close
Sayahna Sayahna
Search

കൊട്ടാരങ്ങള്‍ രക്തംകൊണ്ട് നനഞ്ഞിരിക്കുന്നു


കൊട്ടാരങ്ങള്‍ രക്തംകൊണ്ട് നനഞ്ഞിരിക്കുന്നു
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

അവരുടെ വിവാഹം കഴിഞ്ഞിട്ടു് ദിവസങ്ങള്‍ അധികമായില്ല; മധുവിധു എന്ന മനോഹരമായ കാലംപോലും അവസാനിച്ചിട്ടില്ല. അയാള്‍ സുഷുപ്തിയില്‍ ലയിച്ചിരിക്കുന്നു. തൊട്ടടുത്തു് ഉറങ്ങിക്കിടന്നിരുന്ന അവള്‍ എന്തോ ശബ്ദം കേട്ടു് ഉണര്‍ന്നു. തുറന്ന ജനലില്‍ക്കൂടി നോക്കിയപ്പോള്‍ ചേതോഹരമായ ഒരു കാഴ്ച. ഭര്‍ത്താവിനു് അതു കാണിച്ചുകൊടുക്കണമെന്ന വിചാരത്തോടെ അവള്‍ അയാളെ സ്നേഹത്തോടെ വിളിക്കുകയായി: ‘ദേ, നോക്കൂ.’ ഉറക്കത്തില്‍നിന്നുണരാന്‍ മടിച്ചു് അയാള്‍ മൂളിക്കൊണ്ടു് അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞുകിടക്കുകയാണു്. അവള്‍ വീണ്ടും വീണ്ടും വിളിച്ചു. അങ്ങനെ കുലുക്കിയുണര്‍ത്തുന്നതിനിടയില്‍ അവളുടെ സ്വര്‍ണ്ണവളകളില്‍ ഒന്നു അയാളുടെ കവിളില്‍ ലേശം പോറലേല്പിച്ചു. അയാള്‍ ദേഷ്യത്തോടെ കണ്ണു തുറന്നു. ‘ഉറങ്ങാന്‍ സമ്മതിക്കില്ലേ?’ ഭാര്യ പരിഭവിച്ചില്ല. അവള്‍ അയാളെ പിടിച്ചുവലിച്ചു് ജനലരുകില്‍ കൊണ്ടുപോയി നിര്‍ത്തി ‘നോക്കൂ’ എന്നു പ്രേമം നല്‍കുന്ന അധികാരത്തോടെ ആജ്ഞാപിച്ചു. അടുത്തുള്ള അമ്പലത്തില്‍ ഉത്സവം. അതിന്റെ പരിസമാപ്തിയില്‍ കമ്പക്കെട്ടു് നടക്കുകയാണു്. അമിട്ടുകള്‍ ഒന്നൊന്നായി പൊട്ടിച്ചിതറി ആകാശത്തു് രസക്കുടുക്കകള്‍ ഒഴുകുകയാണു്. ആയിരമായിരം നിറങ്ങളുള്ള രസഗോളങ്ങള്‍. ഇതുപോലൊരു അനുഭൂതി അയാള്‍ക്കു അന്നുവരെ ഉണ്ടായിട്ടില്ല. വിളിച്ചുണര്‍ത്തിയ ഭാര്യയോട് അയാള്‍ക്കു കൂടുതല്‍ സ്നേഹം തോന്നി. കൃതജ്ഞത തോന്നി. അസുലഭമായ കാഴ്ച പ്രദാനം ചെയ്ത സഹധര്‍മ്മിണിയെ ഭര്‍ത്താവു് പുണര്‍ന്നു. യാസുനാരി കാവാബത്തയുടെ Snow Country, Tha Lake, The House of the Sleeping Beauties, The Sound of the Mountain എന്നീ കൃതികള്‍ ആദ്യമായി വായിച്ച സന്ദര്‍ഭത്തില്‍ ആഗ്നേയക്രീഡാവിദ്യകള്‍ കണ്ടപ്പോള്‍ ആ മനുഷ്യനുണ്ടായ മധുരാനുഭൂതികളാണു് എനിക്കുളവായതു്. നിസ്തുലമായ ഒരനുഭവം; അന്യാദൃശമായ അനുഭവം എന്നു തിരുത്തിപ്പറയട്ടെ.

കൊടുങ്കാട്ടില്‍ ചെന്നിട്ടുണ്ടോ? വൃക്ഷങ്ങള്‍ കെട്ടുപിണഞ്ഞു വളരുന്നു. ഓരോന്നും ഭീമാകാരമായ വേഷം. മുകളിലോട്ടു നോക്കിയാല്‍ നോക്കെത്താത്ത പൊക്കത്തില്‍ ഇലച്ചാര്‍ത്തുകള്‍ ഒരുമിച്ചു ചേര്‍ന്നു് മേല്ക്കട്ടി രചിച്ചിരിക്കുന്നു. ഒറ്റ സൂര്യരശ്മി പോലും അകത്തേക്കു കടക്കുന്നില്ല. അതിന്റെ ഫലമായി അന്ധകാരം. ചീവിടുകളുടെ കാതടപ്പിക്കുന്ന ശബ്ദം. ദൂരെ എവിടെയോ ചിഹ്നംവിളി. നമുക്കു പേടിയാവുന്നില്ലെങ്കില്‍ നാം മനുഷ്യരല്ലെന്നേ കരുതേണ്ടതുള്ളു. 1967-ലെ സാഹിത്യത്തിനുള്ള നോബല്‍സമ്മാനം നേടിയ മീഗല്‍ ഏന്‍ഹല്‍ ആസ്റ്റൂറിയാസ് (Miguel Angel Asturias) എഴുതിയ ‘ദി പ്രസിഡന്റ്’ (El Senor President) എന്ന നോവല്‍ വായിച്ചാല്‍ ഇതിനു സദൃശമായ ഒരനുഭൂതിയായിരിക്കും ഉളവാകുക. ഞാന്‍ ഈ ഉദാത്തമായ നോവല്‍ ഒരു തവണ വായിച്ചു. മതിയായില്ല. വീണ്ടും വായിച്ചു. അലംഭാവമുണ്ടായില്ല. മൂന്നാമത്തെ പരിവൃത്തി വായിച്ചു. ഓരോ പാരായണവും ജീവിതത്തിന്റെ ഓരോ മുഖം പ്രദര്‍ശിപ്പിച്ചുതന്നു.കലയുടെ മഹനീയത സ്പഷ്ടമാക്കിത്തന്നു. No man steps into the same river twice — ഒരുവനും ഒരു നദിയില്‍ത്തന്നെ രണ്ടുപ്രാവശ്യം മുങ്ങുന്നില്ല — എന്നു് ഹെറാക്ലീറ്റസ് പ്രഖ്യാപിച്ചതു് ശരിയാണെന്നു് എനിക്കു തോന്നി. മനുഷ്യന്റെ പ്രജ്ഞയാണോ ചൈതന്യമാണോ ഈ ലോകത്തെ ഭരിക്കുന്നത്? പ്രജ്ഞയാണെന്നു് ഉത്തരം നല്‍കുന്നവര്‍ ‘ഹാംലറ്റും’, ‘വാര്‍ ആന്‍ഡ് പീസും’, ‘പ്രസിഡന്റും’, വായിക്കാത്തവരാണ്. മനുഷ്യചൈതന്യത്തിന്റെ ഉജ്ജ്വലമായ ആവിഷ്കാരമാണു് ഈ നോവല്‍. ഇത് നിങ്ങളെ പ്രകമ്പനംകൊള്ളിക്കും. നിങ്ങളുടെ നയനങ്ങളില്‍നിന്നു് ബാഷ്പം പ്രവഹിക്കും, സര്‍വ്വോപരി നിങ്ങളെ മറ്റൊരാളായി മാറ്റും. ഇതിന്റെ ഉദാത്തസൗന്ദര്യം ഒരു പ്രബന്ധത്തിലൂടെ വ്യക്തമാക്കാന്‍ ഞാന്‍ ആളല്ല. എങ്കിലും ഞാനതിനു ശ്രമിക്കുകയാണു്; പ്ലേറ്റോ പറഞ്ഞതുപോലെ യാഥാര്‍ത്ഥ്യത്തില്‍നിന്നു മൂന്നു പ്രാവശ്യം മാറിക്കൊണ്ടുതന്നെ.

‘മഹനീയമായ സാഹിത്യകല’ (Great Literary art) എന്നു് വിമര്‍ശകര്‍ ഒന്നടങ്കം വാഴ്ത്തുന്ന ഈ നോവലിന്റെ രചയിതാവായ മീഗല്‍ ഏന്‍ഹല്‍ ആസ്റ്റൂറിയാസ് ആരാണു്? സെന്‍ട്രല്‍ അമേരിക്കയിലെ ഒരു റിപ്പബ്ലിക്കാണു് ഗ്വാട്ടിമാലാ. അവിടെയാണു് ആസ്റ്റൂറിയാസ് 1899-ല്‍ ജനിച്ചതു്. സ്ക്കൂള്‍ വിദ്യാഭ്യാസം നാട്ടിലും, നിയമവിദ്യാഭ്യാസം ബാന്‍കാര്‍ലസ് സര്‍വ്വകലാശാലയിലും അനുഷ്ഠിച്ചതിനുശേഷം അദ്ദേഹം 1923-ല്‍ യൂറോപ്പിലേക്കു പോയി. പാരീസില്‍ അദ്ദേഹം 10 വര്‍ഷം താമസിച്ചു. 1923-നും 1933 നുമിടക്കുള്ള ആ കാലഘട്ടത്തിലാണു് ആസ്റ്റൂറിയാസ് ‘പ്രസിഡന്റ്’ എന്ന നോവലെഴുതിയതു്. പക്ഷേ, 1933-ല്‍ ഗ്വാട്ടിമാലായിലേക്കു വന്നപ്പോള്‍ അദ്ദേഹത്തിനു നോവലിന്റെ കൈയെഴുത്തുപ്രതി കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഡിക്ടേറ്റര്‍ ഹോര്‍ഹ ഊവികോ (Jorge Ubico) അവിടം ഭരിക്കുകയായിരുന്നു. സമഗ്രാധിപത്യത്തിന്റെ കെടുതികളെ വര്‍ണ്ണിക്കുന്ന ആ നോവലുമായി ആസ്റ്റൂറിയാസ് ഗ്വാട്ടിമാലയില്‍ വന്നിരുന്നെങ്കില്‍ ഊവികോ അദ്ദേഹത്തെ വധിച്ചുകളയുമായിരുന്നു. 1944-ല്‍ ഊവികോ അധികാരസ്ഥാനത്തുനിന്നു വീണു. പ്രൊഫസര്‍ ഹ്വാന്‍ഹോസ് ആറിവാലോ (Professor Juan Jose Arevalo) പ്രസിഡന്റായി. അദ്ദേഹം ഉടനെ ആസ്റ്റൂറിയാസിനെ മെക്സിക്കോയിലെ ഗ്വാട്ടിമാലന്‍ എമ്പസിയില്‍ ‘കള്‍ച്ചറല്‍ അറ്റേഷ’യായി നിയമിച്ചു. അവിടെ — മെക്സിക്കോയില്‍ — 1946-ല്‍ ‘പ്രസിഡന്റ്’ എന്ന നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടു.1952-ല്‍ ബ്വാനസ് ഐറിസില്‍ (Buenos Aires- ആര്‍ജന്റീനയുടെ തലസ്ഥാനം) അതിന്റെ പുനഃപ്രസാധനം നടന്നു. സ്പാനിഷ് ഭാഷയില്‍ രചിക്കപ്പെട്ട ആ നോവലിന്റെ കലാസൗഭഗം കണ്ടു് ലോകം അത്ഭുതപ്പെട്ടു. 1967-ല്‍ ഫ്രാന്‍സിസ് പാര്‍ട്ട് റിജ്ജ് അതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ സ്പാനിഷ് ഭാഷയില്‍ അഭിജ്ഞരല്ലാത്തവര്‍ക്കും ആ കലാശില്പത്തിന്റെ മഹനീയത മനസ്സിലാക്കാന്‍ കഴിഞ്ഞു. അതുകണ്ട വിശ്വവിഖ്യാതനായ ഒരു നിരൂപകന്‍ പ്രഖ്യാപിക്കുകയായി:

‘Miguel Angel Asturias in one of his most important books, EI Senor Presidente, produces a strong effect by skilfully working with time and light. Asturias paints in dark colours — against this back ground the rare light makes a so much stronger impression with his passionate, but artistically well balanced protest against tyranny, injustice, slavery, and arbitrariness. He transforms glowing indignation into great literary art.’
[കാലം, പ്രകാശം ഇവയെ വിദഗ്ദ്ധമായി പ്രവര്‍ത്തിപ്പിച്ചുകൊണ്ടു് മീഗല്‍ ഏന്‍ഹല്‍ ആസ്റ്റൂറിയാസ് തന്റെ പ്രധാനപ്പെട്ട കൃതികളില്‍ ഒന്നായ ‘പ്രസിഡന്റി’ല്‍ എന്തെന്നില്ലാത്ത ശക്തിവിശേഷം സംജാതമാക്കിയിരിക്കുന്നു…ആസ്റ്റൂറിയാസ് ഇരുണ്ട വര്‍ണ്ണങ്ങള്‍കൊണ്ടാണു് ചിത്രീകരണം നിര്‍വ്വഹിക്കുക. പ്രജാപീഡനം, ധര്‍മ്മവിരുദ്ധത, അടിമത്തം, നിഷ്ഠുരത ഇവയോടുള്ള വികാരോജ്ജ്വലമെങ്കിലും കലാത്മകമായി സമനിലയിലെത്തിയ പ്രതിഷേധം അദ്ദേഹത്തിനുണ്ടു്. ഈ പ്രതിഷേധത്തിന്റെ സങ്കലനത്തോടുകൂടി ആ വിരളമായ പ്രകാശം ഈ പശ്ചാത്തലത്തില്‍ സുശക്തമായി വിരാജിക്കുന്നു. ഉജ്ജ്വലമായ കോപത്തെ അദ്ദേഹം മഹനീയമായ സാഹിത്യ കലയാക്കി മാറ്റുന്നു.]

നോവല്‍ ആരംഭിക്കുകയാണു്:

‘Boom bloom, alum-bright, Lucifer of alunite! The sound of the church bells summoning people to prayer lingered on, like a humming in the ears, an uneasy transition from brightness to gloom, from gloom to brightness.’

തെക്കെ അമേരിക്കയിലെ ഒരു രാജ്യം. അതിന്റെ തലസ്ഥാനത്തുള്ള പള്ളി. ആ പള്ളിയിലെ മണിനാദം പ്രാര്‍ത്ഥനയ്ക്കു് ആളുകളെ ക്ഷണിക്കുകയാണു്. അതിന്റെ ശബ്ദമാണു് ‘ബൂം ബ്ലൂം’ എന്നൊക്കെ കേള്‍ക്കുന്നതു്. സാത്താനോടു സാദൃശ്യമുള്ള ലൂസിഫറെ വിദഗ്ദ്ധമായി പരാമര്‍ശിച്ചുകൊണ്ടു് ആസ്റ്റൂറിയാസ് പ്രകാശത്തില്‍നിന്നു് അന്ധകാരത്തിലേക്കും അന്ധകാരത്തില്‍നിന്നു് പ്രകാശത്തിലേക്കും മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ അവസ്ഥയെ കലാപരമായി അഭിവ്യഞ്ജിപ്പിക്കുന്നു. ഈ പള്ളിയുടെ മുഖമണ്ഡപത്തില്‍ യാചകര്‍ ഒരുമിച്ചുകൂടും, അന്ധകാരം നക്ഷത്രങ്ങളെ ഒരുമിച്ചു കൂട്ടുന്നതുപോലെ. വിശപ്പിനു ശമനം വരുത്തിയിട്ടു് ശേഷിച്ച പണം കൈലേസില്‍ ഏഴു കെട്ടുകള്‍ കെട്ടി സൂക്ഷിച്ചുകൊണ്ടു് അവര്‍ ഉറക്കമാവും. അവരെ ചിലപ്പോള്‍ ഗാഢനിദ്രയില്‍നിന്നുണര്‍ത്തുന്നതു് അവരുടെ കൂടെത്തന്നെയുള്ള ഒരു മൂര്‍ഖന്റെ കാതടിപ്പിക്കുന്ന നിലവിളിയായിരിക്കും. അവനെ തേനേ (Zany — സ്സാനി എന്നു് ഇംഗ്ലീഷുച്ചാരണം) എന്നാണു് അവര്‍ വിളിക്കുന്നതു്. അവന്‍ ‘അമ്മേ’ എന്നു വിളിക്കുന്നതു് സവിശേഷമായ മട്ടിലാണു്. ആരെങ്കിലും അതൊന്നു് അനുകരിച്ചാല്‍ മതി, തേനേ കോപാകുലനാകും; അനുകരിക്കുന്നവനെ വധിച്ചെന്നും വരും.

അവനും മറ്റുള്ള യാചകരും പള്ളിയുടെ പൂമുഖത്തു് ഉറങ്ങിക്കിടക്കുമ്പോള്‍ ഒരുവന്‍ അവിടെയെത്തി. നവാഗതന്‍ നിന്നു. അയാളുടെ മുഖം മന്ദസ്മിതംകൊണ്ടു ശോഭിച്ചു. കാല്‍വിരലൂന്നി മൂര്‍ഖന്റെ അടുത്തെത്തിയിട്ടു് അയാള്‍ പരിഹാസസ്വരത്തില്‍ ‘അമ്മേ’ എന്നു വിളിച്ചു. അത്രേയുള്ളു. തേനേ തന്റെ ഉപദ്രവകാരിയുടെ നേര്‍ക്കു കുതിച്ചു.അയാള്‍ക്കു് ആയുധമെടുക്കാന്‍ കഴിയുന്നതിനുമുമ്പു് അവന്‍ വിരലുകള്‍കൊണ്ടു് അയാളുടെ കണ്ണുകളെ കുത്തി, മൂക്കു് കടിച്ചുപറിച്ചു ഗുഹ്യാവയവത്തില്‍ മുട്ടുകൊണ്ടിടിച്ചു. അയാള്‍ ചലനരഹിതനായിത്തീരുന്നതുവരെ അവനിതെല്ലാം ചെയ്തുകൊണ്ടിരുന്നു. യാചകര്‍ ഭയംകൊണ്ടു് കണ്ണടച്ചു. മൂങ്ങ പറന്നുപോയി. ഉന്മാദജനകമായ പേടിയോടെ തേനേ നിഴലുകള്‍ വീണ പാതകളിലൂടെ പലായനം ചെയ്തു. മരിച്ചയാള്‍ കേണല്‍ സോണ്‍റീന്റേ ആയിരിക്കുന്നു.

‘പ്രസിഡന്റ്’ എന്ന ഈ നോവലില്‍ സുഘടിതമായ ഒരിതിവൃത്തമില്ല. സമഗ്രാധിപത്യം ജനിപ്പിക്കുന്ന ഭയം ആവിഷ്കരിക്കുന്ന നോവലില്‍ കഥാപാത്രങ്ങള്‍ക്കു് ഒറ്റപ്പെട്ട അവസ്ഥയേ ഉണ്ടായിരിക്കൂ. ഒരു കഥാപാത്രത്തിനു് മറ്റൊരു കഥാപാത്രത്തിനോടു് സംസാരിക്കാന്‍ തന്നെ പേടിയാണു്. അതിനാല്‍ ഓരോ അദ്ധ്യായവും ഒറ്റപ്പെട്ട മട്ടില്‍ നില്ക്കുന്നു. അവയിലൂടെ കടന്നുപോകുമ്പോള്‍ നമ്മളും സന്ത്രാസത്തിനു വിധേയരാവുന്നു. കാര്യമിതാണെങ്കിലും കേണലിന്റെ മരണം നോവലിലെ മറ്റു സംഭവങ്ങള്‍ക്കു് കാരണമായി ഭവിക്കുന്നു. ആ മരണത്തെ അവലംബിച്ചുകൊണ്ടു് ഇതിവൃത്തത്തിന്റെ ഒരു നേരിയ തന്തുവിനെ വേണമെങ്കില്‍ പ്രത്യക്ഷമാക്കിത്തരാം.


കേണലിനെ കൊന്നതു് തേനേ എന്ന മൂര്‍ഖനാണെന്നു് എല്ലാവര്‍ക്കുമറിയാം; പ്രസിഡന്റിനുമറിയാം. പക്ഷേ, അയാളും അയാളുടെ അനുചരനായ അഡ്വക്കേറ്റ് ജനറലും ആ സംഭവത്തെ സ്വാര്‍ത്ഥാഭിലാഷങ്ങളുടെ സാഫല്യത്തിനുവേണ്ടി ഉപയോഗിച്ചു. അഡ്വക്കേറ്റ് ജനറല്‍ ഒരടയാളം കാണിച്ചപ്പോള്‍ പൊലീസ് യാചകരുടെമേല്‍ ചാടിവീണു് മര്‍ദ്ദനമുറകള്‍ തുടങ്ങി. സത്യംപറഞ്ഞു രക്ഷപ്പെടാന്‍വേണ്ടി, മര്‍ദ്ദനമനുഭവിക്കുന്ന ആദ്യത്തെ യാചകന്‍ വിളിച്ചുപറഞ്ഞു: ‘മൂഢനായിരുന്നു. സര്‍, മൂഢനായിരുന്നു. മൂഢനായിരുന്നു. ഈശ്വരന്റെ മുമ്പില്‍ പറയാം. മൂഢന്‍, മൂഢന്‍. തേനേ, തേനേ. അവനായിരുന്നു. അവന്‍. അവന്‍.’ അതുകൊണ്ടൊന്നും ഫലമില്ല. അഡ്വക്കേറ്റ് ജനറല്‍ തനിക്കു പറയേണ്ടതു് തറപ്പിച്ചു പറയുകയായി: ‘കേണല്‍ സോണ്‍റീന്റേയെ കൊന്നതു് ആരാണെന്നു ഞാന്‍ പറയാം… ഞാന്‍തന്നെ പറയാം. ജനറല്‍ കനേലസും വക്കീല്‍ കര്‍വഹലും ആണു്.’

കറുത്ത ഷൂസ്, കറുത്ത സൂട്ട്, കറുത്ത റ്റൈ, കറുത്ത ഹാറ്റ് ഇവ ധരിച്ചാണു് പ്രസിഡന്റ് പ്രത്യക്ഷനാവുക. പല്ലുകളില്ലാത്ത മോണകള്‍ അയാള്‍ നരച്ച മീശയില്‍ മറച്ചുവച്ചു. പ്രസിഡന്റിന്റെ ‘രഹസ്യക്കാര’നാണു് ഏന്‍ഹല്‍ ഫേസ് (Angel Face).സാത്താനെപ്പോലെ സുന്ദരനും ദുഷ്ടനുമായ അയാളെ വിളിച്ചു് പ്രസിഡന്റ് പറഞ്ഞു: ‘മീഗല്‍, നിന്നെ ഞാന്‍ ഇവിടെ വരാന്‍ പറഞ്ഞതു് ഇന്നു രാത്രി ശരിയാക്കേണ്ട ഒരു കാര്യത്തിനുവേണ്ടിയാണു്. ആ കള്ളന്‍ ജനറല്‍ കനേലസിനെ അറസ്റ്റുചെയ്യാന്‍ അധികാരമുള്ളവര്‍ കല്പന നല്കിക്കഴിഞ്ഞു. നാളെ കാലത്തു് അവന്റെ വീട്ടില്‍വച്ചു് അറസ്റ്റ് ആദ്യത്തെ സംഭവമായിത്തന്നെ നടക്കും. അവന്‍ കേണലിന്റെ കൊലപാതകികളില്‍ ഒരാളാണെങ്കിലും പ്രത്യേക കാരണങ്ങളാല്‍ അവന്‍ ജയിലില്‍ പോകുന്നതു് ഗവണ്മെന്റിനു യോജിച്ച കാര്യമല്ല. അതുകൊണ്ടു് അവന്‍ ഒളിച്ചോടേണ്ടതു് അത്യാവശ്യമത്രേ. നീ പോയി അവനെ കണ്ടുപിടിക്കു്. നിന്റെ ആശയമെന്ന മട്ടില്‍, നിനക്കറിയാവുന്നതു പറഞ്ഞു് ഇന്നുരാത്രിതന്നെ ഒളിച്ചോടാന്‍ അവനെ ഉപദേശിയ്ക്കു്.’ ഈ സംഭാഷണം ജനറലും മറ്റുള്ളവരും അറിയരുതെന്നു് പ്രസിഡന്റ് താക്കീതു നല്കി. ഏന്‍ഹല്‍ ഫേസ് ജനറലിനെ കാണുന്നതു് പൊലീസിന്റെ ദൃഷ്ടിയില്‍പ്പെടരുതെന്നും അയാള്‍ ആജ്ഞാപിച്ചു.

‘Generals are the Princes of the Army’ — സൈന്യത്തിലെ രാജകുമാരന്മാരാണു് ജനറല്‍മാര്‍ — എന്നു് ജനറല്‍ കനേലസ് ഒരിക്കല്‍ പ്രസംഗിച്ചുപോയി. പ്രസിഡന്റ് അതറിഞ്ഞു. അതിന്റെ ഫലമാണു് ഈ ദുരന്തമെന്നു് കനേലസിനു് അറിയാം. എങ്കിലും താന്‍ നിരപരാധനാണെന്നു് അയാള്‍ക്കു് ഒരു തോന്നല്‍. രക്ഷപ്പെടാന്‍ ഉപദേശിക്കുന്ന ഏന്‍ഹല്‍ ഫേസിനോടു് അയാള്‍ അതു പറയുകയും ചെയ്തു. അപ്പോള്‍ പ്രസിഡന്റിന്റെ സ്നേഹഭാജനം നല്‍കുന്ന മറുപടി ‘മര്‍മ്മപ്രകാശിക’യാണു്:

‘Whether you’re guilty or innocent is irrelevant. General; what matters is whether you’re in favour or not with the President; it’s worse to be an innocent man frowned on by Government than a guilty one.’

ജനറല്‍ കനേലസിനു കമീല എന്നൊരു മകളുണ്ടു്. തന്റെ സഹോദരന്‍ ഹ്വാന്റെ കൂടെ കുറച്ചുകാലം അവള്‍ താമസിക്കട്ടെ എന്നു് കനേലസ് തീരുമാനിച്ചു. അയാള്‍ ഒളിച്ചോടി. ഏന്‍ഹല്‍ ഫേസ് — പ്രസിഡന്റിന്റെ ഉപദേശകന്‍ — അവളെ കൈക്കലാക്കുകയും ചെയ്തു. കൈക്കലാക്കിയെങ്കിലും അവള്‍ ജനറലിന്റെ സഹോദരന്റെ വീട്ടില്‍ പോകുന്നതു് അയാള്‍ക്കു് ഇഷ്ടമില്ലാത്ത കാര്യമല്ല. പക്ഷേ, അയാള്‍ കമീലയെ സ്വന്തം വീട്ടില്‍ താമസിപ്പിക്കുകയില്ല. ഗവണ്മെണ്ടിന്റെ ശത്രു കനേലസ്. അയാളുടെ മകളെ വീട്ടിലേക്ക് കൊണ്ടുവന്നിട്ട് പ്രസിഡന്റിന്റെ വിരോധം നേടുകയോ? ഒരിക്കലുമില്ല. കമീല തന്നെ അയാളുടെ വീട്ടില്‍ച്ചെന്നു് വളരെനേരം വാതിലിനു തട്ടി. റാറ്റ് — റ്റാറ്റ് — റ്റാറ്റ്; റാറ്റ് — റ്റാറ്റ് — റ്റാറ്റ്…ഒരു പ്രയോജനവുമില്ല. കമീല ഏന്‍ഹല്‍ ഫേസിനോടൊരുമിച്ചു താമസമായി. അവള്‍ അയാളുടെ ഭാര്യയായി മാറിയതില്‍ അത്ഭുതപ്പെടാനുമൊന്നുമില്ലല്ലോ.

നോബല്‍സമ്മാനം സ്വീകരിച്ചുകൊണ്ടു് ആസ്റ്റൂറിയാസ് ചെയ്ത പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു:

‘Cataclysms which engendered a geography of madness, terrifying traumas, such as the Conquest: these cannot be the antecedents of a literature of cheap compromise; and, thus our novels appear to Europeans as illogical or aberrant. They are not shocking for the sake of shock effects. It is just that what happened to us was shocking. Continents submerged in the sea, races castrated as they surged into independence to the fragmentation of the New World. As the antecedents of a literature these are already tragic.
And from there we have had to extract not the man of defeat, but the man of hope that blind creature who wanders through our songs.’
[ഉന്മാദത്തിന്റെ ‘ഭൂമിശാസ്ത്രം’ഉത്പാദിപ്പിച്ചുവിട്ട മഹാവിപത്തുകൾ, ഭയജനകങ്ങളായ ക്ഷതങ്ങള്‍, ആക്രമണംപോലെയുള്ളവ. വിലകുറഞ്ഞ ഒത്തുതീര്‍പ്പിന്റെ സാഹിത്യത്തിനു് ഇവ പൂര്‍വ്വവൃത്താന്തങ്ങളായിരിക്കാന്‍ വയ്യ. അതിനാല്‍ ഞങ്ങളുടെ നോവലുകള്‍ യൂറോപ്പിലുള്ളവര്‍ക്കു് യുക്തിരഹിതങ്ങളും ഉന്മാര്‍ഗ്ഗഗമനങ്ങളും ആയിത്തോന്നുന്നു. ഞെട്ടിപ്പിക്കാന്‍വേണ്ടി മാത്രമല്ല അവ പ്രകമ്പനസ്വഭാവം ആവഹിക്കുന്നതു്. ഞങ്ങള്‍ക്കു് എന്തു സംഭവിച്ചുവോ അതു ഞെട്ടിപ്പിക്കുന്നതായിരുന്നു — സമുദ്രത്തില്‍ മുങ്ങിയ രാഷ്ട്രങ്ങള്‍, സ്വാതന്ത്ര്യത്തിലേക്ക് ഉയര്‍ന്ന വര്‍ഗ്ഗങ്ങളുടെ വൃഷണോല്പാടനം, നൂതനലോകത്തിന്റെ ശകലീകരണം. സാഹിത്യത്തിന്റെ പൂര്‍വവൃത്താന്തങ്ങള്‍ എന്ന നിലയില്‍ ഇവ ദുരന്തപൂര്‍ണ്ണങ്ങളാണു്. ഇവയില്‍നിന്നു ഞങ്ങള്‍ക്കു വലിച്ചെടുക്കേണ്ടിയിരുന്നതു് പരാജയപ്പെടുന്ന മനുഷ്യനെയല്ല, പ്രത്യാശയുള്ള മനുഷ്യനെയായിരുന്നു; ഞങ്ങളുടെ ഗാനങ്ങളില്‍ അലഞ്ഞുതിരിയുന്ന അന്ധമായ ജീവി.]

ഈ ഉന്മാദത്തിന്റെ ‘ഭൂമിശാസ്ത്രം’ ഉത്പാദിപ്പിച്ചതു് ഡിക്ടേറ്ററന്മാരാണു്. ആസ്റ്റൂറിയാസിന്റെ ബാല്യകാലത്തു് ഗ്വാട്ടിമാലാ ഭരിച്ചിരുന്നതു് എസ്ട്രാതാ കാവ്രീറാ (Estrada Cabrera 1857-1924) എന്ന ഭയങ്കരനായിരുന്നു. അയാളുടെ ദൗഷ്ട്യം 1917 ഡിസംബര്‍ 25-ആം തീയതി അവസാനിച്ചു. അന്നാണു് അയാളെ ജയിലിലാക്കിയതു്. വിസ്തരിക്കാനായി അയാളെ കോടതിയില്‍ കൊണ്ടുവരും. അന്നു കോടതിയിലെ സെക്രട്ടറിയായിരുന്നു ആസ്റ്റൂറിയാസ്. അതുകൊണ്ടു് അയാളോടു് നേരിട്ടു് സംസാരിക്കാന്‍ ഈ മഹാസാഹിത്യകാരനു് കഴിഞ്ഞിരുന്നു. ആസ്റ്റൂറിയാസിന്റെ നോവലിലെ പ്രസിഡന്റ് എസ്ട്രാതാ കാവ്രീറാ തന്നെ. നോവലിലെ പല സംഭവങ്ങള്‍ക്കും യഥാര്‍ത്ഥ സംഭവങ്ങളോടു ബന്ധമുണ്ടു താനും.

നോവലിലെ കഥാപാത്രമായ പ്രസിഡന്റ് അന്ധകാരത്തിലെ ദുര്‍ഭൂതമെന്ന കണക്കു് മറഞ്ഞുനില്ക്കുന്നതേയുള്ളു. രണ്ടോ മൂന്നോ സന്ദര്‍ഭങ്ങളിലാണു് അയാള്‍ നമ്മുടെ മുമ്പില്‍ എത്തുന്നതു്. പ്രസിഡണ്ടിന്റെ കിങ്കരന്മാരാണു് കുത്സിതപ്രവര്‍ത്തനങ്ങളൽ മുഴുകി നമുക്കു് ത്രാസമുളവാക്കുന്നതു്. അവരില്‍ പ്രധാനന്‍ അഡ്വക്കേറ്റ് ജനറല്‍ തന്നെ. അയാളുടെ ക്രൂരകര്‍മ്മങ്ങള്‍ നമുക്കു ബോധക്കേടുണ്ടാക്കും. ജനറല്‍ കനേലസിനെ രക്ഷപ്പെടാന്‍ സഹായിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ അയാള്‍ നീന എന്ന യുവതിയെ അറസ്റ്റ്ചെയ്തു കൊണ്ടു വന്നിരിക്കുകയാണു്. നിരപരാധിയാണു് അവള്‍. അപരാധം ചെയ്യാത്ത അവളെക്കൊണ്ടു് കുറ്റം സമ്മതിപ്പിക്കാനായി അഡ്വക്കേറ്റ് ജനറല്‍ അവളുടെ വിശന്നുപൊരിയുന്ന കുഞ്ഞിനെ എടുത്തുമാറ്റി. കുഞ്ഞു് മുലപ്പാലു കിട്ടാതെ വിശന്നു് തൊണ്ടയുണങ്ങി ഞരങ്ങുന്നു. അമ്മ അതു കേള്‍ക്കുന്നു. അവള്‍ ബോധക്കേടിലേക്കും അവിടെനിന്നു ബോധത്തിലേക്കും നീങ്ങുന്നു. ഏതാണ്ടു പന്ത്രണ്ടു മണിക്കൂര്‍ നേരത്തെ പട്ടിണിക്കിടല്‍. അതിനുശേഷം ഒരു ചുണ്ണാമ്പുപ്രയോഗം. പന്ത്രണ്ടു മണിക്കൂര്‍കൂടി കഴിഞ്ഞു് അവള്‍ തടവറയില്‍ തിരിച്ചെത്തിയപ്പോള്‍ കുഞ്ഞു് മരവിച്ചു മരിക്കാറായിക്കിടക്കുന്നു. ‘Oh my son is dying. Oh my son is dying. Oh my life, my little one, my life! For God’s sake come’ എന്നൊക്കെ നിലവിളിക്കാനേ അവള്‍ക്കു കഴിഞ്ഞുള്ളു.

പ്രസിഡന്റിന്റെ സ്നേഹഭാജനമാണല്ലോ ഏന്‍ഹല്‍ഫേസ്. താന്‍ എന്നും അങ്ങനെതന്നെ കഴിയുമെന്നും അയാള്‍ വിചാരിച്ചിരുന്നു. ഒരു ദിവസം പ്രസിഡന്റ് അയാളെ വിളിച്ചു പറഞ്ഞു, വാഷിങ്ടനില്‍ ദൗത്യവുമായി പോകണമെന്നു്. ആഹ്ലാദത്തോടെ, അഭിമാനത്തോടെ അയാള്‍ യാത്രയായി. പക്ഷേ, പകുതിവഴിക്കുവച്ചു് പ്രസിഡന്റിന്റെ വേറെ ചില കിങ്കരന്മാര്‍ അയാളെ അറസ്റ്റ് ചെയ്തു് കാരാഗൃഹത്തിലാക്കി. ഏന്‍ഹല്‍ ഫേസിന്റെ ഛായയുള്ള വേറൊരുവന്‍ അയാളുടെ കൈയിലിരുന്ന രേഖകളും പ്രമാണങ്ങളും കൈക്കലാക്കിക്കൊണ്ടു് യാത്ര തുടര്‍ന്നു. വാഷിങ്ടനിലേക്കു തന്നെയാണു് രണ്ടാമത്തെ ഏന്‍ഹല്‍ഫേസ് പോയതു്. സാക്ഷാല്‍ ഏന്‍ഹല്‍ ഫേസിനെക്കുറിച്ച് ഉടനെയാരും കേട്ടില്ല. അയാളെ കാത്തിരുന്ന ഭാര്യ വാഷിങ്ടനില്‍ അയാള്‍ ചെന്നതായി അറിഞ്ഞു. അവിടെനിന്നു് അയാള്‍ കിഴക്കന്‍ ദിക്കുകളിലേക്കു പോയതായി മനസ്സിലാക്കി. അത്രതന്നെ. ജനറല്‍ കനേലസ് കാട്ടില്‍ താമസിക്കുന്ന ചിലരുടെ സഹായത്തോടെ അടുത്ത രാജ്യത്തിലേക്കു കടന്നു. ഒരുദിവസം മകള്‍ കമീല കേട്ടു അച്ഛന്‍ നിര്യാതനായെന്നു്. ഏന്‍ഹല്‍ഫേസ് 17-ആം നമ്പര്‍ തടവുകാരനാണു്. രണ്ടു മണിക്കൂര്‍ നേരം അയാള്‍ക്കു സൂര്യപ്രകാശം കിട്ടും. 22 മണിക്കൂര്‍നേരം ഇരുട്ടു്. ഒരു ടിന്‍ സൂപ്പു്, ഒരു ടിന്‍ മലം. ഇതാണു് അണ്ടര്‍ഗ്രൗണ്ട് സെല്ലിലെ ജീവിതം. കാലം കഴിഞ്ഞു. 17-ആം നമ്പര്‍ തടവുകാരന്‍ മരിച്ചു. മരണകാരണം മരണസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നതു് ഇങ്ങനെയാണു്: (Died of infectious dysentery — പകരുന്ന വയറുകടി പിടിച്ചുമരിച്ചു.)

1967-ല്‍ നോബല്‍സമ്മാനം കിട്ടിയപ്പോള്‍ ആസ്റ്റൂറിയാസ് പാരീസിലെ ഗ്വാട്ടിമാലന്‍ അമ്പസ്സഡറായിരുന്നു. അദ്ദേഹത്തിനു സ്വാഗതമാശംസിച്ചുകൊൻട് സ്വീഡിഷ് അക്കാഡമി സെക്രട്ടറി പറഞ്ഞു:‘we take pleasure in welcoming you as a messenger from Latin America, its people, its spirit and its future’ — ‘ലാറ്റിന്‍ അമേരിക്കയുടെയും അതിന്റെ ജനതയുടേയും അതിന്റെ ചൈതന്യത്തിന്റേയും അതിന്റെ ഭാവിയുടേയും സന്ദേശവാഹകനായി അങ്ങയെ സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ക്ക് ആഹ്ലാദമുണ്ടു്.’ ആസ്റ്റൂറിയാസ് ലാറ്റിന്‍ അമേരിക്കയുടെ മാത്രം സന്ദേശവാഹകനല്ല. അദ്ദേഹത്തിന്റെ നോവല്‍ ആ സത്യമാണു് വിളംബരം ചെയ്യുന്നതു്. ഇരുപതാം ശതാബ്ദത്തില്‍ ലാറ്റിന്‍ അമേരിക്കയിലും മറ്റു സ്ഥലങ്ങളിലും പ്രത്യക്ഷരായ ഡിക്ടേറ്ററന്മാരുടെ പ്രതീകമായിട്ടാണ് ഈ നോവലിലെ പ്രസിഡന്റ് നമ്മുടെ മുമ്പില്‍ വന്നുനില്ക്കുന്നതെങ്കിലും അയാള്‍ ലോകത്തെമ്പാടുമുള്ള സമഗ്രാധിപത്യത്തിന്റെ ശാശ്വതമായ പ്രതീകമാണു്. അയാളെ കാണുമ്പോള്‍ നാം വിറക്കുന്നു. തികഞ്ഞ വ്യക്തിത്വമുള്ള കഥാപാത്രമാണു് പ്രസിഡന്റ്. എങ്കിലും അയാള്‍ ഒരാശയത്തിനു പ്രാതിനിധ്യം വഹിക്കുന്നു. അങ്ങനെ നോവലിനു് സാര്‍വലൗകികത്വം എന്ന സ്വഭാവം കൈവരുന്നു.ഇതു് ഉളവാക്കുന്നതു് ഭാവനയുടെ പ്രവര്‍ത്തനമാണു്. ലാറ്റിന്‍ അമേരിക്കയിലെ മൂന്നു ഭാവനാശാലികളാണ് ഹോര്‍ ഹ ലൂയിസ് ബോര്‍ഹസ്, ഗാബ്രിയേല്‍ ഗാര്‍തിയ മാര്‍ക്വിസ്, മീഗല്‍ ഏന്‍ഹല്‍ ആസ്റ്റൂറിയാസ് എന്നിവര്‍. ഇവരില്‍ ആരാണു് അദ്വിതീയന്‍ എന്നു് എനിക്കു നിര്‍ണ്ണയിക്കാന്‍ വയ്യ. എന്താണു ഭാവന? അതു ഭാവസംദൃബ്ധതയല്ലെന്നു് (Sensibility) കോളിങ്‌വുഡ്ഢ് പറയുന്നു. അതു പ്രജ്ഞയല്ലെന്നും (intellect) അദ്ദേഹത്തിനു മതമുണ്ടു്. ഭാവന മനസ്സിന്റെ ഒരു പ്രവര്‍ത്തനമാണു്; അതു സത്യമാണു്, ജ്ഞാനമാര്‍ഗ്ഗമാണു്. യഥാര്‍ത്ഥമായ വികാരത്തെയാണു് അതാവിഷ്കരിക്കുന്നതു്. കോളിങ്‌വുഡ്ഢിന്റെ ഈ മതം അംഗീകരിച്ചാല്‍ ആസ്റ്റൂറിയാസ് യഥാര്‍ത്ഥമായ വികാരത്തെ-ഭയമെന്ന വികാരത്തെ — ആവിഷ്കരിച്ചു് സത്യാത്മകമായ ഒരു പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതായി നമുക്കു കാണാന്‍ കഴിയും. ആ പ്രപഞ്ചം ജ്ഞാനമാര്‍ഗ്ഗത്തിലൂടെയാണു് രൂപംകൊള്ളുന്നതു്. നോവല്‍ വായിച്ചുകഴിയുമ്പോള്‍ ജനാധിപത്യത്തിന്റെ മനോഹാരിതയെക്കുറിച്ചു നാം ബോധമുള്ളവരായി മാറുന്നു. ആ ബോധം നമുക്കു മാനസികോന്നമനം ഉളവാക്കുന്നു. കൊടുങ്കാട്ടിന്റെ ദര്‍ശനം ഭയം ജനിപ്പിക്കാം. എങ്കിലും ആ ഭയം മനസ്സിന്റെ ഉന്നമനത്തിനാണു് സഹായിക്കുന്നത്. ‘പ്രസിഡന്റ്’ അനുഷ്ഠിക്കുന്ന കൃത്യവും അതുതന്നെ.

പ്രതിപാദ്യവിഷയത്തിലോ രൂപശില്പത്തിലോ അതുവരെയുള്ള സാഹിത്യകൃതികളില്‍നിന്നു വിഭിന്നമായ ഒരു നൂതനത്വം കലാകാരന്‍ പ്രത്യക്ഷമാക്കുമ്പോള്‍ ആ കലാകാരനെ ‘ഒറിജിനല്‍’ (മൗലികത്വമുള്ളയാള്‍) എന്നു് ആളുകള്‍ വിളിക്കും. രചനാരീതി, വാങ്മയചിത്രനിവേശനം ഇവയിലൊക്കെ ഈ അഭിനവത്വം കാണാം. ആ അളവുകോല്‍ വച്ചു നോക്കുമ്പോള്‍ ആസ്സൂറിയാസ് തികച്ചും മൗലികപ്രതിഭയുള്ള കലാകാരനാണെന്നു് നമുക്കു് ഗ്രഹിക്കാന്‍ കഴിയും.

ജനറല്‍ കനേലസിന്റെ കൂടെ ഒരഭിഭാഷകനേയും അറസ്റ്റുചെയ്തല്ലോ. അയാളെ കാണാന്‍ സഹധര്‍മ്മിണി പോകുന്നതിനെ ആസ്റ്റൂറിയാസ് വര്‍ണ്ണിക്കുന്നു. ആ വര്‍ണ്ണന വായിച്ചാല്‍ ഏതുവിധത്തിലുള്ള കലാസങ്കേതത്തിലാണു് മഹായശസ്ക്കനായ ഈ നോവലിസ്റ്റിനു് താല്പര്യമെന്നതു് വ്യക്തമാകും. അവള്‍ കുതിരവണ്ടിയിലിരിക്കുകയാണു്. വണ്ടി വളരെ വേഗത്തില്‍ പോകുന്നെങ്കിലും അതു നീങ്ങുന്നില്ലെന്നു് അവള്‍ക്കു തോന്നുന്നു:

Faster, faster, faster,…she snatched the whip from the driver, she must save her husband. The horses increased their speed under her cruel lashing…The whip scorched their flanks save her husband…They ought to be there by now…But the carriage would not move she could feel that it wasn’t moving, the wheels were revolving round the sleeping axles without advancing at all; they were standing still in the same place…Yet she must save her husband…yes. yes, yes, yes, yes…her hair had come down — save him-her blouse came unfastened — save him.

ഈ സര്‍റീയലിസ്റ്റ് ടെക്നിക് അവളുടെ ഉല്ക്കണ്ഠയെ അഭിവ്യഞ്ജിപ്പിക്കുന്നു. അതു വായനക്കാരായ നമ്മളിലേക്കു പകര്‍ന്നിട്ടു് വണ്ടിക്കു വേഗം പോരെന്ന തോന്നല്‍ നമുക്കും ഉളവാക്കുന്നു.

ആശുപത്രിയില്‍ കിടക്കുന്ന രോഗികള്‍ ആരോഗ്യത്തെക്കുറിച്ചു സംസാരിക്കുന്നതുപോലെ തടവറയില്‍ കിടക്കുന്ന ചിലര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചു സംസാരിക്കുന്നു. അവരില്‍ ഒരു കഥാപാത്രത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടു് ഞാന്‍ ഈ ലേഖനം അവസാനിപ്പിക്കട്ടെ.

‘കൂട്ടുകാരെ, നമുക്കു സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രത്യാശയില്ല. ഈശ്വരന്‍ തീരുമാനിക്കുന്നതുവരെ നാം ഇതു സഹിക്കണം. ഈ രാജ്യത്തിന്റെ നന്മ ആഗ്രഹിച്ച ഈ പട്ടണത്തിലെ ആളുകള്‍ ഇപ്പോള്‍ വിദൂരതയിലാണു്. അവരില്‍ ചിലര്‍ ഏതോ വിദേശത്തു് ഭവനങ്ങള്‍ക്കു വെളിയില്‍ നിന്നു തെണ്ടുകയാണു്. മറ്റുള്ളവര്‍ പൊതുവായ ശവക്കുഴിയില്‍ അഴുകുന്നു. ഈ പട്ടണത്തിലെ പാതകളില്‍ക്കൂടെ നടക്കാന്‍ ആരും ധൈര്യപ്പെടാത്ത ദിവസം വന്നു ചേരും. മരങ്ങളില്‍ പഴയപോലെ കനികള്‍ ഇല്ല. ധാന്യത്തിനു മുമ്പുള്ളതുപോലെ പോഷകശക്തിയില്ല. ഉറക്കം അത്രകണ്ടു വിശ്രമദായകമല്ല; ജലം മുമ്പുള്ളതുപോലെ ആശ്വാസം നല്‍കുന്നില്ല. വായു ശ്വസിക്കാന്‍ കൊള്ളുകില്ല. മഹാമാരികള്‍ക്കു ശേഷം പ്ലേഗുകള്‍ വരുന്നു. പ്ലേഗുകള്‍ക്കുശേഷം മഹാമാരികളും. താമസിയാതെ ഭൂകമ്പം നമ്മെയെല്ലാം ഇല്ലാതാക്കും. നമ്മുടെ വര്‍ഗ്ഗം നശിച്ചെന്നു് എന്റെ കണ്ണൂകള്‍ പറയുന്നു! ഇടിവെട്ടുമ്പോള്‍ അതു് അന്തരീക്ഷത്തില്‍നിന്നുള്ള നിലവിളിയായി മാറുന്നു: ‘നിങ്ങള്‍ തിന്മയുളളവരാണു്, പാപചേതസ്സുകളാണു്, ദുഷ്ടതയ്ക്കു കൂട്ടുനില്ക്കുന്നവരാണു്.’ പ്രാണാന്തകങ്ങളായ വെടിയുണ്ടകളേറ്റു് ആയിരക്കണക്കിനു് ആളുകളുടെ തലച്ചോറുകള്‍ നമ്മുടെ തടവറഭിത്തികളില്‍ ചിതറി വീണു കഴിഞ്ഞു. നമ്മുടെ മാര്‍ബിള്‍ കൊട്ടാരങ്ങള്‍ ദോഷമറ്റ രക്തംകൊണ്ടു നനഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യമന്വേഷിച്ചു് എവിടേക്കാണു് കണ്ണൂകള്‍ തിരിക്കുക.’