്കു പോരുമായിരുന്നു. കുടലില്‍ പറ്റിയ മാലിന്യം പോലും തുടച്ചുകളയുന്ന നാസര്‍ എത്ര നിഷ്കളങ്കന്‍. സമഗ്രാധിപത്യം താണ്ഡവമാടുന്ന തന്റെ നാട്ടില്‍ ഏതും സ്ഥൂലീകരണ­മാര്‍ന്നല്ലേ പ്രത്യക്ഷപ്പെടൂ. മാക്കോണ്ടയില്‍ ബനാന പ്ലാന്റേഷനില്‍ പണിമുടക്കുണ്ടാ­യപ്പോള്‍ മൂവായിരം തൊഴിലാളികളേയാണു് സര്‍ക്കാര്‍ കശാപ്പുചെയ്തതു്. പക്ഷേ, വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അങ്ങനെയൊരു പ്ലാന്റേഷന്‍പോലു­മില്ലായിരുന്നുവെന്നു സര്‍ക്കാര്‍ പറഞ്ഞു. (One hundred years of Solitude) ഇങ്ങനെ അസത്യ പ്രസ്താവം നടക്കുന്ന ഒരു രാജ്യത്തു് സാഹിത്യ­കാരന്മാര്‍ മാജിക്കല്‍ റിയലിസം അംഗീകരിച്ചു് സ്‌ഥൂലീകരണ സ്വഭാവമാര്‍ന്ന വര്‍ണ്ണനകള്‍ നല്കിയാല്‍ അത്ഭുതപ്പെടാനെ­ന്തിരിക്കുന്നു? അചഞ്ചല ധൈര്യവും അസാധാരണ ശക്തിയും പ്രകടിപ്പിക്കാന്‍ പുരുഷന്മാര്‍ക്കു പ്രവണതയുണ്ട്. ഇതിനെ ‘മാച്ചിസ്മോ’ (machismo) എന്നു സ്പാനിഷ് ഭാഷയില്‍ പറയും. വൈപുല്യമാര്‍ന്ന മാച്ചിസ്‌മോയെ ‘പുരാവൃത്ത’ത്തിലൂടെ (Chronicle) ആലേഖനം ചെയ്യുന്ന മാര്‍കേസ് സ്ഥൂലീകരണം സ്വീകരിച്ചതിലും വിസ്മയപ്രദമായി ഒന്നുമില്ല.

ക്ലോദിയ ദ്രേഫസ് അദ്ദേഹത്തോടു് ദൂരാനുഭൂതി­യെക്കുറിച്ചു് ചോദിച്ചു. മാര്‍കേസ് പറഞ്ഞു: ഞാന്‍ അടുത്ത­കാലത്തു് ബാര്‍സലോ­ണയിലേക്കു തീവണ്ടിയില്‍ പോകുക­യായിരുന്നു. മെക്സിക്കോയില്‍ ഞങ്ങളുടെ വീട്ടില്‍ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടി ഏതു നിമിഷവും പ്രസവിക്കാവുന്ന സ്ഥിതിയി­ലായിരുന്നു. തീവണ്ടിയിലിരുന്നു് ഞാന്‍ ഷൂ അഴിച്ചുമാറ്റിയപ്പോള്‍ എനിക്കുതോന്നി മെക്സിക്കോയില്‍ ഞങ്ങളെ സംബന്ധിക്കുന്ന എന്തോ നടക്കുന്നുണ്ടെന്നു്. ഞാന്‍ മെര്‍സേതീ­സിനോടു [10] പറഞ്ഞു: “റെറ്റീസ ഇപ്പോള്‍ പ്രസവിച്ചു.”

ബാര്‍സലോണയിലെത്തി മാര്‍കേസ് ടെലിഫോണിലൂടെ അന്വേഷിച്ചപ്പോള്‍ ഏതാണ്ടു് ആ സമയത്തുതന്നെ പ്രസവം നടന്നെന്നു് അറിഞ്ഞു. ഒരുതരത്തിലുള്ള നിഷ്കളങ്കതയുണ്ടെങ്കില്‍ ഈ പൂര്‍വ്വജ്ഞാനം — ഭൂതോദയം — ആര്‍ക്കും ലഭിക്കുമെന്നാണു് മാര്‍കേസിന്റെ മതം. നിഷ്കളങ്കനായ പ്രതിഭാശാ­ലിയാണു് മാര്‍കേസിന്റെ മതം. നിഷ്കളങ്കനായ പ്രതിഭാശാലിയാണു് ഗാര്‍സി ആ മാര്‍കേസ്. ആ പ്രതിഭയും നിഷ്കളങ്കതയും അദ്ദേഹത്തിന്റെ മാജിക്കല്‍ റിയലിസത്തില്‍ കാണാം.

  1. Fantasy
  2. Myth
  3. Magnifying glass
  4. Erendira. Innocent Erendira എന്ന ചെറുകഥ
  5. Surreal
  6. കരിബിയനെ സംബന്ധിച്ചതു്. തെക്കേ അമേരിക്കയുടെ വടക്കുകിഴക്കന്‍ പ്രദേശത്തെ ആളുകള്‍ കരിബ്സ്.
  7. അന്‍ഡീസിനെ സംബന്ധിച്ചതു്, തെക്കേ അമേരിക്കയുടെ പടിഞ്ഞാറു­ഭാഗത്തുള്ള പര്‍വ്വതപം­ക്തിയാണു് അന്‍ഡീസ്
  8. രചനാകാലം 1968
  9. “Races condemned to one hundred years of solitude do not get a second chance on earth” — Marquez
  10. Merceds — മാര്‍കേസിന്റെ ഭാര്യ