close
Sayahna Sayahna
Search

ശൂന്യത തന്നെ ഈശ്വരൻ


ശൂന്യത തന്നെ ഈശ്വരൻ
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ഫ്രഞ്ചുവിപ്ലവം അതിന്റെ സന്തതികളെ തിന്നൊടുക്കി എന്നതു് എല്ലാ ചരിത്രകാരന്മാരും പറയുന്ന വസ്തുതയാണു്.ഈ സന്താനങ്ങളില്‍ പ്രമുഖരായിരുന്നു റോബസ്പ്യേറും മറായും ദാങ്താങും (Robespierre, Marat, Danton). ഈ മുന്നുപേരും അപരാധം ചെയ്യാത്ത ആയിരക്കണക്കിനുള്ള ആളുകളെ ‘ഗിലറ്റീന്‍’ ചെയ്തു. വിപ്ലവം നടന്ന കാലത്തു് ആളുകളുടെ കഴുത്തു കണ്ടിക്കുന്നതിനുവേണ്ടി ഉപയോഗിച്ച ഒരു ഉപകരണമായിരുന്നു ഗിലറ്റീന്‍. അതിന്റെ മുകളില്‍ ഭയജനകമായ ഒരു കത്തി. താഴെ ദ്വാരമുള്ള ഒരു പലക. പലകയിലെ ദ്വാരത്തിലൂടെ വധിക്കപ്പെടേണ്ടവന്റെ തല കടത്തുന്നു. ഒരു ചരടു് അഴിച്ചുവിടുമ്പോള്‍ കത്തി ഈക്കോടെ താഴത്തേക്കു് വന്നു് ആളിന്റെ തലയും ഉടലും വേര്‍പെടുത്തുന്നു. തല അപ്പുറത്തുവച്ച കുട്ടയില്‍ വീഴും. ഉടലു് ഇപ്പുറത്തും. ഇങ്ങനെ ആയിരമായിരം ആളുകളുടെ ശീര്‍ഷച്ഛേദം നടത്തിയവരാണു് റോബസ്പ്യേറും മറായും ദാങ്താങും. പക്ഷേ, ഏതു പ്രവര്‍ത്തനത്തിനും പ്രതിവര്‍ത്തനമുണ്ടല്ലോ. ഈശ്വരന്‍ ഇല്ലെങ്കില്‍ വേണ്ട. ആക്ഷനു് റീയാക്ഷനുണ്ടു്. 1794-ജൂലൈ 28-ആം നു- റോബസ്‌പ്യേറിന്റെ തല മുറിച്ചു, അദ്ദേഹത്തിന്റെ ശത്രുക്കള്‍. മറായെ ഒരു സ്ത്രീ കുത്തിക്കൊന്നു. 1793 ഏപ്രിന്‍ 5-ആം തീയതി ‘കണ്‍വെന്‍ഷന്‍’ ദാങ്താങിനെ വധശിക്ഷയ്ക്ക് വിധിച്ചു. വിധി കേട്ടയുടനെ ദാങ്താങ് ഉദ്ഘോഷിക്കുകയായി “നീചനായ റോബസ്‌പ്യേര്‍! ഗിലറ്റീന്‍നിന്നെയും വിളിക്കും. വിളിക്കും. നീ എന്റെ പിറകേവരും.” ദാങ്താങിന്റെ ഭവിഷ്യത്കഥനം ശരിയായിരുന്നു. ഏതാനും മാസങ്ങള്‍ മാത്രമേ റോബസ്‌പ്യേറിനു് പിന്നീടു് ജീവിതമുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ മുറിച്ചെടുത്ത തല വധകര്‍ത്താവു് ഉയര്‍ത്തിക്കണിച്ചപ്പോള്‍ പ്രേക്ഷകര്‍ ആഹ്ലാദം കൊണ്ടു തുള്ളിച്ചാടി. വിപ്ലവസന്തതികളില്‍ പ്രധാനരായ ഈ മൂന്നു പേരില്‍ ഒരാളുടെ ജീവിതത്തെ — ദാങ്താങിന്റെ ജീവിതത്തെ — കലാത്മകമായി ആവിഷ്കരിക്കുന്ന ഒരു നാടകം വിശ്വസാഹിത്യത്തിലുണ്ടു്; ബുക്ഹ്‌നര്‍ എഴുതിയ “ദാങ്താങിന്റെ മരണം” ആധുനികങ്ങളായ എക്സിസ്റ്റെന്‍ഷ്യലിസ്റ്റ് നാടകങ്ങളുടെയും വിശ്വവിഖ്യാതനായ ബ്രക്ക്‌ഹ്‌ത്തിന്റെ എപ്പിക്ക് നാടകങ്ങളുടെയും മുന്നോടിയായി പരിഗണിക്കപ്പെടുന്ന ഈ കൃതി ഉജ്ജ്വലമായ ഒരു ‘മാസ്റ്റര്‍ പീസാ’ണു്. ക്ലാസിക്കല്‍ നാടകങ്ങളില്‍ കൗതുകമുള്ളവരും ഈ രത്നത്തിന്റെ കാന്തികണ്ടേ മതിയാവൂ. അല്ലെങ്കില്‍ നമ്മള്‍ കാണേണ്ടതെല്ലാം കാണുന്നില്ലെന്നു പറയേണ്ടതായിവരും.

ആദ്യമായി പറയട്ടെ. ചരിത്രപുരുഷനായ ദാങ്താങല്ല നാടകത്തിലെ ദാങ്താങ്. വിപ്ലവഗവണ്മെന്‍റിന്റെ നിയമമന്ത്രിയായി ദാങ്താങ് നിയമിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു് മുപ്പത്തിമൂന്നു വയസ്സേ ഉണ്ടായിരുന്നുള്ളു. രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ അദ്ദേഹം വധിക്കപ്പെട്ടു. വിരൂപനായിരുന്നു ഈ വിപ്ലവകാരി. പക്ഷേ ഉന്നതകായനായ ചിന്തകള്‍ ആവിഷ്കരിക്കുമ്പോള്‍ ആളുകള്‍ ഇളകിപ്പോയിരുന്നു.സഭ്യമല്ലാത്ത നേരമ്പോക്കുകള്‍ പറയുകയും കേള്‍ക്കുകയും ചെയ്തു് രസിക്കാനും സുന്ദരികളെ തേടിപ്പോയി അവരെ പാട്ടിലാക്കാനും എന്തെന്നില്ലാത്ത കൗതുകമായിരുന്നു ദാങ്താങിനു്. പെട്ടെന്നു കോപം വരും അദ്ദേഹത്തിനു്; അതുപോലെ അതു് തണുക്കുകയും ചെയ്യും. ഏതു കുറവും ക്ഷമിച്ചിരുന്ന ദാങ്താങ് ചരിത്രത്തില്‍ കുപ്രസിദ്ധമായിക്കഴിഞ്ഞ “സെപ്റ്റംബര്‍ മാസക്കര്‍” എന്ന കൂട്ടക്കൊലപാതകത്തിനു് നേതൃത്വം വഹിച്ചു. ത്യാഗോജ്ജ്വലമായ ജീവിതമല്ല അദ്ദേഹം നയിച്ചതു്. ധാരാളം പണം സമ്പാദിക്കാന്‍ ഈ രാഷ്ട്രീയ നേതാവിനു് ഒരു മനസ്സാക്ഷിക്കുത്തും ഇല്ലായിരുന്നു. രാജാവിന്റെ കൈയില്‍ നിന്നുപോലും ഈ വിപ്ലവകാരി പണം വാങ്ങിച്ചിരുന്നത്രെ. അതൊക്കെക്കൊണ്ടാവണം അദ്ദേഹം കുറ്റക്കാരനാണെന്നു് കോടതി വിധിച്ചതു്. റോബസ്പ്യേറിന്റെ ‘കറുത്തകൈ’ അതിന്റെ പിന്നില്‍ ഉണ്ടായിരുന്നു. ദാങ്താങ് അതറിഞ്ഞു. എങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. “ഈ മാസം കഴിയുന്നതിനു മുന്‍പു് എന്റെ ശത്രുക്കളെ ആളുകള്‍ പിച്ചിച്ചീന്തും” എന്നാണു് അദ്ദേഹം കോടതിയോടു പറഞ്ഞതു്. ഗിലറ്റീന്‍ ഇരിക്കുന്നിടത്തേക്കുള്ള പടികള്‍ കയറിയപ്പോള്‍ ദാങ്താങ് ഭാര്യയെക്കുറിച്ചു് ഓര്‍മ്മിച്ച് അല്പം വികാരംകൊണ്ടു. പക്ഷേ, നിയന്ത്രണം വീണ്ടെടുത്തു് അദ്ദേഹം സ്വയം പറഞ്ഞു “വരൂ, ദാങ്താങ്; ദൗര്‍ബല്യം പാടില്ല.” ആരാച്ചാരെ നോക്കി അദ്ദേഹം പറഞ്ഞതു് ഇങ്ങനെയാണു്: “എന്റെ തല ജനങ്ങളെ കാണിക്കൂ അതിനു വിലയുണ്ടു്.”

ചരിത്രകാരന്‍ നല്‍കുന്ന ദാങ്താങിന്റെ ചിത്രമാണിതു്. ഈ ചിത്രം സജീവമാകണമെങ്കില്‍ അതു് നാടകക്കാരന്റെ കൈയില്‍വന്നേ മതിയാവൂ എന്നു് വിശ്വസിച്ച കലാകാരനാണു് ബുക്ഹ്‌നര്‍. അതുകൊണ്ടു് അദ്ദേഹം നാടകത്തില്‍ ചില വ്യതിയാനങ്ങള്‍ വരുത്തി. ചില സാങ്കല്പിക കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ചരിത്രപുരുഷന്മാരെക്കൊണ്ടു് ബുഖ്‌നര്‍ സംസാരിപ്പിക്കുന്നുണ്ടു്. പക്ഷേ, നാടകത്തിലുള്ള അവരുടെ ആ സംസാരം മുഴുവന്‍ യഥാര്‍ത്ഥജീവിതത്തില്‍ അവര്‍ നിര്‍വ്വഹിച്ചതാണോ എന്നു് സംശയമുണ്ട്. ഇതാണു് യാഥാര്‍ത്ഥ്യവും നാടകവും തമ്മിലുള്ള ബന്ധം. എന്നാലും നാടകം വായിച്ചുതുടങ്ങുമ്പോള്‍ നമ്മള്‍ അതിലെ വാക്കുകളിലൂടെ മറ്റൊരു മണ്ഡലത്തിലെത്തുന്നു കലയുടെ തേജസ്സാര്‍ന്ന മണ്ഡലമാണതു്. അവിടെ സ്വൈരസഞ്ചാരം ചെയ്തിട്ട് നാം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ മണ്ഡലത്തില്‍ തിരിച്ചെത്തുമ്പോള്‍, ഒരു ഇരുപത്തിയൊന്നു വയസ്സുകാരന്‍ ഈ അത്ഭുതം സൃഷ്ടിച്ചതെങ്ങനെയെന്നു് ആലോചിച്ചു് മഹാത്ഭുതത്തില്‍ വീണുപോകും. 1813-ല്‍ ജര്‍മ്മനിയില്‍ ജനിച്ച ബുക്ഹ്‌നര്‍ ഇരുപത്തിനാലാമത്തെ വയസ്സില്‍ ചരമം പ്രാപിച്ചു. മൂന്നു നാടകങ്ങളും ഒരു ചെറുകഥയും മാത്രമേ അദ്ദേഹം എഴുതിയുള്ളു. അവയില്‍ ആദ്യത്തേതാണ്“ദാങ് താങിന്റെ മരണം”. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ രചിച്ച ഒരു നാടകത്തിനു് ഇത്രത്തോളം മഹനീയതയുണ്ടെങ്കില്‍ പില്ക്കാലത്തു് ഉണ്ടാകുമായിരുന്ന കൃതികള്‍ക്കു് ഏതു വിധത്തിലുള്ള മാഹാത്മ്യം കൈവരുമായിരുന്നു എന്ന കാര്യം നമുക്കു് ഊഹിക്കാവുന്നതേയുള്ളൂ. അനന്തമായ കാലത്തിലെ ആവര്‍ത്തിക്കപ്പെടാത്ത ഉജ്ജ്വലനിമിഷം എന്നു് വിശേഷിപ്പിക്കപ്പെടുന്ന ഷേക്സ്പിയറിന്റെ ആദ്യത്തെ കൃതി (The Comedy of Errors) ആണെന്നുള്ളത് നാം വിസ്മരിക്കരുതു്. അതു വിസ്മരിച്ചില്ലെങ്കില്‍ നമുക്കു് ബുക്ഹ്‌നറെ കൂടുതല്‍ ബഹുമാനിക്കാന്‍ കഴിയും.

ദാങ്താങും അദ്ദേഹത്തിന്റെ ഭാര്യയും സംസാരിച്ചുകൊണ്ടിരിക്കുന്ന രംഗത്തോടുകൂടിയാണു് നാടകത്തിലെ ഒന്നാമത്തെ അങ്കം ആരംഭിക്കുന്നതു്. ബുക്‌ഹ്നറുടെ ദാങ്താങ് തകര്‍ന്ന മനുഷ്യനാണു്. അദ്ദേഹത്തില്‍നിന്നു് ജീവിതത്തിന്റെ ശക്തി മുഴുവന്‍ വാര്‍ന്നുപോയിരിക്കുന്നു. ഈശ്വരവിശ്വാസമോ നിരീശ്വരത്വമോ ഉല്‍ക്കടവികാരമോ ദൃഢപ്രത്യയം നല്‍കാറുണ്ടു്. അതു് മനുഷ്യനെ കര്‍മ്മപഥത്തിലേക്കു് തള്ളിവിടും. അയാള്‍ അപ്പോള്‍ സാഹസിക കര്‍മ്മങ്ങള്‍ അനുഷ്ഠിക്കും. ഇതൊന്നും നാടകത്തിലെ ദാങ്താങിനു് ഇല്ല. അദ്ദേഹം ഏകാന്തതയുടെ ദുഃഖത്തില്‍ പെട്ടിരിക്കുന്നു. “എന്നെ വെറുതേ വിട്ടേക്കു” എന്ന മട്ടാണു് അദ്ദേഹത്തിനു്. “ശവക്കുഴിയെയെന്നപോലെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു”വെന്നാണു് ദാങ്താങ് ഭാര്യയോടു പറയുന്നത്. അതുകേട്ട് അവള്‍ “ഹോ” എന്നു പറഞ്ഞു തല തിരിച്ചുകളയുന്നു. അപ്പോള്‍ ദാങ്താങ് വീണ്ടും അറിയിക്കുകയാണു്: “അരുതു്. തലതിരിച്ചുകളയരുതു്…! ഞാന്‍ പറയുന്നതു കേള്‍ക്കൂ. ശവക്കുഴിയില്‍ ശാന്തതയുണ്ടെന്നാണു് എല്ലാവരുടേയും മതം. അപ്പോള്‍ കുഴിയിലിട്ടുമൂടുകയെന്നു പറഞ്ഞാല്‍ വിശ്രമിക്കുക എന്നാണു് അര്‍ത്ഥം. അതു ശരിയാണെങ്കില്‍ ഞാന്‍ നിന്റെ മടിയില്‍ കിടക്കുമ്പോള്‍ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു മനോഹരമായ ശവക്കുഴിയേ! നിന്റെ ചുണ്ടുകള്‍ ശവസംസ്കാര സന്ദര്‍ഭത്തില്‍ മണികളാണു്.നിന്റെ ശബ്ദം എന്റെ മരണമണിനാദമാണു്. നിന്റെ വക്ഷസ്സ് എന്റെ ശവക്കുഴിയുടെ മുകളിലുള്ള മണ്‍കൂനയാണു്. നിന്റെ ഹൃദയം എന്റെ ശവപ്പെട്ടിയും.” തന്റെ സഹധര്‍മ്മിണിയെ സ്നേഹമില്ലാഞ്ഞിട്ടല്ല ദാങ്താങ് ഇങ്ങനെ പറയുന്നതു്. മരണം നല്‍കുന്ന ശാന്തതയ്‌ക്കും സ്നേഹം നല്‍കുന്ന ശാന്തതയ്‌ക്കും തമ്മില്‍ അദ്ദേഹം ഒരു വ്യത്യാസവും കല്പിക്കുന്നില്ല. അതുതന്നെയാണു് ഈ പ്രസ്താവത്തിനു് കാരണം. ഇരുപതാം ശതാബ്ദത്തില്‍ എക്സിസ്റ്റെന്‍ഷ്യല്‍ ചിന്താഗതിയെ എത്ര വിദഗ്‌ദ്ധമായി ബുക്ഹ്‌നര്‍ 1835-ല്‍ തന്നെ കണ്ടെത്തിയിരിക്കുന്നു! “മനുഷ്യന്‍ തിരയുടെ മുകളിലുള്ള പതയാണു്; മഹത്വം തികഞ്ഞ യാദൃശ്ചികത്വമാണു്; പ്രതിഭയുണ്ടെന്നുള്ള ‘വീരവാദം’ അയവില്ലാത്ത നിയമത്തോടുള്ള പരിഹാസ്യമായ സംഘട്ടനമാണു്.” ഇങ്ങനെ ഉദ്ഘോഷിച്ച ബുക്ഹ്നര്‍ മനുഷ്യന്റെ ഇച്ഛാശക്തിയെ നിന്ദിച്ചു് ദൈവായത്തതയ്ക്കു് പരമപ്രാധാന്യം കല്പിക്കുകയാണെന്നതു് വ്യക്തം. ദൈവായത്തത എന്നു പറഞ്ഞതുകൊണ്ടു് ഈ നാടകക്കാരന്‍ ഈശ്വരവിശ്വാസിയാണെന്നു് കരുതേണ്ടതില്ല. ബുക്‍ഹ്നര്‍ നിരീശ്വരനായിരുന്നു; അദ്ദേഹത്തിന്റെ കഥാപാത്രമായ ദാങ്താങും അങ്ങനെതന്നെ. ചരിത്രം ദാങ്താങിനെയും റോബസപ്യേറിനെയും മറായെയും ഉയര്‍ത്തിക്കൊണ്ടുവരുന്നു. അതുപോലെ താഴെത്തള്ളിയിടുകയും ചെയ്യുന്നു. മനുഷ്യനു നിയന്ത്രിക്കാനാവാത്ത ഏതോ ശക്തിവിശേഷമുണ്ടു്. അത് അവനെ കര്‍മ്മപദ്ധതിയിലേക്കു് എടുത്തെറിയുന്നു. അങ്ങനെ എടുത്തെറിയുമ്പോള്‍ ആ ശക്തിവിശേഷത്തിന്റെ പ്രതിഷേധാര്‍ഹമായ സ്വഭാവം അവനറിയുന്നില്ല. കാലം കഴിയുമ്പോള്‍ മാത്രമേ അതറിയൂ.

റോബസ്പ്യേറും മറ്റു ശത്രുക്കളും തനിക്കെതിരായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും അവര്‍ തന്നെ ഗിലറ്റീനിലേക്കു നയിക്കുമെന്നും ദാങ്താങിനു് അറിയാം. എങ്കിലും അദ്ദേഹം അനങ്ങുന്നില്ല. അസാധാരണമായ ശക്തിയാലും അതിരറ്റ ഉത്സാഹത്താലും അനുഗ്രഹീതനായിരുന്നല്ലോ ദാങ്താങ്. പിന്നെന്തുകൊണ്ടാണു് അദ്ദേഹം ജഡതയാര്‍ന്നു കിടന്നുപോയതു്. ചരിത്രത്തിന്റെ ദൈവായത്തത എന്നു മാത്രമേ സമാധാനം നല്‍കാനുള്ളു. അതിന്റെ ആഘാതമേറ്റു കഴിഞ്ഞാല്‍ ഒരു നേതാവിനും ഒന്നും ചെയ്യാന്‍ സാദ്ധ്യമല്ല എന്നല്ല ജീവിതത്തിലെ ഓരോ സംഭവവും വിരസമായി, ആവര്‍ത്തനാത്മകമായി തോന്നുകയും ചെയ്യും. ദാങ്താങ് പറയുന്നു: ‘ആദ്യമായി ഷർട്ടിടുക, പിന്നീടു് കാലുറയിടുക.രാത്രി കിടക്കയിലേക്കു് ഇഴഞ്ഞു കയറുക. നേരം വെളുക്കുമ്പോള്‍ അതില്‍നിന്നു് ഇറങ്ങിപ്പോവുക, എപ്പോഴും ഒരു കാലു് മറ്റേക്കാലിനു മുന്‍പായി വയ്ക്കുക — ഇതൊക്കെ എത്ര മുഷിപ്പനാണു്. ഇതു് മാറുമെന്നു് വിചാരിക്കാനും സാദ്ധ്യമല്ല. നമ്മള്‍ക്കു മുന്‍പു് കോടിക്കണക്കിനാളുകള്‍ ഇങ്ങനെ പ്രവർത്തിച്ചു, നമുക്കുശേഷം കോറ്റിക്കണക്കിന് ആളുകൾ ഇങ്ങനെ പ്രവര്‍ത്തിക്കുകയും ചെയ്യും. ഇതു മനസ്സിലാക്കുന്നതു് എത്ര ഖേദകരം!’ ദാങ്താങ് ഇങ്ങനെ പറയുന്നത് കേട്ടപ്പോള്‍ മറ്റൊരു കഥാപാത്രം ഉദ്ഘോഷിച്ചു: — ‘നിങ്ങള്‍ ശിശുവിനെപ്പോലെ സംസാരിക്കുന്നു.’ അതിനുള്ള അദ്ദേഹത്തിന്റെ മറുപടി‘മരിക്കുന്നവര്‍ ശിശുക്കളെപ്പോലെ പെരുമാറും’. എന്നായിരുന്നു. ഇതിനുശേഷമുള്ള ദാങ്താങിന്റെ പ്രസ്താവം മര്‍മ്മ പ്രകാശികയായി വര്‍ത്തിക്കുന്നു: ‘റോബസ്പ്യേര്‍ വിപ്ലവത്തിന്റെ സാഹസികതയാണു്. നിങ്ങള്‍ക്കു സാഹസികതയെ മായ്ച്ചുകളയാന്‍ പറ്റില്ല…ഞങ്ങള്‍ വിപ്ലവമുണ്ടാക്കിയില്ല. വിപ്ലവമാണു് ഞങ്ങളെ നിര്‍മ്മിച്ചതു്. മറ്റുള്ളവരെ ഗിലറ്റീനിലേക്കു നയിക്കുന്നതിനുപകരം ഞാന്‍ തന്നെ ഗിലറ്റീന്‍ ചെയ്യപ്പെടാനാണു് എനിക്കാഗ്രഹം. എനിക്കിതു മതിയായി. മനുഷ്യരെന്തിനാണു് അന്യോന്യം യുദ്ധം ചെയ്യുന്നതു്’ സാര്‍ത്രിന്റെ ‘ലാ നോസാ’, കമ്യൂവിന്റെ ‘ലേത്രാങ്ങ്ഷേ’ യനസ്കൊയുടെ ‘ലസൊലീതര്‍’ — ഈ നോവലുകളിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന മട്ടിലല്ലേ വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പു് ബുക്‍ഹ്‌നറുടെ കഥാപാത്രവും സംസാരിച്ചതു്? ഇതു കൊണ്ടാണു് ബുക്‍ഹ്‌നറുടെനാടകങ്ങളെ ഇരുപതാം ശതാബ്ദത്തിലെ എക്സിസ്റ്റെന്‍ഷ്യല്‍ കൃതികളുടെ മുന്നോടിയായി നിരൂപകര്‍ കാണുന്നതു്. പക്ഷേ, കമ്യൂവിന്റെ കഥാപാത്രത്തെപ്പോലെ നിരന്തരമായ ജാഡ്യത്തില്‍പ്പെട്ടു കിടക്കുകയല്ല ബുക്‍ഹ്‌നറുടെ കഥാപാത്രം, സുന്ദരിയായ ഒരു ഫ്രഞ്ച് യുവതിയുമായി സല്ലപിക്കാനും കോടതിയില്‍ കരഘോഷം ജനിപ്പിക്കുന്നമട്ടില്‍ പ്രഭാഷണം നിര്‍വ്വഹിക്കാനും അദ്ദേഹം മടിക്കുന്നില്ല. പക്ഷേ, അങ്ങനെ വാഗ്മിത പ്രദര്‍ശിപ്പിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍: ‘സെപ്റ്റംബര്‍ വധങ്ങള്‍’ — കര്‍മ്മത്തിന്റെ ഗര്‍ഹണീയത — അദ്ദേഹത്തെ സമാക്രമിക്കുന്നു. അപ്പോള്‍ ദാങ്താങ് ആലസ്യത്തിലേക്കു വീഴുകയാണു്. ‘ശൂന്യതയെക്കാള്‍ വിശ്രമദായകമായി വേറെ ഏതെങ്കിലുമൊന്നില്‍ നിങ്ങള്‍ക്കു് ആമജ്ജനം ചെയ്യാന്‍ കഴിയുമോ? ഈശ്വരന്‍ പരമപ്രധാനമായ ശാന്തതയാണെങ്കില്‍ ശൂന്യത തന്നെ ഈശ്വരനല്ലേ?’ എന്നാണു് ദാങ്താങിന്റെ ചോദ്യം. സൃഷ്ടി ജഗത്സംബന്ധിയായ സ്‌ഖലിതമാണെന്നാണു് ആ വിപ്ലവകാരിയുടെ അഭിപ്രായം. മനുഷ്യര്‍ അതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കറകളഞ്ഞ ശൂന്യതാവാദമാണു് ഈ നാടകത്തിലൂടെ ആവിഷ്കരിക്കപ്പെടുന്നതു്. മരണം അനിവാര്യം, ശൂന്യത സുനിശ്ചിതം. നാടകത്തിലെ ദാങ്താങിന്റെ അവസാനത്തെ വാക്കുകള്‍ ഈ ചിന്താഗതിയെ വിളംബരം ചെയ്യുന്നു:

ദാങ്താങ്
…ഗിലറ്റീനാണു് ഏറ്റവും നല്ല ഭിഷഗ്വരന്‍…(ആരാച്ചാരോടു്) മരണത്തെക്കാള്‍ നിങ്ങള്‍ക്കു ക്രൂരനാകാന്‍ കഴിയുമോ? ഞങ്ങളുടെ തലകൾ കട്ടയുടെ താഴത്തെ ഭാഗം ചുംബിക്കുന്നതു് തടയാന്‍ നിങ്ങള്‍ക്കു സാദ്ധ്യമാവുകയില്ല’.

കീര്‍ക്കഗോര്‍ sickness unto death എന്നു വിളിച്ച രോഗമാണ് ഈ നാടകത്തിലെ പ്രതിപാദ്യം. മനുഷ്യനു് ഒരു ലക്ഷ്യവുമില്ല; അവനു് ഒരാദര്‍ശവുമില്ല. പ്രപഞ്ചമെന്ന വല്ലാത്ത വിടവു്. ആ വിടവുനികത്താന്‍ നമ്മള്‍ ഷര്‍ട്ടിടുന്നു. കാലുറയിടുന്നു. ഉറങ്ങുന്നു. ഉണരുന്നു. ഒരു കാലു് മറ്റേക്കാലിന്റെ മുന്‍പില്‍ വയ്ക്കുന്നു. എന്തൊരു വ്യര്‍ത്ഥപ്രയത്നം! ബുക്‍ഹ്‌നറുടെ ഈ നൈലിസം — ശൂന്യതാവാദം — കണ്ടു് നമ്മള്‍ ഞെട്ടും. അതാവിഷ്കരിച്ചിരിക്കുന്ന മാര്‍ഗം കണ്ടു് നമ്മള്‍ പുളകമണിയും.

സാഹിത്യനിരൂപകര്‍ രണ്ടു വിധത്തിലുള്ള നാടകീയഘടനകളെക്കുറിച്ചു് പറഞ്ഞിട്ടുണ്ട്; തുറന്നതും അടഞ്ഞതുമായ ഘടനകള്‍. സോഫോക്സിസ്സിന്റെ ‘ഈഡിപ്പസ്’ ഇബ്സന്റെ ‘മാസ്റ്റര്‍ബില്‍ഡര്‍’. ഈ നാടകങ്ങളില്‍ അടഞ്ഞ അല്ലെങ്കില്‍ അശീഥിലമായ ഘടനയാണുള്ളതു്. നാടകക്കാരന്റെ സമഗ്രമായ വീക്ഷണത്തിനു യോജിച്ച വിധത്തില്‍ ഓരോ അങ്കവും അതിലെ ഓരോ രംഗവും രചിക്കപ്പെടുന്നു. രംഗങ്ങളിലെ ഓരോ വാക്കും ആ സമഗ്രാഭിവീക്ഷണത്തിനു് അനുരൂപമായിരിക്കുകയും ചെയ്യും. അങ്ങനെയുള്ള നാടകങ്ങളിൽ നിന്നു് ഏതെങ്കിലും വാക്കെടുത്തു മാറ്റിയാല്‍ അവയുടെ ഘടന തകരും. തുറന്ന അല്ലെങ്കില്‍ ശിഥിലമായ ഘടനയുള്ള നാടകങ്ങളില്‍ ഒരു രംഗം മറ്റൊരു രംഗത്തോടു ബന്ധപ്പെട്ടിരിക്കുന്നില്ല. രംഗങ്ങള്‍ വിഭിന്നങ്ങളായ അവസ്ഥകളുടെ ആവിഷ്ക്കാരങ്ങളാണെന്നു പറയാം. അവ തീക്ഷ്ണങ്ങളായിരിക്കും; സുവ്യക്തത ആവഹിച്ചിരിക്കും. പക്ഷേ, ക്രിയാംശമോ സംഭവമോ അവയില്‍ കണ്ടില്ലെന്നു വരും. നാടകം മുഴുവന്‍വായിച്ചുകഴിയുമ്പോള്‍ ഫ്രഞ്ചുവിപ്ലവത്തിന്റെ ഒരു ചരിത്രം നമുക്കു ലഭിക്കുകയും ചെയ്യും. പില്‍ക്കാലത്തു് ബ്രക്‍ഹ്ത് എഴുതിയ ‘കോക്കേഷന്‍ ചാക്ക് സര്‍ക്കിള്‍’, ‘മദര്‍ കറേജ്’ എന്നീ നാടകങ്ങളില്‍ ഈ കലാസങ്കേതമാണു് കാണുക. ബ്രക്‍ഹ്ത് അതിനെ ‘എപ്പിക്’ നാടകകലാസങ്കേതമെന്നു വിളിച്ചു. അദ്ദേഹം ബൂക്‍ഹ്നറില്‍ നിന്നാണു് അത് സ്വീകരിച്ചതെന്നതില്‍ ഒരു സംശയവുമില്ല. എപ്പിക് നാടകങ്ങളില്‍ സംഘട്ടനങ്ങള്‍ കണ്ടില്ലെന്നുവരും. ഈ നാടകത്തിലെ പ്രധാന കഥാപാത്രം ദാങ്താങ്ങാണു്. അദ്ദേഹത്തിന്റെ പ്രതിയോഗി റോബസ്പ്യേറും. രണ്ടുപേരും കൂട്ടിമുട്ടുന്ന സന്ദര്‍ഭങ്ങളുണ്ടു്. അവര്‍ സംഭാഷണം ചെയ്യുന്നുണ്ടു്. എങ്കിലും ക്ലാസിക്കല്‍ നാടകങ്ങളിലെ കഥാപാത്രങ്ങള്‍ പരസ്പരം കാണുമ്പോള്‍ ഉണ്ടാകുന്ന ബാഹ്യസംഘട്ടനവും ആന്തരസംഘട്ടനവും ഇവിടെയില്ല. പ്രധാനപ്പെട്ട വികാരം അല്ലെങ്കില്‍ ആശയം ആ കഥാപാത്രങ്ങളില്‍ ഉളവാക്കുന്ന ‘പ്രതികരണങ്ങള്‍’ മാത്രമേ ഇവിടെ ചിത്രീകരിക്കപ്പെടുന്നുള്ളു. അക്കാരണത്താല്‍ ഇത്തരം നാടകങ്ങള്‍ ചലനാത്മകങ്ങളല്ല, നാടകീയങ്ങളല്ല എന്നു് ചിലര്‍ പറയാറുണ്ടു്. ദാങ്താങ്ങിന്റെ മരണം പലപ്പോഴും നിശ്ചലമാണ്. പക്ഷേ, ദാങ്താങ് മനഃസാക്ഷിയുടെ ചാട്ടവാറടിയേറ്റ് പുളയുമ്പോള്‍, അദ്ദേഹം വീഴ്ത്തിയ മരണത്തിന്റെ നിഴലില്‍ റോബസ്പ്യേര്‍ നിന്നു് തനിക്കും അന്ത്യം അതുതന്നെയെന്നു് മനസ്സിലാക്കി പിടയുമ്പോള്‍ അനുവാചകര്‍ കല ജനിപ്പിക്കുന്ന അനുഭൂതിക്കു് വിധേയനാകുന്നു. ആ രീതിയില്‍ ‘ദാങ്താങ്ങിന്റെ മരണം’ തികച്ചും നാടകീയമാണു്. യുഗം സൃഷ്ടിക്കുന്ന കൃതികള്‍ ഓരോ കാലത്തും ആവിര്‍ഭവിക്കാറുണ്ടല്ലോ. സോഫോക്ലിസ്സിന്റെ ‘ഈഡിപ്പസ്’ യുഗ നിര്‍മ്മാണ നാടകമാണു്. ഷേക്സ്പിയറിന്റെ ‘ഹാംലറ്റ്’ ആ രീതിയിലുള്ള കൃതിയെത്രെ. പിറാന്തെല്ലോയുടെ ‘ഗ്രന്ഥകാരനെ അന്വേഷിക്കുന്ന ആറു് കഥാപാത്രങ്ങള്‍’ എന്ന നാടകം യുഗം സൃഷ്ടിക്കുന്നു. ബുക്‍ഹ്‌നര്‍ യുഗ പ്രഭാവനാണു്. അദ്ദേഹത്തിന്റെ ഈ നാടകം വിശ്വസാഹിത്യത്തില്‍ ഒരു നൂതനയുഗം സൃഷ്ടിച്ചു.